Tuesday, April 6, 2010

മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17



വികസനത്തിന്റെ പാത എന്നൊക്കെ ഇത്രനാളും നമ്മള്‍ ഉപയോഗിച്ചിരുന്നത്‌ ആലങ്കാരികമായിട്ടാണെങ്കില്‍, ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യമാവുകയാണ്‌ നമ്മുടെ നാട്ടില്‍. എക്സ്പ്രസ്സ്‌വേ എന്ന സംവിധാനത്തിന്റെ അരാഷ്ട്രീയ വികസനസങ്കല്‍പ്പത്തെ എതിര്‍ത്തുതോല്‍പ്പിച്ച കേരളത്തിനുമേല്‍ കൂടുതല്‍ ഭീകരമായ മറ്റൊരു പാതയുടെ ചുരുളഴിയുമ്പോള്‍ പതിന്നാലു ലക്ഷത്തോളം ആളുകളാണ്‌ കുടിയിറക്കപ്പെടാന്‍ പോവുന്നത്‌. എന്നിട്ടും അത്‌ നമ്മില്‍ പലരുടെയും സ്വൈര്യജീവിതത്തെ ഭംഗപ്പെടുത്തിന്നില്ലെന്നത്‌ ദാരുണമാണ്‌.

NH-17 ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്‌ 46  വര്‍ഷത്തെ പഴക്കമുണ്ട്‌. 1966-ലാണ്‌ ഇതിനെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്‌. തീരദേശത്തിലൂടെ പോകുന്ന ഒരു പാത എന്ന നിലക്ക്‌ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ പദ്ധതിയാണ്‌ വിവിധ പരിഷ്ക്കാരങ്ങള്‍ക്കുശേഷം ഇന്ന്‌, പതിന്നാലു ലക്ഷത്തോളം ആളുകളുടെ ജീവിതസമ്പാദ്യത്തെയും നിലനില്‍പ്പിനെയും അപകടപ്പെടുത്തി, അവരുടെ നെഞ്ചിലൂടെ ഇന്നുള്ള വിധത്തില്‍ കടന്നുപോകാന്‍ തയ്യാറാകുന്നത്‌.

നിരവധി അജണ്ടകളാണ്‌ ഈ നിര്‍ദ്ദിഷ്ട ദേശീയപാതാ കയ്യേറ്റത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്‌. നാടിന്റെ പൊതുസ്വത്തായി ഇത്രകാലം നിലനിന്നിരുന്ന ഒരു സഞ്ചാരപഥത്തെയും, അതിനോട്‌ ചേര്‍ന്നുകിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെത്തന്നെയും സ്വകാര്യ മൂലധനക്കാര്‍ക്ക്‌ വിറ്റുതുലക്കുക എന്നതിനുപുറമെ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേല്‍ ചുമത്തുന്ന ഭീമമായ ചുങ്കങ്ങളുടെയും, പാരിസ്ഥിതികമായ വിനാശത്തിന്റെയും പൌരാവകാശധ്വംസനത്തിന്റെയുമൊക്കെ അജണ്ടകളാണ്‌, കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും ആളകമ്പടികളോടെ നമ്മുടെ ദേശീയപാതയിലൂടെ പറയെടുപ്പ്‌ നടത്തുന്നത്‌.

1990-കള്‍ മുതല്‍ക്ക്‌ സ്വകാര്യ ഫിനാന്‍സ്‌ മൂലധനശക്തികള്‍ക്കുവേണ്ടി രാജ്യമൊട്ടുക്ക്‌ നടപ്പാക്കിവരുന്ന അസംബന്ധനാടകത്തിന്റെ   സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയ്ക്ക്‌ ഒരുപക്ഷേ ഈ വലിയ അജണ്ടകളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിലും വലിയ കയ്യേറ്റങ്ങള്‍ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിത്യേനയെന്നോണം നടക്കുകയും നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമാണ്‌. എന്നാല്‍, ആ പോരാട്ടങ്ങളെ തീവ്രവാദപ്രവര്‍ത്തനമായി വ്യാഖ്യാനിച്ച്  സൈനികമായി അടിച്ചമര്‍ത്താന്‍ നമ്മുടെ നിയമനിര്‍മ്മാണസഭകളും ജുഡീഷ്യറിയും, മാധ്യമങ്ങളും എല്ലാം ഒത്തുചേര്‍ന്നിട്ടും കണ്ണടച്ച്‌ ഉറക്കം നടിക്കുന്നവരാണ്‌ നമ്മള്‍. രാജ്യമൊട്ടാകെ നടത്തുന്ന ഒരു വലിയ പൊറാട്ടുനാടകമെന്ന മട്ടില്‍ ഇതിനെയും കണ്ടാല്‍ മതിയാകുമായിരുന്നു നമുക്ക്‌. രണ്ടരസെന്റു ഭൂമിക്ക്‌ ഒന്നേമുക്കാല്‍ കോടി വിലയിടുന്ന മലയാളിയുടെ ദുരാഗ്രഹത്തിനും ദുരഭിമാനത്തിനും വേണ്ടി കണ്ണീരും മുറവിളിയും ഉയര്‍ത്തേണ്ട ആവശ്യവുമില്ല. അദ്ധ്വാനിച്ച്‌ വിളവിറക്കി സ്വയം പര്യാപ്തവും സമ്പന്നവുമാക്കേണ്ടിയിരുന്ന സ്വന്തം ഭൂമിയെ തുണ്ടുകളാക്കി വിറ്റും മറിച്ചുവിറ്റും അതിനെ ഭൂമാഫിയകളുടെ കൈകളിലേക്ക്‌ പറിച്ചുനട്ട മലയാളിക്ക്‌ ഇത്തരം ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് ആവശ്യമായിരുന്നു എന്നുപോലും നമുക്ക്‌ സമാധാനിക്കാമായിരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും.

എന്നാല്‍ ഇന്ന്‌, അത്തരമൊരു നിസ്സംഗതക്കും, സിനിസിസത്തിനും സ്ഥാനമില്ല. പുരോഗമനപ്രസ്ഥാനത്തിന്റെ വഴിയും അതല്ല. കാരണം, ആദ്യം സൂചിപ്പിച്ച അജണ്ടകളേക്കളൊക്കെ എത്രയോ മടങ്ങ്‌ വലുതും ഭീഷണവും ചെറുക്കപ്പെടേണ്ടതുമായ അജണ്ടയാണ്‌ ഭരണവര്‍ഗ്ഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനം വരുന്ന ആളുകളെ തെരുവിലേക്കെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ ഏതാനും സ്വകാര്യ സംരംഭകരും, അവര്‍ക്കു ചൂട്ടുതെളിച്ചുനില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരും. NH-17-ന്റെ ആദ്യഘട്ടമായ ഇടപ്പള്ളി-കുറ്റിപ്പുറം ബി.ഒ.ടി.നാലുവരിപ്പാത കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെ, കുറ്റിപ്പുറം-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ്‌ ഘട്ടങ്ങളുടെ പ്രഖ്യാപനവും പുറത്തുവന്നിരിക്കുന്നു. ദേശീയപാതകളുടെ വികസനത്തിനുശേഷം സംസ്ഥാന പാതകളെയും ജില്ലാപാതകളെയും കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. ഈ പാതകളുടെ വിധി ശോഭനമായിരിക്കുമെന്നത്‌ തീര്‍ച്ചയായ കാര്യമാണ്‌. എങ്കിലും അത്രതന്നെ തീര്‍ച്ചയാക്കാവുന്നതാണ്‌ ഇവിടങ്ങളിലെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിക്കലും.

രാജ്യത്തിന്റെ വികസനം എന്ന പേരും പറഞ്ഞ്‌ ഒരു പദ്ധതി വരുമ്പോള്‍ പുറം തിരിഞ്ഞുനില്‍ക്കാന്‍ വ്യക്തികളായ നമുക്കാവില്ല. നല്ലതിനായാലും, ചീത്തക്കായാലും, വ്യക്തിതാത്‌പര്യങ്ങളേക്കാള്‍ പ്രധാനം തന്നെയാണ്‌ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും. എങ്കിലും രാജ്യമെന്നത്‌ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമൊന്നുമല്ല. അതില്‍ ജീവിക്കുന്ന പൌരന്‍മാരുടെ ജീവിതവികാസവുമായി ബന്ധപ്പെട്ടുവേണം ഏതൊരു രാജ്യത്തിന്റെയും വികസനവണ്ടികള്‍ സഞ്ചരിക്കേണ്ടത്.  എന്നാല്‍,  ഇന്ത്യയില്‍ അങ്ങിനെയല്ല സ്ഥിതി എന്ന്‌ നമുക്കിന്ന്‌ വ്യക്തമാണ്‌. അണക്കെട്ടുകള്‍ക്കും, ഖനികള്‍ക്കും വേണ്ടി വീടും നാടും വിട്ട്‌ അഗതികളായി മാറിയവരുടെ നാടാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈനത്തിന്റെ ആയുധപരിശീലനത്തിനും വേണ്ടി, വര്‍ഷത്തില്‍ത്തന്നെ രണ്ടും മൂന്നും തവണ സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാടുകളില്‍ ജീവിതം പുലര്‍ത്തുന്ന പതിനായിരക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരെ കുറച്ചുനേരത്തേക്കെങ്കിലും മാറ്റിപ്പാര്‍പ്പിക്കാനുള്ള ധൈര്യം ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ എന്ന്‌ സൌമ്യമായി ചോദിച്ചവരുടെയും നാടാണ്‌ ഇന്ത്യ എന്ന്‌ ഓര്‍ക്കുക.

NH-17ലേക്ക്‌ തിരിച്ചുവരാം. 430 കിലോമീറ്റര്‍ നീളത്തിലാണ്‌ NH-17നുവേണ്ടി റോഡു'വികസനം' നടക്കാന്‍ പോകുന്നത്‌. ഇരുപതിനായിരത്തിലധികം കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടിവരും. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം 112 കിലോമീറ്ററില്‍ പാത വികസിപ്പിക്കുമ്പോള്‍ 34,155 കുടുംബങ്ങളെയാണ്‌ അത്‌ നേരിട്ട്‌ ബാധിക്കുക. NH-17നുവേണ്ടി വില്‍ബര്‍ സ്മിത്ത്‌ അസ്സോസ്സിയേറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം സാധ്യതാപഠനം നടത്തിയ കാലത്തെ കണക്കാണ്‌ ഈ 34,155 കുടുംബങ്ങള്‍ എന്നത്‌. അതായത്‌, ദുരിതം അനുഭവിക്കാന്‍ പോകുന്നവരുടെ എണ്ണം ഇനിയും എത്രയോ കൂടുമെന്ന്‌ സാരം. ഇത്രയും കുടുംബങ്ങളെക്കൂടാതെ, പാതക്കിരുവശവും, പുറമ്പോക്കിലുമായി കഴിയുന്ന മറ്റൊരു വലിയ വിഭാഗം ആളുകളുമുണ്ട്‌. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം ദേശീയപാതാ അധിനിവേശം കൊണ്ട്‌ വഴിയാധാരമാകാന്‍ പോകുന്നത്‌ അഞ്ചുലക്ഷത്തോളം ആളുകളാണ്‌. ശേഷിക്കുന്ന 319  കിലോമീറ്റര്‍ പാത പോകുന്നത്‌, ഇതിനേക്കാള്‍ ജനസാന്ദ്രത കൂടിയ ഭാഗത്തുകൂടിയാണ്‌.

ആസന്നമായ ഒരു വലിയ കുടിയൊഴിപ്പിക്കലിന്റെ വക്കത്താണ് കേരളത്തിന്റെ  ജനസംഖ്യയിലെ അഞ്ചു ശതമാനം എന്ന്‌, ആമുഖമായി ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ലേഖനത്തിന്റെ ഈ ആദ്യഭാഗം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ഇവിടെ അവസാനിക്കുന്നില്ല. വലിയൊരു മഞ്ഞുമലയുടെ ഭീതിദമായ അഗ്രം മാത്രമാണ്‌ നമ്മള്‍ ഇവിടെ കണ്ടത്‌. നവലിബറല്‍ ആശയങ്ങളുടെയും ആധുനിക വികസന സങ്കല്‍പ്പത്തിന്റെയും കൂടുതല്‍ വലിയ ഹിമഭാഗങ്ങള്‍ നമ്മുടെ പാതയില്‍ ഒളിച്ചിരിക്കുന്നുണ്ട്‌.

പി.പി.പി, ബി.ഒ.ടി. തുടങ്ങിയ ആധുനിക സംജ്ഞകളിലൂടെ നുഴഞ്ഞെത്തുന്നത്‌ നവലിബറല്‍ ആശയങ്ങള്‍ തന്നെയാണ്‌. അവക്കു മുന്നില്‍, ജനങ്ങളും, ജീവിക്കാനുള്ള അവരുടെ അവകാശവും മറ്റും ഒന്നുമല്ല. ചെറുകിട കച്ചവടം ചെയ്ത്‌ ഉപജീവനം കഴിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും ഇനി ടോള്‍ പ്ളാസകള്‍ക്കുമുന്നില്‍ ഭിക്ഷ തെണ്ടും. വീടും പറമ്പും നഷ്ടപ്പെട്ട്‌ തെരുവിലേക്ക്‌ എടുത്തെറിയപ്പെട്ടവര്‍ ഇനി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ വലിയ മരുപ്പറമ്പുകള്‍ സൃഷ്ടിക്കും. ഐ.ഡി.പി (Internally Displaced People)എന്ന പ്രതിഭാസത്തെ സാമൂഹ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യപിപ്പിക്കാന്‍ ഇന്നു നമ്മള്‍ കൂട്ടുനിന്നാല്‍, നാളെ മറ്റേതെങ്കിലും ദേശീയപാതകളോ, വ്യവസായ സമുച്ചയങ്ങളോ, പ്രത്യേക സാമ്പത്തിക മേഖലകളോ നമ്മളെ തേടിയുമെത്തും. ആ ജര്‍മ്മന്‍ പാതിരിയുടെ പഴയ കവിത നമ്മുടെ സമകാലീന ജീവിതത്തില്‍ പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കുകയാണ്‌. നമുക്കുവേണ്ടി ശബ്ദിക്കാനും ആരും ബാക്കിയായില്ലെന്നു വരും.

ഗള്‍ഫിലെ മലയാളി സമൂഹം പൊതുവെ നാടിന്റെ പ്രശ്നങ്ങളില്‍ അലംഭാവത്തോടടുത്ത ഒരു സമീപനമാണ്‌ എന്നും കൈക്കൊണ്ടിരുന്നത്‌. ഉള്ളില്‍ വിവിധ സ്വത്വ-ജാതി-മത-സാമുദായിക രാഷ്ട്രീയം കൊണ്ടുനടക്കുമ്പോഴും, മുഖ്യധാരാ രാഷ്ട്രീയത്തിനെതിരെയായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന്‌, അവരില്‍ വലിയൊരു ശതമാനം ആളുകളും, ഈ ദേശീയപാതാ കൈയ്യേറ്റത്തിന്റെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ചോര നീരാക്കുക എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം മുനയും അര്‍ത്ഥവും തേഞ്ഞ പദമല്ല. അവരുടെ നിത്യ ജീവിതം തന്നെയാണ്‌. ആ പ്രയത്നത്തിലൂടെ നേടിയതൊക്കെയും നഷ്ടപ്പെടുന്നതിന്റെ വക്കത്താണവര്‍ ഇന്ന്‌. കിട്ടാന്‍ പോകുന്ന നഷ്ടപരിഹാരത്തിന്റെ കണക്കാണെങ്കി ല്‍ അത് മറ്റൊരു ക്രൂരഫലിതമാണ്‌. 1956-ലെ ഭൂമിവിലയുടെ അടിസ്ഥാനത്തിലാണ്‌ അത്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍നിന്നുതന്നെ 11% ആദായനികുതി സര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്യും. ഫലത്തില്‍, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വസ്തുവിനും കെട്ടിടത്തിനും നഷ്ടപരിഹാരമായി കിട്ടുന്ന തുക ശരാശരി നാല്‍പ്പതിനായിരം രൂപയായിരിക്കും എന്ന്‌ സാരം. ബി.ഒ.ടി. നടപ്പാക്കുന്ന സംരംഭകനാകട്ടെ 40% തുക സര്‍ക്കാര്‍ ഗ്രാന്റായി കിട്ടാനും വ്യവസ്ഥയുണ്ട്‌. ആഗോളീകരണ കാലത്തെ സാമൂഹ്യ നീതിയാണിത്‌!

ഇത്തരം നഗ്നമായ പൊതുമുതല്‍ കയ്യേറ്റത്തിനും, സ്വകാര്യവത്ക്കരണത്തിനും, ഭീമമായ കുടിയൊഴിപ്പിക്കലിനുമെതിരെ ഇനിയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കണ്ണടക്കരുത്‌. എത്രയൊക്കെ വലതുപക്ഷ വ്യതിയാനങ്ങളിലൂടെ കടന്നുപോകുമ്പോഴും, ജനോപകാരപ്രദമായ ചിലതെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്ന ഒരു സര്‍ക്കാരാണ്‌ ഇന്ന്‌ സംസ്ഥാന ഭരണത്തിലിരിക്കുന്നത്‌. ദേശീയ പാത ഇപ്പോഴുള്ളതുപോലെ പൊതുമുതലായി നിലനിര്‍ത്താനായിരിക്കണം സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്‌. വികസനാവശ്യത്തിനായി വസ്തുവകകള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം മുന്‍കൂറായി കൊടുക്കാനും, മാന്യമായി പുനരധിവാസം ഉറപ്പാക്കുകയും വേണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌-കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ എല്ലാ ചുങ്കങ്ങളും ഉടനടി പിന്‍വലിക്കണം. നിലവിലുള്ള ജില്ലാപാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുകയും റെയില്‍, ജലഗതാഗത സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതും പരമപ്രധാനമാണ്‌.

1992-ല്‍ കേരളത്തില്‍ നിലവില്‍ വന്ന ജനകീയ പ്രതിരോധ സമിതി ഇത്തരം വിഷയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌. കക്ഷിരാഷ്ട്രീയത്തിന്‌ അതീതവും എന്നാല്‍ വിശാലവും പ്രാദേശികവുമായ രാഷ്ട്രീയ-സാമൂഹിക ചെറുത്തുനില്‍പ്പുകള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌ എന്ന വിശ്വസം ജനകീയ പ്രതിരോധ സമിതിക്കുള്ളിലുണ്ട്‌. ഹൈജാക്കു ചെയ്യപ്പെടാന്‍ എളുപ്പമാണെങ്കിലും അത്തരം ചെറുത്തുനില്‍പ്പുകളുടെ പ്രസക്തി എന്തായാലും നമുക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല. ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും സംരക്ഷണത്തിന്‌ അത്‌ അത്യാവശ്യവുമാണ്‌.

കേരള ജനകീയ പ്രതിരോധസമിതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ എന്‍.എച്ച്‌ ഐക്യദാര്‍ഢ്യസമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ മാര്‍ച്ച്‌ 26-ന്‌ യു.എ.ഇ.യിലെ ഷാര്‍ജയില്‍ വെച്ച്‌ ആദ്യമായി രൂപം കൊണ്ടു. സി.വിശ്വന്‍ ചെയര്‍മാനും, അബ്ദുള്‍ നവാസ്‌ കണ്‍വീനറും മുഗള്‍ ഗഫൂര്‍, രാജീവ്‌ ചേലനാട്ട്‌ എന്നിവര്‍ രക്ഷാധികാരികളുമായി രൂപം കൊണ്ട കൂട്ടായ്മ, എമിറേറ്റ്‌സിന്റെ  മറ്റ്‌ ആറു പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കുന്നതിനും, ദേശീയപാതാ വികസനത്തിന്റെ  ഇരകളാകുന്ന പ്രവാസികള്‍ക്കുവേണ്ടി നിരന്തരമായ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിക്കുകയുണ്ടായി. NH-17-ന്റെ വികസനമെന്ന പേരില്‍ നടക്കുന്ന. സമീപകാലത്തെ ഏറ്റവും വലിയ ഈ കയ്യേറ്റത്തിന്റെയും കുടിയൊഴിക്കലിന്റെയും വിവിധ വശങ്ങള്‍ അജി രാധാകൃഷ്ണനും ജലീല്‍ കരിയടത്തും വിശദമാക്കി.

ഈ കൂട്ടായ്മ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നല്ല എന്ന് ഓര്‍ക്കുക. പ്രവാസികളും അല്ലാത്തവരുമായ, വികസനത്തിന്റെ പേരില്‍ സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിശാലമായ വേദി എന്നതുതന്നെയാണ്‌ ഇതിന്റെ ലക്ഷ്യം.

സഹകരിക്കണം. പങ്കെടുക്കണം.

24 comments:

Rajeeve Chelanat said...

മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17

മലമൂട്ടില്‍ മത്തായി said...

Since I have played the russian roulette game of getting my own land "unfrozen" from the government, here are a few points which I would love to make:

1. The infrastructure problem in India and esp Kerala will only get worse if we do not build more roads, railways and waterways. Kerala is still blessed with more waterways than any other state in India. We should use this mode of transport more. In most of the advanced countries majority of goods transport happen using the waterways. The canal system in countries like the UK and the Netherlands and even in the USA (the Eerie canal is one example) is well used.

2. The creeping privatization of essential services (water, power and roads) is directly due to the issue of corruption. So much of the economy is under the table that no useful taxation happens. This despite having the most powerful tax code any where (IRS in India can take you and keep you with them with no records of arrest whatever).

3. With no effective taxation, the government has no monies to spend. Whatever little they earn go into feeding the rapacious bureacracy. But at the same time, the public is clammering for an improvement in their situation. Hence the various schemes like BOT, BOLT and whatever where the public has to pay first and use later. This solves the trouble of money, while the corruption can go unhindered. Just think about what happened in the case of higher (hire) education in Kerala. The government did not have money, so they invited the religious and private money bags. Which ultimately resulted in more corruption. Instead, the government should have gone after the people who were hiding the money in the first place. But then that means upsetting the delicate balance of funding the party.

4. So my friend, this is more of an issue of corruption than anything else. No party is above money, including the maoists.

ചാർ‌വാകൻ‌ said...

വളരെ പ്രസ്ക്തമായ പോസ്റ്റിന് നന്ദി.മദ്ധ്യവർഗ്ഗ മലയാളി മനസ്സിന് ഉൾക്കോള്ളാൻ കഴിയുന്നതല്ല,ഇതിന്റെ രാഷ്ട്രീയം.

G.S.Padmakumar said...

Dear Rajeeve Chelanat, Thanks for the most timely post! BOT scheme is nothing but a ploy to privatise our public roads. Public roads in Kerala had been established through many a great struggle led by the stalwarts of our renaiscance such as Ayyankali. That the right for all to use highways irrespective of caste or social status is a hardwon democratic right. It is an irony of history that now the socalled Marxists have joined hands with bourgeois Congress in robbing the people of this right in the interest of global monopoly capital.
May I point out a minor factual error in your write-up. It is not the price of land in the year 1956, but it is according to an act passed in 1956, that the compensation for the aquired land is determined.
It is heartening to learn that pravasi Malayalees are getting organised to join strength with the mass movement developing in Kerala against this anti-people move of the Central and State governments.
With fraternal greetings
G.S.Padmakumar

അനില്‍@ബ്ലോഗ് // anil said...

ചര്‍വാകന്‍ പറഞ്ഞത് ശരിയാണ്.
ലേഖനത്തിന്റെ ഫോക്കസ് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ബി.ഓ.ടി പോലെയുള്ള സംഗതികളാണോ അതോ റോഡ് വികസനമാണോ?

റോഡ് വികസനമാണെങ്കില്‍ ഒരു പരിധി വരെയെങ്കിലും ഉള്ള കുടിയൊഴിപ്പിക്കല്‍ അനിവാ‍ര്യമല്ലെ?
ഇനി അതല്ലെങ്കില്‍ എന്താവണം പ്രായോഗിക സമീപനം?

sanjayan said...

Dear Rajeev,
It was well prepared. I will post a response (to an extent lengthy)afterwards.If you get time, please try for more.
Now on all days the agitators are blocking the survey officials and the arrests are going on..So we are soliciting more supprt from your pravasi friends..
Jaison Joseph

Rajeeve Chelanat said...

മത്തായീ,

അഴിമതിയുടെ വലിയ സ്റ്റേജ് ഷോ തീര്‍ച്ചയായും നടക്കുന്നുണ്ടാവണം ഇത്തരം ഇടപാടുകളില്‍. എന്നാലും, ഇത്തരം പുതിയ പരിഷ്ക്കാരങ്ങളുടെ പിന്നിലുള്ള ഉദ്ദേശ്യം, സര്‍ക്കാര്‍ എന്ന സ്ഥാപനത്തെ ഇല്ലാതാക്കുക എന്നതുതന്നെയാണ്. അതായത്, ജനങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുകയും സാമൂഹ്യനീതിനിര്‍വ്വഹണം നിര്‍വ്വഹിക്കേണ്ടതുമായ ഒരു സംവിധാനത്തെ പതുക്കെപ്പതുക്കെ ഇല്ലാതാക്കുക. ആ സ്ഥാനത്ത് സ്വകാര്യമൂലധനത്തെയും അതിനെ സംരക്ഷിക്കുന്ന ഒരു സംവിധാനത്തെയും പ്രതിഷ്ഠിക്കുക. പി.പി.പി. എന്ന പേരില്‍ ഇപ്പോള്‍ സാര്‍വ്വത്രികമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിപാടികളുടെ ലക്ഷ്യം ഇതാണ്. സര്‍ക്കാരുകളെ മാത്രമല്ല, ദേശരാഷ്ട്രങ്ങളെപ്പോ‍ലും അപ്രസക്തമാക്കാന്‍തക്കവണ്ണം സ്വകാര്യമൂലധനം വളര്‍ന്നുകഴിഞ്ഞു. അതിന്റെ ആഗോള നിര്‍വ്വാഹകരാണ് ലോകബാങ്കും അന്താരാഷ്ട്രനാണയനിധിയും മറ്റും. (അല്ലാതെ, കെ.വേണു അടുത്ത കാലത്തായി ‘നിരീക്ഷിച്ചു‘കൊണ്ടിരിക്കുന്നതുപോലെ, മുതലാളിത്തത്തെയും സോഷ്യലിസത്തെത്തന്നെയും വെല്ലുന്ന കൂടുതല്‍ വലിയ പാര്‍ട്ടിസിപ്പേറ്ററി ജനാധിപത്യസമ്പ്രദായങ്ങളൊന്നുമല്ല അവ). ജലഗതാഗതവും റയില്‍ ഗതാഗതവും മറ്റും നടപ്പാക്കേണ്ടതുതന്നെയാണ്. കൂടുതല്‍ പ്രായോഗികവും ചിലവു കുറഞ്ഞതുമാണ് ജല-റയില്‍ ഗതാഗതങ്ങള്‍. റയില്‍ മാര്‍ഗ്ഗം ഒരു കിലോമീറ്റര്‍ ചരക്കുകടത്തലിന് ഒരു രൂപയും, ജലമാര്‍ഗ്ഗം 60 പൈസയും ചിലവുവരുമ്പോള്‍, റോഡ് വഴിയുള്ള ചരക്കുനീക്കത്തിന് ആറുരൂപ എന്നാണ് കണക്കാക്കിയിരിക്കുന്നത്.

അനില്‍‌ശ്രീ, ചാര്‍വ്വാകന്‍ പറഞ്ഞതിനെ താങ്കള്‍ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. മധ്യവര്‍ഗ്ഗമലയാളി മനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ട്രീയത്തെയാണ് ചാര്‍വ്വാകന്‍ സൂചിപ്പിച്ചത്. ലേഖനത്തിലെ ഫോക്കസ്സ് ഇല്ലായ്മയെയല്ല. അതെന്തായാലും, ഈ ലേഖനം ഫോക്കസ്സ് ചെയ്യുന്നത് ‘വികസന‘ത്തിന്റെ കള്ളപ്പേരിലുള്ള ഭീമമായ കുടിയൊഴിക്കലിനെയാണ്. റോഡു വികസനത്തെയല്ല. നല്ല റോഡുകളും കെട്ടിടങ്ങളും, വ്യാപാരസമുച്ചയങ്ങളും വന്നാല്‍ നാടു വികസിച്ച് എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ആ ചോദ്യം തന്നെ ഉയരുന്നത്. റോഡിനും കെട്ടിടങ്ങള്‍ക്കും വ്യാപാരസമുച്ചയങ്ങള്‍ക്കും, ആധുനികവ്യവസായങ്ങള്‍ക്കും വേണ്ടി, മാന്യമായ ഒരു നഷ്ടപരിഹാരവും കൊടുക്കാതെ, ജനങ്ങളെ തെരുവിലേക്കിറക്കിവിടുന്നതിനെ വികസനമെന്ന് വിളിക്കാന്‍ (എനിക്ക്) സാധിക്കില്ല. ദേശീയപാതപോലെ ഒരു നാടിന്റെ പൊതുസ്വത്തായ ഇടങ്ങളെ സ്വകാര്യസംരംഭകര്‍ക്ക് പത്തും മുപ്പതും കൊല്ലത്തേക്ക് വിറ്റു തീറെഴുതിക്കൊടുക്കുന്ന പരിപാടികളെ ചെറുക്കുകതന്നെ വേണം. സര്‍ക്കാര്‍ മുന്‍‌കൂറായി നല്‍കുന്ന ഗ്രാന്റൂ കൊണ്ടു മാത്രം (പാലങ്ങളും പാതകളും) പണിത്, കൊല്ലങ്ങളോളം ചുങ്കപ്പിരിവുനടത്തി അവകളെ പ്രവര്‍ത്തിപ്പിച്ച്, ഒടുവില്‍ അവ സര്‍ക്കാരിനുതന്നെ കൈമാറുന്ന ബി.ഒ.ടി (ടോള്‍) എന്ന മഹേന്ദ്രജാലത്തെക്കുറിച്ചൊക്കെ ധാരാളം ലേഖനങ്ങളും മറ്റും വന്നിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ അതൊക്കെയൊന്ന് മറിച്ചുനോക്കുക.

പത്മകുമാര്‍, ആ തെറ്റ് ചൂണ്ടിക്കാണിച്ചുതന്നതിനു നന്ദി. പിന്നെ, മാര്‍ക്സിസ്റ്റുകാര്‍ ബൂര്‍ഷ്വാസികളായ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നു എന്ന വിലയിരുത്തല്‍ ശരിയാണെന്നു തോന്നുന്നില്ല. ശരിയായ അര്‍ത്ഥത്തിലുള്ള ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കാത്തിടത്തോളം കാലം, സംസ്ഥാനങ്ങള്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റില്ല. എങ്കിലും ഇത്രവലിയ കുടിയൊഴിക്കലും, ജനവിരുദ്ധമായ വ്യവസ്ഥകളുമൊക്കെ ഉള്‍പ്പെടുന്ന ഒരു പദ്ധതി വരുമ്പോള്‍ ഇടതുപക്ഷസര്‍ക്കാര്‍ അതിനെ അനുകൂലിക്കരുതായിരുന്നു. എന്നാല്‍, മറ്റു പല കാര്യങ്ങളിലും ഈ ഇടതുപക്ഷസര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തിട്ടുണ്ട് എന്ന് കരുതാനാണ് ഇഷ്ടം. ലേഖനത്തില്‍ സൂചിപ്പിച്ച പോലെ, വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പല വിധ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് വിചാരിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെയിരുന്നിട്ടുമുണ്ട്.

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

Anonymous said...

From Chennai to Coimbatore around ~500 Km in 7 hours. From Coibatore to Calicut 180 Km 5 hours. In Kerala the Govt promotes encroachment in forest, roads, and everywhere. Any development will have some side effects on some people. If you want 2cr people to have good movability or do you want some 50000 people not to leave from their home? Bottom line is we keralites destroyed everything that nature has given. Filled allmost all paddy fields, encroached the dense forest and changed the eco system for that nobody here bothers.

അനില്‍@ബ്ലോഗ് // anil said...

രാജീവ്,
ബി.ഓ.ടി എന്ന് പദം ഈ പോസ്റ്റിലല്ല ആരും കാണുന്നത്. പക്ഷെ റോഡ് വികസനം തന്നെ പാടില്ലെന്നരീതിയിലാണോ പോസ്റ്റ് എന്ന് ഒരു നിമിഷം തോന്നിപ്പോയി.
ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.

ഈ ലേഖനം ഫോക്കസ്സ് ചെയ്യുന്നത് ‘വികസന‘ത്തിന്റെ കള്ളപ്പേരിലുള്ള ഭീമമായ കുടിയൊഴിക്കലിനെയാണ്. റോഡു വികസനത്തെയല്ല. നല്ല റോഡുകളും കെട്ടിടങ്ങളും, വ്യാപാരസമുച്ചയങ്ങളും വന്നാല്‍ നാടു വികസിച്ച് എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ആ ചോദ്യം തന്നെ ഉയരുന്നത്. റോഡിനും കെട്ടിടങ്ങള്‍ക്കും വ്യാപാരസമുച്ചയങ്ങള്‍ക്കും, ആധുനികവ്യവസായങ്ങള്‍ക്കും വേണ്ടി, മാന്യമായ ഒരു നഷ്ടപരിഹാരവും കൊടുക്കാതെ, ജനങ്ങളെ തെരുവിലേക്കിറക്കിവിടുന്നതിനെ വികസനമെന്ന് വിളിക്കാന്‍ (എനിക്ക്) സാധിക്കില്ല. ദേശീയപാതപോലെ ഒരു നാടിന്റെ പൊതുസ്വത്തായ ഇടങ്ങളെ സ്വകാര്യസംരംഭകര്‍ക്ക് പത്തും മുപ്പതും കൊല്ലത്തേക്ക് വിറ്റു തീറെഴുതിക്കൊടുക്കുന്ന പരിപാടികളെ ചെറുക്കുകതന്നെ വേണം

പൂര്‍ണ്ണമായും യോജിക്കുന്നു.

അങ്കിള്‍ said...

ഇക്കാര്യങ്ങളെ കുറിച്ച് നേരിട്ട് സംവദിക്കാമെന്നെല്ലാം വാഗ്ദാനം നൽകികൊണ്ടാണു ഒരു ഗൂഗിൾ ഗ്രൂപ്പ് പൊതുമരാമത്ത വകുപ്പ് തുടങ്ങിയിരിക്കുന്നത്. ഈ പോസ്റ്റിൽ താല്പര്യമുള്ളവർ അവിടെ അംഗമാകുന്നത് നന്നായിരിക്കും.

Cheng said...

ജനകീയ പ്രതിരോധ സമിതി എന്ന സാധനം എന്താണെന്ന് രാജീവിന് മനസ്സിലായിട്ടില്ല. എസ് യു സി ഐ എന്ന ഒരു സംഘത്തിന്റെ കയ്യിലെ ഒരു തട്ടിപ്പു സംഘടനയാണത്. ഒരു ബംഗാളി മനോരോഗിയുടെ കള്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള ഒരു സംഘത്തിന് സാംസ്കാരിക നായകന്മാരെ ഉപയോഗിച്ച് ലേശം പോപ്പുലാരിറ്റി നേടാനുള്ള എളുപ്പ വിദ്യ.
ഓരോ ജില്ലയിലെയും പാര്‍ട്ടി നേതാക്കന്മാരാണ് അതിന്റെ അവിടത്തെ നേതാവ്. പത്മകുമാര്‍ സംസ്ഥാന കമ്മിറ്റി അംഗം. ജെയ്സന്‍ ജോസഫും അതേ. വി വേണുഗോപാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ഇവരൊക്കെയാണ് ഇതിന്റെ നേതാക്കന്മാര്‍. ഓരോ ഇടത്തും ചൂണ്ടയിടാവുന്ന ചില സാംസ്കാരിക നായകന്മാരെ കണ്ടെത്തി ഒപ്പു വാങ്ങുക. വല്ല വേദിയും കെട്ടിപ്പൊക്കി പ്രസംഗിപ്പിക്കുക എന്നതൊക്കെയാണ് ഇവരുടെ പരിപാടികള്‍. കൃഷ്ണയ്യര്‍ എന്തുകൊണ്ടോ തന്നെ ഉപയോഗപ്പെടുതതാന്‍ ഇവരെ അനുവദിക്കുന്നു.
പത്മകുമാര്‍ പറയുന്ന തമാശ,
Public roads in Kerala had been established through many a great struggle led by the stalwarts of our renaiscance such as Ayyankali. That the right for all to use highways irrespective of caste or social status is a hardwon democratic right.

പത്മകുമറേ അസംബന്ധം പുലമ്പല്ലേ. ആ റോഡല്ല ഈ റോഡ്. right of passage വേറെ. motorway വേറെ. അതു രണ്ടിനെയും ബന്ധപ്പെടുത്താന്‍ വലിയോരു റോഡ് വെട്ടേണ്ടിവരും. പിന്നെ അയ്യങ്കാളിയുടെ പേരൊക്കെ പത്മകുമാര്‍ എന്നാണ് പറയാന്‍ തുടങ്ങിയത്? പത്മകുമാര്‍ മാര്‍ക്സിസം ലെനിനിസം ബംഗാളി ബ്രാഹ്ണ ബാബു ചിന്തയെ കേരളമണ്ണില്‍ സമൂര്‍ത്തവത്കരിക്കാനുള്ള ശ്രമമാണോ?

ഭാനു കളരിക്കല്‍ said...

പ്രിയ രാജീവ്‌,
കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തിലും ഒട്ടേറെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. തീര്‍ച്ചയായും നമ്മളോരോരുത്തരും അതെല്ലാം വിജയിക്കണമെന്നും ജനകീയ പരിഹാരങ്ങള്‍ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. അത്തരം നിലപാടില്‍ നിന്നുകൊണ്ടാണ്‌ രാജീവും ഹൈവേ വികസനത്തേയും അതിണ്റ്റെ ഭാഗമായുണ്ടാവാന്‍ പോകുന്ന കുടിയൊഴിപ്പിക്കലിനേയും കാണുന്നത്‌. അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങളെ നയിക്കുന്നത്‌ ആര്‌ അവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെന്ത്‌ എന്നീ കാര്യങ്ങള്‍ പുതിയ സാഹചര്യങ്ങളില്‍ മനസ്സിലാക്കാതെ കാളപെറ്റു എന്നുകേട്ട്‌ കയറും കൊണ്ടോടിയാല്‍ നാം വലിയ ചതിക്കുഴികളിലാവും ചെന്നു വീഴുന്നത്‌. ഉദാഹരണത്തിന്‌ നന്ദീഗ്രാം പ്രക്ഷോഭം നയിച്ചുകൊണ്ട്‌ എസ്‌.യു.സി.ഐ, മാവോയിസ്റ്റു കക്ഷികള്‍ എന്താണ്‌ നേടിയത്‌ എന്നു പരിശോധിക്കാം. മമതാ കോണ്‍ഗ്രസ്സിനെ അധികാരത്തിലേക്കു നയിക്കുകയാണുണ്ടായത്‌. മമതയുടെ ഒപ്പം ചില എം.എല്‍.എ സീറ്റുകള്‍ എസ്‌.യു.സി.ഐ യും നേടി. ഇതുപോലെ തന്നെയാണു ചേങ്ങറയിലെ സമരവും. ഭൂമിയുടേയും കാര്‍ഷികവിപ്ളവത്തേയും കുറിച്ച്‌ തികച്ചും ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ചുകൊണ്ട്‌ അവരിന്നെവിടെ എത്തിനില്‍കുന്നു എന്നു നമുക്കറിയാം. കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ച ആദിവാസി നേതാവ്‌ ജാനുവിണ്റ്റെ പതനവും വിശദീകരിക്കേണ്ടതില്ലല്ലോ. ഇതെല്ലാം ചൂണ്ടികാണിക്കുന്നത്‌ ഐക്യമുന്നണികള്‍ സമരത്തിണ്റ്റെ ദിശ മാറ്റുകയും അതിണ്റ്റെ ലക്ഷ്യത്തെ തകര്‍ക്കുകയും ചെയ്യും എന്നു തന്നെയാണ്‌. ഇന്നിപ്പോള്‍ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്ത്വത്തില്‍ ആരൊക്കെ എന്നു നിരീക്ഷിക്കുന്നതു നന്ന്‌. വി.എം സുധീരന്‍, കുട്ടി അഹമ്മദ്‌കുട്ടി എം.എല്‍.എ., പി.സി. ജോര്‍ജ്‌ എം.എല്‍.എ., അഡ്വ. എം.കെ. പ്രേമനാഥ്‌ എം.എല്‍.എ., സി ആര്‍ നീലകണ്ഠന്‍, വി വേണുഗോപാല്‍, സി ജി വര്‍ഗീസ്‌, ഹാഷിം ചെന്നമ്പിള്ളി, പ്രകാശ്‌ മേനോന്‍, ഇ വി മുഹമ്മദലി, ടി കെ സുധീര്‍കുമര്‍, എ നാസര്‍, പി കെ പ്രദീപ്‌ മേനോന്‍, എം സുന്ദരേശന്‍ പിള്ള എന്നിവരാണ്‌. മുന്‍പ്‌ എക്സ്പ്രസ്സ്‌ ഹൈവേക്കുവേണ്ടി വാദിച്ചവരെ നമുക്കീ മുന്നണിയില്‍ കാണാം. നവലിബറല്‍ ആശയങ്ങളെ പുല്‍കി നടക്കുന്ന ഇവര്‍ക്ക്‌ ഈമുന്നണിയില്‍ എന്താണ്‌ കര്യമെന്നുകൂടി അന്വേഷിക്കുന്നതു നന്ന്. തികച്ചും രാഷ്ട്റീയ താല്‍പര്യങ്ങള്‍ക്കു്‌ കൂറു മുന്നണികളില്‍ വരുന്നവര്‍ സമരത്തെ അവര്‍ക്കനുകൂലമായി അട്ടിമറിക്കും എന്നുമാത്റം ഓര്‍മിപ്പിക്കട്ടെ. എന്നാല്‍ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളില്ലാതെ സമരം ജനകീയമായി മുന്നോട്ടു കൊണ്ടുപോകുന്നവരും ഉണ്ട്‌.

ചാർ‌വാകൻ‌ said...

ഞാൻ വിഷയത്തെ ഉൾക്കോണ്ടിരുന്നു.സി.ആർ.നീലകണ്ഠൻ സിറാജ് പത്രത്തിൽ (മൂന്നു ദിവസം)വിശദമായ ലേഖനമെഴുതിയിരുന്നു.”വരുന്നത്,ഇന്ത്യ കണ്ടഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ”ചേലനാട്ടിന്റെ ചെറിയ പോസ്റ്റിന് വ്യക്തമാ‍ക്കാൻ കഴിയാതിരുന്ന കുടിയൊഴിപ്പിക്കലിന്റെ പ്രത്യശാസ്ത്രവും,രാഷ്ടീയ/അരാഷ്ട്രീയവും ചർച്ചചെയ്യുന്നു.cheng/ഭാനു കളരിക്കൽ എന്നീ സുഹ്രുത്തുക്കൾ പങ്കുവെയ്ക്കുന്ന സന്ദേഹം മുഖ്യധാരയുടേതാണ്(ഭരണ/പ്രതിപക്ഷ).അതുകൊണ്ട് നവജനാധിപത്യപ്രസ്ഥാനങ്ങളേയും,കക്ഷിരാഷ്ട്രീയത്തിനു വിധേയപ്പെടാത്തവ്യക്തികളേയും ‘വഷളായി’കാണുന്നത്.നർമ്മദ മുതൽ ചെങ്ങറ വരെ നടക്കുന്ന സമരത്തെ പുച്ഛിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്നില്ല്.
ഇത്,ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ല.മറിച്ച് ജനങ്ങൾക്കാകെ വൻ ഭാരം അടിച്ചേല്പിക്കുന്ന പദ്ധതിയാണന്നു മനസ്സില്ലാക്കുക.
‘വികസനം’ ഒരു ഭീകരാനുഭവമാകുന്നത് എല്ലാവർക്കുമല്ല.

ഭാനു കളരിക്കല്‍ said...

ഞാന്‍ ചൂണ്ടിക്കാണിച്ച പ്രധാന വിഷയത്തെ അവഗണിച്ച്‌ മുന്‍ധാരണയോടെയുള്ള പ്രസ്താവമാണ്‌ ചാര്‍വാകണ്റ്റേത്‌. കോണ്‍ഗ്രസ്സ്‌ മുതല്‍ എല്ലാരാഷ്ട്രീയ നേതൃത്ത്വത്തേയും ഐക്യപെടുത്തി കുടിയൊഴിപ്പിക്കലിണ്റ്റേയും വികസനത്തിണ്റ്റേയും ഭരണവര്‍ഗ്ഗ ജനവിരുദ്ധനയത്തെ അരാഷ്ട്രീയവല്‍ക്കരിച്ച്‌ ഭരണവര്‍ഗ്ഗത്തിനു തന്നെ സമര്‍പ്പിക്കുന്ന നയത്തെയാണ്‌ ഞാന്‍ എതിര്‍ക്കുന്നത്‌. മറിച്ച്‌ കക്ഷിരാഷ്ട്റീയവിരുദ്ധമായ രാഷ്ട്രീയവല്‍കൃതമായ ജനകീയ സമരമായാണ്‌ സമരം വികസിക്കേണ്ടത്‌. ജനങ്ങളാണ്‌ ഐക്യപെടേണ്ടത്‌. ഇവിടെ കാണുന്നതുപോലെ രാഷ്ട്രീയ കക്ഷികളല്ല. അത്തരമൊരു സമരത്തിനേ സന്ധിയില്ലാത്ത വിജയത്തിലേക്ക്‌ സമരത്തെ നയിക്കാനാവൂ. ഈ ഒരു ദിശയില്‍ സമരം മുന്നേറുന്നുണ്ട്‌ എന്നു തന്നെയാണ്‌ ലഭ്യമാകുന്ന വാര്‍ത്തകള്‍.

Rajeeve Chelanat said...

Cheng,ഭാനു,

ഈ പ്രക്ഷോഭത്തില്‍ എസ്.യു.സി.ഐയുടെ പങ്കും മറ്റും നന്നായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതില്‍ ഞാന്‍ എന്റെ പരിമിതമായ നിലയില്‍ ഇടപെടുന്നത്. ജനകീയപ്രതിരോധസമിതിപോലുള്ള വിശാലമായ പ്ലാറ്റ്ഫോമുകള്‍ പലപ്പോഴും അരാഷ്ട്രീയമായ നിലപാടുകളിലേക്ക് വഴുതിവീണിട്ടുണ്ട്.എപ്പോഴും അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബോദ്ധ്യവുമുണ്ട്. അത്തരം അരാഷ്ട്രീയമായ കൂട്ടുകെട്ടുകളുടെ രാഷ്ട്രീയത്തെ ഞാന് എന്ഡോര്സ് ചെയ്യുന്നുമില്ല എന്ന് വ്യക്തമാക്കട്ടെ. എങ്കിലും, ഇവിടെ ഭാനു തന്നെ സൂചിപ്പിച്ചപോലെ, ഇത്തരം ജനകീയപ്രക്ഷോഭങ്ങളില് പങ്കെടുക്കുകയും ജനകീയപരിഹാരം തേടേണ്ടതിന്റെയും ആവശ്യകതയില്‍ നിന്നാണ് എന്റെ ഈ പോസ്റ്റും, യു.എ.ഇ.യില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനത്തില്‍ എന്റെ പങ്കും. ഇഷ്യു ബേസ്ഡ് സപ്പോര്‍ട്ടായി മാത്രം ഇതിനെ വിലയിരുത്തിയാല്‍ മതിയാകും. ഇന്ത്യയില്‍ മറ്റു മുഖ്യധാരാ ഇടതുപാര്ട്ടികളുടെയും, വിശേഷിച്ച്,എം.എല്‍ പോലുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരങ്ങള്‍ ഇതുപോലുള്ള ഒരു കോമണ്‍ പ്ലാറ്റ്ഫോമില്‍ അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പരവിഭജിതമായ സമരങ്ങളും സഖ്യങ്ങളും ഭൂസമരത്തിനെ ഇന്നത്തേക്കാളേറെ അപ്രസക്തമാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും ഇടതുപക്ഷങ്ങള്‍ തിരിച്ചറിയണം. എന്‍.എച്ച് 17/47 പോലുള്ള വിഷയങ്ങളെ തങ്ങളുടെ വോട്ടുബാങ്കാക്കി മാറ്റാനുള്ള അവസരമായിക്കണ്ട് പലരും ഇതിലെത്തുന്നുണ്ടാകാം. നിഷേധിക്കുന്നില്ല. അവരുടെ ശരിക്കുള്ള മുഖം ഇന്നല്ലെങ്കില്‍ നാളെ പരസ്യമായി പുറത്തുവരുകതന്നെ ചെയ്യും. എങ്കിലും അത്തരം (വലതുപക്ഷ/അരാഷ്ട്രീയ/വര്‍ഗ്ഗീയ) സാ‍ന്നിധ്യം കൊണ്ടു മാത്രം ഒരു വലിയ പ്രക്ഷോഭത്തെ അവഗണിക്കുകയോ ചെറുക്കുകയോ ചെയ്താല്‍, അത് നാളെ ഇടതുപക്ഷത്തിനുതന്നെ അപരിഹാര്യമായ ദോഷം ചെയ്യും. ഹൈജാക്കു ചെയ്യപ്പെട്ട സമരങ്ങളെ തിരിച്ചുപിടിച്ച് പുരോഗമനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാക്കാനുള്ള അവസരങ്ങള്‍ പാഴാക്കിയാല്‍ പിന്നെ നമ്മുടെയൊക്കെ സ്ഥാനം എവിടെയായിരിക്കുമെന്ന് ഭാനുവിനെപ്പോലെ വ്യക്തമായ രാഷ്ട്രീയബോധമുള്ളവര്‍ക്ക് പ്രത്യേകം പറഞ്ഞുതരേണ്ട ആവശ്യമൊമില്ലല്ലോ.

Cheng-നോട് ഒരു വാക്കുകൂടി..ജെയ്‌സണും പത്മകുമാറും ആരാണെന്ന് എനിക്ക് നന്നായറിയാം. എസ്.യു.സി.ഐക്ക് ജനകീയപ്രതിരോധസമിതിയിലെ പങ്കിനെക്കുറിച്ചും എനിക്ക് നല്ല നിശ്ചയമുണ്ട്.

അഭിവാദ്യങ്ങളോടെ

said...

രാജ്യവികാസവും പൌരാവകാശവും സമന്യയിപ്പിച്ചു വിജയപ്പിച്ച ഏതെങ്കിലും രാജ്യത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ...? ഏതൊരു നേട്ടത്തിന് പിന്നിലും ഒരുപിടി കണ്ണീരിന്റെയും ത്യാഗത്തിന്റെയും കഥകളുണ്ട്.. കുടിയൊഴിപ്പിക്കപ്പെടുന്ന പതിനാലു ലക്ഷം പേരുടെ അവകാശങ്ങള്‍ പാത നിഷേധിക്കതെയും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് നമുക്ക് ചിന്തിച്ചു കൂടെ.. !? അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാനും, ന്യായമായ പുനരധിവാസ പദ്ധതികള്‍ മുന്നോട്ട് വയ്ക്കാനും പ്രാപ്തരായവര്‍ മുന്നോട്ടു വരട്ടെ..!! അവ നടപ്പിലാക്കുന്നതിനു വേണ്ടി പോരടുന്നതല്ലേ ഉചിതം.. 1956 ഭൂമിവില കണക്കിലെടുത്ത് പൊതുജനത്തിന്റെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ഒരു ഗവര്‍മെന്റിനെയും അനുവദിക്കേണ്ട കാര്യമില്ല.. പക്ഷെ നിരത്തുകളുടെ മോശം അവസ്ഥകള്‍ കൊണ്ട് ദിനംപ്രതി കൊഴിഞ്ഞു കൊണ്ടിരിക്കുന്ന പ്രീയപ്പെട്ട ജീവനുകളെ മറക്കുന്നതും അനീതി തന്നെയാണ്...

Unknown said...

രാജീവ് ബായ്.. അഭിവാദ്യങ്ങള്‍..

30 മീറ്റര്‍ വീതിയില്‍ നല്ല ഒന്നാന്തരം നാലു വരി പാത നിര്‍മ്മിക്കാമെന്നിരിക്കെയാണ്‌ നമ്മുടെ സര്‍ക്കാര്‍ ജനങ്ങളെ ചവിട്ടിപ്പുറത്തിട്ട് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കുന്നത്.
ഈ ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.

prasanth kalathil said...

ശ്രീ ചേലനാട്ട്,

കുടിയൊഴിക്കപ്പെടുന്നവരുടെ എണ്ണം താങ്കൾ എടുത്തെഴുതിയപ്പോൾ തെറ്റിയിട്ടുണ്ട്. നെറ്റിൽ ലഭ്യമാ‍ണ് തങ്കളുദ്ദരിച്ച പ്രസ്തുത റിപ്പോർട്ട് (കുറ്റിപ്പുറം - ഇടപ്പള്ളി, NH 17, Wilbur smith). അതിൻപ്രകാരം പ്രൊജക്റ്റിന്റെയും ബാധിക്കപ്പെടുന്ന ആളുകളുടെയും വിശദാംശങ്ങൾ ഇപ്രകാരമാണ്.

റോഡിന്റെ നിർദ്ദേശിത നീളം: 111.7 കിമി
ഇപ്പോഴുള്ള പരമാവധി വീതി: 38 മി
ഇപ്പോഴുള്ള ഏറ്റവുംകുറവ് വീതി: 7.75 മി
ശരാശരി വീതി: 16.32 മി

പുതിയ പാതയ്ക്ക് നിർദ്ദേശിക്കപ്പെട്ട വീതി: 45 മി
ഏറ്റെടുക്കേണ്ട ഭൂമി: 753.8 ഏക്കർ

പദ്ധതിയാൽ ബാധിക്കപ്പെടുന്ന കെട്ടിടങ്ങൾ
Residential: 2120
Commercial: 1499
Residential+commercial: 106
Public bldg: 223
Religious: 43
Total: 3991

ഇവ കൂടാതെ ചുറ്റുമതിൽ / വേലി നഷ്ടമാവുന്നവർ 431 ആണ്.

മേൽക്കാണിച്ച പട്ടികയിൽ 1605 കുടുംബങ്ങളുടെ ജീവനോപാധി ബാധിക്കപ്പെടുന്നു, കടകളൊ വീടും കടയും ചേർന്നുള്ള കെട്ടിടമൊ നഷ്ടപ്പെടുമെന്നതിനാൽ. 2120 കുടുംബങ്ങൾക്ക് വീട്തന്നെ നഷ്ടപ്പെടുന്നു. ഇത്രയുമാണ് യഥാർത്ഥത്തിൽ NH 17 ന്റെ ഇടപ്പള്ളി – കുറ്റിപ്പുറം ഭാഗം 45 വീതിയിൽ വികസിപ്പിക്കുമ്പോൾ കിടപ്പാടവും ജീവനോപാധിയും നഷ്ടമാവുന്നവർ. ഇനി 34,155 കുടുംബങ്ങൾ എന്ന കണക്ക് എങ്ങനെ വന്നു എന്ന് നോക്കാം.

111.7 കിമി നീളത്തിൽ റോഡ് വികസിപ്പിക്കുമ്പോൾ പല അളവിൽ സ്ഥലം (ശ്രദ്ധിക്കുക, സ്ഥലം മാത്രം) വിട്ടുകൊടുക്കേണ്ടി വരുന്നത് 23,744 ഭൂവുടമകൾക്കാണ്. മേൽ‌പ്പട്ടികയിൽ പറഞ്ഞ 2120 വീടുകൾ, 1499 കടകൾ, 106 കടയും വീടും, 223 പൊതുകെട്ടിടങ്ങൾ (സർക്കാർ ഉടമസ്ഥത), 43 മതസംബന്ധമായ കെട്ടിടങ്ങൾ എന്നിങ്ങനെ 3991 എണ്ണം. ചുറ്റുമതിൽ / വേലി മാത്രം (അതുമാത്രം) നഷ്ടപ്പെടുന്ന 431 വീടുകൾ/ സ്ഥാപനങ്ങൾ ആണ് അടുത്തത്. പിന്നെ പൊതുടാപ്പ്, കിണർ, ബസ് വെയിറ്റിംഗ് ഷെഡ് (ഓട്/കോൺക്രീറ്റ്) തുടങ്ങിയവ 1174. ഈ 1174 എണ്ണത്തിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയവയ്ക്കാണ് നഷ്ടപരിഹാരം കണക്കാക്കപ്പെടുന്നത്, അത് ഇപ്പറഞ്ഞ സംഗതികൾ മാറ്റി സ്ഥാപിക്കാനുള്ള പണമാകുന്നു. 4815 താമസക്കാർക്ക് / കെട്ടിടങ്ങൾക്ക് / സ്ഥലങ്ങൾക്ക് മതിയായ രേഖകളില്ല. ഇത് സർക്കാർ ഭൂമി കയ്യേറിയതാവാം, അല്ലെങ്കിൽ അശ്രദ്ധമൂലം വന്നതുമാവാം. എന്തായാലും നഷ്ടപരിഹാരത്തിൽനിന്ന് ഇവരെ ഒഴിവാക്കിയിട്ടുമില്ല. അപ്പോൾ ആകെ 23,744 + 3,991 + 1,174 + 4,815 = 34,155.
എന്നുവച്ചാൽ, ശരിക്കും കുടിയൊഴിക്കപ്പെടുന്നവർ 2120 വീടുകൾ + 106 വീട്‌-കടകൾ എന്നിവരാണ്. ഇനി 1499 കച്ചവടസ്ഥാപനങ്ങളെക്കൂടി കൂട്ടുക. 4815 non-title holders കൂടി കൂട്ടിയാൽ 8540 കുടുംബങ്ങൾ ആണ് വരുന്നത്.

വളരെ ഭീതി ജനിപ്പിക്കുന്ന ഒരു ചിത്രമാണ് ഈ സംഖ്യ (34,155)വായനക്കാരിൽ ജനിപ്പിക്കുക. യഥാർത്ഥത്തിൽ കുടിയൊഴിക്കലൊ ജീവനോപാധി നഷ്ടമാവലൊ ബാധിക്കുന്നത് ഇതിന്റെ 25 % പെർക്ക് മാത്രമാണ്.

ഈ 34,155 എന്ന സംഖ്യ പ്രൊജക്റ്റ് ചെയ്ത് ആയിരിക്കണം കേരളത്തിലെ 5 % ജനങ്ങൾ കുടിയൊഴിക്കപ്പെടുന്നു എന്ന തെറ്റായ പ്രചാരണത്തിൽ പലരും എത്തിച്ചേർന്നിരിക്കുക.

ഈ പദ്ധതിയുടെയും മറ്റുള്ളവയുടെയും ഭാഗമായി കുടിയൊഴിക്കൽ നടക്കുന്നു എന്നുള്ളത് വസ്തുതയാണ്. പക്ഷെ അതിന്റെ അളവ് തെറ്റായി പെരുപ്പിച്ച് കാണിക്കുമ്പോൾ ജനങ്ങൾ അനാവശ്യമായ ഭീതിയിൽ അകപ്പെടുകയും ഒരു ചർച്ചയ്ക്കുപോലും സാധ്യതയില്ലാത്ത വിധം പ്രതിരോധമാർഗ്ഗങ്ങളിലേയ്ക്ക് തിരിയുകയും ചെയ്തേയ്ക്കാം.

prasanth kalathil said...

ജനസാന്ദ്രത കൂടുതലുള്ളതുകൊണ്ട് താരതമ്യേന കേരളത്തിലെ കുടിയൊഴിപ്പിക്കൽ കൂടുതൽ പേരെ ബാധിക്കും. ദേശീയപാതകളുടെ വശങ്ങളിൽ സ്ഥലം വിട്ടുകൊടുക്കേണ്ടിവരുന്നവരെ ഇങ്ങനെ തിരിക്കാം:
1. 15ഓ 20ഓ വർഷം മുൻപ് റോഡിന് വീതികൂട്ടാൻ ഒരുതവണ സ്ഥലം/വീട് നൽകി വളപ്പിന്റെ ഉള്ളിലേയ്ക്ക് മാറി വീട് വച്ചവർ. അവർക്ക് വീണ്ടും മാറേണ്ടിവരുന്നു.
2. പാതയോരത്ത് സ്ഥലം വാങ്ങിയവർ, അല്ലെങ്കിൽ തലമുറകളായി അവിടെ താമസിക്കുന്നവരും 1ൽ പെടാത്തവരും.
3. മുൻപ് ഒരു തവണയൊ കൂടുതലൊ റോഡ്‌വികസനത്തിന് സ്ഥലമെടുപ്പിനായി പ്രതിഫലം പറ്റുകയും എന്നാൽ സർക്കാറിന്റെ അലംബാവം മൂലമൊ പ്രൊജക്റ്റ് ഉപേക്ഷിച്ച കാരണത്താലൊ മറ്റൊ സർക്കാർ ഏറ്റെടുത്ത സ്ഥലം വീണ്ടും കൈവശം വച്ചുകൊണ്ടിരിക്കുന്നവർ.
4. പാതയുടെ അതിർത്തി ലംഘിച്ച് വീടൊ മറ്റ് കെട്ടിടമൊ പൊതുസ്ഥലത്തേയ്ക്ക് നീട്ടി പണിതവർ, അല്ലെങ്കിൽ പൊതുസ്ഥലം വളച്ച് പിടിച്ചവർ.
5. പൂർണ്ണമായും പൊതുസ്ഥലം കൈയ്യേറിയവർ.

ഇവരിൽ 1, 2, 3 ഇനങ്ങളിൽ പെട്ടവർക്ക് സാധാരണരീതിയിൽ നഷ്ടപരിഹാരം കൊടുക്കാറുണ്ട്. അപൂർവ്വമായി 4,5 വിഭാഗങ്ങൾക്കും. സ്ഥലം/കെട്ടിടം നഷ്ടപ്പെടുന്നവർ ആവശ്യപ്പെടുന്നതായി അറിഞ്ഞത് (പ്രധാനമായും 1ൽ പെടുന്നവർ) അവർക്ക് നഷ്ടപരിഹാരമായി കാശല്ല, ഭൂമിയും കെട്ടിടവുമാണ് വേണ്ടതെന്നാണ്. രണ്ടാമത്തെ വിഷയം സ്ഥലത്തിനു കിട്ടുന്ന വിലയാണ്. കെട്ടിടവിലയിൽ വലിയ പ്രശ്നമുണ്ടാവില്ല, കാരണം അതിന്റെ valuation ബാങ്കുകളും ബ്രോക്കർമാരുമൊക്കെ ചെയ്യുന്നത് എങ്ങനെയെന്ന് ജനത്തിനറിയാം. ഭൂമിവിലയിലാണ് ജനത്തിന് പണികിട്ടുന്നത്. സ്ഥലത്തിന്റെ വില ഗവ / ദേശീയപാത അഥോറിറ്റി കണക്കാക്കുന്നത് അവിടത്തെ മാർക്കറ്റ് റേറ്റ് കണക്കാക്കിത്തന്നെയാണ്, പക്ഷെ സ്ഥലമിടപാടുകളിലെ വിലയും പരിശോധിക്കും എന്നാണ് അറിവ്. ഈ വിലയിടലിൽ ഭൂവുടമയ്ക്ക് നഷ്ടം വരുന്നത്, ജനം തന്നെ ഉണ്ടാക്കിവച്ച ഒരു കെണിയാണ്. സ്ഥലമിടപാടുകളിൽ മാർക്കറ്റ്വിലയേക്കാൾ വളരെ കുറച്ച് മാത്രം കാണിച്ച് നികുതിവെട്ടിച്ച് മിടുക്കരാവുമ്പോൾ ഇങ്ങനെയൊരു പണി അപൂർവ്വമായി തിരിച്ചും കിട്ടുന്നു, സംഗതി സങ്കടകരമാണെങ്കിലും. എന്നാലും വാളയാർ - പാലക്കാട് ഭാഗങ്ങളിൽ സ്ഥമെടുത്തപ്പോൾ അത്ര മോശമില്ലാത്ത കോമ്പൻസേഷനാണ് കൊടുത്തതെന്നാണ് അറിവ്.

വേറെ സ്ഥലവും കെട്ടിടവും എന്ന ആവശ്യം ഗവണ്മെന്റിന് താങ്ങാനാവുമോ എന്നത് വേറൊരു വിഷയം.

അനില്‍@ബ്ലോഗ് // anil said...

പ്രശാന്തിന് നന്ദി.
എന്‍.എച്ച് ഡിവിഷനില്‍ ഒരു തപ്പല്‍ നടത്തി വരികയായിരുന്നു. നെറ്റില്‍ പരതാനുള്ള ബുദ്ധി പോയില്ല.
:)

കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ലല്ലോ.പക്ഷെ പ്രശാന്ത്‍ ചൂണ്ടിക്കാട്ടിയ അതേ പ്രശ്നമാണ് ഭൂവിലയെ സംബന്ധിച്ച് അഭിമുഖീകരിക്കേണ്ടി വരിക.

Anonymous said...

റോഡ്‌ വികസനത്തിന്റെ രാഷ്ട്രീയം എന്താണെന്ന കാര്യം മറന്നു കുടിയോഴിപ്പിക്ക്യലിന്റെ കണക്കു മാത്രം നിരത്തി സമാധാനിച്ചാല്‍ കാര്യങ്ങള്‍ അവസാനിക്ക്യുന്നില്ല. റോഡ്‌ വികസനം വേണ്ട എന്ന് ആരും പറയുന്നില്ല. റോഡ്‌ വികസനം വേണം നാല് വരി പാടയും ആറു വരി പാടയും നിര്മിക്ക്യണം അത് ഗവര്‍മെന്റ് തന്നെ നിര്മിക്ക്യണം മറിച്ച് ബി ഓ ടി കരാരുകാരനല്ല. ടോള്‍ പ്ലസകള്‍ വേണ്ട നല്പതഞ്ഞു മീറെര്‍ അടുക്കേണ്ട ആവശ്യമില്ല, തൊണ്ണൂറു മീറ്റര്‍ മരവിപ്പിക്ക്യരുത്, പ്രവേശന വഴികള്‍ അടക്ക്യരുത്, ഇരുപതും ഇരുപതഞ്ഞു മീറ്റര്‍ കഴിഞ്ഞുള്ള പ്രവേശന കവാടങ്ങള്‍ പണിയുമ്പോള്‍ ജനങ്ങള്‍ക്ക്‌ അത് ബുദ്ധിമുട്ടാകും, തോടുകള്‍ അടക്ക്യരുത്, സ്ഥലം ഏറ്റെടുക്കുമ്പോള്‍ ന്യായമായ വില നല്‍കിയും പുനരതിവാസം അനുവടിക്ക്യനും കഴിയണം, സ്ഥലമെടുക്കള്‍ പരമാവധി ലക്ഹൂകരിക്കുക, നീര്‍ത്തടങ്ങള്‍ വയലുകള്‍ നിരത്തുന്നതും പരമാവധി ലക്ഹൂകരിച്ചു നിര്‍മാണം നടത്തുക,

ഇവിടെ റോഡ്‌ വികസനത്തിന്‌ എതിരായി ആരും സമരം ചെയ്യുന്നില്ല, റോഡു വികസനം വേണം എന്ന് തന്നെയാണ് പറയുന്നത്. അത് ജനങ്ങളെ ബുദ്ധിമുട്ടിച്ചും വിരടിയോടിച്ചും മര്‍ദ്ധനമുരകള്‍ നടത്തിയും ആവരുത്. നഷ്ടപെടുന്ന വ്യക്തിക്ക്യു ന്യായമായ വില നല്‍കി പുനരധിവാസം സാധ്യമാക്കുക. വികസനം എന്നാ പേര് പറഞ്ഞു ആരെങ്കിലും നമ്മളുടെ വീട് പോളിക്ക്യന്‍ വന്നാല്‍ നമ്മള്‍ ആരെങ്കിലും സമ്മതിക്കുമോ? അയല്പക്കകാരന്‍ വേലിയോന്നു ഒരിഞ്ചു കേറ്റി കെട്ടിയാല്‍ നമ്മുടെ നാട്ടില്‍ കൊടുവാളെടുക്കുന്ന രംഗങ്ങള്‍ നമ്മള്‍ കാണുന്നില്ലേ? നഷ്ടപെടുന്ന സ്വത്തിനു പുനരധിവാസം സാദ്ധ്യമാകുന്ന തരത്തിലും ന്യായ വില നല്‍കിയും പ്രശ്നം പരിഹരിക്ക്യം. അപ്പോള്‍ ഒഴിപ്പിക്കല്‍ എന്നാ പ്രശ്നത്തിന് പരിഹാരമായി. അതല്ലേ വേണ്ടതും അത് തന്നെയാണ് ന്യായവും. ഇതിനു ഒരു എതിര്‍ അഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒഴിപ്പിക്കുന്നത് ഒരാളെ ആയാല്‍ പോലും (ആയിരങ്ങളുടെ കണക്കു ഇപ്പോള്‍ പറയുന്നില്ല) ചവിട്ടി പുറത്താക്കുന്നത് നീതികരിക്കാനാവില്ല. കണക്കുകള്‍ ഉദ്ധരിച്ചും ജനങ്ങളുടെ വേദനയെ കുറച്ചു കാണരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഇനി ബി ഓ ടി രാഷ്ട്രീയത്തിലെ കാര്യം നോക്കാം. ഇവിടെയും കോടികളുടെ കണക്കു നിരത്താതെ തന്നെ കാര്യത്തെ ചെറിയ രീതിയില്‍ ഒരു പരിസ്ചെതനം നടത്തി അതിന്റെ ഉള്ളറ കാണാം.

1. നമ്മുടെ പൊതുമരാമത് വകുപ്പിന് ആറു കൊടിക്ക്യു പണിയാമെന്ന റോഡ്‌ ബി ഓ ടി ക്കാരന് 17.6 കോടിക്ക് കൊടുത്തതിന്റെ പിന്നില്‍ അല്പം ചിന്തിക്ക്യാനില്ലേ? നമ്മള്‍ എന്തിനു 12 കോടി ഒരു കിലോമെറെരിന്നു അധികം കൊടുക്കണം?
2. നമ്മുടെ റോഡില്‍ (നമ്മള്‍ നികുതി കൊടുത്തു പണിയുന്ന നമ്മളുടെ റോഡ്‌) നമ്മളെന്തിനു പ്രവേശന ഫീസും യാത്ര ചെയ്യുന്നതിനുള്ള ഫീസും കൊടുക്കണം? ഒരു കിലോമെറെരിനു രണ്ടു രൂപ നിരക്കില്‍ മുപ്പതു വര്ഷം!!!!?? നമ്മള്‍ മരിച്ചു കഴിഞ്ഞാലും ബി ഓ ടി ടോല്‍ പണം പിരിച്ചു കൊണ്ടേ ഇരിക്കയും. ടോള്‍ പണം പുതുക്കാനുള്ള (വര്‍ഷാവര്‍ഷം) അധികാരവും ബി ഓ ടി ക്കയു തന്നെ.
3. തൊണ്ണൂറു മീറ്റര്‍ ബി ഓ ടി ക്കാര്‍ എന്തിനു മരവിപ്പിക്കുന്നു?
4. ഇരുവശങ്ങളിലും ഉള്ള പ്രവേശനകവാടം അടച്ചു മനുഷ്യനെ എന്തിനു ബുദ്ധിമുട്ടിക്കണം? ഇരുവശവുമുള്ള ജനങ്ങളുടെ കുട്ടികളുടെ സ്കൂള്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പോകു ഇല്ലാതാകുന്ന അവസ്ഥയും ഉണ്ടാകും. കാരണം 15 തൊട്ടു 25 കിലോമീറ്റര്‍ എത്തുമ്പോള്‍ മാത്രമേ റോഡില്‍ നിന്ന് പുരതെക്ക്യു പോകാനും അകത്തേക്ക് വരാനും ഉള്ള വഴികള്‍ ഉള്ളു. ഈ സാഹചര്യം വളരെ അധികം ബുദ്ധിമുട്ട് ജനങ്ങള്‍ക്കുണ്ടാകും.

ഇനിയും അനവധി അപകടങ്ങള്‍ ബി ഓ ടി ക്കാരന്റെ റോഡില്‍ ഉണ്ട്.

മേല്പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഇതിനു ശാശ്വത പരിഹാരം ഉണ്ടാക്കുകയും ആണ് ഇന്നത്തെ നമ്മളുടെ കടമ. ഒപ്പം ബി ഓ ടി ക്കാരന്റെ കൊള്ള ഇല്ലാതാക്കുകയും ചെയ്യണം.

വേണുഗോപാല്‍.എം.എം.എന്‍, ദുബായ്

Anonymous said...

At last a huge relief. Now the people in kerala has realised who is standing with them when they are in trouble. the struggling people found a good stage, genuine people and genuine peoples organisation. Only a genuine peoples organisation can withstand and make people's movement victorius.

Anonymous said...

കണക്കുകള്ക്കിപ്പോള്‍ വില വന്നു എല്ലാ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങല്കും വ്യക്തമായി മനസ്സിലായി ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ ആവില്ല എന്നത്. ഒരു മഹത്തായ വിജയം ഇതിലൂടെ ജനങ്ങള്‍ നേരിട്ടറിഞ്ഞു, ഒരു മഹത്തായ സംഘടനയുടെ ഒരു കൂടം മഹാന്മാരായ സംഘാടകരുടെ ശരിയായ ശരിയായ വിശകലനത്തിലൂടെ അപകടം മണത്തറിഞ്ഞ ഓരോ വ്യതികളും കൂടെ ചേര്‍ന് ഒരു മഹത്തായ സമരത്തിന്റെ പാത വെടിതുറന്ന രീതി മറച്ചുപിടിക്കാന്‍ മുഖ്യ ധാര രാഷ്ട്രീയ സംഘടനകള്‍ക് എത്ര നാള്‍ കഴിയും? ഇനിയും ജനങ്ങളുടെ മേല്‍ വരുന്ന അപകടങ്ങളും ഭാരങ്ങളും കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഈ പിന്മാറ്റം. റോഡ്‌ സമരത്തെ എല്ലാ വിധത്തിലും പുചിച്ചു തള്ളിയും കണക്കുകള്‍ നിരത്തി അതിന്റെ നിജസ്ഥിതി ജനങ്ങളില്‍ നിന്ന് മറച്ചു പിടിച്ചും, ഭീഷണി പെടുത്തി വില പേശിയും, അടിച്ചമാര്തിയിട്ടും ഈ സമരത്തെ തകര്‍ക്കുവാനോ ഹൈജാക്ക് ചെയ്യാനോ കഴിയില്ല എന്ന് നേതാക്കന്മാര്‍ക് മനസ്സിലായി എന്നത് സത്യം.

ഇത് ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തിയ സമരമാണ്, ഇത് ജനങ്ങളുടെ വിജയം തന്നെ. ഇതോടൊപ്പം ആത്മാര്‍ഥമായി സഹകരിച്ച, റോഡ്‌ വികസനത്തിന്റെ പിന്നിലെ അപകടം കൃത്യമായി ജനങ്ങളിലെക്കെതിച്ച ഓരോ സുഹൃതുക്കല്കും ഇതേ ജനങ്ങളുടെ പേരില്‍ നന്ദി പറയട്ടെ.

ഒപ്പം തന്നെ ഈ ചര്‍ച്ചയില്‍ വിരോധിച്ചും അഭിനന്ദിച്ചും സഹകരിച്ചും പങ്കെടുത്ത എല്ലാ സുഹൃതുക്കല്കും നന്ദി പറയട്ടെ. വിടോധികള്‍ എന്നും വിരോധികളായി തുടരണമെന്നില്ല. അവരും മനുഷ്യ സ്നേഹികള്‍ തന്നെ. നിര്‍ഭാഗ്യവശാല്‍ ആ നല്ലവരായ സുഹൃത്തുക്കള്‍ ജനങ്ങളുടെ വിഷമം അല്പനെരത്യേക്ക് അറിയാതെ മറന്നു പോയി അല്ലെങ്കില്‍ തെറ്റായ രാഷ്ട്രീയ ധാരയില്‍ പെട്ട് സത്യം മനസ്സിലാക്കാതെ പോയത് നമ്മുടെ ജനങ്ങളുടെ നിര്‍ഭാഗ്യം.

ഇതുവരെ തിരിഞ്ഞു നോക്കാത്ത നമ്മുടെ ചേട്ടന്മാര്‍ ഇപ്പോള്‍ തിരക്ക് പിടിച്ചു റോഡുവികസനം ജനവിരുദ്ധം എന്ന് കാഹളം മുഴാക്കി തുടങ്ങിയതും കാണുന്നുണ്ട്. ഉത്തരത്തില്‍ ഇരിക്ക്യുന്ന പല്ലിക്കും പറയാം ഞാനാണ് ഉത്തരം താങ്ങി പിടിക്കുന്നതെന്ന്.

MMN Venugopal

പ്രസക്തി said...

Rajeev

Thanks for your support
We will continue our straggle

thanks

navas