Sunday, June 29, 2014

ഇറാഖിലെ ആകാശങ്ങള്‍

അതിരാവിലെയുള്ള ഇറാഖിന്റെ ആകാശത്തെ കണ്ടിട്ടുതന്നെയില്ല എന്നു പറയാം. എന്തോ ഇന്നു അതിരാവിലെ ഉണര്‍ന്നു. പിന്നെ ഉറക്കം വന്നില്ല. മുറി തുറന്ന് പുറത്തേക്കിറങ്ങി ആകാശത്തെ നോക്കി. നാട്ടിലെപ്പോലെയാണ്‌ ഇവിടെയും. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ, മുകളില്‍ നോക്കുന്നിടത്തെല്ലാം പരന്നങ്ങിനെ കിടക്കുകയാണ്‌ ഇളം നീല നിറം പോലും വന്നു തുടങ്ങിയിട്ടില്ല. കിഴക്ക് ഒരറ്റത്ത് ഒരു നേരിയ തവിട്ടുനിറം മാത്രം. എന്തൊരു കിടപ്പാണത്! അനങ്ങാതെ, ചെറുതായി തണുപ്പിച്ച്, ആരെയൊക്കെയോ എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിച്ച്, താഴേക്കു നോക്കി, ഇതാ, ഇവിടെനിന്ന് നോക്കിയാല്‍ എനിക്ക് നിന്നെയും ദൂരത്തുള്ള നിന്റെ വീടിനെയും ഒരുപോലെ അടുത്ത് കാണാം എന്ന് ആശ്വസിപ്പിക്കുന്ന ഒരു ആകാശം.

കണ്ടാല്‍ പറയില്ല, എത്രയോ ദുരന്തങ്ങള്‍ കണ്ടുമടുത്ത ഒരു ആകാശമാണിതെന്ന്. കൂട്ടമരണങ്ങളും സ്ഫോടനങ്ങളും സഹജാതര്‍ തമ്മിലെ പോരും, പലായനങ്ങളും മാനഭംഗങ്ങളും ചികിത്സ കിട്ടാതെ അകാലത്തില്‍ മരിച്ചവരും ആയുധങ്ങളില്‍നിന്നുള്ള അണുവികിരണമേറ്റ് അംഗഭംഗം വന്ന് ജീവിക്കുന്നവരുമായ കുട്ടികളും, ആണുങ്ങള്‍ മരിച്ച വീടുകളും സ്ത്രീകളും, നശിപ്പിച്ച് നാനാവിധമാക്കിയ ഗ്രാമങ്ങളും എല്ലാം കണ്ട ആകാശക്കണ്ണിന്റെ ഒരു ഭാവവുമില്ല അതിന്‌.

എല്ലാ ആകാശങ്ങളും ഇങ്ങനെയായിരിക്കുമോ? മഹായുദ്ധങ്ങള്‍ നടന്ന പടിഞ്ഞാറിന്റെ ആകാശത്തിനും ഇതേ പ്രശാന്തത യായിരിക്കുമോ ? വംശശുദ്ധിയിലൂടെ പിടഞ്ഞൊടുങ്ങുകയും അപ്രത്യക്ഷരാവുകയും സ്വന്തം രക്തത്തില്‍ നിന്ന് വേര്‍പെട്ട് അനാഥരാവുകയും ചെയ്ത ലക്ഷോപലക്ഷം മനുഷ്യരുടെ നാടുകളിലും ആകാശത്തിനിത്ര പരപ്പും ശാന്തതയും മൗനവുമുണ്ടായിരിക്കുമോ? കുരിശുയുദ്ധങ്ങളും കറുത്ത മരണങ്ങളും വരള്‍ച്ചയും പട്ടിണിയും കൊന്നൊടുക്കിയ നാടുകളിലെ ആകാശങ്ങള്‍ എങ്ങിനെയായിരിക്കും? എന്തു നിറമായിരിക്കും? ആ മനുഷ്യര്‍ കണ്ട ആകാശങ്ങളെത്തന്നെയായിരിക്കുമോ അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെ ഇന്ന് കാണുന്നുണ്ടാവുക? ആ നാടുകളിലെ ആകാശങ്ങളില്‍ മേഘങ്ങള്‍ എന്തു ചിത്രങ്ങളായിരിക്കും വരയ്ക്കുന്നുണ്ടാവുക?

'ആകാശങ്ങള്‍ നരയ്ക്കു' മെന്ന് പണിക്കര്‍ സര്‍ പറഞ്ഞത് വെറുതെയായിരിക്കുമോ?


23 April 2014

2 comments:

Anonymous said...

Sunni's are a majority in Kerala. So the official line is to keep silent about the current violence. You must notmake noise about ISIS violnce.

Rajeeve Chelanat said...

അറിയാം, പക്ഷേ അങ്ങിനെയൊരു ബാദ്ധ്യതയൊന്നും എനിക്കില്ലല്ലോ അനോണീ :-)