Friday, October 31, 2008

അവസാന റൌണ്ടും സോഷ്യലിസത്തിന്റെ ഭൂതാവേശവും

(ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച, പി. സായ്‌നഥിന്റെ ലേഖനത്തിന്റെ പരിഭാഷ)

അമേരിക്കയെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. സോഷ്യലിസത്തിന്റെ ഭൂതം. (ചുരുങ്ങിയത്‌, രണ്ട്‌ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനെയെങ്കിലും അത്‌ ആവേശിച്ചിട്ടുണ്ട്‌). ഈ ഭൂതാവേശത്തെ ഒഴിപ്പിക്കാനുള്ള വിശുദ്ധ സഖ്യത്തിലാണ്‌ വലതുപക്ഷത്തിലെ എല്ലാ ശക്തികളും. റേഡിയോ പരിപാടികളും ഇവാഞ്ചലിസ്റ്റുകളും. മക്‌കെയിനും പാലിനും. ബ്ളോഗ്ഗര്‍മാരും പൌരന്‍മാരും. ബില്‍ ഓ റയ്‌ലിയും ജോ എന്ന പ്ളംബറും. ഫോക്സ്‌ ന്യൂസും മറ്റു ഗൂഢാലോചനക്കാരും എല്ലാം.

താന്‍ സോഷ്യലിസ്റ്റാണെന്ന പ്രചരണത്തിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്‌ ഒബാമ എന്ന ഡെമോക്രാറ്റ്‌ സ്ഥാനാര്‍ത്ഥി ഇന്ന്‌. "മക്‌കെയിനും ഇതേ 'സോഷ്യലിസ്റ്റ്‌' നയങ്ങളെ തന്നെയല്ലേ പിന്തുണച്ചുകൊണ്ടിരുന്നത്‌" എന്ന ചോദ്യവുമായാണ്‌ ഒബാമ അനുകൂലികള്‍ രംഗത്തുവന്നിരിക്കുന്നത്‌. ഇവിടെ 'സോഷ്യലിസ്റ്റ്‌ നയങ്ങള്‍' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, ജനങ്ങളുടെ കാശെടുത്ത്‌ വാള്‍ സ്ട്രീറ്റിന്റെ വിശപ്പ്‌ മാറ്റാന്‍ ശ്രമിച്ച നയങ്ങളെയാണ്‌ എന്ന്‌ ഓര്‍ക്കുക.

ഒബാമയെ പിന്തുണക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ 'സോഷ്യലിസ'ത്തെ നിര്‍വ്വചിക്കുന്ന തിരക്കിലാണ്‌. ഒബാമയുടെ നയങ്ങളൊന്നും ആ 'ഭീകര'മായ വാക്കിന്റെ നാലയലത്തുപോലും വരുന്നില്ലെന്നു തെളിയിക്കുകയാണ്‌ അവരുടെ ലക്ഷ്യം. ലോകത്ത്‌ മറ്റൊരു ജനാധിപത്യത്തിലും ഈ തരത്തിലുള്ള പ്രതികരണം സാധ്യമല്ല. പ്രത്യേകിച്ചും, യൂറോപ്പില്‍. അവിടെയുള്ള വാഷിംഗ്‌ടണിന്റെ സുഹൃത്തുക്കള്‍ക്ക്‌, പേരിനെങ്കിലും, 'സോഷ്യലിസം' 'തൊഴിലാളികള്‍' എന്നീ ലേബലുകള്‍ ഉപയോഗിക്കേണ്ടിവരാറുണ്ട്‌. മറ്റു പല രാജ്യങ്ങള്‍ക്കും ഈ 'സംവാദം' പൊള്ളയായി തോന്നുന്നുണ്ടാവണം. സാമ്പത്തിക പ്രതിസന്ധിയുടെ ഭീകരമുഖം കണ്ട്‌ ഭയന്നിട്ടാണെങ്കില്‍തന്നെയും, അമേരിക്കയിലും സോഷ്യലിസത്തിന്‌ ഇന്ന്‌ ആള്‍ബലമുണ്ട്‌. ഗൃഹവായ്‌പാ പ്രതിസന്ധിയില്‍ പെട്ട്‌ രണ്ട്‌ ദശലക്ഷം ആളുകള്‍ക്കാണ്‌ തങ്ങളുടെ വീട്‌ നഷ്ടപ്പെടാന്‍ പോകുന്നത്‌. പക്ഷേ റിപ്പബ്ളിക്കന്‍മാരുടെ ബഹളം മുഴുവന്‍ ഇന്ന്‌ ഈ ഒരു വാക്കിനെചൊല്ലിയാണ്‌. "ഒബാമ പറയുന്നത്‌ അയാള്‍ സമ്പത്ത്‌ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നാണ്‌. സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണമാണ്‌ അത്‌. ഞാന്‍ പ്രസിഡന്റായാല്‍ ഒരിക്കലും അത്‌ ചെയ്യില്ല". ആരാണ്‌ ഇത്‌ വിളമ്പുന്നത്‌? മറ്റാരുമല്ല, ജോണ്‍ മക്‌കെയിന്‍.

നവംബര്‍ 4-നു മുന്‍പുള്ള അവസാന വെടിയാണ്‌ ഈ കേട്ടത്‌. തിരഞ്ഞെടുപ്പ്‌ താഴ്വരയിലേക്ക്‌ കുതിക്കുകയാണ്‌, വലതുപക്ഷത്തിലെ 600 അഭിജാതര്‍. വാള്‍സ്ട്രീറ്റ്‌ വലത്തും, അടച്ചുപൂട്ടല്‍ ഇടത്തും, സാമ്പത്തികരംഗത്തിന്റെ ഉരുകിയൊലിക്കല്‍ മുന്നിലും നിന്ന്‌ വെടിയുണ്ടകള്‍ വര്‍ഷിക്കുകയും ദുന്ദുഭി മുഴക്കുകയും ചെയ്യുമ്പോഴാണ്‌ ഇത്‌. എങ്കിലും ഈ പറഞ്ഞതൊന്നും അവരുടെ പ്രശ്നമേയല്ല. ആര്‍ക്കെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടാകും. എല്ലാം അവസാനിച്ചിട്ടൊന്നുമില്ലല്ലോ എന്നൊക്കെയുള്ള മട്ടിലാണ്‌ അവരുടെ പോക്ക്‌. അതിസമ്പന്നര്‍ ഒലിച്ചുപോയ സുനാമിയില്‍ ആയുധങ്ങളൊക്കെ നഷ്ടപ്പെട്ട മക്‌കെയിന്‍ ഇപ്പോള്‍ സോഷ്യലിസത്തിലും വംശീയതയിലും അഭയം കണ്ടെത്തിയിരിക്കുകയാണ്‌. അത്രക്ക്‌ പ്രത്യക്ഷല്ലെങ്കിലും രണ്ടാമത്‌ പറഞ്ഞ ഘടകം നിര്‍ണ്ണായകം തന്നെയാണ്‌). ഈ രണ്ടു വഴികളല്ലാതെ മറ്റു രക്ഷാമാര്‍ഗ്ഗങ്ങളൊന്നും റിപ്പബ്ളിക്കന്‍മാരുടെ മുന്‍പിലില്ല.

അവരുടെ വൈസ്പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥി, സാറാ പാലിന്റെ ജയസാധ്യതയെ ഇപ്പോള്‍ തുരങ്കം വെച്ചിരിക്കുന്നത്‌, അലാസ്കയുമായി ബന്ധപ്പെട്ട അവരുടെ രാഷ്ട്രീയ അഴിമതി കഥകളല്ല, മറിച്ച്‌, അണിഞ്ഞൊരുങ്ങലിനു വേണ്ടി (ഉടയാടകള്‍ക്കുവേണ്ടി) 150,000 ഡോളര്‍ ചിലവഴിച്ചു എന്ന റിപ്പബ്ളിക്കന്‍ കക്ഷിയുടെതന്നെ പുതിയ വെളിപ്പെടുത്തലുകളാണ്‌. അവര്‍ ഇതിനെ കൈകാര്യം ചെയ്ത രീതിയും ഇതിനെ കൂടുതല്‍ വഷളാക്കാനേ സഹായിച്ചുള്ളു. കാരണം, ഇത്തരം തീരുമാനങ്ങളൊന്നും സാധാരണയായി സ്ഥാനാര്‍ത്ഥികളല്ല തീരുമാനിക്കുന്നത്‌. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്ന ചെറിയൊരു കാര്യം പോലും രേഖപ്പെടുത്തുന്നതും സംവിധാനം ചെയ്യുന്നതും അവരുടെ പ്രചരണം നിയന്ത്രിക്കുന്നവരാണ്‌. സ്ഥാനാര്‍ത്ഥികള്‍ നേരിട്ടല്ല. ചിലപ്പോള്‍ 'വ്യാജ'മായ തെറ്റുകള്‍ പോലും ഇവര്‍ രംഗത്ത്‌ കൌശലപൂര്‍വ്വം അവതരിപ്പിക്കാറുമുണ്ട്‌. 'അദ്ധ്വാനിക്കുന്ന വര്‍ഗ്ഗ'മായ സമ്മതിദായകരുമായി ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുന്ന കക്ഷികളുടെ സ്ഥിതി ദുര്‍ബ്ബലപ്പെടുത്താനാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ സഹായിക്കുക. സാധാരണ വീട്ടമ്മമാരൊന്നും അണിഞ്ഞൊരുങ്ങലിന്‌ 150,000 ഡോളര്‍ ചിലവഴിക്കുകയില്ലെന്ന്‌ തീര്‍ച്ചയാണ്‌. അങ്ങിനെ വരുമ്പോള്‍, ഒബാമയെ 'വരേണ്യം' എന്നൊന്നും കുറ്റപ്പെടുത്താനും മാക്‌കെയിന്‍-പാലിന്‍ കൂട്ടുകെട്ടിന്‌ ധാര്‍മ്മികമായ അവകാശമില്ല. അവര്‍ അത്തരം ആരോപണമാണ്‌ ഒബാമക്കെതിരെ ഉയര്‍ത്തിയിരിക്കുന്നതും. റിപ്പബ്ളിക്കന്‍മാരുടെ ആരോപണങ്ങള്‍ അവര്‍ക്കെതിരെതന്നെ തിരിഞ്ഞുകൊത്തുകയാണ്‌. (പുരുഷ സ്ഥാനാര്‍ത്ഥികളുടെ മെയ്ക്കപ്പ്‌ ചിലവിന്റെ കണക്കുകളൊന്നും ആരും കണക്കാക്കിയിട്ടുമില്ല എന്നതും ഇവിടെ പ്രത്യേകം പറയേണ്ടിയിരിക്കുന്നു).

മാക്‌‌‍കെയിനു സാധിക്കുന്നതിനേക്കാള്‍ ആളുകളെ കൂട്ടാന്‍ പാലിനു സാധിക്കുന്നുണ്ട്‌. റീഗന്‍ പാരമ്പര്യത്തിന്റെ അവകാശിയെന്ന്‌ വേണമെങ്കില്‍ അവരെ വിളിക്കാം. ഒറ്റയൊറ്റ വാചകത്തില്‍, കേള്‍ക്കാന്‍ സുഖമുള്ള നാടന്‍ വര്‍ത്തമാനം. അഴിമതി നിറഞ്ഞ വാഷിംഗ്‌ടണിനെ വൃത്തിയാക്കാന്‍ മിനക്കെട്ടിറങ്ങിയ ഒരു പുറംനാട്ടുകാരി എന്ന പ്രതിച്ഛായ, ഇതൊക്കെയാണ്‌ സാറാ പാലിന്‍. റീഗനെയും ഇപ്പോഴത്തെ ബുഷ്‌ രണ്ടാമനെയും പോലെ, അവരുടെ പ്രസംഗങ്ങളിലും കാല്‍പ്പനികതയും, നുണയും, ഭയപ്പെടുത്തലുകളും, അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും ആവോളമുണ്ട്‌. മാക്‌കെയിന്റെ ആടിയുലയുന്ന തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനെ രക്ഷിക്കാന്‍ പ്രാപ്തമായ എന്തെങ്കിലും ബൌദ്ധികത പ്രദാനം ചെയ്യാനൊന്നും അവര്‍ക്കായിട്ടുമില്ല. മാക്‌കെയിനെ സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു യാഥാസ്ഥിതിക ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ജനവിഭാഗത്തെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കീഴില്‍ ഒരുമിപ്പിക്കാന്‍ വേണ്ടിയാണ്‌ അവരെ രംഗത്ത്‌ ഇറക്കിയത്‌. പ്രചരണ റാലികളും പ്രസംഗങ്ങളും അക്രമാസക്തമാകുന്ന വിധത്തില്‍ അവര്‍ അത്‌ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. മാക്‌കെയിന്‍ ടൈയും കെട്ടി ദേഹമനങ്ങാതെ 'പ്രസിഡന്റ്’ ആയി സ്വയം ചമഞ്ഞിരിക്കുമ്പോള്‍, ഒബാമയെ വിടാതെ പിന്തുടരാന്‍ പാലിനേ ഉണ്ടായിരുന്നുള്ളു. മാക്‌കെയിന്‍ പരാജയപ്പെട്ടിടത്ത്‌ പാലിന്‍ വിജയിച്ചു എന്ന്‌ ചുരുക്കം.

മുഖ്യധാരാ സ്ഥാനാര്‍ത്ഥികള്‍ ചെയ്യാന്‍ മടിക്കുന്ന വിധത്തില്‍ അത്ര രൂക്ഷമായാണ്‌ പാലിന്‍ ഒബാമയെ ആക്രമിച്ചത്‌. ഇത്രകാലവും പാലിനെതിരെ എന്തെങ്കിലും പറയുന്നതില്‍നിന്ന്‌ ഒഴിഞ്ഞുമാറിനിന്ന ഒബാമ, തനിക്കെതിരെ പാലിന്‍ ഉന്നയിക്കുന്ന ചില ഗുരുതരമായ ആരോപണങ്ങള്‍ക്ക്‌ മറുപടി പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അത്രക്ക്‌ രൂക്ഷമാണ്‌ പാലിന്റെ കടന്നാക്രമണം. 'തീവ്രവാദികളാല്‍ പരിസേവിതനായിരിക്കുന്ന ഒബാമ' എന്ന ആരോപണം ഉയര്‍ത്തിയത്‌ മാക്‌കെയിനായിരുന്നില്ല. പാലിനായിരുന്നു. "ഒബാമ സോഷ്യലിസ്റ്റാണ്‌" എന്ന സംഘഗാനം ആലപിക്കുന്നതും പാലിനല്ലാതെ മറ്റാരുമല്ല.

ഇത്‌ ഒരു വ്യക്തമായ വലതുപക്ഷ അടവാണ്‌. ഇടതുപക്ഷം അമേരിക്കയില്‍ നാമാവശേഷമായിട്ട്‌ നാളുകളായി. ഇനിയൊരു പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത്‌ മാക്‌കെയിന്റെ രാഷ്ട്രീയമായ മരണമായിരിക്കും എന്ന്‌ തീര്‍ച്ചപ്പെടുത്താം. പക്ഷേ, സാറാ പാലിന്റെ അങ്കത്തിന്‌ ഇനിയും ബാല്യമുണ്ട്‌. 2012-ല്‍ അവര്‍ വീണ്ടും ഒരു പന്തയത്തിനുകൂടി എത്തിക്കൂടെന്നില്ല. അതിനകം തന്നെ, അവരുടെ പ്രചാരണ സംഘാടകര്‍ അവരെ തകര്‍ക്കാതിരുന്നാല്‍, അത്‌ സംഭവിച്ചേക്കും. ഇത്തവണ എന്തായാലും 150,000 ഡോളറു കൊണ്ട്‌ പ്രചരണ വിദ്വാന്‍മാര്‍ ആ കൃത്യം നിര്‍വ്വഹിച്ചുവെന്ന്‌ തീര്‍ച്ചയാക്കാം.

ഒബാമയെ വ്യക്തിപരമായി തകര്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്‌ മക്‌കെയിന്‍ പക്ഷത്തിനു ബോദ്ധ്യപ്പെട്ടു തുടങ്ങിയ ലക്ഷണമുണ്ട്‌. സാമ്പത്തികരംഗം ഇത്തവണ സഹായത്തിനില്ല എന്നു ഏകദേശം തീര്‍ച്ചയായി. ഇവിടെയും, മാക്‌കെയിനെ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ (അതെ, ജോര്‍ജ്ജ്‌ ബുഷ്‌, വൈറ്റ്‌ ഹൌസിണ്റ്റെ ശാപം) കഴിയുന്നത്ര ദൂരം മാറ്റിനിര്‍ത്താന്‍ റിപ്പബ്ളിക്കന്‍ കക്ഷി ഒരു ശ്രമം നടത്തി നോക്കി. അത്‌ വിജയിച്ചില്ല എന്നു മാത്രം. ഒബാമയെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ മുന്നിലെത്താന്‍ സഹായിച്ചത്‌ സാമ്പത്തികപ്രതിസന്ധിയാണെന്ന്‌ അവര്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. ഈ പ്രതിസന്ധി സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ മാക്‌കെയിന്‍ മുന്നിലെത്തുമായിരുന്നു എന്നും അവര്‍ കരുതുന്നു. ആ പറഞ്ഞതിലും യുക്തിയില്ലെന്ന്‌ പറഞ്ഞുകൂടാ. ചുരുക്കത്തില്‍ സാമ്പത്തിക രംഗവും ഈ പ്രചരണത്തില്‍ റിപ്പബ്ളിക്കന്‍മാരെ തുണക്കുന്നില്ല. പോരാത്തതിന്‌, ഡെമോക്രാറ്റുകള്‍ പണം നന്നായി വാരിക്കൂട്ടുന്നുമുണ്ട്‌. 'ഈ തിരഞ്ഞെടുപ്പില്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ പണമിറക്കുന്നു' എന്ന്‌, ഇത്രനാളും വമ്പന്‍ കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും വക്താക്കളായിരുന്നവര്‍ തന്നെ വിലപിക്കുമ്പോള്‍ അവരുടെ നിസ്സഹായത നമുക്ക്‌ വ്യക്തമാകും.

150 ദശലക്ഷം ഡോളര്‍ എന്ന റിക്കാര്‍ഡ്‌ ധനശേഖരണമാണ്‌ ഡെമോക്രാറ്റുകള്‍ കൈവരിച്ചിരിക്കുന്നത്‌. ഈ സെപ്തംബറില്‍. ഒരു മാസം മുന്‍പ്‌, ആഗസ്റ്റില്‍ അത്‌ 65 മില്ല്യണ്‍ ആയിരുന്നു. ഇതുവരെയായി ഡെമോക്രാറ്റിന്റെ സ്ഥാനാര്‍ത്ഥി മൊത്തം ശേഖരിച്ച പണം 600 മില്ല്യണ്‍ ഡോളറിനും മീതെയാണ്‌. ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഒരു രാജ്യത്തിനെ സംബന്ധിച്ചുപോലും ഈ സംഖ്യ വളരെ വലിയ ഒന്നാണ്‌. ടി.വി. പരസ്യങ്ങളില്‍ മുങ്ങിക്കുളിക്കുന്ന ഈ രാജ്യത്ത്‌, തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനുവേണ്ടി നടത്തുന്ന ദേശീയ വീഡിയോ പരസ്യങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. മാക്‌കെയിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു, ഈ കാര്യത്തില്‍ ഒബാമ.

'രാഷ്ട്രീയപ്രചരണങ്ങള്‍ക്കുവേണ്ടി അനിയന്ത്രിതമായ രീതിയില്‍ പണം ചിലവഴിക്കുന്നത്‌ അപവാദങ്ങള്‍ക്ക്‌ ഇടയാക്കിയേക്കും' എന്ന്‌ മുറുമുറുക്കുന്നുണ്ട്‌ മാക്‌കെയിന്‍. ശരിയാണ്‌. എങ്കിലും, ഒബാമയുടെ സ്ഥാനത്ത്‌ ഇന്ന്‌ മാക്‌കെയിനായിരുന്നെങ്കില്‍ ഇതേ വാദം അദ്ദേഹം ഉന്നയിക്കുമായിരുന്നോ എന്നും ആലോചിക്കുന്നത്‌ നന്ന്‌. ഒബാമയുടെ ചിലവഴിക്കല്‍ എല്ലാ റിക്കാര്‍ഡുകളും ഭേദിച്ചിരിക്കുന്നു. എങ്കിലും അതൊക്കെ നടക്കുന്നത്‌, ലോകത്തിലെ ഏറ്റവും ആഭാസകരവും ചിലവേറിയതുമായ ഒരു തിരഞ്ഞെടുപ്പ്‌ പ്രക്രിയക്കകത്താണ്‌. തിരഞ്ഞെടുപ്പിന്‌ ഇനി രണ്ടാഴ്ചയില്‍ കുറവു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍, നിരായുധനും, പരിക്ഷീണനും, പുറംതള്ളപ്പെട്ടവനുമായ മാക്‌കെയിണ്റ്റെ മുന്നില്‍, ഭീതി സൃഷ്ടിക്കുക എന്ന വഴി മാത്രമേ ഇന്ന്‌ മുന്നിലുള്ളു. അതുകൊണ്ടാണ്‌ അയാള്‍ക്ക്‌ 'സോഷ്യലിസ'ത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെയും പുനരുജ്ജീവിപ്പിക്കേണ്ടിവരുന്നത്‌. 'ജനാധിപത്യ സോഷ്യലിസ്റ്റ്‌' എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഒരേ ഒരു അംഗം മാത്രമേയുള്ളു. അമേരിക്കന്‍ സെനറ്റില്‍. വേര്‍മൌണ്ടില്‍നിന്നുള്ള ബെര്‍ണീ സാന്‍ഡേഴ്സ്‌. 98 ശതമാനം തിരഞ്ഞെടുപ്പിലും അയാള്‍ ഡെമോക്രാറ്റുകള്‍ക്ക്‌ വോട്ടു ചെയ്തു (ബാക്കി വരുന്ന 2 ശതമാനം തവണ അയാള്‍ റിപ്പബ്ളിക്കിനു വേണ്ടി വോട്ടു ചെയ്തിട്ടുമുണ്ടാകുമെന്ന്‌ കൌണ്ടര്‍പഞ്ചിണ്റ്റെ അലക്സാണ്ടര്‍ കോക്ക്ബേണ്‍ കളിയാക്കുന്നു).

'ധനികര്‍ക്കുവേണ്ടിയിട്ടുള്ള സോഷ്യലിസം' എന്ന വാക്ക്‌ പൊതുവേദികളില്‍ ഇടക്കിടക്ക്‌ പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌ കഴിഞ്ഞ ചില മാസങ്ങളില്‍ ഉണ്ടായിട്ടുള്ള സന്തോഷപ്രദമായ ഒരു കാര്യം. ഇടതുകക്ഷികളില്‍ നിന്നല്ല, യാഥാസ്ഥിതിക സമ്പന്ന വിഭാഗങ്ങളില്‍നിന്നാണ്‌ ഈ വാക്ക്‌ ഉത്ഭവിക്കുന്നത്‌. റോജര്‍ ഹോള്‍ഡിംഗ്‌സിന്റെ ജിം റോജേര്‍സിനെ പോലുള്ള വമ്പന്‍ നിക്ഷേപകരും ഈ വാക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. അദ്ദേഹത്തിണ്റ്റെ ഒരു ഉദ്ധരണി കേള്‍ക്കൂ, "അമേരിക്ക ഇന്ന്‌ ചൈനയേക്കാളും കമ്മ്യൂണിസ്റ്റാണ്‌. സമ്പന്നരുടെ അഭിവൃദ്ധിയാണ്‌ ഇത്‌ (Bail out). പണക്കാര്‍ക്കുവേണ്ടിയുള്ള സോഷ്യലിസം...സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിക്കലാണ്‌ ഇത്‌.." "തകര്‍ച്ചയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ നിക്ഷേപക ബാങ്കുകളെയും കരകയറ്റാന്‍ സഹായിക്കുക എന്നത്‌ മുതലളിത്തമല്ല. അത്‌ സമ്പന്നര്‍ക്കുവേണ്ടിയുള്ള സോഷ്യലിസമാണ്‌",എന്ന്‌, ഈ വര്‍ഷം ആദ്യം തട്ടിമൂളിച്ചതും ജിം റോജേര്‍സ്‌ എന്ന ഇതേ മഹാന്‍ തന്നെയാണ്‌.

ഇനി ഒബാമക്കെതിരെ 'സോഷ്യലിസ'ത്തിന്റെ പേരും പറഞ്ഞ്‌, മാക്‌കെയിന്‍ നടത്തുന്ന ഈ ആക്രമണം വ്യക്തവും നിര്‍ദ്ദയവുമാണെങ്കില്‍, അത്രതന്നെ പ്രത്യക്ഷമല്ലാത്ത, എന്നാല്‍ കൂടുതല്‍ അപകടകരമായേക്കാവുന്ന മറ്റൊരു സംഗതി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. വംശീയതയാണ് അത്‌. ബ്രാഡ്‌ലി ഇഫക്ട്‌ (കറുത്തവര്‍ക്ക്‌ വോട്ടു ചെയ്യുമെന്ന്‌ സമ്മതിദായകര്‍ പ്രഖ്യാപിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്‌ ചെയ്യാതിരിക്കുകയും ചെയ്യുന്ന കലാപരിപാടി) ഇത്തവണ വിരുദ്ധഗതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ ജനം പ്രതീക്ഷിക്കുന്നത്‌. ഒബാമക്ക്‌ വോട്ടുചെയ്യുമെന്ന്‌ തങ്ങളുടെ വേണ്ടപ്പെട്ടവരോടുപോലും പറയാന്‍ വിസമ്മതിക്കുന്ന വെള്ളക്കാരും ഇത്തവണ ഒബാമക്ക്‌ വോട്ടുചെയ്യുമെന്ന്‌ ഏകദേശം തീര്‍ച്ചയായിരിക്കുന്നു. തങ്ങള്‍ ഇത്തവണ ഡെമോക്രാറ്റിനാണ്‌ വോട്ടുചെയ്യുന്നതെന്ന്‌ റിപ്പബ്ളിക്കന്‍മാര്‍ പുറത്ത്‌ പറഞ്ഞില്ലെന്നു വരാം. എങ്കിലും അതു തന്നെയായിരിക്കും മിക്ക റിപ്പബ്ളിക്കന്‍മാരും ഇത്തവണ ചെയ്യുക. ഇത്തവണത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യവും (മാക്‌കെയിന്റെ സ്വന്തം സാമ്പത്തിക പ്രതിസന്ധിയും)വെച്ചുനോക്കിയാല്‍ ഒബാമ ഇതിനേക്കാള്‍ എത്രയോ മുന്നിലാകേണ്ടതായിരുന്നുവെന്ന്‌ കരുതുന്നവരും ധാരാളമുണ്ട്‌. ചുരുക്കത്തില്‍ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ആര്‍ക്കും അത്ര സന്തോഷം നല്‍കിയിട്ടില്ല.

ഏതായാലും, ചില ദശകങ്ങള്‍ക്കുമുന്‍പത്തെ അമേരിക്കയേക്കാള്‍ വൈവിദ്ധ്യപൂര്‍ണ്ണമായ ഇന്നത്തെ അമേരിക്കയില്‍ ഇന്നു നടക്കുന്ന ഇത്തരം സംവാദങ്ങളുടെ പൊള്ളത്തരം, പ്രത്യക്ഷമായ വംശീയതയെ അത്യധികം സങ്കീര്‍ണ്ണമാക്കുന്നുണ്ട്‌. ഈയിടെ നടന്ന ഒരു റിപ്പബ്ളിക്കന്‍ റാലിയില്‍ അതിന്റെ ഒരു പ്രതിഫലനം കാണാനിടയായി. മുസ്ളിം വിരുദ്ധ, ഒബാമ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഒരു റിപ്പബ്ളിക്കന്‍ അനുയായിയുടെയും, "മുസ്ളിങ്ങള്‍ ഒബാമയുടെ കൂടെ' എന്ന മുദ്രാവാക്യങ്ങളുടെയും ഇടയില്‍ നിന്നിരുന്നത്‌ ക്യാമ്പയിന്റെ സുരക്ഷാവിഭാഗത്തില്‍ പെട്ട ഒരാളായിരുന്നു. അതും, ഒരു കറുത്ത മുസ്ളിം. അതുകൊണ്ട്‌, വിവേകത്തോടെയും സാവധാനത്തിലും കൈകാര്യം ചെയ്തില്ലെങ്കില്‍, ഇത്തരം വംശീയ സമീപനങ്ങള്‍ ഒരു വിഭാഗത്തെ ശക്തിപ്പെടുത്താനും മറു വിഭാഗത്തിനെ വേദനിപ്പിക്കാനും മാത്രമേ ഉപകരിക്കൂ.

മറുഭാഗത്താകട്ടെ, സോഷ്യലിസത്തിനെതിരെ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്‌. സോഷ്യലിസമെന്ന ആ ഭൂതം ആവേശിച്ചിരിക്കുന്നവരെപ്പോലെതന്നെ സോഷ്യലിസത്തിന്റെ അമേരിക്കന്‍ ഭാഷ്യവും ആകെ കുഴഞ്ഞുമറിഞ്ഞും സങ്കീര്‍ണ്ണമായും കിടക്കുന്ന കാഴ്ചയാണ്‌ ഇന്ന് കാണാന്‍ കഴിയുന്നത്‌.

Saturday, October 25, 2008

സൈമൂര്‍ ഹര്‍ഷ്‌ - തളരാത്ത പോരാട്ടം (2)






മൈ ലായ്‌ അബു ഗ്രൈബ്‌ സംഭവങ്ങള്‍ക്കിടക്ക്‌ നാലു ദശകത്തിന്റെ വിടവുണ്ട്‌. നമുക്ക്‌ ചോദിക്കേണ്ടിവരും. പൗരന്മാര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം നടത്തുന്ന പീഡനങ്ങളെക്കുറിച്ച്‌ ഇങ്ങനെ വീണ്ടും വീണ്ടും അന്വേഷണങ്ങള്‍ നടത്തേണ്ടിവരുന്നത്‌ ഒരു ദുരിതമായി തോന്നുന്നില്ലേ എന്ന്. ഉണ്ടെന്നും ഇല്ലെന്നുമാണ്‌ ഈ ചോദ്യത്തിനുള്ള സൈമൂറിന്റെ മറുപടി. ഇത്‌ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തീര്‍ച്ചയായും തകര്‍ക്കുന്നുണ്ട്‌. എങ്കിലും യുദ്ധം എപ്പോഴും ഭീകരമാണ്‌ എന്ന് അദ്ദേഹം തിരിച്ചറിയുന്നു. 1970-ല്‍ മൈ ലായ്‌ റിപ്പോര്‍ട്ട്‌ വന്നതിനുശേഷം, ഒരു യുദ്ധ-വിരുദ്ധ റാലിയില്‍ പങ്കെടുക്കുമ്പോള്‍ പെട്ടെന്നു അദ്ദേഹത്തിന്‌ ഒരു ഉള്‍വിളി തോന്നി. റാലിയില്‍ പങ്കെടുത്ത ഒരു സൈനികനെ വിളിച്ച്‌ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച്‌ സ്വമനസ്സാലെ അവിടെ കൂടിയിരുന്നവരോട്‌ എന്തെങ്കിലും വെളിപ്പെടുത്തണമെന്ന് സൈമൂര്‍ അഭ്യര്‍ത്ഥിച്ചു. അയാള്‍ നല്‍കിയ വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കാന്‍ പോന്നവയായിരുന്നു. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലര്‍ ബ്ലേഡ്‌ കൊണ്ട്‌ കര്‍ഷകരെ ചിലപ്പോള്‍ തങ്ങള്‍ മുറിവേല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും ചിലപ്പോള്‍ അവരുടെ തലയറുക്കുക പോലും ചെയ്തിരുന്നുവെന്നും മറ്റും, ആരെടെയും പ്രേരണയില്ലാതെ അയാള്‍ കുറ്റസമ്മതം നടത്തി. തിരിച്ച്‌ സൈനികത്താവളത്തിലെത്തുന്നതിനുമുന്‍പ്‌ ഹെലികോപ്റ്റര്‍ വൃത്തിയാക്കാനും തങ്ങള്‍ മറന്നിരുന്നില്ലെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. 'യുദ്ധം എന്നാല്‍ ഇതൊക്കെയാണ്‌", സൈമൂര്‍ പറയുന്നു."


എന്നാലും എങ്ങിനെയാണ്‌ ഇതൊക്കെ എഴുതാനും അമേരിക്കന്‍ ജനതയോട്‌ നിരന്തരം ഇതിനെക്കുറിച്ച്‌ പറയാനും കഴിയുന്നത്‌?""നിശ്ശബ്ദനായിരിക്കുന്നതിനേക്കാള്‍ നല്ലത്‌ എന്തെങ്കിലുമൊക്കെ പറയാന്‍ ശ്രമിക്കുന്നതാണ്‌".എന്നാലും സൈമൂറിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വികാരം സെപ്തംബര്‍ പതിനൊന്നിനുശേഷം മാധ്യമരംഗത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദമായ കീഴടങ്ങലാണ്‌. സദ്ദാമിന്റെ കൂട്ടനശീകരണ ആയുധങ്ങളെക്കുറിച്ചുള്ള 'തെളിവു'കളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ പോലും മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചില്ല. "ഇന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രം വായിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു. പത്രക്കാര്‍ക്ക്‌ വാര്‍ത്തകളൊന്നും കിട്ടുന്നേയില്ല. വിവേചനബുദ്ധിയും സത്യസന്ധതയും ഒത്തിണങ്ങിയവരും, ഞാന്‍ വളരെയധികം ബഹുമാനിക്കുന്നവരുമായ പലരും ഈ ഇറാഖ്‌ യുദ്ധത്തെ പിന്തുണച്ചുവെന്നത്‌ എന്നെ നിരാശപ്പെടുത്തി. ഒരു ആശയത്തിനെതിരെ എങ്ങിനെയാണ്‌ നിങ്ങള്‍ക്ക്‌ യുദ്ധം ചെയ്യാനാവുക എന്നത്‌ ഇപ്പോഴും എനിക്ക്‌ മനസ്സിലാവുന്നതേയില്ല".


വലുതായി കൊട്ടിഘോഷിക്കപ്പെട്ട 'സൈനികമുന്നേറ്റ'ത്തിന്റെ (Surge) കാര്യം ഞാന്‍ അവതരിപ്പിച്ചപ്പ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. "..ഈ പറയുന്ന സൈനിക മുന്നേറ്റം ഉണ്ടാവുന്നതിനുമുന്‍പു തന്നെ വംശീയ ഉന്മൂലനം ഏറെക്കുറെ ഭംഗിയായി അവിടെ നടന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അക്രമങ്ങള്‍ അല്‍പം ഒതുങ്ങിയതായി തോന്നുന്നത്‌. പല സ്ഥലങ്ങളിലും അക്രമങ്ങളെ ഒതുക്കാന്‍ സഹായിച്ചത്‌ സുന്നി വിഭാഗത്തിന്റെ അവേക്കനിംഗ്‌ ഗ്രൂപ്പാണ്‌ (Awakening Group). അമേരിക്കന്‍ സൈന്യം അതിന്‌ അവര്‍ക്ക്‌ ശമ്പളം കൊടുത്തിരുന്നു. അതൊക്കെ ഷിയകളെ ഏല്‍പ്പിച്ചാണ്‌ ഇന്ന് അമേരിക്ക സ്ഥലം കാലിയാക്കാന്‍ നോക്കുന്നത്‌. സൗദി അറേബ്യയാണ്‌ പ്രധാന കിങ്കരന്‍. സലാഫികള്‍ക്കും വഹാബികള്‍ക്കും നല്ലൊരു സംഖ്യ പോകുന്നുണ്ട്‌. അവര്‍ ആ പൈസ സുന്നികള്‍ക്കു കൊടുക്കും. ഷിയകളെ ഒതുക്കാന്‍. ഒരു സംശയവും വേണ്ട. അങ്ങിനെ വന്നാല്‍ അക്രമം അവസാനിക്കുമെന്നു തോന്നുന്നുണ്ടോ? എങ്ങിനെയാണ്‌ നമുക്കിതില്‍നിന്ന് പുറത്തുകടക്കാനാവുക? ഒരു വഴിയുമില്ല. ഇറാഖികളോട്‌ നമുക്ക്‌ ഒരു വലിയ ബാദ്ധ്യതയുണ്ട്‌. നമ്മള്‍ ഇവിടെനിന്ന് പോവുക, എത്രയും വേഗം. അതുമാത്രമാണ്‌ ഒരു വഴി. അവരോട്‌ നമ്മള്‍ എന്താണ്‌ കാട്ടിക്കൂട്ടിയതെന്ന് വിവരിക്കാനാവില്ല. അത്രമാത്രം ഭയവും ഉന്മാദവുമാണ്‌ നമ്മള്‍ ആ സമൂഹത്തില്‍ സൃഷ്ടിച്ചത്‌".


ലിത്വാനിയയില്‍നിന്നും പോളണ്ടില്‍നിന്നുമുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ചിക്കാഗോവിലായിരുന്നു സൈമൂര്‍ ഹര്‍ഷിന്റെ ജനനം. അല്‍പ്പകാലം നിയമവിദ്യാര്‍ത്തിയായിരുന്നുവെങ്കിലും പിന്നീട്‌ അത്‌ വിട്ടു. കുറച്ചുകാലം സിറ്റ്‌ ന്യൂസ്‌ ബ്യൂറോവില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. അതിനുശേഷം അസ്സോസ്സിയേറ്റഡ്‌ പ്രസ്സില്‍ പ്രവര്‍ത്തിച്ചു. എ.പി.യില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച.
ഒരു ന്യൂസ്‌ ഏജന്‍സിയുടെ കൂടെ ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ്‌ മൈ ലായിയെക്കുറിച്ച്‌ ആദ്യമായി അറിയുന്നത്‌. 109 വിയറ്റ്‌നാം പൗരന്മാരെ കൊന്നതിന്‌ ഫോര്‍ട്ട്‌ ബെന്നിംഗിലെ വില്ല്യം കെല്ലി എന്ന ഒരു പട്ടാളക്കാരനെ കോര്‍ട്ട്‌ മാര്‍ഷല്‍ ചെയ്യാന്‍ പോകുന്നുവെന്ന് സൈമൂര്‍ അറിഞ്ഞു. 26 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു വില്ല്യം കെല്ലി. ഫോര്‍ട്ട്‌ ബെന്നിംഗ്‌ സൈനിക കേന്ദ്രത്തില്‍ കടന്നുകൂടി വില്ല്യം കെല്ലിയെ സൈമൂര്‍ കണ്ടെത്തി. മൂന്നു മണിക്കൂര്‍ സംസാരിച്ചു. പിന്നെ അയാളെ പുറത്തുകൊണ്ടുപോയി അയാളുടെ കാമുകിയുടെ വീട്ടില്‍വെച്ചും അഭിമുഖം നടത്തി. തന്റെ മേലധികാരികളുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ്‌ താന്‍ ചെയ്തതെന്ന് കെല്ലി വെളിപ്പെടുത്തി. 36 പത്രങ്ങള്‍ സൈമൂറിന്റെ ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചു. എങ്കിലും ഈ വാര്‍ത്ത തമസ്ക്കരിച്ച പത്രങ്ങളും ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക്‌ ടൈംസിനെപ്പോലുള്ളവര്‍. പിന്നീടാണ്‌ പോള്‍ മെഡ്‌ലോ എന്ന മറ്റൊരു പട്ടാളക്കാരനെ സൈമൂര്‍ പരിചയപ്പെടുന്നത്‌. നൂറോളം വിയറ്റ്‌നാം കുട്ടികളെ വെടിവെച്ചുകൊന്നയാളായിരുന്നു പോള്‍. മൈ ലായ്‌ റിപ്പോര്‍ട്ടിലെ മൂന്നാമത്തെ കഥ പോള്‍ മെഡ്‌ലോവിനെക്കുറിച്ചുള്ളതായിരുന്നു. കുട്ടികളെ വെടിവെച്ചുകൊന്നതിന്റെ പിറ്റേ ദിവസം ഒരു സ്ഫോടനത്തില്‍ പോളിനു തന്റെ കാലുകള്‍ നഷ്ടമായി. ചികിത്സയിലിരിക്കുമ്പോള്‍ വില്ല്യം കെല്ലിയോട്‌ പോള്‍ പറഞ്ഞത്‌, 'ഞാന്‍ ചെയ്തതിനുള്ള ശിക്ഷ ദൈവം എനിക്ക്‌ നല്‍കി. ഇനി നിനക്കും അത്‌ കിട്ടും' എന്നായിരുന്നു. ഹര്‍ഷ്‌ അതും വള്ളിപുള്ളിവിടാതെ റിപ്പോര്‍ട്ട്‌ ചെയ്തു. അതോടെ വിയറ്റ്‌നാം അദ്ധ്യായം മൂടിവെക്കാനാവില്ലെന്നായി. അടുത്തവര്‍ഷം, അതായത്‌, 1970-ല്‍ പുലിറ്റ്‌സര്‍ സമ്മാനം സൈമൂറിനെ തേടിയെത്തി.


എങ്ങിനെയാണ്‌ സൈമൂര്‍ പ്രവര്‍ത്തിക്കുന്നത്‌? പണ്ട്‌ ചെയ്തിരുന്ന അതേ രീതി തന്നെയാണ്‌ ഇപ്പോഴും അദ്ദേഹം പിന്തുടരുന്നത്‌. പരിചയക്കാര്‍. പ്രസിഡന്റും അദ്ദേഹത്തിന്റെ സില്‍ബന്തികളുമായി നടത്തിയ കൊച്ചുവര്‍ത്തമാനങ്ങളില്‍നിന്നായിരുന്നു ബോബ്‌ വുഡ്‌വാര്‍ഡ്‌ തന്റെ ഇറാഖിനെക്കുറിച്ചുള്ള സമീപകാല പുസ്തകങ്ങള്‍ രചിച്ചതെങ്കില്‍, സൈമൂറിന്റെ വാര്‍ത്താസ്രോതസ്സുകള്‍ താഴേക്കിടയിലുള്ളവരായിരുന്നു. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു വുഡ്‌വാര്‍ഡിനെപ്പോലുള്ളവര്‍ "അവരൊക്കെ വമ്പന്മാരെ തേടിപ്പോകുന്നവരാണ്‌. എനിക്കതില്‍ താത്‌പര്യമില്ല. അതൊരു പാഴ്‌വേലയാണ്‌. ഞാന്‍ രാവിലെ ആറുമണിക്കൊക്കെയാണ്‌ എവിടെയെങ്കിലുമൊക്കെ ചെന്ന് അനൗദ്യോഗികമായി ആളുകളെ പിടികൂടുക".


"സ്ഥിരം പരിചയക്കാരാണോ ഇവര്‍?" "അങ്ങിനെയൊന്നുമില്ല. പുതിയ ആളുകളുമുണ്ടാവും കൂട്ടത്തില്‍". പക്ഷേ പുതിയ ആളുകളെ ആശ്രയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്ന് സൈമൂറിന്‌ അറിയാം. ചിലപ്പോള്‍ എന്തെങ്കിലും കെണി അതില്‍ ഉണ്ടായേക്കാനും മതി. അങ്ങിനെ ചിലത്‌ സംഭവിച്ചിട്ടുമുണ്ട്‌ പില്‍ക്കാലങ്ങളില്‍. മര്‍ലിന്‍ മണ്‍റോ കെന്നഡിയെ ബ്ലാക്ക്‌ മെയില്‍ ചെയ്തുവെന്ന് 'തെളിയിക്കുന്ന' ചില രേഖകള്‍ സൈമൂറിന്റെ കയ്യിലെത്തി. 90-കളില്‍ കെന്നഡിയെക്കുറിച്ച്‌ എഴുതിയ ഒരു പുസ്തകത്തില്‍ ഈ വിവരം പ്രത്യക്ഷപ്പെടുമായിരുന്നു. എങ്കിലും തക്കസമയത്ത്‌ സൈമൂര്‍ ആ പരാമര്‍ശം ഒഴിവാക്കി. എങ്കിലും ചീത്തപ്പേര്‌ ബാക്കിയായി. ചിലിയിലെ അലന്‍ഡെയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സി.ഐ.എയുടെ ഗൂഢപദ്ധതിയില്‍ ചിലിയിലെ അമേരിക്കന്‍ നയതന്ത്രപ്രതിനിധി എഡ്‌വേര്‍ഡ്‌ കൊറിക്ക്‌ പങ്കുണ്ടായിരുന്നു എന്ന് 1974-ല്‍ സൈമൂര്‍ ആരോപിച്ചതും വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം സൈമൂര്‍ സുദീര്‍ഘമായ ഒരു തിരുത്ത്‌ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ആദ്യത്തെ പേജില്‍തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 11-നു ശേഷം വായനക്കാരില്‍നിന്നും സൈമൂറിനു കിട്ടിയ മെയിലുകളില്‍ അധികവും അദ്ദേഹത്തെ നിന്ദിക്കുന്നവയായിരുന്നു. നിസ്സാരമായ ആനുകൂല്യങ്ങള്‍ക്കുപകരമായി നാസികള്‍ക്കുവേണ്ടി പണിയെടുത്തിരുന്ന ജൂതത്തടവുകാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന കോപ്പാ എന്ന വിളി പോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌ സൈമൂറിന്‌.


'അവസാനത്തെ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍' എന്ന് സൈമൂറിനെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്‌. അതില്‍ വിഷമം തോന്നിയിട്ടുണ്ടോ?"അന്വേഷണാത്മക പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ 5 മില്ല്യണ്‍ ഡോളര്‍ ചിലവഴിക്കാന്‍ തയ്യാറായ ഒരു സുഹൃത്തുണ്ട്‌ എനിക്ക്‌. പക്ഷേ ഞാന്‍ എന്തിന്‌ അത്‌ ചെയ്യണം? ഞാന്‍ ചെയ്യുന്ന ജോലിയുടെ വില കൂടുതലാണെന്ന് മനസ്സിലായില്ലേ? എന്നാലും പല കഥകളും വെളിച്ചം കാണില്ല. ഇന്റര്‍നെറ്റിലൂടെ പത്രപ്രവര്‍ത്തനം ചെയ്യുന്ന ഒരു മിടുക്കന്‍ പത്രപ്രവര്‍ത്തകനെ എനിക്കറിയാം. ന്യൂയോര്‍ക്ക്‌ ടൈംസിലെയും വാഷിംഗ്‌ടണ്‍ പോസ്റ്റിലെയും എന്റെ സുഹൃത്തുക്കളോട്‌ ഞാന്‍ അയാളുടെ കാര്യം പറഞ്ഞു. പക്ഷേ അയളെ അവര്‍ എടുത്തില്ല. കനത്ത ശമ്പളം കൊടുക്കേണ്ടിവരുമെന്നതുകൊണ്ട്‌".


സൈമൂറിന്‌ എഴുപത്‌ വയസ്സു കഴിഞ്ഞു. ഇനിയും ഇതുമായി അധികകാലം നടക്കാന്‍ കഴിയില്ല എന്നു വരാം. അതോ കഴിയുമോ? "എല്ലാ റിപ്പോര്‍ട്ടര്‍മാരും തൊഴില്‍ ആരംഭിക്കുന്നത്‌ എന്തും തിന്നാനുള്ള നല്ല വിശപ്പോടെയാണ്‌. പക്ഷേ കുറച്ചുകഴിയുമ്പോള്‍ അവരുടെ വിശപ്പ്‌ തീരുന്നു." പക്ഷേ, സൈമൂറിന്റെ വിശപ്പ്‌ മാറുന്നില്ല. "എനിക്ക്‌ ഇപ്പോഴും ആവശ്യത്തിന്‌ വിവരങ്ങള്‍ കിട്ടുന്നുണ്ട്‌. എന്നെ വിശ്വസിക്കുന്ന ആളുകളുമുണ്ട്‌. അപ്പോള്‍ പിന്നെ ഞാന്‍ എന്തുചെയ്യണം. ടെന്നീസും ഗോള്‍ഫും എനിക്കിഷ്ടമാണ്‌. നന്നായി കളിക്കാന്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ആ വഴിക്ക്‌ പോയേനേ. അങ്ങിനെയല്ലാത്തതുകൊണ്ട്‌ പിന്നെ മറ്റെന്താണ്‌ വഴി? ഊര്‍ജ്ജ്വസലമായി ഇരിക്കുകതന്നെ. നമ്മുടെ രാജ്യം ഇന്നൊരു പ്രതിസന്ധിയിലാണ്‌. ഇതിനുമുന്‍പ്‌ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഈ ആളുകള്‍ അമേരിക്കയെ പൂര്‍ണ്ണമായും നാശമാക്കി. നാശം പിടിച്ച ഒരു തൊഴിലാണ്‌ എന്റേത്‌"."എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. അത്ര മാത്രമേ എന്നെക്കുറിച്ച്‌ പറയാനാവൂ. ഒന്നും ഗൗരവമായി എടുക്കുന്നില്ല. അവിടെയും ഇവിടെയും പോകുന്നു. പ്രസംഗങ്ങള്‍ നടത്തുന്നു. പൈസ ഉണ്ടാക്കുന്നുണ്ട്‌. അങ്ങിനെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു".


എന്റെ കൂടെ സമയം ചിലവഴിക്കുന്നതിലൂടെ സിറിയയെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട്‌ എഴുതുന്നത്‌ അദ്ദേഹം വൈകിക്കുകയാണെന്നു എനിക്കു എന്നു തോന്നി. തനിക്കു കിട്ടിയ പുരസ്കാരങ്ങളൊക്കെ അദ്ദേഹം ഒന്നൊന്നായി കാട്ടിത്തന്നു. കൂട്ടത്തില്‍ ഹെന്റ്രി കിസ്സിംഗറിന്‌ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരായ ലോറന്‍സ്‌ ഈഗിള്‍ബര്‍ഗറും റോബര്‍ട്ട്‌ മെക്ലൊസ്കിയും എഴുതിയ ഒരു മെമ്മോയും കാണിച്ചുതന്നു. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: " ചിലിയിലെ സി.ഐ.എയെക്കുറിച്ച്‌ സൈമൂര്‍ ഹര്‍ഷ്‌ കൂടുതല്‍ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അയാളുടെ പ്രചരണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. അയാളുടെ അന്തിമലക്ഷ്യം താങ്കളാണ്‌". തന്റെ ചില റിപ്പോര്‍ട്ടുകളില്‍ പത്രാധിപരായിരുന്ന ഡേവിഡ്‌ റെംനിക്ക്‌ നിര്‍ദ്ദയം നടത്തിയ വെട്ടിത്തിരുത്തലുകളും സൈമൂര്‍ കാണിച്ചുതന്നു. ഡേവിഡിനെക്കുറിച്ച്‌ സൈമൂറിന്‌ നല്ല മതിപ്പാണ്‌. " എനിക്ക്‌ പൊതുവെ എഡിറ്റര്‍മാരെ അത്രക്ക്‌ ഇഷ്ടമല്ല. എങ്കിലും ഡേവിഡ്‌ മിടുക്കനാണ്‌. നല്ലൊരു വിധികര്‍ത്താവും. ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയും നടക്കാറുണ്ട്‌". സൈമൂര്‍ ഓര്‍ക്കുന്നു.

സൈമൂര്‍ എഴുത്തുമേശയിലേക്ക്‌ കാലുകള്‍ കയറ്റിവെച്ച്‌ ഗംഭീരമായ ഒരു ഇരിപ്പിരുന്നു. ഒരു കാലിലെ ഷൂസ്‌ ഊരിക്കളഞ്ഞിരുന്നു സൈമൂര്‍.


ഒന്നു രണ്ട്‌ കോളുകള്‍ വന്നു. ചുരുങ്ങിയ വാക്കുകളില്‍ സൈമൂര്‍ മറുപടി ഒതുക്കി. ടൈംസിലെ ഒരു പഴയ സഹപ്രവര്‍ത്തകന്‍ മുറിയിലേക്ക്‌ വന്നു. തന്റെ ചങ്ങാതിയുടെ നേരെ വിരല്‍ചൂണ്ടി സൈമൂര്‍ പറഞ്ഞു "ഈയാള്‍ക്ക്‌ തലയില്‍ മുടിയുണ്ടായിരുന്ന കാലം മുതലേ ഇയാളെ ഞാനറിയും".


പോകാനൊരുങ്ങി ഞാന്‍ യാത്ര പറയുമ്പോള്‍ സൈമൂര്‍ കസേരയില്‍നിന്ന് എഴുന്നേറ്റില്ല. യാത്ര പറഞ്ഞതുമില്ല. കൈവീശി ഒരു ചെറിയ സല്യൂട്ട്‌ മാത്രം തന്ന് സൈമൂര്‍ ആര്‍ത്തിയോടെ തന്റെ കണ്ണുകള്‍ ചങ്ങാതിയിലേക്ക്‌ തിരിച്ചുവെച്ചു.

(അവസാനിച്ചു)

Thursday, October 23, 2008

സൈമൂര്‍ ഹര്‍ഷ് - തളരാത്ത പോരാട്ടം

കടപ്പാട്: ദി ഒബ്‌സര്‍വറിനുവേണ്ടി, ലോകപ്രശസ്ത പത്രപ്രവര്‍ത്തകനായ സൈമൂര്‍ ഹര്‍ഷുമായി റാച്ചേല്‍ കുക്ക് നടത്തിയ നീണ്ട അഭിമുഖത്തിന്റെ (The man who knows too much എന്ന ശീര്‍ഷകത്തില്‍) പ്രസക്തമായ ഭാഗങ്ങളുടെ പരിഭാഷ.



ഇടക്കിടക്ക്‌ ഏതെങ്കിലുമൊരു പ്രശസ്തനായ നടനോ, നിര്‍മ്മാതാവോ സൈമൂര്‍ ഹര്‍ഷിനെ കാണാന്‍ ഇപ്പോഴും എത്തുന്നു. സൈമൂറിന്റെ ഏറ്റവും പ്രശസ്തമായ ന്യൂസ്‌ സ്റ്റോറി സിനിമയാക്കാനാണ്‌ അവര്‍ എത്തുന്നത്‌. വിയറ്റ്‌നാമിലെ മൈ ലായ്‌ കൂട്ടക്കൊലയാണ്‌ ആ കഥ. 1969-ല്‍ ദക്ഷിണ വിയറ്റ്‌നാമിലെ മൈ ലായ്‌ എന്ന ഗ്രാമത്തിലേക്ക്‌ കടന്നുചെന്ന അമേരിക്കന്‍ സേനാ വിഭാഗം, അവിടെ ബാക്കിയുണ്ടായിരുന്ന സ്ത്രീകളെ കൂട്ട ബലാത്ക്കാരത്തിനു വിധേയമാക്കിയതിനുശേഷം, അവരെയും പ്രായമായവരെയും കുട്ടികളെയും ബയണറ്റുകള്‍ കൊണ്ട്‌ കുത്തിക്കീറുകയും വെടിവെച്ച്‌ ജീവന്‍ തീര്‍ന്നു എന്ന് ഉറപ്പുവരുത്തുയതിനുശേഷം കുഴിച്ചുമൂടുകയും ചെയ്തു. ആ ഗ്രാമത്തില്‍ മാത്രം 500 -ഓളം പേരാണ്‌ ഈ വിധത്തില്‍ കശാപ്പു ചെയ്യപ്പെട്ടത്‌. ആധുനിക കാലത്തെ ഏറ്റവും കുപ്രശസ്തമായ ഈ സൈനിക കുറ്റകൃത്യത്തെ ലോക മനസ്സാക്ഷിയുടെ മുന്നില്‍ കൊണ്ടുവന്നത്‌ സൈമൂര്‍ ഹര്‍ഷ്‌ എന്ന ഈ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു. വിയറ്റ്‌നാമില്‍നിന്ന് എത്രയും വേഗം തലയൂരാന്‍ ഈ റിപ്പോര്‍ട്ട്‌ അമേരിക്കയെ നിര്‍ബന്ധിതമാക്കി. അത്ര ശക്തമായ ഒരു പത്രപ്രവര്‍ത്തനമായിരുന്നു അത്‌. ആ റിപ്പോര്‍ട്ടിന്‌ സൈമൂറിന്‌ പുലിറ്റ്‌സര്‍ സമ്മാനവും കിട്ടുകയുണ്ടായി.

വാഷിംടണിന്റെ സമീപപ്രദേശത്തെ ഒരു രണ്ടുമുറി ഫ്ലാറ്റിലാണ്‌ കഴിഞ്ഞ പതിനേഴു വര്‍ഷമായി സൈമൂര്‍ ഹര്‍ഷ്‌ താമസിക്കുന്നത്‌. മുറി നിറയെ ആയിരക്കണക്കിനു പുസ്തകങ്ങളും എഴുത്തുപാഡുകളും ചിതറി കിടക്കുന്നു. എഴുത്തുപാഡുകളില്‍ കുനുകുനുന്നനെ എഴുതിയ അസംഖ്യം ടെലിഫോണ്‍ നമ്പറുകളും. അവ മുറിയിലെ ചുമരില്‍ തലങ്ങും വിലങ്ങും ഒട്ടിച്ചുവെച്ചിരിക്കുന്നു. അതിന്റെ ഒത്ത നടുക്കാണ്‌ സൈമൂറിന്റെ ആ ഗംഭീരമായ ഇരുപ്പ്‌.

മൈ ലായ്‌ റിപ്പോര്‍ട്ടിനുശേഷം ന്യൂയോര്‍ക്ക്‌ ടൈംസ്‌ അദ്ദേഹത്തെ അവരുടെ പത്രത്തില്‍ നിയമിച്ചു. വാഷിംടണ്‍ പോസ്റ്റിലൂടെ ബോബ്‌ വുഡ്‌ഹാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും പുറത്തുകൊണ്ടുവന്ന വാട്ടര്‍ഗേറ്റ്‌ സംഭവത്തിന്റെ വാലറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഏല്‍പ്പിച്ച ദൗത്യം. വാട്ടര്‍ഗേറ്റ്‌ സ്കൂപ്പ്‌ പുസ്തകരൂപത്തിലാക്കിയപ്പോള്‍ (All the President's Men) ബോബും ബേണ്‍സ്റ്റീനും അതില്‍ സൈമൂറിനെ വിശേഷിപ്പിച്ചത്‌, തങ്ങളുടെ എതിരാളി എന്നായിരുന്നു. ആ സംഭവം കഴിഞ്ഞ്‌ 40 വര്‍ഷം കഴിഞ്ഞു. ഇന്നും സൈമൂറിനു വലിയ മാറ്റമൊന്നുമില്ല. ടെന്നീസ്‌ കളിയില്‍ കാലിനേറ്റ പരുക്കുകാരണം അല്‍പ്പം നൊണ്ടി നടക്കുന്നു എന്നു മാത്രം. ടെന്നീസ്‌ ഷൂവും നിറം മങ്ങിയ ഒരു ജാക്കറ്റും ഒക്കെയായി ഇപ്പോഴും നല്ല ഫൊമില്‍ തന്നെയാണ്‌ സൈമൂര്‍. ഇന്നദ്ദേഹം ന്യൂയോര്‍ക്കര്‍ മാസികയുടെ ഭാഗമാണ്‌. പരസ്പരബന്ധമില്ല എന്നു തോന്നുന്ന രീതിയിലാണ്‌ മനസ്സിനുള്ളിലെ ചിന്തകള്‍ ഒരോരോ കഷണങ്ങളായി പുറത്തേക്കു വന്നുകൊണ്ടിരുന്നത്‌. "ഉവ്വ്‌. ഞാന്‍ അവരെ ടി.വി.യില്‍ കാണാറുണ്ട്‌. എന്റെ സഹപ്രവര്‍ത്തകര്‍. അവരുടെ എല്ലാ വാചകങ്ങളും തുടങ്ങുന്നത്‌, 'ഞാന്‍ കരുതുന്നു' എന്ന ആമുഖത്തൊടെയാണ്‌. ഞാന്‍ കരുതുന്നു എന്ന പേരില്‍ അവര്‍ ഒരുപക്ഷേ ഒരു പുസ്തകം തന്നെ ഇറക്കിയേക്കും.

ഏതൊരു അമേരിക്കക്കാരനെയും പോലെ സൈമൂറും തിരഞ്ഞെടുപ്പ്‌ ജ്വരത്തിലാണ്‌. ബുഷിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു തികഞ്ഞ ഡെമോക്രാറ്റാണ്‌ അദ്ദേഹം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചൊന്നും പ്രവചിക്കാന്‍ അദ്ദേഹത്തിന്‌ തീരെ താത്‌പര്യമില്ലായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിന്റെ പ്രവചനാതീതമായ വംശീയ സ്വഭാവം മാറ്റിനിര്‍ത്തിയാല്‍, ഒബാമ രക്ഷപ്പെട്ടേക്കുമെന്ന് വിശ്വസിക്കാനാണ്‌ അദ്ദേഹത്തിനിഷ്ടം. അങ്ങിനെ സംഭവിച്ചാല്‍ ഹര്‍ഷിന്‌ ഒരു വെടിക്കുകൂടിയുള്ള അവസരം ലഭിക്കും. "ജനുവരി 20-ന്‌ (അടുത്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണവേള)ഫോണില്‍ വിളിച്ചാല്‍ അധികാര ദുര്‍വ്വിനിയോഗത്തിന്റെയും വാഗ്ദാനലംഘനങ്ങളുടെയും കഥകള്‍ തരാമെന്ന്‌ വാഗ്ദാനം ചെയ്തിരിക്കുന്നവര്‍ നിരവധിയാണ്. അതിനുമുന്‍പ്‌ പ്രത്യേകിച്ച്‌ സംഭവവികാസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഞാനവരെ വിളിക്കുകതന്നെ ചെയ്യും. ഭരണത്തിന്റെ ചക്രം തിരിക്കുന്ന പുത്തന്‍കൂറ്റുകാരെക്കുറിച്ച്‌ (Neocon) ഒരു പുസ്തകമെഴുതാനുള്ള ഒരുക്കത്തിലാണ്‌ സൈമൂര്‍. 'അതുകൊണ്ട്‌ പ്രത്യേകിച്ചെന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് കരുതിയിട്ടല്ല. “അവര്‍ സുന്ദരമായി രക്ഷപ്പെട്ടു“, സൈമൂര്‍ പറയുന്നു. “ യുദ്ധക്കുറ്റങ്ങള്‍ക്ക്‌ ബുഷും ചെനിയും വിചാരണ ചെയ്യപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഢികളാണ്‌" എന്ന് പുതിയ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. "ജനപ്രതിനിധിസഭയുടെ അശ്രദ്ധയെ സമര്‍ത്ഥമായി അവര്‍ ചൂഷണം ചെയ്തു എന്നു പറഞ്ഞാല്‍ അത്‌ പൂര്‍ണ്ണമാകില്ല. ഇടപെടാനുള്ള കോണ്‍ഗ്രസ്സിന്റെ അവകാശത്തെത്തന്നെ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള സംഭാഷണങ്ങളാണ് ഇതിനകം നടന്നു കഴിഞ്ഞിരിക്കുന്നത്".

ബുഷിനെയും ചെനിയെയും അവരുടെ കിങ്കരന്മാരെയും കുറിച്ച്‌ പറയാന്‍ ഇപ്പോഴും സൈമൂറിന്‌ നിരവധി കഥകളുണ്ടെന്നുള്ളത്‌ അത്ഭുതമായി തോന്നിയേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രീതി അതാണ്‌. ഒരു കഥയുടെ പര്യവസാനത്തില്‍ എത്തുന്നതുവരെ അദ്ദേഹം തന്റെ പിടി വിടില്ല.

വാട്ടര്‍ഗേറ്റ്‌ സംഭവം കണ്ടുപിടിച്ചത്‌ വുഡ്‌വാര്‍ഡും ബേണ്‍സ്റ്റീനുമായിരുന്നെങ്കിലും അത്‌ ഏറ്റെടുത്ത്‌ നിക്സന്റെ ഏറ്റവും രൂക്ഷവിമര്‍ശകനായത്‌ സൈമൂറായിരുന്നു. ചിലിയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1973-ല്‍ പിനോഷെയെ അമേരിക്കന്‍ സര്‍ക്കാര്‍ സഹായിച്ചതും, കമ്പോഡിയയില്‍ രഹസ്യമായി ബോംബുകള്‍ വര്‍ഷിച്ചതും, ആഭ്യന്തരശത്രുക്കള്‍ക്കെതിരെ ചാരപ്പണി നടത്താന്‍ സി.ഐ.എ യെ ഉപയോഗിച്ചതും എല്ലാം അദ്ദേഹത്തില്‍‌നിന്നാണ് ലോകം അറിഞ്ഞത്. നിക്സണെക്കുറിച്ച്‌ 1983-ല്‍ അദ്ദേഹം എഴുതിയ The Price of Power വിശദമായ ഒരു വെളിപ്പെടുത്തലായിരുന്നു. ഭീകരതക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചതു മുതലുള്ള കാര്യങ്ങളെ വിശദീകരിക്കുന്ന ഒരു സമാന്തര ചരിത്രം തന്നെ, Chain of Command എന്ന തന്റെ പുസ്തകത്തിലൂടെ സൈമൂര്‍ ഹര്‍ഷ്‌ രേഖപ്പെടുത്തിയിരിക്കുന്നു. ന്യൂയോര്‍ക്കറിനുവേണ്ടി പലപ്പോഴായി എഴുതിയ റിപ്പോര്‍ട്ടുകളായിരുന്നു അതില്‍. സെപ്തംബര്‍ 11-നു ശേഷമുള്ള സംഭവങ്ങള്‍, ഇറാഖ്‌ ആക്രമണം, ഒസാമയെ പിടിക്കുന്നതിനുവേണ്ടി എന്ന പേരില്‍ നടത്തിയ ആസൂത്രിതനാടകങ്ങള്‍, പെന്റഗണിന്റെ പ്രതിരോധ നയസമിതിയിലെ ഉന്നതോദ്യോഗസ്ഥനായ റിച്ചാര്‍ഡ്‌ പെര്‍ലി നടത്തിയ കള്ളക്കച്ചവടങ്ങള്‍ (ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പെര്‍ലിക്ക്‌ തന്റെ സ്ഥാനം രാജിവെക്കേണ്ടിവന്നു), ആഫ്രിക്കയില്‍ നിന്ന് യൂറേനിയം മേടിക്കാന്‍ സദ്ദാം ശ്രമിച്ചു എന്ന അമേരിക്കന്‍ നുണയുടെ സത്യാവസ്ഥ, ഇവയൊക്കെ സൈമൂര്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. എന്നാലും അതിനേക്കാളൊക്കെ വലിയ സ്കൂപ്പായിരുന്നു അബു ഗ്രെയിബ്‌ ജയിലിലെ പീഡനങ്ങളുടെ കഥ. ആ പീഡനകഥകളുടെ വ്യാപ്തി പുറം ലോകത്തെത്തിച്ചത് സൈമൂറായിരുന്നു. ഭരണത്തിലെ ഉന്നതന്മാര്‍ക്ക്‌ ആ സംഭവത്തിലുള്ള പങ്കും സൈമൂര്‍ പുറത്തുകൊണ്ടുവന്നു. അബു ഗ്രെയിബില്‍നിന്നുള്ള മൂന്നാമത്തെ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍, ബുഷ്‌ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനോട്‌ പറഞ്ഞത്, സൈമൂര്‍ ഒരു നുണയാനാണെന്നായിരുന്നു. പെന്റഗണ്‍ വൃത്തങ്ങളുടെ സുഖനിദ്ര തകര്‍ത്തു ആ വാര്‍ത്തകള്‍.

ഈ വര്‍ഷം ആദ്യം സൈമൂര്‍ ഇറാനിലേക്ക്‌ തന്റെ ശ്രദ്ധ തിരിച്ചു. ഇറാനെ ബോംബിട്ടു തകര്‍ക്കാനുള്ള ബുഷിന്റെ ആഗ്രഹവും അവിടെ അമേരിക്ക നടത്തുന്ന ഒളിയുദ്ധവും പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. എങ്കിലും പിന്നീട്‌ അമേരിക്ക അതില്‍നിന്ന് താത്ക്കാലികമായി പിന്‍വലിയുകയാണുണ്ടായത്‌. സാമ്പത്തികരംഗത്തിന്റെ തകര്‍ച്ചയും അതിനൊരു കാരണമായിട്ടുണ്ട്‌. എങ്കിലും ബുഷ്‌ തന്റെ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു സൈമൂര്‍. പിന്നീട്‌ സിറിയയിലേക്കായി സൈമൂറിന്റെ ശ്രദ്ധ മുഴുവന്‍. അതിനെക്കുറിച്ച്‌ എഴുതാനുള്ള ഒരുക്കത്തിലാണ്‌ ഇപ്പോള്‍ ഈ മനുഷ്യന്‍. ഈയടുത്ത്‌ സിറിയ സന്ദര്‍ശിക്കുകയും ചെയ്തു. ബുഷിന്റെ ഈ അവസാന നാളുകളില്‍ രഹസ്യവിവരങ്ങള്‍ കിട്ടാന്‍ വളരെ എളുപ്പമാണെന്നാണ്‌ സൈമൂറിന്റെ കണ്ടെത്തല്‍. രസകരമെന്നു പറയട്ടെ, അബു ഗ്രയിബ്‌ ജയിലിലെ പീഡനങ്ങളെക്കുറിച്ച്‌ സൈമൂര്‍ ആദ്യം അറിയുന്നത്‌ സിറിയയില്‍ വെച്ചായിരുന്നു. ബാഗ്ദാദിന്റെ പതനകാലത്ത്‌ അവിടെയുണ്ടായിരുന്ന ഒരു അമേരിക്കന്‍ മുന്‍സൈനികോദ്യോഗസ്ഥനില്‍നിന്നാണ് ആദ്യമായി അദ്ദേഹത്തിന്‌ ഈ കഥകള്‍ കിട്ടുന്നത്‌. "നാലു ദിവസം മുഴുവന്‍ അയാളുമായി സംസാരിച്ചു. അയാളാണ്‌ പറഞ്ഞത്‌, അബു ഗ്രയിബിലെ ചില സ്ത്രീ തടവുകാരികള്‍ അവരുടെ അച്ഛന്മാര്‍ക്കും സഹോദരന്മാര്‍ക്കും കത്തയച്ചിരുന്നുവെന്ന്. തങ്ങളുടെ മാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇനിയും ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തതിനാല്‍ എങ്ങിനെയെങ്കിലും തങ്ങളെ വേഗം കൊന്നു തരണമെന്നുമായിരുന്നു അവര്‍ ആ കത്തുകളില്‍ എഴുതിയിരുന്നത്‌. ആദ്യം ഞാനത്‌ വിശ്വസിക്കാന്‍ മടിച്ചു. എങ്കിലും പിന്നീട്‌ ഇത്‌ തെളിയിക്കുന്ന രേഖകള്‍ കയ്യില്‍ കിട്ടിയപ്പോള്‍ വിശ്വസിക്കേണ്ടിവന്നു".

മൈ ലായ്‌ സംഭവുമായി താരതമ്യം ചെയ്യുമ്പോള്‍ അബു ഗ്രയിബ്‌ സംഭവം ചെറുതായിരിക്കാം. എങ്കിലും അബു ഗ്രയിബില്‍ കുറ്റക്കാരായ എല്ലാവരും രക്ഷപ്പെട്ടു. താഴേക്കിടയിലുള്ള ചില ഉദ്യോഗസ്ഥരെ മാത്രമാണ്‌ ശിക്ഷിച്ചത്‌. ഇതിലെ പ്രധാന കുറ്റവാളിയെന്ന് ടാഗുബ റിപ്പോര്‍ട്ട്‌ (തടവിലെ പീഡനങ്ങളെക്കുറിച്ച്‌ അമേരിക്കന്‍ സൈന്യം തയ്യാറാക്കിയ ആഭ്യന്തര റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട് സൈമൂറിനു ചോര്‍ത്തിക്കിട്ടി) പേരെടുത്ത്‌ പരാമര്‍ശിച്ച ജാനിസ്‌ കാര്‍പിന്‍സ്കിയെ ബ്രിഗേഡിയര്‍ ജനറല്‍ സ്ഥാനത്തുനിന്ന് തരംതാഴ്ത്തുക മാത്രമാണ്‌ ചെയ്തത്‌.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Tuesday, October 7, 2008

എഴുത്തിനിരുത്ത്‌

വിദ്യാരംഭത്തിനുള്ള സമയമായി.

നാവിലും വിരല്‍ത്തുമ്പിലും അക്ഷരത്തിന്റെ ജ്യോതി തെളിയുന്ന ദിവസം. എഴുത്തെളിഞ്ഞതിനും എഴുതി ഞെളിഞ്ഞതിനും വര്‍ഷാവര്‍ഷം കിട്ടുന്ന ദിവസക്കൂലി മേടിക്കാന്‍, സാഹിത്യ-സാംസ്കാരികനായകന്മാര്‍ ഇലയിട്ടുകഴിഞ്ഞു.

പത്രമുത്തശ്ശികളുടെയും സരസ്വതീക്ഷേത്രങ്ങളുടെയും സാഹിത്യ അക്കാഡമികളുടെയും സ്പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറുന്ന ഒരു തെരുവുനാടകം, ഇതാ അടുത്ത ബെല്ലോടെ ആരംഭിക്കുകയായി. നിങ്ങളുടെ ഇഷ്ടതാരങ്ങള്‍തന്നെയാണ്‌ ഇത്തവണയും സ്റ്റേജിലുള്ളത്‌.

മറ്റന്നാള്‍ പതിവുകാഴ്ചകള്‍ നമ്മള്‍ കാണേണ്ടിവരും. നിരനിരയായി ഇരിക്കുന്ന സാഹിത്യ-സാംസ്കാരിക ഗോഡ്‌ഫാദറുമാരുടെ മുന്നില്‍, ഊഴമനുസരിച്ച്‌, കൈതവമറിയാത്ത കുട്ടികളെയും കൊണ്ട്‌ അച്ഛനമ്മാരും ബന്ധുക്കളും എത്തും. പുതിയ കാലത്തിന്റെ അക്ഷരക്കയ്പ്പറിയാത്ത കുഞ്ഞുനാവുകളില്‍ സ്വര്‍ണ്ണമോതിരങ്ങളാല്‍ അവര്‍ ഹരിയും ശ്രീയും ഗണപതിയും വരക്കും.

അക്ഷരപൂജയും ആയുധപൂജയും ഒന്നിച്ചുതന്നെ നടത്തുന്ന അര്‍ത്ഥഗര്‍ഭമായ ദിവസമാണത്‌. രണ്ടും ഒന്നിച്ചുതന്നെ മക്കള്‍ക്കു കൊടുക്കുകയാണ്‌ നമ്മള്‍. ആയുധത്തിനെതിര്‍ നില്‍ക്കാന്‍ അക്ഷരത്തെയും അക്ഷരത്തെ അടിച്ചൊതുക്കാന്‍ ആയുധത്തെയും ഒരുപോലെ സജ്ജമാക്കുകയാണ്‌. പ്രതീക്ഷ മുഴുവന്‍ രണ്ടാമത്തേതിലും.

പാഠപുസ്തകം തെരുവിലിട്ടു കത്തിക്കാനും, ഗ്രന്ഥശാലകള്‍ക്ക്‌ തീയിടാനും, അക്ഷരമെഴുതിയവനെതിരെ ഫത്‌വ മുഴക്കാനും പുതിയ തലമുറയെ കൂടുതല്‍ പ്രാപ്തമാക്കുന്ന പുത്തന്‍ എഴുത്തിനിരുത്തുകളാണ്‌ മറ്റന്നാള്‍ നാടൊട്ടുക്കും നടക്കാന്‍ പോകുന്നത്‌.

അക്ഷരം നമുക്ക്‌ ആയുധമല്ലാതായിക്കഴിഞ്ഞിട്ട്‌ നാളുകളേറെയായി. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയാധികാരം കൈവരിക്കാനുള്ള ഒരു ഉപകരണമല്ലാതായിക്കഴിഞ്ഞിരിക്കുന്നു അക്ഷരവും വിദ്യാഭ്യാസവും ഇന്ന്. 'എല്ലാം നമ്മള്‍ പഠിക്കേണം" എന്നത്‌, പഴയ പരിഷത്തിന്റെ പഴയ കലാജാഥകളിലെ തേഞ്ഞുപോയൊരു വാക്കുമാത്രമാണ്‌. അവര്‍ക്കുപോലും അത്‌ വേണ്ടാതായിട്ടും കാലം കുറച്ചായി.

ആയുധമാണ്‌ ഇന്ന് നമ്മുടെ അക്ഷരം. ആ ആയുധത്തെ ഏതൊക്കെ രീതിയില്‍ ജീവിതത്തില്‍ ഉപയോഗിക്കുകയും പ്രായോഗിക്കാമാക്കുകയും ചെയ്യാം എന്നുള്ളതാണ്‌ നമ്മുടെ ആലോചന. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികവളര്‍ച്ചയും, നീതിബോധവുമൊന്നും അതിന്റെ ലക്ഷ്യങ്ങളേയല്ല. മത്സരത്തില്‍ വിജയിക്കാനും, സമ്പത്തും അധികാരവും ഉറപ്പാക്കാനും വേണ്ടിയുള്ളതായി മാറിയിരിക്കുന്നു അത്‌.

സാമുദായികവും ജാതീയവുമായ ഉച്ചനീചത്വങ്ങളില്‍നിന്ന് വിദ്യാഭ്യാസം രക്ഷപ്പെട്ടത്‌, നവോത്ഥാനത്തിന്റെയും അതിന്റെ സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശമുള്ള ആധുനികതയുടെയും വരവോടെയായിരുന്നു. കഴിഞ്ഞ തലമുറവരെയെങ്കിലും നമ്മളത്‌ ഏറെക്കുറെ ആ രീതിയില്‍തന്നെ നിലനിര്‍ത്താനും ശ്രമിച്ചു.

സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത്‌ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ പോലും സൗകര്യപൂര്‍വ്വം കൈയ്യൊഴിഞ്ഞ ഒരു സംജ്ഞയായിമാറിക്കഴിഞ്ഞു. കമ്പോളത്തിന്റെ നിയമങ്ങളും ആനുകൂല്യങ്ങളും മാത്രം ബാധകമായ, ലാഭം മാത്രം നോക്കി വാങ്ങുകയും വില്‍ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു ഉത്‌പന്നം മാത്രമാണ്‌ ഇന്നത്‌.

ആധുനികവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ മതനിരപേക്ഷ സ്വഭാവമായിരുന്നു. പൗരസമൂഹത്തില്‍ കൂടിയും കുറഞ്ഞും നിലനില്‍ക്കുന്ന മതപരവും സാമുദായികവുമായ ഉള്ളടക്കങ്ങളെ ചെറുക്കാന്‍ അവക്ക്‌ കെല്‍പ്പുണ്ടെന്നും നമ്മള്‍ അഹങ്കരിച്ചിരുന്നു. നാനാജാതിമതസ്ഥരായ കുട്ടികള്‍ ഒന്നിച്ചിരിക്കുകയും, പഠനം എന്നത്‌ ആരുടെയും ഔദാര്യംകൊണ്ടല്ലാതെ അവര്‍ക്ക്‌ കിട്ടുന്ന ജന്മാവകാശമാവുകയും, സര്‍ക്കാരുകള്‍ അത്‌ തങ്ങളുടെ പ്രാഥമികമായ കര്‍ത്തവ്യമായി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു വലിയ വിദ്യാഭ്യാസ സങ്കല്‍പ്പത്തിനെയാണ്‌ ഇന്നത്തെ നമ്മുടെ വര്‍ഗ്ഗീയ കലാലയങ്ങളും അതിനെ അടക്കിവാഴുന്ന നമ്മുടെ സാമുദായിക-രാഷ്ട്രീയ 'നെടിയിരുപ്പു'കളും ഒരുപോലെ ഭംഗിയായി ഇന്ന് ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഇത്തരം 'എഴുത്തിനിരുത്ത'ലുകള്‍ അതിന്റെ അനുഷ്ഠാനപരമായ സൂചനയാണ്‌.

Thursday, October 2, 2008

വാള്‍ സ്ട്രീറ്റും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും

കടപ്പാട്‌- 2008 സെപ്തംബര്‍ 29-ലെ ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ്‌ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.


"നിങ്ങളുടെ കൈവശമിരിക്കുന്ന ഓഹരികള്‍ വെച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ്‌ ആദ്യം ഒന്നു സ്വയം ചോദിക്കൂ. നിങ്ങള്‍ ഇപ്പൊഴും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന്".

ഏതെങ്കിലും ഒരു ഉത്‌പതിഷ്ണു എഴുതിയ വാചകമൊന്നുമല്ല ഇത്‌. ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബിസിനസ്സ്‌ സെക്‍ഷനിലെ ആദ്യപേജില്‍, സ്വതന്ത്രവിപണിയുടെ ഒരു വക്താവ്‌ എഴുതിപ്പിടിപ്പിച്ച മൊഴിമുത്തുകളാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ഈ എഴുത്തുകാരന്‍ തന്റെ വായനക്കാരോട്‌ ചോദിക്കുന്ന ലളിതമായൊരു ചോദ്യമുണ്ട്‌. അതിതാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ? ഇങ്ങനെ ചോദിക്കാന്‍ ഒരു കാരണവുമുണ്ട്‌. അമേരിക്കക്കാരില്‍ മിക്കവര്‍ക്കും ഇന്ന് അവരെന്തിലാണ്‌ വിശ്വസിക്കുന്നതെന്ന് തീര്‍ച്ചയില്ല എന്നതുതന്നെ.

1930-കളിലെ സാമ്പത്തികമാന്ദ്യത്തിനുശേഷം, മറ്റൊരു സാമ്പത്തികപ്രതിസന്ധി വേണ്ടിവന്നു, പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സാമ്പത്തികരംഗം വിഷയമാകാന്‍. എന്തൊക്കെയായിരുന്നു ഇതുവരെയുള്ള വിഷയങ്ങള്‍? ആരാണ്‌ കാഴ്ചക്ക്‌ കൊള്ളാവുന്ന പ്രസിഡന്റ്‌, ജോണ്‍ മക്‍കെയിനിന്റെ സൈനികസേവനം എന്തൊക്കെ, ഇറാഖിലും അഫ്ഘാനിസ്ഥാനിലും കൂടുതല്‍ ഉശിരോടെ പടനയിക്കാന്‍ ആരാണ്‌ യോഗ്യന്‍, ആര്‍ക്കാണ്‌ കൂടുതല്‍ ഭരണപരിചയം, സാറാ പാലിന്റെ 'ഇളക്കിമറിക്കല്‍' ഇതൊക്കെയായിരുന്നു ഇത്രനാളും മാധ്യമങ്ങള്‍ ചവച്ചുകൊണ്ടിരുന്നത്‌. എതിരാളികളുടെ പ്രചരണതന്ത്രങ്ങളുടെ പൈങ്കിളിവര്‍ത്തമാനങ്ങളില്‍ കടിച്ചുതൂങ്ങി മാധ്യമങ്ങളും അത്‌ ആഘോഷിച്ചു. വിശ്വസിക്കാന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചും അവസാനമില്ലാത്ത ചര്‍ച്ചകള്‍ നടന്നു. ഏതായാലും, സമൂഹത്തെ മൊത്തത്തില്‍ 'ഹരാകിരി' ചെയ്യാനുള്ള വാള്‍സ്ട്രീറ്റിന്റെ പദ്ധതി, ആ വിഷയങ്ങളെയൊക്കെ നിമിഷനേരം കൊണ്ട്‌ അപ്രസക്തമാക്കി.

എങ്ങിനെ സാമ്പത്തികരംഗം ആധുനികവത്‌ക്കരിക്കാമെന്ന് ലോകമൊട്ടുക്കുള്ള സര്‍ക്കാരുകളെ ഇത്രകാലവും പഠിപ്പിച്ചുകൊണ്ടിരുന്ന വമ്പന്മാര്‍ക്ക്‌, സ്വന്തം കാര്യം പോലും ശരിയാംവണ്ണം നോക്കാനുള്ള ശേഷിയില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ 'പരിരക്ഷ' സ്ഥാപനത്തിന്‌ സ്വന്തം പരിരക്ഷക്കുവേണ്ടി പരസ്യമായി തെണ്ടേണ്ടിവന്നിരിക്കുന്ന അവസ്ഥ. "എന്തുചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കുറച്ച്‌ ട്രില്ല്യണ്‍ ഡോളര്‍ കടം തരാമോ. ചാടിച്ചാവാമെന്നു വെച്ചാല്‍തന്നെ, പാരച്യൂട്ടിനൊക്കെ ഇപ്പോള്‍ തീവിലയാണ്‌" എന്നാണ് ആ ‘അത്ഭുതശിശു‘ക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നത്.

‘എങ്ങിനെ നമ്മുടെ പണം സൂക്ഷിക്കാം' എന്നതിനെക്കുറിച്ച്‌, വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലെ സാമ്പത്തികവിദഗ്ദ്ധര്‍ ഇപ്പോള്‍ നല്ലൊരു തമാശക്കാഴ്ചയായി മാറിയിരിക്കുന്നു. ആസന്നമായ പ്രതിസന്ധിയെക്കുറിച്ച്‌ ഇത്രകാലവും നമുക്കൊരു സൂചനയും തരാതിരുന്ന 'വിശേഷജ്ഞാനി'കളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഈ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സാമ്പത്തികസ്ഥാപനങ്ങള്‍ നല്‍കിയിരുന്ന മൃഷ്ടാന്നം ഇത്രനാളും മനസ്താപലേശമില്ലാതെ ഭുജിച്ചവരാണിവര്‍. വാള്‍ സ്ട്രീറ്റിന്റെ അന്ത:പ്പുരവാസികള്‍. ഇത്രനാളും തങ്ങളുടെ വായനക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പും കൊടുക്കാതിരുന്ന അതേ വാള്‍ സ്ട്രീറ്റ്‌ അന്തേവാസികളാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ പുറത്തുവന്നിരിക്കുന്നത്‌. ഫോര്‍ബ്സിന്റെയും വാള്‍ സ്ട്രീറ്റ്‌ ജേണലിന്റെയും എഡിറ്റര്‍മാര്‍.

ഇന്ന് ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഇതേ വമ്പന്‍ സ്ഥാപനങ്ങള്‍ക്ക്‌ AAA റേറ്റിംഗ്‌ കൊടുത്തിരുന്നതും സര്‍ക്കാര്‍ അംഗീകൃത റേറ്റിംഗ്‌ ഏജന്‍സികളിലെ ഇതേ സാമ്പത്തികവിദഗ്ദ്ധരായിരുന്നു. അപ്പോഴൊന്നും നമ്മുടെ വിദഗ്ദ്ധര്‍ ഈ മൂന്ന് A എന്താണെന്ന് ചോദ്യം ചെയ്തില്ല. ഒരുപക്ഷേ, ആപത്‌സൂചനയെയും ആക്രമണത്തെയും (അതി)വേദനയെയുമായിരുന്നിരിക്കണം (Alarm, Assautl and Agony) ആ മൂന്ന് A കൊണ്ട് സൂചിപ്പിച്ചിരുന്നത്‌. എന്തായാലും ഇപ്പോള്‍ അവയുടെ റേറ്റിംഗ്‌ BB എന്നാക്കിയിരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്, അഥവാ, ബെറ്റര്‍ ബിവേര്‍ (Better Beware) എന്നാണോ ഈ പുതിയ റേറ്റിംഗിന്റെ വ്യംഗ്യം? നിലവിലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ്‌ അഭ്യാസത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇതൊരുപക്ഷേ ഉപരിക്കാനും മതി. ഭീമമായ പ്രതിഫലം കൊടുത്താണ്‌ ഇന്നുള്ള മിക്ക കമ്പനികളും ഈ റേറ്റിംഗ്‌ വാങ്ങുന്നത്‌.

700 ബില്ല്യണ്‍ ഡോളര്‍ 'ആശ്വാസം' എന്നത്‌ ഒരു ഏകദേശക്കണക്കു മാത്രമാണ്‌. എല്ലാമൊന്ന് വൃത്തിയാക്കാനും, അണക്കെട്ടിലെ ചോര്‍ച്ച പൂര്‍ണ്ണമായി അടക്കാനും ചുരുങ്ങിയത്‌ ഒന്നര ട്രില്ല്യണെങ്കിലും വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വിദ്യാഭ്യാസരംഗം നന്നാക്കാനും ആരോഗ്യസുരക്ഷ ശക്തമാക്കാനും ആവശ്യമായ ദശലക്ഷങ്ങള്‍ പോലും കയ്യിലില്ലാത്ത, ഇപ്പോള്‍തന്നെ 12 ട്രില്ല്യണ്‍ ഡോളറിന്റെ കടഭാരം ചുമക്കുന്ന ഒരു രാജ്യമാണ്‌ ഒന്നര ട്രില്ല്യണ്‍ ഡോളര്‍ സ്വരൂപിച്ച്‌, വാള്‍ സ്ട്രീറ്റിന്റെ പ്രതിസന്ധിക്ക്‌ കാരണക്കാരായവരെ രക്ഷിക്കാന്‍ മുന്നിട്ടുവന്നിരിക്കുന്നത്‌. ഇത്രനാളും ആരെയാണോ തങ്ങള്‍ അപഹരിച്ചിരുന്നത്‌, അതേ പൊതുജനത്തിന്റെ കയ്യില്‍നിന്നാണ്‌ ഇതിനാവശ്യമായ പൈസ തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്നുകൂടി, ഈയവസരത്തില്‍ ഓര്‍ക്കുന്നത്‌ നന്ന്. 'സാമ്പത്തിക സോഷ്യലിസം'എന്ന മുദ്രാവാക്യവും, 'ലാഭം സ്വകാര്യവത്ക്കരിക്കുന്നു; നഷ്ടം സമമായി വീതിച്ചെടുക്കുന്നു' എന്ന കുറ്റപ്പെടുത്തലുകളും കോണ്‍ഗ്രസ്സിനകത്തുതന്നെ ഉയരാനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇതില്‍ ചില രസകരമായ വസ്തുതകളുണ്ട്‌. പ്രത്യേകിച്ചും, പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍. ഈ സ്വകാര്യ കോര്‍പ്പറേഷനുകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്‌,അമേരിക്കയില്‍ സംഭവിച്ച അതേ കുഴപ്പങ്ങള്‍ക്ക്‌ ഇവിടെയും കളമൊരുക്കുകതന്നെയാണ്‌.

ഓര്‍മ്മയില്ലേ, കാര്‍ഷികകടാശ്വാസം എഴുതിത്തള്ളുന്നതിനെതിരെ ഉയര്‍ന്ന ആ 'ധാര്‍മ്മികരോഷം'? പൊതുജനത്തിന്റെ ചിലവില്‍, 'സാമ്പത്തിക അരാജകത്വം' നടത്തുന്നു എന്നായിരുന്നില്ലേ അന്ന് മുറവിളി കൂട്ടിയിരുന്നത്‌? പക്ഷേ, ആ പ്രസ്തുത സാമ്പത്തിക അവിവേകം, സര്‍ക്കാരിന്റെതന്നെ ഭാഷ്യത്തില്‍, ദശലക്ഷക്കണക്കിനുവരുന്ന തകര്‍ന്നടിഞ്ഞ കര്‍ഷകരെ രക്ഷിക്കാന്‍വേണ്ടിയുള്ളതായിരുന്നുവെങ്കില്‍, ഇന്ന് അമേരിക്ക പൊതുജനത്തില്‍നിന്ന് പിരിക്കാന്‍ ഉദ്ദേശിക്കുന്ന പണമാകട്ടെ, വാള്‍ സ്ട്രീറ്റിലെ ഏതാനും കൊള്ളക്കച്ചവടക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്‌. സാധുക്കളായ കൃഷിക്കാര്‍ക്കുവേണ്ടി ചിലവിടാന്‍ ഉദ്ദേശിച്ച 16 ബില്ല്യണ്‍ ഡോളറിന്റെ 43 ഇരട്ടിയാണ്‌ അവിടെ തുലക്കാന്‍ പോകുന്നത്‌.

ഒടുവില്‍ ജോര്‍ജ്ജ്‌ ബുഷിന്‌ പൊതുജനത്തിന്റെ മുന്‍പില്‍ പ്രത്യക്ഷനാകേണ്ടിവന്നു. രാജ്യത്തോടുള്ള സന്ദേശത്തില്‍ ഇതിനുമുന്‍പ്‌ ഒരു പ്രസിഡന്റിനും ഉള്‍ക്കൊള്ളിക്കേണ്ടിവന്നിട്ടില്ലാത്ത അത്രയധികം പദങ്ങള്‍ തന്റെ പ്രസംഗത്തില്‍ കുത്തിനിറക്കേണ്ടിവന്നു അയാള്‍ക്ക്‌. നോക്കുക: "സംഭ്രമം“...“നിരാശാജനകമായ അവസ്ഥ“..“ഗൗരവമായ സാമ്പത്തിക പ്രതിസന്ധി“..“ദീര്‍ഘവും വേദനാഭരിതവുമായ മാന്ദ്യം“..“ഇനിയും കൂടുതല്‍ ബാങ്കുകളുടെ ആസന്നമായ പതനം". കഴിഞ്ഞില്ല.."അടച്ചുപൂട്ടലുകള്‍ നാടകീയമായി വര്‍ദ്ധിച്ചേക്കും“..“ദശലക്ഷക്കണക്കിന്‌ അമേരിക്കക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും". 'സാമ്പത്തികരംഗം പൂര്‍ണ്ണമായും അപകടത്തിലാണ്‌" എന്നൊക്കെ തുറന്നുസമ്മതിക്കേണ്ടിവന്നിരിക്കുന്നു രാജ്യം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും നികൃഷ്ടനായ ഈ പ്രസിഡന്റിന്‌. സന്ദേശം വളരെ വ്യക്തമാണ്‌. സാമ്പത്തിക ഭീമന്മാരെ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുകള്‍ ഇറക്കുക. അല്ലാത്തപക്ഷം, ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക്‌ വരുത്തിവെച്ചതിനേക്കാള്‍ ഇരട്ടി ദുരിതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക. "നിങ്ങളേക്കാളൊക്കെ വലിയവരാണ്‌ അവര്‍" എന്നും ഈ തുറന്നുപറച്ചിലിന്‌ മറ്റൊരു അര്‍ത്ഥതലമുണ്ട്‌.

വാള്‍ സ്ട്രീറ്റിലെ ഈ കൊലകൊമ്പന്മാര്‍ നിസ്സാരന്മാരല്ല. അവര്‍ വീണാല്‍, ഭൂമിപോലും കുലുങ്ങും. ഇത്രവലിയ ഭീമന്മാരുടെ പതനം, കൂടുതല്‍ വലിയ പതനങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ നിങ്ങള്‍ മുന്നോട്ട്‌ വരുക. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. സമൂഹത്തിനെ മുഴുവന്‍ ബലികൊടുക്കാന്‍ പാകത്തില്‍ ഇവരെ ഇത്രകണ്ട്‌ വളരാന്‍ അനുവദിക്കരുതായിരുന്നു. സ്വന്തം ഭാരം താങ്ങാന്‍പോലും ശേഷിയില്ലാതായിക്കഴിഞ്ഞിരിക്കുന്നു അവരില്‍ പലര്‍ക്കും. സമ്പദ്‌വ്യവസ്ഥയെത്തന്നെ വലിച്ചിഴക്കുകയാണ്‌ അവരിന്ന്. ആരുടെ സമ്പത്തുവെച്ചാണോ ഇത്രനാളും തങ്ങള്‍ ചൂതാടിയത്‌, അവരുടെ സഹായത്തോടെ രക്ഷപ്പെടാനാണ്‌ ഇന്നവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ അമിത വളര്‍ച്ചയുടെ കൊള്ളലാഭം മുഴുവന്‍ സ്വന്തമായി കയ്യടക്കി അനുഭവിച്ചിരുന്നവരാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ തകര്‍ച്ചയില്‍നിന്നുപോലും വീണ്ടും ലാഭം കൊയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇവിടെയും ഒരു കൗതുകക്കാഴ്ച കാണാന്‍ കഴിയുന്നതാണ്‌. സി.ഇ.ഒ.മാരുടെ വരുമാനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്നൊരു വാദം ഇന്ന് അമേരിക്കയില്‍ സാര്‍വ്വത്രികമായി ഉയര്‍ന്നുവരുന്നുണ്ട്‌. ചില സെനറ്റര്‍മാര്‍ അത്‌ നിയമനിര്‍മ്മാണസഭയില്‍ ഉന്നയിക്കുമെന്നും ഭീഷണി മുഴക്കിക്കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ്‌ ഇന്ത്യയില്‍ സംഭവിച്ച ഒരുകാര്യം ഓര്‍ക്കുന്നുണ്ടോ ആരെങ്കിലും? സി.ഇ.ഒ.മാരുടെ വേതനനിരക്കുകള്‍ വര്‍ദ്ധിക്കുകയും അതിനെ 'അത്യാര്‍ത്തിയോടെയുള്ള ഉപഭോഗം'എന്ന് വിളിക്കാന്‍ മനസ്സില്ലാമനസ്സോടെ നമ്മുടെ പ്രധാനമന്ത്രിതന്നെ നിര്‍ബന്ധിതനാവുകയും ചെയ്തപ്പോള്‍ എന്തൊരു പുകിലായിരുന്നു ഉണ്ടായത്‌? മാധ്യമങ്ങളുടെ രോഷം ആളിക്കത്തിയത്‌ ഓര്‍മ്മയില്ലേ? സാധാരണ നിലക്ക്‌ തങ്ങളുടെ അരുമയായ പ്രധാനമന്ത്രിയെ അന്ന് പക്ഷേ നിര്‍ത്തിപ്പൊരിച്ചു ഇതേ മാധ്യമങ്ങള്‍. സി.ഇ.ഒ.മാരുടെ ശമ്പളവും കിമ്പളവും വെട്ടിക്കുറക്കുകയോ? എങ്ങിനെ ധൈര്യം വന്നു അതു പറയാന്‍? ഈ ആളുകള്‍ എടുക്കുന്ന റിസ്കിന്‌ ഇത്ര കൊടുത്താല്‍ മതിയോ? ഇപ്പോള്‍ മേടിക്കുന്നതിന്റെ ഇനിയുമെത്രയോ ഇരട്ടി വാങ്ങാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക്‌ യോഗ്യതയുണ്ട്‌ എന്നൊക്കെയായിരുന്നില്ലേ അന്നത്തെ ന്യായപ്രമാണങ്ങള്‍?

വാള്‍ സ്ട്രീറ്റിലെ വമ്പന്മാര്‍ക്കു കൊടുക്കുന്ന അവിശ്വസനീയമായ വേതനനിരക്കുകള്‍ക്കും ഇതേ ന്യായം തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. വലിയ സാഹസികതകള്‍ സ്വയം ഏറ്റെടുത്തിട്ടായാല്‍പ്പോലും എല്ലാവരുടെയും ജീവിതം മനോഹരമാക്കാന്‍ വേണ്ടി മൂലധനം നല്ല രീതിയില്‍ ചിലവഴിക്കുന്ന ത്യാഗമൂര്‍ത്തികള്‍ എന്നൊക്കെയാണ്‌ ഇക്കൂട്ടരെ മാധ്യമങ്ങള്‍ ഇത്രനാളും വിശേഷിപ്പിച്ചിരുന്നത്‌. വലിയ സാഹസികതകള്‍ നമ്മുടെ ചുമലിലേക്കു മാറ്റുകയും, സ്വന്തം ജീവിതം മനോഹരമാക്കുകയായും ചെയ്യുകയായിരുന്നു അവരിത്രനാളും എന്ന് ഇപ്പോള്‍ ഏതായാലും നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ബാങ്കിന്റെ പതനം ആസന്നമായി എന്നു മനസ്സിലായിട്ടുപോലും, അതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ മാത്രമാണ്‌, ബെയര്‍ സ്റ്റയണ്‍സിലെ (Bear Stearns) ഉദ്യോഗസ്ഥപ്രഭുക്കള്‍ സ്വന്തം പ്രതിഫലമായി ബില്ല്യണ്‍ കണക്കിനു ഡോളര്‍ ബോണസ്സായി എഴുതിവാങ്ങിയത്‌. തിരിച്ചുകൊടുക്കേണ്ടതില്ലാത്ത വിധത്തില്‍, ബോണസ്സ്‌ വിതരണം ചെയ്യുന്ന സമയം അവര്‍ സമര്‍ത്ഥമായി നിജപ്പെടുത്തി. എല്ലാം നന്നായി നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിലൂടെ അവര്‍. അവരുടെ തടവിലായിരുന്ന സാമ്പത്തിക മാധ്യമങ്ങളും അന്ന് അതിനെ ചോദ്യം ചെയ്യുകയോ, ആ മിഥ്യാധാരണയെ ശല്യം ചെയ്യാനോ മുതിര്‍ന്നില്ല. പണ്ടു ചെയ്തിരുന്നതുപോലെ, എന്‍റോണിന്റെ മേധാവിയുടെ കൂലിയെഴുത്തുകാരായി തുടര്‍ന്നും കഴിയുകയായിരുന്നു ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ സാമ്പത്തികകാര്യ മാധ്യമലേഖകന്മാരും.

കമ്പോളത്തിന്റെ അദൃശ്യമായ കയ്യുകള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണ്‌. എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കണമെന്ന് വാദിച്ചിരുന്ന ആള്‍ക്കൂട്ടത്തെ ഓര്‍മ്മയില്ലേ? സര്‍ക്കാരിന്റെ ഇടപെടലിനും പൊതുമുതലിനെ രക്ഷിക്കുന്നതിനും വേണ്ടി മുറവിളി കൂട്ടുകയാണ്‌ ഇന്ന് ആ പഴയ ശക്തികള്‍. ചെരുപ്പ്‌ മറ്റേ കാലിലേക്ക്‌ മാറ്റിസ്ഥാപിച്ചിരിക്കുന്നു അവര്‍. ഒരു പ്രമുഖ ധനകാര്യ മാധ്യമം പുച്ഛത്തോടെ സൂചിപ്പിച്ചപോലെ, ഇന്നത്തെ ഈ പ്രതിസന്ധി, മുതലാളിത്തം മരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നവരുടെ വാദങ്ങള്‍ക്ക്‌ ശക്തിപകരുന്ന ഒന്നാണ്‌.

എങ്കിലും, കമ്പോള മൗലികവാദിയെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. മുതലാളിത്തത്തിന്റെ ഈ പരാജയത്തെക്കുറിച്ച്‌ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണവര്‍. ഇന്നത്തെ ദുരവസ്ഥക്കു കാരണമായ നയങ്ങളെ വിമര്‍ശിക്കുന്നതിനെ ഇത്രനാളും അസഹിഷ്ണുതയോടെയും വെറുപ്പോടെയും നേരിട്ടവരാണ്‌ അവര്‍. ഭക്ഷ്യവില വര്‍ദ്ധിക്കുമ്പോള്‍ പോലും അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. പട്ടിണി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, കമ്പോളത്തിനെ അതിന്റെ പാട്ടിനു വിടുകയാണെന്ന് വാദിച്ച്‌ മുഖപ്രസംഗം എഴുതിയവര്‍പോലും അവരുടെ കൂട്ടത്തിലുണ്ട്‌. കമ്പോളത്തിന്റെയും സ്വതന്ത്രവ്യാപാരത്തിന്റെയും ജീവന്‍രക്ഷാ സ്വഭാവത്തില്‍ സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നു എന്നായിരുന്നു അവര്‍ വിലപിച്ചിരുന്നത്‌.

എന്തായാലും, ഇന്ത്യയിലെ 'ചെറുകിട, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരത്തിലെ നിക്ഷേപങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ വിലയിരുത്താന്‍', പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന്, സാമ്പത്തിക കാര്യാലയത്തിന്‌ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്‌ എന്നറിയുന്നു. ലീമാന്‍ ബ്രദേഴ്സ്‌, ഫ്രെഡി മാക്‌-ഫാനീ മേയ്‌, എ.ഐ.ജി എന്നീ സ്ഥാപനങ്ങള്‍ മൂന്നുനിലയില്‍ പൊട്ടിപ്പാളീസായപ്പോഴാണ് ഈ ബോധോദയം വന്നിരിക്കുന്നത്‌. ഈ വാര്‍ത്ത ശരിയാണെങ്കില്‍, അത്‌ തീര്‍ച്ചയായും നല്ല സൂചനയാണ്‌. പക്ഷേ, എന്തൊക്കെ വിവരങ്ങളാണ്‌ പുറത്തുവരിക എന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ.

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്ക്‌ തിരിച്ചുപോകാം. ജോണ്‍ മക്‌‍കെയിന്‍ തന്റെ പ്രചരണപരിപാടി തിടുക്കത്തില്‍ ‘’നിര്‍ത്തിവെച്ച്’ വാഷിംഗ്‌ടണിലേക്ക്‌ തിരിച്ചു. 'വ്യക്തിപരവും രാഷ്ട്രീയവുമായ താത്‌പര്യങ്ങള്‍ക്കുമീതെ' 'സാമ്പത്തിക പ്രശ്നങ്ങളെ' സ്ഥാപിക്കുകയായിരുന്നുവത്രെ ആ വരവിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗം ശക്തമാണെന്ന് രണ്ടാഴ്ചമുന്‍പ്‌ പ്രഖ്യാപിച്ചത്‌ ഇതേ വ്യക്തിതന്നെയായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്‌. ബാരക്‌ ഒബാമയുമായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ്‌ സംവാദം നീട്ടിവെക്കണമെന്നും ജോണ്‍ മക്‌‍കെയിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിക്ക്‌ ഊന്നല്‍ കൊടുക്കണമെന്നായിരുന്നു അതിനു കാരണമായി പറഞ്ഞതെങ്കിലും, സ്വന്തം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുക എന്നതുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്‌ എന്ന് തീര്‍ച്ച. ഭരണത്തിലിരിക്കുന്ന കക്ഷി എന്നനിലക്ക്‌, സംവാദം അത്രക്ക്‌ ഒരു സുഖാനുഭവമായിരിക്കില്ല അദ്ദേഹത്തിന്‌. ഇനി സംവാദത്തില്‍ വിദേശകാര്യമാണ്‌ ആദ്യം വരുന്നത്‌ എന്നുതന്നെ കരുതുക. അപ്പോഴും കാര്യം പരുങ്ങലിലാകും. ഇറാഖ്‌ യുദ്ധത്തിനെക്കുറിച്ച്‌ സംസാരിക്കേണ്ടിവരും. അതും സുഖകരമാവില്ല. ആ യുദ്ധത്തില്‍ അമേരിക്ക ചിലവഴിച്ചത്‌ ഒരു ട്രില്ല്യണ്‍ ഡോളറാണെന്നും, അതല്ല, മൂന്ന് ട്രില്ല്യണാണെന്നും വ്യത്യസ്തമായ കണക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്‌.

അതുകൊണ്ടാണ്‌ സംവാദത്തിനെക്കുറിച്ച്‌ ഒരു രസികന്‍ സൂചിപ്പിച്ചപോലെ, 'പട്ടി എന്റെ ഹോംവര്‍ക്ക്‌ തിന്നു' എന്ന മട്ടിലുള്ള 'ചരിത്രത്തിലെ ഏറ്റവും തരംതാണ വിശദീകരണ'വുമായി മക്‌‍കെയിനിനു പ്രത്യക്ഷപ്പെടേണ്ടിവന്നത്‌. സ്ഥാനമേല്‍ക്കാന്‍ പോകുന്ന അടുത്ത പ്രസിഡന്റിന്റെ സാമ്പത്തിക തത്ത്വശാസ്ത്രത്തെക്കുറിച്ചറിയാനാണ്‌ അമേരിക്കന്‍ ജനത ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ എന്ന ന്യായത്തില്‍ അയാള്‍ സംവാദത്തില്‍ പിടിച്ചുനിന്നു. ബുഷിന്റെ സര്‍ക്കാരുമായോ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയുമായോ ജോണ്‍ മക്‌‍കെയിനെ ബന്ധിപ്പിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടതുകൊണ്ട്‌, ജോണ്‍ മക്‌‍കെയിന്‌ ആ സംവാദം ഒരുകണക്കിനു ഗുണകരമായി കലാശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അമിതമായ ചിലവിടലിന്റെ (ക്ഷേമപ്രവര്‍ത്തനത്തിന്റെ) ഫലമായിട്ടാണ്‌ ഈ പ്രതിസന്ധി ഉണ്ടായതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനും ജോണ്‍ മക്‌‍കെയിനു സാധിച്ചു.

ആ സമയത്തൊക്കെ, വാള്‍ സ്ട്രീറ്റിനെ രക്ഷപ്പെടുത്താനുള്ള വഴികളെക്കുറിച്ച്‌ ബുഷുമായി നിരന്തരം ചര്‍ച്ച ചെയ്യുകയായിരുന്നു ഒബാമയും ജോണ്‍ മക്കെയിനും. കടാശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടെലിവിഷനില്‍ ശോഭിക്കാന്‍ കച്ചകെട്ടി, സെനറ്റര്‍മാരും വാഷിംഗ്‌ടണിലേക്ക്‌ പ്രവഹിച്ചു. ന്യൂയോര്‍ക്ക്‌ ടൈംസിലെ ലേഖകന്‍ എഴുതിയതുപോലെ ഇതെല്ലാം ഉയര്‍ത്തുന്ന ചോദ്യം ഒന്നുതന്നെയാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ എന്ന്.

Thursday, September 25, 2008

അഞ്ചുവര്‍ഷത്തിനിപ്പുറം എഡ്വേഡ്‌ സെയ്‌ദിനെ ഓര്‍ക്കുമ്പോള്‍

കടപ്പാട്‌: സ്റ്റീഫന്‍ ലെന്‍ഡ്‌മാന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

പടിഞ്ഞാറന്‍ ജറുസലേമില്‍ 1935-ല്‍ ജനനം. 1947- നാട്ടില്‍നിന്ന് ബഹിഷ്ക്കൃതനായി. 1991 രക്താര്‍ബ്ബുദബാധിതനാണെന്നു കണ്ടെത്തി. 12 വര്‍ഷം രോഗവുമായി പൊരുതി ഒടുവില്‍ 2003 സെപ്തംബര്‍ 25-ന്‌ അറുപത്തേഴാം വയസ്സില്‍ യുദ്ധം അവസാനിപ്പിച്ച്‌, എഡ്വേഡ്‌ സെയ്‌‌ദ് യാത്രയായി. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ആദരാഞ്ജലികള്‍ പ്രവഹിച്ചു. തന്റെ അദ്ധ്യാപകനെ പ്രൊഫസ്സര്‍ മുസ്തഫ ബയൂമി ഓര്‍ക്കുന്നത്‌ ഇങ്ങനെ: "ഒരിക്കലും തളരുകയോ, അഴിമതി പുരളുകയോ ചെയ്യാത്ത, അതിശയകരമാം വിധം വ്യക്തിത്വമുള്ള ഒരു മാനവികതാവാദിയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും തന്റെ ശിഷ്യസമ്പത്തിനെ അവശേഷിപ്പിച്ച്‌ അദ്ദേഹം കടന്നുപോയി. അദ്ദേഹമില്ലാത്ത ഒരവസ്ഥ എനിക്ക്‌ ആലോചിക്കാനാവുന്നില്ല".

"സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം" എന്ന് ചോംസ്കി എഴുതി. ഒരു വര്‍ഷത്തിനു ശേഷം ഇലന്‍ പാപ്പെ പറഞ്ഞത്‌, "അദ്ദേഹത്തിന്റെ നഷ്ടം എനിക്ക്‌ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇക്കഴിഞ്ഞ ഒരു വര്‍ഷം അദ്ദേഹം നമ്മുടെ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്താണ്‌ സംഭവിച്ചിരിക്കുക? ഏതെല്ലാം മൂല്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണോ താന്‍ പൊരുതിയത്‌ അതിന്റെ ഇന്നത്തെ അവസ്ഥ അദ്ദേഹത്തിന്‌ ഒരിക്കലും താങ്ങാന്‍ കഴിയുമായിരുന്നില്ല". "ജീവിക്കാനും ചെറുത്തുനില്‍ക്കാനുമുള്ള, എന്റെ സുഹൃത്തും സഖാവുമായ അദ്ദേഹത്തിന്റെ ആ അദമ്യമായ ആവേശം" എന്ന് താരിഖ്‌ അലി ഓര്‍ക്കുന്നു.

എഡ്വേഡ്‌ സെയ്‌ദിന്റെ രോഗപീഡനകാലത്തെക്കുറിച്ച്‌ താരിഖ്‌ അലി പറയുന്നത്‌ കേള്‍ക്കൂ."കഴിഞ്ഞ പതിനൊന്ന് കൊല്ലമായി എല്ലാവരും അദ്ദേഹത്തിന്റെ രോഗവുമായി പരിചിതമായിക്കഴിഞ്ഞിരുന്നു. ഹോസ്‌പിറ്റല്‍ വാസം, ചികിത്സകള്‍ക്കും പുതിയ മരുന്നുകള്‍ക്കും കീഴ്‌പ്പെടാനുള്ള സൗമനസ്യം, തോല്‍വി സമ്മതിക്കാനുള്ള വൈമനസ്യം - ഞങ്ങള്‍ കരുതി അദ്ദേഹത്തെ തോല്‍പ്പിക്കാനാവില്ല എന്ന്". എന്തായാലും, രക്താര്‍ബ്ബുദം മരണം ഉറപ്പുവരുത്തുന്നു. "എങ്ങിനെയാണ്‌ (സെയ്‌‌ദ്) ഇത്രകാലവും മരണത്തെ അതിജീവിച്ചതെന്ന് മനസ്സിലാകുന്നില്ല" എന്നായിരുന്നു, അലിയുടെ ചോദ്യങ്ങള്‍ക്ക്‌, സെയ്‌ദിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ മറുപടി പറഞ്ഞത്‌. സംശയമില്ല. ഡോ.കാന്തി റോയ്‌ക്കും ഇതില്‍ പങ്കുണ്ട്‌. ഡോക്ടര്‍ കാന്തി റോയിയുടെ 'മനുഷ്യത്വത്തെയും വൈദ്യവൃത്തിയിലുള്ള പരിജ്ഞാനത്തെയും' കുറിച്ച്‌, സെയ്‌‌ദ് വളരെയധികം ബഹുമാനത്തോടെയാണ്‌ പറയാറുണ്ടായിരുന്നത്‌. തന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളെ അതിജീവിക്കാന്‍ സാധിച്ചത്‌ ഡോക്ടറുടെ കഴിവ്‌ ഒന്നുകൊണ്ടു മാത്രമാണെന്ന് എഡ്വേഡ്‌ സെയ്‌ദ് പലപ്പോഴും സൂചിപ്പിക്കാറുണ്ടായിരുന്നു. ആ ദിനങ്ങളെ അദ്ദേഹം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. "വേദനാജനകമായ ചികിത്സകള്‍, രക്തം മാറ്റിവെക്കല്‍, അവസാനിക്കാത്ത പരിശോധനകള്‍, ക്ഷീണവും അണുബാധയുംകൊണ്ട്‌ പരവശമായി, പ്രവൃത്തിയെടുക്കാന്‍ കഴിയാതെ, മുറിയുടെ ഉത്തരത്തിലേക്കു നോക്കിക്കിടന്ന് ചിന്തിച്ച്‌ ചിന്തിച്ച്‌ ചിന്തിച്ച്‌ വെറുതെ നിഷ്ഫലമാക്കിയ നീണ്ടമണിക്കൂറുകള്‍.."

താരിഖ്‌ അലി തുടരുന്നു "എന്നിട്ടും, ഒടുവില്‍ ആ രാക്ഷസന്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ആന്തരികാവയവങ്ങളെല്ലാം തകര്‍ത്ത്‌, കാന്‍സര്‍ അദ്ദേഹത്തെ കവര്‍ന്നെടുത്തപ്പോള്‍ അതിന്റെ ആഘാതം വളരെ വലുതായിരുന്നു. ഫലസ്തീനികള്‍ക്ക്‌ നഷ്ടപ്പെട്ടത്‌,അവരുടെ ഏറ്റവും ശക്തവും പ്രൗഢവുമായ ശബ്ദമായിരുന്നു. ആ വിടവ്‌ ഇനി നികത്താനാവില്ല".

പ്രശസ്ത ഫലസ്തീനി-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ റാംസി ബാറൂദ്‌ അത്‌ ശരിവെക്കുന്നുണ്ട്‌. തങ്ങളുടെ ഏറ്റവും പ്രമുഖമായ വക്താവിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ട 2003, ഫലസ്തീനികള്‍ക്ക്‌, തീര്‍ച്ചയായും മോശപ്പെട്ട ഒരു കാലമാണ്‌. റാംസി എഴുതി " എല്ലാ നന്മകളുടെയും പ്രതിരൂപമായിരുന്നു എഡ്വേഡ്‌ സെയ്‌ദ്. അദ്ദേഹത്തിന്റെ ലേഖനങ്ങളേക്കാളും പുസ്തകങ്ങളേക്കാളും സംഗീതത്തേക്കാളും ശക്തമായിരുന്നു അദ്ദേഹമെടുത്ത ധാര്‍മ്മിക നിലപാടുകള്‍. വിമര്‍ശകന്‍, പണ്ഡിതന്‍, കലാകാരന്‍ എന്ന നിലയിലൊക്കെ അസാധാരണവും സമാനതകളുമില്ലാത്ത വ്യക്തിത്വമായിരുന്നു സെയ്‌ദ്‌. സ്വന്തം ജനതയുടെ ആദരവും, താന്‍ എതിര്‍ത്തിരുന്നവരുടെ വെറുപ്പും അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല".

"നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ അന്താരാഷ്ട്ര ബൗദ്ധികപ്രതിഭയായിരുന്നു അദ്ദേഹം" എന്ന് ഫില്ലിസ്‌ ബെന്നിസ്‌ അഭിപ്രായപ്പെടുന്നു. "ഫലസ്തീന്‍ ജനതയുടെയും ആഗോളസമാധാന-സാമൂഹ്യനീതി മുന്നേറ്റങ്ങളുടെയും നെടുനായകത്വം സെയ്‌ദിനായിരുന്നു. എന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ, വെല്ലുവിളികളെ നേരിടുന്നതില്‍ അസാമാന്യമായ ചങ്കൂറ്റം കാണിച്ച, ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു അദ്ദേഹമെനിക്ക്‌. ആ ഊഷ്മളതയും, ദര്‍ശനവും, ബുദ്ധിയും, അനീതികള്‍ക്കെതിരെയുള്ള രോഷവുമൊക്കെ നമുക്കിനി ഓര്‍മ്മകള്‍ മാത്രം".

1999-ല്‍ എഡ്വേഡ്‌ സെയ്‌ദിന്റെ കൂടി പങ്കാളിത്തത്തോടെ വെസ്റ്റ്‌-ഈസ്റ്റ്‌ ദിവാന്‍ West-East Divan എന്ന ഓര്‍ക്കസ്ട്ര സംഘടിപ്പിച്ച ദാനിയല്‍ ബാരന്‍ബോയിം സെയ്‌ദിനെ വിശേഷിപ്പിക്കുന്നത്‌, "സഹാനുഭൂതിയുള്ള ഒരു പടയാളി'യായിട്ടാണ്‌. "ജൂതന്റെ വേദനയും, ഫലസ്തീനിയുടെ അവകാശങ്ങളും ഒരുപോലെ വേര്‍തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ ഒരു കലാകാരനും വിമര്‍ശകനുമായിരുന്നു സെയ്‌ദ്‌. യുക്തിയും സ്നേഹവും ഒരുപോലെ കൊണ്ടുനടന്ന ഒരു മനുഷ്യന്‍. ഈസ്റ്റ്‌-വെസ്റ്റ്‌ ദിവാന്‍ എന്ന ഓര്‍ക്കസ്ട്രയില്‍ ജൂതരും ഫലസ്തീനികളും പങ്കെടുത്തിരുന്നു. "ബിഥോവന്റെ മുന്‍പില്‍ നമ്മളെല്ലാവരും തുല്യരാണ്‌" എന്നാണ്‌ എഡ്വേഡ്‌ സെയ്‌ദ്‌ ആ ഓര്‍ക്കസ്ട്രയുടെ രൂപീകരണത്തെപ്പറ്റി നിരീക്ഷിക്കുന്നത്‌. ഡാനിയല്‍ തുടരുന്നു " ഫലസ്തീനികള്‍ക്ക്‌ അവരുടെ ഏറ്റവും പ്രമുഖനായ ധീരഭടനെയും, ഇസ്രായേലികള്‍ക്ക്‌ അവരുടെ ഏറ്റവും വലിയ വിമര്‍ശകനെയും, എനിക്ക്‌ ഒരു ആത്മമിത്രത്തെയുമാണ്‌ ആ മരണത്തിലൂടെ നഷ്ടമായത്‌".

40 നീണ്ട വര്‍ഷക്കാലം എഡ്വേഡ്‌ സെയിദ്‌ ഇംഗ്ലീഷും താരതമ്യസാഹിത്യവും പഠിപ്പിച്ചിരുന്ന കൊളംബിയ സര്‍വ്വകലാശാലയിലെ എഡ്വേഡ്‌ സെയ്ദ്‌ അറബ്‌ സ്റ്റഡീസിലെ റഷീദ്‌ ഖാലിദിന്റെ വാക്കുകളില്‍ 'ഒരേസമയം പാണ്ഡിത്യവും ക്രാന്തദര്‍ശിത്വവുമുള്ള ബഹുമുഖ പ്രതിഭയായിരുന്നു എഡ്വേഡ്‌ സെയ്‌‌ദ്. വിവിധവിഷയങ്ങളുടെ അന്തര്‍ധാരകളെക്കുറിച്ച്‌ സമഗ്രമായ ധാരണകളുള്ള അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. പശ്ചിമേഷ്യയില്‍ അധീശത്വം സ്ഥാപിച്ച അധികാരകേന്ദ്രങ്ങള്‍ക്കെതിരെ സ്വതന്ത്രവും ധീരവുമായ ശബ്ദമുയര്‍ത്തിയ, ഇക്കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും മൗലികതയും ഉള്‍ക്കാഴ്ചയും ഒത്തിണങ്ങിയ ചിന്തകനെയാണ്‌ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌".

2003 സെപ്തംബര്‍ 30-ന്‌ കൊളംബിയ സര്‍വ്വകലാശാലയും തങ്ങളുടെ 'പ്രശസ്തനും പ്രിയപ്പെട്ടവനുമായ അദ്ധ്യാപകനെ' സ്മരിച്ചു. 'ലോകത്തെ പ്രമുഖരായ പണ്ഡിതരില്‍ ഒരാളായിരുന്നു" എഡ്വേഡ്‌ സെയ്‌ദെന്നും, സൗന്ദര്യമുള്ള ഒരു മനസ്സിനെയും, വിശാലമായ ഒരു ഹൃദയത്തെയും ധീരനായ ഒരു പോരാളിയെയുമാണ്‌ ഈ മരണത്തിലൂടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നതെന്നും അവര്‍ വിലയിരുത്തി.

തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ സെയ്‌‌ദ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാനാരംഭിച്ചു. കുട്ടിക്കാലവും, ഫലസ്തീനിലും ലെബനോണിലും ഈജിപ്തിലുമായി ചിലവഴിച്ച വളര്‍ച്ചയുടെ ഘട്ടവും എല്ലാം സെയ്‌ദ് അതില്‍ ഓര്‍ക്കുന്നു.Out of Place; A Memoir എന്ന ആ പുസ്തകത്തിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌ "അനിവാര്യമായി മറക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഒരു ലോകത്തിനെക്കുറിച്ചുള്ള രേഖപ്പെടുത്ത'ലായിട്ടാണ്‌. അറബ്‌ ലോകത്തിലെ തന്റെ പൂര്‍വ്വകാലഘട്ടത്തെക്കുറിച്ചുള്ള ഒരു ആത്മനിഷ്ഠവിവരണം. അതിനുശേഷം അമേരിക്കയില്‍ ബോര്‍ഡിംഗ്‌ സ്കൂള്‍ ജീവിതം, പ്രിന്‍സ്റ്റണില്‍ ബിരുദ-ബിരുദാനന്തരകാലം, ഹാര്‍വാര്‍ഡിലെ ഗവേഷണ കാലഘട്ടം. എല്ലാം എഡ്വേഡ്‌ സെയ്‌ദ് ഓര്‍ത്തെടുക്കുന്നു, ഈ പുസ്തകത്തില്‍.

1994-ലാണ്‌ Out of Place എഴുതാന്‍ ആരംഭിച്ചത്‌. അതിനു മുന്‍പു തന്നെ കീമോതെറാപ്പിയുടെ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞിരുന്നു. എന്നിട്ടും ആ പുസ്തകം തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്‌, സുമനസ്സുകളായ നഴ്സുമാരുടെ മാസങ്ങളോളം നീണ്ടുനിന്ന സ്നേഹപൂര്‍ണ്ണവും ക്ഷമാസാന്ദ്രവുമായ പരിചരണത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയുമായിരുന്നു.ഒരു യുവാവിന്റെ വളര്‍ച്ചയെ അദ്ദേഹം ആ പുസ്തകത്തില്‍ രേഖപ്പെടുത്തി. എങ്ങിനെയാണ്‌ രാജ്യഭ്രഷ്ടുമായി പൊരുത്തപ്പെട്ടതെന്ന്. ഒരേ സമയം ഒരു അമേരിക്കക്കാരനും, ക്രിസ്ത്യാനിയും, ഫലസ്തീനിയും, രാജ്യഭ്രഷ്ടനും ആയിരിക്കേണ്ടിവരുന്നതിനെക്കുറിച്ച്‌. ഒടുവില്‍ ഒരു എഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച്. സാമ്രാജ്യത്വത്തിനോടും അധീശത്വത്തിനോടും സന്ധിയില്ലതെ പൊരുതിയ വിമര്‍ശകന്‍. നീതിക്കും സ്വയംഭരണത്തിനും വേണ്ടിയുള്ള തന്റെ ജനതയുടെ അവകാശസമരങ്ങളുടെ വക്താവ്‌. തന്റെ ജനതയെ ഇതിനേക്കാള്‍ ശക്തമായും വ്യക്തമായും പ്രതിനിധീകരിച്ച മറ്റൊരാളില്ല എന്നു തന്നെ പറയാം.

തന്റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും, ലോകമൊട്ടുക്കുള്ള പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ഫലസ്തീനുവേണ്ടി ശബ്ദമുയര്‍ത്തി. അനേകം തവണ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ജൂതലോബിയുടെ എതിര്‍പ്പിനു ശരവ്യനാവുകയും ചെയ്തു. അദ്ദേഹത്തെയും കുടുംബത്തെയും അവര്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി. കൊളംബിയ സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസ്‌ അവര്‍ അഗ്നിക്കിരയാക്കി. എന്നിട്ടും അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. പ്രമുഖരായ ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയും നിരന്തരം രഹസ്യമായി പിന്തുടരുന്ന എഫ്‌.ബി.ഐ.ക്കുപോലും 30 വര്‍ഷം വിടാതെ പിന്തുടര്‍ന്നിട്ടും അദ്ദേഹത്തെ തടയാനോ നിശ്ശബ്ദനാക്കാനോ സാധിച്ചില്ല.

പൂര്‍വ്വദേശങ്ങളെ, പ്രത്യേകിച്ചും മദ്ധ്യ-പൂര്‍വ്വദേശങ്ങളെ പാശ്ചാത്യലോകം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്ന് ഓറിയന്റലിസം എന്ന തന്റെ പുസ്തകത്തിലൂടെ എഡ്വേഡ്‌ സെയ്‌‌ദ് വിശദമാക്കുന്നുണ്ട്‌. 1978-ലാണ്‌ അദ്ദേഹം ആ പുസ്തകമെഴുതുന്നത്‌. 1993-ല്‍ എഴുതിയ Culture and Imperialism എന്ന പുസ്തകത്തില്‍ ഓറിയന്റലിസത്തിലെ തന്റെ വാദങ്ങളെ കുറേക്കൂടി വിപുലപ്പെടുത്തിക്കൊണ്ട്‌, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സങ്കീര്‍ണ്ണമായ ബന്ധത്തെ അദ്ദേഹം വിശകലനം ചെയ്തു. അധിനിവേശകരും അധിനിവേശം ചെയ്യപ്പെടുന്നവരും എന്ന പരികല്‍പ്പനയെ 'പരിചിത'രും(യൂറോപ്പ്‌, പാശ്ചാത്യം, നമ്മള്‍) 'അപരിചിത'രും (പൂര്‍വ്വദേശം, കിഴക്ക്‌, അവര്‍)എന്ന മട്ടില്‍ പരാവര്‍ത്തനം ചെയ്തു ആ കൃതിയില്‍ എഡ്വേദ്‌ സെയ്‌ദ്.

എഡ്വേഡ്‌ സെയ്‌ദിന്റെ താത്‌പര്യങ്ങളും പാണ്ഡിത്യവും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ എഴുത്തിലുടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്‌. അതില്‍ താരതമ്യസാഹിത്യവും, സാഹിത്യവിമര്‍ശനവും, സംസ്കാരവും, സംഗീതവും, ഇസ്രായേലി-ഫലസ്തീനി ചരിത്രവും സംഘര്‍ഷവും എല്ലാം വരുന്നുണ്ട്‌. ഈ എഴുത്ത്‌, പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയമായ അറബ്‌-ഇസ്ലാം വീക്ഷണങ്ങളുടെ വിരുദ്ധചേരിയിലായിരുന്നു നിലനിന്നിരുന്നത്‌. നീതിക്കും തുല്ല്യതക്കും വേണ്ടി അദ്ദേഹം വാദിച്ചു. സാമ്രാജ്യത്വത്തെ തള്ളിപ്പറയുന്നതോടൊപ്പം, നിലനില്‍ക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെയും അദ്ദേഹം അംഗീകരിച്ചു. എങ്കിലും, ആ നിലനില്‍പ്പ്‌, ഫലസ്തീനികളുടെ അവകാശത്തെ നിഹനിച്ചുകൊണ്ടായിരിക്കരുത്‌ എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

1967-ലെ യുദ്ധവും നിയമവിരുദ്ധമായ അധിനിവേശവും അദ്ദേഹത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. അതദ്ദേഹത്തെ കൂടുതല്‍ നവീകരിക്കുകയാണുണ്ടായത്‌. ബൗദ്ധികജീവിതത്തിന്റെയും ആക്ടിവിസത്തിന്റെയും പാതയിലേക്ക്‌ അത്‌ സെയ്‌ദിനെ നയിച്ചു. പിന്നീടുള്ള 37 കൊല്ലക്കാലവും അദ്ദേഹം ഫലസ്തീനികളുടെ ഏറ്റവും മുന്‍നിരയിലുള്ള വക്താവായി മാറി. മരിക്കുന്നതുവരെ ആ സ്ഥാനത്ത്‌ നില്‍ക്കുകയും ചെയ്തു. ഏകരാഷ്ട്രം എന്ന ഒരേയൊരു ഉത്തരം മാത്രമേ പശ്ചിമേഷ്യന്‍ പ്രശ്നത്തിനു പരിഹാരമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. 1999-ല്‍ അദ്ദേഹം എഴുതി: “ഇസ്രായേലിന്റെയും ഫലസ്തീനിന്റെയും ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മുഴുവനായും നഷ്ടമായിരിക്കുന്ന മറ്റൊന്ന് വികസിപ്പിച്ചെടുക്കുക എന്നതാണ്‌ പ്രഥമമായ കര്‍ത്തവ്യം. സഹവര്‍ത്തിത്ത്വത്തിന്റെ വാഹനമായിരിക്കേണ്ടത്‌, വംശീയമോ ഗോത്രപരമോ ആയ സമുദായമല്ല, മറിച്ച്‌, പൗരത്വം എന്ന ആശയവും പ്രയോഗവുമാണ്‌".

ന്യൂയോര്‍ക്ക്‌ ടൈംസിന്റെ 1999 ജനുവരിയിലെ സാമാന്യം ദീര്‍ഘമായ ഒരു ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: "ഫലസ്തീനികള്‍ക്ക്‌ സ്വയംഭരണാവകാശമുള്ള ഒരു പ്രത്യേകരാജ്യം എന്നത്‌ അപ്രായോഗികമാണ്‌. എന്നാല്‍ പറയട്ടെ, മറിച്ചായിരുന്നു ഞാന്‍ ഏറെക്കാലം കരുതിയിരുന്നത്‌. പക്ഷേ, ഇന്ന് ഉയരുന്ന ചോദ്യം, ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും ഒരേ ഭൂമിയില്‍ സമാധാനപരമായി സഹവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ്‌. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ രക്തരൂഷിതമായ കാര്യങ്ങളാണ്‌. ഇസ്രായേലികള്‍ക്ക്‌ ഫലസ്തീനികളെയോ ഫലസ്തീനികള്‍ക്ക്‌ ഇസ്രായേലികളെയോ ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ല. നമ്മെ ഇത്രനാളും ഒരുമിച്ചുനിര്‍ത്തിയ ഈ മണ്ണ്, എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളോടെ, സമ്പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പങ്കിടുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ മറ്റൊരു വഴി ഇന്ന് എനിക്ക് കാണാന്‍ കഴിയുന്നില്ല”.

"ഇരുകൂട്ടരുടെയും ജീവിതത്തിനോ അഭിലാഷങ്ങള്‍ക്കോ ഇത്‌ ഒരു കുറവും വരുത്തില്ല. ഒരിക്കല്‍ സമാധാനത്തോടെ സഹവസിച്ചിരുന്ന ഭൂമിയില്‍, ഇത്‌ ഇരുകൂട്ടര്‍ക്കും സ്വയംഭരണാവകാശം നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഒരു കൂട്ടരുടെ ചിലവില്‍ മറ്റു ചിലര്‍ക്ക്‌ പ്രത്യേകാവകാശം എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഓട്ടോമാനുകളും റൊമാക്കരും വരുന്നതിനും മുന്‍പും, സഹസ്രാബ്ദങ്ങളായി, നിരവധി മനുഷ്യരുടെ ജന്മഭൂമിയായിരുന്നു ഈ ഫലസ്തീന്‍. വിവിധ മത-വംശ-സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണത്‌. സജാതീയതക്കോ, ദേശീയമോ, വംശീയമോ, മതമപരമോ ആയ പരിശുദ്ധി എന്ന സങ്കല്‍പ്പത്തിനോ, ചരിത്രപരമായ ഒരു ന്യായീകരണവുമില്ല“.

“ഇന്ന് നമ്മുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍ അസുഖകരമാംവണ്ണം ലളിതമാണ്‌. ഒന്നുകില്‍, അസ്വീകാര്യമായ എല്ലാ ദുരിതങ്ങളും സഹിച്ച്‌ യുദ്ധം തുടരുക; അല്ലെങ്കില്‍, എന്തുതന്നെ തടസ്സങ്ങളുണ്ടായാലും ഒരു പരിഹാരമാര്‍ഗ്ഗം കണ്ടുപിടിച്ച്‌ ഇതില്‍നിന്ന് പുറത്തുകടക്കുക“.

ഓസ്ലോ ഒരിക്കലും ഒരു പരിഹാരമായിരുന്നില്ല. ആ കരാര്‍ പുറത്തുവന്നയുടനെ സെയ്‌ദ്‌ അതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു. " വൈറ്റ്‌ ഹൗസ്‌ ഉപചാരങ്ങളുടെ അസംബന്ധ ഫാഷന്‍ ഷോ; ജനങ്ങളുടെ അവകാശങ്ങള്‍ റദ്ദുചെയ്തതിന്‌, യാസ്സര്‍ അറാഫത്ത്‌ എല്ലാവര്‍ക്കും നന്ദി പറയുന്ന വൃത്തികെട്ട കാഴ്ച; രണ്ട്‌ സാമന്തരാജാക്കന്മാരെക്കൊണ്ട്‌ പരസ്പരം സന്ധിചെയ്യിപ്പിച്ച്‌ തന്റെ മുന്‍പില്‍ കുമ്പിടീക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ റോമാചക്രവര്‍ത്തിയെപ്പോലെ കോമാളിവേഷം കെട്ടിയ കെട്ടിയ ബില്‍ ക്ലിന്റന്റെ ഗൗരവമുഖം, എല്ലാറ്റിനും മീതെ, ഫലസ്തീനിന്റെ കീഴടങ്ങലിന്റെ ദൂരവ്യാപ്തിയും' എന്നാണ്‌, ഓസ്ലോ കരാര്‍ വന്ന്, ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ലണ്ടന്‍ ബുക്ക്‌ ഓഫ്‌ റിവ്യൂവില്‍ പ്രസിദ്ധീകരിച്ച The Day After എന്ന സുദീര്‍ഘമായ ലേഖനത്തില്‍ അദ്ദേഹം വിവരിക്കുന്നത്‌.

അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം, ഓസ്ലോ എന്നത്‌ ഫലസ്തീനിന്റെ വ്യക്തമായ കീഴടങ്ങലില്‍ കുറഞ്ഞ്‌, മറ്റൊന്നുമായിരുന്നില്ല. ഫലസ്തീനികളുടെ വേഴ്സെയില്‍ (Versailles)ഉടമ്പടിയായിരുന്നു ഓസ്ലോ. ഇസ്രായേലിന്‌ ഇത്രയധികം ആനുകൂല്യങ്ങള്‍ അനുവദിക്കാതെതന്നെ ഇതിലും മെച്ചപ്പെട്ട കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നു കൂടി മനസ്സിലാക്കുമ്പോഴാണ്‌ ഓസ്ലൊവിന്റെ പ്രതിലോമസ്വഭാവം വ്യക്തമാവുക. 1978-ലെ ക്യാമ്പ്‌ ഡേവിഡ്‌ കരാറും, ഇന്നോളം നടന്നിട്ടുള്ള മറ്റെല്ലാ സമാധാന ചര്‍ച്ചകളും ഇതേ സ്വഭാവം തന്നെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അതേസമയം, 2000-ലെ ക്യാമ്പ്‌ ഡേവിഡ്‌ "സ്ഥിരപദവി" (Permanent Status) കരാറാകട്ടെ, അതിനുമുന്‍പത്തെ കരാറുകളേക്കാളൊക്കെ ഉദാരസ്വഭാവമുള്ളതായിരുന്നു. ഫലസ്തീനികള്‍ക്ക്‌ ആ കരാര്‍ ഗുണകരവുമായേനേ. എന്നാല്‍, അറാഫത്ത്‌ അത്‌ തള്ളിക്കളയുകയും ചെയ്തു. സംഘര്‍ഷം ഒഴിവാക്കി സമാധാനം കൈവരുത്താനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതിന്‌, രൂക്ഷമായ വിമര്‍ശനം അറാഫത്തിനെ തേടിയെത്തുകയും ചെയ്തു.

മരിക്കുന്നതിന്‌ ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ്‌ 'അവസാനത്തെ അഭിമുഖം' എന്ന പേരില്‍ പിന്നീട് പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയില്‍ പങ്കെടുക്കാന്‍, അദ്ദേഹം മനസ്സില്ലാമനസ്സോടെ സമ്മതിച്ചത്‌. ഒരു ദശാബ്ദം നീണ്ടുനിന്ന രോഗാവസ്ഥക്കുശേഷം തീര്‍ത്തും പരിക്ഷീണനായിരുന്നു എഡ്വേഡ്‌ സെയ്‌ദ് അപ്പോഴേക്കും. മരണത്തിന്റെ വക്കത്തെത്തിയിരുന്നു അദ്ദേഹം. എങ്കിലും അദ്ദേഹം ഇന്റര്‍വ്യൂവിന്‌ സന്തോഷത്തോടെ സമ്മതം മൂളി. തന്റെ ബാല്യകാലം, വളര്‍ച്ചയുടെ പടവുകള്‍, എഴുത്ത്‌, പുരസ്ക്കാരങ്ങള്‍, യാസ്സര്‍ അറാഫത്തുമായുള്ള ബന്ധം, ഫലസ്തീന്‍ പ്രശ്നത്തില്‍ തന്റെ നിലപാടുകള്‍, എന്നിവയെക്കുറിച്ചൊക്കെ, ചാള്‍സ്‌ ഗ്ലാസ്സ്‌ എന്ന പത്രപ്രവര്‍ത്തകനുമായി എഡ്വേഡ്‌ സെയ്‌‌ദ് വളരെയധികം കാര്യങ്ങള്‍ അനൗപചാരികമായി പങ്കിട്ടു, ആ അഭിമുഖത്തില്‍.

എഴുത്തിലും, തുറന്നടിച്ചുള്ള അഭിപ്രായപ്രകടനങ്ങളിലും പരമാവധി സത്യസന്ധതയും ആര്‍ജ്ജവവും പ്രകടിപ്പിച്ചിരുന്നു എഡ്വേഡ്‌ സെയ്‌‌ദ്. സന്ധിയില്ലാത്ത, മൂല്യാധിഷ്ഠിത നിലപാടുകളുടെ സാക്ഷ്യപത്രങ്ങളാണ്‌ അദ്ദേഹത്തിന്റെ എഴുത്തും വിശകലങ്ങളും. "ഷാരോണിന്റെ ദുഷ്ടത'യും, നാശോന്മുഖതയും. കുട്ടികളെയും സ്ത്രീകളെയും കൂട്ടത്തോടെ കൊലചെയ്യാന്‍ ഷാരോണ്‍ നല്‍കിയ ഉത്തരവ്‌. വ്യോമസൈനികരുടെ ആക്രമണങ്ങളെ ന്യായീകരിച്ച ഷാരോണിന്റെ നൃശംസത. മാധ്യമങ്ങളുടെ ഇസ്രായേലനുകൂല നിലപാടുകളും, മറുവീക്ഷണങ്ങളോടുള്ള അതിന്റെ അസഹിഷ്ണുതയും. മാനവികതക്കെതിരെ ഓരോ ദിവസവും നടക്കുന്ന അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന പത്രധര്‍മ്മത്തിന്റെ അനാശാസ്യത. ജനകീയസംവാദങ്ങള്‍ക്കുപകരം, ഔദ്യോഗിക ഭാഷ്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമകലാപരിപാടി. അധികാരത്തിനും പദവികള്‍ക്കുംവേണ്ടി സത്യത്തെ ബലികൊടുക്കുന്നത്‌. ഫലസ്തീനിനെ ഏകാന്തതടവുമുറിയാക്കുന്നതിനെക്കുറിച്ചും ഒരു ജനതയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കി അവരെ ശ്വാസം മുട്ടിക്കുന്നതിനെക്കുറിച്ചും, അവരെ പട്ടിണിക്കിടുകയും, കൊല്ലുകയും, ദരിദ്രവത്‌ക്കരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, ടാങ്കുകളും F-16 കളും ഉപയോഗിച്ച്‌ അവരെ ആക്രമിക്കുകയും ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചും എല്ലാം അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടേയിരുന്നു.

തീര്‍ന്നില്ല. നിലനില്‍ക്കുന്ന ഭീകരാവസ്ഥയുടെ കാരണങ്ങള്‍ ഇരകളുടെമേല്‍ അധ്യാരോപിക്കുന്നതിനെക്കുറിച്ചും, മനുഷ്യദുരിതങ്ങളുടെയും നാശനഷ്ടങ്ങളുടെയും ഒരു വലിയ പാഴ്‌ഭൂമി സൃഷ്ടിച്ചതിനെക്കുറിച്ചും, പീഡനവും അരുംകൊലകളും ഔദ്യോഗികനയങ്ങളാക്കുന്നതിനെക്കുറിച്ചും, ഒരു പ്രത്യേക മതവിശ്വാസവും, വംശസ്വത്വവും നിലനിര്‍ത്തിക്കൊണ്ട്‌ ജീവിക്കുന്നു എന്ന ഒരേയൊരു കുറ്റം ചുമത്തി, ഒരു ജനതയെ മുഴുവന്‍ സങ്കല്‍പ്പിക്കാവുന്ന എല്ലാ രീതിയിലും അപമാനവീകരിക്കുകയും, തകര്‍ക്കുകയും, ഛിന്നഭിന്നമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചും എഡ്വേഡ് സെയ്‌ദ് ഇടതടവില്ലാതെ എഴുതിക്കൊണ്ടിരുന്നു. ഫലസ്തീന്‍ ജനതക്ക്‌ ആകെ കൈമുതലായുണ്ടായിരുന്നത്‌ അവരുടെ ഇച്ഛാശക്തിയും തളരാത്ത ആത്മധൈര്യവും മാത്രമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത വിധം ഭീകരമായ ഒരു വംശഹത്യയെ നേരിട്ട്‌ ജീവിതം തള്ളിനീക്കുന്ന ആ ജനതക്ക്‌ ലോകമനസ്സാക്ഷിയുടെ പിന്തുണ നേടിയെടുക്കാനുള്ള അക്ഷീണപരിശ്രമത്തിലായിരുന്നു എഡ്വേഡ്‌ സെയ്‌ദ് തന്റെ ജീവിതകാലം മുഴുവന്‍.

സാമ്രാജ്യത്വ താത്‌പര്യത്തിന്റെയും ദേശസുരക്ഷയുടെയും പേരുപറഞ്ഞ്‌, അവസാനിക്കാത്ത അക്രമങ്ങളിലൂടെ ഫലസ്തീനികളെ 'സാവധാനത്തിലുള്ള മരണത്തിലേക്ക്‌' തള്ളിവിടുന്നതിനെക്കുറിച്ചും, താത്‌ക്കാലികമായ ശാന്തിക്കുവേണ്ടി നടത്തുന്ന സമാധാനചര്‍ച്ചകളെന്ന വൃഥാവ്യായാമങ്ങളെക്കുറിച്ചും, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം ഫലസ്തീനികളുടെ ചുമലില്‍ നിക്ഷേപിക്കുന്ന കൗശലത്തെക്കുറിച്ചും, ഫലസ്തീന്‍ പ്രശ്നം 'അവസാനിപ്പിക്കുന്ന'തിന്റെ ദുരര്‍ത്ഥങ്ങളെക്കുറിച്ചും, ഫലസ്തീനികള്‍ക്ക്‌ തിരിച്ചൊന്നും നല്‍കാതെ, അവരില്‍നിന്ന് കഠിനമായ ആനുകൂല്യങ്ങള്‍ പിടിച്ചുപറിക്കുന്നതിനെക്കുറിച്ചും, ചെറുത്തുനില്‍പ്പിനെ 'തീവ്രവാദ'മായി പെരുപ്പിച്ചുകാണിക്കുകയും, അതിനു കാരണമായ അധിനിവേശത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, എല്ലാ ദുരിതങ്ങളും അക്രമണങ്ങളും നേരിട്ട്‌ ഫലസ്തീനികള്‍ പോരാട്ടം തുടരുകയും അതിജീവിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, നാള്‍ക്കുനാള്‍ അവരുടെ ആവേശവും ഇച്ഛാശക്തിയും വളരുന്നതിനെക്കുറിച്ചുമൊക്കെ എന്നും ആവേശത്തോടെയായിരുന്നു എഡ്വേഡ്‌ സെയ്‌ദ് എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നത്‌.

ഇതും ഇതിലപ്പുറവുമായിരുന്നു അദ്ദേഹം. ഒരിക്കലും സന്ധിചെയ്യാത്ത യുദ്ധ-വിരുദ്ധ പ്രവര്‍ത്തകന്‍. അമേരിക്കയുടെ 'ഭീകരതക്കെതിരെയുള്ള യുദ്ധ'ത്തിനെ നിര്‍ദ്ദാക്ഷിണ്യം അപലപിച്ചു സെയ്‌ദ്. "ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത, ജനങ്ങളുടെ പ്രശ്നങ്ങളെ നിരുത്തരവാദപരമായി സമീപിക്കുന്ന ഒരു കൂട്ടം വ്യക്തികള്‍ റാഞ്ചിയ ഒരു രാജ്യമാണ്‌' അമേരിക്ക എന്ന് അദ്ദേഹം വിലയിരുത്തി. “നട്ടെല്ലില്ലാത്ത വ്യാജമായ ദേശഭക്തിയുടെ വക്താക്കളാണ്‌ “ഡെമോക്രാറ്റുകളെന്നും സെയ്ദ്‌ തുറന്നടിച്ചു. മുസ്ലീമുകളെ ഒന്നടങ്കം ശത്രുക്കളായി കാണുകയും, ഭീകരനിയമങ്ങള്‍ പാസ്സാക്കുകയും ചെയ്യുന്ന അധികാരഘടനയാണ്‌ അമേരിക്കയുടേതെന്നും, ആ ഘടനയാണ്‌ ഗ്വാണ്ടിനാമോ പോലുള്ള തടവറകളുടെ സൃഷ്ടിക്കു പിന്നിലെന്നും അദ്ദേഹം സ്പഷ്ടമായി തിരിച്ചറിയുകയും ചെയ്തു.'

നീതിക്കുവേണ്ടി അവര്‍ നടത്തുന്ന യുദ്ധ'ങ്ങള്‍, അവരുടെ സര്‍വ്വവ്യാപിയായ സയണിസത്തിന്റെയും ക്രിസ്ത്യന്‍ ഫാസിസത്തിന്റെയും പിന്‍‌ബലമുള്ള സൈനിക-വ്യവസായ സ്ഥാപനങ്ങള്‍, അവരുടെ വ്യാപകമായ അറബ്‌ വിരോധം, 'ആത്യന്തികമായ സത്യം' എന്ന വ്യാജപ്പേരില്‍ 'നുണക്കൂമ്പാരങ്ങള്‍' പടച്ചുവിടുന്ന അവരുടെ മാധ്യമങ്ങള്‍, അവര്‍ അടിച്ചമര്‍ത്തുന്ന വിമതാഭിപ്രായങ്ങള്‍, ജനാധിപത്യത്തെ വഞ്ചിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അവരുടെ അധികാരകേന്ദ്രങ്ങള്‍, സംസ്കാരത്തെയും, സാമൂഹികനീതിയെയും, അന്തസ്സിനെയും പണയപ്പണ്ടമാക്കുന്ന അവരുടെ അശ്ലീലതകള്‍, സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തങ്ങളുടേതായ ഒരു വിഭ്രമലോകത്തിനകത്ത്‌ കഴിയുന്ന ഒരുകൂട്ടം മനോരോഗികള്‍ക്ക്‌ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കുന്ന അധികാരവ്യവസ്ഥ, ഇതൊന്നും സെയ്ദ്‌ കാണാതിരുന്നില്ല.

അതെല്ലാം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഒടുവില്‍ ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു: "ജോനാഥന്‍ സ്വിഫ്റ്റ്‌, നിങ്ങള്‍ ഇന്നായിരുന്നു ജീവിക്കേണ്ടിയിരുന്നത്‌". പക്ഷേ, ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍, വര്‍ത്തമാനകാലത്തിന്റെ ഭീകരാവസ്ഥ സ്വിഫ്റ്റിനെപ്പോലും ഭയചകിതനാക്കുമായിരുന്നു എന്നും സെയ്‌ദിന്‌ ബോദ്ധ്യമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ ഒരു ചരിത്രസന്ദര്‍ഭത്തിലാണ്‌ എഡ്വേഡ്‌ സെയ്‌ദ് നമ്മെ വിട്ടുപോയത്‌.



പരിഭാഷകന്റെ കുറിപ്പ്‌:എഡ്വേഡ്‌ സെയ്‌‌ദിനെക്കുറിച്ച്‌ സ്റ്റീഫന്‍ ലെന്‍ഡ്‌മാന്‍ എഴുതിയ ഈ ലേഖനം ഒരു ശരാശരി നിലവാരത്തിനപ്പുറത്തേക്ക്‌ പോകുന്നില്ല എന്ന് ഈ പരിഭാഷകന്‌ വ്യക്തിപരമായ ഒരു അഭിപ്രായമുണ്ട്‌. അതെന്തായാലും, എഡ്വേഡ്‌ സെയ്‌ദ് എന്ന ആ മഹാനായ ചിന്തകനെ, അദ്ദേഹം മരിച്ചിട്ട്‌ അഞ്ചുവര്‍ഷം തികയുന്ന ഇന്ന്, അനുസ്മരിക്കാതെ പോകുന്നത്‌ ഏറ്റവും വലിയ നീതികേടാകുമെന്നുള്ളതുകൊണ്ട്‌ 'മാത്രം' ഈ ലേഖനം ബ്ലോഗ്ഗിനു സമര്‍പ്പിക്കുന്നു.

എഡ്വേഡ്‌ സെയ്‌ദിന്റെയും മഹമൂദ്‌ ദാര്‍വിഷിന്റെയും മരണം, ലോകത്താകമാനമുള്ള അധിനിവേശ-യുദ്ധവിരുദ്ധ, പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌, നികത്താനാവാത്ത ഒരു നഷ്ടമായി, ഇനിയും ഏറെക്കാലം അനുഭവപ്പെടുകതന്നെ ചെയ്യും.

Sunday, September 21, 2008

റൌണ്ടപ്പ്, അഥവാ, വളഞ്ഞുപിടിക്കല്‍

ഏഷ്യാനെറ്റിന്റെ ഗള്‍ഫ്‌ റൗണ്ടപ്പ്‌ എന്ന ചൊവ്വാഴ്ചതോറുമുള്ള പരിപാടി ഈയാഴ്ച അവതരിച്ചത്‌ ഞെട്ടിക്കുന്ന രണ്ട്‌ ദൃശ്യങ്ങളുടെ കഥകളുമായിട്ടായിരുന്നു. ഉദ്വേഗം ജനിപ്പിക്കുന്ന രണ്ട്‌ വാര്‍ത്തകള്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് കഴിഞ്ഞ റൗണ്ടപ്പില്‍ത്തന്നെ അവര്‍ മുന്നറിയിപ്പും തന്നിരുന്നു. പ്രേക്ഷകര്‍ തയ്യാറായിരിക്കണമല്ലോ.

ആദ്യത്തേത്‌, ചാനലുകാരുടെ ഇഷ്ടവിഷയം. പെണ്‍വാണിഭം. മലയാളിപ്പെണ്ണുങ്ങളെ, മലയാളികള്‍ തന്നെ, ഗള്‍ഫ്‌ ചന്തയില്‍ വില്‍ക്കുന്ന കഥകള്‍. നാണക്കേടുണ്ടാക്കുന്ന കാര്യമാണ്‌. തുറന്നു കാട്ടപ്പെടേണ്ടതുമാണ്‌. സംശയമില്ല. ഇത്‌ തടയുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍, ഇന്ത്യന്‍ സര്‍ക്കാരും യു.എ.ഇ.സര്‍ക്കാരും, കാര്യക്ഷമമായിത്തന്നെ ഏറ്റെടുത്തു നടത്തുന്നുമുണ്ട്‌. നിര്‍ഭാഗ്യവതികളായ ഈ സ്ത്രീകളെ സ്വകാര്യനിലയില്‍ ഏറ്റെടുത്ത്‌ കൃത്യനിര്‍വ്വഹണത്തിന്‌ പുതിയ മാനം ചേര്‍ക്കുന്ന കൗണ്‍സിലേറ്റ്‌ ഉദ്യോഗസ്ഥര്‍ നമ്മുടെയിടയിലുണ്ടെങ്കിലും.

ഗള്‍ഫ്‌ റൗണ്ടപ്പ്‌ പുറത്തുവിട്ട മറ്റൊരു സ്കൂപ്പ്‌ ദുബായിലെ വ്യാജമദ്യവില്‍പ്പനക്കാരെക്കുറിച്ചുള്ളതാണ്‌.

മദ്യം വിഷമാണ്‌. മതത്തിന്റെ അത്രതന്നെ വരില്ലെങ്കിലും. ഇസ്ലാമിനാണെങ്കില്‍ മദ്യം ഹറാമും. ഐക്യ അറബിനാടിനെ പൂര്‍ണ്ണമായും ഒരു ഇസ്ലാമികരാജ്യമെന്നൊന്നും പറഞ്ഞുകൂടെങ്കിലും, ഇസ്ലാമിക, ശരിയത്ത്‌ നിയമങ്ങള്‍ അതിന്റെ ഭരണഘടനയുടെ നിര്‍ണ്ണായകഭാഗമാണ്‌. മറ്റു പല ഇസ്ലാമിക രാജ്യങ്ങളേക്കാളൊക്കെ ഉദാരമായ പൗരനിയമങ്ങളും, മിനിമം മനുഷ്യാവകാശങ്ങളുമൊക്കെ അനുവദിക്കുന്നുമുണ്ട്‌ ഈ രാജ്യം. അതുകൊണ്ട്‌ കള്ളുകുടിക്കേണ്ടവന്‌ കള്ളുകുടിക്കാം, ശീട്ടുകളിക്കേണ്ടവന്‌ ശീട്ടുകളിക്കാം, പെണ്ണുപിടിക്കേണ്ടവന്‌ പെണ്ണുപിടിക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങള്‍ നിയമപരമായി അനുവദിച്ചിട്ടില്ലെങ്കിലും, സര്‍ക്കാരിന്റെ മൂക്കിനുതാഴെ കാലാകാലങ്ങളായി, വേണ്ടപ്പെട്ടവരുടെയൊക്കെ അറിവോടെത്തന്നെ അതൊക്കെ നിര്‍വ്വിഘ്നം നടന്നുവരുന്നുണ്ട്‌. ഒക്കെ, കണ്ടും അറിഞ്ഞും ചെയ്യണമെന്നു മാത്രം.

ദുബായ്‌ ഭരണാധികാരി ഷേക്ക്‌ മുഹമ്മദു തന്നെ ഒരിക്കല്‍ ജനങ്ങളുമായി തന്റെ വെബ്‌സൈറ്റിലൂടെ നടത്തിയ തുറന്ന സംവാദത്തില്‍ അത്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തിയ രാജ്യമായിട്ടും എന്തുകൊണ്ട്‌ പഞ്ചനക്ഷത്ര ബാറുകളും മറ്റും അനുവദിക്കുന്നു എന്ന ചോദ്യത്തിന്‌, ബാറിന്റെ തൊട്ടടുത്ത്‌ പഞ്ചനക്ഷത്രസൗകര്യമുള്ള പള്ളികളും താന്‍ പണിഞ്ഞുകൊടുത്തിട്ടുണ്ടെന്നും, ഏതുവേണമെന്നു തീരുമാനിക്കേണ്ടത്‌ ജനങ്ങളാണെന്നും അദ്ദേഹം മറുപടി കൊടുത്തു.

കള്ളിന്റെ ഉപഭോഗവും വില്‍പ്പനയും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില നിയന്ത്രണങ്ങളൊക്കെ നിലവിലുണ്ട്‌. പെര്‍മിറ്റു വേണം. അതല്ലെങ്കില്‍ ഹോട്ടലുകളില്‍പോയി വീശണം. പെര്‍മിറ്റ്‌ കിട്ടാന്‍ മറ്റു പല ബുദ്ധിമുട്ടുകളുണ്ട്‌. ജോലി ചെയ്യുന്ന സ്ഥാപനം രേഖാമൂലം അനുവദിക്കണം. കള്ളുവാങ്ങുന്നതിനുള്ള മിനിമം ശമ്പളം ഉണ്ടായിരിക്കണം. സി.ഐ.ഡിയുടെയും മറ്റും അനുമതിപത്രം വേണം.

ഇതൊന്നുമില്ലാത്ത കള്ളുവില്‍പ്പനയും കള്ളുകുടിയും നിയമവിരുദ്ധമാണ്‌. അത്തരത്തിലുള്ള വില്‍പ്പനകേന്ദ്രങ്ങളും കള്ളുകുടിക്കാരും നിരവധിയാണുതാനും.

ഇവിടെ ഏഷ്യാനെറ്റിന്റെ ധാര്‍മ്മികബോധം ഉണരുന്നു. കുടുംബത്തിനോടുള്ള ഉത്തരവാദിത്ത്വം നിര്‍വ്വഹിക്കാതെ കുടിച്ച്‌ നശിക്കുന്നവരെക്കുറിച്ചും, അവര്‍ക്ക്‌ വ്യാജമദ്യം കൊടുക്കുന്നവരെക്കുറിച്ചും ഏഷ്യാനെറ്റിന്‌ സങ്കടം. രോഷം. ഒളികണ്‍ ക്യാമറയുമായി, ഇത്തരം ചില വില്‍പ്പനകേന്ദ്രങ്ങളെ ഏഷ്യാനെറ്റ്‌ തുറിച്ചുനോക്കുന്നു. ഇത്‌ അവസാനിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്യുന്നുണ്ട്‌ ചാനല്‍.

ഇത്തരം വ്യാജവില്‍പ്പന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ഒരു കച്ചവടവുമല്ല ഇത്‌. ദുബായുടെ (മറ്റ്‌ എമിറേറ്റ്‌സുകളുടെയും) എല്ലാ മുക്കിലും മൂലയിലും ഇത്‌ നടക്കുന്നുണ്ട്‌. ഈ മദ്യം വിപണിയിലേക്ക്‌ ഇറക്കുന്നതും വിതരണം ചെയ്യുന്നതും വമ്പന്മാരാണ്‌. സവര്‍ണ്ണ-ആഢ്യ ബിംബസൂചനകളുള്ള നക്ഷത്രബാറുകളുടെയും, അവരുടെ തലതൊട്ടപ്പന്മാരായ തദ്ദേശീയ പ്രമാണിമാരുടെയുമൊക്കെ കരങ്ങളാണ്‌ ഈ വന്‍വ്യാജമദ്യവിപണിയുടെ പിന്നിലുള്ളത്‌. സര്‍ക്കാരില്‍ അടക്കേണ്ട നികുതികളടക്കാതെ ഇറക്കുമതി ചെയ്യുന്ന വ്യാജമദ്യമാണ്‌ ഇന്ന് ഇവിടുത്തെ കമ്പോളത്തില്‍ ഒരു വലിയ ശതമാനം. പരസ്യമായ രഹസ്യമാണ്‌ ഇത്‌. അജ്‌മാനിലെയും ഉമ്മല്‍ ഖ്വയിനിലെയും പല 'പാവപ്പെട്ട' ഭരണാധികാരികളും ജീവിച്ചുപോകുന്നത്‌ ഇങ്ങനെ ചില അല്ലറചില്ലറ ജീവിതമാര്‍ഗ്ഗങ്ങളിലേര്‍പ്പെട്ടാണ്‌.

എന്തുകൊണ്ടാണ്‌ ഏഷ്യാനെറ്റ്‌ അതൊന്നും കാണാത്തത്‌? അഥവാ, കണ്ടില്ലെന്നു നടിക്കുന്നത്‌? ആരെ സംരക്ഷിക്കാനാണ്‌? ചെറിയ മീനുകളുടെ ഉപജീവനം മുടക്കുന്നത്‌ അത്ര വലിയ പത്രധര്‍മ്മമൊന്നുമല്ല സര്‍. വിളിച്ചാല്‍ വിളിപ്പുറത്ത്‌ വരാത്ത പാവം ടാക്സി ഡ്രൈവര്‍മാരുടെ കണ്ണില്‍ച്ചോരയില്ലായ്മയെക്കുറിച്ച്‌ നെടുനെടുങ്കന്‍ 'അന്വേഷണാത്മക'റിപ്പോര്‍ട്ടുകളും 'സ്വാനുഭവ'ങ്ങളും പടച്ചുവിടുമ്പോള്‍, കഴിവുകെട്ട ആര്‍.ടി.എ എന്ന സ്ഥാപനത്തിനെക്കുറിച്ചും എന്തെങ്കിലുമൊക്കെ രണ്ടുവരി എഴുതേണ്ടതല്ലേ സര്‍? അതല്ലേ ശരിയായ പത്രപ്രവര്‍ത്തനം? ബാക്കിയുള്ളതൊക്കെ വെറും പേനയുന്തലോ, കൂലിയെഴുത്തോ അല്ലേ സര്‍?

അമിതമായി കള്ളുകുടിക്കുന്നതും, കുടുംബത്തിനോടുള്ള ഉത്തരവാദിത്ത്വം മറന്ന് കിട്ടുന്ന കാശൊക്കെ (hard-earned എന്ന് ഇംഗ്ലീഷില്‍ പറയും)കള്ളുകാരനു കൊടുക്കുന്നതും തെറ്റുതന്നെയാണ്‌. അത്‌ ചെയ്യുന്നവരെയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരെയും നിരുത്സാഹപ്പെടുത്തുകയും വേണം. സാമൂഹ്യവിരുദ്ധവും നിയമവിരുദ്ധവുമായ അത്തരം പ്രവര്‍ത്തനങ്ങളെ വെളിച്ചത്തുകൊണ്ടുവരേണ്ടത് അത്യാവശ്യവുമാണ്.

പക്ഷേ, ഈ സാദാ കള്ളുകച്ചവടക്കാരും ജീവനോപായം തേടുന്നവരാണ്‌. ചെറുതെങ്കിലും, മാന്യമായ ഒരു തൊഴില്‍ കയ്യിലുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ പണിക്ക്‌ പോകുമായിരുന്നില്ല. അവരെക്കൊണ്ട്‌ ഈ തൊഴിലിലേര്‍പ്പെടീപ്പിക്കുന്ന സാഹചര്യമാണ്‌ മാറേണ്ടത്‌. അവരെക്കൊണ്ട്‌ ഈ തൊഴില്‍ ചെയ്യിപ്പിക്കുന്ന പ്രവാസി-സ്വദേശി ഏമാന്മാരുടെ നേര്‍ക്കും തുറക്കണം ഈ ഒളികണ്‍സേവ.

അതിനാകുന്നില്ലെങ്കില്‍ വിട്ടുകളയണം സര്‍. റൗണ്ടപ്പ്‌ ചെയ്യാനും, ഓടിച്ചിട്ടു വളഞ്ഞുപിടിക്കാനും മറ്റെന്തൊക്കെ വിഷയങ്ങളുണ്ട്‌ ഈ മരുനാട്ടില്‍. ഓണം, കോല്‍ക്കളി, മുത്തപ്പന്‍ ആഘോഷം, ആഗോള ചന്തകള്‍, വേനല്‍-ശൈത്യവിസ്മയങ്ങള്‍, വിസ റാക്കറ്റുകള്‍, അപകടങ്ങള്‍, മരണങ്ങള്‍, അസ്സോസ്സിയേഷന്‍ തിരഞ്ഞെടുപ്പുകള്‍, നാട്ടില്‍നിന്നെത്തുന്ന സൂപ്പര്‍ താരവിദൂഷക കച്ചവടപ്രഭൃതികള്‍. അങ്ങിനെയങ്ങിനെ എന്തൊക്കെ കിടക്കുന്നു ആഘോഷിക്കാന്‍.

ഇനി, ഈ പാവപ്പെട്ട ചെറുകിടക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള തത്രഭവാന്മാരുടെ ഈ ധര്‍മ്മയുദ്ധം വിജയിച്ചുവെന്നുതന്നെ കരുതുക. അതുകൊണ്ട്‌ ഈ ഏര്‍പ്പാട്‌ പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് കരുതാന്‍ തക്കവണ്ണം ശുദ്ധസരളഹൃദയന്മാരിപ്പോയോ നിങ്ങള്‍? നിങ്ങളേക്കാള്‍ നന്നായി ഈ പോലീസിനെയും രഹസ്യാന്വേഷകരെയും, അറിയുന്നവരാണിവര്‍. നമ്മുടെ നാട്ടിലെ വ്യാജവാറ്റുകാരെപ്പോലെ ഇടക്കൊക്കെ (ഇരുകൂട്ടരുടെയും മനസ്സമാധാനത്തിനുവേണ്ടി), പിടികൊടുക്കുകയും, അഴിയെണ്ണുകയും, നാടുകടത്തപ്പെടുകയും, വീണ്ടും മറ്റൊരു സിം കണക്‍ഷന്റെ മേല്‍വിലാസത്തില്‍ പഴയതോ പുതിയതോ ആയ ലാവണത്തില്‍ വന്ന് ഇതേ തൊഴിലില്‍തന്നെ ഏര്‍പ്പെടുകയും ചെയ്യാനുള്ള മെയ്‌‌വഴക്കമൊക്കെയുള്ളവരാണിവര്‍. അതൊന്നും സാറന്മാര്‍ക്ക്‌ അറിയാത്ത കാര്യമായിരിക്കില്ലല്ലോ? എല്ലാവര്‍ക്കും അറിയുന്ന കാര്യം നിങ്ങള്‍ക്കുമാത്രം അറിയില്ലെന്നു കരുതാനുള്ള ബുദ്ധിമോശമൊന്നും ഏതായാലും ഞങ്ങള്‍ക്കില്ല.

ഇനി, ആ മുര്‍ഡോക്ക്‌ സായിപ്പിന്‌ ഐക്യ അറബി നാട്ടിലെ വ്യാജമദ്യക്കച്ചവടത്തില്‍ എന്തെങ്കിലും കണ്ണുണ്ടെന്നു വരുമോ? ഇങ്ങനെ ഓരോന്ന് കാണുമ്പോള്‍ ഇത്തരത്തിലോരോ സംശയങ്ങള്‍ മനസ്സില്‍ വരുന്നതിന് കുറ്റം പറയാനാകുമോ സാര്‍?

Wednesday, September 17, 2008

തീവ്രവാദത്തിന്റെ രേഖാചിത്രങ്ങള്‍

എന്റെ ഓര്‍മ്മത്തെറ്റാണോ? ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ ഭീകരവാദികളുടെ രഹസ്യ അജണ്ട എന്ന പേരില്‍ പോലീസ്‌ കണ്ടെത്തിയ കോഡ്‌ എന്തായിരുന്നു. ബാക്‌ (BAC)എന്നായിരുന്നില്ലേ അത്‌? ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, കൊല്‍ക്കൊത്ത. ഇപ്പോള്‍ പറയുന്നത്‌, ബാഡ്‌ (BAD) എന്നും. ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദില്ലി. ഏതാണ്‌ ശരി. ബാകോ, ബാഡോ?

അതെന്തായാലും, ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണ്‌ ബാംഗ്ലൂര്‍-അഹമ്മദാബാദ്‌ സ്ഫോടനങ്ങള്‍ എന്ന പഴയ വാദം, ഡല്‍ഹി സ്ഫോടനത്തിനുശേഷം ഇന്ന് വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നു. അന്നത്തെ ആ സ്ഫോടനങ്ങളെ ഒരു വാക്കുകൊണ്ടുപോലും അറിഞ്ഞോ അറിയാതെയോ ഇതെഴുതുന്നയാള്‍ നീതീകരിച്ചിട്ടില്ല. എന്നിട്ടും വന്ന വിമര്‍ശനങ്ങളേറെയും, ആ രീതിയിലുള്ളവയായിരുന്നു.

ഇന്ന് ഡല്‍ഹിയില്‍ സംഭവിച്ചതും, നാളെ ഒരുപക്ഷേ മുംബയിലും കേരളത്തിലുമൊക്കെ സംഭവിക്കാന്‍ ഇടയുള്ളതുമായ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ഇന്ത്യയുടെ അമേരിക്കയോടുള്ള നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, അമേരിക്ക നിത്യേനയെന്നോണം നടത്തുന്ന നഗ്നമായ ആക്രമണങ്ങള്‍ക്കും, നരഹത്യകള്‍ക്കും, അതിന്‌ കര്‍സായിയുടെയും സര്‍ദാരിയുടെയും, മാലിക്കിന്റെയും സര്‍ക്കാരുകള്‍ നല്‍കിവരുന്ന നാണം കെട്ട പിന്തുണക്കുമുള്ള ചുട്ട മറുപടി, അന്നാട്ടിലെ ജനങ്ങള്‍ ദിവസേനയെന്നോണം നല്‍കുന്നുണ്ട്‌. ശരിയാണ്‌, അവിടെയും, നിര്‍ഭാഗ്യവശാല്‍, അക്രമത്തിനിരയാകുന്നതും, കൊല്ലപ്പെടുന്നതും, അധികവും സാധാരണക്കാരാണ്‌. നിരപരാധികളായ മനുഷ്യര്‍. ചെറുത്തുനില്‍പ്പുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നതാകട്ടെ, ജനകീയ പ്രസ്ഥാനങ്ങളല്ല, മറിച്ച്‌, മതമൗലിക-തീവ്രവാദികളാണെന്നത്‌ ആശങ്കയുളവാക്കുകയും ചെയ്യുന്നു. എങ്കിലും..

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, പക്ഷേ, തീരെ അപ്രധാനമല്ലാത്ത ഒരു ചുവടുമാറ്റം കാണാനുണ്ട്‌. ഭീകരവാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെന്ന പേരില്‍, തങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത്‌ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നരനായാട്ടിനെതിരായി അവര്‍ പ്രത്യക്ഷമായി രംഗത്തു വരാന്‍ ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ പാക്ക്‌ വിമാനങ്ങള്‍ പ്രതിരോധിക്കുന്ന അപൂര്‍വ്വ വാര്‍ത്തകള്‍പോലും പുറത്തുവരുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള യുദ്ധസഖ്യത്തില്‍നിന്ന് പിന്തിരിയാനുള്ള വഴികള്‍ ആസ്ത്രേലിയയും ഫ്രാന്‍സും അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു. ഇറാഖിലെ അമേരിക്കയുടെ നാളുകളും എണ്ണപ്പെട്ടു എന്ന് തീര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്‌. സമയബന്ധിതമായ സേനാപിന്മാറ്റത്തിന്‌ അമേരിക്ക ഏതുനിമിഷവും തയ്യാറാകേണ്ടിവരുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌.

എന്നാല്‍, ഇന്ത്യയാകട്ടെ, പൂര്‍വ്വാധികം ആവേശത്തോടെയും, വിധേയത്വത്തോടെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ പൂര്‍ണ്ണമായി കീഴ്‌പ്പെടുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിയുന്നത്‌. ആണവകരാറിനുള്ള എന്‍.എസ്‌.ജി അംഗീകാരത്തോടെ വീണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന 'സ്വാഭിമാന'ത്തിന്റെ ചിലവില്‍, തലമറന്ന് എണ്ണതേക്കുകയാണ്‌, സോഷ്യലിസ്റ്റ്‌ മുഖംമൂടിയണിഞ്ഞ പഴയ ചേരിചേരന്‍.

ഇസ്രായേലില്‍നിന്നും, അമേരിക്കയില്‍നിന്നും ആയുധങ്ങള്‍, കൂടിയ വിലക്ക്‌ വാങ്ങിക്കൂട്ടി, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ ആയുധപ്പന്തയത്തിന്‌ നേതൃത്വം കൊടുക്കുകയാണിന്ന് ഇന്ത്യ. ഓണത്തിനും വിഷുവിനും സംക്രാന്തിക്കും നാട്ടില്‍നിന്ന് തലസ്ഥാനത്തെത്തി തന്റെ രാഷ്ട്രീയ യജമാനന്മാരെ വീടുവീടാന്തരം കയറിനിരങ്ങി പാദപൂജ ചെയ്യുന്ന തോമസ്‌ മാഷ്‌ കൊണ്ടുവരുന്ന കായവറുത്തതിന്റെയോ ഉപ്പേരിയുടേയോ നിര്‍ദ്ദോഷമായ പാക്കറ്റു പോലും കൈനീട്ടി വാങ്ങാത്ത അതേ ആദര്‍ശധീരനാണ്‌ ഇന്ന്, ആയുധക്കച്ചവടത്തിന്റെ പ്രമുഖ ദല്ലാള്‍. എല്ലാം 'സുതാര്യ'മായാണ്‌ നടക്കുന്നത്‌.

ആയുധദാതാവായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇസ്ലാം വിരോധവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം സൗമനസ്യത്തോടെ പങ്കുവെക്കുന്നുണ്ട്‌. ജമ്മു-കാശ്മീര്‍ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി അതിന്റെ ദൃഷ്ടാന്തമാണ്‌. രാഷ്ട്രീയമായി ബി.ജെ.പി.യില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴും, ഇന്ത്യയിലെ കോണ്‍ഗ്രസ്സ്‌ ഭരണകൂടം, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്‌, തങ്ങളുടെ പരമാധികാരത്തിന്റെ ആയുധമാക്കുന്നത്‌.

അന്താരാഷ്ട്രരംഗത്താകട്ടെ, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി, ഇറാന്‍ പോലുള്ള ചിരകാല സുഹൃത്തുക്കളെയും ഇന്ത്യ പതുക്കെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ലാറ്റിനമേരിക്ക മുതല്‍, യൂറോപ്പ്‌ യൂണിയനിലൂടെ, മദ്ധ്യേഷയും കടന്ന്, റഷ്യവരെയുള്ള ഭൂഭാഗങ്ങള്‍, അമേരിക്കയുമായുള്ള തങ്ങളുടെ കാലാകാലങ്ങളായുള്ളതോ അല്ലെങ്കില്‍ സമീപകാലത്തു തുടങ്ങിയതോ ആയ വിദേശ-വ്യാപാര ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്‌. പെട്രോ-ഡോളറിന്റെ അജീര്‍ണ്ണം ബാധിച്ച ചുരുക്കം ചില ഗള്‍ഫ്‌ നാടുകളൊഴിച്ചാല്‍, മറ്റെവിടെയും തങ്ങളുടെ ശൗര്യം ഇനിയും അധികകാലം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ്‌, കയ്യിലുള്ള മിസ്സല്‍ ഷീല്‍ഡുകള്‍ വിറ്റ്‌ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പരക്കം പായുകയാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വം. ഭീകരതക്കെതിരെ പൊരുതാന്‍ സഹായിക്കാമെന്ന സുന്ദരമോഹന വാഗ്ദാനവുമായി അമേരിക്ക നമ്മുടെ വീട്ടുമുറ്റത്തും എത്തിക്കഴിഞ്ഞിരിക്കുന്നു. കൈയബദ്ധത്തിന്റെയും സംശയത്തിന്റെയും, സൗഹൃദവെടിവെയ്പ്പിന്റെയും പേരുപറഞ്ഞ്‌, പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഭീകരതക്കെതിരെ സഹായിക്കുന്നത്‌ നമ്മള്‍ നിത്യവും കാണുന്നുമുണ്ടല്ലോ. സ്ത്രീകളെയും കുട്ടികളെയുമൊക്കെയാണ്‌ വെടിവെച്ചിടുന്നത്‌. കൂട്ടത്തോടെ. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെ.

ആ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും, അതിന്റെ പിണിയാളികളെയുമാണ്‌ ലോകമൊട്ടുക്കുള്ള തീവ്രവാദ പ്രസ്ഥാനക്കാര്‍ ഇന്ന് ഉന്നം വെക്കുന്നത്‌. സ്വാഭാവികമായും, ആ സാമ്രാജ്യത്വത്തിന്‌ കൂട്ടുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരും. അതുതന്നെയാണ്‌ ഇന്ത്യ ഇന്ന് നേരിടുന്നതും.

ഭാഗ്യവശാല്‍ ഇത്രനാളും ഇന്ത്യക്ക്‌, ഇതിന്റെയൊക്കെ ഉത്തരവാദിത്ത്വം കെട്ടിവെക്കാന്‍ തൊട്ടടുത്ത്‌ എല്ലാം തികഞ്ഞ ഒരു ശത്രുവുണ്ടായിരുന്നു. ഇത്തവണ, ആ ഒരു ഭാഗ്യം കടാക്ഷിച്ചിട്ടില്ലെന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. നാടൊട്ടുക്ക്‌ വേട്ടയാടപ്പെട്ടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സിമി പ്രവര്‍ത്തകനും, ഐ.എസ്‌.ഐ ക്കു നേരെ വിരല്‍ചൂണ്ടുന്നില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നു.അപ്പോള്‍ പിന്നെ അവശേഷിക്കുന്നത്‌, സിമിയും, ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാങ്കല്‍പ്പിക സംഘടനയും, ലാഷ്കര്‍ ത്വായിബയുമൊക്കെയാണ്‌. പ്രധാനമായും സിമിയും, ഇനിയും 'കണ്ടാല്‍ തിരിച്ചറിയാന്‍'കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ മുജാഹിദീനും.

ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ സ്ഫോടനങ്ങളില്‍ സിമിക്കും ഇന്ത്യന്‍ മുജാഹിദീനുമുള്ള പങ്ക്‌ ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, മറിച്ചുള്ള വാദങ്ങള്‍ മാധ്യമാന്തരീക്ഷത്തില്‍ ശക്തവുമാണ്‌. സിമിയും അല്‍ ഖ്വയ്‌ദയും ഭീഷണിപ്പെടുത്തുന്നു എന്ന വ്യാജ പരാതി കൊടുത്ത്‌, സാമുദായിക സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ച്‌ രാംവിലാസ്‌ വേദാന്തി എന്ന കാട്ടുകള്ളന്റെ കേസെന്തായി? ഏതു സിമിയെയാണ്‌ ഒടുവില്‍ കിട്ടിയത്‌? രമേഷ്‌ തിവാരി, പവന്‍ പാണ്ഡെ തുടങ്ങിയ ബജ്‌റംഗദള്‍, ഹിന്ദു ജാഗരണ്‍ 'സിമി'ക്കാരെ. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ ഈ അക്രമമൊക്കെ നടത്തുന്നത്‌ അവര്‍ തന്നെയാണെന്ന് എന്താണിത്ര ഉറപ്പ്‌? എന്താണതിന്റെ പിന്നിലുള്ള ഉദ്ദേശ്യം??

ഒന്നു മാത്രം. സമുദായ ധ്രുവീകരണം. എത്ത്‌നിക്ക്‌ ക്ലീന്‍സിംഗ്‌ നടപ്പാക്കാനുള്ള പശ്ചാത്തലങ്ങള്‍ ഒരുക്കുക. തീവ്രവാദി ആക്രമണങ്ങളും, അമര്‍നാഥ്‌ യാത്രയും പറഞ്ഞ്‌, മുസ്ലിമുകളെ ഒതുക്കാം. മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ്‌ ക്രിസ്ത്യാനികളെയും.

ഇതൊക്കെ നടക്കുമ്പോള്‍, രാജ്യത്തെ മുസ്ലിം സമൂഹം എന്തു ചെയ്യുന്നു? സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കാനും, എല്ലാക്കാലവും പിന്നോക്കാവസ്ഥയില്‍ അതിനെ തളച്ചിടാനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയത്തെയാണ്‌ അത്‌ ആശ്രയിക്കുന്നത്‌. രാഷ്ട്രീയവിവേചനമോ, ആത്മാഭിമാനമോ ഇല്ലാത്ത ഇമാം ബുഖാരിമാരുടെയും അഹമ്മദുമാരുടെയും സയ്യിദ്‌ ഗിലാനിമാരുടെയും കളിപ്പാവകളായിരിക്കുന്നു അവര്‍. ജമാഅത്തൈയുടെയും മുസ്ലിം ലീഗിന്റെയും യാഥാസ്ഥിതിക-മതമൗലിക രാഷ്ട്രീയത്തില്‍നിന്ന് അവര്‍ക്ക്‌ ഒരിക്കലും പുറത്തു കടക്കാനായിട്ടുമില്ല.

രഹസ്യ കോഡുകളുടെ ചുരുളുകളഴിച്ചും രസിച്ചും, രേഖാചിത്രങ്ങള്‍ പുറത്തുവിട്ടും, കയ്യില്‍ കിട്ടിയവനെ തോണ്ടി അകത്താക്കിയും, 'അതിര്‍ത്തിക്കപ്പുറത്തെ' അയല്‍രാജ്യത്തിന്റെ ചുമലില്‍ എല്ലാ പഴികളിറക്കിയും, നമുക്ക്‌, അടുത്ത സ്ഫോടനത്തിനായി കാതോര്‍ത്തിരിക്കുക മാത്രം ചെയ്യാം.

Sunday, September 14, 2008

ഹൈന്ദവ വര്‍ഗ്ഗീയതയും സെസ്സിന്റെ കുത്തകമേധാവിത്വ അജണ്ടകളും - ഒരു അഭിമുഖം



കടപ്പാട്: ബിജു മാത്യുവുമായി അജിത് സാഹി നടത്തിയ, തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ.


12 വര്‍ഷം മുന്‍പാണ്‌ ന്യൂയോര്‍ക്ക്‌ ടാക്സി തൊഴിലാളി സംഘടന രൂപം കൊള്ളുന്നത്‌. അതിന്റെ സംഘാടകരില്‍ ഒരാളാണ്‌ ബിജു മാത്യു. അമേരിക്കയിലെ റൈഡര്‍ സര്‍വ്വകലാശാലയിലെ (Rider University)ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിഭാഗത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസ്സറാണ്‌ അദ്ദേഹം. പിറ്റ്‌സ്‌ബര്‍ഗില്‍നിന്ന് ഡോക്ടറേറ്റ്‌ നേടിയശേഷം "ദാരിദ്ര്യത്തിന്റെ ഒത്തനടുക്കു"ള്ള ആഫ്രിക്കക്കാരായ അമേരിക്കന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത്‌ ജീവിച്ചുതാമസിച്ച്‌, 'അമേരിക്കയെ കൂടുതല്‍ അറിയാനുള്ള' ശ്രമത്തിലാണ്‌ ബിജു. ടാക്സി തൊഴിലാളി സംഘടനയില്‍ ഏകദേശം 12,000 തൊഴിലാളികളുണ്ട്‌. അവരില്‍ പലരും ലോകത്തിന്റെ പല ഭാഗത്തുനിന്ന് അമേരിക്കയിലേക്ക്‌ കുടിയേറിയവരാണ്‌. അമേരിക്കയിലെ വലതുപക്ഷ ഹൈന്ദവ-വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിലും ഭാഗഭാക്കാണ്‌ ബിജു മാത്യു. ടാക്സി ഡ്രൈവര്‍മാരുടെ പ്രചരണപരിപാടികള്‍, ഹിന്ദുത്വവര്‍ഗ്ഗീയത ഉയര്‍ത്തുന്ന ഭീഷണി, പ്രത്യേക സാമ്പത്തിക മേഖലയുടെ പിന്നാമ്പുറങ്ങള്‍, എന്നിവയെപ്പറ്റി, തെഹല്‍ക്കയുടെ അജിത്‌ സാഹിയുമായി ബിജു മാത്യു നടത്തിയ സംഭാഷണം പല നിലക്കും ശ്രദ്ധേയമാണ്‌.

താങ്കളൊരു ജിഹാദിയാണെന്ന ഒരു പത്രത്തിന്റെ ആരോപണത്തെത്തുടര്‍ന്ന്, രണ്ടുവര്‍ഷം മുന്‍പ്‌ സ്റ്റാന്‍ഡ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാല താങ്കളുടെ പ്രസംഗപരിപാടി റദ്ദാക്കുകയുണ്ടായി. എന്താണ്‌ അതില്‍നിന്ന് വ്യക്തമാകുന്നത്‌?

അമേരിക്കയിലെ ഹൈന്ദവവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലുള്ള എന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് എനിക്കെതിരെ നിരന്തരമായ ആക്രമണങ്ങള്‍ നടക്കുകയാണ്‌. എനിക്കെതിരെയുള്ള ആരോപണങ്ങളൊക്കെ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനുശേഷം സ്റ്റാന്‍ഡ്‌ഫോര്‍ഡ്‌ എന്നെ രണ്ടാമതും ക്ഷണിക്കുകയുണ്ടായി. അസിസ്റ്റന്റ്‌ പ്രൊഫസ്സറായിരുന്നിട്ടും ഞാന്‍ പ്രൊഫസ്സറായി അവകാശപ്പെടുന്നുവെന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌, അമേരിക്കയിലെ ചില ഹിന്ദുത്വ ശക്തികള്‍ സര്‍വ്വകലാശാലക്ക്‌ കത്തെഴുതുകയും എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അമേരിക്കയില്‍ ആര്‍.എസ്സ്‌.എസ്സിനു ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച്‌ ഞാന്‍ ഒരു റിപ്പോര്‍ട്ട്‌ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ ഈ ശക്തികള്‍ എനിക്കെതിരെ ഗുജറാത്തില്‍ ഒരു കോടി രൂപയുടെ മാനനഷ്ടം ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്ന രീതിയിലുള്ള ഒരു ചിത്രമായിരുന്നു ബജ്രംഗദള്‍ അവരുടെ ഒരു സൈറ്റിന്റെ മുഖ്യതാളില്‍ നല്‍കിയിരുന്നത്‌. നരേന്ദ്രമോഡിക്ക്‌ അമേരിക്ക വിസ നിഷേധിച്ചതിനെത്തുടര്‍ന്ന്, വിഷം വമിപ്പിക്കുന്ന ധാരാളം മെയിലുകളും എനിക്ക്‌ കിട്ടുകയുണ്ടായി. ഞങ്ങളുടെ പ്രവര്‍ത്തനം ഫലം കാണുന്നു എന്നാണ്‌ ഇതൊക്കെ തെളിയിക്കുന്നത്‌. ഹിന്ദുത്വത്തിനെതിരായ സമരം ഏറ്റെടുത്ത്‌ നടത്തേണ്ടതും വിജയിപ്പിക്കേണ്ടതും ഇന്ത്യയില്‍തന്നെയാണ്‌. എങ്കിലും, ഇവിടെ അമേരിക്കയില്‍, ഹൈന്ദവപ്രത്യയശാസ്ത്രത്തെ, അതിന്റെ ശുദ്ധരൂപത്തില്‍, പുനരാവിഷ്ക്കരിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. പ്രത്യേകരീതിയിലുള്ള വംശീയതയെ അടിസ്ഥാനമാക്കി, കൂടുതല്‍ ഉള്‍വലിഞ്ഞ, പ്രത്യേക അറകളിലാക്കിയ, ഹൈന്ദവ പ്രത്യയശാസ്ത്രത്തെ പുനര്‍നിര്‍മ്മിക്കാനും അതുമായി സാമ്യപ്പെടാനുമാണ്‌ അത്‌ ശ്രമിക്കുന്നത്‌. ആശയപരമായും സാമ്പത്തികമായും അവര്‍ക്ക്‌ അമേരിക്കയില്‍ കിട്ടുന്ന പിന്തുണയുടെ വളര്‍ച്ച പ്രധാന്യമുള്ള വിഷയമാണ്‌.

അമേരിക്കയിലെ ഹിന്ദുത്വത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്‌?

വ്യവസ്ഥിതിയുടെ മാളങ്ങളിലേക്ക്‌ നുഴഞ്ഞുകയറാന്‍ ശക്തിയുള്ള വിവിധ സ്ഥാപനരൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ദ്ധരാണ്‌ ഈ ഹൈന്ദവസംഘടനകള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍, ഹിന്ദു ലോബി അമേരിക്കന്‍ വിദ്യാഭ്യാസമണ്ഡലത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്‌. ആറാം ക്ലാസ്സു മുതല്‍ അമേരിക്കന്‍ കുട്ടികള്‍ ലോകചരിത്രം പഠിക്കാന്‍ തുടങ്ങുന്നു. കാലിഫോര്‍ണിയയില്‍ കഴിഞ്ഞ വര്‍ഷം വലിയ ബഹളം തന്നെ ഉണ്ടായി. ഹിന്ദു വിദ്യാഭ്യാസ ഫണ്ട്‌, ഹിന്ദു-അമേരിക്കന്‍ ഫൗണ്ടേഷന്‍, വേദിക്‌ സ്റ്റഡീസ്‌ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്‌ പാഠ്യപദ്ധതി വിലയിരുത്തല്‍ പ്രക്രിയയില്‍ സ്ഥാനവും, ചരിത്രമെന്ന പേരില്‍ ഇതിഹാസ-പുരാണങ്ങളെയും മറ്റും അവതരിപ്പിക്കാനുള്ള അവസരവും ഏതാണ്ട്‌ കൈവന്നതായിരുന്നു. നിരവധി പണ്ഡിതന്മാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ്‌ അതിനെ തടയാനായത്‌. ഇനി വരുന്ന വര്‍ഷങ്ങളില്‍, പാഠപുസ്തകങ്ങളുടെ വിലയിരുത്തല്‍ നടത്തുക ടെക്സാസ്‌ പോലുള്ള യാഥാസ്ഥിതിക സംസ്ഥാനങ്ങളിലായിരിക്കും. ഇന്ത്യയുടെ രീതിയില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ, മൂന്നോ നാലോ മുഖ്യ സംസ്ഥാനങ്ങളാണ്‌ ഏതൊക്കെ പാഠപുസ്തകങ്ങളാണ്‌ പഠിക്കേണ്ടത്‌ എന്ന് തീരുമാനിക്കുക. മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ അവരെ പിന്തുടരാന്‍ മാത്രമേ ആവൂ. വലിയൊരു യുദ്ധമാണ്‌ ഇനി വരാന്‍ പോകുന്നത്‌.

കഴിഞ്ഞ രണ്ടു വര്‍ഷമായി, ഹൈന്ദവ സംഘടനകള്‍ ജൂത ലോബിയുടെ അതേ മാതൃകയിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇവരിരുവരും വിവിധ തലങ്ങളില്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും, ഹിന്ദുത്വത്തിന്‌ വാഷിംഗ്‌ടണില്‍ ആള്‍ സ്വാധീനവും, അവരുടേതായ രാജപാതകളുമുണ്ട്‌. ജൂതര്‍ക്കുള്ള അതേ സംവിധാനങ്ങള്‍ തന്നെയാണ്‌ ഇവര്‍ക്കുമുള്ളത്‌. ജൂതന്മര്‍ ചെയ്തപോലെ, വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക്‌ നുഴഞ്ഞുകയറാന്‍ അവരും അക്ഷീണപരിശ്രമത്തിലാണ്‌. പ്രൊഫസ്സര്‍ പദവി കിട്ടാന്‍ അവര്‍ പൈസയും ചിലവഴിക്കുന്നു. ശ്രീ ശ്രീ രവിശങ്കര്‍ വഴിയുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്‌. ഇത്തരം പ്രൊഫസ്സര്‍ പദവികള്‍ നേടിയെടുക്കാന്‍ സ്വരാജ്‌ പോലിന്റെ കാപ്പറോ എന്ന സ്ഥാപനത്തെയും അവര്‍ ഉപയോഗിക്കുകയുണ്ടായി.

രവിശങ്കറിനെ എങ്ങിനെയാണ്‌ അവര്‍ ഉപയോഗിച്ചത്‌?

നാഗപട്ടണം ബീച്ചില്‍ക്കൂടി ഒന്നു നടന്നുനോക്കിയാല്‍ നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാകും. അവിടെ നടക്കുന്ന പുനരധിവാസപരിപാടികളില്‍, രവിശങ്കര്‍, മാതാ അമൃതാനന്ദമയി, വി.എച്ച്‌.പി. എന്നിവരൊക്കെ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രസിദ്ധമായ അഞ്ചു സ്ഥാപനങ്ങള്‍-മസ്സാച്ചുസെറ്റ്‌ സര്‍വ്വകലാശാല, സ്മിത്‌ കോളേജ്‌, ഹോലിയോക്‌ കോളേജ്‌, ഹാംപ്‌ഷയര്‍ കോളേജ്‌, ആംഹേസ്റ്റ്‌ കോളേജ്‌ എന്നിവ സ്ഥിതിചെയ്യുന്ന പയനീര്‍ വാലിയില്‍ ഈയടുത്ത്‌ രവിശങ്കര്‍ വരികയുണ്ടായി. ഈ അഞ്ചു സ്ഥാപനങ്ങളില്‍ നാലും രാജ്യത്തെ പ്രമുഖ സ്വതന്ത്ര കലാപഠന സ്ഥാപനങ്ങളാണ്‌.ആദ്യത്തേതാകട്ടെ പൊതുമേഖലയിലും. ഈ സര്‍വ്വകലാശാലകളുടെ അദ്ധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്തതിനുശേഷം, അവിടെ ഒരു കേന്ദ്രം സ്ഥാപിക്കാന്‍ രവിശങ്കര്‍ ശ്രമിച്ചു. എങ്കിലും, മസ്സാച്ചുസെറ്റ്‌സ്‌ സര്‍വ്വകലാശാലയിലെ ചിലരുടെ പ്രചരണത്തിന്റെ ഫലമായി ആ പദ്ധതി വിജയിച്ചില്ല. രവിശങ്കറിന്റെ പദ്ധതിയെ എതിര്‍ക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന ഒരു സ്ത്രീക്ക്‌ ഇതിന്റെ ഫലമായി ധാരാളം ഭീഷണികള്‍ നേരിടേണ്ടിവരികയും ചെയ്തു. വി.എച്ച്‌.പിക്കാര്‍ തന്നെയായിരിക്കണം അതിന്റെ പിന്നിലുണ്ടായിരുന്നത്‌.

എല്ലാ ഹൈന്ദവ ദേവാലയങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ്‌ വി.എച്ച്‌.പി.യുടെ മറ്റൊരു പദ്ധതി. ഇന്ത്യയില്‍ ഇത്‌ നടപ്പാകാന്‍ പോകുന്നില്ല. അവിടെ ധാരാളം അമ്പലങ്ങളുണ്ട്‌. അവയെയൊക്കെ ഏതെങ്കിലും ഒന്നിന്റെ മാത്രം കീഴില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍, കരണത്തടി തന്ന്, വീട്ടില്‍ പോയിരിക്കാന്‍ പറയും. പക്ഷേ, കഴിഞ്ഞ രണ്ടുകൊല്ലമായി, ഇവിടെ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌. മൂന്നാം അമേരിക്കന്‍ ദേശീയ ദേവാലയ സമ്മേളനം (US National Temple Conference) ഇപ്പോള്‍ കഴിഞ്ഞതേയുള്ളു. ഇതിന്റെ പ്രവര്‍ത്തനവുമായി നടക്കുന്ന ഒരാളെ കഴിഞ്ഞ 12 വര്‍ഷമായി എനിക്കറിയാം. അത്തരത്തിലൊരു പദ്ധതി വിജയിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടുകയില്ല.

ആരാണ്‌ ഈ ഹിന്ദു ലോബിയുടെ പിന്നില്‍? എന്താണ്‌ അവരുടെ പ്രചോദനം?

ഒരുപക്ഷേ, അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാരസ്ഥലമായ ജാക്‌ക്‍സണ്‍ ഹൈറ്റിന്റെ മൂലയില്‍ പോയി നിങ്ങള്‍ നില്‍ക്കുക. എന്നിട്ട്‌, ആദ്യം കടന്നുപോകുന്ന പത്ത്‌ ഇന്ത്യക്കാരോട്‌ ചോദിച്ചാല്‍, അതില്‍ ഭൂരിഭാഗവും-ചുരുങ്ങിയത് ആറോ ഏഴോ പേരെങ്കിലും- ഹിന്ദുത്വത്തിനോട്‌ അനുഭാവമുള്ളവരോ, അതിനെ പിന്തുണക്കുന്നവരോ ആണെന്ന് മനസ്സിലാകും. 1960-നു ശേഷം അമേരിക്കയിലേക്ക്‌ കുടിയേറിയവരില്‍ അധികവും ഇടത്തരക്കാരോ ഉപരിവര്‍ഗ്ഗക്കാരോ ആയ പ്രൊഫഷണലുകളായിരുന്നു. ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, പ്രൊഫസ്സര്‍മാരും. അവരാണ്‌ ഇവിടുത്തെ ഹൈന്ദവതയുടെ അടിത്തറ. എങ്കിലും അവരുടെ ജോലിയുടെ പ്രത്യേകതകള്‍ മൂലം, അവര്‍ പൊതുവെ ചിതറിക്കിടക്കുകയായിരുന്നു. 60-കള്‍ മുതല്‍ 80 വരെയുള്ള കാലത്താണ്‌ അമേരിക്കയിലെ ഹിന്ദുക്കള്‍ സംഘടിക്കാന്‍ തുടങ്ങിയത്‌. 1980-കളില്‍ വ്യാപാരിവര്‍ഗ്ഗം അമേരിക്കയിലേക്ക്‌ കുടിയേറിത്തുടങ്ങി. ആ സമയത്തുതന്നെയാണ്‌ ഹിന്ദുത്വവും ഇവിടെ വളര്‍ച്ച പ്രാപിച്ചത്‌. അവര്‍ ധാരാളം സ്ഥാപനങ്ങള്‍ തുടങ്ങിവെക്കുകയും പഴയ പ്രൊഫഷണലുകള്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. അതില്‍ പലരും, ഇന്ത്യയിലെ ഹൈന്ദവസ്ഥാപനങ്ങളുമായി അടുത്ത ബന്ധമുള്ള സൈദ്ധാന്തികരായിരുന്നു.എങ്കിലും ഇതില്‍ വന്ന മാറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. വലിയ ഹിന്ദുത്വബോധമൊന്നുമില്ലാത്ത ഇടത്തരം ഹിന്ദുകുടുംബങ്ങള്‍പോലും ബാലവിഹാറിലേക്കു നയിക്കപ്പെടുന്നു. ഹിന്ദു സ്റ്റുഡന്റ്‌സ്‌ കൗണ്‍സില്‍ എന്നൊരു സംഘടനയുണ്ട്‌. അവരും ടാക്സികളും നിരത്തിലോടുന്നുണ്ട്‌. ഹിന്ദു സ്റ്റുഡന്റ്‌ കൗണ്‍സിലിന്റെ ക്യാമ്പുകളിലേക്ക്‌ കുട്ടികളെ അയക്കുന്ന നിരവധി ഹിന്ദു കുടുംബങ്ങളെ എനിക്ക്‌ നേരിട്ടറിയാം. മദ്ധ്യനിലപാടുകളുള്ളവരാണ്‌ അവരില്‍ മിക്കവരും. അമിതമായ ഹിന്ദുത്വബോധം കൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ ഇത്തരം ക്യാമ്പുകളിലയക്കുന്നത്‌. തങ്ങളുടെ സംസ്കാരം ഒരു പ്രതിസന്ധിയിലാണെന്നും, സ്വത്വബോധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നുമൊക്കെയുള്ള തോന്നലുകൊണ്ട്‌ - പ്രത്യേകിച്ചും രണ്ടാമത്തെ തലമുറയുടേത്‌ - അവര്‍ അതില്‍ പെട്ടുപോകുന്നുവെന്നേയുള്ളു. ഇപ്പോള്‍ അവര്‍ക്ക്‌ അവരുടെ സംസ്കാരവും സ്വത്വബോധവുമൊക്കെ പാക്കറ്റ്‌ രൂപത്തില്‍ വാങ്ങാന്‍ കിട്ടുന്നു. റൊമീലാ ഥാപ്പര്‍ പറഞ്ഞതുപോലെ, സ്ഥാപനവത്ക്കരിക്കപ്പെട്ട ഹൈന്ദവതതന്നെയാണ്‌ ഇത്‌.


അമേരിക്കയിലെ ലിബറല്‍ ഹിന്ദുക്കളോ?

കഴിഞ്ഞ 10-15 വര്‍ഷങ്ങളായി, ഈ സിന്‍ഡിക്കേറ്റ്‌ ഹിന്ദുയിസത്തിനെതിരായി ഞങ്ങള്‍ നിരവധി പ്രസ്ഥാനങ്ങളെ രംഗത്ത്‌ കൊണ്ടുവന്നിട്ടുണ്ട്‌. അമേരിക്കയിലെ ഹിന്ദുത്വത്തിനെതിരെ ആക്രമണസ്വഭാവമുള്ള ആശയയുദ്ധം നടത്തുന്നത്‌ ബുദ്ധിമുട്ടാണ്‌. കാരണം, ഞാന്‍ കൂടി പങ്കെടുക്കേണ്ടതെന്ന് ഞാന്‍ കരുതുന്ന നിരവധി സമരങ്ങള്‍ ഇന്ന് അമേരിക്കയിലെമ്പാടും ഉണ്ട്‌. ഉദാഹരണത്തിന്‌ യുദ്ധ-വിരുദ്ധ പ്രക്ഷോഭങ്ങള്‍, ടാക്സി ഡ്രൈവര്‍മാരുടെ അവകാശസമരങ്ങള്‍ എന്നിവക്ക്‌ പ്രാധാന്യം കൊടുക്കുന്നതുകൊണ്ട്‌, ഹിന്ദുത്വത്തിനെതിരെയുള്ള സമരങ്ങള്‍ തത്ക്കാലം എന്റെ ലക്ഷ്യമല്ല. കാരണം, സമുദായം എന്നതുകൊണ്ട്‌, ഹിന്ദുത്വം മാത്രമല്ല എന്റെ മുന്നിലുള്ളത്‌. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. കൂടുതല്‍ സുഖസൗകര്യങ്ങളോ മറ്റു വിനോദങ്ങളോ തേടി സമുദായത്തില്‍നിന്ന് പുറത്തുകടക്കുന്ന ഓരോ ഉദാരവാദിയുടെയും സ്ഥലം കയ്യടക്കുന്നത്‌ ഇന്ന് ഈ വലതുപക്ഷക്കാരാണ്‌. ഏകദേശം 11 കൊല്ലം മുന്‍പ്‌, സമുദായ പ്രവര്‍ത്തനത്തില്‍ പരിശീലനം കൊടുക്കുന്നതിനുവേണ്ടി ഞങ്ങള്‍ ദക്ഷിണേഷ്യന്‍ കുട്ടികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി. 350-ഓളം കുട്ടികളെ ഞങ്ങള്‍ പരിശീലിപ്പിച്ചു. വംശഹത്യക്കെതിരെ 42 സംഘടനകള്‍ ഉള്‍പ്പെടുന്ന ഒരു സഖ്യവും ഞങ്ങള്‍ ഉണ്ടാക്കി. അതില്‍ എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. ഇടതുപക്ഷവും, ഇന്ത്യന്‍ മുസ്ലിം കൗണ്‍സിലും, വൈഷ്ണവ സെന്ററും എല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയിലെ സെസ്സുകള്‍ സന്ദര്‍ശിച്ചിരുന്നുവല്ലോ അല്ലേ? അതിനെക്കുറിച്ച്‌ എന്താണ്‌ താങ്കളുടെ വിലയിരുത്തല്‍?

സെസ്സ്‌ എന്നത്‌ വന്‍തോതിലുള്ള ഭൂമി പിടിച്ചുപറിയല്ലാതെ മറ്റൊന്നുമല്ല. ഈ പ്രശ്നത്തെച്ചൊല്ലി വലിയ കലാപങ്ങള്‍ ഉരുത്തിരിയാനുള്ള സാദ്ധ്യതയുമുണ്ട്‌. അമേരിക്കയില്‍ ഇതിനെതിരെ ഒരു ഗ്രൂപ്പ്‌ ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇവിടെയുള്ള സെസ്സുകള്‍ സന്ദര്‍ശിച്ചത്‌ അതിന്റെ ഭാഗമായിട്ടായിരുന്നു. മഹരാഷ്ട്രയിലെയും റായ്‌ഗഢിലെയും സെസ്സുകളും, പവര്‍ പ്ലാന്റുകളും കണ്ടു. ആന്ധ്രപ്രദെശിലെയും ഒറീസ്സയിലെയും സെസ്സുകളും കാണുകയുണ്ടായി. ഇന്ത്യന്‍ വ്യവസായികള്‍ക്ക്‌-റിലയന്‍സ്‌, ടാറ്റ, ജിന്ദാള്‍- തുടങ്ങിയവര്‍ക്ക്‌, ഇന്ത്യന്‍ ഗ്രാമങ്ങള്‍ എന്നത്‌, അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ എടുക്കാനുള്ള ഒരു സ്ഥലം മാത്രമാണ്‌. മറ്റൊരു താത്‌പര്യവുമില്ല ഈ സ്ഥലങ്ങളില്‍ അവര്‍ക്ക്‌. ഇന്ത്യയെ ഇരുപതോ ഇരുപത്തഞ്ചോ മേഖലകളായി (ഹബ്ബ്‌) തരം തിരിക്കുകയാണവര്‍. മഹാനഗരങ്ങളുടെയും തീരദേശങ്ങളുടെയും തുറമുഖങ്ങളുടെയും 40-50 കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഈ ഹബ്ബുകളെല്ലാംതന്നെ. ഇനി മുതല്‍ ബീഹാര്‍, ഝാര്‍ഖണ്ട്‌, ഛത്തീസ്‌‌ഗഢ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാം ഒറ്റ ഖനിയാണ്‌. ഒറ്റ നിരപ്പ്‌.

ഇന്ത്യയില്‍ ഗുണ്ടാ മുതലാളിത്തമാണുള്ളത്‌. കലിംഗ നഗറിലൊക്കെ സംഭവിച്ചപോലെ. അമേരിക്കയില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്തായാലും ഇത്‌ സുഗമമായി നടക്കുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എതിര്‍പ്പുകള്‍ രൂക്ഷമാവുന്നുണ്ട്‌. പക്ഷേ, എന്തെങ്കിലും കാരണവശാല്‍ ഇത്‌ സുഗമമായി നടന്നുവെന്നിരിക്കട്ടെ. അപ്പോള്‍, രണ്ട്‌ ഇന്ത്യ നിലവില്‍ വരുകയാവും ഫലം. വ്യാജനിര്‍മ്മിതമായ പാര്‍ലമെണ്ടറി ജനാധിപത്യവും, രാഷ്ട്രം അപ്രത്യക്ഷമായി സംസ്ഥാനങ്ങള്‍ മാത്രം നിലവില്‍ വരുകയും ചെയ്യുന്ന രണ്ട് ഇന്ത്യ. ഈ പ്രത്യേകമേഖലകളിലാകട്ടെ, കുത്തകകളുടെ ഏകാധിപത്യമായിരിക്കും നടപ്പില്‍വരിക.

ഇന്ത്യയില്‍, സെസ്സിനെ എതിര്‍ത്താല്‍, നിങ്ങള്‍ ഒരു വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുന്നു.

റിലയന്‍സിന്റെ സെസ്സ്‌ 45 ഗ്രാമങ്ങളെ ഏറ്റെടുത്തിരിക്കുകയാണ്‌. ഈ ഗ്രാമങ്ങളെ അവരുടെ സെസ്സ്‌ ഒരു വിധത്തിലും ബാധിക്കാത്തതുകൊണ്ട്‌, പുനരധിവാസം ആവശ്യമില്ലെന്നാണ്‌ പക്ഷേ അവരുടെ അവകാശവാദം. വിവിധോദ്ദേശ്യ സെസ്സിന്റെ മാതൃകയാണിത്‌. 70 ശതമാനം ഭൂമി 'മറ്റ്‌' ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ സെസ്സ്‌ നിയമം അനുവദിക്കുന്നുണ്ട്‌. ഇത്‌ റിയല്‍ എസ്റ്റേറ്റിന്റെ ഊഹക്കച്ചവടമാണ്‌. ടാറ്റയുടെയും റിലയന്‍സിന്റെയും രണ്ട്‌ പവര്‍ പ്ലാന്റുകള്‍ വരാന്‍ പോകുന്നുണ്ട്‌. ഇതിനാവശ്യമായ കല്‍ക്കരി എവിടെയാണെന്നാണ്‌, അവിടെയുള്ളവര്‍ ചോദിക്കുന്ന ചോദ്യം. അടുത്തൊന്നും അത്‌ ലഭ്യവുമല്ല. അവിടെ ഒരു പവര്‍ പ്ലാന്റും വരാന്‍ പോകുന്നില്ലെന്ന് അവിടുത്തുകാര്‍ക്കറിയാം. പദ്ധതി പൊളിഞ്ഞാലും റിലയന്‍സിനും ടാറ്റക്കും ഭൂമിയുടെ കൈവശാവകാശം ലഭിക്കും. അത്ര തന്നെ.

ആന്ധ്രാ പ്രദേശില്‍ ജോര്‍ജ്ജിയ ടെക്‍നിക്കല്‍ സര്‍വ്വകലാശാലക്ക്‌ കിട്ടിയത്‌ 250 ഏക്കര്‍ ഭൂമിയാണ്‌. ഏക്കറിന്‌ 1.5 ലക്ഷം രൂപ എന്ന നിരക്കില്‍. മാര്‍ക്കറ്റ്‌ വില ഏക്കറിന്‌ 1.5 കോടി രൂപയാണെന്ന് ഓര്‍ക്കണം. എം.എസ്സ്‌.സി, പി.എച്ച്‌.ഡി ഡിഗ്രികള്‍ മാത്രമാണ്‌ ജോര്‍ജ്ജിയ ടെക്‍നിക്കല്‍ സര്‍വ്വകലാശാല നല്‍കുന്നത്‌. ഓറേക്കിളില്‍ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയര്‍, ആര്‍.ടി.ഐ നിയമം ഉപയോഗിച്ച്‌, അതിനെക്കുറിച്ചുള്ള രേഖകള്‍ പുറത്തു കൊണ്ടുവന്നു. ഒരു 7-സ്റ്റാര്‍ ഹോട്ടലായിരുന്നു അവിടെ ഉദ്ദേശിച്ചിരുന്നതത്രെ. ഒരു 7-സ്റ്റാര്‍ ഹോട്ടല്‍ പണിയുന്നതിനുവേണ്ടി എന്തിനാണ്‌ ഏക്കറിന്‌ 1.5 ലക്ഷം രൂപ നിരക്കില്‍ ഒരു സര്‍വ്വകലാശാലക്ക്‌ ഭൂമി കൊടുക്കുന്നത്‌? സാമാന്യ ബുദ്ധിക്ക്‌ മനസ്സിലാകുന്ന കാര്യമല്ല ഇത്‌. എല്ലാവര്‍ക്കും അവകാശപ്പെട്ട ഭൂമിയാണ്‌ ഈ വിധത്തില്‍, കയ്യേറപ്പെടുകയും സ്വകാര്യവത്‌ക്കരിക്കപ്പെടുകയും ചെയ്യുന്നത്‌.

യൂണിയന്‍വത്ക്കരണം കൊണ്ട്‌ ന്യൂയോര്‍ക്കിലെ ടാക്സികള്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടായോ?

2001 സെപ്തംബര്‍ 11ലെ ആക്രമണത്തിനുശേഷം, മാന്‍ഹട്ടന്റെ 30 ശതമാനവും മാസങ്ങളോളം അടച്ചിട്ടു. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളും അടഞ്ഞുകിടന്നു. അതുപോലെത്തന്നെ, ബ്രോഡ്‌വേകളും വിമാനത്താവളങ്ങളും. ടാക്സി ഡ്രൈവര്‍മാര്‍ക്ക്‌ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് നഷ്ടമായി. എന്നാല്‍, എയര്‍ലൈന്‍സ്‌ കമ്പനികള്‍ക്ക്‌ നഷ്ടപരിഹാരത്തിന്‌ അവകാശമുണ്ടെന്നും ടാക്സി ഡ്രൈവര്‍മാര്‍ക്ക്‌ അതില്ലെന്നുമായിരുന്നു ന്യൂയോര്‍ക്ക്‌ നഗരസഭയുടെ നിലപാട്‌. എട്ടു മാസത്തോളം നീണ്ടുനിന്ന ഞങ്ങളുടെ പ്രചരണപരിപാടികൊണ്ട്‌ ആ പ്രതിസന്ധിക്കൊരു പരിഹാരമുണ്ടായി. വഴികള്‍ തുറന്നുകൊടുക്കാന്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജുമെന്‍ അസ്സിസ്റ്റന്‍സ്‌ നിര്‍ബന്ധിതമായി. എണ്ണായിരത്തോളം ഡ്രൈവര്‍മാരുടെ കടബാദ്ധ്യതകള്‍ ഒഴിവായിക്കിട്ടുകയും ചെയ്തു.

അതിനുശേഷം കൂലിവര്‍ദ്ധനവിനുവേണ്ടി ഞങ്ങളൊരു പ്രചരണപരിപാടി തുടങ്ങി. ഹോളിവുഡ്‌ സിനിമയിലൊക്കെ മഞ്ഞടാക്സിയുടെ മുകളില്‍ നാലക്കമുള്ള ഒരു തകരക്കഷണമുള്ളത്‌ കണ്ടിട്ടില്ലേ? അതിന്‌ മെഡല്ലിയണ്‍ നമ്പര്‍ എന്നാണ്‌ പേര്‌. മറ്റാര്‍ക്കും കൈമാറ്റം ചെയ്യാന്‍ അനുവാദമില്ലാത്ത ഒരു പെര്‍മിറ്റാണ്‌ ആ നാലക്ക നമ്പര്‍. 1937-ലൊക്കെ 5 ഡോളറിനു കിട്ടിയിരുന്ന ആ പെര്‍മിറ്റ്‌ നമ്പറിനെ, 1950-മുതല്‍ക്ക്‌, ബ്രോക്കര്‍മാര്‍ ഒരു വില്‍പ്പനചരക്കാക്കി മാറ്റുകയും, ഇന്ന് അതിന്റെ വില 450,000 ഡോളര്‍ ആവുകയും ചെയ്തിരിക്കുന്നു. ഡ്രൈവര്‍മാര്‍ക്കൊന്നും എന്തായാലും ഇത്ര വലിയ വില കൊടുത്ത്‌ ഈ നമ്പര്‍ പ്ലെയിറ്റുകള്‍ വാങ്ങാനാവില്ല. തീര്‍ച്ച. അപ്പോള്‍, അവര്‍ ഈ നമ്പര്‍ പ്ലെയ്‌റ്റുകള്‍ കൈവശമുള്ളവരില്‍നിന്ന് വണ്ടികള്‍ പാട്ടത്തിനെടുക്കുന്നു. രാവിലെ 5 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ, അതായത്‌, 12 മണിക്കൂര്‍ വണ്ടിയോടിക്കുന്നതിന്‌, ഈ ബ്രോക്കര്‍മാര്‍ക്ക്‌ 130 ഡോളറും, പെട്രോള്‍ വകയില്‍ മറ്റൊരു 40 ഡോളറും കൊടുക്കണം. എന്നു വെച്ചാല്‍, ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌, വീട്ടിലേക്ക്‌ വെറുംകൈയ്യുമായി തിരിച്ചുപോകാമെന്ന് അര്‍ത്ഥം.യാത്രാക്കൂലിയില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴൊക്കെ വണ്ടിയുടെ ഉടമസ്ഥര്‍ പാട്ടക്കൂലിയും വര്‍ദ്ധിപ്പിക്കും. 1996-ല്‍ ഞങ്ങള്‍ക്ക്‌ 14 ശതമാനവും ഉടമസ്ഥര്‍ക്ക്‌ 86 ശതമാനവുമായിരുന്നു കിട്ടിയിരുന്നത്‌. 2004-ല്‍ പാട്ടത്തുകയില്‍ അത്ര വലിയ വര്‍ദ്ധനവില്ലാതെത്തന്നെ കൂലിക്കൂടുതല്‍ ലഭിക്കാനുള്ള ഞങ്ങളുടെ പ്രചരണപരിപാടികളുടെ ഫലമായി, ഞങ്ങള്‍ക്ക്‌ 26 ശതമനം വര്‍ദ്ധന കിട്ടി. ഉടമസ്ഥര്‍ക്കാകട്ടെ എട്ടു ശതമാനവും. 35 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു അത്‌.

ഞങ്ങളുടെ മൂന്നാമത്തെ പ്രവര്‍ത്തനം, എണ്ണവില കൂടിയപ്പോഴായിരുന്നു. അത്തവണ ഞങ്ങള്‍ക്ക്‌ നേട്ടം കിട്ടിയത്‌ വെയിറ്റിംഗ്‌ ചാര്‍ജ്ജിന്റെ രൂപത്തിലായിരുന്നു.

ഈ മൂന്നു പ്രക്ഷോഭങ്ങളിലും ഞങ്ങള്‍ വിജയിച്ചതുകൊണ്ട്‌ ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്‌. പാട്ട വ്യവസ്ഥയിലൂടെ ഉടമസ്ഥര്‍ക്ക്‌ നേടാന്‍ കഴിഞ്ഞത്‌, ഞങ്ങളുടെ സമ്പാദ്യത്തിന്മേലുള്ള നിയന്ത്രണാധികാരമായിരുന്നു. ഇപ്പോള്‍ അവര്‍ ടാക്സികളില്‍ ജി.പി.എസ്സുകള്‍ ഘടിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. ഞങ്ങള്‍ ശക്തിയായി എതിര്‍ത്തു. കോടതിയിലും നിയമനിര്‍മ്മാണസഭയിലുമൊക്കെ പ്രശ്നം അവതരിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മുഴുനീള സമരം തന്നെ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടത്തി. സര്‍ക്കാര്‍ പക്ഷേ അതില്‍നിന്ന് ഇതുവരെ പിന്മാറിയിട്ടില്ല.

ഇന്ത്യയിലെ ഒരു വിഭാഗം അമേരിക്കയെപ്പോലെയാകാന്‍ ശ്രമിക്കുകയാണല്ലോ. അത്‌ വിജയിക്കുമോ?

ഞാന്‍ പഠിപ്പിക്കുന്ന ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥിപോലും ഒരു പൗരനെപ്പോലെ ചിന്തിക്കുന്നില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതും വിശകലനം ചെയ്യുന്നതുമൊക്കെ-ജീവിതത്തിലെ അവസരങ്ങളെക്കുറിച്ചായാലും, സമൂഹത്തില്‍ ജീവിക്കുന്നതിനെക്കുറിച്ചായാലും എല്ലാം-മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌. ഒന്നു വാങ്ങിയാല്‍ രണ്ടെണ്ണം കിട്ടുമോ എന്നു മാത്രമാണ്‌ അവരുടെ ചിന്ത. അമിത ഉപഭോഗം തുടങ്ങിയാല്‍, 30 ശതമാനത്തിനു മാത്രമേ അതിജീവനം സാധ്യമാകൂ. ഫാസിസം മാത്രം ബാക്കിവരുന്നവിധം, ഇന്നത്തെ ലോകം സാംസ്കാരികമായി പൂര്‍ണ്ണമായും ശിഥിലമാവാന്‍ പോവുകയാണ്‌.

Monday, September 8, 2008

ആണവം

ആരാണീ അയ്യങ്കാരും, ഗോപാലകൃഷ്ണനും, പ്രസാദുമൊക്കെ, ആണവകരാറിനെ എതിര്‍ക്കാന്‍?

എന്തറിഞ്ഞിട്ടായിരുന്നു ഇവരുടെ പടപ്പുറപ്പാട്?

ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അറിയുന്നവര്‍ ഇവിടെയില്ലെന്നാണോ ഇവരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്?

ഷെട്ടിയെന്നു കേട്ടിട്ടുണ്ടോ? യൂസഫലി എന്നോ?

ഒക്കെ പോട്ടെ,

ജോയ് ആലുക്കാസ് എന്ന ആണവശാസ്ത്രജ്ഞനെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍ ഗള്‍ഫ് ന്യൂസ് വായിക്ക്. വിവരം വെക്ക്. ചുരുങ്ങിയപക്ഷം അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതെയിരിക്കുകയെങ്കിലും ചെയ്യ്.

ശാസ്ത്രജ്ഞന്മാരാണത്രെ, ശാസ്ത്രജ്ഞന്മാര്‍...ഫൂ....

Wednesday, September 3, 2008

മതേതരത്വത്തിന്റെ തിരുമേനി

ഒരു പാഠവും പഠിക്കുകയില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് കേരളത്തിലെ തിരുമേനിമാര്‍.

പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങളെയാണ് നേരിടേണ്ടിവരുന്നതെന്നും ചെകുത്താനും കടലിനുമിടയിലാണ് ക്രിസ്ത്യന്‍ സമൂഹമെന്നും വിലപിക്കുകയാണ് അവര്‍ ചെയ്യുന്നത്. ദുരനുഭവങ്ങളുടെ പുതിയ പുതിയ അദ്ധ്യായങ്ങള്‍ നിത്യവും പുറത്തുവരുന്നു. അതിനെതിരെ നിലപാടുകളെടുക്കാന്‍ രാജ്യത്തെ ജനാധിപത്യ-മതേതരത്വ ശക്തികളും അവരുടെ കൂടെയുണ്ട്.

എന്നിട്ടും തിരുമേനിമാര്‍ അതൊന്നും കണ്ടമട്ടില്ല. മൂന്നാം കിട രാഷ്ട്രീയനാടകം കളിക്കുകയാണ് കേരളത്തിലെ ഈ തിരുകോമാളിമാര്‍. വിശ്വാസികളായിരുന്നവര്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തിറങ്ങുകയും തിരുവസ്ത്രങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന ദുരിത യൌവ്വനങ്ങള്‍ പീഡനങ്ങള്‍ സഹിക്കവയ്യാതെ അകാലത്തില്‍ ജീവിതം സ്വയം അവസാനിപ്പിക്കുകയും ചെയ്യുന്നു. തലവരിപ്പണത്തിന്റെ ഒടുങ്ങാത്ത ആര്‍ത്തിയുടെ ബലിമൃഗങ്ങളായി നട്ടം തിരിഞ്ഞ് കുട്ടികളുടെ പഠനവും ഭാവിയും പെരുവഴിയിലാകുന്നു.

എന്താകിലെന്ത് ?

ഉമ്മന്‍‌ചാണ്ടിയുടെയും മാണി-ജോസഫ്-തോമസ്സുമാരുടെയും അരമനകളിലെ തീറ്റയും കുടിയും കൂട്ടിക്കൊടുപ്പും, ഏമ്പക്കമിടലും കുശാലായി നടക്കുമ്പോള്‍, അവര്‍ക്കെവിടെ അതിനൊക്കെ സമയം?

ചെകുത്താന്മാര്‍ക്കും കടലുകള്‍ക്കുമിടയിലായ, എല്ലാ സമുദായങ്ങളിലെയും സാധുക്കളും സാധാരണക്കാരുമായ മനുഷ്യര്‍ക്കുവേണ്ടി നമ്മള്‍ ജാഗ്രത്തായിരിക്കുക. ഒറീസ്സയും ഗുജറാത്തും ഭിവണ്ടിയും മീറത്തും ഭഗല്‍‌പ്പൂരും ആവര്‍ത്തിക്കുന്നതിനെ ജീവന്‍‌കൊടുത്തും ചെറുത്തു തോല്‍പ്പിക്കുക.