Sunday, October 7, 2007

ശ്രീമാന്‍ പിണറായി അറിയുന്നതിന്‌ എഴുതുന്നത് എന്തെന്നാല്‍..

വിജയന്‍ മാഷിന്റെ മരണത്തിലൂടെ ഒരു നല്ല കലാലയ അദ്ധ്യാപകനെയാണ്‌ നഷ്ടപ്പെട്ടതെന്ന താങ്ങളുടെ വിലാപം അത്രകണ്ട്‌ ശരിയാണെന്ന് തോന്നുന്നില്ല. താങ്കളെപ്പോലുള്ള ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനെപ്പോലും ശരിയായ ദിശയിലേക്ക്‌ നയിക്കാന്‍ സാധിക്കാതെപോയ ആ വ്യക്തിയെ ഏതര്‍ത്ഥത്തിലാണ്‌ ഒരു നല്ല അദ്ധ്യാപകനെന്നു താങ്കള്‍ക്ക്‌ വിളിക്കാനാവുക? അദ്ദേഹത്തില്‍നിന്ന് ഏത്‌ രാഷ്ട്രീയ സദാചാരമാണ്‌ താങ്കള്‍ പഠിച്ചത്‌? ഉള്‍ക്കൊണ്ടത്‌?

വിജയന്‍ മാഷിനെ ഞങ്ങള്‍ പലരും കാണുന്നത്‌, ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തന്നോടും, ചുറ്റുമുള്ളവരോടും നിരന്തരം ചോദിക്കുകയും ഉത്തരങ്ങള്‍ തേടുകയും ചെയ്ത ഒരാള്‍ എന്ന നിലക്കാണ്‌. അതും. വീണ്ടുമൊരു അങ്കത്തിനു തക്കവണ്ണം ബാല്യമോ, കിട്ടാന്‍ പുതിയൊരു ലോകമോ കയ്യിലില്ലെന്ന് അറിഞ്ഞിട്ടും. തന്റെ നിലപാടുകളെ സാധൂകരിക്കാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ തെളിവുകളധികമൊന്നും കണ്ടിരുന്നില്ല എന്നും വരാം. തെളിവുകള്‍ എന്നത്‌ കോടതി എന്ന സ്ഥാപനത്തിന്റെ നിരവധി സാങ്കേതിക ശാഠ്യങ്ങളില്‍ കേവലം ഒന്നു മാത്രമാണ്‌. ഇതൊക്കെ മനസ്സിലാക്കാനുള്ള കാര്യബോധം താങ്കള്‍ക്കില്ലെന്നറിയാം. എങ്കിലും പറയുന്നു എന്ന് മാത്രം.

പിണറായി എന്ന താങ്കളെക്കുറിച്ചും, പ്രൊഫസ്സര്‍ എം.എന്‍.വിജയന്‍ എന്ന വ്യക്തിയെക്കുറിച്ചും, കേരളത്തീലെ സമൂഹത്തിന്‌ കാലാകാലങ്ങളായി അറിയാം. അതുകൊണ്ടുതന്നെയാണ്‌, കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ ആ അദ്ധ്യാപകന്‌ സാധിച്ചിട്ടില്ലെങ്കില്‍ക്കൂടി അദ്ദേഹത്തെ വിശ്വസിക്കാന്‍, ഒരുപക്ഷേ, ഞങ്ങള്‍ക്ക്‌ കഴിയുന്നത്‌. ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബോധവും താങ്കള്‍ക്കില്ലെന്ന് നന്നായി ബോദ്ധ്യമുണ്ട്‌. എങ്കിലും ചിലത്‌ പറയാതെ പറ്റില്ലല്ലോ. അതുകൊണ്ട്‌ മാത്രം പറയുന്നതാണ്‌ ഇതൊക്കെ.

താന്‍ ഇത്രയും കാലം എഴുതുകയും, പ്രസംഗിക്കുകയും, എതിരഭിപ്രായങ്ങളില്‍പ്പോലും സൗമ്യമായി മാത്രം കൃത്യതയോടെ ഉപയോഗിക്കുകയും ചെയ്ത തന്റെ പ്രിയപ്പെട്ട വാക്കുകള്‍ക്കുള്ളില്‍വെച്ചെവിടെയോ പ്രാണന്‍ മുറിഞ്ഞ വിജയന്‍ മാഷിന്റെ പേര്‍ ഞങ്ങളില്‍ ഉളവാക്കുന്നത്‌, സര്‍വ്വഭയങ്ങളെയും തരണം ചെയ്യാന്‍ കുട്ടികള്‍ ജപിക്കുന്ന ആ വിജയാക്ഷരം തന്നെയാണ്‌. മറിച്ച്‌,താങ്കളുടെ പേരോ, പണത്തിന്റെയും പിണത്തിന്റേയും സൗന്ദര്യരഹിതമായ, ധാര്‍ഷ്ട്യവും, ചരിത്രശൂന്യതയും മാത്രം.

ചരിത്രത്തിന്റെ വിദൂരസ്ഥമായ ചവറ്റുകൊട്ടകളില്‍പ്പോലും ഭാവിയില്‍ താങ്കളുടെ പേര്‍ കാണില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്‌. ചരിത്രം അത്രയെങ്കിലും നീതിബോധം ചിലപ്പോഴെങ്കിലും കാണിക്കാറുമുണ്ട്‌.അതു തന്നെയാണ്‌ ഞങ്ങള്‍ക്കുള്ള ഏക ആശ്വാസവും. ലാല്‍സലാം.

23 comments:

Rajeeve Chelanat said...

ചരിത്രത്തിന്റെ വിദൂരസ്ഥമായ ചവറ്റുകൊട്ടകളില്‍പ്പോലും ഭാവിയില്‍ താങ്കളുടെ പേര്‍ കാണില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്‌. ചരിത്രം അത്രയെങ്കിലും നീതിബോധം ചിലപ്പോഴെങ്കിലും കാണിക്കാറുമുണ്ട്‌.അതു തന്നെയാണ്‌ ഞങ്ങള്‍ക്കുള്ള ഏക ആശ്വാസവും. ലാല്‍സലാം.

Unknown said...

അല്ല രാജീവ് , ഒരു കമ്മ്യൂണിസ്റ്റ് നാമധാരിക്ക് എത്രകണ്ട് ദുഷിക്കാം എന്നതിന്റെ സ്പെസിമന്‍ ആയി സര്‍വ്വാഹങ്കാര വിഭൂഷിതനായ പിണറായിക്ക് ഉചിതമായ സ്ഥാനം കേരള ചരിത്രത്തില്‍ ഉണ്ടായിരിക്കും എന്നാണ് എന്റെ അഭിപ്രായം !

Unknown said...

How could a person be the editor of Dehabhimani weekly, the organ of CPM and PADAM ;which has the very intention to destroy the party, at same time. You can justify such activities due to your blind opposition to cpm.But a self esteemed member of party cant justify this.

Pinarayi is state General Secretary of CPM. Please be bit bit generous while using the words like ´´moonnamkida´´.

The party is there becuase of the hard work and effort of rank and files of its memberes.Not because of the so called well wishers like you and pseudo-leftists

ഷാഫി said...

ഒരു മനുഷ്യനു എത്രത്തോളം സ്നേഹമാവാം എന്നു പഠിപ്പിച്ചയാളാണു വിജയന്‍ മാഷ്.
എത്രത്തോളം അധപ്പതിക്കാം എന്നു പിണറായി വിജയന്‍.
.
ചരിത്രത്തിന്‍‌റെ കാവ്യനീതി ചില കര്‍മങ്ങള്‍ ചെയ്യും എന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.

ഗുപ്തന്‍ said...

രാജീവേട്ടാ പതിവുപോലെ കുറിപ്പ നന്നായി..

(വായന മിക്കപ്പോഴും ഓഫ്ലൈന്‍ ആകുന്നതുകൊണ്ട് കമന്റിടാന്‍ വിട്ടുപോകാറുണ്ട്ട്. ക്ഷമിക്കുക.)

Unknown said...

പിണറായിവിജയന്‍ പറഞ്ഞത് നല്ല കലാലയ അധ്യാപകനായിരുന്നു വിജയന്‍ മാഷ്. കമ്യൂണിസ്റ് പ്രസ്ഥാനവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ വിജയന്‍മാഷ് അവസാന കാലയളവില്‍ കമ്യൂണിസ്റ് പ്രസ്ഥാനവുമായി കടുത്ത ശത്രുത പുലര്‍ത്തുകയുംചെയ്തു. എന്നാണ്.

ഇതിലെ അവസാനവരി വിട്ടുകളയുന്നത് സരിയല്ല. പിണറായി ഉദ്ദേശിച്ചിട്ടിലാത്ത അര്‍ത്ഥങ്ങള്‍ മാത്രം ഉണ്ടാവുകയുമാണ്.

അരവും കത്തിയും എന്ന ലേഖനം വിജയന്‍ മാഷ് എഴുതുന്ന ദിവസം വരെയും മാഷിനെതിരെ പിണറായി എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പ്രകോപനങ്ങള്‍ ഉണ്ടായിട്ടു കൂടി. പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിന്റെ സമയത്ത് പാര്‍ട്ടി വാരികയുടെ പത്രാധിപര്‍ ‘ അരവും കത്തിയും’ പോലൊരു ലേഖനം എഴുതുമ്പോള്‍ മിണ്ടാതിരിക്കാന്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്കുമാവില്ലല്ലോ. അപ്പോഴാണ് പിണറായി വിജയന്‍ പറഞ്ഞത് “ മാഷെ, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം”എന്ന്‌. ആ സമയത്ത് പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് എതിരെ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ചുമതലയാണ്. അതല്ലാതെ പിണറായി, വിജയന്‍ മാഷിനെതിരെ എന്തെങ്കിലും പറഞ്ഞതായി അറിയില്ല. ഉണ്ടെങ്കില്‍ (പത്രവാര്‍ത്തയാണെങ്കില്‍പ്പോലും) ദയവായി ഇവിടെ ഇടുമല്ലോ. അങ്ങിനെയെങ്കില്‍ താങ്കളുടെ ഈ പോസ്റ്റിന് കൂടുതല്‍ സാംഗത്യം ഉണ്ടാകും. വസ്തുനിഷ്ഠമാകും. അല്ലായെങ്കില്‍ വൈകാരികം എന്നേ ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റു.

“മാഷിനെപ്പോലൊരാളെ അപ്പുറത്താക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയില്ലല്ലോ” എന്ന് പല തവണ പിണറായി അഭിമുഖങ്ങളില്‍ പറഞ്ഞതും അറിയാം.

ഫസല്‍ ബിനാലി.. said...

vijayanmaashullappol addehathekkurichu pinaraayi onnum mindiyittilla ennu paranjathilumundu kaaryam,
chila thathwanjaanikal inganeyaanu
avar ellaam kazhinjathinu shesham prasangichu konde irikkum karanam avar prasanga thozhilaalikal koodiyaanu, athil thanneyulla mattuchilar barikkaan vidhikkappettittullavar koodiyaan
shajeeeee

ഫസല്‍ ബിനാലി.. said...

sukumaar azheekkodineppoleyullavar naari naari eaathattam vare ethi ennu noakoo?

Rajeeve Chelanat said...

പ്രിയപ്പെട്ട സജേഷ്,

ഈ പോസ്റ്റ് എഴുതിയ ആള്‍ ഇടതുപക്ഷക്കാരന്‍ തന്നെയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ ഇപ്പോഴും (അമിതമായിപ്പോലും)വിശ്വാസം ഉള്ള ഒരാള്‍.

അതേസമയം, പാര്‍ട്ടി ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന വലതുപക്ഷ, നവ-ലിബറല്‍ വീക്ഷണങ്ങള്‍ പാര്‍ട്ടിയുടെ വര്‍ഗ്ഗപരമായ പ്രത്യയശാസ്ത്രത്തിനു നിരക്കുന്നതല്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ആഗോള മൂലധനത്തിന്റെ കയ്യാളുകള്‍ എന്ന നിലയിലേക്കാണ് ഇന്ന് ഇന്ത്യയിലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് കക്ഷികള്‍ അധപ്പതിച്ചുകൊണ്ടിരിക്കുന്നത്. കുറച്ചു കാലമായി നടക്കുന്ന ഒരു പ്രക്രിയയാണിത്. ക്ര്‌ത്യമായി പറഞ്ഞാല്‍, 80-കളുടെ അവസാനത്തോടെതന്നെ നടന്നുവരുന്ന ഒരു പ്രക്രിയ. ആഗോളമൂലധനത്തിന്റെയും, അവരുടെ ദേശീയ ഫണ്ടിംഗ് ഏജന്‍സികളുടെയും കാര്‍മ്മികത്വത്തിലാണ് ഇത് നടക്കുന്നത്.

പിന്നെ, ദേശാഭിമാനിയുടെ പത്രാധിപരായിരുന്നപ്പോഴും, വിജയന്‍ മാഷ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നില്ലെന്ന് ഓര്‍ക്കുക. പാര്‍ട്ടിയെ നയിക്കുന്ന പിണറായിയെ പോലുള്ള ചില വ്യക്തികളുടെ നയങ്ങള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടമെന്നതും കാണേണ്ടിയിരിക്കുന്നു.

ഷാജീ

“ മാഷെ, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം” എന്ന പിണറായിയുടെ ആ ഒരു പ്രസ്താവന തന്നെ, അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിന്റെ മകുടോദാഹരണമാണ്. ഏതു രാജ്യത്തും, അവിടുത്തെ Intelligentsia-ക്ക് ഒരു പ്രധാന് പങ്കുണ്ട്, സംഘടനയുടെ നയ രൂപീകരണത്തിലും, അതിനു കാലാകാലത്ത് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും. ഇത് പറഞ്ഞത്, പ്രൊഫസ്സര്‍ വിജയനും, സുധീഷുമൊന്നുമല്ല. ഗ്രാംഷി എന്നൊരു ആളായിരുന്നു. ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍, ഇന്ന് കേരളത്തിലെ പാര്‍ട്ടിയിലേതുപോലുള്ള നയ വ്യതിയാനങ്ങള്‍ (വ്യത്യസ്ത സ്വഭാവത്തിലുള്ളതായിരുന്നുവെങ്കിലും) കണ്ടപ്പോള്‍ അദ്ദേഹം സൂചിപ്പിച്ച കാര്യമാണിത്.

പാര്‍ട്ടി ഒരാളുടെയും കുടുംബസ്വത്തല്ലെന്നും, മറിച്ച്, അതിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുuന്ന എല്ലാവരുടെയും പൊതുമുതലാണെന്നുമുള്ള വിനയമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക്, പ്രത്യേകിച്ച്, അതിനെ നയിക്കുന്ന നേതാക്കള്‍ക്കുണ്ടാകേണ്ടത്. പിണറായിയെപ്പോലുള്ള നേതാക്കളില്‍ ഇല്ലാത്തതും അതു തന്നെയാണ്‍്.

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു (പ്രത്യേകിച്ചും, തീവ്രകമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്)മാത്രമേ പ്രസക്തിയുള്ളുവെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്. കൊസാംബി തന്റെ ലേഖനങ്ങളില്‍ സൂചിപ്പിക്കാറുണ്ടായിരുന്ന ഔമാമു-കള്‍ (ഔദ്യോഗിക മാര്‍ക്സിസ്റ്റ് മുന്നണി)നിരാശാജനകമായ വലതുപക്ഷ ധ്രുവീകരണത്തിലേക്കാണ് നടന്നടുത്തുകൊണ്ടിരിക്കുന്നത്. റഷ്യയിലായാലും, ചൈനയിലായാലും, ഇന്ത്യയില്‍തന്നെ, ബംഗാളിലും, കേരളത്തിലും ഒക്കെ, ഇത് പ്രകടമാവുകയും ചെയ്യുന്നു.

വിന്‍സ് said...

പിണറായി ഒരു പ്രാക്റ്റിക്കല്‍ പൊളിറ്റീഷന്‍ ആയതു കോണ്ടാണോ പുള്ളിയെ ‘മൂന്നാംകിട’ എന്നു വിളിച്ചത്?? പിണറായിയുടെ ജോലി പാര്‍ട്ടി വളര്‍ത്തുക എന്നുള്ളാതാണു, അതു പുള്ളി നന്നായി ചെയ്യുന്നും ഉണ്ട്. വിജയന്‍ മാഷിനെ കുറിച്ച് പറയാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ എന്താണെന്നു എല്ലാവര്‍ക്കും വ്യക്തം ആയി അറിയാം. ഒരു പാര്‍ട്ടിയുടെ നേതാവ് പ്രതികരിക്കേണ്ട രീതിയില്‍ മാത്രമെ പിണറായി അന്നു സംസാരിച്ചിട്ടുള്ളു.
മൂന്നാംകിട രാഷ്ടീയക്കാരന്‍ എന്നൊക്കെ പറയേണ്ടത് അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവരേയും, ജനങ്ങള്‍ക്ക് മുന്‍ബില്‍ ആളാവാന്‍ എന്തും കാണിക്കുന്നവരെയും അല്ലേ?? അച്ചൂ മാമയെ ഒക്കെ ഒരു ‘മൂന്നാംകിട’ എന്നു വിളിച്ചാല്‍ കുഴപ്പം ഇല്ലായിരുന്നു.

ഞാന്‍ ഒരു കമ്മ്യുണിസ്റ്റുകാരന്‍ അല്ല, കമ്മ്യൂണിസത്തെ വെറുക്കുന്ന ഒരാള്‍ ആണെന്നും കൂടി പറഞ്ഞു കൊള്ളട്ടെ.

അനില്‍ശ്രീ... said...

രാജീവ് ..നല്ല ലേഖനം.. പറഞ്ഞതെല്ലാം ശരി തന്നെ.ഒരു വിധം പൂര്‍ണമായി തന്നെ യോജിക്കുന്നു.

ഇനി,

പ്രാക്റ്റിക്കല്‍ പൊളിറ്റീഷന്‍ എന്നൊരു പ്രയോഗം തന്നെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കെതിരാണ്. അത് തന്നെയാണ് പിണറായിയുടെ കുഴപ്പവും. പാര്‍ട്ടി വളര്‍ത്തുന്നത് പഴയ വിപ്ലവങ്ങളേയും അതിനു വേണ്ടി പ്രവര്‍ത്തിച്ചവരേയും മറന്നു കൊണ്ടല്ല.

Pinarayi is state General Secretary of CPM... ഒക്കെ ശരി തന്നെ. പക്ഷേ പിണയായി വിജയന്‍ പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറി ഒന്നും അല്ലല്ലോ..പാര്‍ട്ടി എങ്ങനേയും വളര്‍ത്തുക എന്നതായിരുന്നില്ല പണ്ടത്തെ സെക്രട്ടറിമാര്‍ ചെയ്തിരുന്നത്.

ലാല്‍സലാം,

കിരണ്‍ തോമസ് തോമ്പില്‍ said...

രാജീവേതാങ്കള്‍ നയം വ്യക്തമാക്കിയ സ്ഥിതിക്ക്‌ (പാര്‍ട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ ഇപ്പോഴും (അമിതമായിപ്പോലും)വിശ്വാസം ഉള്ള ഒരാള്‍.)
ഇനി എത്രത്തോളം എന്റെ കമന്റിന്‌ പ്രസക്തിയുണ്ട്‌ എന്ന് കരുതുന്നില്ല. എന്നാലൌം സമാന വിഷയത്തില്‍ ഈ പോസ്റ്റിലെ ആശയത്തിന്‌ വ്യത്യസ്ഥമായി ഒരു പോസ്റ്റിട്ടിരുന്നു. എന്റെ പോസ്റ്റിനേക്കാള്‍ 100% മികച്ച കമന്റുകളും താങ്കള്‍ക്ക്‌ വായിക്കുവുന്നതാണ്‌

സഖാവ് said...

സജീവേട്ടാ

“പാര്‍ട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ ഇപ്പോഴും (അമിതമായിപ്പോലും)വിശ്വാസം ഉള്ള ഒരാള്“‍

എവിടെ ആണിന്ന് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്ളത്. ചൈനയ്യില്‍ പോലും നവ ലിബറല്‍ ചിന്തധാര സ്വീകരിച്ചു കഴിഞ്ഞൂ. ഇതെന്റെ കൂടെ ജോലി ചെയ്യുന്ന ചൈനീസ് അവരുടെ കമ്മ്യൂണിസം പങ്കു വച്ചപ്പോള്‍

“ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു (പ്രത്യേകിച്ചും, തീവ്രകമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്)മാത്രമേ പ്രസക്തിയുള്ളുവെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്.“

നമ്മുടെ തീവ്രകമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ ഉള്ള സ്വീകരണം നമ്മുക്ക് നന്നായി അറിയാം. വ്യക്തിപര്‍മായി തന്നെ ഒരു CPI (ML) പ്രവര്‍ത്തകനെ അറിയുകയ്യും ചെയ്യാം.

പിന്നെ സജീഷ് പറഞ്ഞ പോലെ ആരൊക്കെ പാര്‍ട്ടി സെക്രട്ടറി ആയ്യിരിന്നിട്ടുണ്ടോ അവരെല്ലാം ഒരോ വിധത്തില്‍ ഇങ്ങനെ വീമര്‍ശിക്കപ്പെട്ടിട്ടിണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു തരത്തില്‍ ആയിരുന്നു. ‘കിരാത രഷ്ട്രീയം’, വികസന വിരോധികള്‍.

ഇനി പതുക്കെ ഇതു മാറും, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വരും

Rajeeve Chelanat said...

അനില്‍ശ്രീ..ഒടുവില്‍ പറഞ്ഞ വാചകത്തിന് അടിവരയിടുന്നു. എങ്ങിനെയും പാര്‍ട്ടി വളര്‍ത്തുക എന്നതാ‍യിരുന്നില്ല ആദ്യകാലങ്ങളിലെ ലക്ഷ്യം.
വിന്‍സിനുള്ള മറുപടി അതിലുണ്ട്.

കിരണ്‍, താങ്കളുടെ പോസ്റ്റ് വായിച്ചു. അതില്‍ കമന്റു ചെയ്തിട്ടുണ്ട്. കാലികപ്രാധാന്യമുള്ള പോസ്റ്റുകള്‍ താങ്കളുടെ ബ്ലോഗ്ഗില്‍ കാണുന്നതില്‍ സന്തോഷം.

സഖാവേ, സജീവേട്ടാ‍ എന്ന അഭിസംബോധന അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കി. പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമാ‍യ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ നിരവധിയുണ്ട്. ചൈനയില്‍ നവ-ഉദാരീകരണ വാദം ശക്തിപ്പെടുന്നു എന്നത് നേരുതന്നെ. എങ്കിലും, ലോകത്തിന്റെ പല ഭാഗത്തും, വര്‍ഗ്ഗസിദ്ധാന്തത്തില്‍ അധിഷ്ഠിതമാ‍യ, തങ്ങളുടെ സാഹചര്യങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള (പലപ്പോഴും സോഷ്യല്‍ ഡെമോക്രസിയിലേക്ക് വഴിതെറ്റൂകയും ചെയ്യുന്ന) കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ നിലവിലുണ്ട്. തിരുത്തലുകളും നടക്കുന്നുണ്ട്. സാമ്രാജ്യത്വത്തിനും, അതിന്റെ പ്രാദേശിക ഏജന്‍സികള്‍ക്കുമെതിരായ ജനപ്രക്ഷോഭങ്ങളും നിരവധിയാണ്. സാമ്രാജ്യത്വ ഫണ്ടിംഗ് ദല്ലാളുകള്‍ക്ക് തങ്ങളെ അടിയറവുവെച്ച പല രാജ്യങ്ങളും അതിന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള ചില രാജ്യങ്ങളില്‍ ഈ തിരിച്ചറിവ് ഇനിയും ഉണ്ടാവാനിരിക്കുന്നതേയുള്ളു.

കിരണ്‍ തോമസ് തോമ്പില്‍ said...

ചേലാട്ടേ

എനിക്ക്‌ ഒരു സംശയം. ആഗോളവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്ര ഗവണ്‍മന്റ്‌ ഉള്ള ഒരു രാജ്യത്ത്‌ കേരളം പോലുള്ള ഒരു സംസ്ഥാനം എന്ത്‌ നിലപാടാണ്‌ എടുക്കുക. മാറ്റത്തിനനുസ്സരിച്ച്‌ മാറുക എന്നതാണ്‌ ആകേ ചെയ്യാവുന്നത്‌. ബംഗാളില്‍ ബുദ്ധദേവ്‌ ചെയ്യുന്നതും ( അതിന്‌ ആചാര്യന്‍ ബസുവിന്റെ പിന്തുണയും ഉണ്ട്‌) അത്‌ തന്നെയാണ്‌. ഇതെ ആശയത്തെ അല്ലാതെ മേറ്റെന്തെങ്കിലും നടത്താന്‍ പിണറായി ശ്രമിച്ചോ? കേരളത്തിലെ CPM എന്നത്‌ മാണി ഗ്രൂപ്പൊന്നും അല്ലല്ലോ പിണറായിക്ക്‌ ഒറ്റക്ക്‌ തീരുമാനം എടുക്കാന്‍. CPM ന്റെ കേന്ദ്രകമ്മിറ്റി അംഗീകരിച്ച നയങ്ങള്‍ മാത്രമേ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക്‌ നടപ്പിലാക്കാന്‍ കഴിയൂ. അല്ലാതെ അദ്ദേഹത്തിന്റെ സ്വന്തം അജണ്ടയിക്കെ നടപ്പിലാക്കാന്‍ സാധിക്കുമോ?. മാറ്റം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ബംഗാള്‍ നേതൃത്വം വിമര്‍ശനതീതമായി നീങ്ങുമ്പോള്‍ പാവം പിണറായി ഇതെ നയങ്ങള്‍ കേരളത്തിലും വേണ്ടെ എന്ന് ചോദിക്കുമ്പോള്‍ അദ്ദേഹം മൂന്നം കിടക്കാരനായി. ഒരേ സമയം ദേശാഭിമാനിയിലും പാഠത്തിലും ജോലി ചെയ്യുന്ന വിജയന്‍ മാഷോട്‌ പിണറായി വിജയന്‍ മാഷേ ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറയുന്നത്‌ ഇത്ര വലിയ തെറ്റാണോ. ഇത്‌ ഏത്‌ പ്രസ്താനത്തിന്റെയും അധികാരികള്‍ ചെയ്യുന്നതല്ലേ പിണറായിയും ചെയ്‌തിട്ടുള്ളൂ.

മുക്കുവന്‍ said...

രാജീവേ, തന്നെപോലെ ചിന്തിക്കുന്ന വേറൊരുത്തന്‍.

കഴിഞ്ഞാഴ്ച ഒരുത്തനായി പരിചയപ്പെട്ടു. ടി.കെ.എം എഞിനീയറിങ് കോളേജിലെ എസ്.ഫ്.ഐ ജെനറല്‍ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ നമ്മേപ്പോലുരത്തന്‍. അദ്ദേഹം വോട്ട് ചൊദിച്ച് ടി.കെ.എം ന്റെ മാനേജ്മെന്റ് കോട്ടയില്‍ പഠിക്കുന്നവരുടെ ഹൊസ്റ്റലില്‍ ചെന്ന് പെട്ടത് വി.എസിന്റെ മകന്റെ മുന്‍പില്‍...

സ്വാശ്രയ കോളേജ് പാടില്ല എന്ന് എസ്.എഫ്.ഐ കൊടിപിടിച്ച് നടക്കുംബോള്‍ വി.എസിന്റെ മകന്‍ മാനേജ്മെന്റ് കോട്ടയില്‍ കേരളത്തില്‍ തന്നെ പഠിക്കുന്നു.


പിണറായിയുടെ മകള്‍ ലണ്ടനില്‍ പഠിക്കുന്നു, തൊഴിലാളി നേതാവല്ലെ, സി.ഐ.ടി.യു ഭരിക്കണമെങ്കില്‍ ഓക്സ്ഫൊര്‍ഡ് ബിരുദം വേണ്ടി വരും.

അതാണ് പാര്‍ട്ടി, അതാണ് ആദര്‍ശം...

Rajeeve Chelanat said...

കിരണ്‍,

പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങളെയും, ഓരൊ പ്രദേശത്ത് (സംസ്ഥാനത്ത്)പാര്‍ട്ടിയുടെ (അഥവാ അതിന്റെ നേതാക്കളുടെ സ്വകാര്യ താത്‌പര്യത്തിന്‍ കീഴില്‍) നടക്കുന്ന സാമൂഹ്യ-വികസന പദ്ധതികളെയും വെവ്വേറെതന്നെ കാണണം.

ഉദാഹരണത്തിന്, കേരളത്തില്‍ നടക്കുന്ന വാട്ടര്‍-തീം, വിനോദ, മള്‍ട്ടി-സ്പെഷ്യാലിറ്റി സംരംഭങ്ങള്‍. മള്‍ട്ടി-സ്പെഷ്യാലിറ്റികള്‍ വേണ്ടെന്നല്ല പറയുന്നത്. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തകരുന്നത് കണ്ടുകൊണ്ടിരുന്ന്, മള്‍ട്ടി-സ്പെഷ്യാലിറ്റികള്‍ നിര്‍മ്മിക്കുന്ന ആ പ്രക്രിയയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസ സംവിധാനം കാര്യക്ഷമമാക്കാതെ, അതിനു തരിമ്പുപോലും ശ്രമിക്കാതെ, സ്വാശ്രയ-പ്രശ്നത്തില്‍ ഒതുങ്ങിക്കൂടുന്ന അവസ്ഥ. ഇതൊക്കെയാണ് ഞാന്‍ സൂചിപ്പിച്ചത്.

ബംഗാളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനാതീതമാണെന്ന് ആരാണ് പറഞ്ഞത്. അവിടെ പ്രശ്നങ്ങള്‍ കേരളത്തേക്കാളും, രൂക്ഷമല്ലേ? പാര്‍ട്ടിക്കു തന്നെ ഒടുവില്‍ അത് ബോദ്ധ്യപ്പെടുകയും ചെയ്യുന്നില്ലേ? നന്ദിഗ്രാമിലും, സിംഗൂറിലും ഒക്കെ പാര്‍ട്ടി ചെയ്യുന്നത് പാര്‍ട്ടി വിരുദ്ധം മാ‍ത്രമല്ല്. തൊഴിലാളിവിരുദ്ധം കൂടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. വെറുതെയല്ല, ടാറ്റ, ബുദ്ധന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്തത്.

mukkuvan

ശരിയാണ്. വി.എസ്. കറകളഞ്ഞ സഖാവാണെന്നൊന്നും എനിക്കും അഭിപ്രായമില്ല. അതുകൊണ്ട്, പാര്‍ട്ടിക്ക് ആദര്‍ശവും, പ്രത്യയശാസ്ത്രമൊന്നും വേണ്ട എന്ന നിഗമനത്തിലേക്കല്ല ഞാന്‍ ചെന്നെത്തുന്നത്. ഒരു complete purificiation പാര്‍ട്ടിയില്‍ ആവശ്യമാണ്‍്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരായ സാധാരണക്കാര്‍ ഇതൊക്കെ മനസ്സിലാക്കിത്തുടങിയിരിക്കുന്നു.They have become more political than ever before, in another sense.

കിരണ്‍ തോമസ് തോമ്പില്‍ said...

മള്‍റ്റി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ തുടങ്ങിയാല്‍ പൊതു സംവിധാനങ്ങള്‍ തകരുമോ. പൊതു സംവിധാനങ്ങള്‍ തകര്‍ക്കാന്‍ അതെങ്ങനെ വഴിവയ്ക്കും. ഇടത്തരക്കാരന്‌ കുറഞ്ഞ ചിലവെയില്‍ ആരോഗ്യപരിപാലനം ലഭിക്കാന്‍ ഇവ സഹായിക്കില്ലേ. എല്ലാം സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ വന്നാല്‍ മതി എന്ന് ചിന്തിക്കുന്നത്‌ മൌലീക വാദമല്ലേ. ഇതിന്‌ രണ്ടിനും ഇടയില്‍ ഒരു സ്പേസ്‌ കണ്ടെത്തിയാല്‍ എന്ത്‌ തെറ്റാണ്‌ പറ്റുക. ഇടത്തരക്കാര്‍ക്ക്‌ ഇത്തരംകേന്ദ്രങ്ങളേ ആശ്രയിക്കാന്‍ കഴിയും അപ്പോള്‍ പൊതു കേന്ദ്രങ്ങളില്‍ കൂടുതല്‍ വരുന്നത്‌ താഴേത്തട്ടുകാരാകില്ലെ. ഇപ്പോള്‍ ഇടത്തരക്കാരും താഴേത്തട്ടിലുള്ളവരുമാണ്‌ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നത്‌. ഇവിടെ എല്ലാവര്‍ക്കും സൌജന്യ ചികിത്സയാണ്‌ ലഭിക്കുന്നത്‌ . അതുകൊണ്ട്‌ തന്നെ ഈ കേന്ദ്രങ്ങളില്‍ എന്നും വിഭവങ്ങളുടെ അപര്യപ്തതയാണ്‌ ഉണ്ടാകുക. അത്‌ ഒഴിവക്കാനും സ്വകാര്യ കേന്ദ്രങ്ങളിലെ ചൂഷണം ഒഴിവാക്കാനും സഹകരണ സ്ഥാപങ്ങള്‍ സഹായിക്കില്ലേ.

എന്തുകൊണ്ട്‌ ബംഗാള്‍ നേതൃത്വം ഇത്തരം മാറ്റങ്ങള്‍ക്ക്‌ വേണ്ടി ശക്തമായ നിലപാട്‌ എടുക്കുന്നു. 25 വര്‍ഷം CPM ന്റെ അനിഷേധ്യ നേതാവ്‌ ബസു ഭരിച്ച ബംഗാള്‍ കാലത്തിന്റെ ചുവരെഴുത്ത്‌ മനസ്സിലാക്കുന്നു. എന്തു വിമര്‍ശങ്ങളേയും അതിജീവിച്ച്‌ വ്യവസായ വല്‍ക്കരണത്തിനും മറ്റും തുനിഞ്ഞിറങ്ങുന്നു. ഇതാണ്‌ കാലം നല്‍കിയ തിരിച്ചറിവ്‌ എന്ന് പറയുന്നത്‌. 30 വര്‍ഷത്തെ കമ്യൂണിസ്റ്റ്‌ ഭരണത്തിലും ഒരു ശരാശരി ബംഗാളിയുടെ നിലവാരം മറ്റ്‌ ബൂര്‍ഷ സ്റ്റേറ്റുകളേക്കാള്‍ വളരെ താഴേയാണ്‌ എന്ന തിരിച്ചറിവ്‌. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കേരളവും തയ്യാറാകണം. എന്റെ പോസ്റ്റില്‍ ശ്രീ രാധേയന്‍ പറഞ്ഞതു പോലെ ചരകന്റെ ആയുധങ്ങള്‍ പോരെ കീഹോള്‍ സര്‍ജ്ജറി നടത്താന്‍. മാറ്റം ഇല്ലാത്തത്‌ മാറ്റത്തിന്‌ മാത്രമെന്ന് തിരിച്ചറിവ്‌ സ്വപ്ന ജീവികള്‍ക്ക്‌ വരേണ്ട സമയം അതിക്രമിച്ചു.

Rajeeve Chelanat said...

സഹകരണമേഖലയെക്കുറിച്ച് അല്‍പ്പംകൂടി വായിച്ചുനോക്കാന്‍ അപേക്ഷ. മള്‍ട്ട്-സ്പെഷ്യാലിറ്റി വ്യവസായങ്ങളെക്കുറിച്ചും. വ്യവസായങ്ങള്‍ക്കോ, മറ്റോ എതിരല്ല ഇതെഴുതുന്നയാള്‍. പക്ഷേ, വ്യവസായങ്ങള്‍ എന്ന പേരില്‍ ബംഗാള്‍ സര്‍ക്കാരും, കേന്ദ്രസര്‍ക്കാരും കൊണ്ടുവരുന്നത്, പ്രത്യേകസാമ്പത്തികമേഖലകളാണ്. കേരളത്തിലും അത് തുടങ്ങിക്കഴിഞ്ഞു.അതും, കര്‍ഷകരുടെയും, താഴെക്കിടയിലുള്ളവരുടെയും അവകാശങ്ങളെ നിഷേധിച്ചുകൊണ്ടാണ് ഈ വക ആഘോഷങ്ങളെന്നതും തിരിച്ചറിയണം.

വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണ സമ്പ്രദായം, ഇവയൊക്കെ ഇന്ന് വരുന്നത്, സ്വകാര്യ സംരംഭങ്ങളെന്ന നിലക്കോ, സഹകരണമേഖലയിലോ ആണ്. ഭരണകൂടം അപ്രത്യക്ഷമാകുന്നു എന്ന് അര്‍ത്ഥം.

കിരണ്‍ തോമസ് തോമ്പില്‍ said...

ചേലാട്ടേ പൊതു മേഖലയുടെ കാലം കഴിഞ്ഞു അതുമല്ലെങ്കില്‍ ഇവിടുത്തെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ തകര്‍ത്തു. ഇന്ന് മതങ്ങള്‍ തങ്ങളുടെ ആദര്‍ശങ്ങള്‍ ഉല്‍കൃഷ്ടമാണ്‌ എന്ന് പറയുന്നത്‌ പോലെ ആയി കമ്യൂണിസ്റ്റ്‌ ആശയങ്ങളും. പൊതു ഇടങ്ങള്‍ തകര്‍ത്തത്‌ ഇവിടുത്തെ തൊഴിലാളി വര്‍ഗ്ഗമാണ്‌. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല ജീവനക്കാരുമൊക്കെ സംഘടിതമായി നിന്ന് തകര്‍ത്തു. അതില്‍ ഒരു കറക്‌ഷന്‍ നടത്താനോ തെറ്റ്‌ തിരുത്താനോ ഒരു നേതാവും തുനിഞ്ഞില്ല. അപ്പോള്‍ എന്തു പറ്റി അനിവാര്യമായ പതനത്തിലേക്ക്‌ അതെത്തി. ഉദ്യോഗസ്ഥരെക്കുറിച്ച്‌ എന്റെങ്കിലും പറയാന്‍ തുനിഞ്ഞത്‌ പുത്തന്‍ തലമുറയില്‍പ്പെട്ട മൂന്നാം കിടക്കാര്‍ മാത്രം ഒപ്പം അച്ചുതനന്ദനും. ഈ വിചാരം കുറേക്കാലം മുന്നെ ഉണ്ടായിരുന്നു എങ്കില്‍ ഈ ഗതി വരില്ലായിരുന്നു. എന്തുകൊന്റ്‌ വിദേശ വസ്തുക്കള്‍ക്ക്‌ പിന്നാലെ ജനം ഓടുന്നു. അലെങ്കില്‍ സ്വകാര്യമേഖലകളിലെക്ക്‌ ജനം ഓടുന്നു. പൊതു ഇടങ്ങള്‍ തകര്‍ത്തതുകൊണ്ട്‌ ആര്‍ തകര്‍ത്തും ഇടതുപക്ഷ

Rajeeve Chelanat said...

പൊതു ഇടങ്ങള്‍ തകര്‍ത്തത് തൊഴിലാളികളാണ്.
ബഹുജന സംഘടനകളാണ്. (ഉദ്യോഗസ്ഥരെ)ചോദ്യം ചെയ്തത് പുത്തന്‍ തലമുറയും, വി.എസ്സും. മാത്രം.

ഭേഷ്. നല്ല കണ്ടുപിടുത്തം.

ഇനി ഒന്നും എനിക്ക് പറയാനില്ല കിരണ്‍.ക്ഷമിക്കൂ..

ചര്‍ച്ചയില്‍ പങ്കെടുത്തതിനു നന്ദി.

NITHYAN said...

എം.എന്‍ വിജയനെ ഒതുുക്കാന്‍ പിണറായി വിജയന്‍ കണ്ടെത്തിയ ശിഖണ്ഡിയാണ്‌ അഴീക്കോട്‌. പിണറായി വിജയന്‍ നല്ല തങ്കപ്പെട്ട കമ്മ്യൂണിസ്റ്റാണെന്ന്‌ ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്‌. ഇപ്പോ ഒന്നുകൂടി തെളിയിച്ചു എന്നുമാത്രം. ഇപ്പോ വിജയനുവേണ്ടി വക്കാലത്തുമായി നടക്കുന്ന കൂലിപ്രസംഗകന്‍ പണ്ട്‌ പറഞ്ഞത്‌ മനുഷ്യന്‍ അധപ്പതിച്ചാല്‍ മൃഗമാവും, മൃഗം അധപ്പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും എന്നായിരുന്നു. ഈ സൂക്തം ഉരുവിട്ട മഹാനെ അന്ന്‌ തലശ്ശേരിയിലെ ജനങ്ങള്‍ ഇഗന്നാഥ ക്ഷേത്രാങ്കണത്തില്‍ പ്രഭാഷണത്തിനെത്തിയപ്പോള്‍ പെരുമാറിയതെങ്ങിനെയായിരുന്നു എന്ന്‌ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ മറന്നിരിക്കാന്‍ വഴിയില്ല. ഈ മഹാന്‍ അന്ന്‌ വായ തുറക്കാതെ പിന്തിരിഞ്ഞോടി ധീരത തെളിയിച്ചതുമാണ്‌

Anonymous said...

സര്‍ക്കാരിന്റെ ഗസറ്റഡ് ഓഫീസറായ പ്രൊഫസറായി സുരക്ഷിതമായി പെന്‍ഷന്‍ പറ്റിയശേഷം മാത്രം കമ്മ്യൂണിസ്റ്റും വിപ്ലവകാരിയും പിന്നെ അതിവിപ്ലവകാരിയും ആയ ആളാണ് എം. എന്‍. വിജയന്‍.മനശ്ശാസ്ത്രനിരൂപണസിദ്ധാന്തങ്ങള്‍ മലയാളത്തില്‍ പ്രയോഗിച്ച ആള്‍ എന്നതിനപ്പുറം ഒരു പ്രാധാന്യവുമില്ലാതിരുന്ന വിജയന്‍ മാഷ് പെന്‍ഷന്‍ പറ്റിയശേഷം സി.പി.എമ്മിനെ അന്ധമായി ന്യായീകരിക്കാന്‍ തുടങ്ങിയപ്പോള്‍ സി.പി. എം അദ്ദേഹത്തിനു കേരളത്തിലുടനീളം വേദികളൊരുക്കി.അങ്ങിനെ സി.പി.എമ്മിന്റെ പുറത്തു കയറി എഴുന്നള്ളി എം. എന്‍. വിജയന്‍ സാംസ്കാരിക നായകനായി. മലപ്പുറം സമ്മേളനത്തില്‍ അവസാന നിമിഷം വേദി നിഷേധിക്കപ്പെടുകയും ഇനിമേല്‍ തന്റെ ‘സൈദ്ധാന്തിക മേ‌ല്‍‌ക്കോയ്മ‘ പാര്‍ടിയില്‍ നടപ്പാവില്ലെന്നും കണ്ടപ്പോള്‍ പാര്‍ടി വിട്ടു പിളര്‍ന്നു തന്റെ കൂടെപ്പോരാന്‍ സി. പി. എം അണികളെ എം. എന്‍. വിജയന്‍ ആഹ്വാനം ചെയ്തു.(പാര്‍ടിയില്‍ വിമര്‍ശനം പാടില്ലെന്നും കാറ്റും വെളിച്ചവും കയറിയാല്‍ പ്രസ്ഥാനം തകരുമെന്നും എം. എന്‍ വിജയന്‍ പ്രസ്താവിച്ചത് മലപ്പുറം സമ്മേളനത്തിനു നാലുമാസം മുന്‍പായിരുന്നു!)


പണമുണ്ടാക്കാന്‍ വേണ്ടിമാത്രം ഗള്‍ഫില്‍ ജീവിക്കുന്ന രാജേവ് ചേലനാട്ടിനെപ്പോലുള്ള എന്‍. ആര്‍ .ഐ കളുടെ വിപ്ലവനാട്യവും വീരവാദങ്ങളും വ്യാജ ആവേശങ്ങളും വെറും ആത്മവഞ്ചന മാത്രമാണ്.