Wednesday, May 21, 2008

ഇങ്ങിനെവേണം പഠിപ്പിക്കാന്‍

സെക്കൻഡറി, ഹയർ സെക്കൻഡറി, ജൂനിയർ കോളേജുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള ഒരു മാർഗ്ഗനിർദ്ദേശരേഖ മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്‌. സംസ്ഥാനത്തിലെ കൂട്ടുകക്ഷി സർക്കാരിന്റെ ഒരു മഹാരാഷ്ട്ര നവനിർമ്മാണമെന്ന് അതിനെ വിളിച്ചാലും തരക്കേടില്ല.കുപ്രസിദ്ധനായ ബൽതാക്കറെയുടെ അത്രതന്നെ (കു)പ്രസിദ്ധിയായിട്ടില്ലാത്ത മരുമകൻ രാജ്‌ താക്കറെ ആ വാക്കുപയോഗിക്കുന്നതുകൊണ്ട്‌, മഹാരാഷ്ട്ര നിർമ്മാണമെന്ന് ആ രേഖയെ വിളിക്കുന്നില്ലെന്നു മാത്രമേയുള്ളു. എങ്കിലും, അതിൽ കുറഞ്ഞൊന്നുമല്ല ആ രേഖയും.

അധ്യാപകർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അക്കമിട്ടുനിരത്തുന്ന ആ രേഖയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്‌, പൂന സർവ്വകലാശാലയിലെ പരഞ്ച്‌പൈയാണ്‌. ലോകസത്ത എന്ന പത്രത്തിലൂടെ. ഈ പെരുമാറ്റച്ചട്ടങ്ങൾ അദ്ധ്യാപകർ പിന്തുടരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇവ നിർബന്ധമാണോ അല്ലയോ എന്നത്‌ വ്യക്തമാക്കിയിട്ടില്ലതാനും.

പെരുമാറ്റച്ചട്ടങ്ങൾ

അദ്ധ്യാപകർ സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കരുത്‌. പകരം സഹകരണബാങ്കുകളിൽ നിക്ഷേപിക്കുക. ഓഹരികളിൽ കൈകടത്തുന്നത്‌ ചൂതാട്ടമാണെന്നതുകൊണ്ട്‌, അദ്ധ്യാപകരുടെ കുടുംബാംഗങ്ങളും അതിൽനിന്ന് അകന്നുനിൽക്കണം.ഇതിൽ വലിയ കുഴപ്പമൊന്നും ഒറ്റനോട്ടത്തിൽ കാണാൻ കഴിഞ്ഞുവെന്നു വരില്ല. എങ്കിലും, ഈ ചൂതാട്ടം (ഗാംബ്ലിംഗ്‌) എന്ന വാക്കിനെയാണ്‌ ഇവിടെ സർക്കാർ തങ്ങളുടെ സൗകര്യംപോലെ ഉപയോഗിക്കുന്നത്‌. മധ്യവർഗ്ഗ മറാത്തിക്ക്‌ ചൂതാട്ടമെന്നത്‌ അത്ര വലിയ തെറ്റുള്ള ഒരു കാര്യമല്ല. അത്‌ അവരെ ഞെട്ടിക്കുകയൊന്നുമില്ല. ജുഗാർ എന്ന വാക്കാകട്ടെ സദാചാരപരമായ അർത്ഥവിവക്ഷകളുള്ള വാക്കാണ്‌. അതുകൊണ്ടുതന്നെ, നഗരങ്ങളിലെ മറാത്തി വ്യവഹാര ഭാഷയിൽ ചൂതാട്ടമെന്നത്‌ സാധാരണമായ ഒരു വാക്കാണ്‌. എന്നാൽ ഗുജാർ എന്ന മറാത്തിപദത്തെ അങ്ങേയറ്റത്തെ അവജ്ഞയോടെയാണ്‌ അവർ കാണുന്നതും. വാക്കുകളുടെ സദാചാരപരമായ അംഗീകാരത്തിന്റെ കാര്യമാണത്‌. അതുകൊണ്ട്‌ ഈ മാർഗ്ഗനിർദ്ദേശത്തെ സദുദ്ദേശപരമായി ആളുകൾ തെറ്റിദ്ധരിക്കാനിടയുണ്ട്‌.

വിവാഹത്തിന്റെ കാര്യത്തിലുള്ള മാർഗ്ഗനിർദ്ദേശമാണ്‌ ഏറ്റവും രസകരമായത്‌. അതിനെ ‘ശാസന‘ എന്നു പേരിട്ടാലും കുഴപ്പമില്ല. അതിൽ പറയുന്നത്‌. വിവാഹമോചനം നേടിയ പുരുഷന്റെയോ സ്ത്രീയുടെയോ മുന്‍‌ജീവിതപങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ, അദ്ധ്യാപകർ അവരെ വിവാഹം കഴിക്കരുതെന്നാണ്‌ സർക്കാരിന്റെ നിര്‍ദ്ദേശത്തിലുള്ളത്. വിവാഹമോചിതരെ വിവാഹം കഴിക്കണമെങ്കിൽ, മുൻഭാര്യയോ, മുൻഭർത്താവോ ജീവിച്ചിരിക്കാൻ പാടില്ല എന്ന് ചുരുക്കം. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന അദ്ധ്യാപകർ വിവാഹമോചിതരിൽനിന്ന് അകലം പാലിക്കണം എന്നാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിവാഹമോചനവും, വിവാഹമോചനം നേടിയവരെ പുനർവിവാഹം ചെയ്യലുമൊക്കെ അധാർമ്മികമായി കണക്കാക്കിയിരുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃതമായ സാമൂഹ്യധാരണകളുടെ പുനരവതാരമാണ്‌ ഇത്‌.

എഴുതരുത്‌, സംസാരിക്കരുത്‌

മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ള നിർദ്ദേശമാണ്‌ ഇനി പറയാൻ പോകുന്നത്‌. അദ്ധ്യാപകർ കവിതയോ കഥയോ എഴുതാന്‍ പാടുള്ളതല്ല. ഇനി അഥവാ, എഴുതുകയാണെങ്കിൽതന്നെ, അത്‌ ഒരു കാരണവശാലും പ്രസിദ്ധീകരിക്കുകയുമരുത്‌. ഇതിൽ നാടകരചന ഉൾപ്പെടുമോ എന്നറിയില്ല. അദ്ധ്യാപകനായ ഒരു നാടകരചയിതാവിനോട്‌, അദ്ദേഹത്തിന്റെ സർഗ്ഗവ്യാപാരം ഈ ഫത്‌വയിൽ ഉൾപ്പെടുമോ എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നാണ്‌ പറഞ്ഞത്‌. ലോകസത്ത ഏതായാലും ഇതിനെക്കുറിച്ച്‌ അധികം പരാമർശിക്കുന്നുമില്ല.

ഇനി മറ്റൊന്ന്. അദ്ധ്യാപകർ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്നാണ്‌. സെക്കൻഡറി സ്കൂളുകളിലോ ജൂനിയർ കോളേജുകളിലോ പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്‌ നിങ്ങളെങ്കിൽ, പൊതുസമ്മേളനങ്ങൾ നിങ്ങൾക്കുള്ളതല്ല. ഈ നിർദ്ദേശം രാജ്യത്തിന്റെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ്‌ പ്രക്രിയകൾക്ക്‌ തീർത്തും വിരുദ്ധമാണെന്നു കാണാൻ കഴിയും. അതിന്റെ ഭരണഘടനാസാധുതപോലും ചോദ്യം ചെയ്യപ്പെടാവുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്‌. അതുകൊണ്ടും തൃപ്തിവരാതെ, മറ്റൊരു പെരുമാറ്റച്ചട്ടംകൂടി ഈ മാർഗ്ഗനിർദ്ദേശരേഖ മുന്നിൽ വെക്കുന്നു. കൂടുതൽ വിചിത്രമായ മറ്റൊന്ന്. തന്റെ ഏതെങ്കിലും ബന്ധു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി അറിഞ്ഞാൽ അദ്ധ്യാപകർ അവരവരുടെ സ്കൂളുകളെയോ കോളേജുകളെയോ ആ വിവരം അറിയിക്കണമെന്നാണ്‌ അത് ആവശ്യപ്പെടുന്നത്‌.

ഇതൊക്കെ തമാശയായോ അസംബന്ധമായോ തള്ളിക്കളയാമായിരുന്നു. എങ്കിലും, ഇതൊന്നും നമ്മൾ വിചാരിക്കുമ്പോലെ, അത്രക്ക്‌ നിർദ്ദോഷമല്ലതന്നെ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഉത്തരവാദിത്ത്വമുള്ള സമ്പൂർണ്ണ പൗരന്മാരായി അദ്ധ്യാപകരെ കാണാൻ വിസമ്മതിക്കലാണിത്‌. അതിനേക്കാൾ ഗുരുതരമായ കാര്യം, ഇത്‌, അദ്ധ്യാപകരുടെ ക്രിയാത്മകമായ ഊർജ്ജത്തിനെതിരെയുള്ള ഒരു പ്രഹരമാണെന്നതാണ്‌. ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ അടിച്ചമർത്തുന്നത്‌ ഗൂഢാലോചനയുടെ മാർഗ്ഗമുപയോഗിച്ചാണെന്ന് പറഞ്ഞത്‌ 19-ം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിന്തകനായ വിഷ്ണുശാസ്ത്രി ചിപ്‌ലുങ്കരായിരുന്നു. കാവ്യഖലി എന്നായിരുന്നു ബ്രിട്ടീഷുകാരുടെ ഗൂഢാലോചനയെ ദ്യോതിപ്പിക്കാൻ വിഷ്ണുശാസ്ത്രി ഉപയോഗിച്ച പദം. പേർഷ്യൻ-മറാത്തി ഭാഷയിലെ 'കവ'യിൽനിന്നാണ്‌ ആ കാവ്യഖലി എന്ന വാക്ക് വരുന്നത്‌. എന്നാൽ ഒരു ആധുനിക ഇന്ത്യൻ ചരിത്രപണ്ഡിതൻ അതിനെ (സംസ്‌കൃതത്തിലെ) കാവ്യമെന്ന് തെറ്റിദ്ധരിക്കുകയുമുണ്ടായിട്ടുണ്ട്‌. വിഷ്ണുശാസ്ത്രിയും കാവ്യത്തെയായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന്, ഈ മാർഗ്ഗനിർദ്ദേശരേഖയുടെ ഉപജ്ഞാതാക്കൾ കരുതിയിട്ടുണ്ടാകണം. അങ്ങിനെയായിരിക്കണം, കവിതയെയും കഥയെയുമൊക്കെ അവർ പടിയിറക്കാൻ തീരുമാനിച്ചത്‌. കാലഹരണപ്പെട്ട ആശയങ്ങളുടെ പിൻബലത്തിലാണ്‌ അവരത്‌ ചെയ്യുന്നത്‌. കുറച്ചുകാലം മുൻപ്‌ ബാറിൽ ജോലിചെയ്തിരുന്ന പെൺകുട്ടികളുടെ കാര്യത്തിൽ അവരത്‌ പ്രവർത്തികമാക്കിയത്‌ ഓർമ്മയില്ലേ? അന്ന്, അശ്ലീലതയുടെ പേരിലായിരുന്നുവെങ്കിൽ, ഇന്ന്, കവിതയുടെ പേരിലാണെന്നു മാത്രം. അതുകൊണ്ട്‌ ഒരുകാരണവശാലും കവിതയെഴുതരുതേ. നമ്മൾ അദ്ധ്യാപകരാണെന്ന് എപ്പോഴും ഓർമ്മവേണം.

തമാശയായി തോന്നുന്നുണ്ടാകാം. പക്ഷേ, ഇതൊക്കെ വരുന്നത്‌ ഒരു കൂടുതൽ വലിയ കര്‍മ്മപദ്ധതിയുടെ ഭാഗമെന്ന നിലക്കാണ്‌. അടിസ്ഥാനപരമായ ജനാധിപത്യസങ്കൽപ്പങ്ങളെയാണ്‌ അത്‌ ലക്ഷ്യവേധിയാക്കുന്നത്‌. അല്ലെങ്കിൽ പിന്നെയെങ്ങിനെയാണ്‌, അദ്ധ്യാപകർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന മട്ടിലുള്ള ഫത്‌വകളെ വിശദീകരിക്കാൻ കഴിയുക? അടിയന്തിരാവസ്ഥയുടെ ഭീകരനാളുകളിൽപ്പോലും അത്തരമൊരു നിയമം നിലവിലുണ്ടായിരുന്നില്ല. കോൺഗ്രസ്സിന്റെ എതിരാളികളായിരുന്നു അടിയന്തിരാവസ്ഥയുടെ ഇരകൾ. ആ പ്രക്രിയയാ‍കട്ടെ, അടിയന്തിരാവസ്ഥക്കുമുൻപ്‌ തുടങ്ങിവെച്ച ഒന്നായിരുന്നുതാനും. അടിയന്തിരാവസ്ഥയുടെ ഒരു മുന്നൊരുക്കമായിരുന്നു പശ്ചിമബംഗാളിലെ സിദ്ധാർത്ഥശങ്കർ റേയുടെ ഭരണനാളുകൾ. ഇത്തരം പെരുമാറ്റച്ചട്ടങ്ങളും ആ കറുത്ത നാളുകളുടെ മുന്നോടിയാണെന്നുവരുമോ?

ഇതൊക്കെ വേറും ശുപാർശകളാണെന്നും വരാം. പക്ഷേ അതൊട്ടും ആശ്വാസം തരുന്നില്ല. ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ധൈര്യപ്പെടുന്നവരുടെ ചിന്താഗതിയാണ്‌ നമ്മെ ശരിക്കും ഭയപ്പെടുത്തുന്നത്‌. ജനങ്ങളെ ഭയപ്പെടുകയും അവിശ്വസിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാണ്‌ ഈയടുത്തകാലത്തായി മഹാരാഷ്ട്രയിൽ പ്രാമുഖ്യം നേടുന്നത്‌. രാജ്‌താക്കറെയിലേക്കെത്തുമ്പോൾ അത്‌, വടക്കേ ഇന്ത്യക്കാരോടുള്ള അവിശ്വാസമായിമാറുന്നു. ഹിന്ദുക്കളുടെ ഹൃദയസ‌മ്രാട്ട് എന്നാണ്‌ അയാളുടെ അമ്മാവൻ സ്വയം വിശേഷിപ്പിച്ചിരുന്നതെങ്കിൽ, രാജ്‌താക്കറെ സ്വയം വിശേഷിപ്പിക്കുന്നത്‌, മറാത്തിഹൃദയങ്ങളുടെ സമ്രാട്ടെന്നാണ്‌. ഈ സർക്കാരാകട്ടെ, സന്മാർഗ്ഗികളുടെ ഹൃദയചക്രവർത്തിയായി അറിയപ്പെടാനായിരിക്കും ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. എന്തായാലും, അർദ്ധ-ഫാസിസ്റ്റ്‌ പ്രവണതകളുടെ അടയാളങ്ങളാണ്‌ പശ്ചിമേന്ത്യയിൽ ഇന്ന് പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്‌.

ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും സംഘടനകളും ഈയൊരു പ്രവണതക്ക്‌ കീഴ്‌പ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നത്‌ ആശ്ചര്യമുളവാക്കുന്ന കാര്യമാണ്‌. പാർട്ടികളും അവയുടെ ആശയസംഹിതകളും എന്നും സഹവർത്തിത്വത്തോടെ പോകാനിടയില്ലെന്ന് അത്‌ നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യണം. ഈ പ്രവണതകൾക്കൊക്കെ സംഘപരിവാറിനെ മാത്രം പഴിചാരുന്നത്‌ വിവേകമായിരിക്കില്ല. പരസ്പരം മത്സരിക്കുന്ന വിവിധ സംഘങ്ങളെയാണ്‌ ഇതിന്റെയൊക്കെ പിന്നിൽ കാണാൻ കഴിയുക. ഒരുകൂട്ടർക്കത്‌ സിഖ്‌-വിരുദ്ധലഹളകളാണെങ്കിൽ, മറ്റു ചിലർക്കത്‌ ഗുജറാത്താണ്‌. സെക്കൻഡറിതലങ്ങളിൽ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളെയാണ്‌ സംഘപരിവാർ ഭയപ്പെടുന്നതെങ്കിൽ, മഹാരാഷ്ട്ര സർക്കാർ ഭയപ്പെടുന്നത്‌, അദ്ധ്യാപകരുടെ രാഷ്ട്രീയവത്‌ക്കരണത്തെയാണ്‌. ഇനിയും മറ്റു ചിലരാകട്ടെ വിദ്യാർത്ഥികളുടെ രാഷ്ട്രീയവത്‌ക്കരണത്തെയാണ്‌ ഭയപ്പെടുന്നത്‌.

യു.പി.എ.യുടെ സദാചാരകാവൽഭടനായ അൻപുമണി രാംദാസ്‌ മറ്റൊരു വിചിത്രമായ മാർഗ്ഗനിർദ്ദേശവുമായി ചാടിപ്പുറപ്പെട്ടിട്ടുണ്ട്‌. സിനിമയിൽ പുകവലിക്കുന്ന രംഗങ്ങൾ പ്രദർശിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പഴയ ഒരു കൽപ്പന. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്, സിനിമകളിൽ മദ്യപാനരംഗങ്ങൾ പാടില്ലെന്നതാണ്‌. എന്തിനാണ്‌ നമുക്കിത്തരം സദാചാര പോലീസുകൾ? മറ്റൊരു ദേവദാസിൽനിന്ന് നമ്മെ രക്ഷിക്കാനാണെങ്കിൽ, അൻപുമണിയുടെ ബുദ്ധിയെ നമുക്ക്‌ ന്യായീകരിക്കാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പെരുമാറ്റച്ചട്ടം ഇനിയൊരുപക്ഷേ നിയമമായി നിലവിൽ വന്നാൽപ്പോലും, ശരത്ചന്ദ്രയുടെ ആ കാലഹരണപ്പെട്ട ദർശ്ശനം, അത്രപെട്ടെന്നൊന്നും ഈ സമൂഹത്തിൽനിന്ന് ഈല്ലാത്താകാന്‍ പോകുന്നില്ല എന്ന് നമുക്കറിയാം.

അതേസമയം, 'സത്യസന്ധരും സന്മാർഗ്ഗികളുമായിരിക്കണ"മെന്ന് അദ്ധ്യാപകരെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു നമ്മൾ.




*2008 മെയ്‌ 10-ലെ Economic & Political Weekly-യില്‍, ജി.പി.ദേശ്‌ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

5 comments:

Rajeeve Chelanat said...

അദ്ധ്യാപകരുടെ ശ്രദ്ധക്ക്

ഭൂമിപുത്രി said...

അവിശ്വസനീയം!
ആദ്യം അദ്ധ്യാപകറ്..പിന്നെ?
താലിബാനിസത്തിന്‍ ഒരു ഭാരതീയനാമം കൂടി കൊടുത്താല്‍ മതി

Unknown said...

ജ്ഞാനസമ്പൂര്‍ണ്ണതയുടെ അഗാധതകളില്‍ നിന്നും മുളച്ചുപൊന്തിയ ഉഗ്രന്‍ സദാചാരനീതിശാസ്ത്രങ്ങള്‍! രണ്ടു് കുറവേ കാണുന്നുള്ളു: അദ്ധ്യാപകന്മാരെ നിര്‍ബന്ധവാസക്ടമിക്കും അദ്ധ്യാപികമാരെ ബലമായി വന്ധ്യംകരണശസ്ത്രക്രിയക്കും വിധേയമാക്കണം എന്നുകൂടി എഴുതിച്ചേര്‍ക്കാമായിരുന്നു! അതിനു് മടിക്കുന്നവര്‍ ചിതയില്‍ ചാടി ചാവണമെന്നും!

ഹനുമാന്‍ സിന്ദാബാദ്!!

മലമൂട്ടില്‍ മത്തായി said...

Tughlaq is not dead, long live Tughlaq :-)

സുജനിക said...

അധ്യാപകര്‍ക്ക് സുഖം ആണു....എന്നാണു ധാരണ.ഇപ്പൊ കണ്ടില്ലെ...ഇങനെ പോയാല്‍ സുഖം ഒക്കെ പോവും...ഷെയര്‍മാര്‍ക്കറ്റില്‍ പറ്റില്ല്യച്ചാ എന്ത ചെയ്യ...പണ്ടുതന്നെ കള്ളുകുടിക്കാന്‍ പറ്റില്യ...ബീഡി വലിക്കാന്‍ പറ്റില്ല...ഒരു സിനിമക്കു പോകാന്‍ പറ്റില്ല..തെറിപറയാന്‍ പറ്റില്ലാ..കാലം പോണ പോക്ക്..