Tuesday, April 19, 2011

പാഴ്ച്ചിലവുകൾ


കുട്ടികളെ വളർത്തിയെടുക്കുക എന്നത് യു.എ.ഇ.യിൽ, ചിലവേറിയ ഒരു സംഗതിയാണെന്ന 
മഹത്തരമായ കണ്ടെത്തലാണ് ഗൾഫ് ന്യൂസിലെ സുനിതാമേനോന്റേത്.

കുട്ടികളെ ലക്ഷ്യമിടുന്ന ആധുനിക മാർക്കറ്റിംഗ് തന്ത്രങ്ങളും, കുട്ടികളിലൂടെ തങ്ങളുടെ പൊങ്ങച്ചം പ്രദർശിപ്പിക്കുന്നതിൽ മത്സരിക്കുന്ന രക്ഷകർത്താക്കളുമാണ് ഈ ചിലവിനെ ഇത്ര ഭാരിച്ചതാക്കുന്നത് എന്ന കണ്ടുപിടുത്തത്തിൽ കൊണ്ടാടപ്പെടേണ്ട വലിയ
‘കണ്ടുപിടുത്ത’മൊന്നുമില്ലെങ്കിലും, അതും ശരിയാണെന്ന്‌ വേണമെങ്കിൽ നമുക്ക്
സമ്മതിച്ചുകൊടുക്കാം.

ഗൾഫ് ന്യൂസ് സാമ്പിളെടുക്കുന്നത്, വർഷത്തിൽ 12,000 ദിർഹം സ്കൂൾ ഫീസിനും, 6,000 ദിർഹം കലാ-കായികപഠനങ്ങൾക്കും, 16,000 ദിർഹം ഇതര പഠനങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന, ഉപരിവർഗ്ഗത്തിലെ ഒരു മാതൃകാ കുടുംബത്തിനെയാണ്. യു.എ.ഇ.യിലെ സാധാരണക്കാർക്ക് അപ്രാപ്യമായ സ്കൂളുകളിലാണ് അവരെപ്പോലുള്ളവരുടെ കുട്ടികൾ പഠിക്കുന്നത്. കുതിരസവാരിയും, ഷൂട്ടിംഗും, സ്വിമ്മിംഗും, ഗോൾഫും, ഡിബേറ്റിംഗും പരിശീലിപ്പിക്കുകയും, സ്ക്കൂളുകളേക്കാൾ, ബിസിനസ്സ് സ്ഥാപനങ്ങളെ ഓർമ്മിപ്പിക്കുന്ന ക്യാമ്പസ്സുകളുമുള്ള സ്ക്കൂളുകൾ. മാസത്തിൽ 2000-ത്തിനും, 3000-ത്തിനും മീതെ ഫീസിനത്തിൽ മാത്രം ഈടാക്കുന്ന സ്ക്കൂളൂകൾ. അമിതവണ്ണത്തെക്കുറിച്ച് ബോധവത്ക്കരണം നടക്കുമ്പോഴും, കോളയും, പെപ്സിയും ഫാസ്റ്റ് ഫുഡും കാന്റീനുകളിൽ മാന്യമായ ഇടം കണ്ടെത്തുന്ന സ്ക്കൂളുകൾ. അത്തരം സ്ക്കൂളുകളിൽ ചേർത്താൽ തങ്ങളുടെ കുട്ടികളുടെ പഠന-പൊതുബോധ നിലവാരം മികച്ചതായിമാറും എന്ന മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുന്ന ഉപരിവർഗ്ഗക്കാരുടെ ‘ഭാരിച്ച‘ (staggering എന്നാണ് ജി.എൻ.വിലപിക്കുന്നത്) ചിലവിന്റെ കാര്യത്തിലാണ് ഗൾഫ് ന്യൂസിന് ആശങ്ക.

ഇനി അതല്ല, അവർക്കത് താങ്ങാനാവുമെങ്കിൽ നമുക്കെന്തിനാണ് അങ്കലാപ്പ് എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ഗൾഫ് ന്യൂസിനോടും നമുക്ക് അതേ ചോദ്യം ചോദിക്കേണ്ടിവരും.

വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്നതിൽ യു.എ.ഇ.യിൽ മുൻപിൽ നിൽകുന്നത്
ഇന്ത്യൻ സമൂഹത്തിലെ സ്ക്കൂളുകൾ തന്നെയാണ്. പ്രത്യേകിച്ചും നമ്മുടെ
സ്വന്തം  GEMS സ്ക്കൂളുകൾ. ഫീസ് നിരക്കുകൾ എത്ര വർദ്ധിപ്പിക്കണമെന്നും, എങ്ങിനെ
അത് നടപ്പാക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. വിദ്യാഭ്യാസവകുപ്പിന്റെ
നിയമങ്ങളെ സമർത്ഥമായി മറികടക്കാൻപോലും അവർക്കു നിഷ്പ്രയാസം കഴിയുന്നു. കമ്പോളത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന കച്ചവടസ്ഥാപനങ്ങളായിരിക്കുന്നു ഈ വിദ്യാഭ്യാസ ഹൈപ്പർ മാർക്കറ്റുകൾ. 2009-2010, 2010-2011 കാലത്ത് 110% ശതമാനമാണ് അവർ ഫീസിനത്തിൽ ഉയർത്തിയത്. യൂണിഫോം, പുസ്തകങ്ങൾ, എന്നിവക്കു പുറമെയാണത്. ഇക്കഴിഞ്ഞ സാമ്പത്തികമാന്ദ്യകാലത്ത്, നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും അവരുടെ ജീവിതം പ്രതിസന്ധിയിലായപ്പോഴും ഒന്നും തങ്ങളുടെ അനുബന്ധസ്ക്കൂളുകളിൽ ഫീസ് നിരക്കു വർദ്ധിപ്പിക്കാൻ  ‘ജെം’സിനും മറ്റു ചിലർക്കും ഒരു മടിയുമുണ്ടായില്ല. ഇന്ധനവിലയുടെ ന്യായം പറഞ്ഞ് സ്ക്കൂൾ ബസ്സിലെ യാത്രാനിരക്ക് 300 ശതമാനം വർദ്ധിപ്പിച്ചപ്പോൾ മാത്രമാണ് മക്കൾക്ക് ‘മുന്തിയ വിദ്യാഭ്യാസം‘ ഉറപ്പുവരുത്താൻ പെടാപ്പാടുപെടുന്ന സൂപ്പർ ഡാഡിമമ്മിമാർക്ക് ധാർമ്മിക രോഷം അണപൊട്ടിയൊഴുകിയത്.

മിതമായ ഫീസ് ചുമത്തി, നല്ല നിലവാരം പുലർത്തുന്ന സ്ക്കൂളുകൾ ധാരാളമുണ്ട്. എന്നിട്ടും, ആ സ്ക്കൂളുകളിലൊന്നും മക്കളെ ചേർക്കാതെ, വിദ്യാഭ്യാസമെന്നാൽ സ്വിമ്മിംഗും, ഷൂട്ടിംഗും, ഗോൾഫും, ഡിബേറ്റിംഗും, കുതിരസ്സവാരിയും, ഫാസ്റ്റ് ഫുഡും അല്ലെന്ന് മനസ്സിലാക്കാൻ കൂട്ടാക്കാതെ, കുട്ടികളെ തങ്ങളുടെ സ്നോബ്ബിസത്തിന്റെ പിന്തുടർച്ചാവകാശികളാക്കുന്ന മാതാപിതാക്കൾക്കുവേണ്ടി എന്തിനാണ് ഗൾഫ് ന്യൂസ് വാചാലമാകുന്നത്? കുട്ടികളുടെ വിദ്യാഭ്യാസചിലവുകൾ വർദ്ധിക്കുന്നതിന് കാരണക്കാരായ ശക്തികളെ തുറന്നുകാണിക്കാനും, അവരെ നിയന്ത്രിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ മേൽ സമ്മർദ്ദം ചെലുത്താനും ഗൾഫ് ന്യൂസിനും മറ്റു പത്രമാധ്യമങ്ങൾക്കും സാധിക്കുമായിരുന്നില്ലേ?

രണ്ടുതരം പൌരന്മാരെ വാർത്തെടുക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെ ഇല്ലാതാക്കാനൊന്നും ഗൾഫ് ന്യൂസോ ഏതെങ്കിലും പത്രങ്ങളോ ശ്രമിച്ചാൽ വിജയിക്കില്ലെന്ന് നമുക്കറിയാം. അത്രയൊന്നും അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും, ഒരു പ്രവാസി സമൂഹത്തിന്റെ ചില അടിസ്ഥാന പ്രശ്നങ്ങളിലെങ്കിലും ന്യായമായ ഇടപെടലുകൾ നടത്താൻ, ആ പ്രവാസി സമൂഹത്തിന്റെ വരിസംഖ്യയെ മുഖ്യമായും ആശ്രയിച്ച് ജീവിതവൃത്തി നടത്തുന്ന ഒരു മാധ്യമത്തിന് ധാർമ്മികമായ ബാദ്ധ്യതയുണ്ട്. കണ്ടില്ലെന്നു നടിക്കുന്ന കാഴ്ചകളെയും ചിലപ്പോൾ കണേണ്ടിവരും.

മറുപുറം

വയസ്സുകാലത്ത് മക്കൾ തങ്ങളെ നോക്കുമെന്നും നോക്കണമെന്നും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കേവലമനുഷ്യരായ അച്ഛനമ്മമാരെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഉയർന്ന വിദ്യാഭ്യാസം കൊടുത്തു മക്കളെ വളർത്തി, തങ്ങളുടെ വാർദ്ധക്യകാല സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന രക്ഷിതാക്കളുടെ അജണ്ടക്ക്, പക്ഷേ, കൃത്യമായി പ്രീമിയമടക്കുന്ന ഇൻഷുറൻസിനോടാണ് കൂടുതൽ ബന്ധം. പരസ്പരമുള്ള വിശ്വാസം പോലും അധികപ്പറ്റാകാൻ ഇടയുള്ള, കുടുംബം തന്നെ ഒരു വലിയ പാഴ്ച്ചിലവാകുന്ന വർത്തമാനകാലത്താണ് ഇന്നു നമ്മൾ ജീവിക്കുന്നത് എന്നതുകൊണ്ട്, ആരെയും അതിൽ തെറ്റു പറയാനും നമ്മളാളല്ല.

നീരൊഴുക്ക് താഴത്തേക്കുതന്നെയാണ്. ഒരിക്കൽ മക്കളായിരുന്ന ഇന്നത്തെ അച്ഛനമ്മമാരും, നാളെ അച്ഛനമ്മാരാകേണ്ട ഇന്നത്തെ മക്കളും അതൊക്കെ ഓർക്കുന്നതും നന്നായിരിക്കും.

Sunday, April 10, 2011

ലോകപാലകരേ ഇതിലേ ഇതിലേ



ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു ശുദ്ധബ്രത. എന്തുകൊണ്ടാണ് ഇറോം ശാർമ്മിളയുടെ പത്തുകൊല്ല്ലത്തെ നിരാഹാരത്തിൽ കുലുങ്ങാത്ത സർക്കാരും ജനങ്ങളും, വന്ദ്യവയോധികനായ അന്നാ ഹസാരെയുടെ മൂന്നുദിവസത്തെ നിരാഹാരത്തെ ഈവിധത്തിൽ ആഘോഷിച്ചത്? ഇന്ത്യൻ വംശജരായ നോബൽ ജേതാക്കളും, ഭാരതരത്നങ്ങളും, അടുത്തൂൺ പറ്റിയ ജഡ്ജിമാരുമാണോ ജനത്തിന്റെ ആശയാഭിലാഷങ്ങളെ ലോക്പാലിൽ പ്രതിനിധീകരിക്കേണ്ടത്? ഉണ്ടിരിക്കുമ്പോൾ തോന്നിയ വിളികൊണ്ടാണോ, ഇത്രനാളും മിണ്ടാതിരുന്ന അന്നാ ഹസാരെ, ഇപ്പോൾ മൂന്നുദിവസം ഉണ്ണാതിരുന്നത്?

നമുക്കുമുണ്ട് ഒരു തഹ്‌രീർ ചത്വരമെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനായിരുന്നുവോ ഈ പൊറാട്ടുനാടകം? അഴിമതിയിൽ മുങ്ങിക്കുളിച്ച മന്മോഹനനും കൂട്ടാളികൾക്കും നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കുന്നതല്ലേ ഈ നാടകത്തിന്റെ ഭരതവാക്യം. എന്നിട്ട്, ആ കപിൽ സിബൽ ഒടുവിൽ എന്താണ് പറഞ്ഞത്? ഒറ്റദിവസം കൊണ്ടൊന്നും രാത്രി വെളുക്കില്ല എന്ന്, അല്ലേ?

ഇനി, അന്നാ ഹസാരെയുടെ മാനസസ്വപ്നമായ ലോകപാൽ ബില്ലിന്റെ കരടുരൂപം തയ്യാറാക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ആരൊക്കെയാണ് ഉള്ളത് ? കമ്മിറ്റിയുടെ നായകൻ പ്രണബ് മുഖർജി (അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ വലംകൈയ്യായിരിക്കുകയും, ഷാ കമ്മീഷന്റെ മുമ്പാകെ തെളിവെടുപ്പിനു വിസമ്മതിക്കുകയും, പിന്നീട്, അതേ ഇന്ദിരാഗാന്ധിയാൽ കുറ്റവിമുക്തനാക്കപ്പെട്ട് വിശുദ്ധപദവിയിലേക്കെത്തുകയും ചെയ്ത അതേ പഴയ പ്രണബ്) വീരപ്പ മൊയ്‌ലി (പഴയ ജെ.എം.എം.കോഴക്കേസ് ഫെയിം മൊയ്ലി, വിക്കിപ്പീഡിയയെയും വിക്കിലീക്സിനെയും വേർതിരിച്ചറിയാത്ത മൊയ്ലി), ചിദംബരം (എൻ‌റോണിന്റെയും വേദാന്ത റിസോസഴ്സിന്റെയും വീരനായകൻ, ആദായനികുതി അടക്കാതെ രക്ഷപ്പെടുന്ന കോർപ്പറേറ്റ് വമ്പന്മാരെ V.D.I.S എന്ന മാന്ത്രികദണ്ഡുപയോഗിച്ച് രക്ഷപ്പെടുത്താൻ അഹോരാത്രം അദ്ധ്വാനിക്കുകയും, അതിന് സി.എ.ജി.യുടെ പഴി കേൾക്കുകയും ചെയ്ത മാന്യദേഹം), കപിൽ സിബൽ (രണ്ട്-ജി.സ്പെക്ട്രത്തിൽ രാജ്യത്തിന് ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിട്ടവൻ) അങ്ങിനെ ചിലരൊക്കെയല്ലേ ആ കമ്മിറ്റിയിലുള്ളത്. പേരിന് സന്തോഷ് ഹെഗ്‌ഡയെയും പ്രശാന്ത്-ശാന്തി ഭൂഷണുമാരൊക്കെയുണ്ട് എന്നു മാത്രം.

ഗുജറാത്ത്-ഒറീസ്സാ കലാപകലത്തും, കർഷക ആത്മഹത്യകൾ തുടർക്കഥകളാവുന്ന വർത്തമാനകാലത്തും, കള്ളക്കഥകളിൽ കുടുങ്ങി ബിനായക് സെന്നിനെ ജയിലിലടച്ചപ്പോഴും 2-ജിയും, ആദർശും, കോമൺ‌വെൽത്തും അരങ്ങുതകർത്തപ്പോഴും ഒന്നും അന്നാ ഹസാരെയ്ക്ക് നിരാഹാരമിരിക്കാൻ തോന്നിയില്ലല്ലോ? അതെന്തുകൊണ്ടാണ്? ഒരു ബോയ്‌ലിങ്ങ് പോയിന്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവോ അദ്ദേഹം?

സർവ്വാധിപത്യത്തിന്റെ എല്ലാ ധാർഷ്ട്യവും വെളിവാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ഉയർന്നുവന്നേക്കാവുന്ന പ്രക്ഷോഭങ്ങളെ കൌശലപൂർവ്വം, തടകെട്ടി, ദിശമാറ്റി, ഒരു നിരാഹാരസമരപ്പന്തലിന്റെ നിശ്ചലതടാകത്തിലേക്ക് എത്തിച്ചത് എന്തിനായിരുന്നു അണ്ണാജീ?

Wednesday, March 30, 2011

ടീ പാർട്ടികളിലെ ഇടങ്ങൾ




ഇന്ത്യൻ ഇടതുപക്ഷം നാളിതുവരെയായി ഇന്ത്യൻ-അമേരിക്കൻ ബന്ധത്തെക്കുറിച്ച് ഉയർത്തിയ ആശങ്കകളെ വിക്കിലീക്ക്സ് ശരിവെക്കുന്നുവെന്ന ബാദ്രി റൈനയുടെ കണ്ടെത്തൽ ശരിയാണ്. എങ്കിലും ഇന്ത്യൻ ഇടതുപക്ഷവും അമേരിക്കയും യോജിക്കുന്ന (അഥവാ യോജിക്കാവുന്ന) ചില ഇടങ്ങളെക്കുറിച്ചുള്ള അദേഹത്തിന്റെ നിലപാടുകൾ അത്ര ശരിയാണെന്നു പറയാനാവില്ല.

ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നത്തിൽ ഇന്ത്യൻ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും അമേരിക്കയുടെയും നിലപാടുകൾ ഒന്നാവുന്നതാണ് ബദ്രിയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്. മറ്റു പല കാര്യങ്ങളിലുമെന്നപോലെ, മാവോയിസ്റ്റുകളുടെ കാര്യത്തിലും ഇന്ത്യ, അമേരിക്കൻ ഉപദേശങ്ങൾ പിന്തുടരുന്ന പക്ഷം, ഹാർദ്ദമായ ഒരു ചായസൽക്കാരത്തിനും ഹസ്തദാനത്തിനുമുള്ള അവസരമുണ്ടാകുമെന്ന് മനപ്പായസമുണ്ണുന്നുമുണ്ട് ബദ്രി റൈന. അവിടെയാണ്, സ്വതവേ പുരോഗമനാശയക്കാരനായ ബദ്രിയുമായി വിയോജിക്കേണ്ടിവരുന്നത്.

ഗോത്രമേഖലയിലെ ഫ്യൂഡൽ കാർഷിക ബന്ധങ്ങളെ തകർത്ത്, അവയെ കാലോചിതമായി പരിഷ്ക്കരിക്കാൻ ഇന്ത്യയോടുള്ള അമേരിക്കയുടെ ഉപദേശത്തിൽ ഒറ്റനോട്ടത്തിൽ തെറ്റൊന്നും കാണാൻ ഇടയില്ല. എങ്കിലും അമേരിക്കയുടെ ഉദ്ദേശ്യം എന്തായിരിക്കണം? അധികാരത്തിന്റെ ഫ്യൂഡൽ ബന്ധങ്ങളെ വികസനത്തിനുള്ള പ്രധാന പ്രതിബന്ധമായി അമേരിക്ക കണക്കാക്കുന്നുണ്ടാവണം. മുതലാളിത്തത്തിന്റെ വരവുതന്നെ അത്തരം ബന്ധങ്ങളെ തകർത്തും മാറ്റിയെഴുതിയുമാണെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, അതിനെ തകർത്ത്, അതിന്റെ സ്ഥാനത്ത് അമേരിക്കയും ഇന്ത്യൻ ഭരണകൂടവും ഏതുതരം ഭൂബന്ധങ്ങളെയാണ് മാറ്റിപ്രതിഷ്ഠിക്കാൻ ഉദ്ദേശിക്കുന്നത് എന്നെങ്കിലും ബദ്രിയെപ്പോലുള്ളവർ ചിന്തിക്കേണ്ടതായിരുന്നില്ലേ? ഏതായിരിക്കും ആ ഫ്യൂഡൽ അധികാര(ഭൂ)ബന്ധങ്ങൾ?

സ്വകാര്യമൂലധനത്തിന്റെ അപാരമായ സാധ്യതകൾ തന്നെയായിരിക്കണം ഈ സദുപദേശത്തിന്റെ ഉള്ളിൽ. വികസനത്തിന്റെ പേരിൽ അടിസ്ഥാനസൌകര്യങ്ങളുടെ ചില എച്ചിൽ‌ക്കഷണങ്ങൾ നൽകി, ഇന്ത്യയിലെ പ്രകൃതി-ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ മുഴുവൻ, തങ്ങളുടെയും, ഇന്ത്യയെന്ന തങ്ങളുടെ വിനീതവിധേയസാമന്തന്റെയും കോപ്പറേറ്റുകളുടെയും കീഴിലാക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമേരിക്കൻ സദുപദേശത്തിന്റെ ഉള്ളിൽ ഉണ്ടാവാനിടയില്ല. റെഡ് ഇന്ത്യക്കാരോടും, പിന്നീട് കോൺഫഡറേറ്റുകളോടും അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകൾ നമ്മുടെ മുന്നിലുണ്ട്. അതിനെയൊക്കെ പഴയകാല ചരിത്രമെന്നോ, പഴയ തെറ്റുകളെന്നോ പറഞ്ഞ് എഴുതിത്തള്ളാനും കഴിയില്ല. കാരണം, ആ നിലപാടുകൾ തന്നെയാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികളും ഇന്ത്യയടക്കമുള്ള അവരുടെ സഖ്യരാജ്യങ്ങളും ഇന്നും ആഗോളമായി പിന്തുടരുന്നത്. ഭൂബന്ധങ്ങളും, ഉടമസ്ഥവകാശങ്ങളും ആഗോളമായി, ഏകപക്ഷീയമായി തീരുമാനിച്ചുകൊണ്ടിരിക്കുന്ന ആ അമേരിക്കയാണ് ഇന്ത്യയിൽ നടത്തേണ്ടുന്ന അധികാരപുന:സ്സംഘടനയെക്കുറിച്ച് ഇന്ത്യക്ക് സ്റ്റഡിക്ലാസ്സുകൾ എടുക്കുന്നത്. മാവോയിസ്റ്റ് അസ്വസ്ഥതകൾക്കുള്ള പരിഹാരത്തിന്റെ കുറിപ്പടികൾ തരുന്നത്. നല്ലബുദ്ധി എവിടെനിന്നായാലും സ്വീകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ നല്ലബുദ്ധിയെന്ന പേരിൽ ഇന്ന് ഇവിടെ അരങ്ങേറുന്നത്, ഗോത്രവർഗ്ഗമേഖലകളെ ചുളുവിൽ തട്ടിയെടുക്കാനും വീതം വെക്കാനും, അതുവഴി, അവിടങ്ങളിലുള്ള ഭൂസമരങ്ങളെയും പ്രസ്ഥാനങ്ങളെയും ഒതുക്കാനുമുള്ള അജണ്ടകളാണ്. ഒറ്റവെടിക്ക് ഒന്നിലേറെ പക്ഷികൾ. പ്രത്യേകസാമ്പത്തികമേഖലകളുടെയും സ്വതന്ത്രസാമ്പത്തികമേഖലകളുടെയും പിന്നിലുള്ളത് ഇതേ ലക്ഷ്യങ്ങൾതന്നെയാണ്. അതിന്റെ പ്രായോജകരുടെ ഉപദേശത്തിനു ചെവികൊടുക്കാനാണ്, അതിന്റെ നടത്തിപ്പുകാരോട് ബദ്രി റൈന ആവശ്യപ്പെടുന്നത്.

മാവോയിസ്റ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അമേരിക്കൻ കുറിപ്പടിയിലെ വാചകങ്ങൾ നോക്കൂ...dismantle feudal structures of power..give up the police / militarist approach..return what belongs to the tribals, and encourage the politics of inclusive control and participation in good faith... അമേരിക്ക ഇതൊക്കെ എന്നേ നടപ്പാക്കിക്കഴിഞ്ഞു. ജന്മിത്ത്വത്തിന്റെ അധികാര ഘടനകക്കുപകരം സാമ്രാജ്യത്വത്തിന്റെ പുതിയ ഘടന സ്ഥാപിച്ചു. പൊതുജീവിതത്തിന്റെ സമസ്തമേഖലയിൽനിന്നും പോലീസിനെയും സൈന്യത്തെയും നിർമ്മാർജ്ജനം ചെയ്തുകഴിഞ്ഞു. കയ്യേറിയ രാജ്യങ്ങളിലെല്ലാം ജനാധിപത്യം പുനസ്ഥാപിച്ചു തദ്ദേശീയർക്ക് തിരിച്ചുകൊടുത്തു. പണ്ടത്തെ റെഡ് ഇന്ത്യക്കാരനെയും അവന്റെ കാട്ടുപോത്തുകളെയും അവർക്കവകാശപ്പെട്ട മണ്ണിലേക്ക് തിരിച്ചയച്ചു. വിയറ്റ്‌നാം മുതൽ ഇങ്ങ് ലിബിയ വരെയുള്ള നിരവധി രാജ്യങ്ങളിലെ പാവപ്പെട്ട സിവിലിയന്മാർക്കും അവർക്കവകാശപ്പെട്ട മണ്ണ് തിരിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ സ്വന്തം ഇന്ത്യയും ഏറെക്കുറെ ഇതേ പാതയിൽത്തന്നെയാണ്. ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശപ്രവർത്തകരെ സുരക്ഷിതമായി ജയിലിൽ പാർപ്പിക്കുന്നു. ഗോത്രമേഖലയിലെ അസ്വസ്ഥതകൾക്ക് കാരണക്കാരായ ഗ്രാമങ്ങളെയും, അതിലെ മനുഷ്യജീവികളെയും മുഴുവൻ അഗ്നിശുദ്ധിചെയ്ത് മോചിപ്പിക്കുന്നു. അന്താരാഷ്ട്ര കായികമാമാങ്കങ്ങളുടെ പേരിൽ പതിനായിരക്കണക്കിനാളുകളെ കുടിയിറക്കി അവർക്കവകാശപ്പെട്ട തെരുവുകൾ നൽകുന്നു. ഒരേതൂവൽ‌പ്പക്ഷികൾ.. എന്തൊരു മുടിഞ്ഞ രാഷ്ട്രനൈതികത!! 

അവർക്കിടയിൽ ഹസ്തദാനത്തിനും ചായസൽക്കാരത്തിനും ധാരാളം ഇടം ബാക്കിയുണ്ട്.  അവർക്കും നമുക്കുമിടയിൽ അതിനുള്ള സമയമായിട്ടില്ല ബദ്രി സാബ്.

Thursday, March 24, 2011

ഞങ്ങളുടെ വലിയ പിഴ




അതെ സർ. ഇന്നു നിങ്ങൾ കാണുന്ന ഇന്ത്യ, സത്യമായിട്ടും, ഇങ്ങനെയൊന്നുമാകേണ്ടിയിരുന്ന ഒരു രാജ്യമല്ല. സാറു ചോദിച്ചില്ലേ എന്താ ഞങ്ങളുടെ വളർച്ചാനിരക്ക് ഇങ്ങനെ അധപ്പതിച്ചതെന്ന്? തിരുവുള്ളക്കേടു തോന്നരുത് അങ്ങുന്നേ. ഇന്നു ഞങ്ങളുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിനു താഴെയാണെങ്കിൽ, അത് ഞങ്ങളുടെ ഈ അഖണ്ഡഭാരതത്തിന്റെ കുഴപ്പമാണ്‌. പടിഞ്ഞാറും ദക്ഷിണവും മാത്രമുള്ള ഒരു ഇന്ത്യയായിരുന്നെങ്കിൽ, ഞങ്ങളുടെ വളർച്ചാ നിരക്ക് എവിടെ എത്തിയേനേ എന്ന് വല്ല നിശ്ചയവുമുണ്ടോ സർ... സത്യമായിട്ടും സർ..

 ഈ നശിച്ച ഉത്തര-മദ്ധ്യ-പൂർവ്വ സംസ്ഥാനങ്ങൾ, അവയാണ്‌ ഞങ്ങളുടെ ഇന്നത്തെ ദു:സ്ഥിതിക്ക് കാരണം. ഇതൊനൊക്കെ ആ പട്ടേലിനെയും, നെഹ്രുവിനെയും, പിന്നെ ആ പങ്കുണ്ണിമേനോനെയും പറഞ്ഞാൽ മതി.

എന്തായിരുന്നു അവന്മാരുടെ ഒരു അത്യാഗ്രഹം. അങ്ങോട്ടും ഇങ്ങോട്ടും പാരവെക്കുന്ന കുറേ മാടമ്പികളായിരുന്നവരെ ഒക്കെ കൂട്ടിപ്പിടിച്ച്, അനുനയിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ചന്തിക്ക് ചുട്ട പെട കൊടുത്തും ഇന്നു കാണുന്ന ഒന്നിനും കൊള്ളാത്ത ഒരു രാജ്യമാക്കിയത് ആ പഹയന്മാരാണ്‌.

അല്ലെങ്കിൽ ആ ഫിസോയെപ്പോലെയുള്ള നാഗന്മാരെയൊക്കെ ബോധമുള്ള ആരെങ്കിലും കൂടെനിർത്തുമായിരുന്നോ? അവനെയൊക്കെ അന്നേ അവന്റെ പാട്ടിനുവിട്ടിരുന്നെങ്കിൽ ശല്യക്കാരായ ആ പഴയ NEFA ക്കാരെ മുഴുവൻ ഒറ്റയടിക്ക് ചൈനക്കോ ബർമ്മക്കോ കൊടുത്ത് കയ്യും കെട്ടി സുഖമായി ഇരിക്കാമായിരുന്നില്ലേ? കൊല്ലങ്ങളായി പട്ടിണികിടക്കുന്ന ആ അറുവാണിച്ചികളെയും, പാവപ്പെട്ട ആദിവാസി-ഗോത്രവർഗ്ഗക്കാരെആയുധമെടുപ്പിക്കുന്ന ആ കള്ളവൈദ്യപ്പരിഷകളെയുമൊക്കെ ഒറ്റയടിക്ക് ഒതുക്കി ഞങ്ങൾ ഈ രാജ്യത്തെ സ്വർഗ്ഗമാക്കിയേനേ..സർ വിഷമിക്കണ്ട..ഞങ്ങളുടെ കലിപ്പ് തീർക്കാൻ ഞങ്ങൾക്ക് നന്നായറിയാം. ശല്യക്കാരെയൊക്കെ പതുക്കെപ്പതുക്കെ ഞങ്ങൾ ഒതുക്കുന്നുണ്ട്. ഇന്നലെ മാത്രം മൂന്നു ഗ്രാമങ്ങളെയാണ്‌ ഞങ്ങൾ നല്ലൊരു പാഠം പഠിപ്പിച്ചത്. ചുട്ടുകളഞ്ഞു ഞങ്ങൾ..വെറുതെയല്ല സാൽവാ ജുദൂമിനെയൊക്കെ ഞങ്ങൾ തീറ്റിപ്പോറ്റുന്നത്? ഞങ്ങളോടാ കളി?

ഇക്കാണുന്ന ആ മുംബയിലും ഗുജറാത്തിലും, എന്റെ പാണ്ടിനാട്ടിലും, അത്യാവശ്യമാണെങ്കിൽ മാത്രം ആ കേരനാട്ടിലും കന്നടനാട്ടിലും മാത്രമായി ഈ മഹാരാജ്യം ഒതുങ്ങിയിരുന്നെങ്ങിൽ സ്വർഗ്ഗമാകുമായിരുന്നില്ലേ ഈ രാജ്യം..സ്വർഗ്ഗം..

എന്തു ചെയ്യാം...ആ നശിച്ച കാശ്മീരിനെയും, ഉത്തരപ്രദേശത്തെയും, കാട്ടുകള്ളന്മാരുടെ ബീഹാറിനെയും ഝാർഖണ്ടിനെയും, നസ്രാണികളെക്കൊണ്ട് സ്വൈര്യം കിട്ടാത്ത ഒറീസ്സയെയും, മുഷ്ക്കന്മാരുടെ ബംഗാളിനെയും, ഹരിയാനയെയും, ചൊമപ്പന്മാരുടെ ബംഗാളിനെയും,സർവ്വഭൂലോകർക്കും ചിരിക്കാൻ മാത്രം വകനല്കുന്ന നൊസ്സൻ സർദാർജികളെയുമൊക്കെ തലയിലേറ്റാനാണ്‌ ഞങ്ങളുടെ വിധി.

ഒന്നും പറയണ്ട..എല്ലാം നശിച്ചു, അങ്ങുന്നേ..എല്ലാം നശിച്ചു.

Wednesday, March 23, 2011

കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ




ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിച്ച സെയ്‌മൂർ ഹർഷിന്റെ ലേഖനത്തിന്റെ പരിഭാഷ

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജർമ്മൻ മാസിക പുറത്തുവിട്ട ആ ചിത്രത്തിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ക്യാമറക്കുനേരെ നോക്കി വലിയ വായിൽ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങൾക്കു മുൻപു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കുവേണ്ടി കൊന്നിരിക്കാൻ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീരത്തിലാണ്‌ അയാളുടെ കൈകൾ. ഒരുതരത്തിൽ ഈ ചിരി നമ്മൾ ഇതിനുമുൻപും കണ്ടിട്ടുണ്ട്. എട്ടുവർഷങ്ങൾക്കുമുൻപ്, അബു ഗ്രയിബ് തടവറിയിൽ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കൻ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മൾ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളിസംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ സൈനികർ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജർമ്മൻ മാസിക ഈയാഴ്ച റിപ്പോർട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കൻ സൈനിക പ്രോസിക്യൂട്ടർമാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തിൽ കാണുന്ന ജെർമി മോർലോക്ക് എന്ന ഇരുപത്തിരണ്ടുകാരൻ അടക്കമുള്ള അഞ്ചുപേർ മൂന്ന് അഫ്ഘാൻ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കുമരുന്ന് ഉപയോഗിച്ചതടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. 

മി ലൈ യിലും നമ്മൾ ഈ ചിത്രങ്ങൾ കണ്ടതാണ്‌. നാലു പതിറ്റാണ്ടുമുൻപ്, ഒരു ഡസൻ അമേരിക്കൻ പട്ടാളക്കാർ ചേർന്ന് ദക്ഷിണ വിയറ്റ്നാമിൽ, സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം അഞ്ഞൂറോളം ആളുകളെ നിർദ്ദയമായി കൊന്നൊടുക്കിയപ്പോൾ റൊണാൾഡ് ഹെബർലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫർ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെയുണ്ടായിരുന്നു. ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയിൽ ദുരന്തചിത്രങ്ങളൊന്നും പതിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു റൊണാൾഡിന്റെ ഔദ്യോഗിക ക്യാമറയിൽ. സ്വന്തം ക്യാമറയിലെ കളർ ഫോട്ടോയിലാകട്ടെ, കാര്യങ്ങൾ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതിൽ. നിരർത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. കോടതി നടപടികൾക്കിടയിലും, അഭിമുഖവേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോൾ  മിടുക്കന്മാരും, നല്ലവരുമായ അമേരിക്കൻ കുട്ടികളായിട്ടായിരുന്നു അവർ ചിത്രീകരിക്കപ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളിലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കൾക്കും പ്രണയികൾക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതകളെക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതികബോധം ഇത്ര എളുപ്പത്തിൽ നഷ്ടമാകുന്നതെങ്ങിനെയാണ്‌? പുറത്തുള്ളവർക്ക് ഈ ചോദ്യത്തിന്‌ പൂർണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധകുറ്റകൃതങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായ എന്റെ തോന്നൽ, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗതമല്ലാത്ത ഒരു ആധുനിക യുദ്ധമുറയായി ഈ ചെറുപ്പക്കാർ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൊല്ലുക എന്നത് - അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിർദ്ദോഷികളായ പൌരന്മാരെയായാലും ശരി - ഒരു സാധാരണ കർമ്മമായി ഈ പട്ടാളക്കാർ കണ്ടുതുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളിൽ, സൈനികർക്ക് എല്ലാവിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാൻ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരിൽ യുദ്ധം വരുത്തിത്തീർക്കുന്ന കെടുതികളിൽ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ പ്രവൃത്തികൾക്ക് അവർതന്നെയാണ്‌ കാരണക്കാർ. എങ്കിലും, വിയറ്റ്നാമിലെപ്പോലെ, ചില സന്ദർഭങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെപ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങൾ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിൽ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനിൽ രാത്രികാലങ്ങളിൽ അമേരിക്ക നടപ്പാക്കുന്ന കൊലപാതകപരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാൻ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാൻ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കുന്നതൊമൊക്കെ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടർന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാൽ, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനുവേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാൻ നമുക്കും ഒരുപക്ഷേ കഴിയാതെവരും.


പരിഭാഷകക്കുറിപ്പ്: ഇതെഴുതുമ്പോൾ, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പുകാരുടെയും നേതൃത്വത്തിൽ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയൻ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കള്ളപ്പേരിൽ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യറൌഡികളുടെയും മറ്റൊരു അവിശുദ്ധയുദ്ധം. സിറിയയിലേക്കും, യെമനിലേക്കുമൊക്കെ വ്യാപിക്കുകയാണ് പതുക്കെപ്പതുക്കെ അത്. പ്രതികരണശൂന്യമായ, നാണം കെട്ട ലോകജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.


Thursday, February 24, 2011

സ്കാവഞ്ചേര്‍സ്

കണ്ടിട്ടുണ്ടോ ആ ആളുകളെ നിങ്ങൾ?

അതിരാവിലെ നിങ്ങൾ ഓഫീസിലേക്കു പോകുമ്പോൾ, സായാഹ്നങ്ങളിലും അവധി ദിനത്തിലും സകുടുംബം തിന്നും കുടിച്ചും തെരുവിൽ നിങ്ങൾ ചുറ്റിനടന്ന് തിമർക്കുമ്പോൾ, രാത്രികളിൽ വൈകി വീടുകളിലേക്ക് മടങ്ങുമ്പോൾ ഒക്കെ, തെരുവിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആ അവരെ?. വഴിവക്കിലെ മാലിന്യക്കൊട്ടകളിൽനിന്ന് ലൊട്ടുലൊടുക്ക് സാധനങ്ങൾ തപ്പിയെടുക്കുന്ന ആളുകളെ.

ഒരുകാലത്ത് സമ്പത്തിൽ ആറാടുകയും, ഇപ്പൊൾ പ്രതികൂലാവസ്ഥകളിലും അതിന്റെ ഹാങ്കോവറിൽ നിന്ന് വിടുതിനേടുകയും ചെയ്തിട്ടില്ലാത്ത ഒരു രാജ്യം, ദിവസേന പുറന്തള്ളുന്ന ചപ്പുചവറുകളിൽനിന്ന് അന്നന്നത്തെ നിത്യവൃത്തിക്കുള്ള ചെറുകിട സമ്പാദ്യങ്ങൾ തപ്പിയെടുക്കുന്നവരെ. ഒഴിഞ്ഞ പെപ്സി, കോള കുപ്പികളാകാം അത്. കാർഡ്ബോർഡ് പെട്ടികളാകാം, പൊട്ടിയ, പഴകിയ പ്ളാസ്റ്റിക് സാമാനങ്ങളാകാം, എന്തുമാകാം. ഒരു വളഞ്ഞ കമ്പികൊണ്ട് മാലിന്യക്കൊട്ടകൾ ചിക്കിച്ചിനക്കി, നമ്മൾ ഉറക്കമെഴുന്നേല്ക്കും മുൻപും, നാളെ ചെയ്യേണ്ടുന്ന അതിജീവനതന്ത്രങ്ങളും അഭ്യാസങ്ങളും മനസ്സിൽ ഉരുക്കഴിച്ച് ദീർഘസുഷുപ്തിയിലേക്ക് നമ്മൾ മടങ്ങുമ്പോഴും അവർ തെരുവിലുണ്ടാകും. ചിലപ്പോൾ ഒരുനേരത്തേക്കുള്ള ഭക്ഷണം പോലും അതിൽനിന്ന് കണ്ടെടുക്കുന്ന (നിർ)ഭാഗ്യശാലികളും അവർക്കിടയിലുണ്ട്‌.

അവർ ജീവിക്കുന്നത് അങ്ങിനെയൊക്കെയാണ്‌. പിസ്സയും കെ.എഫ്.സി.യും, ഷോപ്പിംഗ് മാളുകളും, ടച്ച്സ്ക്രീൻ ഫോണുകളും, ഒന്നര കക്കൂസിന്റെ പൊങ്ങച്ചമുള്ള ഫ്ലാറ്റുകളും, സ്പ്ളാഷും കാൽവിൻ ക്ളീനും, ക്രിസ്ത്യൻ ഡിയോറും, ആഴ്ചതോറുമുള്ള താരനിശകളും, സാംസ്ക്കാരിക സമ്മേളനങ്ങളും, ജുഗല്‍ബന്ദികളുമൊന്നും അവരുടെ ജീവിതത്തിൽ പറഞ്ഞിട്ടില്ല.

എന്തൊക്കെയോ ചെയ്ത്, എങ്ങിനെയൊക്കെയോ അവരങ്ങ് കഴിഞ്ഞുപോകുന്നു. അവർക്കെതിരെ എന്തു ചെയ്താലും ഒരു തഹ്റീർ ചതുരവും ഉണ്ടാകാൻ പോകുന്നുമില്ല.

അവരിൽ ഇന്ത്യക്കാരുണ്ട്, ബംഗാളികളുണ്ട്, പാക്കിസ്ഥാനികളുണ്ട്, ശ്രീലങ്കക്കാരുണ്ട്, അഫ്ഘാനികളുണ്ട്.

ഒരു ഉളിപ്പുമില്ലാതെ, മനസ്സാക്ഷിയുടെ ഒരു നേരിയ സൂചിക്കുത്തുപോലുമില്ലാതെ shabbily clad scavengers എന്ന്‌ ഖലീജ് ടൈംസ് വിളിച്ചത് ഇവരെയാണ്‌. ഇവരെക്കുറിച്ചാണ്‌ ഇപ്പോഴും ദുബായ്-ഷാർജ സർക്കാരുകളുടെ പുലപ്പേടികള്‍

നാടുചുറ്റാൻ വരുന്ന വിദേശികളുടെയും വിനോദസഞ്ചാരക്കാരുടെയും കണ്ണിലെ കരടാവുമെന്ന ഭയം. രോഗവും, പകർച്ചവ്യാധികളും പകർത്തുമെന്ന ഭയം. അതുകൊണ്ട് ഇനി അവരെ ‘ഇറാഡിക്കേറ്റ്’ ചെയ്യാനാണത്രെ പദ്ധതി. ഒരു ചെറിയ എലിമിനേഷൻ റൌണ്ട്.

എണ്ണവിറ്റ് കിട്ടിയ പച്ചനോട്ടുകൾകൊണ്ടും, പച്ചനോട്ടുകളെ കൺകെട്ടുവിദ്യകൊണ്ട് ഇരട്ടിപ്പിക്കുന്ന വ്യാജവിദ്യകൊണ്ടും പടുത്തുയർത്തിയ കുമിളസമ്പദ് വ്യവസ്ഥയിൽ എങ്ങിനെ ഈ അഴുക്കുപുരണ്ട വസ്ത്രധാരികൾ ഉണ്ടായി എന്നോ, എന്തുകൊണ്ടാണ്‌ അവർക്ക് ഇത്തരമൊരു തൊഴിലില്‍ ഏര്‍പ്പെടേണ്ടിവന്നുവെന്നോ ഒരുവട്ടമെങ്കിലും ആലോചിച്ചിട്ടുണ്ടോ ഭരണാധികാരികള്‍? ഇവരെ കൊണ്ടുവരികയും, വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും കൊടുക്കാതെ അവരെ തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയല്ലേ ആദ്യം നടപടി ഉണ്ടാകേണ്ടിയിരുന്നത്? ഇവരുടെ അദ്ധ്വാനവും ദുരിതവും ചൂഷണം ചെയ്ത് ആക്രിക്കടകൾ നടത്തുന്ന വമ്പന്മാരില്ലേ ഇവിടെ? അവരെയല്ലേ നിലക്ക് നിർത്തേണ്ടത്? നിയമം കൊണ്ട് കർശനമായി നിയന്ത്രിക്കേണ്ടത്?

ഇക്കൂട്ടർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനും, മാന്യമായ തൊഴിലുകളിലേക്ക് മാറാനുള്ള സാഹചര്യം അവർക്ക് ഉറപ്പുവരുത്തുകയുമാണ്‌ നാട് ഭരിക്കുന്നവർ ചെയ്യേണ്ടത്. ആ കടമകളെക്കുറിച്ച് നിരന്തരം അധികാരികളെ ഓര്‍മ്മിപ്പിക്കാന്‍ മാധ്യമങ്ങൾക്കും നിസ്സാരമല്ലാത്ത ഉത്തരവാദിത്ത്വമുണ്ട്. അതിനുപകരം, ഈ തൊഴിൽ ചെയ്യുന്നവരെയൊക്കെ സമൂഹത്തിലെ പുഴുക്കുത്തുകളായി വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നതില്‍  മത്സരിക്കുകയാണ്‌ ഈ മാധ്യമശിങ്കങ്ങൾ.

ആരാണ്‌ ശരിക്കുള്ള സ്കാവഞ്ചേർസ്?

Tuesday, February 22, 2011

ഇന്ത്യൻ പവലിയണിലെ ദൈവം

ദൈവമേ
ഇന്ത്യാ പവലിയണിലെ*
ഒരു കടക്കുള്ളിൽവെച്ച്
നിന്നേക്കാൾ വലിയ കരകൌശലക്കാരനെ ഞാനിന്നു കണ്ടു

അരിമണികളിൽ
പേരെഴുതിക്കൊടുക്കുന്ന
ഒരാളെ.
ചെയ്യുന്ന കൂലിക്ക്
കൃത്യമായി പണം വാങ്ങി
അരി വാങ്ങുന്നവനെ.

അരിയേക്കാൾ വലുതായി
ഇഹപരത്തിൽ
മറ്റൊന്നുമില്ലെന്ന
തിരിച്ചറിവിന്റെ
വെളിച്ചം ഉള്ളിൽ നിറഞ്ഞവനെ

അരിയില്ലാതെ
അന്തരിച്ചവര്‍ക്കുവേണ്ടി**
നിന്നോട്
തന്നാലാവും വിധം
പകരം ചോദിപ്പോനെ

നിന്റെ ക്രൂരമായ
മുൻവിധികളൊന്നുമില്ലാതെ,
നിന്റെ അസമമായ
നീതിബോധമൊന്നുമില്ലാതെ,
സൃഷ്ടിക്കുശേഷം
നീയനുഭവിക്കുന്ന
സബാത്തൊന്നുമില്ലാതെ
അരിക്കാശിനു വേണ്ടി
പണിയെടുക്കുന്നവനെ

എത്ര വലിയ പേരും
അവന്റെ അരിമണിയിലൊതുങ്ങുന്നു
ഒതുങ്ങാത്ത
എല്ലാ വലിയ പേരുകളെയും
അവൻ കത്രിച്ചൊതുക്കുന്നു
പേരുകളിൽനിന്ന്
എല്ലാ വകഭേദങ്ങളും എടുത്തുമാറ്റുന്നു
നിറഭേദമുള്ള എല്ലാ പേരുകളെയും
ഒരേ കറുത്ത ചായം മുക്കി എഴുതുന്നു.
കത്രിച്ച, ചുരുക്കിയ,
ഒരേ നിറത്തിലുള്ള പേരുകളെ
നാനാവർണ്ണത്തിലുള്ളവർക്കായി
വിട്ടുകൊടുക്കുന്നു

എഴുതിയ പേരുകളെ
വിധിദിനത്തിൽ
വിളിച്ചുവരുത്തി
കണക്കെടുക്കുന്ന വിനോദമൊക്കെ
നിനക്കുമാത്രമുള്ളത്.

അവൻ പണിയെടുക്കുന്നു
അരിമണികളിൽ പേരുകൊത്തി
അരി മേടിക്കുന്നു
വാങ്ങിയ പണത്തിന്‌
അവിടെവെച്ചുതന്നെ
അരിയും കൊടുത്തുതീർക്കുന്നു

ദൈവമേ
അവന്റെ കരകൌശലത്തിനുമുൻപിൽ
നീയാര്‌?



* ഒരു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അനുഭവം
**വള്ളത്തോള്‍ കവിതയില്‍നിന്ന്

Wednesday, February 16, 2011

*മിസ്റിക്കും കാറ്റു വേണം





പേരിനുമാത്രമായിട്ടാണെങ്കിൽപ്പോലും, ഒരു ഏകാധിപത്യത്തിൻകീഴിൽനിന്ന് ഒരു വലിയ രാജ്യം മോചിതമായിരിക്കുന്നു. നമ്മുടെ കണ്മുന്നിൽ വെച്ച്.

ഇറാഖിനെ സദ്ദാമിൽനിന്ന് അമേരിക്ക ‘മോചിപ്പിച്ച’തു പോലെയല്ല. അഫ്ഘാനിസ്ഥാനെയും, ഇറാനെയും വടക്കൻ കൊറിയയെയും, ക്യൂബയെയും, വെനീസ്വലയെയും ‘മോചിപ്പിക്കാൻ’ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ പോലെയുമല്ല ഇത്.

സ്വന്തം ശക്തി മാത്രം ഉപയോഗിച്ച് ഒരു നാട്ടിലെ ജനങ്ങൾ അവിടുത്തെ ഏകാധിപതിയെ അധികാരത്തിൽനിന്ന് ആട്ടിപ്പായിക്കുന്ന മനോഹരമായ ഒരു കാഴ്ച. ടുണീഷ്യയിൽനിന്നു തുടങ്ങിയ ഒരു വിമോചന കാറ്റ്. അതിന്റെ അലയൊലികൾ എല്ലായിടത്തേക്കും വീശിക്കൊണ്ടിരിക്കുന്നു. അൾജീരിയയുടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞു. യെമനിലും. ചോദിക്കാതെതന്നെ തദ്ദേശീയ ജനവിഭാഗത്തിന്‌ നാമമാത്രമായതെങ്കിലും ചില ജീവിത സൌകര്യങ്ങൾ വാഗ്ദാനം നൽകാൻ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ ഭരണാധികാരികൾ നിർബന്ധിതമായിരിക്കുന്നു.

ഈജിപ്ഷ്യൻ വിപ്ളവത്തിൽ ജയിച്ചത് ജനങ്ങളാണെങ്കിലും, ആത്യന്തികമായ ജയം അമേരിക്കയുടേതുതന്നെയാണ്‌. മുപ്പതു വർഷമായി തങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാവക്കു പകരം, മറ്റൊരു പാവയെ അവർ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങുകയാണ്‌. ഈജിപ്തിലെ ജനങ്ങൾക്ക് അവരുടെ മുൻപിൽ രണ്ടേ രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഒന്നുകിൽ, ഒരിക്കൽ അമേരിക്കയുടെ കണ്ണിലെ കരടായിരിരുന്ന, ഇപ്പോൾ അമേരിക്കയുടെ ഭാഗത്തേക്ക് ഏറെക്കുറെ എത്തിയ എൽ ബരാദി. അല്ലാത്തപക്ഷം, ഏതു സമയവും അപകടകരമായേക്കാവുന്ന മുസ്ലിം ബ്രദർഹുഡ്. കൂടുതൽ സാധ്യത ആദ്യത്തേതിനുതന്നെയാണ്‌. പൌരാവകാശങ്ങളും സ്വാതന്ത്യവുമൊക്കെ മുബാറക്കിന്റെ കാലത്തേക്കാൾ ഭേദപ്പെട്ടേക്കാം. ഉദാരമായ സാമ്പത്തികസഹായങ്ങളും കിട്ടിയേക്കാം. എങ്കിലും, ആത്യന്തികമായി മറ്റൊരു വൈദേശികഭരണത്തിലേക്കുതന്നെയാണ്‌ അവരുടെ യാത്ര. ഇറാന്റെയും ഇറാഖിന്റെയും കാര്യത്തിൽ വ്യക്തവും സ്വതന്ത്രവുമായ നിലപാടുകളെടുത്ത എൽ ബറാദിക്ക് പക്ഷേ, അമേരിക്കയുടെ താത്പര്യങ്ങളെ അവഗണിക്കാൻ അധികമൊന്നും ആവുകയുമില്ല. ഗമാൽ അബ്ദുൾ നാസ്സറിന്റെ പരമാധികാര രാജ്യസങ്കൽപ്പത്തെയും, പാൻ-അറബ് ദേശീയതയെയുമാണ്‌ ഒരു പരിധിവരെ അൻവർ സാദത്തും, പൂർണ്ണമായും മുബാറക്കും പണയം വെച്ചത്. അത് തിരിച്ചെടുക്കാൻ ഈജിപ്തിനു ഇനിയും മറ്റൊരു ശുഭ്രവിപ്ളവം വേണ്ടിവരും. പക്ഷേ അതത്ര എളുപ്പമായിരിക്കില്ല.

ഈജിപ്തിലെ വിപ്ളവം ക്യൂബയിലേക്കും ചൈനയിലേക്കും പടരുന്നത് സ്വപ്നം കാണുന്ന മറ്റൊരു വലിയ വിഭാഗമുണ്ട്. പ്രത്യേകിച്ചും ക്യൂബയിലേക്ക്. ഫിദൽ കാസ്ട്രോയുടെ കാലശേഷം അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതും സത്യമാണ്‌. അതുകൊണ്ടുതന്നെ ആ സാധ്യതയെ സ്വപ്നം കാണുന്നവരെയും കുറ്റം പറയാനാവില്ല.

എങ്കിലും എന്താണ്‌ ആ സ്വപ്നത്തിന്റെ കാതൽ? സോഷ്യലിസം എന്ന ആശയത്തിന്റെ തകർച്ച. കമ്മ്യൂണിസം എന്ന വ്യവസ്ഥിതിയോടുള്ള ഭയം. പാശ്ചാത്യജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെയും പരാജയങ്ങളെയും സൌകര്യപൂർവ്വം കാണാതിരിക്കുക എന്ന തന്ത്രം. അതിൽ കവിഞ്ഞൊന്നുമല്ല ആ സ്വപ്നത്തിന്റെ അടിത്തറ. ഫിദൽ എന്ന യുദ്ധവിരുദ്ധ സോഷ്യലിസ്റ്റിനേക്കാൾ അവർ ആഗ്രഹിക്കുന്നത്, ബുഷിനെയും , ബ്ളെയറിനേയും, ഒബാമയേയും, സർക്കോസിയെയും പോലുള്ള യുദ്ധവെറിയന്മാരെയും കപടജനാധിപത്യവാദികളെയുമാണ്‌. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും നടന്ന, ഇപ്പോഴും നടക്കുന്ന യുദ്ധവിരുദ്ധ, ജനാധിപത്യ പ്രക്ഷോഭങ്ങളൊന്നും അവരുടെ തൊലിപ്പുറമെ പോലും സ്പർശിക്കുന്നില്ല. അതൊക്കെ ഏതോ നാട്ടിൽ നടക്കുന്ന ‘ബഹളങ്ങൾ’ മാത്രമാണ്‌ ഈ സ്വപ്നാടകർക്ക്. ഈജിപ്തു പോലും ഒരു ആഫ്രിക്കൻ വാർത്ത മാത്രമായിരുന്നു ഇവര്‍ക്ക്, ഫെബ്രുവരി പതിനൊന്നു വരെ.

ജനങ്ങളുടെ വിപ്ളവമെന്നതിനേക്കാൾ, സാങ്കേതികയുഗത്തിന്റെ വിജയമെന്ന നിലക്കാണ്‌ ഈ കാൽപ്പനിക സ്വപ്നജീവികൾ ഈജിപ്തിലെ വിജയത്തെ കൊണ്ടാടുന്നത്. ഒരു ജനുവരി 25-ന്റെ പ്രഭാതത്തിൽ ഒരു അസ്മാ മഹ്ഫൂസിന്റെ വീഡിയോ ബ്ലോഗ്ഗിൽ നിന്നോ,  ഒരു ഗൂഗിള്‍ എക്സിക്യൂട്ടീവിന്റെ ഇന്റര്‍നെറ്റ് ക്യാമ്പയിനില്‍ നിന്നോ തുടങ്ങിയ ഒരു വിസ്മയം.. അങ്ങിനെയൊരു വിസ്മയം ഉണ്ടാകാണമെങ്കിൽ അതിന്റെ പിന്നിൽ വലിയൊരു രാഷ്ട്രീയ സമരത്തിന്റെ കാറ്റു വീശണം എന്ന യാഥാര്‍ത്ഥ്യം മാത്രമാണ്‍് അവര്‍ക്ക് പുരിയാത്തത്. മിസ്റിയുടെ വിജയത്തിന്റെ പിന്നിലും  രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഇടതുരാഷ്ട്രീയത്തിന്റെ ആ കാറ്റുണ്ടായിരുന്നു.

2004 മുതൽ തന്നെ ഈജിപ്തിലെ തൊഴിലാളികൾ നിരന്തരമായ സമരത്തിലാണ്‌. ഇന്നും അത് തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ആറു വർഷത്തിനിടക്ക് 1900 സമരങ്ങൾ ഈജിപ്തിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നര ദശലക്ഷം തൊഴിലാളികൾ ഇതിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ടെക്സ്റ്റൈൽ, ഗതാഗത, നിർമ്മാണ, ഭക്ഷ്യോത്പ്പാദന മേഖലകളിൽനിന്നു തുടങ്ങിയ സമരം 2006 ആകുമ്പോഴേക്കും സർക്കാരിന്റെ തന്നെ നികുതിപിരിവ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നു. 10,000 വരുന്ന മുനിസിപ്പൽ നികുതി ജീവനക്കാർ മൂന്നു ദിവസമാണ്‌ തുടർച്ചയായ സമരം നടത്തിയത്. സമ്മർദ്ദത്തിലായ സർക്കാരിന്‌ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനക്ക് അനുവാദം കൊടുക്കേണ്ട അവസ്ഥയും ഉണ്ടായി. രാജ്യത്തിനകത്ത് വളർന്ന തൊഴിൽ സമരങ്ങളിൽ ഔദ്യോഗിക ഇടതുപക്ഷത്തിനോടൊപ്പം, ഇടതും വലതുമായ എൻ.ജി.ഒ.കളും പങ്കെടുക്കുകയുണ്ടായി. വിദേശരാജ്യങ്ങളിൽ നിന്നുപോലും അവർക്ക് സഹായങ്ങളും ലഭിച്ചു. വാഷിംഗ്ടണിലെ മണ്ണിൽനിന്നുതന്നെ, ലേബർ സ്റ്റാർട്ട് എന്ന വെബ്സൈറ്റ് ഉപയോഗിച്ച് തൊഴിലാളി സംഘടനകൾ ആഗോളതലത്തിൽ ആശയപ്രചരണം സംഘടിപ്പിച്ചു.

1977-ൽ എന്ത് സൈബറും ഫേസ്ബുക്കും ട്വിറ്ററുമാണുണ്ടായിരുന്നത്? അന്നും ഈജിപ്തിൽ വലിയൊരു സമരം നടന്നു. പ്രശസ്തമായ ബ്രഡ് സമരം. ഈജിപ്തിന്റെ എല്ലാ ഭാഗങ്ങളിലും അന്ന് തൊഴിൽ സമരങ്ങൾ നടന്നു. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, കൂടുതൽ മാന്യമായ കൂലിക്കും വേണ്ടി നടന്ന സമരമായിരുന്നു അത്. എങ്കിലും, കൊച്ചുകുട്ടികൾ പോലും അതിൽ പങ്കാളികളാവുകയും പട്ടാളത്തിനെ നേരിടുകയും ചെയ്യുന്ന കാഴ്ചയും ആ സമരത്തിൽ നമ്മൾ കാണുന്നുണ്ട്.

ഇത്തരം കൂട്ടായ രാഷ്ട്രീയ സമരങ്ങളാണ്‌ ഏതൊരു വിപ്ളവത്തിന്റെയും ജനകീയപ്രക്ഷോഭങ്ങളുടെയും അടിത്തറയായി വർത്തിക്കുന്നത്. ഏതുകാലത്തും അതങ്ങിനെത്തന്നെയായിരുന്നു. എല്ലാ വിപ്ലവങ്ങളുടെയും കൊടുങ്കാറ്റുകളുടെയും പിന്നില്‍, ജനേച്ഛയുടെ, അവരുടെ അപരിമേയമായ ശക്തിയുടെ കേവലമല്ലാത്ത ബൃഹദാഖ്യാനങ്ങളുണ്ട്. ആധുനിക കാലത്ത്, അതിനെ സ്വിച്ച്-ഓൺ ചെയ്യാൻ സാങ്കേതികവിദ്യ ഒരു നിമിത്തമാവുന്നു എന്നു മാത്രം. അതു കാണാതെ, ഒരു മുറിയിലിരുന്ന് ഒരാൾ അല്ലെങ്കിൽ ഒരുവൾ നടത്തുന്ന ആഹ്വാനം കേട്ട് ഒരു ജനത മുഴുവൻ 18 ദിവസത്തോളം, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്കെടുത്തു ചാടും എന്നു കരുതാനും വിശ്വസിക്കാനും അതിനെ കൊണ്ടാടാനും വിഡ്ഢികൾക്കു മാത്രമേ കഴിയൂ.

ക്യൂബയിലേക്ക് തിരിച്ചുവരാം. 60-കൾ മുതൽ തുടരുന്ന അമേരിക്കയുടെ പ്രത്യക്ഷവും, അമേരിക്കയുടെ സമ്മർദ്ദത്തിനു വഴിപ്പെട്ട യൂറോപ്പ്യൻ രാജ്യങ്ങളുടെ അപ്രഖ്യാപിത ഉപരോധവുമുണ്ടായിട്ടും ഇന്നും ക്യൂബൻ സമ്പദ്വ്യവസ്ഥ താരതമേന ഭേദമാണ്‌. വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും, ജനങ്ങളുടെ പാർപ്പിടങ്ങളുടെ കാര്യത്തിലും ക്യൂബ കാര്യമായ പുരോഗതിയാണ്‌ നേടിയത്. അഴിമതി ഏറ്റവും കുറവുള്ള രാജ്യമെന്ന പദവിയും ക്യൂബക്ക് സ്വന്തമാണ്‌. 1989-93 കാലത്തെ തകർച്ചയിൽനിന്നും വളരെ ആസൂത്രിതമായ ചുവടുവെയ്പുകളിലൂടെ സാമ്പത്തികമായി കരകയറുന്ന ഒരു ക്യൂബയെയാണ്‌ പിന്നീട് നമ്മൾ കണ്ടത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാകുന്നത് മഹാപാതകമോ ദുരന്തമോ ഒന്നും അല്ലെന്ന് പഠിപ്പിക്കുന്നുണ്ട് ക്യൂബയുടെ വളർച്ച. അവിടെ നമ്മുടെ സ്വപ്നാടകർക്ക് ആകെയുള്ള അസ്വസ്ഥത, അവിടുത്തെ മനുഷ്യാവകാശ-പൌരാവകാശ-സ്വതന്ത്ര വിപണികളുടെ കാര്യത്തിൽ മാത്രമാണ്‌. അതാകട്ടെ, ഒട്ടുമിക്കതും പാശ്ചാത്യ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതുമാണ്‌. ഒരു സോഷ്യലിസ്റ്റ് ഭരണസമ്പ്രദായത്തിൽ എല്ലാവർക്കും എന്തും ചെയ്യാമെന്ന വ്യവസ്ഥിതിക്കും വെള്ളിയാഴ്ചക്കുമൊന്നും സ്ഥാനമില്ല. ജനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വളർച്ച ഒന്നുതന്നെയാണ്‌ (അഥവാ ആയിരിക്കണം)ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റെയും പ്രമുഖ ലക്ഷ്യം. ആ നിലക്ക് ക്യൂബ ഇന്നും ഒരു വിജയഗാഥ തന്നെയാണ്‌. അതിനെ ആ നിലയിലേക്ക് നയിക്കുന്നത് സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും പ്രതിബദ്ധതയുള്ള ഭരണകർത്താക്കളാണ്‌ എന്നതാണ്‌ നമ്മുടെ സൈബർ സ്വപ്നാടക ആക്ടിവിസ്റ്റുകളുടെ ദു:ഖം. ക്യൂബയിലേക്ക് ഈജിപ്ഷ്യൻ വിപ്ളവത്തെ വലിച്ചുനീട്ടുന്നതിന്റെ മനശ്ശാസ്ത്രവും ഇതല്ലാതെ മറ്റൊന്നല്ല.

ഇന്ത്യയിലെ അവസ്ഥയിലേക്കൊന്നും ഈ സ്വപ്നാടകരുടെ കണ്ണുകൾ എത്തുന്നില്ല എന്നതാണ്‌ കൂടുതൽ വിചിത്രം. ഈജിപ്തിൽ നടന്നതുപോലുള്ള ഒരു ജനകീയപ്രക്ഷോഭത്തിനുള്ള വിളനിലമൊന്നും ഇന്ത്യയിലായിട്ടില്ലായിരിക്കാം. എങ്കിലും സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ജീവിതം ദിനംപ്രതി ദുസ്സഹമാവുന്ന ഒരു അവസ്ഥയാണ്‌ ഇന്ന് ഇവിടെയുള്ളത്. പൌരന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഒരു വിലയുമില്ലാത്ത, ഭീമമായ അഴിമതിയും കരിനിയമങ്ങളും ഭരണത്തിന്റെ സമസ്ത മേഖലകളെയും വിഴുങ്ങുന്ന, സ്വാതന്ത്യത്തിനുമുൻപുള്ള പതിനഞ്ചുവർഷത്തേക്കാൾ കൂടുതൽ അസമത്വം നിലനില്ക്കുന്ന ഒരു ഇന്ത്യയിലാണിന്ന് നമ്മൾ ജീവിക്കുന്നത്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനും, കായിക മാമാങ്കങ്ങൾക്കായി ലക്ഷക്കണക്കിനാളുകളെ നിത്യവും കുടിയിറക്കി തെരുവാധാരമാക്കുകയും, അതിനെ ഏതിർക്കുന്നവരെയൊക്കെ കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടാൻ സ്വകാര്യസേനകളെ പാലൂട്ടി വളർത്തുവാനും ധൈര്യപ്പെടുന്ന ഒരു ജനാധിപത്യവസ്ഥിതിയെയാണ്‌ നമ്മളിന്ന് താങ്ങിനിർത്തുന്നത്. അത്തരമൊരു കപടജനാധിപത്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളിൽപ്പോലും പങ്കെടുക്കാൻ കൂട്ടാക്കാതിരിക്കുകയും, പകരം, അതിന്റെ സ്ഥാനത്ത്, സ്വത്വപരമായി വിഭജിച്ചും വിഘടിച്ചും നിൽക്കുന്ന സമരങ്ങളെ ഏറ്റെടുക്കാനും തറ്റുടുത്തു നിൽക്കുന്ന മധ്യവർഗ്ഗ രാഷ്ട്രീയത്തിന്റെ ചതുരക്കള്ളികളിൽ നിന്നുകൊണ്ടാണ്‌ നമ്മൾ സൈബർ ആക്ടിവിസത്തിന്റെ അപ്പോസ്തലന്മാർ ചമയുന്നത്. കാറ്റാടികൾക്കെതിരെ പടനയിക്കുന്ന ഡോൺ ക്വിൿസോട്ടുമാരായി വീരസ്യം പറയുന്നത്.

ലൈംഗിക അരാജകവാദികളും മുഷ്ക്കന്മാരും സംസ്കാരശൂന്യന്മാരുമായി മുദ്രയടിക്കപ്പെട്ട മിസ്രികളുടെ ചരിത്രബോധത്തിൽനിന്ന് ലോകത്തിനും, മലയാള സൈബർ സ്പേസിലെ ബസ്സുടമകൾക്കും ഏറെ പഠിക്കാനുണ്ട്. പഠിക്കണമെന്നു വെച്ചാൽ. അതല്ല, ഈജിപ്തിന്റെ കാര്യം പറഞ്ഞുപറഞ്ഞ്, “വിപ്ളവമോ, അതൊക്കെ നിങ്ങളുടെ ഏർപ്പാടല്ലേ” “കാസ്ട്രൊയേക്കാള്‍ ഭേദമായിരുന്നു മുബാറക്ക്”  “പ്രശ്നം എന്താന്നു വെച്ചാല്‍ ഈ 77 കോടി ജനങ്ങള്‍ ബസ്സ് വായിക്കില്ല. പ്രക്ഷോഭം നടത്തില്ല. അല്ലെങ്കില്‍ത്തന്നെ സമരം വിളിച്ചാല്‍ ചൂഷണം മാറുമോ “ എന്ന മട്ടിലൊക്കെയുള്ള കൊച്ചുവർത്തമാനത്തിലേക്കാണെങ്കിൽ, അതിഷ്ടപ്പെടുന്ന ‘ആക്ടിവിസ്റ്റുകൾ’ക്ക് അതുമാവാം.

ഈജിപ്ഷ്യൻ ജനതക്ക്, അൽപ്പം വൈകിയതെങ്കിലും ഊഷ്മളമായ സമരാഭിവാദ്യങ്ങൾ.



* മിസ്രി (മിസ്റി - ഈജിപ്ഷ്യന്‍)

Tuesday, February 1, 2011

വിധിവൈപരീത്യങ്ങള്‍




(ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലെ Staines Verdict എന്ന ലേഖനത്തിന്റെ പരിഭാഷ)

22 ജനുവരി 1999-ന്‌ ഒറീസ്സയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിലെ പ്രതിയായ ധാരാസിംഗിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ട് സുപ്രീം കോടതി ഇക്കഴിഞ്ഞ 21 ജനുവരിയിൽ വിധി പുറപ്പെടുവിച്ചു. “പാവപ്പെട്ട ഗോത്രവർഗ്ഗക്കാരെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സ്റ്റെയിൻസിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു, ധാരാസിംഗിന്റെ ഉദ്ദേശ്യമെന്ന്” രേഖപ്പെടുത്താനും കോടതി മടിച്ചില്ല. ഈ പരമാർശം പിന്നീട് രേഖകളിൽനിന്ന് കോടതി തന്നെ സ്വമേധയാ നീക്കം ചെയ്തുവെങ്കിലും.

ഒറീസ്സയിലെ കിയോഞ്ചാര്‍ ജില്ലയിലെ കുഷ്ഠരോഗികൾക്കിടയിൽ 34 വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഒരാളായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. സ്റ്റെയിൻസിന്റെയും മക്കളുടെയും ദാരുണവധം ആളുകളെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെങ്കിലും, “നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഉയർന്ന ഗോത്രവിഭാഗത്തിന്റെ രോഷം‘ എന്ന മട്ടിലാണ്‌ ഹിന്ദുത്വശക്തികൾ അതിനെ ന്യായീകരിച്ചത്.. അങ്ങിനെയെങ്കിൽ, എന്തുകൊണ്ടാണ്‌ ക്രിസ്ത്യൻ വിരുദ്ധ പ്രചരണം സംസ്ഥാനത്തു ശക്തിപ്രാപിക്കുകയും, ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതുവരെയും, ഈ സൂചിപ്പിച്ച ഗോത്രവർഗ്ഗ രോഷം ദൃശ്യമാകാതിരുന്നത് എന്ന ചോദ്യത്തിനുമാത്രം ഒരു വിശദീകരണവും ഉണ്ടായില്ല.

ധാരാസിംഗിനെ ശിക്ഷിച്ചുവെങ്കിലും, ധാരാസിംഗിന്റെ ക്രിസ്ത്യൻ-മുസ്ലിം വിരുദ്ധ നിലപാടുകളെ തങ്ങളോ തങ്ങളുടെ പോഷകസംഘടനകളോ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്ന ഒരു ധാരണ നിലനിർത്തുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്. സ്റ്റെയിൻസിനെപ്പോലുള്ള മിഷണറിമാരുടെ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ ഉയരുന്ന ജനരോഷം എന്ന പ്രചരണവും പച്ചപിടിക്കുന്നുണ്ട്. ഈ ധാരണയെ ബലപ്പെടുത്തുന്നതിനുമാത്രമേ സുപ്രീം കോടതിയുടെ വിധി സഹായിക്കുന്നുള്ളു.

1998-ൽ ഗുജറാത്തിലെ ഡാംഗ് ജില്ലയിൽ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർക്കെതിരെ രണ്ടാഴ്ചയോളം നടന്ന അക്രമത്തിനെയും ’നിർബന്ധിത മതപരിവർത്തനത്തിനെതിരെയുള്ള ജനരോഷം‘ എന്ന ന്യായം കൊണ്ടായിരുന്നു സംഘപരിവാർ നേതാക്കൾ സാധൂകരിച്ചത്. അക്രമം തുടങ്ങുന്നതിനും ഏറെ മുൻപുതൊട്ടേ, ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ, സവിശേഷമായ രീതിയിൽ, വിദ്വേഷപ്രചരണവും, ക്രിസ്ത്യാനികളെ മനപ്പൂർവ്വം പ്രകോപിപ്പിക്കലും നടന്നിരുന്നു.

ഒറീസ്സയിലെ കാന്ധമൽ ജില്ലയിൽ 2008-ൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ ലഹളയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ല. ’സംഘപരിവാറിന്റെ ‘ഘർ വാപസി’ (വീട്ടിലേക്ക് മടങ്ങിപ്പോരൽ-അഥവാ,ക്രിസ്ത്യൻ ഗോത്രവിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുപോകൽ)പരിപാടികളും തുടർച്ചയായ ക്രിസ്ത്യൻ-വിരുദ്ധ പ്രചരണവും ആ പ്രദേശത്തെ സംഘർഷാവസ്ഥയെ മൂർച്ഛിപ്പിച്ചിരുന്നു. സ്വാഭാവികമായും, ബി.ജെ.പി.-ജനതാദൾ സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ജില്ലാഭരണകൂടവും ഈ അപായസൂചനകൾക്കെതിരെ കണ്ണടക്കുകയും ചെയ്തു. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിന്റെ ഉത്തരവാദിത്ത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തുവെങ്കിലും, വിശ്വഹിന്ദുപരിഷത്ത് ക്രിസ്ത്യാനികളെ ഉന്നം വെക്കുകയും, പ്രവീൺ തൊഗാഡിയുടെ നേതൃത്വത്തിൽ, ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുള്ള യാത്ര ഒരു തടസ്സവും കൂടാതെ, സംഘർഷഭരിതമായ സ്ഥലങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. ആയിരക്കണക്കിന് ക്രിസ്ത്യാനികൾക്കാണ്‌ തങ്ങളുടെ വീടുവിട്ടുപോകേണ്ടിവരുകയും, ഒരുവർഷത്തോളം സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവരുകയും ചെയ്തത്. ഇന്നും അവിടുത്തെ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർ ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ്‌ ജീവിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

അധികാരത്തിലേക്കുള്ള ബി.ജെ.പി.യുടെ പ്രവേശനം മുൻകൂട്ടികണ്ട്, 1980 മുതൽക്കുതന്നെ, ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിൽ ഹിന്ദു ജാഗ്രൻ മഞ്ച്, ബജ്രംഗദൾ തുടങ്ങിയ സംഘടനകൾ രൂപപ്പെട്ടുവന്നിരുന്നു. 1998-ലെ ഡാംഗ് ജില്ലയിലെ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളുടെ ഉത്തരവാദിത്ത്വം ഹിന്ദു ജാഗ്രൺ മഞ്ചിനായിരുന്നു. ധാരാം സിംഗ് ആകട്ടെ, ബജ്രംഗദളുമായി ബന്ധമുള്ളയാളും. 1999-ൽ മയൂർഭഞ്ജിൽ വെച്ച് അരുൾ ദാസ് എന്ന റോമൻ കത്തോലിക്കാ പുരോഹിതനെയും, അതേ ജില്ലയിൽ വെച്ച് ഒരു ആഗസ്റ്റ്‌ 26-ന് ഷേക്ക് റഹ്മാൻ എന്ന മുസ്ലിം വ്യാപാരിയെയും വധിച്ചിരുന്നു. സ്റ്റെയിന്‍സ് വധം അന്വേഷിച്ച ഡി.പി.വാധ്വ കമ്മീഷനാകട്ടെ, ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന തുടർച്ചയായ ന്യൂനപക്ഷവിരുദ്ധ പ്രവർത്തനങ്ങളെയും, അതിനു കിട്ടിക്കൊണ്ടിരിക്കുന്ന ഔദ്യോഗിക സഹായങ്ങളെയും കണ്ടില്ലെന്നും നടിച്ചു. തെളിവുകളുണ്ടായിട്ടുപോലും, ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘടനകളുടെ വ്യക്തമായ പങ്ക് കാണാൻ കൂട്ടാക്കാതെ, സ്റ്റെയിൻസ് വധത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ധാരാസിംഗിലേക്കു മാത്രം ചുരുക്കുകയായിരുന്നു കമ്മീഷൻ ചെയ്തത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാൻ (അതായത്, സ്വന്തമിഷ്ട പ്രകാരമുള്ള മതം പിന്തുടരുന്നതിനും പ്രചരിപ്പിക്കുന്നതിനും) ഇന്ത്യയിലെ മറ്റേതൊരു പൌരന്മാരെയും പോലെ, ഗോത്രവർക്കാർക്കും അവകാശമുണ്ട്. സ്റ്റെയിൻസ് നിർബന്ധിത മതപരിവർത്തനം നടത്തി എന്നതിന്‌ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. ആർട്ടിക്കിൾ 25 പ്രകാരം ക്രിസ്ത്യാനികൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ മുൻവിധിയെയാണ്‌- പിന്നീട് പിൻവലിച്ച-  ആ ആദ്യത്തെ പരാമർശത്തിൽ കാണാനാവുക. സംഘപരിവാറിന്റെ കീഴിൽ തുടർച്ചയായി ഇപ്പോഴും നടക്കുന്ന വിദ്വേഷപ്രചരണത്തിന്റെയും നുണപ്രചരണത്തിന്റെയും ഫലമായിരുന്നു സ്റ്റെയിൻസ് വധം.



പരിഭാഷകക്കുറിപ്പ്: കുട്ടികളടക്കം മൂന്നുപേരെ ചുട്ടുകൊന്ന വ്യക്തിക്കും, നക്സലൈറ്റ് നേതാവിന്റെ കത്തു കൈമാറി എന്ന (തെളിയിക്കപ്പെടാത്ത കുറ്റം) ആരോപിക്കപ്പെട്ട വ്യക്തിക്കും ഒരേ ശിക്ഷ വിധിക്കുന്ന കോടതികളെ മാനസികചികിത്സക്ക് വിധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതികൾ തന്നെ ക്രിമിനൽ സ്വഭാവം കൈവരിക്കുന്നതാണ്‌ കാണാൻ കഴിയുക.


Wednesday, January 26, 2011

നാടുനീങ്ങിയവരുടെ മൂന്നു കവിതകള്‍


സ്വന്തം മണ്ണും ജീവിതവും വിട്ടുപോരേണ്ടിവന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ച പലസ്തീൻ ജനതയുടെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന പോരാട്ടത്തിന്റെ അണയാത്ത നെരിപ്പോടുകളാണ്‌ മഹമ്മൂദ് ദാർവിഷിന്റെയും, സാമി അൽ ഖാസിമിന്റെയും കവിതകൾ. അഡോണിസെന്ന അലി അഹമ്മദ് സയ്യദ് ജനനം കൊണ്ട് സിറിയക്കാരനെങ്കിലും, അദ്ദേഹത്തിന്റെ കവിതകളിലും നിറയുന്നത് രാജ്യഭ്രഷ്ടന്റെ രാഷ്ട്രീയം തന്നെയാണ്‌.

ദാർവിഷിന്റെ കവിതകളിൽ നീറിപ്പുകയുന്നത്, പലായനത്തിന്റെയും പല കോണുകളിൽനിന്ന് നിരന്തരമായി വഞ്ചിക്കപ്പെടുന്ന പോരാട്ടത്തിന്റെയും എരിയുന്ന കനലുകളാണെങ്കിൽ, ചുരുങ്ങിയ വാക്കുകളും വരികളും കൊണ്ട് അഡോണിസ്, ഒരേസമയം തന്റെ കവിതയെയും രോഷത്തെയും ആളിക്കത്തിക്കുകയാണ്‌ ചെയ്യുന്നത്. സാമിയാകട്ടെ, നിരന്തരമായ ഒരു ആത്മഭാഷണത്തിലൂടെ, ചിലപ്പോൾ ഒരു കറുത്ത ഫലിതത്തിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്യുന്നു.


മറ്റൊരു രാജ്യത്തിലേക്ക്‌
മഹമ്മൂദ് ദാർവിഷ് (1942-2008)

നമ്മൾ പോകുന്നു
നമ്മുടെ മാംസമല്ലാത്ത മറ്റൊരു രാജ്യത്തിലേക്ക്‌
നമ്മുടെ അസ്ഥികൾകൊണ്ട്‌ നട്ടതല്ല
അവിടുത്തെ ചെസ്റ്റ്നട്ട്‌ മരങ്ങൾ
നമ്മുടെ പർവ്വതഗീതങ്ങളിലെ ആടുകളല്ല
അവിടുത്ത കല്ലുകൾ
ആ കല്ലുകളുടെ കണ്ണുകളല്ല
അവിടുത്തെ
ലില്ലിപ്പൂക്കൾ

നമുക്കു വേണ്ടി മാത്രമായി ഉദിക്കാത്ത
ഒരു സൂര്യന്റെ നാട്ടിലേക്ക്‌
പുരാണങ്ങളിലെ സ്ത്രീകൾ നമ്മെ വിളിക്കുന്നു
നമുക്കുവേണ്ടിയും നമുക്കെതിരെയും ഒരു കടൽ
ഗോതമ്പും വെള്ളവും നിഷേധിക്കപ്പെട്ടാൽ
നിങ്ങൾ ഞങ്ങളുടെ സ്നേഹം ഭക്ഷിക്കുക,
ഞങ്ങളുടെ കണ്ണീർ കുടിക്കുക

കവികൾക്കുവേണ്ടി ഒരു കറുത്ത തൂവാല
വെണ്ണക്കല്ലുകളുടെ ഒരു വലിയ നിര
ഞങ്ങൾക്കുവേണ്ടി ശബ്ദമുയർത്തും
ഞങ്ങളുടെ ആത്മാവുകളിൽ
കാലത്തിന്റെ പൊടി പുരളാതിരിക്കാൻ
ഒരു മെതിനിലം.
നമുക്കുവേണ്ടിയും നമുക്കെതിരെയും റോസാപ്പൂക്കൾ

നിങ്ങൾക്കു നിങ്ങളുടെ വിജയം
ഞങ്ങൾക്കു ഞങ്ങളുടെയും
ഞങ്ങളുടെ രഹസ്യമൊഴിച്ച്‌ മറ്റൊന്നും കാട്ടിത്തന്നിട്ടില്ലാത്ത രാജ്യം
വിജയം ഞങ്ങൾക്ക്‌
സ്വന്തം വീടൊഴിച്ച്‌ മറ്റെല്ലാ വീടുകളിലേക്കും
ഞങ്ങളെ കൊണ്ടുചെന്നെത്തിക്കുന്ന
തേഞ്ഞുപോയ കാലുകളിൽ തീർത്ത്‌ ഒരു സിംഹാസനം
ആത്മാവിന്റെ ആത്മാവിനെ
ആത്മാവിൽത്തന്നെ കണ്ടെത്തിയേ തീരൂ,
ഇല്ലെങ്കിൽ ഇവിടെത്തന്നെ മരിച്ചേ തീരൂ..




യാത്രാ ടിക്കറ്റുകൾ
സമി അൽ ഖാസിം (1930-)


എന്നെ നീ കൊല്ലുന്ന ദിവസം
എന്റെ കയ്യിൽ
യാത്രക്കുള്ള ഒരു ടിക്കറ്റ്‌ കാണും
സമാധാനത്തിലേക്കുള്ള
ടിക്കറ്റുകൾ
പാടങ്ങളിലേക്കും മഴയിലേക്കും
മനുഷ്യരുടെ മനസ്സാക്ഷിയിലേക്കുമുള്ള
ടിക്കറ്റുകൾ
അവ പാഴാക്കരുതേ


പ്രവചനം
അഡോണിസ് (1930-)

സഹസ്രാബ്ദങ്ങൾ നീണ്ട നമ്മുടെ ഉറക്കം

അംഗഭംഗം വന്ന നമ്മുടെ
ചരിത്രത്തിൽനിന്ന്‌
നമ്മുടെ ജീവിതത്തിന്റെ ശവക്കല്ലറകളിൽ
അടക്കം ചെയ്യപ്പെട്ട രാജ്യത്തിലേക്ക്‌
അബോധമാക്കപ്പെട്ട, കൊലചെയ്യപ്പെട്ട രാജ്യത്തിലേക്ക്
അനുഷ്ഠാനങ്ങളൊന്നുമില്ലാതെ ഒരു സൂര്യൻ ഉണർന്ന്
മരുഭൂമികളുടെയും വെട്ടുകിളികളുടെയും
സമ്രാട്ടുമാരെ കൊല്ലുന്നു.


തര്‍ജ്ജനിയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത

Thursday, January 20, 2011

ഡെമോഗ്രാഫി വെറും ഒരു പദമല്ല

മേജർ ജനറൽ ദാഹി ഖൽഫാൻ തമീം യു.എ.ഇ.യിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ എന്ന നിലക്കു മാത്രമല്ല ശ്രദ്ധയാകർഷിച്ചിട്ടുള്ളത്‌. സത്യസന്ധവും വിമർശനാത്മകവുമായി സർക്കാർ നയങ്ങളെ വിലയിരുത്താനും, പ്രതിസന്ധികളിൽ സർക്കാരിന്റെ കൂടെ നിൽക്കാനും, തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാനുമൊക്കെയുള്ള ചങ്കൂറ്റം എന്നും അദ്ദേഹം കാണിച്ചിട്ടുണ്ട്‌. ദുബായ്‌ സർക്കാരിന്റെ ഋണബാധ്യതയെക്കുറിച്ച്‌ സംസാരിക്കേണ്ടിവന്നപ്പോഴും,ചെച്നിയൻ കമാണ്ടർ യമാദേവ്‌ കൊല്ലപ്പെട്ടപ്പോഴും, ഹമാസ്‌ നേതാവ്‌ മഹമ്മൂദ്‌ കൊല്ലപ്പെട്ടപ്പോഴുമൊക്കെ നമ്മൾ അത്‌ കണ്ടതാണ്‌. ഫെഡറൽ നാഷണൽ ക്ൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടപ്പോൾ ഇത്രനാളും സർക്കാരിനെ വിശ്വസ്തതയോടെ സേവിക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത തനിക്ക്‌ അതിനു മനസ്സില്ലെന്ന്‌ പരസ്യമായും പറയാൻ ധൈര്യം കാണിച്ച വ്യക്തിയാണ്‌ മേജർ ജനറൽ.

യു.എ.ഇ.യിലെ ഡെമോഗ്രാഫിയെക്കുറിച്ച്‌ ഈയ്യിടെയായി അദ്ദേഹം പ്രകടിപ്പിക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും അദ്ദേഹത്തെപ്പോലൊരു വ്യക്തിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്‌. ശിവസേനയടക്കമുള്ള തീവ്രവലതുപക്ഷ പ്രാദേശികകവാദക്കാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകളാണ്‌ നിർഭാഗ്യകരമെന്നു പറയട്ടെ, അദ്ദേഹത്തിൽനിന്ന്‌ ഉണ്ടാകുന്നത്‌. ഇന്ന്‌ അത്‌ വീണ്ടും അദ്ദേഹം ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലമാകട്ടെ പതിന്മടങ്ങ്‌ നിർഭാഗ്യകരവും.

ദുബായ്‌  മോഡേൺ ഹൈസ്കൂളിൽ പഠിക്കുന്ന വെറും നാലുവയസ്സു മാത്രമുള്ള ഒരു പിഞ്ചുബാലികയെ സ്കൂൾബസ്സിൽ വെച്ച്‌, ഡ്രൈവറും കണ്ടക്ടറുമടക്കം മൂന്നുപേർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ മുൻനിർത്തിയാണ്‌ ഇന്ന്‌ അദ്ദേഹം പ്രവാസികൾക്കെതിരെ വാക്മുന പ്രയോഗിച്ചിരിക്കുന്നത്‌.

വിദേശികളുടെ വ്യാപകമായ കടന്നുകയറ്റം കൊണ്ട്‌ ഈ രാജ്യത്തെ ജനസംഖ്യാ അനുപാതത്തിൽ വന്ന വ്യതിയാനത്തിന്റെ ദൂഷ്യഫലമാണ്‌ ഇത്തരം സംഭവങ്ങളെന്നും, തങ്ങളുടെ സമൂഹത്തിൽ ഇതിനുമുൻപൊരിക്കലും ഇത്തരത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

യു.എ.ഇ.യുടെ വളർച്ചയിൽ ഇവിടുത്ത വിദേശികൾ വഹിച്ച പങ്കിനെക്കുറിച്ച്‌ ശ്രീ ദാഹി ഖൽഫാന്‌ അറിയാത്തതല്ല. ബി.ബി.സിക്കുള്ള അഭിമുഖത്തിലും ഒരിക്കൽ അതദ്ദേഹം തുറന്നുസമ്മതിച്ചിട്ടുള്ളതുമാണ്‌. ആ പങ്ക്‌ ഒരിക്കലും ഏകപക്ഷീയവുമായിരുന്നില്ല. ഈ രാജ്യത്തിന്റെ വളർച്ചക്ക്‌ വിദേശികളെ അവർക്ക്‌ ആവശ്യമായിരുന്നു. തൊഴിലില്ലാത്ത നാട്ടിലെ അവസ്ഥയിൽനിന്നുള്ള മോചനം വിദേശികൾക്കും ഒരുപോലെ ആവശ്യമായിരുന്നു.

ഇവിടെയുള്ള ഇന്ത്യക്കാരടക്കമുള്ള ബഹുഭൂരിപക്ഷം വിദേശികളും ഇവിടുത്തെ നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്‌. മറ്റേതൊരു അറബ്‌ നാട്ടിലും ഇല്ലാത്തവിധം സ്വതന്ത്രവും, അവകാശങ്ങളും ഇവിടെയുണ്ടെന്ന്‌ തിരിച്ചറിയുകയും അതിന്റെ മഹത്ത്വം ബോധ്യമുള്ളവരുമാണവർ. ചൂഷണങ്ങളും പരിഷ്ക്കരിക്കപ്പെടേണ്ട വ്യവസ്ഥിതികളും നീതിനിയമസംഹിതകളുമൊക്കെ മറ്റേതൊരു രാജ്യത്തുമെന്നതുപോലെ ഇവിടെയുമുണ്ടായിരിക്കാം. എന്നാലും ആ ദൌർബ്ബല്യങ്ങളെയൊക്കെ അതിജീവിക്കുന്ന ഒന്നാണ്‌ യു.എ.ഇ.യിൽ തങ്ങൾ അനുഭവിക്കുന്ന സ്വാതത്ര്യത്തിന്റെ ശുദ്ധവായു എന്ന തിരിച്ചറിവുള്ളവരാണ്‌ മഹാഭൂരിപക്ഷം വരുന്ന വിദേശികളും.

മേജർ ജനറലിന്റെ അഭിപ്രായങ്ങൾ ഒരുപക്ഷേ സർക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ മാത്രമായിരിക്കാം. അങ്ങിനെത്തന്നെയായിരിക്കട്ടെ. എങ്കിലും, പ്രത്യക്ഷത്തിൽ അത്‌, ഇവിടെ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന വിദേശികളെക്കുറിച്ചുള്ളതും, അവരെ അഭിസംബോധന ചെയ്യുന്നതുമായ ഒരു അഭിപ്രായപ്രകടനമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടാൻ അധികവും സാധ്യത. വിദേശികളെ സംബന്ധിച്ചിടത്തോളം അത്‌ അപമാനകരമായി തോന്നിയാൽ, അതിനവരെ കുറ്റം പറയാനും ആവില്ല.

അവർക്കിടയിലും ചില പുഴുക്കുത്തുകൾ ഉണ്ടാവുന്നത്‌ സ്വാഭാവികമാണെന്ന്‌ ദാഹി ഖൽഫാൻ മനസ്സിലാക്കണം.. ഇവിടുത്തെ നിയമം അനുവദിച്ചിരുന്നെങ്കിൽ, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവർക്കുമേൽ എത്ര പ്രാകൃതമായ ജനകീയവിധിയും നടപ്പിലാക്കാൻ, വിദേശികൾക്ക്‌ (പ്രത്യേകിച്ചും, ഇന്ത്യക്കാർക്ക്‌, പിന്നെയും പ്രത്യേകിച്ച്‌ മലയാളികൾക്ക്‌)സന്തോഷമേയുണ്ടാകൂ എന്നും മേജർ ജനറൽ മനസ്സിലാക്കണം.

യു.എ.യിലെ ഡെമൊഗ്രാഫി എങ്ങിനെയായിരിക്കണമെന്നൊക്കെ തീരുമാനിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്‌. ആ ഡെമോഗ്രാഫിയിൽ വ്യത്യാസങ്ങൾ വന്നതിന്റെ ഉത്തരവാദിത്ത്വം വിദേശികളിൽ കെട്ടിവെക്കുന്നതിന്റെ യുക്തി മാത്രം മനസ്സിലാകുന്നില്ല. ഇവിടുത്തെ ഭരണാധികാരികളുടെ അറിവോടെയും അനുവാദത്തോടെയും നിയമാനുസൃതം വന്നവരാണ്‌ ഇവിടെയുള്ളവരിലധികവും. അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു സങ്കീർണ്ണവും ഭീമവുമായ കമ്പോളവുമാണ്‌ ഇന്ന്‌ ഇവിടെയുള്ളത്‌. അതിനെയൊക്കെ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുകയോ, അഥവാ തദ്ദേശീയവത്ക്കരിക്കുകയോ ചെയ്യുന്നത്‌, എന്തായാലും ഈ രാജ്യത്തിന്‌ അനുഗുണമായിരിക്കില്ല. സാവധാനം നടത്തേണ്ട ഒരു പ്രക്രിയയയാണത്‌. അതിൽ യു.എ.ഇ. എത്രമാത്രം വിജയിച്ചിരിക്കുന്നു എന്ന്‌ സ്വയം ഒന്ന്‌ പരിശോധിക്കുന്നതും നന്നായിരിക്കും.

വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും, ആസൂത്രിതമായിത്തന്നെ, തദ്ദേശീയരുടെ ഒരു തലമുറയെ വളർത്തിയെടുക്കുക, അവർക്കാവശ്യമായ തൊഴിൽ അവസരങ്ങൾ നിർമ്മിച്ചെടുക്കുക, എന്നിങ്ങനെ ഒരു രാജ്യത്തിന്റെ സ്വാശ്രയ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ പല മേഖലകളുണ്ട്‌. തൊഴിൽ, വിദ്യാഭ്യാസ മേഖലയിലെ തദ്ദേശീയരുടെ പ്രാതിനിധ്യം ഇനിയും വളരേണ്ടതുണ്ടെന്നാണ്‌ യു.എ.ഇ.യിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 56 ശതമാനം തദ്ദേശീയർ മാത്രമാണ്‌ ഇപ്പോഴും തൊഴിലെടുക്കുന്നത്‌. തൊഴിലില്ലായ്മാ നിരക്കാകട്ടെ 31 ശതമാനവും. ഐക്യരാഷ്ട്രസഭയുടെ (UNPG-United Nations Programme for Governance)അറബ്‌ മേഖലയിലെ 2005-നെ അടിസ്ഥാനപ്പെടുത്തിയ കണക്കുകൾ പ്രകാരം, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, അധിനിവേശ പലസ്തീന്റെയും ലിബിയയുടെയും പോലും പിന്നിലാണ് യു.എ.ഇ.യുടെ സ്ഥാനം (ദശാംശം 79 എന്ന റേറ്റിംഗോടെ). 2009-ൽ 7.9 ബില്ല്യൺ ദിർഹമായിരുന്നു വിദ്യാഭ്യാസമേഖലക്കുവേണ്ടി യു.എ.ഇ. നീക്കിവെച്ചത്‌. എന്നിട്ടും സ്ഥിതി അധികമൊന്നും മെച്ചപ്പെട്ടിട്ടില്ല എന്ന്‌ 2007-ലാണ്‌ ദുബായ്‌ ഭരണാധികാരിയും യു.എ.ഇ. വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ്‌ മുഹമ്മദ്‌ ഒരു നയപ്രഖ്യാപനവേളയിൽ ചൂണ്ടിക്കാട്ടിയത്‌. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, യു.എ.ഇ. തികഞ്ഞ പ്രതിജ്ഞാബദ്ധത കാണിക്കുന്നുണ്ടെന്നത്‌ നിസ്തർക്കമാണെങ്കിലും പല കാരണങ്ങളാലും ഇനിയും അതെല്ലാം കൂടുതൽ ഫലവത്താകേണ്ടിയിരിക്കുന്നു. ശ്രീ. ദാഹി ഖൽഫാനും ഇതെല്ലാം പല അവസരങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്‌.

യു.എ.ഇ.യുടെ സാംസ്ക്കാരികമൂല്യങ്ങളെ അതിന്റെ ഡെമൊഗ്രാഫിയിൽ വന്ന വ്യതിയാനങ്ങൾ ദോഷകരമായി ബാധിച്ചു എന്ന വാദം പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്‌. മാത്രമല്ല, ആ ദോഷത്തിന്റെ മുഖ്യ ഉത്തരവാദികൾ ഇവിടെ പണിയെടുക്കുന്ന, അവിവാഹിതരും, കുടുംബത്തെ കൂടെ താമസിപ്പിക്കാൻ കഴിവില്ലാത്തവരുമായ ആളുകളാണെന്ന വാദവും ഉയരുന്നുണ്ട്. ഇത് കൂടുതൽ അപകടകരമാണ്‌. ഈ വാദത്തിൽ വിശ്വസിക്കുന്നവർ ആദ്യം ചെയ്യേണ്ടത്‌, ഒന്നുകിൽ ഇത്തരം തൊഴിലാളികളെ (ബാച്ചിലേഴ്സ്‌ എന്ന പൊതുസംജ്ഞയിൽ അറിയപ്പെടുന്ന ഏകാകികൾ) ഇവിടേക്കു വരുന്നതിൽ നിന്ന്‌ വിലക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ കുടുംബത്തോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുകയോ അല്ലേ? അതിനു പകരം, അവരെ അയിത്തതിന്റെയും അസ്പൃശ്യതയുടെയും മനോഭാവത്തോടെ കാണുന്നത്‌ എത്രകണ്ട്‌ ശരിയാണ്‌? ഈ പറയുന്ന ബാച്ചിലേഴ്സ്‌ വിഭാഗത്തിലും (അവരിൽ നല്ലൊരു ശതമാനവും താഴേക്കിടയിലുള്ള തൊഴിലാളികളുമാണ്‌) ഇവിടുത്തെ മദ്ധ്യവർഗ്ഗക്കാരെപ്പോലെ ഇവിടുത്തെ നിയമങ്ങളെയുമാചാരങ്ങളെയും അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്‌ മഹാഭൂരിപക്ഷവും.

ഏതൊരു വിഭാഗത്തിലുമെന്നപോലെ, അവരിലും, ചെറിയ കുറ്റവാളികളും, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവരെപ്പോലുള്ള മാപ്പർഹിക്കാത്ത കുറ്റവാളികളുമൊക്കെ ഉണ്ടാകാം. അതിനെ നിയമപരമായി നേരിടുകയാണ്‌, അതല്ലാതെ, നിയമാനുസൃതം ഇവിടെ വന്ന്‌, തൊഴിലെടുത്ത്‌ ജീവിക്കുന്നവരെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയല്ല വേണ്ടത്‌.

ലോകത്തിന്റെ മറുഭാഗങ്ങളിൽനിന്നെത്തുന്ന ദേശാടനപക്ഷികൾപോലും, ഇവിടുത്തെ തനത്‌ പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നു എന്നുവരെ ഈയിടെയായി ചില തദ്ദേശീയ വിദഗ്ദ്ധരിൽനിന്നു കേട്ടുതുടങ്ങിയിട്ടുണ്ട്‌. മൊത്തം ജനസംഖ്യയിൽ വെറും ഇരുപത്‌ ശതമാനമായി ഒതുങ്ങിയിട്ടും, വിദേശികളോട്‌ കഴിഞ്ഞ നാലു ദശകങ്ങളെങ്കിലുമായി നിസ്സീമമായ സഹിഷ്ണുത പ്രകടിപ്പിച്ചുവരുന്ന തദ്ദേശീയരാണ്‌ ഇവിടെയുള്ളത്‌. അവരുടെ ഇടയിൽനിന്നുതന്നെയാണ്‌ ഇത്തരം കണ്ടെത്തലുകളും നിരീക്ഷണങ്ങളും മറ്റും വരുന്നത്‌ എന്നുകൂടി ഓർക്കണം.ക്തുകവാർത്തകളുടെ കൂട്ടത്തിൽ ചേർക്കാമെങ്കിലും, കേൾക്കാനോ, ഉൾക്കൊള്ളാനോ ഒട്ടും സുഖം തോന്നാത്ത അയുക്തികളാണ്‌ ഇതൊക്കെ.

അത്തരം അയുക്തികളും, വാചാകക്കസർത്തുകളും, ദാഹി ഖൽഫാൻ തമീമിനെപ്പോലുള്ള കഴിവുറ്റവരും പക്വതയുള്ളവരുമായ ഭരണാധികാരികളിൽനിന്ന്‌ ഒരിക്കലും വന്നുകൂടാത്തതാണ്‌.

കാരണം,  വെറുമൊരു ഉന്നതപോലീസുദ്യോഗസ്ഥൻ മാത്രമല്ല ശ്രീ ദാഹി ഖൽഫാൻ തമീം. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച ഭരണാധികാരിയാണ്‌. അതുകൊണ്ടുതന്നെ, അദ്ദേഹം എന്തെങ്കിലും പറയുമ്പോൾ അത്‌, ഐക്യ അറബി നാടിന്റെ ശബ്ദമായിത്തന്നെയാണ്‌ സമൂഹത്തിന്റെ പൊതുധാരയിൽ അടയാളപ്പെടുക. 

Monday, January 10, 2011

ഭാരതീയം





The Nationalist not only does not disapprove of atrocities committed by his own side, but he has a remarkable capacity for not even hearing about them - George Orwell


നാലാം ക്ളാസ്സില്‍ പഠിക്കുന്ന മകന്‌ സ്കൂളില്‍ അവതരിപ്പിക്കാന്‍ രാജ്യസ്നേഹത്തെക്കുറിച്ച്‌ ഒരു പ്രസംഗം എളുപ്പത്തില്‍ എഴുതിക്കൊടുക്കണമെന്ന്‌ നല്ല പകുതി പറയുന്നു. എളുപ്പത്തില്‍ വായിച്ചു പഠിക്കാവുന്ന ഒരു ചെറിയ വാചാപ്രസംഗം. ദാ, ആ തലതിരിഞ്ഞ സാധനങ്ങളൊന്നും എഴുതിക്കൊടുക്കണ്ട, നാലാം ക്ളാസ്സുകാരനുവേണ്ടിയുള്ളതാണെന്ന്‌ ഓര്‍മ്മിച്ചോളൂ എന്ന്‌, കൂട്ടത്തില്‍, കളിവാക്കില്‍ പൊതിഞ്ഞുവെച്ചതെങ്കിലും ശക്തമായ ഒരു മുന്നറിയിപ്പും.

നാലാം ക്ളാസ്സുകാരനായ മകനോട്‌ രാജ്യസ്നേഹത്തെക്കുറിച്ച്‌ എന്താണ്‌ ഞാന്‍ പറഞ്ഞു കൊടുക്കേണ്ടത്‌?

അവനവന്റെ രാജ്യമാണ്‌ സാരേ ജഹാം സേ അച്ചാ എന്നോ? ഇന്ത്യയെന്നു കേള്‍ക്കുമ്പോഴേക്കും അഭിമാനപൂരിതമാവുകയും ചോരതിളക്കുകയും ചെയ്യണമെന്നോ? ചോരയുടെ വകതിരിവുകള്‍ക്കും കന്നംതിരിവുകള്‍ക്കും രാജ്യാഭിമാനവുമായും അതിര്‍ത്തികളുമായും ഒരു ബന്ധവുമില്ലെന്നോ? മുറിച്ചുമാറ്റുകയും, തുന്നിച്ചേര്‍ക്കുകയും ചെയ്ത എല്ലാ അതിര്‍ത്തി ഞരമ്പുകളിലൂടെയും  ഒഴുകുന്ന എല്ലാ രക്തവും, കണ്ണീരും ഒന്നെന്നോ? കുടിയൊഴിക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളായി മാറിയവരുടെയും, പരസ്പരം അവിശ്വസിച്ചും, ഭയന്നും കഴിയുന്നവരുടെയും രക്തധമനികളെ ഇന്ത്യ എന്നൊരു പദം കൊണ്ട്‌ അഭിമാനപൂരിതമാക്കാനും തിളപ്പിക്കാനും ശ്രമിക്കുന്നത്‌ വിഫലമാണെന്നോ?

അരവയര്‍ നിറക്കാര്‍ പകലന്തിയോളം വിയർപ്പൊഴുക്കുന്നവന്റെയും, പൊതുകിണറില്‍നിന്ന്‌ ദാഹം ശമിപ്പിച്ചതിന്‌ തീയില്‍ വെന്തവന്റെയും, ഓരോ മുപ്പതുമിനുട്ടിലും ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെയും ഇന്ത്യയില്‍നിന്ന്‌, അംബരചുംബികള്‍ നിര്‍മ്മിക്കുന്ന അംബാനിമാരുടെയും കോടികള്‍ക്ക്‌ ലേലം ഉറപ്പിക്കുന്ന ഏറുപന്തുകാരുടെയും ഇന്ത്യയിലേക്കുള്ള ദൂരം നാലാം ക്ളാസ്സുകാരന്‌ മനസ്സിലാകാന്‍ ഇടയില്ല.

അവന്റെ കട്ടിലിന്റെ തലക്കലെ ഭൂപടത്തില്‍ പരന്നുകിടക്കുന്ന ലോകത്തില്‍ പല രാജ്യങ്ങളുണ്ടെന്നും അവരില്‍ മലയാളികളും അറബികളും, ഇംഗ്ളീഷുകാരും ചൈനക്കാരും ബംഗ്ളാദേശികളും ഫിലിപ്പീനികളും ഉണ്ടെന്നുള്ള ഏകദേശരൂപമല്ലാതെ, ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തില്‍നിന്ന്‌ വേറിട്ടുനിര്‍ത്തുന്ന അതിര്‍ത്തികളുടെയും, ഭാഷകളുടെയും, വേഷങ്ങളുടെയും, രുചിഭേദങ്ങളുടെയും ആചാരങ്ങളുടെയും സ്വത്വ വൈവിദ്ധ്യം എത്രത്തോളമാണെന്നൊന്നും അവന്റെ ഇളം ബുദ്ധിയില്‍ അത്രയ്ക്കങ്ങോട്ട്‌ വേരുറച്ചുതുടങ്ങിയിട്ടില്ല.

ആ അവനെയും അവനെപ്പോലെയുള്ള കുട്ടികളെയും മുന്നില്‍  രാജ്യസ്നേഹത്തെക്കുറിച്ചുള്ള ഏതു വാചാപ്രസംഗമാണ്‌ ഞാന്‍ അവതരിപ്പിക്കേണ്ടത്‌? എങ്ങിനെ?

മറ്റൊരു രാജ്യവും നമ്മുടെ രാജ്യത്തോളം നല്ലതല്ലെന്നോ? മറ്റൊരു നാട്ടാരും നമ്മുടെ നാട്ടാരോളം നല്ലവരല്ലെന്നോ? വേണ്ടിവന്നാല്‍, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വന്തം രാജ്യത്തിനുവേണ്ടി ബലികൊടുക്കാന്‍ തക്കവണ്ണം ശ്രേഷ്ഠമാണ്‌ നമ്മുടെയൊക്കെ ജന്മമെന്നോ?

രാജ്യമെന്നത്‌, സമ്പന്നരാലും സ്വാര്‍ത്ഥതാത്പര്യങ്ങളാലും, ഭരണഘടനാതാളുകളാലും നിര്‍വ്വചിക്കപ്പെട്ട കേവലമൊരുപിടി മണ്ണല്ലെന്നും, അതിലെ ജനകോടികളുടെ സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ സങ്കല്പങ്ങളെ സാര്‍ത്ഥകമാക്കാനുള്ള ഇടമാണെന്നും പറഞ്ഞാര്‍ എന്താകും അവനും അവരും മനസ്സിലാക്കുക?

രാജ്യമെന്നത്‌, നാനാത്വത്തിലെ ഏകത്വമല്ലെന്നും, നാനാത്വത്തിലെ നാനാത്വത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആശയമാണെന്നും പറഞ്ഞാല്‍ അവർക്കത്‌ എത്രകണ്ട്‌ ദഹിക്കും?

സ്വന്തം നാട്ടിലെ മണ്ണിനെയും മലയെയും കാടിനെയും നഗരത്തെയും ഗ്രാമത്തെയും അവിടങ്ങളിലെ മഴയെയും വെയിലിനെയും കാറ്റിനെയും ഉഷ്ണത്തെയും ശിശിരത്തെയും, അവയില്‍ ജനിക്കുകയും ജീവിച്ചുമരിക്കുകയും ചെയ്യുന്ന മനുഷ്യരെയും സ്നേഹിക്കുന്നതില്‍നിന്ന്‌ എത്രയോ കാതം അകലെയാണ്‌ രാജ്യസ്നേഹമെന്ന കപടവെച്ചുകെട്ടലുകളെന്നും മനസ്സിലാകാന്‍ ഇനിയും അവര്‍ക്കെത്ര പഠിപ്പു തികയണം?

ചുറ്റോടുചുറ്റും ശത്രുക്കള്‍ എന്ന പേടിക്കഥ നിരന്തരം പറഞ്ഞുകൊടുത്ത്‌ പടുത്തുയര്‍ത്തുന്ന രാജ്യസ്നേഹത്തിന്റെ പഞ്ചതന്ത്ര പഴംകഥകള്‍ക്കകത്ത്‌ നുഴഞ്ഞുകയറിയ സ്വന്തം തക്ഷകന്മാരെ എങ്ങിനെയാണ്‌ ഈ കുട്ടികള്‍ക്ക്‌ കാട്ടിക്കൊടുക്കുക?

ചാരന്മാരെയും രാജ്യദ്രോഹികളെയും തന്നിഷ്ടം പോലെ കോടതിമുറികളിലൂടെയും, മാധ്യമങ്ങളിലൂടെയും നിര്‍മ്മിക്കുകയും എന്‍കൌണ്ടറുകളിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന കൌടില്യശാസ്ത്രങ്ങളെ ഏതുവിധത്തിലാണ്‌ കാട്ടിക്കൊടുക്കേണ്ടത്‌?

കുട്ടികള്‍ക്ക്‌ കളിക്കാന്‍ പാകത്തിലുള്ള രാജ്യസ്നേഹം എവിടെനിന്നു കിട്ടും?

Thursday, December 30, 2010

പുതുവര്‍ഷം - ആര്‍ക്ക്‌? എന്തിന്‌?

പുതിയ വർഷത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തകർക്കുന്നവിധത്തിലാണ്‌ ഓരൊ വർഷവും കടന്നുപോകുന്നത്‌. എന്നിട്ടും മങ്ങാത്ത പ്രതീക്ഷയോടെ ഓരൊ പുതിയ വർഷത്തെയും അനുഷ്ഠാനപൂർവ്വം എതിരേൽക്കേണ്ടിവരുന്നു നമുക്ക്‌. തിരശ്ശീലക്കു പിന്നിൽ മറഞ്ഞുപോകുന്ന വൃദ്ധസംവത്സരങ്ങളെ അതിജീവിച്ചുകൊണ്ട്‌ നമ്മുടെ സ്വപ്നങ്ങൾക്ക്‌ എന്നും നിത്യയൗവ്വനം. സ്വപ്നങ്ങൾ കാണുന്ന കണ്ണുകൾ കാലം കവർന്നില്ലിതുവരെ എന്നു കവി പാടിയത്‌ വെറുതെയാകുന്നില്ല എന്ന ആശ്വാസം നൽകിക്കൊണ്ട്‌, അനന്തമായ സാധ്യതകളുമായി ജനിക്കുന്ന മറ്റൊരു ജനുവരി കൂടി.

എത്രയെത്ര ജനകോടികളുടെ പ്രാർത്ഥനകളും ആശയാഭിലാഷങ്ങളുമായി എത്രയെത്ര ജനുവരി ഒന്നുകൾ നമ്മൾ വെളുപ്പിച്ചു. നല്ലൊരു പുതുവർഷത്തിനുവേണ്ടി എത്രപേർ ഈ ബലിക്കല്ലുകളിൽ ജീവൻ കൊടുത്തു. ഇപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുന്നു. കൊല്ലത്തിലൊരിക്കൽ കൊടുക്കുകയും വാങ്ങുകയും ചെയ്ത്‌ അകാലമരണം വരിച്ച പുതുവർഷാശംസകളുടെ മഹാശ്മശാനത്തിൽനിന്ന്‌, ഇനിയും ആർക്ക്‌, എന്ത്‌ ആശംസയാണ്‌ നമ്മൾ നേരേണ്ടത്‌? എന്തിനുവേണ്ടി?

ശാന്തിയുടെയും സമാധാനത്തിന്റെയും ആശംസകൾ ആഘോഷപൂർണ്ണമായി കൈമാറ്റം ചെയ്യുന്നതിലൂടെ ലോകം മാറുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

നിരന്തരമായി നവീകരിക്കപ്പെടുന്ന പോരാട്ടങ്ങളിലൂടെ മാത്രമേ പുതിയൊരു ലോകത്തെയും അതിന്റെ നവനവങ്ങളായ വർഷങ്ങളെയും നമുക്ക്‌ നേടാനാകൂ.

ജനിച്ച നാടും വീടും വേരും വിട്ട്‌, അഭയാർത്ഥികളായി, പ്രവാസികളായി പലായനം ചെയ്യുന്നവർ, തങ്ങളുടെ നഷ്ടപ്പെട്ട നാടും വീടും, വേരുകളും തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന്റെ വർഷങ്ങളാണ്‌ നമുക്ക്‌ ആശംസിക്കാനാവുക.

അധിനിവേശം ചെയ്യപ്പെടുന്ന ജനതതികൾ ധീരമായ ചെറുത്തുനില്പ്പുകളിലൂടെ സ്വാതന്ത്ര്യത്തിന്റെ ഭൂഖണ്ഡങ്ങളെ തിരിച്ചുപിടിക്കുന്ന സമരവീര്യങ്ങളുടെ ജനുവരിപ്പുലരികൾ.

നീതിയും ന്യായവും നിഷേധിക്കപ്പെടുന്നവർ പുതിയ സാമൂഹികനീതികൾ സൃഷ്ടിക്കുന്ന തിരുത്തൽ സമരങ്ങൾ.

മതത്തിന്റെ ഇടുങ്ങിയ ചുമരുകൾക്കകത്തുനിന്ന്‌ ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും വിശാലതയിലേക്ക്‌ മനുഷ്യരാശിയെ വിക്ഷേപിക്കുന്ന ശാസ്ത്രശസ്ത്രങ്ങൾ.

ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്ന ധീരരായ കുട്ടികളുടെയും, പ്രണയവും രാഷ്ട്രീയവും, കലയും കവിതയും അരങ്ങുകളും വീണ്ടും സജീവമാവുകയും ചെയ്യുന്ന കാമ്പസ്സുകളുടെയും പുതിയ പോരാട്ടച്ചുവടുകൾ.

തെരുവിലും ജീവിതത്തിന്റെ പുറമ്പോക്കുകളിലും കഴിയുന്ന മനുഷ്യരാശികൾക്ക്‌ അന്തസ്സോടെയുള്ള മനുഷ്യജീവിതം സാദ്ധ്യമാക്കുന്ന സമരങ്ങൾ.

നുണകളിലൂടെയും യുദ്ധങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും നിരപരാധികളെ കൊന്നൊടുക്കിയ ഏകാധിപതികളുടെയും യുദ്ധവെറിയന്മാരുടെയും, മതഭ്രാന്തമാരുടെയും ചോരകൊണ്ട്‌ ഭൂമി അഭിഷിക്തമാവുന്ന പുതിയ സമരമുഖങ്ങൾ.

എല്ലാവർക്കും അഭിവാദ്യങ്ങളോടെ 

Sunday, December 26, 2010

ഇതാ ഇവനെക്കൂടി....



ബഹുമാനപ്പെട്ട റായ്പൂർ സെഷൻസ് കോടതി ജഡ്ജി അങ്ങുന്നേ,

രാജ്യദ്രോഹകുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ അവിടുന്ന് വിധിച്ച മൂന്നുപേരിൽ ഒരാൾ, ഒരു ശിശുരോഗ ചികിത്സകനുണ്ടല്ലോ, ഡോ.ബിനായക് സെൻ. ഇക്കഴിഞ്ഞ ജൂലായ്‌ 25-നു അങ്കമാലിയിലെ കറുകുറ്റിയിൽ ഒരു പൊതുപരിപാടിക്ക് അദ്ദേഹം വന്നപ്പോൾ കാണാനും രണ്ടുവാക്ക് സംസാരിക്കാനും ഈയുള്ളവന്‌ (നിർ)ഭാഗ്യമുണ്ടായി.

അന്നു പ്രധാനമായും ചോദിച്ച ഒരു ചോദ്യം, ഇന്ത്യാമഹാരാജ്യത്തിലെ നീതിന്യായ സംവിധാനത്തിൽ അദ്ദേഹത്തിന്‌ വിശ്വാസമുണ്ടോ എന്നതായിരുന്നു. വിചാരണ പോലും ഇല്ലാതെ കുറച്ചുകാലം സർക്കാർ അതിഥി മന്ദിരത്തിൽ കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് ചോദിച്ചതാണ്. പക്ഷെ പ്രതീക്ഷ തെറ്റി. ഉണ്ട് എന്നുതന്നെയാണ്‌ അദ്ദേഹം അസന്ദിഗ്ധമായി അന്ന്‌ അദ്ദേഹം നല്കിയ ഉത്തരം. രണ്ടാമതൊന്ന്‌ ആലോചിക്കാനുള്ള സമയം പോലും എടുക്കാതെ.

വികസനത്തിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഗോത്രമേഖലകളിൽനിന്നും ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും, വിദർഭയിലെ കർഷകരുടെ പ്രശ്നങ്ങളെപ്പോലെത്തന്നെ, ഇതിനെതിരെയും എല്ലാതലത്തിലുമുള്ള ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സെൻ ആ കൂടിക്കാഴ്ചയില്‍  സൂചിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം, അസന്ധിഗ്ദ്ധമായും അദ്ദേഹത്തിന്റെ സമരസങ്കല്പ്പങ്ങൾ അഹിംസയിൽ, അഹിംസയിൽ മാത്രം, അടിയുറച്ചതായിരുന്നു. ഹിംസാത്മകമായ സമരങ്ങളെ ഒരു വാക്കുകൊണ്ടുപോലും അദ്ദേഹം പിന്തുണച്ചില്ല. ജനാധിപത്യ സമരമാർഗ്ഗങ്ങളിൽ ഡോ.സെൻ പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം, ഈയുള്ളവനെപ്പോലെയുള്ളവരെ കഠിനമായി  നിരാശപ്പെടുത്തും വിധം കർക്കശവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനചരിത്രത്തെ നേരിട്ടറിയുന്നവർക്ക് അതിൽ അത്ര അത്ഭുതം തോന്നാനിടയില്ലെങ്കിലും.

കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കേസിൽ, സുപ്രീം കോടതി നല്കിയ ഒരു ഇളവിലായിരുന്നു അന്നദ്ദേഹം. ഇന്ന്, വീണ്ടും ആ കേസ് ബഹുമാനപ്പെട്ട കോടതിയിൽ വരുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹത്തിന്. ഇനിയും അപ്പീലിനു പോകാനും താത്ക്കാലികമായെങ്കിലും പുറത്തുവരാനും അദ്ദേഹത്തിനു സാധിക്കുമായിരിക്കും. എങ്കിലും, എന്തോ വല്ലാതെ ചീഞ്ഞുനാറുന്ന നമ്മുടെ  കോടതിമുറികളിൽനിന്ന് ഇനിയും അദ്ദേഹത്തിനു എളുപ്പത്തിലൊന്നും പൂര്‍ണമായും വിടുതൽ കിട്ടാൻ ഇടയില്ല. കുറ്റം രാജ്യദ്രോഹമാണല്ലോ.

വിമതാഭിപ്രായം പറയുന്നവർക്കെതിരെ രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചുമത്താനും തടവിലിടാനും ഇന്നത്തെ ഇന്ത്യയിൽ വളരെ എളുപ്പമാണ്‌. ഒരൊറ്റ പരാതി മതി എന്നിടത്തെത്തിനില്ക്കുന്നു കാര്യങ്ങൾ. പ്രശ്നം ഏറ്റെടുക്കാനും, ഊതിപ്പെരുപ്പിക്കാനും ഇവിടുത്തെ കപട-ദേശസ്നേഹികളും, സാൽവാ ജുദൂം പോലുള്ള സർക്കാർ സ്പോൺസേഡ് ഗുണ്ടാസംഘങ്ങളും, മാധ്യമങ്ങളും കൂടെയുണ്ടായാൽ മാത്രം മതിയാകും.

ആദർശ് ഫ്ളാറ്റും, കോമൺവെൽത്തും, രണ്ട്-ജി സ്പെക്റ്റ്രവുമൊക്കെ കാലാന്തരത്തിൽ തേഞ്ഞുമാഞ്ഞുപോവും. കാരണം, അതൊക്കെ വലിയവരുടെ കളിയാണ്‌. കോടികൾ കൈപ്പറ്റുന്നവരുടെയും, അവരുടെ ഇടനിലക്കാരുടെയും, ദല്ലാളുമാരുടെയും. ഇത് അതുപോലെയല്ല. കാരണം, ഇതിലുൾപ്പെട്ടിരിക്കുന്നവർ, സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗത്തിന്റെ പക്ഷത്തുനിന്ന്, നീതിക്കുവേണ്ടി പൊരുതുന്നവരാണ്‌. സർക്കാരിന്റെ ഗുണ്ടായിസത്തിനും, സാമൂഹ്യവിരുദ്ധനിലപാടുകൾക്കുമെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാത്തവര്‍. വെല്ലൂരിലെ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായി സ്വസ്ഥമായി ഇരുന്ന് ശമ്പളം വാങ്ങുന്നതിൽ ഒതുങ്ങുന്നതല്ല സമൂഹത്തിനോടുള്ള കടമ എന്ന് നിശ്ചയമുള്ള ഡോ.സെന്നിനെപ്പോലുള്ള വിഡ്ഢികളാണ്‌ ഈ പക്ഷത്ത് അധികവുമുള്ളത്. സമാധാനമാര്‍ഗ്ഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ വേറെയും. കോടതിയും കേസുമൊഴിഞ്ഞ് അവർക്ക് നേരമുണ്ടാകില്ല. ജയിലിൽ തന്നെ ചത്തൊടുങ്ങാനായിരിക്കും അവരില്‍ അധികം പേരുടെയും വിധി.

ഈ മനുഷ്യനെ രാജ്യദ്രോഹിയായി കണ്ടെത്തി ശിക്ഷിച്ച സ്ഥിതിക്ക്, അദ്ദേഹത്തെ പോയി കാണാനും, സംസാരിക്കാനും സമയം കണ്ടെത്തിയ ഈയുള്ളവനെപ്പോലുള്ളവർക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തി നടപടിയെടുക്കാൻ കോടതിക്ക് കനിവുണ്ടാകണം എന്നോരപെക്ഷയുണ്ട്‌. അതൊക്കെ ഏമാന്മാർക്ക് എളുപ്പമുള്ള പണിയായിരിക്കുമെന്നും അറിയാം.

പ്രോസിക്യൂഷന്റെ ഭാഗത്ത് “ചെറുതും ഗുരുതരമല്ലാത്തതു”മായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഏമാന്റെ വിധിന്യായത്തിൽ സൂചിപ്പിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. അതൊന്നും സാരമില്ലങ്ങുന്നേ. സർക്കാരിന്റെ പ്രോസിക്യൂഷൻ ആണല്ലോ പ്രധാനം. അതും, ചത്തീസ്ഗഢ് പോലുള്ള സർക്കാരുകളുടെ പ്രോസിക്യൂഷൻ. സൽവാ ജുദൂമിന്റെ ഏതെങ്കിലും പ്രതിനിധികളെയും ബഹുമാനപ്പെട്ട കോടതിയുടെ ഏതെങ്കിലുമൊരു ബെഞ്ചിലേക്ക് നാമനിർദ്ദേശം ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. പിന്നെ, കാര്യങ്ങൾ അവർ നേരിട്ട് നടത്തിക്കൊള്ളും. അവർ തയ്യാറാക്കിത്തരുന്ന വിധിന്യായം വായിക്കുക എന്ന ചുമതല മാത്രം മതിയാകും പിന്നെ ഏമാന്മാർക്ക്. ഔട്ട്സോഴ്സിങ്ങിന്റെ യുഗമല്ലേ?

നമ്മുടെ രാജ്യത്തെ ഉന്നതകോടതികളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന്‌ ഉറക്കെവിളിച്ചുപറഞ്ഞ ന്യായാധിപന്മാരെയും നമുക്ക് കഴിയുന്നതും വേഗം അകത്താക്കണം. പഠിക്കട്ടെ പ്രശാന്തന്മാരും മാർക്കാണ്ഡേയന്മാരും.

Thursday, December 23, 2010

കുടുംബം ഒരു ശ്രീകോവില്‍

കുടുംബം ഒരു ശ്രീകോവിൽ
പ്രതിഷ്ഠ, ഭർത്താവ്
ശ്രീമൂലസ്ഥാനം-ഉമ്മറം, കിടപ്പറ
ചുറ്റമ്പലം - വീട്, തൊഴിലിടം

മുഖ്യപൂജാരി, ഭാര്യ
ശമ്പളമില്ലാത്ത ദേവസ്വം ജീവനക്കാരി  
കീഴ്ശാന്തിക്കാർ
സാമ്പത്തിക സ്വാശ്രയമില്ലാത്ത
മക്കൾ

പാതിവ്രത്യം, വിധേയത്വം
പ്രധാന വഴിപാടുകള്‍
ഇവയെല്ലാം ഒത്തിണങ്ങിയാല്‍
കുടുംബം ഒരു ശ്രീകോവിൽ

Thursday, December 9, 2010

ഈമെയിലുകളുടെ അതിര്‍ത്തികള്‍

വെറും സമയം കൊല്ലികളായ നർമ്മഭാവനകളും ഗൃഹാതുരത്വവും വിപണനം ചെയ്തിരുന്ന പണ്ടത്തെ നിലയിൽനിന്നും, ഇ-മെയിൽ ഫോർവേർഡുകൾ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.

എന്നാൽ ഇന്ന്‌, അവ, ചില പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രത്തിന്റെ സ്ഥാനത്ത് വ്യാജശാസ്ത്രത്തെ പ്രതിഷ്ഠിക്കുക, കാര്യകാരണബന്ധങ്ങളെ സമർത്ഥമായി വേർപെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്ത്, വ്യാജോക്തികൾ അവതരിപ്പിക്കുക, അങ്ങിനെ പലതും വരുന്നു ആ ആധുനിക ദൌത്യങ്ങളിൽ. എങ്കിലും, അതിന്റെ സുപ്രധാനമായ ദൌത്യം നഗ്നമായ വർഗ്ഗീയ പ്രചരണങ്ങളിലൂടെ ജനങ്ങളെ വിഭജിക്കുക തന്നെയാണ്‌.

താഴെ കാണുന്ന ഈ ഇ-മെയിൽ ഫോർവേർഡ് ഒരല്പ്പം പഴയതാണ്‌. തൊഴിൽ തേടി നമ്മുടെ നാട്ടിലെത്തിയ ബംഗ്ളാദേശികളെ ഉന്നം വെക്കുകയായിരുന്നു അന്നത്. ഇന്ന്‌ വീണ്ടും ചില കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ കുപ്പിയിൽ അത്‌ വിപണനം ചെയ്യപ്പെടുന്നത് നോക്കുക.

ഇ-മെയിലുകളിലൂടെ എങ്ങിനെ നമ്മുടെ സമൂഹം, ഇങ്ങിനി അടുക്കാൻ കഴിയാത്തവണ്ണം പരസ്പരവൈരികളായി മാറി എന്ന് നാളെ ആരെങ്കിലും ഗവേഷിക്കാൻ തുനിയുകയാണെങ്കിൽ, അവർക്കുവേണ്ടി ഇത് ഇവിടെയും കിടക്കട്ടെ.

ഇന്നത്തെ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, ഉപജീവനം തേടിയുള്ള അന്യനാട്ടുകാരുടെ (എന്നുവെച്ചാൽ, ബംഗാളാദേശികളുടെ, എന്നുവെച്ചാൽ മുസ്ലിമുകളുടെ, എന്നുവെച്ചാൽ, അന്യമതസ്ഥരുടെ) വരവാണെന്ന അശ്ലീലവും അയുക്തികവുമായ ലഘൂകരണങ്ങളിലേക്കെത്തിയ സാംസ്ക്കാരിക-സാഹിത്യനായകന്മാരെ ഇത്തരം ഇ-മെയിലുകൾ തീർച്ചയായും പുളകം കൊള്ളിക്കുന്നുണ്ടായിരിക്കും.

അതിർത്തി കടന്നുവരുന്നവരിൽനിന്ന്‌ സെക്കുലറിസത്തിലേക്കും, അവിടെനിന്ന് മനുഷ്യാവകാശസമരങ്ങളിലേക്കും, പ്രവർത്തകരിലേക്കും, അവിടെനിന്ന് രാജ്യത്തിലെ നീതിന്യായകോടതികളിലേക്കും, അഴിമതിയിലേക്കും, അവിടെനിന്ന്‌ പൌരന്മാരുടെ പിടിപ്പുകേടിലേക്കും സ്വാർത്ഥതയിലേക്കും, അങ്ങിനെയങ്ങിനെ, പലപല കൊമ്പുകളിലേക്ക് ചാടിമറിഞ്ഞ് കൂക്കിവിളിക്കുന്ന ഈ ചപലവാനരന്മാരുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്‌. ജനങ്ങളെ വിഭജിക്കുക, പരസ്പര അവിശ്വാസവും ഭയവും വെറുപ്പും ജനിപ്പിക്കുക. അതിവിദൂരമല്ലാത്ത ഒരു ഭാവിയിൽ, ഇന്ത്യയെ ഏകശിലാത്മകമായ ഒരു താലിബാനാക്കുക.

പരസ്പര വിഭജിതമായ ഒരു ലോകസമൂഹത്തെ സൃഷ്ടിക്കുക എന്നത്‌, ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു അജണ്ടയാണ്‌. കോർപ്പറേറ്റുകളും, ദേശീയതകളും, മതപൌരോഹിത്യവും നേരിട്ടും അല്ലാതെയും നടപ്പാക്കുന്ന ഈ അജണ്ടകളുടെ പിന്നിലുള്ളത് ആ പഴയ, വലിയ അമരക്കാരൻ തന്നെയാണ്‌.

ഇത്തരം ഇ-മെയിൽ ഫോർവേർഡുകൾ വീണ്ടും വീണ്ടും ഫോർവേർഡ് ചെയ്യുകവഴി, ശതകോടി ഹൃദയങ്ങളിലേക്കാണ്‌ ഒരു വിപത് സന്ദേശം നമ്മൾ കയറ്റുമതിചെയ്യുന്നത് എന്നുകൂടി ഓർമ്മവേണം.

ഓർമ്മകൾ ഉണ്ടായാൽ മാത്രം പോരാ. അവയിൽനിന്ന്, അവ നൽകുന്ന പാഠങ്ങൾകൂടി ഉള്ളിൽ ഉരുത്തിരിയണം.


IF U CROSS THE BORDER ILLEGALLY.............


If you cross the   " The North Korean "   border illegally,  you get ..... 12 years hard labour in an isolated prison .....

If you cross the   " Iranian "    border illegally,  you get ..... detained indefinitely .....


If you cross the   " Afghan "   border illegally,  you get ..... shot .....

 
If you cross the   " Saudi Arabian "   border illegally,  you get ..... jailed .....


If you cross the   " Chinese "   border illegally,  you get ..... kidnapped and may be never heard of - again .....

 
If you cross the   " Venezuelan "   border illegally,  you get ..... branded as a spy and your fate sealed .....

 
If you cross the   " Cuban "   border illegally,  you get ..... thrown into apolitical prison to rot .....

 
If you cross the   " British "   border illegally,  you get ..... arrested, prosecuted, sent to prison and be deported after serving your sentence .....


Now ..... if you were to cross the   " Indian "   border illegally,  you get .....

1.   A ration card
 
2.   A passport  ( even more than one - if you please  ! )

 
3.   A driver's licence

 
4.   A voter identity card

 
5.   Credit cards

  
6.   A Haj subsidy

  
7.   Job reservation

 
8.   Special privilages for minorities

  
9.   Government housing on subsidized rent

 
10. Loan to buy a house

  
11. Free education

 
12. Free health care

  
13. A lobbyist in New Delhi,  with a bunch of media morons and a bigger bunch of human rights activists promoting your   " cause "

  
14. The right to talk about secularism,  which you have not heard about in your own country  !

  
15. And of-course ..... voting rights to elect corrupt politicians who will promote your community for their selfish interest in securing your votes  !!!


       Hats off   ..... to the .....
  A.   Corrupt and communal Indian politicians

B.   The inefficient and corrupt Indian police force

C.   The silly pseudo-secularists in India,  who promote traitors staying here
  
D.   The amazingly lenient Indian courts and legal system


E.   The selfish Indian citizens,  who are not bothered about the dangers to their own country

F.   The illogically brainless human-rights activists,  who think that terrorists deserve to be dealt with by archaic laws meant for an era,  when human beings were human beings.

THE MINIMUM U CAN DO (IF U R LIVING) IS FORWARD THIS TO ALL  

Sunday, November 7, 2010

അധിനായക ജയഹേ

വന്ദനം മഹാരാജ്ഞീ
വന്ദനം മഹാരാജൻ
നമിക്കുന്നേൻ തവ പാദാംബുജ
പത്മങ്ങളടിയങ്ങൾ

പാരിതിൽ സസന്തോഷം
എന്നെന്നും വിരാജിക്കാൻ
സന്തതം തുണയ്ക്കട്ടെ
കരുണാമയനീശൻ

എത്ര സംവത്സരങ്ങൾ
കഴിഞ്ഞൂ സസന്തോഷം
ആ നുകത്തിൻ കീഴിൽ
അടിമകളായ് ഞങ്ങൾ

ഇന്നുമാ സുദിനങ്ങൾ
ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
ഉള്ളിൽ നിറയുന്നു
അവിച്ഛിന്ന ഹർഷോന്മാദം

തിന്ന ചോറിനു നന്ദിയില്ലാത്തോർ ചിലർ
നിങ്ങളെ ചോദ്യം ചെയ്തു
ആട്ടിപ്പുറത്താക്കി
സ്വാതന്ത്യം,ജനായത്തം
പരമാധികാരം എന്നീ
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ
വന്നൂ പിന്നെ

അപ്പോഴും ഞങ്ങളിൽച്ചിലർ-
ക്കോർമ്മയിൽ ശിഷ്ടം വന്നു
പഴയൊരടിമക്കാലത്തിന്റെ
പൊയ്പ്പോയ സമൃദ്ധികൾ

ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
നെഞ്ചുപൊട്ടുന്നു, കര
കവിഞ്ഞൊഴുകുന്നു
വറ്റാത്ത സങ്കടൽ

കവിതയും കഥയുമായ്
കാത്തുനില്ക്കുന്നൂ ഞങ്ങൾ
തിരികെ വരിക നിങ്ങൾ
അധിനായകന്മാരെ

ഒരുവട്ടം കൂടിയാ തിരുമുമ്പിൽ സാദരം
വഞ്ചീശമംഗളം പാടുവാനുള്ളില്‍ മോഹം

Wednesday, October 13, 2010

ചിലവാകാത്ത ചിലവുകള്‍

യു.എ.ഇ.യിലെ അന്യരാജ്യ തൊഴിലാളികൾക്കുവേണ്ടി സർക്കാർ വർഷത്തിൽ 50 ബില്ല്യൺ ദിർഹം ചിലവഴിക്കുന്നു എന്ന്‌ വാർത്ത. സായദ് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക്ക് റിസർച്ച് സ്ഥാപനത്തിന്റേതാണ്‌ വെളിപ്പെടുത്തൽ. കണക്കുകളും അവതരിപ്പിക്കുന്നുണ്ട് വാർത്തയിൽ. അടിസ്ഥാനസൌകര്യങ്ങൾക്കും, സാമൂഹ്യസുരക്ഷക്കും, വൈദ്യുതി ഇളവുകളും എല്ലാമടക്കം, ഒരു തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന14,066 ദിർഹത്തിൽനിന്ന്‌ ഫീസിനത്തിലും മറ്റും തൊഴിലാളികൾ സർക്കാരിലേക്ക് അടക്കുന്ന 2507 ദിർഹം തട്ടിക്കിഴിച്ചാൽ, ഒരു അന്യരാജ്യ തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന ശരാശരി പണം 11,559 ദിർഹം.

വിദഗ്ദ്ധ തൊഴിലാളികൾക്കും അവിദഗദ്ധ തൊഴിലാളികൾക്കും വേണ്ടി ചിലവഴിക്കുന്നതിന്റെ കണക്കുകളുമുണ്ട് വാർത്തയിൽ.

സർക്കാരും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പതിവായി നടത്തുന്ന പഠനങ്ങളുടെ ഭാഗമായി മാത്രം കണ്ടാൽ മതിയായിരുന്നു ഇത്തരം നിർദ്ദോഷമായ സ്റ്റാറ്റിസ്റ്റുകളെ. എങ്കിലും ഇത്തരം റിപ്പോർട്ടുകൾ ഒരു ഏകപക്ഷീയസ്വഭാവം കാണിക്കുന്നുണ്ട് എന്നുവേണം പറയാൻ. സത്യത്തിൽ നിന്ന് അകലെയുമാണ്‌ ഇത്തരം കണക്കുകൾ എന്ന്‌ സാമാന്യമായ അനുഭവം സാക്ഷ്യം നല്കുകയും ചെയ്യും.

സർക്കാരിൽനിന്ന് തൊഴിലാളികൾക്കു കിട്ടുന്നതിന്റെ ഇരട്ടിയെങ്കിലും സർക്കാരിനു തിരിച്ചു കിട്ടുന്നില്ലേ, ഇതേ തൊഴിലാളികളിൽനിന്ന്? അതിനെ ഏതു മാനദണ്ഡം അനുസരിച്ചായിരിക്കും വിലയിരുത്തുക? അല്ലെങ്കിൽ വിലയിരുത്തേണ്ടത്? 11,559 ദിർഹമിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ യു.എ.ഇ.യിലെ എത്ര ശതമാനം അന്യരാജ്യ തൊഴിലാളികൾക്കു സാധിക്കുന്നുണ്ട്.

ഇവിടെ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം അന്യരാജ്യ തൊഴിലാളികൾക്കു കിട്ടുന്ന ശമ്പളവും സൌകര്യങ്ങളും കണക്കാക്കുമ്പോൾ 11,559 ദിർഹത്തിന്റെ “സോഷ്യൽ കോസ്റ്റ്‘ എന്നത് അസാമാന്യ ഫലിതമാകാനാണ്‌ സാധ്യത. ഒരു ശരാശരി അവിദഗ്ദ്ധ തൊഴിലാളിയുടെ ഒരു കൊല്ലത്തെ മൊത്തം ശമ്പളത്തിനു തുല്ല്യമോ അതിനേക്കാളധികമോ ആയിരിക്കും ഈ തുക (സർക്കാരിന്റെ സാമൂഹ്യ ചിലവും പൗരന്റെ ശമ്പളവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് സ്ഥിതിവിവര ശാസ്ത്രജ്ഞരുടെ കണ്ണിൽ വിവരക്കേടായിരിക്കുമെങ്കിലും).

ഡാറ്റയിൽ സൂചിപ്പിച്ച എല്ലാ സൌകര്യങ്ങളും അന്യരാജ്യതൊഴിലാളികൾക്ക് സൌജന്യമായോ, ഇളവുവ്യവസ്ഥയിലോ കിട്ടുന്നു എന്ന തോന്നലാണ്‌ ഈ റിപ്പോർട്ട് ഉളവാക്കുക. എന്നാൽ വാസ്തവം അതാണോ?

ഇവിടെ ലഭിക്കുന്ന സൌകര്യങ്ങൾക്കൊക്കെ ആനുപാതികമായതോ, ചിലപ്പോഴൊക്കെ ഉയർന്നതോ ആയ വിലയും കൊടുക്കേണ്ടിവരുന്നുണ്ട് ഏതൊരു സാധാരണക്കാരനും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് വാർത്തയിൽ സൂചിപ്പിച്ച ആ 80 ശതമാനം തൊഴിലാളിവർഗ്ഗതിനു തന്നെയാണുതാനും. ഊർജ്ജരംഗത്ത് കിട്ടുന്നതായി സൂചിപ്പിച്ച സബ്സിഡികൾ സർക്കാർ കണക്കുകൂട്ടുന്നത് എങ്ങിനെയാണെന്നറിയില്ല. എങ്കിലും, അനുഭവത്തിൽ, കഴിഞ്ഞ ചില വർഷങ്ങളായി അത് ഉയരുകതന്നെയാണ്‌. ഷാർജയുടെ കാര്യമാകട്ടെ പറയാനുമില്ല. തുടർച്ചയായ പവർകട്ടുകളും, അന്യായമായ ഉപഭോഗനിരക്കുകളും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു. ദുബായിലെയും അബുദാബിയിലെയും സ്ഥിതിയും മറിച്ചല്ല. അടിസ്ഥാനസൌകര്യങ്ങൾ വികസിക്കുന്നുണ്ട് എന്നു സമ്മതിക്കുമ്പോൾ തന്നെ, അതിനെല്ലാം വിലയും കൊടുക്കേണ്ടിവരുന്നുണ്ട്, അന്യരാജ്യതൊഴിലാളികളടക്കമുള്ള പൊതുജനങ്ങൾക്ക്.

ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളുടെ കാര്യത്തിലും നില മെച്ചമല്ല. ആരോഗ്യ ഇൻഷുറൻസിന്റെ സൌജന്യം ലഭിക്കുന്നത് വളരെ കുറച്ചു ശതമാനത്തിനു മാത്രമാണ്‌. അബുദാബിയിലൊഴിച്ച്‌ മറ്റൊരു എമിറേറ്റ്സിലും തൊഴിലാളികൾക്കുവേണ്ടിയുള്ള ഇൻഷുറൻസ് പരിരക്ഷ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കിയിട്ടില്ല. വിദ്യാഭ്യാസമാകട്ടെ, ഏറ്റവുമധികം കച്ചവട സാധ്യതയുള്ള രംഗമായി മാറിയിരിക്കുന്നു. ആ മേഖലയിലെ ഏകാധിപതികളുടെ താത്പര്യത്തിനനുസരിച്ച് തുള്ളുകയാണ്‌ വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളുടെയും പാഠ്യരീതികളുടെയും ഗുണനിലവാരം ഉയർത്താനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ വർഷാവർഷം വർദ്ധിച്ചുവരുന്ന സ്കൂൾ ഫീസുകളും, അദ്ധ്യാപികാദ്ധ്യാപകർക്കു ലഭിക്കുന്ന ഏറ്റവും ശോച്യമായ ശമ്പളനിരക്കുകളുമൊക്കെ ആ മേഖലയെ സാരമായി ബാധിക്കുന്നുമുണ്ട്.

സാമൂഹ്യ ചിലവുകൾ കണക്കാക്കുമ്പോൾ, അതിന്റെ ഗുണഭോക്താക്കൾ യഥാർത്ഥത്തിൽ ആരൊക്കെയാണെന്നും, ഗുണഫലങ്ങൾ എത്തേണ്ടിടത്ത് എത്തുന്നുണ്ടോയെന്നും, സാധാരണക്കാരായ പ്രവാസികളുടെ ചിലവിലാണോ ഈ ചിലവുകൾ നടപ്പാക്കുന്നതെന്നും കൂടി സർക്കാർ കണക്കെടുക്കേണ്ടതാണ്‌.

യു.എ.ഇ.യിലെ തദ്ദേശീയരുടെയും അന്യരാജ്യക്കാരുടെയ്ഉം തൊഴിൽ പ്രാതിനിധ്യത്തിന്റെ കണക്കുകളും വാർത്തയിലുണ്ട്. 31 ശതമാനം തദ്ദേശീയർ തൊഴിലില്ലാതവരാണെന്ന അസ്വാസ്ഥ്യമുണ്ടാക്കുന്ന കണ്ടെത്തലുകൾ സാമൂഹ്യ ചിലവുകളെക്കുറിച്ചുള്ള സർക്കാരിന്റെ അടിയന്തിരമായ പുനർവിചിന്തനം ആവശ്യപ്പെടുകയും ചെയ്യുന്നു.

Thursday, October 7, 2010

കൊമ്പുള്ള ജീവികൾ

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ മധുരച്ചൂരൽ എന്ന പംക്തിയിൽ ഡോ.എം.മുരളീധരൻ എഴുതിയ കുറിപ്പ്, കേരളത്തിലെ ചികിത്സാ രംഗത്തെക്കുറിച്ച് നിത്യവും വിചിത്രവും അവിശ്വസനീയവുമായ വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവരിൽ പറയത്തക്ക ക്ഷോഭവും ഞെട്ടലുമൊന്നും ഉണ്ടാക്കാൻ ഇടയില്ല.



ഡോ.രാംഗോപാൽ എന്നൊരു പുഴുക്കുത്തിനെ ഈ കുറിപ്പിൽ നമുക്ക് പരിചയപ്പെടാനാകും. ലേഖകൻ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോളേജിലെ ട്യൂട്ടർ-MCH വിദ്യാർത്ഥിയായിരുന്നു രാംഗോപാൽ. എല്ലാ പരീക്ഷകളിലും ഉയർന്ന റാങ്കോടെ പാസ്സാകുന്ന ഒരു ജീവി.

തലയിൽ വളരുന്ന കൊമ്പുമായി ആശുപതിയിലെത്തിയ നിസ്സഹായനായ ഒരു മനുഷ്യനെ തന്റെ മൂന്നാംവർഷ വൈദ്യവിദ്യാർത്ഥികൾക്ക് സ്പെസിമനായി കൊണ്ടുനിർത്തി പരിശോധിപ്പിക്കുന്ന ഇയാൾ, എല്ലാ പരിശോധനകൾക്കും തൊട്ടുകൂട്ടലിനും നിന്നുകൊടുത്ത് ഒടുവിൽ ക്ഷമകെട്ട് തന്റെ രോഗവിവരം അന്വേഷിക്കുന്ന ആ പാവപ്പെട്ട രോഗിയോട്, ഇത് നിന്റെ തലവിധിയാണെന്നു കരുതിയാൽ മതി എന്ന് പരിഹസിച്ച് ചിരിക്കുന്നു. രോഗിയോടുള്ള രാംഗോപാലന്റെ മറുപടി അന്ന് ആസ്വാദ്യമായി തോന്നിയെങ്കിലും ഇന്ന്, വർഷങ്ങൾക്കുശേഷം അതിലെ ക്രൂരഫലിതം തന്റെ ഉള്ളുപൊള്ളിക്കുന്നതായി ഡോ.മുരളീധരൻ തിരിച്ചറിയുന്നു.

രാംഗോപാൽ എന്ന മനുഷ്യൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരിക്കാം. കേരളത്തിലോ, മറ്റേതെങ്കിലും സംസ്ഥാനത്തോ, ഇന്ത്യക്കുപുറത്തോ എവിടെയെങ്കിലും. ഇന്നും രോഗികളെ തന്റെ സ്പെസിമൻ മാത്രമായി കണ്ട്, പരിഹസിച്ച്, ചികിത്സിച്ച് കൊന്നും, കൊല്ലാതെ കൊന്നും, ആഡംബരപൂർണ്ണമായി ജീവിതം തള്ളിനീക്കി, റൊട്ടേറിയനോ, ലയണോ ആയി വിരാജിക്കുന്നുണ്ടായിരിക്കാം. ഒരു അദ്ധ്യാപകൻ എന്തായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി ഇന്ന് ഒരു പഴയ വിദ്യാർത്ഥി അയാളെ ഓർക്കുന്നുണ്ട് എന്നു മാത്രമേ നമുക്കറിയൂ.

രാംഗോപാലുമാരെപ്പോലുള്ള പുഴുക്കുത്തുകളെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്‌. മറ്റെന്തൊക്കെയോ ആകേണ്ടിയിരുന്നവരും, ആകാൻ മോഹിക്കുന്നവരുമായ കുട്ടികളെ, സ്വന്തം അഹന്തയുടെയും അന്തസ്സിന്റെയും പൂർത്തീകരണത്തിനായി നിർബന്ധപൂർവ്വം മറ്റു വഴികളിലേക്ക് ഉന്തിതള്ളിനീക്കുന്ന രക്ഷകർത്താക്കളും, അവരുടെ സ്വാർത്ഥതകൾക്ക് സീമാതീതമായ അവിശുദ്ധസാധ്യതകൾ ഒരുക്കൂട്ടിക്കൊടുക്കുന്ന സ്വകാര്യ പ്രൊഫഷണൽ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും, ജനങ്ങളുടെ ആരോഗ്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്ത്വത്തെ ഏറ്റവും അപ്രധാനമായ പരിഗണനാവിഷയമാക്കി പിന്നാമ്പുറത്തേക്കു മാറ്റിവെക്കുന്ന സർക്കാരുകളും, ഇവക്കെതിരെ പ്രതികരിക്കാനുള്ള ഊർജ്ജം പോലും നഷ്ടപ്പെട്ട നമ്മളും എല്ലാം ഇതിൽ കൂട്ടുപ്രതികളാണ്‌. ഇത്തരം അവിശുദ്ധമുന്നണിയുടെ സൃഷ്ടികളാണ്‌ രാംഗോപാലിനെപ്പോലുള്ള അർബ്ബുദങ്ങൾ.