Tuesday, July 22, 2008

പെട്രോ യൂറോയും പെട്രോ ഡോളറും - 2

അപ്പോഴാണ്‌ 2001 സെപ്തംബറില്‍ ഇരട്ടഗോപുരങ്ങളിലേക്ക്‌ വിമാനങ്ങള്‍ ഇടിച്ചുകയറിയത്‌. അമേരിക്കന്‍ പെട്രോ ഡോളറിനെയും ചരിത്രത്തിലെ ഏറ്റവും വലിയ ധന-സമ്പദ്‌ തകര്‍ച്ചയെയും രക്ഷിക്കാനുള്ള മറ്റൊരു ഹൗഡ്‌നി തന്ത്രമായിരുന്നുവോ അത്‌? അമേരിക്കയില്‍ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. പക്ഷേ, അതിന്‌ ആദ്യം യുദ്ധജ്വരം സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. യുദ്ധജ്വരം നിര്‍മ്മിക്കാന്‍ എപ്പോഴും ആദ്യം ബലികൊടുക്കുക സത്യത്തിനെയായിരിക്കും. മറ്റ്‌ എണ്ണയുത്‌പാദക രാജ്യങ്ങള്‍ കളി കണ്ടുനിന്നു. 2000-ല്‍ ഇറാഖ്‌ എണ്ണ വില്‍പ്പന യൂറോയിലേക്ക്‌ പരിവര്‍ത്തനം ചെയ്തിരുന്നു. 2002-ല്‍ കയ്യിലുള്ള പെട്രോ-ഡോളര്‍ ശേഖരം ഇറാഖ്‌ യൂറോയിലേക്ക്‌ മാറ്റുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കകം, അമേരിക്കയുടെ ഇറാഖ്‌ അധിനിവേശം ആരംഭിച്ചു.

ലോകം ദൃക്‌സാക്ഷിയായിരുന്നു. എണ്ണയെ അടിസ്ഥാനമാക്കിയ ആദ്യത്തെ പെട്രോ-ഡോളര്‍ യുദ്ധത്തിനാണ്‌ അമേരിക്ക തുടക്കമിടുന്നതെന്ന് അധികമാര്‍ക്കും മനസ്സിലായില്ല. ഓര്‍ക്കുക, 2003 മാര്‍ച്ചിലെ ഇറാഖ്‌ അധിനിവേശത്തെ തുടര്‍ന്ന്, അമേരിക്ക ആദ്യം കയ്യടക്കിയത്‌ ഇറാഖിലെ എണ്ണമേഖലയായിരുന്നു. ആഗസ്റ്റില്‍ നടന്ന ആദ്യത്തെ എണ്ണവില്‍പ്പന ഡോളറിനെ അടിസ്ഥനപ്പെടുത്തിയായിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. ബാഗ്ദാദില്‍ ബോംബിടാതെ അവശേഷിച്ച ഒരേയൊരു കെട്ടിടം ഇറാഖിന്റെ എണ്ണ മന്ത്രാലയത്തിന്റേതായിരുന്നു. എത്രയാളുകള്‍ കൊല്ലപ്പെടുന്നുവെന്നതൊന്നും അമേരിക്കക്ക്‌ പ്രശ്നമായിരുന്നില്ല. എണ്ണ വില്‍ക്കാനും, വാങ്ങാനുമുള്ള പെട്രോ ഡോളറിനെ രക്ഷിക്കുക വഴി തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന മറ്റു പലതിനെയും വീഴാതെ നിലനിര്‍ത്തുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

തങ്ങളുടെ എണ്ണസമ്പത്തിന്റെ പകുതിഭാഗം യൂറോയില്‍ വില്‍ക്കുന്നതിനെക്കുറിച്ച്‌ (മറ്റേ പകുതി അതിനകം തന്നെ അമേരിക്ക വാങ്ങിക്കഴിഞ്ഞിരുന്നു)വെനീസ്വലയുടെ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ്‌ സംസാരിച്ചത്‌, 2003-ന്റെ ആദ്യനാളുകളിലാണ്‌. ഒട്ടും താമസമുണ്ടായില്ല. അമേരിക്കയുടെ പിന്‍ബലമുള്ള ചില വ്യവസായികളും സൈനിക ജനറല്‍മാരും ചേര്‍ന്ന് 2003 ഏപ്രില്‍ 12-ന്‌ ഷാവേസിനെ തട്ടിക്കൊണ്ടുപോവുകയും, പട്ടാള അട്ടിമറിക്ക്‌ കരുക്കള്‍ നീക്കുകയും ചെയ്തു. വെനീസ്വലയിലെ ജനം ഇതിനെതിരെ ശബ്ദിക്കുകയും, അതിനെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ, പട്ടാളത്തിന്‌ ജനത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കേണ്ടതായും വന്നതുകൊണ്ട്‌ അട്ടിമറിശ്രമം ദയനീയമായി പരാജയപ്പെട്ടു. ഇത്‌ അമേരിക്കക്ക്‌ വല്ലാത്ത ക്ഷീണമായി.

2000 നവംബറില്‍ യൂറോ/ഡോളര്‍ അനുപാതം 0.82 ഡോളറായിരുന്നു. അത്‌ പിന്നെയും താഴ്‌ന്നു. അപ്പോഴാണ്‌ ഇറാഖ്‌ യൂറോയില്‍ എണ്ണ വില്‍ക്കാന്‍ ആരംഭിച്ചത്‌. സ്വാഭാവികമായും യൂറോയുടെ മൂല്യം ഉയരാന്‍ തുടങ്ങി. 2002 ഏപ്രിലില്‍ ഒപ്പെക്കിലെ മുതിര്‍ന്ന പ്രതിനിധികള്‍ എണ്ണ വ്യാപാരം യൂറോയിലാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. യൂറോ നില മെച്ചപ്പെടുത്തി. 2003 ജൂണില്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശകര്‍ വ്യാപാരം ഡോളറിലേക്കാക്കിയപ്പോള്‍ ഡോളറിനെ അപേക്ഷിച്ച്‌ യൂറോ ഇടിഞ്ഞു. 2003 ആഗസ്റ്റില്‍ ഇറാന്‍ ചില യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക്‌ യൂറൊയില്‍ എണ്ണവില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ യൂറോയുടെ മൂല്യം പിന്നെയും മെച്ചപ്പെട്ടു. 2003-2004 ശിശിരത്തില്‍ റഷ്യയുടെയും ഒപ്പെക്കിന്റെയും പ്രധാനികള്‍ എണ്ണ / പ്രകൃതിവാതക വില്‍പ്പന യൂറോയിലേക്ക്‌ മാറ്റുന്നതിനെകുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടപ്പോള്‍ യൂറോയുടെ നില വീണ്ടും ഉയരുകയാണുണ്ടായത്‌. എങ്കിലും 2004 ഫെബ്രുവരിയില്‍ ചേര്‍ന്ന ഒപ്പെക്ക്‌ സമ്മേളനം തത്‌സംബന്ധമായ തീരുമാനങ്ങളൊന്നുമെടുക്കാത്തതുമൂലം യൂറോയുടെ കാര്യം വീണ്ടും പരുങ്ങലിലായി. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും എണ്ണ വ്യാപാരകേന്ദ്രങ്ങള്‍ക്ക്‌ വെല്ലുവിളിയായി ഇറാന്‍ 2004 ജൂണില്‍സ്വന്തം എണ്ണവ്യാപാരകേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പ്രഖ്യാപിച്ചതോടെ ഡോളര്‍ ഇടിഞ്ഞു. ഇന്ന് ഒരു യൂറോ 1.59 ഡോളറിനു തുല്യമാണ്‌. ഇപ്പോഴും അത്‌ വളര്‍ച്ചയുടെ പടവുകള്‍ കയറുകയും ചെയ്യുന്നു.

അമേരിക്കയെയും ഡോളറിനെയും സംബന്ധിച്ചിടത്തോളം ഇന്ന് കാര്യങ്ങള്‍ വളരെ വലിയൊരു പ്രതിസന്ധിയുടെ വക്കത്താണ്‌. 2008 മെയ്‌ 5-ന്‌ ഇറാന്‍ തങ്ങളുടെ എണ്ണവ്യാപാരകേന്ദ്രം രജിസ്റ്റര്‍ ചെയ്തു. എണ്ണ വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ആഗോള ഇടപാടു കേന്ദ്രം.

ഈയടുത്ത്‌, ലണ്ടന്‍ സന്ദര്‍ശന വേളയില്‍, ഷാവേസ്‌ ഇറാനിലെ എണ്ണവ്യാപാരകേന്ദ്രത്തെ പിന്താങ്ങുന്നതിനെക്കുറിച്ചും, യൂറോയുടെ അടിസ്ഥാനത്തില്‍ എണ്ണ വില്‍ക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. വെനീസ്വലക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഷാവേസ്‌, 'കടലാസ്സു പുലി' എന്ന് വിശേഷിപ്പിച്ച്‌ തള്ളിക്കളയുകയും ചെയ്തു.

അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്‌ചേഞ്ചും (New York Mercantile Exchange-NYMEX) ലണ്ടനിലെ ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സ്‌ചേഞ്ചുമാണ്‌ (International Petroleum Exchange-IPE) ഇന്ന് എണ്ണയുടെ ആഗോള വ്യാപാരം നടത്തുന്ന രണ്ടേ രണ്ട്‌ സ്ഥാപനങ്ങള്‍. രണ്ടിന്റെയും ഉടമസ്ഥര്‍ അമേരിക്കക്കാരാണ്‌. അവര്‍ എണ്ണ വാങ്ങുന്നതും വില്‍ക്കുന്നതും ഡോളറിന്റെ അടിസ്ഥാനത്തിലും. ഇറാന്റെ എണ്ണയുടെ 70% വാങ്ങുന്നത്‌ യൂറോപ്പായതുകൊണ്ട്‌, ഇറാന്റെ നിര്‍ദ്ദിഷ്ട എണ്ണവ്യാപാരകേന്ദ്രം തങ്ങള്‍ക്ക്‌ എത്രമാത്രം ഗുണം ചെയ്യുമെന്ന് അവര്‍ക്ക്‌ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌. തങ്ങളുടെ എണ്ണയുടെ 66 ശതമാനവും യൂറോപ്പിനു വില്‍ക്കുന്ന റഷ്യക്കും അത്തരമൊരു കേന്ദ്രത്തിന്റെ പ്രാധാന്യം നന്നായി അറിയാം. പക്ഷേ, അതിനേക്കാളൊക്കെ അമേരിക്കയെ ഭയപ്പെടുത്തുന്നത്‌, ഇറാന്റെ എണ്ണവ്യാപാരകേന്ദ്രത്തില്‍ ഇന്ത്യയും ചൈനയും സമീപകാലത്ത്‌ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്ന താത്‌പര്യമാണ്‌.

ഇറാനിലെ കൂട്ടനശീകരണ ആയുധങ്ങളുടെമേല്‍ തന്ത്രപ്രധാനമായ ഒരു ആണവ ആക്രമണമുണ്ടായാല്‍, ഈ എണ്ണവ്യാപാരകേന്ദ്രത്തിനെ ബോംബിടാനുള്ള സാധ്യതയും നമുക്ക്‌ തള്ളിക്കളയാനാവുകയില്ല.യൂറോയില്‍ എണ്ണ വില്‍ക്കുന്നതിന്റെ ഗുണം യൂറോപ്പിനും, ചൈനക്കും, ഇന്ത്യക്കും, ജപ്പാനും മാത്രമല്ല, അവശേഷിക്കുന്ന രാജ്യങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ യൂറോ ശേഖരിക്കേണ്ടിവരും. അതിന്‌ ആദ്യം വേണ്ടത്‌, തങ്ങളുടെ പക്കലുള്ള ഡോളര്‍ കയ്യൊഴിക്കുക എന്നതാണ്‌.

ഋണബാദ്ധ്യതകൊണ്ട്‌ നടുവൊടിഞ്ഞ ഡോളറിനേക്കാള്‍ സ്ഥിരതയുണ്ട്‌ യൂറോവിന്‌. അമേരിക്കയുടെ സാമ്പത്തിക തളര്‍ച്ചയെക്കുറിച്ചും ആ രാജ്യത്തെ ഞെരുക്കിക്കൊണ്ടിരിക്കുന്ന വ്യാപാരകമ്മിയെക്കുറിച്ചും ഐ.എം.എഫ്‌ ഈയടുത്ത കാലത്താണ്‌ സൂചിപ്പിച്ചത്‌. രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥയിലാണ്‌ അമേരിക്ക ഇന്ന്.

ഡോളറിന്റെ ഏകദേശം തീര്‍ച്ചയായ പതനത്തിനു മുന്‍പ്‌, എങ്ങിനെ കയ്യിലുള്ള ഡോളറുകള്‍ കയ്യൊഴിക്കാം എന്നുള്ളതാണ്‌ ഇന്ന് പല രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന പ്രധാന ചോദ്യം.മാത്രവുമല്ല, ഇത്രകാലവും അമേരിക്കയുടെ വിവിധ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അടിപ്പെട്ട്‌ കഴിഞ്ഞിരുന്ന പല രാജ്യങ്ങള്‍ക്കും ഇത്‌, പകരം വീട്ടാന്‍ വീണുകിട്ടിയ നല്ലൊരു അവസരവുമായേക്കും.

ഇന്ന് വിപണിയിലുള്ള ഡോളറുകളുടെ അഞ്ചു ശതമാനം പോലും അമേരിക്കക്ക്‌ തിരിച്ചെടുക്കാന്‍ കഴിയില്ല. അമേരിക്കയുടെയും മറ്റു നിരവധി രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ അത്‌ തകര്‍ത്തു തരിപ്പണമാക്കും. പ്രത്യേകിച്ചും ബ്രിട്ടന്റെ.

സ്കോട്ടിഷ്‌ സോഷ്യലിസ്റ്റ്‌ വോയ്‌സിലെ ലേഖനം ശരിയായി ചൂണ്ടിക്കാണിക്കുന്നതുപോലെ, നിലനില്‍ക്കാന്‍ അമേരിക്കക്ക്‌ മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം വ്യാപാര മിച്ചം കൈവരിക്കുക എന്നതാണ്‌. അതിലൂടെ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാനാകൂ. പക്ഷേ, അതാകട്ടെ, നടപ്പുള്ള കാര്യവുമല്ല. ഇവിടെയാണ്‌ പ്രശ്നത്തിന്റെ കാതല്‍. വ്യാപാരമിച്ചം ഉണ്ടാക്കണമെങ്കില്‍ അമേരിക്കയിലെ തൊഴിലാളികളുടെ വേതനം ഭീമമായി വെട്ടിച്ചുരുക്കിയേ മതിയാകൂ. ചൈനയിലെയോ, ഇന്ത്യയിലെയോ തൊഴിലാളികളേക്കാള്‍ കുറഞ്ഞ കൂലിനിരക്കിന്‌ തൊഴില്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത്‌ അസാധ്യമാണെന്ന് നമുക്കറിയാം.

അങ്ങിനെ വന്നാല്‍ എന്തു സംഭവിക്കും? കലാപം തീര്‍ച്ചയാണ്‌. തൊഴിലാളി വിപ്ലവമൊന്നും സംഭവിക്കില്ലായിരിക്കാം. ഒരു പക്ഷേ 1929-നു ശേഷമുള്ള ജര്‍മ്മനിയുടെ അവസ്ഥയിലേക്കോ, കൂടുതല്‍ തീവ്ര-വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിലേക്കോ കാര്യങ്ങള്‍ നീങ്ങിയെന്നും വരാം.അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തകരുമ്പോള്‍ മറ്റു രാജ്യങ്ങളുടെ സാമ്പത്തികരംഗവും തകര്‍ന്നേക്കാനിടയുണ്ട്‌. അത്‌ തടയുന്നതിനാവശ്യമായ സാമ്പത്തിക സ്വാശ്രയത്വം യൂറോപ്പിനും ഏഷ്യക്കും ഉണ്ടോ? അവരുടെ ലോക്കറുകള്‍ ഡോളറിന്റെ ശേഖരം കൊണ്ട്‌ വീര്‍പ്പുമുട്ടുകയാണ്‌.

1945-നു ശേഷം ഡോളറിന്റെ പിന്‍ബലത്തില്‍ തങ്ങള്‍ നടത്തിയ സാമ്രാജ്യത്വ ചൂഷണത്തിനുള്ള വില അമേരിക്ക നല്‍കിയേ മതിയാകൂ. മറ്റു രാജ്യങ്ങളിലെ ലോക്കറുകളില്‍ കിടക്കുന്ന ഓരോ ഡോളറിനും, എങ്ങിനെയായാലും അവര്‍ സമാധാനം പറയേണ്ടതുണ്ട്‌.

ഇറാനെ ബോംബിടുന്നത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ഇറാഖിലെ ബഹുഭൂരിപക്ഷം വരുന്ന ഷിയകളുടെ അകമ്പടിയോടെ ഇറാഖില്‍ ഇറാന്‍ തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും അതുള്‍ക്കൊള്ളുന്നു. ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക കലാപങ്ങളെ അടിച്ചമര്‍ത്താന്‍ തന്നെ അമേരിക്ക നന്നെ ബുദ്ധിമുട്ടുന്നുണ്ട്‌. ഒരു പക്ഷേ, സുന്നി-ഷിയ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം കുറേക്കൂടി ഉഷാറാക്കി, അതിനെ ഒരു മദ്ധ്യ-പൂര്‍വ്വ ആഭ്യന്തരയുദ്ധമായി വികസിപ്പിക്കാനും അമേരിക്ക മുതിര്‍ന്നേക്കും. അത്‌ ആഗോള ഇന്ധന വിതരണത്തെ തകരാറിലാക്കും. എങ്കിലും, അതൊരു താത്ക്കാലികമായ തകര്‍ച്ചയായിരിക്കുമെന്നും, മറ്റേതെങ്കിലും ഒരു രാജ്യത്ത്‌ - ഒരു പക്ഷേ ബ്രസ്സല്‍സില്‍ തന്നെ ആയിക്കൂടെന്നുമില്ല- യൂറോയിലധിഷ്ഠിതമായ മറ്റൊരു ഇന്ധന വ്യാപാരകേന്ദ്രം ആരെങ്കിലും തുടങ്ങിവെക്കുമെന്നും അമേരിക്കക്ക്‌ ബോദ്ധ്യമുണ്ട്‌.

അങ്ങിനെയെങ്കില്‍ മറ്റൊരു വഴി, ഡോളര്‍ പിന്‍വലിക്കുക എന്നതാണ്‌. പുതിയൊരു കറന്‍സിയിലേക്ക്‌ പ്രവേശിക്കുക. ഒറ്റയടിക്ക്‌ ലോകത്തിന്റെ സമ്പാദ്യ/കരുതല്‍ ധനത്തിന്റെ 66 ശതമാനവും നാമാവശേഷമാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ സങ്കല്‍പ്പിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നുറപ്പിച്ചോളൂ. ഇത്തരം ഭ്രാന്തന്‍ ആശയങ്ങളാണ്‌ ഇന്ന് വൈറ്റ്‌ ഹൗസിലെയും വാള്‍സ്ട്രീറ്റിലെയും, പെന്റഗണിന്റെയും തലച്ചോറുകളില്‍ നീന്തിക്കളിക്കുന്നത്‌.

മറ്റൊരു മാര്‍ഗ്ഗമുള്ളത്‌, 1938-ല്‍ പോളണ്ടിനെ ആക്രമിക്കുന്നതിനു തൊട്ടുമുന്‍പായി ജര്‍മ്മനി അരങ്ങേറിയ മട്ടിലുള്ള ഒരു നാടകം പുനരാവിഷ്ക്കരിക്കുക എന്നതാണ്‌. പോളണ്ട്‌ തങ്ങളെ ആക്രമിക്കുന്ന ഒരു കൃത്രിമ രംഗം ചിത്രീകരിച്ച്‌, ജര്‍മ്മന്‍ ജനതയുടെ മനസ്സും ഹൃദയവും തങ്ങള്‍ക്കനുകൂലമാക്കാനും യുദ്ധസജ്ജമാക്കാനും ജര്‍മ്മനി ശ്രമിക്കുകയുണ്ടായി. പക്ഷേ ഇതും തീക്കളിയാണ്‌.

അപ്പോള്‍പിന്നെ എങ്ങിനെയാണ്‌ അമേരിക്ക ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നത്‌? സൈനികമായ ഇടപെടല്‍ എന്ന ഉത്തരം മാത്രമാണ്‌ കിട്ടുക. ഡോളറുമായുള്ള ചങ്ങാത്തം മറ്റു രാജ്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ഒരു പുതിയ യുദ്ധത്തിനുവരെ അമേരിക്ക തയ്യാറായേക്കും.

ഇന്നത്തെ ഈ പ്രതിസന്ധിക്കു കാരണം, മുതലാളിത്തവും ഡോളറിനെ ആസ്പദമാക്കിയുള്ള സാമ്രാജ്യത്വവുമാണെന്നും, ഇസ്ലാമടക്കമുള്ള മറ്റു സംസ്കാരങ്ങള്‍ക്കോ, തിന്മയുടെ അച്ചുതണ്ടുകള്‍ക്കോ, കൂട്ടനശീകരണ ആയുധങ്ങള്‍ക്കോ ഇതില്‍ ഒരു പങ്കുമില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്‌.

ഇറാന്‍ സ്ഥാപിക്കുന്ന ഈ പുതിയ വ്യാപാരകേന്ദ്രം, പേര്‍ഷ്യന്‍ ഗള്‍ഫിലെ ദ്വീപായ കിഷിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനസജ്ജമായിരിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങേണ്ടതായിരുന്നുവെങ്കിലും പല സമ്മര്‍ദ്ദങ്ങളാല്‍, അത്‌ ഇത്രകാലമായി നീട്ടിവെക്കുകയായിരുന്നു. മെയ്‌ മാസത്തില്‍ രജിസ്റ്റര്‍ കഴിഞ്ഞു. എവിടെനിന്നാണ്‌ സമ്മര്‍ദ്ദമെന്നത്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളു. ഇന്ധനമാഫിയകളും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുമാണ്‌ ഈ കാലതാമസത്തിനു പിന്നിലുള്ളത്‌.

2007-ല്‍ ക്രൂഡ്‌ ഓയിലിന്റെ വില 60 ഡോളറായിരുന്നു.ഡോളറിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കി. അപ്പോഴാണ്‌ NYMEX-യെയും IPE യെയും ഉപയോഗിച്ച്‌, ഫ്യൂച്ചര്‍ വ്യാപാര ഇടപാടുകളിലൂടെ (Speculation ) അമേരിക്ക എണ്ണയുടെ വിലയുയര്‍ത്തിയത്‌. ഇന്ന് ക്രൂഡ്‌ ഓയിലിന്റെ വില 131 ഡോളറില്‍ എത്തിനില്‍ക്കുന്നു. അതായത്‌, 60 ഡോളര്‍ കൊടുത്തിരുന്ന സ്ഥാനത്ത്‌ ഇന്ന് നമ്മള്‍ 131 ഡോളര്‍ കൊടുക്കേണ്ട അവസ്ഥയാണുള്ളത്‌. ഡോളറിന്റെ ആവശ്യം 220 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്‌ ഇതിന്റെ അര്‍ത്ഥം. ഒപ്പെക്കും ഈയിടെ വിലയുയര്‍ത്തുകയുണ്ടായി. ഊഹക്കച്ചവടങ്ങള്‍ക്ക്‌ ഈ വിലവര്‍ദ്ധനവിലുള്ള പങ്ക്‌ 60 ശതമാനമാണ്‌.

ഡോളറിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്ക ഏതറ്റംവരെ പോകാനും മടിക്കില്ല എന്നുള്ളതാണ്‌ ഈ വസ്തുതകള്‍ നമുക്ക്‌ നല്‍കുന്ന ഗുണപാഠം.

(അവസാനിച്ചു)


പരിഭാഷകക്കുറിപ്പ് - ഇതില്‍ കൊടുത്തിരിക്കുന്ന ഡോളര്‍-യൂറോ മൂല്യം, ഇന്നത്തെ എണ്ണവില എന്നിവ ജൂലായ് 22-ന്റെ അടിസ്ഥാനത്തിലുള്ളതാണ്. വോയ്‌സിലെ ഒറിജിനല്‍ ലേഖനത്തില്‍ പഴയ നിരക്കുകളായിരുന്നു സൂചിപ്പിച്ചിരുന്നത്.

6 comments:

Rajeeve Chelanat said...

പെട്രോ യൂറോയും, പെട്രോ ഡോളറും - അവസാന ഭാഗം.

Nivil Jacob said...

നന്നായിട്ടുണ്ട്‌.. കുറെ അധികം വായിചിട്ടുണ്ട്‌.. എന്നാല്‍ ഏതാനം കാര്യങ്ങള്‍ വെറും മാത്രമാണ്‌... എന്തോ ചില സ്താപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള പോലെ...

shahir chennamangallur said...

വായിച്ചിട്ട് കുറെ ഒക്കെ കാര്യമുണ്ട് എന്ന് തോന്നുന്നു. സെപ്റ്റംബര്‍ 11 നെ കുറിച്ചു ഈ അടുത്തു മാധ്യമം പത്രത്തില്‍ വന്ന ഒരു കുറിപ്പിനെ ഞാന്‍ ഒരു പോസ്റ്റ് ആക്കിയിരുന്നു. ഇതാ അത് ഇവിടെ പോസ്റ്റില്‍ ഉണ്ട്.

Anonymous said...

I am not an economic expert. But I think there is another aspect for this issue. We always ask a question. Who make the history? In old understanding it is kings and big people who were behind all historic developments. The same way, how imperialism will fall down? Is its own weight? or is there any role for people in making history?
There are always people who spread that conspiracy of the big and mighty will decide the course of our life.
This issue of dollar is also like that. We are over enthusiast about the rivalry between imperialist courtiers. After the Second World War all imperialist powers and their actions are inter-linked and inter connected. There is always difference but that always solved through talks and intimidation. We also remember that US imperialism is standing not only by economic power but also through its military might. And also we are over calculating about Iran. Fundamentalist Iran is always a part of world imperialist system and never has it become part of democratic, socialist alternative.
So it will be very premature to predict doom for US imperialism and over-confident about decisive role for imperialist rivalry

Anonymous said...

നല്ല ലേഖനം
ഏണ്ണയുടെ ഉപയോഗം കുറച്ച് എണ്ണ മാഫിയക്കെതിരെ പ്രതികരിക്കൂ.

http://mljagadees.wordpress.com/2007/10/20/ic-engine-efficiency/

http://mljagadees.wordpress.com/2008/06/30/neo-colonialism/

Rajeeve Chelanat said...

സലിം

ഇറാന്റെ മതമൌലികവാദത്തെയും ആശങ്കയോടെതന്നെയാണ് കാണുന്നതും കാണേണ്ടതും. സംശയമില്ല. എങ്കിലും, അതിനെ സാമ്രാജ്യത്വമായി തെറ്റിദ്ധരിക്കുമ്പോള്‍ വസ്തുതകളെ നമ്മള്‍ ലഘുവായി കാണുകയാണ് ചെയ്യുന്നത്. സാമ്രാജ്യത്വത്തോളമോ, അതിനേക്കാളുമോ ഭീഷണമായ ഒന്നാണ് ഇറാനെ ഇന്ന് ഭരിക്കുന്ന മതരാഷ്ട്രീയ പ്രത്യയശാസ്ത്രം. എങ്കിലും ജനാധിപത്യ ശക്തികളും അവിടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. അതില്‍ പ്രതീക്ഷ പുലര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഇവിടെ, ഡോളറിനെതിരായ ഒരു പൊതുവായ സാമ്പത്തിക ചലനത്തിന്റെ ഭാഗമായി മാത്രമേ ഈ വ്യാപാരകേന്ദ്രത്തിനെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുള്ളു. ആ ചലനത്തിനു ശക്തി പകരാന്‍ യൂ‍റോപ്പും ഏഷ്യയും രംഗത്തുണ്ട്. ഫലവത്താകാന്‍ ഇനിയും പല കടമ്പകളുമുണ്ട് .

ഷഹീര്‍, ജഗദീശ് - ലിങ്കുകള്‍ വായിക്കുന്നുണ്ട്.

നിവില്‍ - ലേഖനം എന്റേതല്ല. പരിഭാഷ മാത്രം സ്വന്തം.

വായനകള്‍ക്കു നന്ദി

അഭിവാദ്യങ്ങളോടെ