Monday, January 21, 2013

ഇന്ത്യ - ഗിരീഷ് കര്‍ണ്ണാടിന്റെയും നൈപ്പാളിന്റെയും


മുംബൈ ലിറ്റററി ഫെസ്റ്റിവലില്‍ തന്റെ നാടകപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുന്ന വേളയില്‍, സമഗ്രസംഭാവനയ്ക്കുള്ള മുംബൈ ലിറ്റററി ഫെസ്റ്റിവലിന്റെ പുരസ്കാ‍രം നേടിയ വി.എസ്.നൈപാളിനെ (അനവസരത്തിലാണെങ്കിലും) ഗിരീഷ് കര്‍ണാഡ് വിമര്‍ശിച്ചത് വിവാദമായിട്ടുണ്ട്. നൈപാളിന്റെ ഭാര്യ മുസ്ലിമാണെന്നും, തന്റെ രണ്ടു മക്കളെ നൈപാള്‍ മുസ്ലിമായിട്ടാണ് വളര്‍ത്തുന്നതെന്നും സംഘാടകര്‍ പറയുന്നു. ഇന്ത്യയെക്കുറിച്ചുള്ള തന്റെ മൂന്നു വലിയ പുസ്തകങ്ങളിലും ഇന്ത്യന്‍ സംഗീതത്തെക്കുറിച്ച് നൈപാള്‍ പരാമര്‍ശിക്കുന്നതേയില്ല എന്നതാണ് കര്‍ണാഡിന്റെ ഒരു വിമര്‍ശനം.

ഹൈന്ദവ ദേവാലയങ്ങള്‍ തകര്‍ത്ത മുസ്ലിം ഭരണാധികാരികളെക്കുറിച്ച്, നൂറ്റാണ്ടുകളായി ഇന്‍ഡോളജിസ്റ്റുകള്‍ പ്രചരിപിച്ചുകൊണ്ടിരുന്ന ആശയങ്ങള്‍ തന്നെയാണ് സ്വന്തമെന്ന നിലയ്ക്ക് നൈപാള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കര്‍ണാഡിന്റെ മറ്റൊരു പ്രധാന വിമര്‍ശനം.

ഇത് ഇന്ന് സംഘികളുടെ കാര്‍മ്മികത്വത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. മുസ്ലിം ഭരണാധികാരികള്‍ പലരും ഹൈന്ദവ ദേവാലയങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നത് നേരാണ്. പക്ഷേ, പലപ്പോഴും ആ പ്രവൃത്തിക്കു പിന്നില്‍ മതപരമായ അസഹിഷ്ണുതയേക്കാള്‍, അവരുടെ രാഷ്ട്രീയമായിരുന്നു പ്രവൃത്തിച്ചിരുന്നത് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാം. നശിപ്പിച്ചു എന്നു പറയുന്ന ഹൈന്ദവ ദേവാലയങ്ങളില്‍ പലതിലും അതാതിടങ്ങളിലെ രാജാക്കന്മാരുടെ വിഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജാവിന്റെ പ്രതിരൂപത്തിലുള്ള വിഗ്രഹങ്ങളായിരുന്നു എന്നര്‍ത്ഥം.

ഏ.ഡി.642 പല്ലവ രാജാവ് നരസിംഹവര്‍മ്മന്‍ ഗണപതിയുടെ വിഗ്രഹം ചാലൂക്യ തലസ്ഥാനമായ വാതാപിയില്‍നിന്ന് കവര്‍ച്ച ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ ബംഗാള്‍ സേന, ലളിതാദിത്യ രാജാവിന്റെ ക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കി. ഒമ്പതാം നൂറ്റാണ്ടിലാണ് പാണ്ഡ്യ രാജാവ് ശ്രീരാമ ശ്രീവല്ലഭന്‍ ശ്രീലങ്കയെ ആക്രമിച്ച് ബുദ്ധവിഗ്രഹം അടിച്ചുമാറ്റിയത്. പതിനൊന്നാം നൂറ്റാണ്ടില്‍ ചോള രാജാവായിരുന്ന രാജേന്ദ്രന്‍ ഒന്നാമന്‍ ചാലൂക്യ, കലിംഗ, പാലി നാടുകളില്‍നിന്ന് വിഗ്രഹങ്ങള്‍ കൈക്കലാക്കി തന്റെ രാജധാനിയെ അലങ്കരിച്ചതും ചരിത്രതാളുകളിലുണ്ട്. മറ്റൊരു ചോള രാജാവായ രാജാധിരാജന്‍ ചാലൂക്യരെ തോല്‍പ്പിച്ച് കല്ല്യാണിയിലെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന ശിലകൊണ്ടുള്ള ദ്വാരപാലകന്മാരെ തഞ്ചാവൂരിലേക്ക് കൊണ്ടുവന്നു. രാഷ്ട്രകൂടന്മാരും ഒട്ടും മോശക്കാരായിരുന്നില്ല.

അതേ സമയം വിഗ്രഹഭഞ്ജകനെന്ന് പുകള്‍പെറ്റ ഔറംഗസീബ്, തന്റെ നാട്ടിലെ ചില ക്ഷേത്രങ്ങള്‍ സംരക്ഷിച്ചതിനെക്കുറിച്ചും, ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിനു മുതിരുന്നവര്‍ക്ക് കൊടിയ ശിക്ഷ കൊടുത്തതിനെക്കുറിച്ചും ഇനിയും ചില ചരിത്ര രേഖകളുണ്ട്. മറ്റു ചിലപ്പോള്‍ തങ്ങളുടെ പള്ളികള്‍ തകര്‍ത്തതിനുള്ള പകവീട്ടലായിട്ടും മുസ്ലിം ഭരണാധികാരികള്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തെ ഒറ്റനിറത്തിലുള്ള കണ്ണടകൊണ്ട് നോക്കിക്കാണരുതെന്നാണ് ഇതൊക്കെ നല്‍കുന്ന വലിയ പാഠം. ഗിരീഷ് കര്‍ണാഡ് പറയാന്‍ ഉദ്ദേശിച്ചതും ഇതൊക്കെത്തന്നെയായിരിക്കണം.

ഭാര്യയും (ഭര്‍ത്താവും) മക്കളും മറ്റു മതക്കാരായതുകൊണ്ടു മാത്രം ഒരാള്‍ സെക്കുലറാണെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നത് അത്ര ശരിയായിക്കൊള്ളണമെന്നില്ല. മതത്തെ ഉപയോഗിച്ച് മനുഷ്യനെ വിഭജിക്കുന്ന മനസ്ഥിതികളെ തിരിച്ചറിയുക, അവയ്ക്കെതിരെ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം.



04/11/2012

No comments: