Monday, January 21, 2013

പി.ജി - അധികം വായിക്കപ്പെടാത്ത ഒരു പുസ്തകം


കേരളത്തില്‍ ഏറ്റവുമധികം തെറ്റായി വായിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു പി.ജി. 

ആശയപരമായും താത്ത്വികമായും പാര്‍ട്ടിയോട് വിയോജിക്കേണ്ടിവന്നിട്ടും, അതിനു പാര്‍ട്ടിയുടെ ശാസന ഒന്നിലധികം തവണ ഏറ്റവാങ്ങേണ്ടിവന്നിട്ടും, ഒരു എക്സ്-കമ്മ്യൂണിസ്റ്റ് വരിപോലും കാണാത്ത നിരാശാജനകമായ ഒരു അത്ഭുതപുസ്തകമാണ് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും പി.ജി.

ചിലര്‍ക്കത് അടിയന്തിരാവസ്ഥാകാലത്തെ നാടോടിപ്പാട്ടു ഗവേഷണക്കാരന്റെ കഥയാണ്. നിരീശ്വരവാദിയും അടിയുറച്ച കമ്മ്യൂണിസ്റ്റുമായിരിക്കുമ്പോഴും പുട്ടപര്‍ത്തിയില്‍ പോയ അന്വേഷണകുതുകിയുടെ കഥയാണ് മറ്റു ചിലര്‍ക്ക് ആ പുസ്തകം. ഇനിയും മറ്റു ചിലര്‍ക്ക്, ചൈനീസ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയും, മന്നത്തെയും, ഈയെമ്മെസ്സിനെയും തന്റേതായ രീതിയില്‍ വായിക്കാന്‍ ശ്രമിച്ചതിനു നിരോധിക്കപ്പെട്ട ഒരു വായനാരീതിയും.

എന്നാല്‍ ഇതിനൊക്കെയുമപ്പുറം, പാര്‍ട്ടിയുടെ കര്‍ക്കശമായ അച്ചടക്കത്തിനുള്ളിലും വിയോജനസ്വരങ്ങള്‍ക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്നും, ആ വിയോജിപ്പുകളെയും അതിനു കിട്ടിയ ശാസനകളെയും കമ്മ്യൂണിസ്റ്റു വിരുദ്ധതയിലേക്ക് കൂട്ടിക്കെട്ടുകയല്ല, പകരം, അതിനെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരന്തരം ഉയര്‍ത്തുന്നതുവഴി (ഭൌതികവാദത്തെപ്പോലെ) ഭൌതികവാദത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വൈരുദ്ധ്യത്മകസ്വഭാവം കൈവരിക്കാനാകും എന്ന് തെളിയിക്കുകയായിരുന്നു പി.ജി. എന്ന പുസ്തകം.

റീഡിംഗ് ലെന്‍സുപയോഗിച്ച്, വാര്‍ദ്ധക്യത്തിന്റെ ക്ഷീണകാലത്തും പുസ്തകം വായിക്കുന്ന പി.ജിയുടെ ചിത്രം നല്‍കുന്ന അര്‍ത്ഥം അതാണ്.

എങ്കിലും, അസാധാരണനായ ഒരു പുസ്തകപ്രേമിയെ ആഘോഷിക്കുന്നതാണല്ലോ നമുക്ക് ഏറ്റവും സുഖപ്രദം.



23/11/2012

No comments: