Thursday, January 17, 2013

ആനന്ദും ഫാസിസവും


ഇന്റര്‍നെറ്റ് കൂട്ടായ്മയായ മലയാളനാട് ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷനും ഇരിങ്ങാലക്കുടയിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്ന് 'ജനാധിപത്യത്തിന്റെ ഇന്ത്യന്‍ അനുഭവപാഠങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ വിഷയാവതരണം നടത്തിക്കൊണ്ട് ആനന്ദ് പറയുന്നു എല്ലാ പാര്‍ട്ടികളും വ്യക്തികളും ഇന്ന് ഫാസിസ്റ്റായിക്കൊണ്ടിരിക്കുന്നുവെന്ന്.

മലയാളനാട് ഫൌണ്ടേഷന്‍ പൊതുവായി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ അവിയല്‍ സ്വഭാവം മാറ്റിവെയ്ക്കാം. പക്ഷേ, ആനന്ദിനെപ്പോലൊരാള്‍ ഒരു പക്കാ അരാഷ്ട്രീയക്കാരന്റെ ശൈലിയില്‍ സംസരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമാണ്, അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന്റേതു മാത്രമാണ്.

ഏതു രീതിയിലാണ് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഫാസിസ്റ്റ് സ്വഭാവമുള്ളവരാകുന്നത്? അങ്ങിനെ തീര്‍ച്ചപ്പെടുത്താന്‍ ആനന്ദ് കൈക്കൊണ്ട മാനദണ്ഡം എന്താണ്?

ഫാസിസ്റ്റ് സ്വഭാവമുള്ള പാര്‍ട്ടികളും വ്യക്തികളും അടിയന്തിരാവസ്ഥയ്ക്കു മുന്‍പും പിന്‍പും ഉണ്ടായിരുന്നുവെങ്കില്‍, അതിനെതിരെ നില്‍ക്കുന്ന പാര്‍ട്ടികളും വ്യക്തികളും അന്നും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

ഫാസിസത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. പണ്ട് അത് പ്രത്യക്ഷത്തിലായിരുന്നെങ്കില്‍, ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും അത് കടന്നുകയറിയിട്ടുണ്ട്. അപ്പോള്‍, അതിനെതിരെ നിലപാടെടുക്കേണ്ടിവരുന്ന പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ രീതികളും മാറ്റേണ്ടിവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധികാരഘടനയും, അച്ചടക്കമുറകളും, കക്ഷി രാഷ്ട്രീയത്തിലേക്കെത്തുമ്പോള്‍ അവര്‍ അവലംബിക്കുന്ന ചില നിലപാടുകളുമായിരിക്കും ആനന്ദ് ഉദ്ദേശിച്ചിരിക്കുക. ആനന്ദിന്റെ അമ്പ് കമ്മ്യൂണിസ്റ്റുകളെ, അവരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുമാണ്. പക്ഷേ, അങ്ങിനെയൊരു സ്റ്റേറ്റുമെന്റ് കൊണ്ട് ആനന്ദ് ചെയ്യുന്നത്, യഥാര്‍ത്ഥ ഫാസിസ്റ്റുകളില്‍നിന്ന് ശ്രദ്ധ തിരിക്കുകയും, ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയുമാണ്.

ഒറ്റയ്ക്കൊറ്റയ്ക്ക്, അവിടെയുമിവിടെയും കാണുന്ന ചില ജനാധിപത്യവിരുദ്ധ പ്രവണതകളെ മുന്‍‌നിര്‍ത്തി കമ്മ്യൂണിസത്തെയടക്കം എല്ലാവരെയും ഫാസിസ്റ്റായി മുദ്രകുത്തുമ്പോള്‍, നാളെ നേര്‍ക്കുനേര്‍ വരാനിടയുള്ള ഭീഷണമായ ഒരു വ്യവസ്ഥിതിയെ സഹായിക്കുകയാണ് ആനന്ദ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

കര്‍ക്കശവും സന്ധിയില്ലാത്തതുമായ പാര്‍ട്ടി നിലപാടുകളെടുക്കേണ്ടിവരുന്നതിനെ ഫാസിസമായി മുദ്രകുത്തുന്നത് ബൌദ്ധികമായ ആത്മഹത്യയാണ് പ്രിയപ്പെട്ട ആനന്ദ്.





09/12/2012- ഫാസിസത്തെക്കുറിച്ച് ആനന്ദ് നടത്തിയ പ്രഭാഷണത്തിനുള്ള പ്രതികരണം

No comments: