Tuesday, August 14, 2007

രാമദാസ്‌ കോര്‍വയുടെ എവിടേക്കുമെത്താത്ത വഴി - അധ്യായം-2

ഭാഗം -1 അസംബന്ധത്തിന് ഒരു ലഘു മുഖവുര
രാമദാസ്‌ കോര്‍വയുടെ എവിടേക്കുമെത്താത്ത വഴി - അധ്യായം-2


വാദ്രോഫ്‌ നഗര്‍, സര്‍ഗുജ(മദ്ധ്യ പ്രദേശ്‌)

സര്‍ക്കാര്‍ തനിക്കു 17.44 ലക്ഷം വിലയിട്ടു എന്നറിഞ്ഞിട്ടും, രാമദാസ്‌ കോര്‍വക്കു എന്തുകൊണ്ടോ, സന്തോഷിക്കാനായില്ല. "ഇത്രയധികം വില വരുന്ന ഒരു റോഡ്‌ എന്റെ പേരില്‍ അവര്‍ ഉണ്ടാക്കാന്‍പോവുന്നു എന്ന് ഞാന്‍ അറിഞ്ഞതേയില്ല" രച്‌കേത ഗ്രാമത്തിലെ തന്റെ വീട്ടില്‍ വെച്ച്‌ രാംദാസ്‌ പറഞ്ഞു.

ഒരു ആദിവാസിയുടേയും അയാളുടെ കുടുംബത്തിന്റേയും പേരില്‍ നിര്‍മ്മിച്ച ഒരു റോഡോ? ഇത്‌ വാഡ്രോഫ്‌ നഗര്‍, സര്‍ഗുജ ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശം. 1993-ല്‍, അധികാരികള്‍ രച്‌കേത ഗ്രാമത്തിലേക്കു നീളുന്ന ഒരു 3 കിലോമീറ്റര്‍ റോഡ്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

അവരത്‌ ചെയ്തത്‌ ഗിരിവര്‍ഗ്ഗവികസനത്തിന്റെ പേരിലാണ്‌. 1994-ല്‍, രച്‌കേതയിലെ കാടിന്റെ അറ്റത്ത്‌ അവര്‍ സ്ഥാപിച്ച ബോര്‍ഡ്‌ അഭിമാനത്തോടെ വിളിച്ചു പറയുന്നു. "കോര്‍വ വികസന പദ്ധതി-റോഡ്‌ നിര്‍മാണം: നീളം-3 കി.മീ.; ഏകദേശ ചിലവ്‌-17.44 ലക്ഷം"

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നായ സര്‍ഗുജയില്‍, ഗിരിവര്‍ഗ്ഗ ജനസംഖ്യ 55 ശതമാനമാണ്‌. കോര്‍വക്കാര്‍, പ്രത്യേകിച്ചും പഹാഡി കോര്‍വ അഥവാ, ഗിരിവര്‍ഗ്ഗ കോര്‍വ എന്നു പറയുന്ന വിഭാഗക്കാര്‍ ഈ അന്‍പത്തഞ്ചിലെ, അവസാനത്തെ 5 ശതമാനത്തില്‍ ഉള്‍പ്പെടുന്നു. കോര്‍വ വിഭാഗത്തെ, സര്‍ക്കാര്‍ ഒരു പുരാതന ഗോത്രമായി കണക്കില്‍ പെടുത്തിയിട്ടുമുണ്ട്‌ (അതിര്‍ത്തിക്കപ്പുറത്ത്‌ ബീഹാറിലും ഇക്കൂട്ടരെ നേരിയ തോതില്‍ കാണാം). അവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളും തുടങ്ങിവെച്ചിട്ടുണ്ട്‌. ധാരാളം പണച്ചിലവുള്ള പദ്ധതികള്‍. അതിലൊന്നായ പഹാഡി (ഗിരിവര്‍ഗ്ഗ)കോര്‍വ പദ്ധതിക്കു മാത്രം 42 കോടി രൂപ, അഞ്ചു വര്‍ഷങ്ങളിലേക്കായി നീക്കിവെച്ചിരിക്കുന്നു.

ആകെയുള്ള ഏകദേശം 15,000 പഹാഡി കോര്‍വകളില്‍, കൂടുതലും സര്‍ഗുജയിലാണ്‌. പക്ഷെ, രാഷ്ട്രീയമായ ചില കാരണങ്ങളാല്‍, പദ്ധതിയുടെ പ്രധാന കേന്ദ്രം റായ്ഗഡ്‌ ജില്ലയിലും. ഈ പഹാഡി കോര്‍വ പദ്ധതിയിലാണ്‌ രാംദാസിന്റെ റോഡ്‌ ഉയര്‍ന്നുവന്നത്‌.

പഹാഡി കോര്‍വ മാര്‍ഗ്‌ അഥവാ, പഹാഡി കോര്‍വ പാത നിര്‍മ്മിക്കുന്നതില്‍ ഒരു ചെറിയ പ്രശ്നം മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു. ആ ഗ്രാമത്തില്‍ പഹാഡി കോര്‍വകളില്ല എന്നത്‌. രാംദാസിന്റെ കുടുംബം ഒരു അപവാദം മാത്രം.

"ഗിരിവര്‍ഗ്ഗ വികസനത്തിനു ധാരാളം ഫണ്ടുകള്‍ വകയിരുത്തിയിട്ടുള്ളതുകൊണ്ട്‌, അവര്‍ക്കു ഉപകരിക്കാനെന്ന പേരില്‍ ധാരാളം പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്‌. പൈസ ഒഴുകിത്തുടങ്ങാന്‍ അതാവശ്യമാണ്‌. ഗിരിവര്‍ഗ്ഗക്കാര്‍ക്കു അതുകൊണ്ട്‌ മെച്ചമുണ്ടോ, ഇല്ലയോ എന്നത്‌ ഒരു പ്രശ്നമേ ആവുന്നില്ല. ഒരു നീന്തല്‍ക്കുളമായാലും, ബംഗ്ലാവായാലും എല്ലാം, ഇവിടെ അതൊക്കെ ഗിരിവര്‍ഗ്ഗ വികസനത്തിന്റെ പേരിലാണ്‌ നിര്‍മ്മിക്കുന്നത്‌" ഒരു എന്‍.ജി.ഒ. പ്രവര്‍ത്തകന്‍ പറയുന്നു.

ഫണ്ടുകള്‍ ലഭ്യമാക്കാനുള്ള തിരക്കിനിടയില്‍, രച്‌കേത ഗ്രാമത്തില്‍ ഒരു പഹാഡി കോര്‍വയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോ എന്നു അന്വേഷിക്കാന്‍ ആരും മിനക്കെട്ടില്ല. രാംദാസിന്റെ കുടുംബത്തെ കൂടാതെ, മറ്റു രണ്ടു കോര്‍വ കുടുംബങ്ങള്‍ മാത്രമേ ആ പ്രദേശത്തുണ്ടായിരുന്നുള്ളു. ആ രണ്ടു കുടുംബങ്ങളാകട്ടെ, റോഡില്‍നിന്നും 20 കിലോമീറ്റര്‍ അകലെയുമായിരുന്നു.

രണ്ടാമതായി, അവിടെ ഇതിനു മുന്‍പു തന്നെ ഒരു നടപ്പാത ഉണ്ടായിരുന്നു. "അവര്‍ അതിന്റെ മുകളില്‍ ചുവന്ന മണ്ണിട്ടു", രാംദാസിന്റെ മകന്‍ പറഞ്ഞു. 17.44 ലക്ഷം ചിലവിട്ടിട്ടുപോലും, അതൊരു നല്ല റോഡാക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ആകെ സാധിച്ചത്‌, 6 അടി ഉണ്ടായിരുന്ന റോഡിനെ 4.5 അടി ആക്കാന്‍ മാത്രമാണ്‌. എന്നാല്‍ അതിന്റെ ചിലവോ...!", എന്റെ എന്‍.ജി.ഒ.സുഹൃത്ത്‌ ചോദിക്കുന്നു.

'ആരും ഞങ്ങളോട്‌ സംസാരിച്ചില്ല. ആരും ഞങ്ങളെ സന്ദര്‍ശിച്ചതുമില്ല. അവര്‍ അംബികപുരത്തുനിന്നു (ജില്ലാ തലസ്ഥാനം) വരും. പോവും", രാംദാസ്‌ പറയുന്നു. "പക്ഷേ, ഒരു ദിവസം ആ ബോര്‍ഡിനെക്കുറിച്ച്‌ ഗ്രാമത്തില്‍ വെച്ച്‌ ആളുകള്‍ എന്നോട്‌ തമാശയായി പറഞ്ഞു.- ഇതു നിന്റെ റോഡാണെന്ന്".

രാംദാസിന്‌ അക്ഷരാഭ്യാസമില്ല. അതുകൊണ്ട്‌, പരസഹായമില്ലാതെ ബോര്‍ഡ്‌ വായിക്കാന്‍ ആവില്ല. ഏറ്റവും വലിയ വിരോധാഭാസം "ഞങ്ങളുടെ പേരിലുണ്ടാക്കിയ ഈ റോഡ്‌ അവസാനിക്കുന്നത്‌, ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ മാറിയാണ്‌" എന്നതാണ്‌, രാംദാസ്‌ പറയുന്നു. " എല്ലാവരും ഇതിനെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, അവര്‍ ആ ബോര്‍ഡ്‌ തിടുക്കത്തില്‍ എടുത്ത്‌ മാറ്റി".

"ഒരാഴ്ച കഴിഞ്ഞപ്പോള്‍ 'പാഹാഡി കോര്‍വ മാര്‍ഗ്‌' എന്നെഴുതിയ മറ്റൊരു ബോര്‍ഡും അവരെടുത്ത്‌ കൊണ്ടുപോയി", രാമാവതാര്‍ എന്ന മറ്റൊരാള്‍ പറഞ്ഞു. പക്ഷെ അതിനു മുന്‍പു തന്നെ, സ്ഥലത്തെ ഒരു ഫോട്ടോഗ്രാഫര്‍ ആദ്യത്തെ ബോര്‍ഡ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിക്കഴിഞ്ഞിരുന്നു. "അവര്‍ ആകെ പരിഭ്രമിച്ചു". കാരണം അവര്‍ അത്‌ ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ചിരുന്നുവെങ്കില്‍, അവര്‍ക്ക്‌ മനസ്സിലാകുമായിരുന്നു, രച്‌കേത ഗ്രാമം കോര്‍വക്കാരുടേതല്ല, ഗോണ്ട്‌ വര്‍ഗ്ഗക്കാരുടേതാണെന്ന്. ഈ പദ്ധതികളൊക്കെ അതു കൊണ്ടുവരുന്ന പൈസയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്‌, കോര്‍വക്കാര്‍ക്കോ, മറ്റുള്ളവര്‍ക്കോ വേണ്ടിയുള്ളതല്ല.". എന്‍.ജി.ഒ.പ്രവര്‍ത്തകന്‍ പറഞ്ഞു.

പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്കാണ്‌ അയാള്‍ വിരല്‍ ചൂണ്ടിയത്‌. 1991-ലെ ഒരു സര്‍വ്വെ പ്രകാരം, രാംദാസിന്റെ കുടുംബം ഒഴിച്ചാല്‍, ഗ്രാമത്തിലെ ബാക്കിയുള്ള 249 വീടുകളും ഗോണ്ട്‌ വര്‍ഗ്ഗക്കാരുടേതാണ്‌. റോഡുകളും വികസനവും, സര്‍ഗുജയിലെ നീറുന്ന പ്രശ്നങ്ങളാണ്‌. ജില്ല കളക്ടര്‍ ആര്‍.കെ.ഗോയല്‍ സൂചിപ്പിച്ചത്‌, റോഡുകളും വിനിമയവും "ഞങ്ങളുടെ പ്രധാന പ്രശ്നം" ആണെന്നാണ്‌. ഈ ജില്ലയുടെ മൊത്തം വിസ്തീര്‍ണ്ണം, ദില്ലി, ഗോവ, നാഗലാണ്ട്‌ എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ മൊത്തം വലിപ്പത്തേക്കാള്‍ അധികമാണ്‌. എന്നിട്ടും, ആ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഈ ജില്ലയിലുള്ളു.

രാംദാസ്‌ കോര്‍വ റോഡിന്റെ ചിലവ്‌, 17 ലക്ഷത്തിനു മുകളിലാണ്‌. ഇതിനേക്കാള്‍ കുറഞ്ഞ ചിലവില്‍, കൂടുതല്‍ നീളമുള്ള റോഡുകള്‍ വനം വകുപ്പ്‌ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അധികാരികള്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌, റോഡിനും, വികസനത്തിനും അടിയന്തിര പ്രാധാന്യം നല്‍കുന്നു എന്ന് വരുത്തിതീര്‍ക്കുമ്പോള്‍ തന്നെ, ജില്ലയിലെ പാവപ്പെട്ടവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത്‌.

രാംദാസിന്റെ തന്നെ ആവശ്യങ്ങള്‍ എടുത്താല്‍ അവ വളരെ പരിമിതമാണ്‌. "എനിക്കു ഏറ്റവും ആവശ്യം, വെള്ളമാണ്‌", "വെള്ളമില്ലെങ്കില്‍ നിങ്ങളെങ്ങിനെയാണ്‌ കൃഷി നടത്തുക?" അയാള്‍ ചോദിക്കുന്നു. കുറേയേറെ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. " ആ റോഡിനു 17.44 ലക്ഷം ചിലവഴിക്കുന്നതിനു പകരം, കുറച്ചു പൈസ അവര്‍ എന്റെ ആ ഇടിഞ്ഞുപൊളിഞ്ഞ കിണര്‍ ശരിയാക്കിയെടുക്കാന്‍ ചിലവാക്കിയിരുന്നെങ്കില്‍, അതായിരുന്നില്ലേ കൂടുതല്‍ നല്ലത്‌? ഭൂമിയില്‍ അല്‍പം മാറ്റങ്ങളൊക്കെ ആവശ്യംതന്നെ. പക്ഷേ, ആദ്യം വെള്ളം തന്നതിനു ശേഷം ആവാമായിരുന്നില്ലേ ഇതൊക്കെ?"

ഗ്രാമീണര്‍ അയാളുടെ ന്യായങ്ങള്‍ ശരി വെക്കുന്നു. റവന്യു കണക്കുകള്‍ പ്രകാരം, രച്‌കേതയില്‍ കൃഷിയോഗ്യമായ 4,998.11 ഏക്കര്‍ നിലമുണ്ട്‌. ഇതില്‍, 0.26 ശതമാനത്തില്‍ മാത്രമേ ജലസേചനമുള്ളു.

അല്‍പം ആലോചിച്ചതിനുശേഷം, രാംദാസ്‌, തന്റെ അയല്‍ക്കാരന്‍ ഒരു പണ്ടിറ്റ്‌ മാധവ്‌ മിശ്ര, തന്റെ നല്ല ഒന്‍പത്‌ ഏക്കര്‍ ഭൂമി കൈക്കലാക്കിയതിനെക്കുറിച്ചും പറഞ്ഞു. "ഇതില്‍ ഞങ്ങള്‍ അരി കൃഷി ചെയ്തിരുന്നു". 400 ഏക്കറോളം ഭൂമി കൈവശമുണ്ടായിരുന്ന മിശ്ര, ഭൂപരിധി നിയമങ്ങളെ ഇതിനോടകംതന്നെ വേണ്ടുവോളം ലംഘിച്ചിട്ടുണ്ടായിരുന്നു.

ഈ ഭൂമി തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയെല്ലാം അസ്തമിച്ചു കഴിഞ്ഞിരുന്നു രാംദാസിന്‌. മിശ്രയുടെ കയ്യേറ്റം നിയമലംഘനമാണെന്നുപോലും അയാള്‍ക്കറിയില്ല. (പണ്ട്‌, രാംദാസിന്റെ അച്ഛന്‍ അസുഖമായി കിടന്നപ്പോള്‍, തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും, അവര്‍ തങ്ങള്‍ക്കു പൈസ തരാനുണ്ടെന്നുമായിരുന്നു മിശ്രയുടെ വാദം).

മദ്ധ്യപ്രദേശ്‌ ലാന്‍ഡ്‌ റവന്യൂ നിയമത്തിലെ 170-ബി സെക്‍ഷന്‍, ആദിവാസി ഭൂമിയുടെ അന്യാധീനപ്പെടുത്തലും, കൈമാറലും കര്‍ശനമായി വിലക്കിയിട്ടുണ്ട്‌. പക്ഷെ, പ്രാദേശിക അധികാരികള്‍ മിശ്രയുടെ കൂടെയാണ്‌. "ഭൂമി തിരിച്ചു കിട്ടാന്‍ ഞാന്‍ പട്‌വാരിക്കു 500 രൂപ കൊടുത്തു. പക്ഷേ, അയാള്‍ക്ക്‌ 5000 കൂടി വേണമത്രേ. ഞാന്‍ എവിടെ നിന്നു കണ്ടെത്താനാണ്‌ ഇത്രയധികം പണം?" രാംദാസ്‌ ചോദിക്കുന്നു.

അയാളുടെ ഒന്‍പതംഗ കുടുംബം ഇപ്പോള്‍ കഷ്ടിച്ച്‌ ഒരു 5.80 ഏക്കറുകൊണ്ട്‌ ജീവിതം പുലര്‍ത്തുന്നു. അതും വലിയ വിളവൊന്നും തരാത്ത ഒരു ഭൂമിയില്‍. 'രാംദാസിന്റെ അനുഭവം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നവര്‍ക്കും അതിന്റെ ഗുണഭോക്താക്കള്‍ക്കുമിടയിലുള്ള ദൂരത്തെയാണ്‌ വെളിവാക്കുന്നത്‌" ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാംദാസിന്റെ പ്രശ്നങ്ങള്‍, ഭൂമി കയ്യേറ്റത്തിന്റെയും, കുടിവെള്ളത്തിന്റേയുമാണ്‌. സര്‍ക്കാരിന്റേത്‌, ഒരു അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റേയും. ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരും, കരാറുകാരും ഇതൊരു പകല്‍ക്കൊള്ളയും പിടിച്ചുപറിയുമാക്കിത്തീര്‍ക്കുന്നു.

"പ്രാദേശിക വികസന സമീപനം" എന്ന് ഓമനപ്പേരിട്ട ഇത്തരം പദ്ധതികളില്‍ ഈ പിടിച്ചുപറിയും കൊള്ളയുമൊക്കെ പ്രയേണ എളുപ്പമാണ്‌. കാരണം, ഇവിടെ നടക്കുന്നത്‌, ഒരു നിശ്ചിത പ്രദേശത്തെയും, അതിനനുവദിച്ച ഫണ്ടിനെയും സ്വകാര്യ കരാറുകാരെ ഏല്‍പ്പിക്കലാണ്‌. അവരാകട്ടെ, പ്രദേശത്തെ ഉദ്യോഗസ്ഥരുടെയും, സ്വാര്‍ത്ഥലാഭക്കാരുടേയും സില്‍ബന്തികളുമാണ്‌. ഈ പ്രക്രിയയില്‍, എല്ലാ നയരൂപീകരണങ്ങളില്‍ നിന്നും ഗ്രാമീണര്‍ ഭംഗിയായി മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. ഔദ്യോഗികമായ കണക്കു പരിശോധനകള്‍ ഇവിടങ്ങളില്‍ വളരെ അപൂര്‍വ്വവുമാണ്‌.

ഗിരിവര്‍ഗ്ഗ കോര്‍വകളുടെ പേരില്‍ ഇതുവരെ ചിലവഴിച്ച പണം എങ്ങിനെയൊക്കെ കൂടുതല്‍ ഗുണപരമായി ഉപയോഗിക്കാമായിരുന്നു എന്നൊരു കണക്കെടുപ്പും കൂട്ടത്തില്‍ നടത്തി, ഞങ്ങളുടെ കൂടെയുള്ള ഉദ്യോഗസ്ഥന്‍.

"ഈ പണം സ്ഥിരനിക്ഷേപമായി ബാങ്കില്‍ ഇട്ടിരുന്നെങ്കില്‍ അതിന്റെ പലിശ മാത്രം മതിയാവുമായിരുന്നു, ഈ കുടുംബങ്ങള്‍ക്ക്‌ തൊഴില്‍ ചെയ്യാതെ തന്നെ സുഖമായി ജീവിക്കാന്‍, ഈ സര്‍ഗുജയിലെ ജീവിത നിലവാരം വെച്ചു നോക്കിയാല്‍."

അതേസമയം, കൊള്ള നിര്‍ബാധം നടന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ രച്‌കേതയിലുള്ളപ്പോള്‍, ഒരു അഭിഭാഷകന്‍, മുന്‍പുപറഞ്ഞ ആ എന്‍.ജി.ഒ.പ്രവര്‍ത്തകനോടു പറഞ്ഞുവത്രെ. "ഇത്തവണത്തെ വരള്‍ച്ചക്ക്‌, ഒരു ചെറിയ അണയുടെ കരാര്‍ പണി കിട്ടി. അതുകൊണ്ട്‌ ഒരു സ്കൂട്ടര്‍ വാങ്ങാനൊത്തു. അടുത്ത വര്‍ഷവും വരള്‍ച്ച ഉണ്ടായാല്‍ ഒരു പുതിയ ജീപ്പ്‌ വാങ്ങാം".

രാംദാസിന്റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നോ, അയാള്‍ക്ക്‌ എന്തൊക്കെയാണ്‌ ആവശ്യമെന്നോ, ആരും ചിന്തിച്ചില്ല, കൂടിയാലോചിച്ചില്ല. അതിനു പകരം, അയാളുടെ പേരില്‍, 17.44 ലക്ഷം പൊടിപൊടിച്ച്‌, അയാള്‍ക്കൊരിക്കലും ഉപയോഗിക്കേണ്ടിവന്നിട്ടില്ലാത്ത ഒരു പാത നിര്‍മ്മിച്ചു അവര്‍.

രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്ത്‌ എവിടേക്കുമെത്താത്ത അയാളുടെ റോഡില്‍ ചെന്ന്, അവിടെനിന്നും, പരന്നുകിടക്കുന്ന തരിശുനിലത്തിലൂടെ ഞങ്ങള്‍ യാത്രയാരംഭിച്ചപ്പോള്‍, രാംദാസ്‌ അടുത്ത്‌ വന്ന് സൗമ്യമായി പറഞ്ഞു. " എന്റെ വെള്ളത്തിന്റെ പ്രശ്നത്തില്‍ എന്തെങ്കിലും ചെയ്യണം സര്‍".

5 comments:

Rajeeve Chelanat said...

സര്‍ക്കാരിന്റെ ഗിരിവര്‍ഗ്ഗ ക്ഷേമ പദ്ധതികളുടെ ഉള്ളിലേക്ക് സായ്‌നാഥ് വഴി തുറക്കുന്നു.

മൂര്‍ത്തി said...

വായിച്ചു. നന്ദി..തുടരുക

Unknown said...

ലജ്ജിപ്പിക്കുന്ന ഭാരതീയ യാഥാര്‍ത്ഥ്യങ്ങള്‍!

കണ്ണൂസ്‌ said...

ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലേക്കുള്ള ദൂരം വെളിവാവുന്നു ഈ വാക്കുകളില്‍!

Unknown said...

അടുത്ത ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു. വായിച്ച് കഴിഞ്ഞപ്പോള്‍ വന്ന ആത്മരോഷം കടിച്ചിറക്കുന്നു.