Saturday, November 24, 2007

നിര്‍ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള്‍ - 3

അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരു പ്രധാന ഉപോത്‌പന്നമാണ്‌ മതമൗലികശക്തികളുടെ വളര്‍ച്ച. അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ തിരിച്ചുവരുക മാത്രമല്ല ചെയ്യുന്നത്‌, അടുത്തുള്ള പാക്കിസ്ഥാനിലേക്ക്‌ വ്യാപിക്കുകകൂടി ചെയ്തു. ഇറാഖിലാകട്ടെ, സദ്ദം ഹുസ്സൈന്റെ കാലത്ത്‌ തീരെ സാന്നിദ്ധ്യമില്ലാതിരുന്ന അല്‍ഖ്വൈദ, ഇന്ന് അവിടെ ശക്തമാണ്‌. 1953-ല്‍ അമേരിക്കയുടെ സഹായത്തോടെ ഇറാനില്‍ വന്ന ഭരണകൂടം അവിടെയും മതമൗലികശക്തികള്‍ക്കാണ്‌ ഇടമൊരുക്കിയത്‌. ഇറാനുനേരെയുള്ള മറ്റൊരു യുദ്ധം ആ രാജ്യത്തിനെ അരനൂറ്റാണ്ട്‌ പിന്നിലേക്കുപോകാനേ ഉപകരിക്കൂ. അത്തരമൊരു യുദ്ധം ഒഴിവാക്കാന്‍ സാധിക്കുമോ?

എന്താണ്‌ ചെയ്യേണ്ടത്‌? സമാധാനപരമായ സാമ്പത്തിക നിസ്സഹകരണം.

ഈ ഉത്തരം വീണ്ടും നമ്മളെ, ഡേവിഡ്‌ ലുഡന്‍ ഉയര്‍ത്തിയ പ്രശ്നത്തിലേക്ക്‌ തിരികെ കൊണ്ടുവരുന്നു. തങ്ങളുടെ വിപുലമായ സാമ്രജ്യം നിലനിര്‍ത്തുന്നതിന്‌ കൊടുക്കേണ്ടിവരുന്ന ഭീമമായ വിലയെക്കുറിച്ച്‌ അമേരിക്കന്‍ ജനതക്ക്‌ മനസ്സിലാവുക, ആ വില അവര്‍ക്ക്‌ സ്വന്തമായി വഹിക്കേണ്ടിവരുമ്പോള്‍ മാത്രമായിരിക്കും. അത്‌ സംഭവിക്കണമെങ്കില്‍, അമേരിക്കയുടെ സാമ്രാജ്യത്വ പരിപാടികളുമായി ഇനിമേലില്‍ സഹകരിക്കില്ലെന്ന് മറ്റു രാജ്യങ്ങള്‍ തീരുമാനമെടുക്കുകയും, ഡോളറിന്റെ ഇന്നത്തെ പദവി നഷ്ടമാവുകയും ചെയ്യണം.

അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ജനവിഭാഗങ്ങളുടെ മുന്നില്‍, ധാരാളം മാര്‍ഗ്ഗങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്‌. ഭൂമിയിലെ രണ്ടാമത്തെ വന്‍ശക്തിയായ 'പൊതുജനാഭിപ്രായം'ഇറാഖ്‌ യുദ്ധത്തിന്‌ തൊട്ടുമുന്‍പ്‌, നല്ലൊരു പ്രകടനമായിരുന്നു കാഴ്ച്ചവെച്ചതെങ്കിലും, അധിനിവേശത്തെ ഒഴിവാക്കാന്‍ അതിനായില്ല. കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാന്‌ വേണ്ടത്‌. ഇറാഖിലെ ഇന്നത്തെ യുദ്ധം ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ കശാപ്പുചെയ്തുകൊണ്ടിരിക്കുന്നത്‌. അതില്‍ ഇറാഖികളും, അമേരിക്കക്കാരുമൊക്കെ പെടും. ദരിദ്രരായ ആളുകളാണ്‌ ഈ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇത്‌ തീര്‍ത്തും അഭിലഷണീയമായ ഒരു കാര്യമല്ല. സാമ്രാജ്യത്വ നീചശക്തികളുമായി സമാധാനപരമായ സാമ്പത്തിക നിസ്സഹകരണം എന്ന ആശയമാണ്‌ ചുവടെ നിര്‍ദ്ദേശിക്കുന്നത്‌. ഉദാഹരണത്തിന്‌:

1.ഇറാഖിലും അഫ്ഘാനിസ്ഥാനിലും നടക്കുന്ന യുദ്ധങ്ങളില്‍ നിന്നും, ഇറാനെ ആക്രമിക്കാനും, ഉപരോധം ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും എല്ലാ സര്‍ക്കാരുകളിലും സമ്മര്‍ദ്ദം ചെലുത്തുകയും, അധിനിവേശങ്ങളെ സഹായിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യേണ്ടതുണ്ട്‌. അമേരിക്കന്‍ സാമ്രാജ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാരാബ്ധങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ചുമലില്‍ വീഴണം.

2. അമേരിക്കക്കുള്ളിലല്ലാതെ, മറ്റെവിടെയും അമേരിക്കന്‍ ഡോളര്‍ സ്വീകരിക്കാന്‍ നമ്മള്‍ വിസമ്മതിക്കണം. ഡോളറിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നോക്കുമ്പോള്‍, നമ്മുടെ വ്യക്തിപരമായ ഇടപെടലുകള്‍ക്കുപോലും ആ നാണയത്തെ ദുര്‍ബ്ബലമാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്‌, മറ്റു രാജ്യങ്ങളിലേക്ക്‌, തൊഴില്‍ തേടിയും, വിനോദയാത്രക്കും, തീര്‍ത്ഥാടനത്തിനും, ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി നിരവധിയാളുകള്‍ക്ക്‌ നിത്യേനയെന്നോണം യാത്ര ചെയ്യേണ്ടിവരാറുണ്ട്‌ ഇന്നത്തെ കാലത്ത്‌. സ്വന്തം നാട്ടിലെ കറന്‍സി മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, പതിവില്‍നിന്നു വിപരീതമായി, ഡോളറിനുപകരമായി മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നമ്മള്‍ മിനക്കെട്ടാല്‍, അത്‌ ഡോളറിന്റെ പദവിയെ വലിയൊരളവുവരെ നിഷ്പ്രഭമാക്കാന്‍ സഹായിക്കും. വ്യാപാര സംഘങ്ങള്‍ക്കും ഇതില്‍ അവരുടേതായ പങ്കു വഹിക്കാനാകും. അന്താരാഷ്ട്ര വ്യാപാരത്തില്‍, ഡോളറിനു പകരം മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ വരുമാനം, ആഭ്യന്തര ഉത്‌പ്പാദനം എന്നിവയൊക്കെ കണക്കാക്കുമ്പോള്‍ അവയെ ഡോളറുമായി താരതമ്യം ചെയ്യുന്ന കീഴ്‌വഴക്കവും ആക്റ്റിവിസ്റ്റുകളും, അക്കാദിമികതലത്തില്‍ പ്രവര്‍ത്തിക്കുന്നവരും കയ്യൊഴിയണം. തത്‌ക്കാലത്തേക്ക്‌ യൂറോ ഉപയോഗിക്കാന്‍ നമുക്ക്‌ സാധിക്കും. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഇത്തരത്തിലുള്ള വ്യാപകവും, ജനകീയവുമായ പ്രവര്‍ത്തനങ്ങളാണ്‌ ബ്രിട്ടീഷ്‌ ഭരണത്തെയും, അതുവഴി ബ്രിട്ടീഷ്‌ സാമ്രാജ്യത്തെയും കെട്ടുകെട്ടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്‌. കുറേക്കൂടി വലിയൊരു രീതിയില്‍ ഇതേ നയം നടപ്പാക്കിയാല്‍, അമേരിക്കന്‍ സാമ്രാജ്യവും നാമാവശേഷമാകുകതന്നെ ചെയ്യും.

3. മൂന്നാം ലോകരാജ്യങ്ങളുടെ വിദേശനാണയ സമ്പാദ്യങ്ങള്‍ ഡോളറില്‍നിന്ന് മാറ്റി പ്രാദേശിക കറന്‍സികളിലേക്കാക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രാദേശികമായ വ്യാപാര-സാമ്പത്തിക കൂട്ടുകെട്ടുകള്‍ സുദൃഢമാക്കാന്‍ ഇത്‌ സഹായിക്കും. അഫ്ഘാനിസ്ഥാന്‍, ഇറാഖ്‌, പാലസ്തീന്‍, ഇറാന്‍ എന്നു തുടങ്ങി, അമേരിക്കന്‍ സാമ്രാജ്യത്ത്വം നിഷ്ക്കരുണം അടിച്ചമര്‍ത്തുകയും അധീനതയിലാക്കുകയും ചെയ്യുന്ന ജനതകളോടുള്ള അനുഭാവപ്രകടനം എന്ന നിലയ്ക്കു മാത്രമല്ല അത്തരമൊരു പ്രയോഗത്തിന്റെ പ്രസക്തി. സാമ്പത്തിക മാനദണ്ഡമനുസരിച്ചും വിവേകപൂര്‍ണ്ണമായ ഒന്നായിരിക്കും അത്‌. ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകുന്ന ഈ സമയത്ത്‌, തങ്ങളുടെ വിദേശ വിനിമയ ശേഖരം മുഴുവനോ, അതല്ലെങ്കില്‍ ഭൂരിഭാഗമോ ഡോളറില്‍ നിക്ഷേപിച്ചിട്ടുള്ള വികസ്വര രാജ്യങ്ങള്‍ വളരെ വലിയൊരു പ്രതിസന്ധിഘട്ടത്തെയാണ്‌നേരിടാന്‍ പോകുന്നത്‌.

4. എണ്ണയുത്‌പ്പാദന രാജ്യങ്ങളിലെ സര്‍ക്കാരുകളോട്‌, അവരുടെ എണ്ണവ്യാപാരം ഡോളറില്‍നിന്ന് മാറ്റാന്‍ നമ്മള്‍ അഭ്യര്‍ത്ഥിക്കണം. അതിനര്‍ത്ഥം, മുഴുവനായും യൂറോയിലേക്ക്‌ മാറണമെന്നല്ല. ക്യൂബയടക്കം മറ്റു പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി വെനീസ്വെല ബാര്‍ട്ടര്‍ അടിസ്ഥാനത്തിലുള്ള എണ്ണവ്യാപാരം തുടങ്ങിക്കഴിഞ്ഞു. എണ്ണക്കു പകരം മറ്റ്‌ അവശ്യസാധനങ്ങളും, സേവനങ്ങളും. ഈ മാതൃക മറ്റു എണ്ണയുത്‌പ്പാദന രാജ്യങ്ങള്‍ക്കും പിന്തുടരാവുന്നതേയുള്ളു. Banco del Sur ഒരു പ്രാദേശിക കറന്‍സി ഏര്‍പ്പെടുത്തിയാല്‍, അതും ഉപയോഗിക്കാവുന്നതേയുള്ളു. റഷ്യ റൂബിളിലേക്കും ജി.സി.സി. രാജ്യങ്ങള്‍ പുതിയ കറന്‍സിയിലേക്കും തങ്ങളുടെ എണ്ണവ്യാപാരത്തെ പറിച്ചു നട്ടാല്‍, അവിടങ്ങളിലുള്ള പതിനായിരക്കണക്കിന്‌ ദക്ഷിണ, പൂര്‍വ്വദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്ന വരുമാനം കൊണ്ട്‌ ആ രാജ്യങ്ങള്‍ക്ക്‌ എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. ഡോളറിന്റെ സഹായമില്ലാതെതന്നെ. എണ്ണ ഒഴിച്ചുള്ള മറ്റു കൈമാറ്റക്കച്ചവടങ്ങള്‍ക്കും വികസ്വരരാജ്യങ്ങളുടെയിടയില്‍ സ്ഥാനമുണ്ടാകും.

5. ലോകത്തിന്റെ വ്യാപാര രീതികളിലും മാറ്റം ഉണ്ടാകേണ്ടത്‌ ആവശ്യമാണ്‌. ഡോളറിന്റെ മൂല്യം കുറയുകയും, ആഗോള വ്യാപാരത്തിന്റെ രീതികള്‍ ഇപ്പോഴുള്ളപോലെ തുടര്‍ന്നുപോവുകയും ചെയ്താല്‍, അമേരിക്കയിലേക്കുള്ള കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്ന പല രാജ്യങ്ങള്‍ക്കും, ഇറക്കുമതിയില്‍ ബുദ്ധിമുട്ട്‌ നേരിടാന്‍ ഇടയുണ്ട്‌. അതുകൊണ്ട്‌, അമേരിക്കയെ അധികം ആശ്രയിക്കാതെയുള്ള ഒരു വ്യാപാര സംസ്കാരം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. ഉദാഹരണത്തിന്‌, താരിഫ്ഫുകളും, കുടിയേറ്റ നിയന്ത്രണങ്ങളൊന്നും അധികമില്ലാത്ത, അതേ സമയം, മറ്റു രാജ്യങ്ങളുമായി വ്യാപാരം ചെയ്യുന്നതുമായ ഒരു ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖല ഉണ്ടാകുന്നത്‌ അഭികാമ്യമാണ്‌. ലാറ്റിന്‍ അമേരിക്കയിലെ മെര്‍ക്കോസറിന് (MERCOSU)യൂറോപ്പ്യന്‍ യൂണിയന്‍ പോലെയുള്ള ഒരു വലിയ സംഘടനയായി വികസിക്കാനുള്ള സാദ്ധ്യതകള്‍ ധാരാളമാണ്‌. അമേരിക്കക്ക്‌ ഏറ്റവുമധികം കടം നല്‍കുന്ന രാജ്യങ്ങളാണ്‌ ചൈനയും ജപ്പാനും. ഡോളറിന്റെ മൂല്യശോഷണംകൊണ്ട്‌ തങ്ങളുടെ സമ്പദ്‌വ്യവസ്ഥക്ക്‌ ഉണ്ടാകാന്‍ ഇടയുള്ള തകര്‍ച്ചയെ പ്രതിരോധിക്കാന്‍ അവര്‍ അടിയന്തിരമായ ഇതര വ്യാപാര ശൈലികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു.

6. ഇന്ത്യയും ചൈനയുമടക്കം, പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും, തങ്ങളുടെ ആഭ്യന്തര വിപണി വികസിപ്പിക്കേണ്ടത്‌, തന്ത്ര പ്രധാനമായ ചുമതലയായിത്തീരും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ സമയം ലഘൂകരിക്കുക, മാന്യമായ ജീവിതം നയിക്കുന്നതിനാവശ്യമായ മിനിമം വേതനം നടപ്പാക്കുക എന്നിങ്ങനെയുള്ള നയങ്ങള്‍ നടപ്പാക്കാന്‍വേണ്ടിയുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാകണം. സൈനികവും, പ്രയോജനരഹിതമായ ഉപഭോഗങ്ങള്‍ക്കും വേണ്ടി ചിലവിടുന്ന സമ്പത്തിനെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉത്‌പ്പാദനക്ഷമായ ഉപഭോഗമാക്കി പുനര്‍വിന്യസിക്കേണ്ടത്‌, മൂന്നാംലോക രാജ്യങ്ങളുടെ മാത്രമല്ല, യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും സാമ്പത്തികരംഗത്തിനു ഗുണകരമാവുകയേയുള്ളു.

7. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അവസാനിപ്പിക്കാന്‍, ഈ പറഞ്ഞ സാമ്പത്തിക നയങ്ങള്‍ക്കുപരിയായി, അന്തര്‍ദ്ദേശീയ നിയമങ്ങളെയും, ബഹുരാഷ്ട്ര ഉടമ്പടികളെയും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്‌. (ജനീവ കരാര്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സംബന്ധിച്ച റോം ഉടമ്പടി, രാസായുധ കരാര്‍, ജൈവായുധ കരാര്‍, സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി, കുഴിബോംബ്‌ ഉടമ്പടി, ഐ.എല്‍.ഒ.കേന്ദ്ര ഉടമ്പടി, കയോട്ടോ കരാര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും). ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര തൊഴിലാളി സംഘടന പോലുള്ള ബഹുരാഷ്ട്രസ്ഥാപനങ്ങളെ ശക്തിപ്പെടുത്തലും, ജനാധിപത്യവത്ക്കരിക്കലും ആവശ്യമാണ്‌.

8. ഈ പറഞ്ഞ പ്രവര്‍ത്തനങ്ങളൊന്നും സാധാരണക്കാരായ അമേരിക്കക്കാര്‍ക്കെതിരായി ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ അമേരിക്കയിലുണ്ട്‌. അവര്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, സാമ്രാജ്യത്വത്തിന്റെ ദൂഷ്യഫലങ്ങള്‍ അവരെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്‌. യു.എസ്‌. ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ഡോളറിന്റെ മൂല്യശോഷണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്‌. കാരണം, ഡോളറിന്റെ വിലയിടിയുമ്പോള്‍ അത്‌ വിദേശകടത്തെ കുറക്കാനും, അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ആവശ്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും. അത്‌, കൂടുതല്‍ തൊഴിലവസരങ്ങളിലേക്കും, തൊഴിലാളികളുടെ സംഘടിതശക്തി വളരാനും അതുവഴി, ധനികര്‍ക്ക്‌ നികുതിയിളവു കൊടുക്കുകയും, സാധാരണക്കാര്‍ക്ക്‌ വേതനവും പരിരക്ഷകളും നിഷേധിക്കുകയും ചെയ്യുന്ന നിലവിലുള്ള നയങ്ങള്‍ക്കെതിരെ പോരാടാനും സാധാരണക്കാരായ അമേരിക്കന്‍ പൗരന്‍മാരെ സഹായിക്കും. ഇതൊക്കെ തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുകയാവും ഫലത്തില്‍ ചെയ്യുക. സര്‍ക്കാരിന്റെ ചിലവുകളില്‍ നികുതിദായകരുടെ പങ്കും, പ്രാമുഖ്യവും വര്‍ദ്ധിക്കുമ്പോള്‍, അവര്‍ക്ക്‌ അവരുടെ പൊയ്‌പ്പോയ അധികാരങ്ങള്‍ തിരിച്ചുകിട്ടും. വിദേശരാജ്യങ്ങള്‍ യുദ്ധത്തിന്റെ ചിലവുകള്‍ വഹിക്കുന്നിടത്തോളം കാലം യുദ്ധം അവസാനിക്കാന്‍ പോകുന്നില്ല. മറിച്ച്‌, യുദ്ധച്ചിലവുകള്‍ സാധാരണ പൗരന്‍മാര്‍ വഹിക്കണം എന്ന നില വന്നാല്‍, നികുതിദായകര്‍ക്ക്‌ അവരുടെ സൈന്യത്തെ വിദേശമണ്ണില്‍നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയും.

പക്ഷേ, എന്തൊക്കെ വിട്ടുവീഴ്ച്ചകള്‍ ചെയ്താലും, ലോകത്തിലെ ഒരേയൊരു പൊതുകറന്‍സി എന്ന പദവി നഷ്ടമാകുന്നതോടെ, അമേരിക്കകത്തും, പുറത്തും അല്‍പ്പം ദുരിതങ്ങള്‍ നിശ്ചയമായും ഉണ്ടാകാനിടയുണ്ട്‌. പക്ഷേ നിവൃത്തിയില്ല. മറ്റൊരു മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നത്‌ കൂടുതല്‍ ഭവിഷ്യത്തിനിടവരുത്തുകയേയുള്ളു. എല്ലാ അന്താരാഷ്ട്ര മര്യാദകളെയും, ഉടമ്പടികളെയും നിരന്തരം ലംഘിക്കുന്ന, ആയുധധാരിയായ ഒരു തെമ്മാടിരാഷ്ട്രം നിലനില്‍ക്കുമ്പോള്‍, സമാധാനപരമായ ഒരു ലോകക്രമം അസാദ്ധ്യമാണ്‌. ഭീമമായ സൈനിക ചിലവുകളിലൂടെ പാപ്പരായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ നാണയത്തിനെ ആശ്രയിക്കുക എന്നത്‌, ലോകസമ്പദ്‌വ്യവസ്ഥക്ക്‌ ഇനിയും സാദ്ധ്യമല്ലതന്നെ. അനിയന്ത്രിതവും, വര്‍ദ്ധമാനവുമായ ഫോസ്സില്‍ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ ലോകത്തിന്‌ പാരിസ്ഥിതിക വിനാശമുണ്ടാക്കുന്ന ഒരു രാജ്യം ഈ ഭൂമിക്കുതന്നെ വലിയൊരു ഭീഷണിയാണ്‌.

മറ്റു രാജ്യങ്ങള്‍ ഔദാര്യപൂര്‍വ്വം വെച്ചുനീട്ടിയ ബ്ലാങ്ക്‌ ചെക്കുകള്‍ ഇല്ലായിരുന്നെങ്കില്‍, അമേരിക്കക്ക്‌ തങ്ങളുടെ വിനാശകരമായ നയങ്ങളുമായി മുന്നോട്ട്‌ പോകാന്‍ ഒരിക്കലും കഴിയില്ലായിരുന്നു. അതുകൊണ്ട്‌, ആ ചെക്കുകള്‍ പിന്‍വലിക്കുക എന്നതാണ്‌ ബാക്കിയുള്ള രാജ്യങ്ങളുടെ അടിയന്തിരകടമ. ഒരു ദുഷ്ടമൃഗത്തെ കൊല്ലാനുള്ള എളുപ്പമാര്‍ഗ്ഗം, അതിന്റെ ഏറ്റവും മൃദുലമായ ഭാഗത്തിനുനേരെ ആയുധമുപയോഗിക്കുക എന്നതാണ്‌. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍, സാമ്രാജ്യത്വ മോഹങ്ങള്‍ ഇല്ലാത്ത ഒരു പുതിയ പ്രസിഡന്റിനെയും പ്രതിനിധികളെയും തിരഞ്ഞെടുക്കുകവഴി, അന്താരാഷ്ട്ര മര്യാദകളും, ധനപരമായ ഉത്തരവാദിത്ത്വങ്ങളും നിര്‍വ്വഹിക്കുന്ന, പരിസ്ഥിതിയെ കളങ്കപ്പെടുത്താത്ത ഒരു അമേരിക്കയെ സൃഷ്ടിക്കാന്‍ അമേരിക്ക ജനതക്കു കഴിഞ്ഞാല്‍, കൂടുതല്‍ ഉറപ്പുള്ളതും, സുരക്ഷിതവുമായ ഒരു ലോകക്രമവും സമ്പദ്‌വ്യവസ്ഥയും, പരിസ്ഥിതിയും നമുക്ക്‌ ഉറപ്പുവരുത്താനാകും.


(അവസാനിച്ചു)

രോഹിണി ഹെന്‍സ്‌മാന്‍ - മുംബൈയില്‍ സ്ഥിരതാമസമാക്കിയ ശ്രീലങ്കന്‍ എഴുത്തുകാരി. സ്ത്രീവിമോചനം, ട്രേഡ് യൂണിയന്‍, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അവര്‍ രചിച്ച Playing Lions and Tigers എന്ന നോവല്‍ ശ്രദ്ധേയമാണ്. ധാരാളം ചെറുകഥകളും രചിച്ചിട്ടുണ്ട്.

കുറിപ്പ്

ഈ ലേഖനം എഴുതുന്നതിലേക്ക് രോഹിണി ഹെന്‍സ്‌മാന്‍ ഉപയോഗിച്ചിട്ടുള്ള റഫറന്‍സുകള്‍ (പുസ്തകങ്ങളും, ലേഖനങ്ങളും)

1. US Dollar Hegemony : The Soft underbelly of Empire (and What can be Done to Use it!) - Rohini Hensman and Marinella Correggia.
2. Peter Symonds - Stpped Up US Preparations for War Against Iran.
3. Abbas Edalat & Mehrnaz Shahabi - Turning Truth on Its Head
4. John H.Richardson - The Secret history of the Impending War with Iran that the White House Does'nt want you to know.
5. David Ludden - American's Invisible Empire
6. C.Fred Bergsten - The Current Account Deficit and US Economy (Testimoney before the Budget Committee of the United States Senate February 1, 2007).
7. Henry C.K.Liu - US Dollar Hegemony has got to go.
8. Rohini Hensman - A strategy to Stop the War.
9. David E.Spiro - The Hidden Hand of American Hegemony : Petrodollar Recycling and International Markets.
10. Paul Craig Roberts - The Coming Currency Shock
11. Lawrence G.FRabnko - US Competititiveness in Global Financial Services Industry.
12. Charles Recknagel - Iraq: Baghdad Moves to Euro
13. Iran Financial News - Forex Fund Shifting to Euro
14. Caroline Gluck - Noth Korea embraces the Euro
15. William Clarke - Revisted: The Real Reasons for the Upcoming War with Iraq: A Macroeconomic and Geostrategic Analysis of the Unspoken Truth.
16. Gavin R.Putland - The war to Save the US Dollar.
17. Rohini Hensman - Boycott the Dollar to Stop the War.
18. Dave Mory - For the Record # 407.
19. 'Dr.M. Tells World to Use Dollar Weapon to Pressure Washington'.
20. Jennifer Hughes - (a)Dollar gets sinking feeling as investor confidence fades (b)US appetitite for foreign stock takes toll on $
21. Gary North - Asian doubts regarding the Dollar.
22. AV Rajwade - Asia's Dollar Dilemma
23. Peter S Goodman - (a)China ends fixed-rate currency (b) Malaysia too ends dollar peg.
24. Steve Johnson - Asian Banks cut exposure to dollar.
25. Gayatri Nayak - Dragon raises its head in the forex market too.
26. Francis Cripps, John Eatwell and Alex Izurieta - Financial Imbalances in the World Economy.
27. Ambrose Evans-Pritchard - Bank of Italy slahes dollar holdings in favour of UK pound.
28. Julian D.W.Phillips - Russian Rouble to Attack the $- Exchange Controls in the US?
29. Ambrose Evans-Pritchard - Is China quietly dumping US Treasureis?
30. Jeb Blount - South American Countries Agree to Found Banco Del Sur
31. William Pesek - Dollar's Demise can be seen even in the Maldives.
32. Agnes Lovasz & Stanley White - Dollar Slumps to Record on China's Plans to Diversify Reserves
33. Paul Craig Roberts - The End is Near - Gisele Bunchen Dumps Dollar
34. Mike Whitnesy - Plummeting Dollar, Credit Crunch
35. Belinda Cao - Yuan Heads for Biggest Weekly Advance Since July 2005.
36. Mike Dolan - Dollar fall will come at a price for all.
37. Ila Patnaik - Day of the Declining dollar - How should India be responding to this trend.
38. Gideon Polya - Two Million Iraq Deaths, Eight Million Bush Asian Holocaust Deaths and Media Holocaust Denial.
39. Ray McGovern - Attacking Iran for Israel?
40. Mahdi Darius Nazemroaya - Missing Nukes: Treason of the Highest Order
41. Hazel Henderson - Beyond Bush's Unilateralism: Another Bi-polar World or a New Era of Win-Win.

6 comments:

Rajeeve Chelanat said...

മറ്റു രാജ്യങ്ങള്‍ ഔദാര്യപൂര്‍വ്വം വെച്ചുനീട്ടിയ ബ്ലാങ്ക്‌ ചെക്കുകള്‍ ഇല്ലായിരുന്നെങ്കില്‍, അമേരിക്കക്ക്‌ തങ്ങളുടെ വിനാശകരമായ നയങ്ങളുമായി മുന്നോട്ട്‌ പോകാന്‍ ഒരിക്കലും കഴിയില്ലായിരുന്നു. അതുകൊണ്ട്‌, ആ ചെക്കുകള്‍ പിന്‍വലിക്കുക എന്നതാണ്‌ ബാക്കിയുള്ള രാജ്യങ്ങളുടെ അടിയന്തിരകടമ. ഒരു ദുഷ്ടമൃഗത്തെ കൊല്ലാനുള്ള എളുപ്പമാര്‍ഗ്ഗം, അതിന്റെ ഏറ്റവും മൃദുലമായ ഭാഗത്തിനുനേരെ ആയുധമുപയോഗിക്കുക എന്നതാണ്‌. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍, സാമ്രാജ്യത്വ മോഹങ്ങള്‍ ഇല്ലാത്ത ഒരു പുതിയ പ്രസിഡന്റിനെയും പ്രതിനിധികളെയും തിരഞ്ഞെടുക്കുകവഴി, അന്താരാഷ്ട്ര മര്യാദകളും, ധനപരമായ ഉത്തരവാദിത്ത്വങ്ങളും നിര്‍വ്വഹിക്കുന്ന, പരിസ്ഥിതിയെ കളങ്കപ്പെടുത്താത്ത ഒരു അമേരിക്കയെ സൃഷ്ടിക്കാന്‍ അമേരിക്ക ജനതക്കു കഴിഞ്ഞാല്‍, കൂടുതല്‍ ഉറപ്പുള്ളതും, സുരക്ഷിതവുമായ ഒരു ലോകക്രമവും സമ്പദ്‌വ്യവസ്ഥയും, പരിസ്ഥിതിയും നമുക്ക്‌ ഉറപ്പുവരുത്താനാകും.

Countercurrents said...

ഇത്രയധികം പ്രാധാന്യം നിറഞ്ഞ ലേഖനം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതുവഴി രാജീവ് ചേലനാട്ടും ആ ചരിത്രദൗത്യത്തില്‍ പങ്കാളിയായിരിക്കുകയാണ്. Cheers to Rajeeve

മൂര്‍ത്തി said...

നന്ദി രാജീവ്. ചിന്തിപ്പിക്കുന്ന ലേഖന പരമ്പര.

യാരിദ്‌|~|Yarid said...

ചിന്തിപ്പിക്കുന്നതു. പക്ഷെ പൂച്ചക്കാരു മണികെട്ടും...??

ക്രിസ്‌വിന്‍ said...

നന്ദി

ശ്രീഹരി::Sreehari said...

പരിഭാഷയ്ക്ക് നന്ദി രാജീവ്,

ഇനി മുതല്‍ countercurrentsm ഞാനും സന്ദര്‍ശിക്കാം :)