Tuesday, November 6, 2007

പ്രത്യേകം ശ്രദ്ധിക്കുക.....ഈ ചിത്രം നിങ്ങളെ അരിശം കൊള്ളിക്കും.

പണ്ട്‌, യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ടായിരുന്നു, ഒരു സുന്ദരിയുടെകൂടെ സിനിമക്കു പോയാല്‍, നിങ്ങള്‍ക്കൊരിക്കലും കഥയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന്. പക്ഷേ, ഇത്‌ ശരിയല്ലെന്ന്, ഒടുവില്‍, കാനഡയില്‍വെച്ച്‌ എനിക്ക്‌ ബോദ്ധ്യപ്പെട്ടു. മദ്ധ്യേഷ്യയെയും അവിടുത്തെ അസംബന്ധങ്ങളെയും പറ്റി-പ്രത്യേകിച്ചും ബുഷിന്റെ നയവൈകല്യങ്ങളെപ്പറ്റി-നന്നായി അറിവുണ്ടായിരുന്ന ഞങ്ങള്‍ ഇരുവരും, ഗേവിന്‍ ഹുഡിന്റെ റെന്‍ഡീഷന്‍(പുനരാഖ്യാനം) എന്ന പുതിയ ചിത്രത്തില്‍ വല്ലാതെ മുഴുകിപ്പോയി.'തീവ്രവാദിയെന്നു സംശയിക്കുന്ന'ഒരാളെ വാഷിംഗ്‌ടണില്‍നിന്ന് സി.ഐ.എ-യിലെ മുഠാളന്മാര്‍ അജ്ഞാത അറബ്‌ നഗരത്തിലേക്കു കടത്തി കൊണ്ടുപോയി പീഡിപ്പിക്കുന്നതിന്റെ ഒരു നേര്‍ക്കാഴ്ച്ചയായിരുന്നു റെന്‍ഡീഷണ്‍.

എന്തിനാണ്‌ ഒരു അറബ്‌ തീവ്രവാദി, ഒരു ഈജിപ്തുകാരന്‍ കെമിക്കല്‍ എന്‍ജിനീയറെ ഫോണില്‍ വിളിച്ചത്‌? അതും, ഗര്‍ഭിണിയായ ഭാര്യയോടൊപ്പം ചിക്കാഗോയില്‍ താമസിക്കുന്ന, ജോഹന്നസ്ബര്‍ഗില്‍ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന, ഗ്രീന്‍ കാര്‍ഡുള്ള ഒരു കെമിക്കല്‍ എന്‍ജിനീയറെ? അയാള്‍ക്ക്‌ ബോംബുണ്ടാക്കാന്‍ അറിയാമായിരുന്നോ? (നിര്‍ഭാഗ്യവശാല്‍ ഒരു കെമിക്കല്‍ എന്‍ജിനീയറായതുകൊണ്ട്‌ അയാള്‍ക്ക്‌ ആ വിദ്യ അറിയാമായിരുന്നു. പക്ഷേ,വിളിച്ച ആള്‍ക്ക്‌ നമ്പര്‍ മാറിയതായിരുന്നു).

ഡള്ളസ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയ അയാളെ സി.ഐ.എ അവരുടെ ജെറ്റ്‌-വിമാനത്തില്‍ മൊറോക്കോവെന്നു തോന്നിപ്പിക്കുന്ന ഒരു നഗരത്തിലേക്കു കൊണ്ടുപോകുന്നു. വിചാരണക്കിടയില്‍ അനുഷ്ഠിക്കേണ്ട ക്വീന്‍സ്ബെറി സാമാന്യ നിയമങ്ങളെക്കുറിച്ചൊന്നും വലിയ നിശ്ചയംപോരാത്തവരായിരുന്നു അവിടെയുണ്ടായിരുന്ന നാടന്‍ പോലീസുകാര്‍. വിചാരണ സമയത്ത്‌, ദൃക്‍സാക്ഷിയാവാന്‍ എത്തുന്നത്‌ അമേരിക്കന്‍ എംബസ്സിയിലെ ഒരു സി.ഐ.എ ഉദ്യോഗസ്ഥനാണ്‌-ഈ വേഷം അഭിനയിച്ചിരിക്കുന്നത്‌, അല്‍പ്പം പരിഭ്രമക്കാരനായ ജേക്ക്‌ ഗില്ലന്‍ഹാല്‍ അയിരുന്നു- ഈ സമയത്ത്‌, എന്‍ജിനീയറുടെ ഭാര്യ, തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍, വാഷിങ്ങ്‌ടണിലെ കോണ്‍ഗ്രസ്സുകാരോട്‌ കെഞ്ചുകയായിരുന്നു.

ഭൂഗര്‍ഭ ജയിലില്‍ നഗ്നനായി നില്‍ക്കുന്ന ഈജിപ്തുകാരനെ വിസ്താരം നടത്തുന്ന അറബി പോലീസുകാരന്‍ ആദ്യം ചെറിയ ചെറിയ ചോദ്യങ്ങളില്‍ നിന്നു തുടങ്ങി. മെല്ലെമെല്ലെ, ചോദ്യംചെയ്യല്‍ മര്‍ദ്ദനത്തിലേക്കും, ബ്ലാക്‌ക്‍ഹോളിലേക്കുമെത്തി*. പിന്നെ വരുന്നത്‌ വാട്ടര്‍ബോര്‍ഡ്‌* കളിയാണ്‌. അതുകൊണ്ടും തീര്‍ന്നില്ല. തടവുകാരന്റെ ശരീരത്തിലേക്ക്‌ വൈദ്യുതി കയറ്റി വിടുന്നു. മുഹബറത്‌** പോലീസുകാരനായി അഭിനയിച്ചത്‌ ഒരു ഇസ്രായേലി നടനായിരുന്നു. ഗംഭീരമായിരുന്നു അയാളുടെ അഭിനയം. (ഏതോ) ഒരു ചാവേറാക്രമണത്തിന്റെ ചിത്രം തങ്ങള്‍ക്ക്‌ കിട്ടുന്നതിനും മുന്നേ എങ്ങിനെയാണ്‌ അല്‍-ജസീറയുടെ കയ്യില്‍ കിട്ടിയതെന്ന് അയാള്‍ ചോദിക്കുന്ന ഒരു രസികന്‍ രംഗമുണ്ട്‌ ചിത്രത്തില്‍.

ചുരുക്കത്തില്‍, ഒടുവില്‍, ഈജിപ്തുകാരന്‍ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന്, സി.ഐ.എ ഉദ്യോഗസ്ഥന്‌ അലിവുതോന്നുകയും, ആഭ്യന്തരമന്ത്രാലയത്തിലെ മന്ത്രിയുടെ സഹായത്തോടെ അയാളെ മോചിപ്പിക്കുകയും ചെയ്യുന്നു. ക്രോസ്സ്‌ വിസ്താരക്കാരന്റെ മകള്‍ ഒരു ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുകയും, സി.ഐ.എ മേധാവിയുടെ (മെറില്‍ സ്റ്റ്രീപാണ്‌ സി.ഐ.എ മേധാവിയായി രംഗത്തു വരുന്നത്‌) അബദ്ധങ്ങള്‍ പുറത്താവുകയും ഒക്കെ ചെയ്യുന്നുണ്ട്‌ ചിത്രത്തില്‍. നമ്മെ സ്തബ്ധരാക്കിക്കൊണ്ട്‌, സിനിമയുടെ ആരംഭത്തിലും, അവസാനത്തിലും, ഓരോ ബോംബുകള്‍ പൊട്ടുന്ന വിചിത്രമായ സീക്വന്‍സുകളുമുണ്ട്‌ ഈ ചിത്രത്തില്‍. സിനിമ വളരെ നാടകീയമായി എന്നു തോന്നുന്നുണ്ടോ?

എങ്കില്‍ കേട്ടോളൂ. കാനഡയില്‍ താമസമാക്കിയ മെഹര്‍ അറാര്‍ എന്ന നിരുപദ്രവിയായ ഒരു സോഫ്റ്റ്‌വേര്‍ വിദഗ്ദ്ധന്റെ ശരിക്കുള്ള കഥ. സ്വദേശം ഡമാസ്ക്കസ്സില്‍. ന്യൂയോര്‍ക്കിലെ ജെ.എഫ്‌.കെ വിമാനത്താവളത്തില്‍വെച്ചാണ്‌ അയാളെ സി.ഐ.എ കൊണ്ടുപോയത്‌. സിനിമയില്‍ നമ്മള്‍ കണ്ട ഈജിപ്തുകാരന്‍ അനുഭവിച്ച പീഡനങ്ങളൊക്കെ മെഹറിനും നേരിടേണ്ടിവന്നു. അയാള്‍ അല്‍-ഖ്വൈദയുമായി ബന്ധമുള്ള ആളാണെന്ന് സംശയിച്ച കനേഡിയന്‍ പോലീസാണ്‌, ആ വിവരം എഫ്‌.ബി.ഐക്കു കൈമാറിയത്‌. ഒരു സി.ഐ.എ വിമാനത്തില്‍ കയറ്റി, സിറിയയില്‍ കൊണ്ടുപോയി, ഭൂഗര്‍ഭത്തിലുള്ള ജയിലില്‍വെച്ച്‌ ക്രൂരമായി അയാള്‍ പീഡിപ്പിക്കപ്പെട്ടു. പിന്നീട്‌, കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ പരസ്യമായി മാപ്പു പറയുകയും, 10 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി കൊടുക്കുകയും ചെയ്തു.

പക്ഷേ മെറില്‍ സ്റ്റ്രീപിന്റെ സി.ഐ.എ മേധാവിക്ക്‌ അനുഭവിക്കേണ്ടിവന്നതൊന്നും ഏതായാലും ബുഷിന്റെ റൗഡികള്‍ക്ക്‌ അനുഭവിക്കേണ്ടിവന്നില്ല. "തീവ്രവാദിയെന്നു സംശയിക്കപ്പെടുന്ന" ആളാണ്‌ അറാറെന്ന് അവര്‍ ഇപ്പൊഴും ലജ്ജയില്ലാതെ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ ഒക്ടോബര്‍ 18-ലെ കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തില്‍ മൊഴി കൊടുക്കുന്ന അവസരത്തില്‍പ്പോലും, അയാളുടെ ചിത്രം വാഷിംഗ്‌ടണിലെ ഒരു ഭീമാകാരമായ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്‌. നോക്കൂ, ഇപ്പോഴും അയാളെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഡെമോക്രാറ്റിക്‌ അംഗം ബില്ല് ഡെലഹണ്ട്‌ മാത്രമാണ്‌ അല്‍പ്പമെങ്കിലും മാന്യത കാണിച്ചത്‌. "ഗവണ്മെണ്ട്‌ നിങ്ങള്‍ക്ക്‌ നല്‍കാത്ത ഒന്ന് വ്യക്തിപരമായി നിങ്ങള്‍ക്ക്‌ തരാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഒരു ക്ഷമാപണം". ബില്ലിന്റെ ഈ ക്ഷമാപണമൊഴിച്ച്‌, ബുഷ്‌ ഭരണകൂടത്തില്‍നിന്ന് ഒരു ചെറിയ പ്രതിഷേധ ശബ്ദം പോലും ഇതിനെതിരെ ഉയര്‍ന്നില്ല.

അറാറിനെക്കുറിച്ച്‌ തങ്ങളുടെ പക്കലുണ്ടെന്ന് അവരവകാശപ്പെടുന്ന 'രഹസ്യ വിവരം' എന്താണെന്നു വ്യക്തമാക്കാന്‍പോലും ഭരണകൂടം തയ്യാറായില്ല എന്നതാണ്‌ ഏറെ കഷ്ടം. കനേഡിയന്‍ പത്രങ്ങളാണ്‌ ഒടുവില്‍ ആ 'രഹസ്യ വിവരം' പുറത്തു കൊണ്ടുവന്നത്‌. അതെന്താണെന്നല്ലേ? അറാര്‍ ഒരിക്കല്‍ അഫ്ഘാനിസ്താന്‍ സന്ദര്‍ശിച്ചുവെന്ന് താന്‍ എവിടെയോ കേട്ടതായി മിനിയപ്പോളിസിലുള്ള ഒരു അറബ്‌ തടവുകാരന്‍ പറഞ്ഞുവത്രെ. തടവുകാരന്റെ പേര്‍ മൊഹമ്മദ്‌ എല്‍സഹാബി എന്നായിരുന്നു. എല്‍സഹാബിയുടെ സഹോദരന്‍ ഒരിക്കല്‍ മോണ്‍ട്രിയലില്‍വെച്ച്‌ തന്റെ കാര്‍ റിപ്പയര്‍ ചെയ്തിട്ടുണ്ടെന്ന് അറാര്‍ സമ്മതിക്കുന്നുണ്ട്‌.

അമേരിക്കയുടെ ദേശീയ സുരക്ഷ സെക്രട്ടറി മൈക്കല്‍ ഷെര്‍ട്ടോഫിന്റെയും, അന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറലായിരുന്ന ആല്‍ബെര്‍ട്ടൊ ഗോണ്‍സാല്‍സിന്റെയും ഒരു മനോഹരമായ ഉദ്ധരണിയുണ്ട്‌. അതില്‍ പറയുന്നത്‌, അറാറിനെതിരെയുള്ള തെളിവുകളെ "അമേരിക്കന്‍ നിയമപരിപാലന ഏജന്‍സികള്‍ വികസിപ്പിച്ചെടുത്ത വസ്തുതകള്‍ ശരിവെക്കുന്നു" എന്നായിരുന്നു. ആ "വികസിപ്പിച്ചെടുത്ത" എന്ന പദം എന്തൊരു രസമാണല്ലേ? അത്‌ ചീഞ്ഞുനാറുന്നതായി തോന്നുന്നുണ്ടോ? "വ്യാജമായി നിര്‍മ്മിച്ച" എന്നു തന്നെയല്ലേ ആ വാക്കിന്റെ ശരിക്കുള്ള അര്‍ത്ഥം?

ഹിസ്ബുള്ളപോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക്‌ പിന്തുണ നല്‍കുന്നുവെന്ന പേരുംപറഞ്ഞ്‌ 'തീവ്രവാദി'യെന്ന് അമേരിക്കതന്നെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള സിറിയയിലേക്ക്‌ അറാറിനെ അയക്കുക വഴി ബുഷിന്റെ കിങ്കരന്‍മാര്‍ എന്താണ്‌ ലക്ഷ്യമാക്കിയതെന്ന് നമുക്ക്‌ അത്ഭുതം തോന്നും. ഡമാസ്കസ്സിനെ ഇടക്കിടക്ക്‌ വിരട്ടുമ്പോള്‍തന്നെ, തങ്ങള്‍ക്കുവേണ്ടി, ഭൂഗര്‍ഭ ജയിലുകളിലെ തടവുകാരുടെ ദേഹത്ത്‌ കമ്പി ചുറ്റി വൈദ്യുതി കയറ്റിവിടാനും, അതിലും ക്രൂരമായ പീഡനമുറകള്‍ പരീക്ഷിക്കാനും, സിറിയന്‍ ശിങ്കിടികളെ അനുവദിക്കാന്‍ ബുഷിന്‌ സന്തോഷമേയുള്ളുവെന്ന് നമുക്ക്‌ കാണാന്‍ കഴിയും.

പക്ഷേ, മൈക്കല്‍ മുകാസെയില്‍നിന്ന് മറ്റെന്താണ്‌ നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാനാവുക? ആല്‍ബെര്‍ട്ടോ ഗോണ്‍സാല്‍സിനുപകരം അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക്‌ ബുഷിന്റെ സ്ഥാനാര്‍ത്ഥിയായിവന്ന ആ മനുഷ്യന്‍, വാട്ടര്‍ബോര്‍ഡ്‌ എന്ന പീഡനമുറയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌, "ക്രോസ്സ്‌ വിസ്താരത്തിനിടക്ക്‌ അത്തരത്തില്‍ വല്ലതും നടക്കുന്നുണ്ടോ എന്ന്" തനിക്ക്‌ അറിയില്ലെന്നായിരുന്നു. മുക്കിക്കൊല്ലല്‍ പീഡനമുറയാണെങ്കില്‍, അത്‌ ഒരിക്കലും ഭരണഘടനാപരമല്ലെന്നുംകൂടി കൂട്ടിച്ചേര്‍ത്തിട്ടേ അടങ്ങിയുള്ളൂ ആ വിദ്വാന്‍.

അതെ. ദേഹത്ത്‌ കറന്റടിപ്പിക്കല്‍ പീഡനമാണെങ്കില്‍-ശ്രദ്ധിക്കണം, ആണെങ്കില്‍-അത്‌ ഭരണഘടനാവിരുദ്ധമാണ്‌. ശരിയല്ലേ? ചുരുങ്ങിയത്‌, ന്യൂയോര്‍ക്ക്‌ ടൈംസിന്റെ വായനക്കാര്‍ക്കെങ്കിലും ആ പറഞ്ഞതിലെ അശ്ലീലം മനസ്സിലായി. ഒരുപഴയ അമേരിക്കന്‍ അസിസ്റ്റന്റ്‌ അറ്റോര്‍ണി ചോദിച്ചപോലെ, "മുക്കിക്കൊല്ലുക എന്നത്‌ പീഡനമാണെന്ന് സമ്മതിക്കാന്‍പോലും മടികാണിക്കുന്ന ഒരു പ്രമുഖ നിയമപാലകന്‍ നമുക്കിടയിലുള്ളപ്പോള്‍, മനുഷ്യാവകാശ പ്രശ്നങ്ങളില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്ന രാജ്യമെന്ന ആ പൊയ്പ്പോയ ബഹുമാന്യപദവി തിരിച്ചുപിടിക്കാനാവുമെന്ന് എങ്ങിനെയാണ്‌ നമുക്ക്‌ പ്രതീക്ഷിക്കാനാവുക?" മറ്റൊരു വായനക്കാരന്‍ എഴുതിയത്‌ ഇപ്രകാരമായിരുന്നു "അശ്ലീല ചിത്രം പോലെതന്നെ, പീഡനത്തിനും വ്യാഖ്യാനമൊന്നും ആവശ്യമില്ല".

പീഡനങ്ങളെ പ്രണയിക്കുന്ന അമേരിക്കക്കാരുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇനിയും പ്രതീക്ഷക്കു ധാരാളം വകയുണ്ട്‌. മുകാസെയുടെ ലജ്ജാശൂന്യമായ പ്രസ്താവനയെ പിന്‍പറ്റി അര്‍ലെന്‍ സ്പെക്റ്റര്‍ എന്ന റിപ്പബ്ലിക്കന്‍ പ്രതിനിധി-ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്‌ ഇയാള്‍- പറഞ്ഞത്‌ നോക്കുക. "കഴിവു തെളിയിച്ച, ശക്തനായ ഒരാള്‍ ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല ഏല്‍ക്കുന്നു എന്നു കാണുന്നതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌".

അപ്പോള്‍, നമ്മള്‍ പറഞ്ഞുവന്നത്‌ സത്യം, കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്നാണോ? അതോ, സിറിയാനക്കും***, മ്യൂണിച്ചിനും*** ശേഷം, മദ്ധ്യേഷ്യയിലെ അനീതിക്കും, അവിടുത്തെ, നാണമില്ലാത്തതും, നിയമവിരുദ്ധവുമായ അമേരിക്കന്‍ നയങ്ങള്‍ക്കുമെതിരെ ഹോളിവുഡ്‌ ഉറക്കമുണരുകയാണെന്നോ? പോയി കാണൂ, റെണ്ടിഷന്‍ എന്ന ഈ സിനിമ. അത്‌ നിങ്ങളെ രോഷാകുലരാക്കും, അറാറിനെ ഓര്‍മ്മിപ്പിക്കും. രോഷം പങ്കിടാന്‍ നിങ്ങള്‍ക്ക്‌ ഒരു സുന്ദരിയെയും വേണമെങ്കില്‍ കൂട്ടിനു വിളിക്കാം.


* The Independent എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച, റോബര്‍ട്ട് ഫിസ്കിന്റെ ഒരു ലേഖനം.


പരിഭാഷകക്കുറിപ്പ്‌

മുഹബറത് - സിറിയന്‍ രഹസ്യപ്പോലീസ്. ഇവരെ വിദ്യകള്‍ അഭ്യസിപ്പിച്ചത്, ജൂതന്മാരാണെന്നുള്ള മറ്റൊരു തമാശയും ഓര്‍ക്കുന്നത് നന്ന്.

വാട്ടര്‍ബോര്‍ഡ്‌ - വെള്ളത്തില്‍ മുക്കിപിടിക്കുന്ന വിദ്യ

ബ്ലാക്‌ക്‍ഹോള്‍ - എരിയുന്ന സിഗരറ്റ്‌, തടവുപുള്ളിയുടെ ശരീരത്തില്‍ കുത്തിക്കെടുത്തി തുളകളുണ്ടാക്കുന്ന തമാശ.

സിറിയ, മ്യൂണിച്ച്‌ - രണ്ടു സമീപകാല അമേരിക്കന്‍ സിനിമകള്‍.

വാട്ടര്‍ബോര്‍ഡും, ബ്ലാക്‌ക്‍ഹോളും കൂടാതെ, മറ്റു പല പീഡനമുറകളെക്കുറിച്ചും റോബര്‍ട്ട്‌ ഫിസ്ക്‌ തന്റെ ഒരു പുസ്തകത്തില്‍ (Great War for Civilization) വിവരിക്കുന്നുണ്ട്‌. വയറ്റില്‍ വെള്ളം നിറച്ച്‌, വയര്‍ പൊട്ടിച്ച്‌ കൊല്ലുക, ഗുദദ്വാരത്തില്‍ മുള കയറ്റുക ആദിയായ ശിക്ഷാമുറകള്‍. ഇതൊന്നും, പ്രാകൃത കാലഘട്ടത്തിലെ പീഡനമുറകളല്ല. അള്‍ജീരിയയിലും, അര്‍മേനിയയിലും, ഒക്കെ, ഇക്കഴിഞ്ഞ നൂറ്റാണ്ടിലും നമ്മള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മൃഗയാവിനോദങ്ങളാണ്‌. അബു ഗ്രയിബ്‌ ജയിലില്‍നിന്നുള്ള ചിത്രങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലല്ലൊ.

16 comments:

Rajeeve Chelanat said...

പണ്ട്‌, യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ടായിരുന്നു, ഒരു സുന്ദരിയുടെകൂടെ സിനിമക്കു പോയാല്‍, നിങ്ങള്‍ക്കൊരിക്കലും കഥയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന്. പക്ഷേ, ഇത്‌ ശരിയല്ലെന്ന്, ഒടുവില്‍, കാനഡയില്‍വെച്ച്‌ എനിക്ക്‌ ബോദ്ധ്യപ്പെട്ടു.

മൂര്‍ത്തി said...

പരിഭാഷക്ക് നന്ദി രാജീവ്...

നിങ്ങളെ ഒരാള്‍ സംശയിക്കുന്നതായി ആരെങ്കിലും സംശയിക്കുന്നുവെന്ന് മറ്റൊരാള്‍ സംശയിച്ചാലും മതി അല്ലേ ജീവിതം തുലഞ്ഞുകിട്ടാന്‍...? ലോകത്തിന്റെ ഒരവസ്ഥ..പക്ഷെ, അവരെ സംശയിക്കാന്‍ നമുക്ക് അവകാശമില്ല അല്ലേ? അവരെ!!

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട് രാജീവ്. അഭിനന്ദനങ്ങള്‍ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

\\The Truth//

Congrats!!!

വിന്‍സ് said...

ആരു പറഞ്ഞു ഇതു അരിശം കൊള്ളിക്കും എന്നു?? ഇതു നല്ലൊരു സിനിമ ആയിരുന്നു അത്ര മാത്രം. ബുഷ് എന്ന ഒരു പ്രെസിഡന്റു അല്ലായിരുന്നു 9/11 നു ശേഷം എങ്കില്‍ അമേരിക്കയില്‍ പല 9/11 ഉം ഉണ്ടായേനെ എന്നതില്‍ ഒരു സംശയവും വേണ്ട.

nalan::നളന്‍ said...

ഭീതിയുടെ കച്ചവടം, യുദ്ധത്തിന്റെ ഉപാസകര്‍ക്ക് ജനാധിപത്യസംവിധാനങ്ങള്‍ അതിലാഘവത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നത് ഭയാനകമാകേണ്ടതാണു. അതിനേക്കാള്‍ ഭയാനകം ഇങ്ങിനെയെഴുതാന്‍ ഒരു റോബേറ്ട്ട് ഫിസ്കോ, സെയ്മോര്‍ ഹെര്‍ഷൊ ഒക്കയേ ഉള്ളൂ എന്നതാണു

Kaithamullu said...

ഒരു സ്ഥിരവായനക്കാരന്‍ കൂടി ഒപ്പു വയ്ക്കുന്നു.

കണ്ണൂസ്‌ said...

:(

N.J Joju said...

രാജീവ്,

താങ്കള്‍ ഈ ലേഖനത്തിലൂടെ(പരിഭാഷ) ഉദ്ദ്യേശിക്കുന്നതു മനസിലായി. അമേരിക്കന്‍ ബുഷ് ഭരണകൂടത്തിന്റെ ക്രൂരതയും മറ്റും. ഞാന്‍ സമ്മതിയ്ക്കുന്നു. പക്ഷേ ഇതില്‍ ഒരു നിസഹായതയുടെ വശം കൂടെയില്ലെ. മൂര്‍ത്തിയുടെ ഒരു പോസ്റ്റില്‍ ഞാന്‍ ഏതാണ്ട് ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

സംശയകരമായ സാഹചര്യത്തില്‍ പിടികൂടപ്പെടുന്ന ഒരാളോട് താങ്കള്‍ക്ക് അലിവു തോന്നുന്നത് അയാള്‍ നിരപരാധിയാണെന്നുള്ള സത്യം അറിയാവുന്നതുകൊണ്ടാണ്. അതേ സമയം ആ കുറ്റാന്വേഷകന്റെ സ്ഥാനത്തുനിന്ന് ആലോചിച്ചു നോക്കൂ. അയാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നന്വേഴിക്കേണ്ടതില്ലേ?
(ആധുനികലോകത്തില്‍ തീര്‍ച്ചയായും മൂന്നാം മുറകള്‍ കുറ്റം തെളിയിക്കാന്‍ കഴിയുമായിരിക്കാം-പൊളിഗ്രാഫും ബ്രെയിന്‍ മാപ്പിംഗും മറ്റും. എന്നിട്ടും കേരളത്തില്‍ അടക്കം ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ സംഭവിയ്ക്കുന്നില്ലേ.) അയാള്‍ യഥാര്‍ത്ഥത്തില്‍ കുറ്റവാളിയായിരുന്നെങ്കില്‍?!

കണ്ണൂസ്‌ said...

ജോജൂ,

അപകടകരമായ വിധേയത്വം ആണ്‌ ജോജുവിന്റെ ഈ ചോദ്യം!

സംശയത്തിന്റെ പേരില്‍ പിടിക്കപ്പെട്ട ഒരാളെ ഭേദ്യം ചെയ്ത് തെളിയിക്കേണ്ടതാണ്‌ കുറ്റം എന്നാണോ താങ്കള്‍ പറയുന്നത്? പ്രത്യേകിച്ചും തീവ്രവാദം പോലുള്ള ഒരു ആരോപണത്തില്‍? ഏറ്റവും ചുരുങ്ങിയത്, ആരോപിതന്റെ പങ്ക് സംശയാതീതമായി തെളിയിക്കേണ്ടതെങ്കിലും ചെയ്യണ്ടേ ആദ്യം? (ആസ്ട്റേലിയയില്‍ പിടിയിലായ ഇന്ത്യന്‍ ഡോക്റ്ററേയും ഒന്ന് "മര്‍ദ്ദിച്ചു നോക്കേ"ണ്ടിയിരുന്നല്ലോ അങ്ങിനെയാണെങ്കില്‍ അവിടത്തെ ഏജന്‍സികള്‍?)

പോട്ടേ, ഒരു തെറ്റ് ഏതു പോലിസുകാരനും പറ്റും. അങ്ങിനെ പറ്റിപ്പോയാല്‍ അന്തസ്സായി അതേറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുക എന്നതാണ്‌ അവര്‍ ചെയ്യേണ്ട മര്യാദ. (ആസ്ട്റേലിയ അത് ചെയ്തു - തെറ്റ് ഇതിലും ഗൗരവം കുറഞ്ഞതായിട്ടും). ബുഷിന്റെ ചെരിപ്പുനക്കികളില്‍ നിന്ന് അത് പ്രതീക്ഷിച്ചു കൂടല്ലോ.

Rajeeve Chelanat said...

ജോജുവിന്റെ സംശയത്തിന് കണ്ണൂസിന്റെ മറുപടി ധാരാളം മതിയാകുമെന്നു കരുതുന്നു. മറ്റു ചിലതു കൂടി പറയേണ്ടതുണ്ട്.

1. മുസ്ലിമുകളെയാണ് ,അധികവും ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകള്‍ക്കും, പീഡനങ്ങള്‍ക്കും വിധേയമാക്കുന്നത്. മുസ്ലിം=തീവ്രവാദി എന്ന അപകടകരമായ മനശ്ശാസ്ത്ര-രാഷ്ട്രീയത്തിന്റെ ഭാഗമാണിത്.

2.സിറിയന്‍ വംശജനായ ഒരു കനേഡിയന്‍ പൌരനെ വിചാരണ ചെയ്യേണ്ടത്, ഒന്നുകില്‍ സിറിയയോ, അല്ലെങ്കില്‍ കാനഡയോ ആണ്. അമേരിക്കയില്‍ അയാള്‍ ചെയ്യുന്ന ഒരു കുറ്റക്ര്‌ത്യത്തിന് അമേരിക്കകത്ത് അയാളെ വിചാരണ ചെയ്യാനും നിയമമുണ്ട്. ഇനി, ഇതൊക്കെ ചെയ്യേണ്ടത് ആരാണ്?? രാജ്യത്തെ പോലീസ്. അതിനാണല്ലോ അത്തരം സംവിധാനമൊക്കെ.

ഇവിടെ നടന്നതോ? ചോദ്യം ചെയ്യുന്നത് അമേരിക്കയുടെ ചാരസംഘടന. കൊണ്ടുപോകുന്നത്, ഭീകരരാജ്യമെന്ന് അമേരിക്കതന്നെ മുദ്ര കുത്തിയ സിറിയയിലേക്ക്.
ഇതിലെവിടെയാണ് ജോജൂ നിസ്സഹായതയും മറ്റും?

പിന്നെ, ഇത്തരത്തിലുള്ള പ്രാക്ര്‌തമായ വിചാരണ മുറകള്‍ നടത്തുന്നത്, അമേരിക്കയായാലും, ഇന്ത്യയായാലും, എതിര്‍ക്കപ്പെടണം, അപലപിക്കപ്പെടണം.

മറിച്ച്, മുകാസെയുടേതുപോലുള്ള യുക്തിക്കു പിന്നിലുള്ളത് നിര്‍ദ്ദോഷമായ നീതി-ന്യായ ഉത്കണ്ഠകളോ, പ്രവര്‍ത്തനക്ഷമതയോ ഒന്നുമല്ല. കറകളഞ്ഞ മതസ്പര്‍ദ്ധയാണ്. അല്ലെങ്കില്‍ paranoia എന്നോ, xenophobia എന്നോ വിളിക്കാവുന്ന (ഒരു ഭരണകൂടത്തിന്റെ) വികലമായ മാനസികാവസ്ഥയാണ്. അമേരിക്കയുടെ കാര്യമായതുകൊണ്ട്, ഇപ്പറഞ്ഞ കാരണങ്ങളൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാവതല്ല.

അമേരിക്കന്‍-ബ്രിട്ടീഷ് രാഷ്ട്രീയ മേല്‍ക്കോയ്മകളെ സായുധമായി തകര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

ശാലിനി said...

ലൊകം ഇത്രയും പുരോഗമിച്ചിട്ടും കുറ്റം തെളിയിക്കുവാന്‍ ലോകപോലീസും പഴയമുറകള്‍ തന്നെയാണ് പ്രയോഗിക്കുന്നതല്ലേ!

കണ്ണൂസിന്‍റെ കമന്‍റ് നന്നായി.

ഇനി ആ സിനിമ കാണണമെന്നില്ല, കണ്ടതുപോലെ തോന്നുന്നു. നന്ദി, രാജീവ്.

absolute_void(); said...

യഥാര്ത്ഥ ദുരന്തങ്ങള് വലിയ സെല്ലുലോയ്ഡ് ചിത്രങ്ങളാവുന്നു.

chithrakaran ചിത്രകാരന്‍ said...

നല്ല പരിഭാഷ... നന്ദി.

മൂര്‍ത്തി said...

"The Torture of Ali al-Marri" എന്ന തലക്കെട്ടില്‍ ANDY WORTHINGTON എഴുതിയ ലേഖനം ഇവിടെ തികച്ചും പ്രസക്തമാണെന്നു തോന്നുന്നു.

Torture എന്ന വാക്ക് ഇപ്പോള്‍ നിലവിലില്ലത്രേ.."enhanced interrogation techniques" മാത്രമേ ഉള്ളൂ..:(

ആ ലേഖനത്തിന്റെ തുടക്കത്തിലെ ഒരു ഭാഗം മാത്രം കോട്ട് ചെയ്യുന്നു...

To the US administration, nothing that it ever does is torture. In keeping with the notorious "Torture Memo" of August 2002, drafted primarily by Vice President Dick Cheney's chief counsel David Addington, "enhanced interrogation techniques" (as the administration euphemistically defines its forays into torture) only actually become torture if the suffering produced is equivalent to organ failure or even death.

N.J Joju said...

രാജീവ്,

കണ്ണൂസ് പറഞ്ഞതത്രയും ഞാന്‍ സമ്മതിയ്ക്കും.

രാജീവ് പറഞ്ഞതിനോട് പൂര്‍ണ്ണമായ യോജിപ്പില്ല.
ഒരു കുറ്റവാളി(ബോധപൂര്‍വ്വം കുറ്റകൃത്യം നടത്തുന്നയാള്‍) തെളിവു നശിപ്പിയ്ക്കാനും തെളിവുകള്‍ ഉണ്ടാവാതിരിയ്ക്കാനും ശ്രമിയ്ക്കുമെന്നത് സ്വാഭാവികമാണല്ലോ.(ക്രിമിനല്‍ സൈക്കോളജി ഒന്നും അറിയില്ല, എന്റെ ചിന്താഗതികള്‍ അവതരിപ്പിയ്ക്കുന്നു.) എവിടെയെങ്കിലും ഒരു തെളിവ് അവശേഷിയ്ക്കുമെന്നുള്ള തത്വശാസ്ത്രം എത്രമാത്രം ശരിയാണെന്നെനിയ്ക്കറിയില്ല. പിന്നീട് സാഹചര്യത്തെളിവുകളെ മാത്ര ആശ്രയിച്ചാ‍വും ഒരു ഇവെസ്റ്റിഗേഷന്‍ മുന്‍പോട്ടൂ പോവുക.

ഇപ്രകാരം സാഹചര്യത്തെളിവുകള്‍ മൂലം കുറ്റം ആരോപിക്കപ്പെടുന്നയാള്‍ കുറ്റവാളിയാണെങ്കില്‍ തന്നെ ഉടനെതന്നെ കുറ്റസമ്മതം നടത്തുമെന്നും തോന്നുന്നില്ല. അപ്പോഴാണ് മൂന്നാം മുറയും മറ്റും പ്രയോഗിക്കുന്നത്. നിരപരാധിയുടെ മേലും ഇതൊക്കെ ഉപയോഗിക്കപ്പെടുന്നതില്‍ എനിയ്ക്ക് സങ്കടമുണ്ട്, അമര്‍ഷമുണ്ട്.

എന്റെ വീടിന്റെ സമീപത്തു് ഒരു അപരിചതന്‍ പ്രത്യക്ഷപ്പെടുന്നു എന്നു കരുതുക. അന്നു തന്നെ എന്റെ വീട്ടില്‍ നിന്നും എന്തെങ്കിലും കളവു പോകുന്നു എന്നും കരുതുക. ഞാന്‍ അയാളെ സംശയിക്കുന്നത് സ്വാഭാവികമല്ലേ.

ഞാന്‍ ഇതൊക്കെ പറയുന്നത് അമേരിക്കന്‍ ഭരണകൂടത്തിന്റെ അധിനിവേശങ്ങളെയോ ഭീകരതയോ ന്യായീകരിക്കാനല്ല. അവരുടെ പല പ്രവര്‍ത്തനങ്ങളോടും എനിയ്ക്ക് യോജിപ്പുമില്ല. എന്റെ ഉദ്ദ്യേശം ഒരു സിസ്റ്റത്തിന്റെ നിസഹായതയെ ചൂണ്ടിക്കാണിക്കുക എന്നതു മാത്രമാണ്.

മുസ്ലീംങ്ങള്‍ സംശയിക്കപ്പെടുന്നു എന്നത് സത്യമാണ്. അതില്‍പോലും ഒരു നിസ്സഹായതയില്ലേ എന്നാണ് എന്റെ സംശയം. എന്തിനെ അമേരിക്കയിലേയ്ക്കു പോകണം ഇന്ത്യയിലെ സംഭവങ്ങള്‍ തന്നെയെടുത്തുനോക്കൂ. സംശയിക്കപ്പെടുന്നവരില്‍ പലരും നിരപരാധികളാണ്. പക്ഷേ നിരപരാധികളെ സംശയിക്കരുതെന്ന് എങ്ങിനെ പറയാന്‍ കഴിയും.

ഒരു കുറ്റവാളിയുടെ മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്തിന് അയാളെ ഒരിക്കല്‍ കയറ്റിയെന്ന കാരണത്താല്‍ ടാക്സിക്കാരന്‍ പോലും സംശയത്തിന്റെ വലയിലായിക്കൂടെന്നില്ല. അത് ഒരു സിസ്റ്റത്തിന്റെ നിസ്സഹായതയാണ്. അതില്‍ മതസ്പര്‍ദ്ധയെ എത്രമാത്രം ആരോപിയ്ക്കാം എന്നെനിയ്ക്ക് അറിഞ്ഞുകൂടാ. പക്ഷേ ഭരണകൂടത്തിന്റെ വികലമായ മാനസികാവസ്ഥ ഒരു പക്ഷേ ഉണ്ടാവാം. താങ്കള്‍ പറയുന്നതുപോലെ അമേരിയ്ക്കയുടെ കാര്യമായതുകൊണ്ട് പ്രത്യേകിച്ചും.