Monday, February 4, 2008

ഗുരുവും ശിഷ്യനും മദ്ധ്യത്തില്‍......

"ലോകം ഇളകിമറിയുമ്പോള്‍ നമുക്ക്‌ എന്തും ഉപേക്ഷിക്കാം. പക്ഷേ ഇപ്പോള്‍ നാം മാത്രം ഇളകിമറിയുകയും ലോകം വെറുതെയിരിക്കുകയും ചെയ്യുന്നു"

പഠനം ഉപേക്ഷിച്ച്‌ വിപ്ലവത്തനിറങ്ങുന്നതിനെക്കുറിച്ച്‌ അഭിപ്രായം ചോദിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അയച്ച കത്തിന്‌ സച്ചിദാനന്ദന്‍ എഴുതിയ മറുപടിയില്‍നിന്ന്.


"അതിജീവനത്തിന്റെ സൈനികശാസ്ത്രം' എന്ന പേരില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2008 ഫെബ്രുവരി 3)കെ.സേതുമാധവന്‍ എഴുതിയ നല്ല ഒരു ലേഖനത്തിന്റെ തുടക്കത്തിലാണ് ഈ പുരാവൃത്തമുള്ളത്.

അസമത്വങ്ങള്‍ക്കും, അനീതികള്‍ക്കുമെതിരെ സഹജമായി മനസ്സ്‌ പ്രക്ഷുബ്ധമാവുകയും, ആ ഉള്‍വിളി പിന്‍തുടര്‍ന്ന് ജീവിതം ഹോമിക്കുകയും ചെയ്യുന്ന വിപ്ലവവകാരികള്‍ ഇതു കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന്‌ ഇറങ്ങിപ്പുറപ്പെടുന്നതിനുമുന്‍പ്‌, ദക്ഷിണ നല്‍കി, മൂര്‍ദ്ധാവില്‍ അനുഗ്രഹവും വാങ്ങി, പരദേവതകളെ താണുതൊഴുതുവേണം പുറപ്പെടാന്‍.

ഇനി, സച്ചിമാഷ്‌ കൊടുത്ത ആ മറുപടിയോ? എല്ലാവരും ചാടിപ്പുറപ്പെടുമ്പോള്‍ മാത്രം നമ്മളും ഉശിരുകൊണ്ടാല്‍ മതി ഉണ്ണീ എന്ന്. അതുവരെ 'കണ്ണേ മടങ്ങുക" എന്ന്. ഇതിലും വലിയ ഗുരുപ്രസാദം ഇനി എവിടെനിന്ന് കിട്ടാന്‍?

"കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം...."

കഷ്ടമാണ് ഈ ലോകത്തിന്റെയും വിപ്ലവത്തിന്റെയും കാര്യം. ഇവരെയൊക്കെ കാത്തുകാത്തിരുന്ന് മടുത്തിട്ടുണ്ടാകും അതിന്‌. അതായിരിക്കുമോ അവ രണ്ടും ഇപ്പോള്‍ ഇളകിമറിയാത്തത്‌? മനംമടുത്ത്‌ തിരിച്ചുപോയിട്ടുണ്ടാകുമെന്നും വരുമോ? ആര്‍ക്കറിയാം.

ഈ ഗുരു-ശിഷ്യ സംവാദത്തിന്റെ 'കെട്ട്‌' വിടാന്‍ ഇനി കള്ള്‌ വെറെ മോന്തണം.

14 comments:

Rajeeve Chelanat said...

ഗുരുവിനും ശിഷ്യനും മദ്ധ്യത്തില്‍..

മൂര്‍ത്തി said...

അടിയന്തിരാവസ്ഥയെ എതിര്‍ക്കാതിരുന്നതെന്ത് എന്ന ചോദ്യത്തിന് “ എതിര്‍ക്കാന്‍ തയ്യാറായി വന്നപ്പോഴേക്കും അത് പിന്‍‌വലിച്ചു” എന്നു പറഞ്ഞ ഒരു വി.ഐ.പിയെ ഓര്‍മ്മ വന്നു..

സുജനിക said...

ഒ.വി വിജയന്റെ ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മവരുന്നു...
അച്ചന്‍ പാമ്പും മകന്‍ പാമ്പും വഴിയാത്രയിലാണു.
അച്ചന്‍: അപ്പൊ നിനക്കു പാമ്പു വിഷത്തില്‍ വിശ്വാസം ഇല്ലേ?
മകന്‍:ഇല്ല
അച്ചന്‍:പിന്നെന്തിലാ വിശ്വാസം?
മകന്‍: വിഷം ഇറക്കുന്നതിലാ.
അച്ചന്‍: (ചിന്ത) പണ്ട് ഉണ്ണിനമ്പൂതിരിമാരു കമ്യൂണിസ്റ്റായ കാര്യം ആലോചിക്ക്യാ.
(കാര്‍ട്ടൂണ്‍ ചിത്രങല്‍ സങ്കല്‍പ്പിക്കുക)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സങ്കല്‍പ്പിച്ചും രാമനുണ്ണി..
ബാക്കി പോസ്റ്റും കണ്ടൂ ഇപ്പൊ ഏതാണ്ടൊക്കെ മനസ്സിലായി..

വെള്ളെഴുത്ത് said...

“വിപ്ലവത്തിന്‌ ഇറങ്ങിപ്പുറപ്പെടുന്നതിനുമുന്‍പ്‌, ദക്ഷിണ നല്‍കി, മൂര്‍ദ്ധാവില്‍ അനുഗ്രഹവും വാങ്ങി, പരദേവതകളെ താണുതൊഴുതുവേണം പുറപ്പെടാന്‍.“
ഒരുപാട് വൈരുദ്ധ്യങ്ങളില്ലേ ഇതില്‍..ഗുരുവില്ലാതെ എവിടെയാണു വിപ്ലവം നടന്നത്? ചൂണ്ടിക്കാട്ടിയതും വ്യാഖ്യാനിച്ചതും തിരുത്തിയതുമൊക്കെ പിന്നെയാരാണ്? വസ്തിനിഷ്ഠസാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുവച്ചതെന്തും പരിഹാസ്യമാവും.. ഏതും ....

Anonymous said...

നിങ്ങളുടെ ബ്ലോഗ് ഇഷ്ടപ്പെട്ടു. തുടര്‍ന്നും അവ വായിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മലയാളത്തിലെ ബ്ലോഗുകള്‍ നശിക്കാതിരിക്കണമെങ്കില്‍ ഇവിടെ ഒരു ഒപ്പു ഇടുക

വിശാഖ് ശങ്കര്‍ said...

“വിപ്ലവത്തിന്‌ ഇറങ്ങിപ്പുറപ്പെടുന്നതിനുമുന്‍പ്‌, ദക്ഷിണ നല്‍കി, മൂര്‍ദ്ധാവില്‍ അനുഗ്രഹവും വാങ്ങി, പരദേവതകളെ താണുതൊഴുതുവേണം പുറപ്പെടാന്‍.“
ഉദ്ഘാടന പ്രസംഗത്തിനും അനുബന്ധ കലാപരിപാടികള്‍ക്കും ശേഷം ഒന്നേ, രണ്ടേ, മൂന്നേ എന്നു പറഞ്ഞുകഴിഞ്ഞ് വെടിയും പൊട്ടണം വിപ്ലവകാരികള്‍ മാറ്റത്തിനായുള്ള പോരട്ടം തുടങ്ങുവാന്‍ എന്ന ധാരണയുടെ കൃത്യമായ വിപരീതമായി തോന്നി മേല്‍പ്പറഞ്ഞ വാകുകളിലെ പരിഹാസം.
എല്ലാ‍ വിപ്ലവങ്ങള്‍ക്കും പിന്നില്‍ ഒരു ഗുരു ഉണ്ടാകാം എന്നത് വിശാലമായ ഒരു അര്‍ത്ഥത്തില്‍ മനസിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.അയാള്‍ (അല്ലെങ്കില്‍ അവര്‍) ചൂണ്ടിക്കാണിക്കുകയും ,വ്യഖ്യാനിക്കുകയും ,തിരുത്തുകയും ഒക്കെ ചെയ്തെന്നിരിക്കാം.അതുകൊണ്ട് വിപ്ലവം എന്ന സ്വാഭാവികമായ പ്രതിപ്രവര്‍ത്തനം ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങേണ്ടുന്ന ഒരു ഔപചാരികതയാകുന്നതെങ്ങനെ?
“നാം മാത്രം ഇളകിമറിയുകയും ലോകം വെറുതേയിരിക്കുകയും ചെയ്യുന്നു” എന്നതു കൊണ്ട് ലോകം ഒരു മാറ്റത്തിനു സജ്ജമാകുന്നതിനു മുന്‍പേ തിളച്ചു തിളച്ചുമറിയാന്‍ തുടങ്ങുന്ന വിപ്ലവത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്പോലും അതിനെ അംഗീകരിക്കാനാവില്ല.പലപ്പൊഴും സമൂഹത്തെ ഇത്തരം ഒരു മാറ്റത്തിനു സജ്ജമാക്കുന്നത് പാകമാകാത്ത ഒരു സമൂഹത്തിലെ മാറ്റങ്ങള്‍ക്കായി അകാലത്ത് ബലികൊടുക്കപ്പെടുന്ന ജീവിതങ്ങളുടെ പ്രത്യക്ഷ പരാജയത്തില്‍ നിന്നാണ് എന്ന് തോന്നുന്നു.

നല്ലൊരു ലേഖനത്തിനു രാജീവിനും , അതിലിട്ട ചിന്തോദ്ദീപകമായ ഒരു കുറിപ്പിന് വെള്ളെഴുത്തിനും നന്ദി.

കാപ്പിലാന്‍ said...

:)

simy nazareth said...

പോട്ടി ശ്രീരാമുലുവിനെ ഓര്‍മ്മവരുന്നു. ആന്ധ്രാപ്രദേശ് സംസ്ഥാനരൂപീകരണത്തിനായി മദ്രാസില്‍ 51 ദിവസം നിരാഹാരം കിടന്ന് അതില്‍ 40 ദിവസമായപ്പൊഴേയ്ക്കും സംസ്ഥാനമൊട്ടാകെ വിപ്ലവമുണ്ടാക്കി 51-ആം ദിവസം ചത്തുപോയ ആ ഗാന്ധിയന്‍ വിപ്ലവകാരിയ്ക്ക് ഇങ്ങനെ ഒരു ഗുരു ഉണ്ടായിരുന്നെങ്കിലോ? വിപ്ലവകാരി മുന്നേ നടന്നപ്പോള്‍ വിപ്ലവം ഒപ്പമെത്താന്‍ പിന്നാലെ ഓടുകയായിരുന്നു.

ഓഫ് ടോപ്പിക്ക്: ചുള്ളിക്കാട് വിപ്ലവകാരിയല്ല, കവിയാണ്. കവിയായതുകൊണ്ടാണ് ഇങ്ങനെ ഒരു കത്തെഴുതേണ്ടിവന്നത്. വിപ്ലവകാരിയല്ലാത്തതുകൊണ്ടാണ് മറുപടിയ്ക്കു കാക്കാതെ വിപ്ലവത്തിനു ചാടിയിറങ്ങാത്തത്. പാതിരാത്രിയില്‍ രതിയ്ക്കു കൊതിച്ച് കട്ടിലില്‍ കിടക്കുമ്പോള്‍ ഭാര്യ / കാമുകി അടുത്തെത്തവേ ഗുരു രതിയ്ക്കു സമയമായില്ല, തിരിഞ്ഞുകിടക്കൂ എന്നു പറഞ്ഞത് ഓര്‍ക്കുമോ? അത്രേ ഉള്ളൂ വിപ്ലവത്തെ സംബന്ധിച്ച് സച്ചിദാനന്ദന്റെ ഉപദേശത്തിന്റെ പ്രസക്തി.

ഞാന്‍ ഗള്‍ഫിലിരുന്ന് കാശുണ്ടാക്കട്ടെ.

Rajeeve Chelanat said...

വിശാഖ്, വെള്ളെഴുത്ത്,

നന്ദി. ദക്ഷിണനല്‍കി, വിപ്ലവത്തിനു പുറപ്പെടാന്‍ അനുവാദവും അനുഗ്രഹവും വാങ്ങുന്നതിന്റെയും, ഒറ്റപ്പെട്ട കലാപങ്ങള്‍ക്കിറങ്ങിത്തിരിക്കാതെ സ്വന്തം കാര്യം നോക്കാന്‍ ഉപദേശിക്കുന്ന പ്രായോഗിക ഗുരുവിന്റെ ലഘുത്വത്തെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്റെ ഭാഷയുടെയോ, എഴുത്തുരീതിയുടെയോ പോരായ്‌മകൊണ്ടാണ് അത് സ്പഷ്ടമാകാതിരുന്നത്. അത് എന്റെ പരാജയംതന്നെയാണ്.

വെള്ളെഴുത്ത് - വസ്തുനിഷ്ഠസാഹചര്യങ്ങളില്‍നിന്ന് ഒന്നും അടര്‍ത്തിമാറ്റിയിട്ടില്ല. ഒരു വിപ്ലവത്തിനും ഒരു ഗുരുക്കന്‍‌മാരും ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. നിലനില്‍ക്കുന്ന സാഹചര്യങ്ങളും അതിന്റെ പരിമിതികളും മനസ്സിലാക്കി, എന്നാല്‍ ലക്ഷ്യം മറക്കാതെ, ഒരേ ദിശയില്‍ നീങ്ങുന്ന ചില സമാനചിന്താഗതിക്കാരാണ് ഏതൊരു വിപ്ലവപ്രവര്‍ത്തനത്തിനും പിന്നിലുള്ളത്. നേതൃത്വത്തിന് ഗുരുവിന്റെ സ്ഥാനവുമല്ല ഉള്ളത്.
ഇതിനെക്കുറിച്ച് ‘ശ്ശി’ അധികം എഴുതാനുണ്ട്. സമയവും സാഹചര്യവും അനുവദിക്കുന്നുമില്ല.

സിമിയുടെ ശ്രീരാമപോട്ട‌ലുവിനെക്കുറിച്ചുള്ള സൂചനയും, ഓ.വി.വിജയനെക്കുറിച്ചുള്ള രാമനുണ്ണിമാഷിന്റെ ഓര്‍മ്മപ്പെടുത്തലും സ്മരണീയമായി. മൂര്‍ത്തിയുടെ കൂട്ടിവായിക്കലും നന്നേ രസിച്ചു.

അനോണി - നിവേദനത്തില്‍ ‘തുല്യം’ ചാര്‍ത്തിയിട്ടുണ്ട്. ഹരികുമാറിന്റെ ബ്ലോഗ്ഗ് ഒരിക്കല്‍ ഓടിച്ചുനോക്കി എന്നല്ലാ‍തെ വായിച്ചിരിക്കേണ്ട ഒന്നായി തോന്നിയിട്ടില്ല. ബ്ലോഗ്ഗിനെ ഒന്നടങ്കം ആക്ഷേപിച്ചത്, ഈ മാദ്ധ്യമത്തിന്റെ സാദ്ധ്യതകളെക്കുറിച്ചുള്ള ടിയാന്റെ അജ്ഞതമൂലമാണ്. പക്ഷേ ആ സാദ്ധ്യതകള്‍ മലയാളം ബ്ലോഗ്ഗെഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നു തന്നെയാണ് എന്റെ ഉത്തരം. കൊച്ചുവര്‍ത്തമാനങ്ങളുടെ അതിപ്രസരം തന്നെയാണ് ഇവിടെ നടക്കുന്നത്. സമാന്തര മാദ്ധ്യമം എന്ന അപാര സാദ്ധ്യതയായി ബ്ലോഗ്ഗിനെ ഉപയോഗിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ വളരെ വളരെ അപൂര്‍വ്വമാണ്. ഈ അടികലശലില്‍ പങ്കെടുത്തവര്‍ ചിലരുടെ വാദമുഖങ്ങളും, ഭാഷയും എതിര്‍പ്പിന്റെ രീതിയും മറ്റും അറപ്പുളവാക്കി എന്നും പറയാതെ തരമില്ല.

അഭിവാദ്യങ്ങളോടെ

ഭൂമിപുത്രി said...

വിപ്ലവത്തിന്റെ ആദ്യകനലുകള്‍ നെഞ്ചിലെരിഞ്ഞുതുടങ്ങുന്നതു സത്യമായിട്ടാണെങ്കില്‍പ്പിന്നെ,
എന്തുഗുരു?
എന്തുശിഷ്യന്‍?

Anonymous said...

സച്ചിദാനന്ദനും ചുള്ളിക്കാടുമൊക്കെ പോയിത്തുലയട്ടെ.അവര്‍തന്നെ വിപ്ലവം നടത്തിക്കൊള്ളണമെന്നില്ലല്ലൊ. രാജീവനും മറ്റെല്ലാവര്‍ക്കും ഇറങ്ങാം വിപ്ലവത്തിന്.ഇത്ര വിപ്ലവം പറയുന്ന രാജീവ് എന്താ പണമുണ്ടാക്കാനും സമ്പന്നാനാകാനും വേണ്ടി നാടുവിട്ട് ഈ ഗള്‍ഫില്‍ വന്നു ജോലിചെയ്യുന്നത്? ആത്മവഞ്ചകനായ മലയാളി മറ്റുള്ളവര്‍ക്കു വിപ്ലവം പോരെന്നു പരിഹസിക്കും.എന്നിട്ട് ഗള്‍ഫില്‍ വന്നു പണമുണ്ടാക്കും. ഇതിന്റെ പേരല്ലെ ആത്മവഞ്ചന?

Rajeeve Chelanat said...

അനോണീ,

അനോണികള്‍ക്ക് മറുപടി അയക്കാന്‍ തീരെ താത്‌പര്യമില്ലെങ്കിലും ചിലത് സൂചിപ്പിക്കട്ടെ.

പണമുണ്ടാക്കാനും സമ്പന്നനാകാനുമല്ല ഇവിടെ വന്നെത്തിയത്. ജീവിക്കാന്‍ മറ്റു വഴികളില്ല എന്നൊരു തോന്നലുണ്ടായപ്പോഴാണ്. ഒരു കണക്കില്‍ അതൊരു ഒഴിവുകഴിവായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുമുണ്ട്. ഒരു ആശ്വാസമേയുള്ളു. പണമുണ്ടാക്കിയില്ല എന്നത്. ബാദ്ധ്യതകളാണെങ്കില്‍ ആവശ്യത്തിലേറെയുമായി.

ഇനി വിപ്ലവത്തിന്റെ കാര്യം. വിപ്ലവത്തിന് പുറപ്പെടുകയോ, പുറപ്പെടാതിരിക്കുകയോ ചെയ്യുന്നതിന്റെ നൈതികതെയെ പിന്‍പറ്റിയല്ല എന്റെ പോസ്റ്റ്. വിപ്ലവവായാടിത്തം കൊണ്ട് ഉപജീവനം നടത്തുകയും, അതേസമയം എഴുത്തിനെയും ധിഷണയെയും ഏതു കീഴറ്റത്തേക്കും വളക്കാനും തയ്യാറായിനില്‍ക്കുന്ന ഗുരു-ശിഷ്യന്‍‌മാരെക്കുറിച്ചാണ്.

വിപ്ലവം ഒരു സാദ്ധ്യതയായി നിലനില്‍ക്കുന്നു എന്നു വിശസിക്കുന്നയാളാണ് ഇതെഴുതുന്നത്. പരമ്പരാഗത വിപ്ലവങ്ങളുടെ ശൈലിയില്‍ ആയിക്കൊള്ളണമെന്നുമില്ല അത്. എങ്കിലും, അതിനും സമൂര്‍ത്തമായ സാഹചര്യങ്ങളും, മാര്‍ഗ്ഗങ്ങളും ഉണ്ടെന്നും കരുതുന്നു.

Anonymous said...

ജീവിക്കാനാണെങ്കില്‍ എന്തു പണിയെടുത്തും നാട്ടില്‍ ജീവിക്കാം. എത്രയോ അന്യ സംസ്ഥാനക്കാര്‍ കേരളത്തില്‍ ന്വന്നു ജോലിചെയ്തു ജീവിക്കുന്നു.ഞാനും രാജീവുമടക്കമുള്ള മലയാളികള്‍ ഗള്‍ഫില്‍ വരുന്നതു കാശുണ്ടാക്കാനാണ്.അതു തുറന്നു പരയാനുള്ള മിനിമം സത്യസന്ധത രാജീവിനില്ല.ഞാന്‍ അത്യാവശ്യം കാശുണ്ടാക്കുന്നുണ്ട്.രാജീവനതിനു കഴിയുന്നില്ല.ഈ കഴിവുകേട് ആദര്‍ശപ്പേച്ചും പരദൂഷണവും വിപ്ലവ വായാടിത്തവും ബുദ്ധിജീവിനാട്യവുംകൊണ്ടു മറച്ചുവെക്കാനാണു രാജീവ് വെറുതെ ശ്രമിക്കുന്നത്.

പിന്നെ,വിജയിച്ച കവികളെ എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ചു കുറ്റം പറഞ്ഞ് പകതീര്‍ക്കുക എന്നതു രാജീവനെപ്പോലെയുള്ള പരാജയപ്പെട്ട പൊട്ടക്കവികളുടെ സ്ഥിരം പണിയാണല്ലൊ.അത് ആയിക്കോളു. ആര്‍ക്കും നഷ്ടമില്ല.

വിപ്ലവത്തില്‍ വിശ്വസിക്കുന്നവന്‍ വിപ്ലവപ്രവര്‍ത്തനം നടത്തും.അല്ലാതെ ഗള്‍ഫില്‍ വന്ന് കാശിനുവേണ്ടി പണിയെടുക്കുകയില്ല. സ്വന്തം പല്ലിടകുത്തി മണപ്പിക്കണൊ രാജീവാ?