Monday, January 21, 2013

എന്റെ ബോഡീസുകാരീ..


‘മേലേ മാനത്തെ നീലിപ്പുലയിക്ക്’ എന്ന പാട്ടു കേട്ടപ്പോള്‍ അവരെ ഓര്‍മ്മവന്നു..എപ്പോഴും അവരെ മാത്രമേ ഓര്‍മ്മവരൂ, ആ പാട്ടു കേള്‍ക്കുമ്പോള്‍..വയലാറിനെയോ, ദേവരാജനെയോ, വസന്തയെയോ, കൂട്ടുകുടുംബത്തെയോ, തൊള്ളായിരത്തി എഴുപതുകളെയോ പോലും ഓര്‍മ്മ വരാറില്ല..ആ ബോഡീസുകാരിയെ മാത്രം..

ബോഡീസുകാരി..അന്നേ അവര്‍ക്ക് എഴുപതിനപ്പുറം മതിക്കും. ബോഡീസ് മാത്രം ധരിച്ച്, എല്ലാ വീടുകളിലും പോകും. ബോഡീസ് മാത്രം വില്‍ക്കും..ശരീരം കൊണ്ടുപോലും താന്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളോട് നീതി പുലര്‍ത്തിയ ഒരു പ്രായം ചെന്ന അമ്മൂമ്മ..

എറണാകുളത്തെ എസ്.ആര്‍.എം.റോഡിലുള്ള കൃഷ്ണാ ബില്‍ഡിംഗ്‌സിലെ ആറു വീടുകളുള്ള കോളണിയിലെ ആറേഴു കുട്ടികള്‍ക്കും, അവരുടെ അമ്മമാര്‍ക്കും വേണ്ടി മാസത്തില്‍ ഒരുതവണയോ മറ്റോ വന്ന്, ബോഡീസുകള്‍ കാണിച്ച്, അന്നേ നിലവിലുള്ള വിലപേശലില്‍ പെട്ട് നട്ടം തിരിഞ്ഞ് ഒടുവില്‍ വിറ്റ്, അതിനുമൊടുവില്‍ അവര്‍ ഈ പാ‍ട്ട് പാടും. ഒരു ഡിസ്‌കൌണ്ടുപോലും ചോദിക്കാതെ, പറയാതെ..

മഴ പെയ്താല്‍ ചോരുന്ന ഏതോ വീട്ടില്‍നിന്ന് കനകം മേഞ്ഞൊരു നാലുകെട്ടിലേക്കെത്താന്‍ മോഹിച്ച്, അതിനാകാതെ പോയ ഒരു സാധുസ്ത്രീയായിരുന്നുവോ ആ ബോഡീസുകാരി..ആര്‍ക്കറിയാം..ആ പാട്ടുപാടുമ്പോള്‍ അവര്‍ ഏതോ സ്വപ്നലോകത്തായിരുന്നു..ഏതോ താമരപൂണാരത്തിലായിരുന്നിരിക്കണം അവര്‍..സ്വന്തമാക്കാന്‍ കഴിയാതെ പോയ ഏതോ ചെക്കനെയും ആലോചിച്ചിരുന്നിരിക്കണം..അവരെ സ്വന്തമാക്കാന്‍ പറ്റാതെ പോയ ഏതോ ചെക്കനും എവിടെയോ ജീവിച്ചിരുന്നിരിക്കണം..കുട്ടികളായിരുന്ന ഞങ്ങള്‍ അതൊക്കെ എങ്ങിനെയറിയാന്‍. മഴ പെയ്താല്‍ ചോരുന്ന വീട് കത്തൃക്കടവിലായിരുന്നിരിക്കുമോ? കനകം മേഞ്ഞ ആ നാലുകെട്ട് ഇടപ്പള്ളിയിലോ?..ആര്‍ക്കറിയാം..ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, എറണാകുളത്തുപോലും, അന്നുമുണ്ടായിരുന്നു ഘെറ്റോകള്‍..

ആ ബോഡീസുകാരിയെ മാത്രം എനിക്കോര്‍മ്മയുണ്ട്. അവര്‍ പാടിയ പാട്ടും. അവര്‍ക്കുവേണ്ടി സൂക്ഷിച്ചുവെച്ചിട്ടുമുണ്ട് ആ പാട്ടും..



01/11/2012-ഫേസ്‌ബുക്കിലെ കുറിപ്പ്

No comments: