Thursday, January 17, 2013

മതവിശ്വാസിയുടെയും മതേതരന്റെയും മിതത്വം

മതം കൊണ്ടു നടക്കുന്നവരുടെ കാര്യത്തില്‍ ആഗ്രഹിക്കുന്നതു പോലെ, മതേതരത്വം കൊണ്ടു നടക്കുന്നവരും അല്‍പം മിതവും മൃദുവും ആയിരുന്നെങ്കിലെന്ന് അപേക്ഷിക്കുകയാണ് അഭ്യര്‍ത്ഥിക്കുകയാണ് പ്രാര്‍ത്ഥിക്കുകയാണ് (അമ്പാസ്സിഡര്‍ കാറില്‍ മൈക്ക് അനൌണ്‍സ്‌മെന്റ് നടത്തുന്നവരെപ്പോലെ, പ്രിയ സുഹൃത്ത് Rafeek Thiruvallur. ആ മൈക്ക് അനൌണ്‍സ്‌മെന്റുകാരുപോലും പ്രയോജനമുള്ള മറ്റു പണികളിലേക്ക് പോവുകയും ചെയ്തു.

പറഞ്ഞത് റഫീക്ക് ആയതുകൊണ്ടും, ആളൊരു സാത്വികനായതുകൊണ്ടും ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാന്‍ എനിക്ക് പറ്റില്ലെങ്കിലും, അദ്ദേഹത്തിന്റെ ആഗ്രഹത്തെ, പ്രാര്‍ത്ഥനയെ, അഭ്യര്‍ത്ഥനയെ ചോദ്യം ചെയ്യാതിരിക്കാനോ, കണ്ടില്ലെന്ന് നടിക്കാനോ, മറുപടി പറയാതിരിക്കാനോ എനിക്കാവുന്നില്ല. ചെറിയൊരു കമന്റ് രൂപത്തില്‍ മറുപടി, അവിടെ എഴുതിയെങ്കിലും, അല്പം കൂടി ആ നിലപാട് വിശദീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

പ്രധാനമായും, എഫ്.ബി.യിലെ സ്റ്റാറ്റസ്സുകളാണ് അദ്ദേഹത്തെ ഇങ്ങനെ പറയിപ്പിക്കുന്നത്. എന്തൊക്കെയാണ് ആ സ്റ്റാറ്റസ്സുകളുടെ രീതികള്‍?

ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയിലും വ്യക്തിഗത വിശ്വാസമെന്ന നിലയിലുമല്ല സ്റ്റാറ്റസുകളില്‍ മതം പ്രത്യക്ഷമാകുന്നത്. സ്വന്തം മതത്തിന്റെ മേന്മകള്‍, ആധികാരികതകള്‍, വിശ്വാസയോഗ്യതകള്‍ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് അതിനുള്ളത്. അതിനി, ദ്വാരകയിലെ കൃഷ്ണന്റെ കൊട്ടാരം കണ്ടുപിടിച്ച വാര്‍ത്തയായാലും, പൊസിറ്റീവ് എനര്‍ജിയെക്കുറിച്ചുള്ള ഗീര്‍വ്വാണമായാലും, ക‌അബയെ വലം‌വെച്ചാലുണ്ടാകുന്ന സാക്ഷാത്ക്കാരത്തെക്കുറിച്ചായാലും, പച്ചക്കറി മാഹാത്മ്യമായാലും, അതിനെയെല്ലാം, സ്വന്തം മതത്തിന്റെ അപ്രമാദിത്വത്തിലേക്ക്, മറ്റു മതങ്ങളുടെ മേലുള്ള അതിന്റെ മേല്‍‌ക്കൈയ്യിലേക്ക് നീട്ടിവലിച്ചുകെട്ടുന്ന സ്റ്റാറ്റസുകളാണ് മതത്തിന്റെ പേരില്‍ വരുന്നത്. സ്വന്തം വിശ്വാസത്തിന്റെ നിഷ്ക്ലളങ്കമായ പ്രഖ്യാപനങ്ങളല്ല അവയൊന്നും, അവയിലൊന്നും. അതിലൊന്നും മൃദുത്വത്തിന്റെയോ, മിതത്വത്തിന്റെയോ പട്ടുവിരികളുമില്ല. ശക്തമായ മതവിശ്വാസങ്ങള്‍തന്നെയാണ് അതിലുള്ളത്.

മതപരവും, ശക്തവുമായ അത്തരം അപ്രമാദിത്വ ചിന്തകളെ എതിര്‍ക്കുമ്പോള്‍, മതേതരത്വത്തിനും മൃദുവോ, മിതമോ ആവാന്‍ വയ്യ. ആയിക്കൂടാ. മാത്രമല്ല, പബ്ലിക്ക് സ്പേസില്‍ മതത്തെ വലിച്ചിഴച്ചു കൊണ്ടുവരുമ്പോള്‍, അതിന്റെ സ്ഥാനം വ്യക്തികളുടെ വിശ്വാസത്തിന്റെ സ്വകാര്യമുറികളിലാണെന്നും, പൊതുവിടത്തിലല്ല എന്നു പറയേണ്ടത് മതേതരക്കാരന്റെ കടമയാണ്.

മറ്റൊന്ന്, മതമെന്നത് എളുപ്പത്തില്‍ ഉള്ളില്‍ കയറിക്കൂടാന്‍ കഴിവുള്ള ഒന്നാണ്. ഏറ്റവും മൃദുവായി ഉപയോഗിച്ചാല്‍ പോലും അതിന് ശക്തമായി ഉള്ളില്‍ കയറാനും, പ്രവര്‍ത്തിക്കാനും, മനുഷ്യരെ കള്ളറകളിലാക്കാനും കഴിയും. മതേതരത്വത്തിനാകട്ടെ ആ ഒരു കഴിവില്ല എന്ന് സമ്മതിക്കേണ്ടിവരും. അത് ഒരു വലിയ പ്രക്രിയ തന്നെയാണ്. ചിലപ്പോള്‍, ജീവിതാവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കേണ്ട ഒരു പ്രക്രിയ. എത്ര ശക്തമായ രീതിയില്‍ ഉപയോഗിച്ചാലും ഉള്ളില്‍ പോകാന്‍ അത്ര എളുപ്പമല്ല. പക്ഷേ ഒരിക്കല്‍ അതിനു കഴിഞ്ഞാല്‍, വ്യക്തിയിലും സമൂഹത്തിലും അതിന് ഉണ്ടാക്കാന്‍ കഴിയുന്ന ഗുണപരമായ മാറ്റങ്ങള്‍ വളരെ വലുതായിരിക്കും.

ലക്ഷ്യം അതാവുമ്പോള്‍, അതിന്റെ ഭാഷയും ഭാഷയുടെ പ്രയോഗരീതികളും ചിലപ്പോള്‍ മൃദുവോ മിതമോ ആയില്ലെന്നുവരും. രോഗം മാറണമെന്നുണ്ടെങ്കില്‍ മധുരമുള്ള മരുന്നുകള്‍ മാത്രമേ കുടിക്കൂ എന്ന് ശഠിക്കാനാവില്ലല്ലോ. കുത്തിവെയ്പ്പുകളോ, കീറിമുറിക്കലോ പോലും ചിലപ്പോള്‍ ആവശ്യമായി വന്നേക്കും..



26/12/2012-ലെ എഫ്.ബി.കുറിപ്പ്

No comments: