Thursday, January 17, 2013

ലൈംഗികപീഡനത്തിന്റെ മന:ശ്ശാസ്ത്രം


എന്തുകൊണ്ടായിരിക്കണം കൊച്ചു പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഇങ്ങനെ വര്‍ദ്ധിക്കുന്നത്? പ്രശ്നത്തെ ലളിതവത്ക്കരിച്ച്, പീഡിപ്പിക്കുന്നവന്റെ മനോവൈകൃതത്തിലേക്കു മാത്രംകൂട്ടിക്കെട്ടുന്നത് യുക്തിസഹമായിരിക്കില്ല. കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നവന്‍ മനോവൈകൃതത്തിന് അടിമയാണ് എന്നതില്‍ സംശയമില്ല. പക്ഷേ ഏതൊരു മനോവൈകൃതത്തിനും എന്തെങ്കിലുമൊരു കാരണമോ, കാരണങ്ങളോ ഉണ്ടാകാതെയും തരമില്ല


പല കാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇതിന്റെപിന്നില്‍ എന്നു തോന്നുന്നു.

1) പെണ്‍‌കുട്ടി വളര്‍ന്നുവരുമ്പോള്‍, അവളെ സ്വന്തം മകളായോ, പേരക്കുട്ടിയായോ, അനന്തിരവളോ അല്ലാതെ, ഒരു സ്ത്രീയായി കണക്കാക്കാനും ആവിധത്തില്‍ പെരുമാറാനും (സ്വാഭാവികമായി) അകറ്റിനിര്‍ത്താനും ശ്രദ്ധിക്കുന്ന ആവശ്യത്തില്‍ കൂടുതല്‍ ഒബ്‌സസ്സീവ് ആയ ഒരു സദാചാരബോധം മലയാളി പുരുഷന്മരില്‍ (അച്ഛന്മാരിലായാലും, സഹോദരങ്ങളിലായാലും ഒക്കെ) സാധാരണമാണെന്നു തോന്നുന്നു. കുടുംബവും അത് പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം കുഞ്ഞ് എന്ന ഒരു തിരിച്ചറിവ് അവിടെ ശോഷിക്കുന്നുണ്ടായിരിക്കണം. ഒരു അന്യസ്ത്രീയോട് പെരുമാറുന്ന വിധത്തില്‍ത്തന്നെ സ്വന്തം മകളോടും പെരുമാറാന്‍ നിര്‍ബന്ധിതനാവുന്ന ഒരു അവസ്ഥ. ഉപരിവര്‍ഗ്ഗത്തില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലും മൂടിവെക്കപ്പെടുന്നുണ്ടായിരിക്കണം.

2) ഇടത്തരത്തിനും താഴ്ന്ന വരുമാനക്കാരുടെ ഇടയില്‍നിന്നാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യത്തെ പോയിന്റില്‍ സൂചിപ്പിച്ച, ആ അന്യവത്ക്കരണത്തെ നേരിടാന്‍ മധ്യവര്‍ഗ്ഗത്തിലെ പുരുഷന് അവന്റെ വിദ്യാഭ്യാസത്തിലൂടെയും മറ്റും സാധിക്കുമ്പോള്‍, സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരന് അതാവുന്നില്ല. ഉപരിവര്‍ഗ്ഗത്തിലെ കുടുംബങ്ങളിലുണ്ടാകുന്ന ബന്ധച്ഛിദ്രങ്ങള്‍ (അച്ഛനമ്മാര്‍ തമ്മിലുള്ളത്) കൂടുതലും മൂടിവെയ്ക്കപ്പെടുകയും പോളീഷ് ചെയ്യപ്പെട്ട് സമൂഹത്തില്‍ അവതരിക്കപ്പെടുമ്പോള്‍, ഇടത്തരക്കാരുടെയും അവരിലും താഴ്ന്നവരുമാനക്കാരുടെയുമിടയില്‍, ഇത്തരം ബന്ധച്ചിദ്രങ്ങള്‍ മറനീക്കിത്തന്നെ പുറത്തുവരുന്നുണ്ട് (രണ്ടാനച്ഛന്‍, രണ്ടാനമ്മ, വിവാഹപൂര്‍വ്വ-ബാഹ്യ സന്താനങ്ങള്‍). മക്കളോടുള്ള കാഴ്ചപ്പാടിലും ഇതിന്റെ പ്രതിഫലനമുണ്ടാകാതെ തരമില്ല.

3) ഉത്‌പ്പാദനക്ഷമത തീര്‍ത്തും നശിച്ച് ഉപഭോഗപരതയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതിന്റെ ഇച്ഛാഭംഗത്തില്‍ കഴിയുന്ന ഒരു സമൂഹത്തിന്റെ മാനസികതകര്‍ച്ചയുടെ പ്രതിഫലനവുമാകാം ഇത്തരം നിര്‍ഭാഗ്യകരമായ മനോവൈകൃതങ്ങള്‍.

ഇത്തരം മനോവൈകൃതങ്ങള്‍ എന്നും നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു., ഇന്ന്, മാധ്യമങ്ങളുടെയും മറ്റും വെളിപ്പെടുത്തലുകളുടെ ഫലമായി കൂടുതലായി പുറത്തുവരുന്നുവെന്നു മാത്രം. നമ്മുടെ രോഗാ‍തുരതയെ കൂടുതല്‍ വ്യക്തമായി മുഖാമുഖം ഇന്ന് നമ്മള്‍ കാണുന്നുവെന്ന് ചുരുക്കം.


23/12/2012- എഫ്.ബി.യിലെ കുറിപ്പ്

No comments: