Sunday, January 27, 2008

ഉറങ്ങുമ്പോള്‍ മനുഷ്യരില്‍ ഉണരുന്ന സ്വപ്നദര്‍ശനങ്ങള്‍

റോബര്‍ട്ട് ഫിസ്ക്


ചെറിയ കുട്ടിയായിരിക്കുമ്പോള്‍, ഒരു സ്വപ്നം എന്നെ നിരന്തരം വേട്ടയാടിയിരുന്നു. എന്റെ മുത്തച്ഛന്‍ ആര്‍തര്‍ റോസ്സിന്റെ വളര്‍ത്തുനായയായ ലാന്‍സിനെക്കുറിച്ചുള്ളതായിരുന്നു ആ സ്വപ്നം. ലാന്‍സ്‌ എന്നത്‌ അവന്റെ ചുരുക്കപ്പേരാണ്‌. സര്‍ ലാന്‍സ്ലോട്ട്‌ എന്നാണ്‌ അവന്റെ മുഴുവന്‍ പേര്‌. അവന്‌ എന്നെ ഇഷ്ടമായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഞാന്‍ അവനെ ആരാധിക്കുകയും ചെയ്തിരുന്നു. മുത്തച്ഛന്റെ വീട്ടിലെ വലിയ പറമ്പിലൂടെ ഞങ്ങള്‍ ഓടിക്കളിക്കും. ഞാന്‍ അവനെ വീഴ്ത്താന്‍ നോക്കുമ്പോള്‍ അവന്‍ എന്നെ വീഴ്ത്തും. ഞാന്‍ നിലത്ത്‌ വീണാല്‍, അവന്‍ എനിക്ക്‌ പുറം തിരിഞ്ഞ്‌, അവന്റെ കട്ടിയുള്ള വാല്‍ എന്റെ മുഖത്ത്‌ വീശി ഗംഭീരഭാവത്തിലങ്ങിനെ ഇരിക്കും.

ഉറക്കത്തില്‍ ഞാന്‍ കാണുന്ന ദുസ്വപ്നത്തില്‍ ലാന്‍സിന്‌ പക്ഷേ മറ്റൊരു മുഖമാണ്‌. കടിക്കുകയും, കുരക്കുകയും, മുഖം മുഴുവന്‍ വെറുപ്പ്‌ നിറയുകയും ചെയ്യുന്ന ലാന്‍സിനെയാണ്‌ സ്വപ്നത്തില്‍ കണ്ട്‌ ഞാന്‍ പേടിച്ച്‌ നിലവിളിക്കുക. അതു കേട്ട്‌, അച്ഛന്‍ ഓടിയെത്തും. ദു:സ്വപ്നത്തില്‍നിന്ന് നിത്യവും അച്ഛന്‍ എന്നെ കുലുക്കിയുണര്‍ത്തും.

സ്വപ്നങ്ങളെ ഞങ്ങള്‍ പാശ്ചാത്യര്‍ കാണുന്നത്‌, ഉറങ്ങുമ്പോഴും, പ്രവര്‍ത്തനക്ഷമമായ തലച്ചോറിന്‌ ഉറക്കക്കുറവുകൊണ്ടുണ്ടാകുന്ന പ്രതിഭാസം എന്ന നിലയിലാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈനംദിന അനുഭവങ്ങളില്‍നിന്ന് ബാക്കിവന്ന ഉപബോധമെന്ന ഒരു പാഴ്‌വസ്തു. പക്ഷേ, അതിതീവ്രവാദികളായ പല മുസ്ലിമുകള്‍ക്കും, സ്വപ്നം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്‌. പ്രവാചകന്‌ ദൈവത്തില്‍നിന്ന് വെളിപാടുണ്ടായത്‌-സാക്ഷാല്‍ വിശുദ്ധ ഖുറാന്‍-ആറു മാസത്തോളം നീണ്ടുനിന്ന ഒരു സ്വപ്നത്തിന്റെ അവസാനത്തിലായിരുന്നുവത്രെ.. ചിലര്‍ വിശ്വസിക്കുന്നത്‌, ഖുറാന്‍ മുഴുവനുംതന്നെ, ഒരു സ്വപ്നസദൃശമായ വെളിപാടിലാണ്‌ അദ്ദേഹത്തിനു കിട്ടിയതെന്നാണ്‌.

മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അലസമായിരിക്കുന്ന തലച്ചോറിന്റെ പ്രതിഫലനമല്ല സ്വപ്നങ്ങള്‍, മറിച്ച്‌, ദൈവവുമായി നേരിട്ടുള്ള വിനിമയമാണവ എന്നത്രെ. ഡറം സര്‍വ്വകലാശാലയിലെ (Durham University) നരവംശശാസ്ത്രവിഭാഗത്തിലെ ഡോ.ഇയാന്‍ എഡ്‌ഗാര്‍, സ്വപ്നത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വന്തം ഗവേഷണഫലങ്ങള്‍ എനിക്കു അയച്ചു തന്നിരുന്നു. അതനുസരിച്ച്‌, 'യഥാര്‍ത്ഥസ്വപ്ന'ങ്ങള്‍-അറബിയില്‍ റുയ എന്നാണ്‌ പറയുക- 'പശ്ചിമേഷ്യയിലും മറ്റിടങ്ങളിലുമുള്ള സമകാലിക ജിഹാദി പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരവും, പ്രചോദനപരവും, തന്ത്രപ്രധാനവുമായ ഭാഗമാണെന്ന്' അദ്ദേഹം വിശ്വസിക്കുന്നു.

ഇസ്ലാമിനെ 'ഒരുപക്ഷേ, ഭൂമിയില്‍ നിലവിലുള്ള ഏറ്റവും വലിയ നിശാസ്വപ്ന സംസ്കാരം' എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌. പ്രവാചകവചനമായ ഒരു ഹദീത്‌, എഡ്‌ഗാര്‍ ഉദ്ധരിക്കുന്നുമുണ്ട്‌. അതിന്‍പ്രകാരം പ്രവാച പത്നിയായ ആയിഷ പറയുന്നത്‌ "നിദ്രയില്‍ ഉളവാകുന്ന നല്ല സ്വപ്നങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‌ ദൈവീകമായ വെളിപാടുകള്‍ കിട്ടിയിരുന്നത്‌...അദ്ദേഹം ഒരിക്കലും സ്വപ്നം കാണുകയായിരുന്നില്ല..സ്വപ്നം പ്രഭാതവെളിച്ചം പോലെ വരുകയായിരുന്നു" എന്നാണ്‌. എട്ടാം നൂറ്റാണ്ടില്‍, തെക്കന്‍ ഇറാഖിലെ ബസ്രയില്‍ ജീവിച്ചിരുന്ന, ഇബന്‍ സിറിന്‍ എന്ന എഴുത്തുകാരന്‍-സ്വപ്നങ്ങളെക്കുറിച്ചും, അവയുടെ വ്യാഖ്യാനങ്ങളെകുറിച്ചും ധാരാളം എഴുതിയിരുന്ന ഒരാള്‍-സ്വപ്നങ്ങളെ രണ്ടായി വിഭജിച്ചിരുന്നു. സ്വപ്നദര്‍ശകന്റെ ശരീരത്തില്‍ വസിക്കുകയും, എന്നാല്‍ ആത്മാവില്‍ നിന്ന് വേറിട്ട അസ്തിത്വവുമുള്ള 'ആത്മീയ സ്വപ്നങ്ങള്‍'എന്നും, (ചെകുത്താന്റെ പ്രേരണയാല്‍ ഉണ്ടാകുന്ന സ്വപ്നങ്ങള്‍, റുവാന്‍ എന്നാണ്‌ അവക്കുള്ള പേര്‍), പ്രവഹിക്കുന്ന ചുടുചോരയില്‍നിന്ന് ഉളവാകുന്ന 'പ്രാപഞ്ചിക സ്വപ്നങ്ങള്‍' എന്നുമായിരുന്നു ആ രണ്ടു വിഭജനങ്ങള്‍.

മുത്തച്ഛന്റെ ഭീകരനായ ലാബ്രഡോറിനെ രണ്ടാമത്തെ ഗണത്തില്‍ പെടുത്തേണ്ടിവരുമെന്ന് ഞാന്‍ ഭയക്കുന്നു. പക്ഷേ ഈ ആശയങ്ങളെ നിസ്സാരമായി തള്ളിക്കളയാന്‍ സാധ്യമല്ല. ബെര്‍ക്ക്‍ലി യൂണിവേഴ്‌സിറ്റിയില്‍ മുഹമ്മദ്‌ അമാനുള്ള അവതരിപ്പിച്ച ഒരു ഗവേഷണപ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്‌, മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠന വിഭാഗത്തിലെ 12 മുസ്ലിം ജോലിക്കാരില്‍, പകുതിപേരും, തങ്ങള്‍ 'യഥാര്‍ത്ഥ സ്വപ്നങ്ങള്‍‘ കണ്ടു എന്നായിരുന്നു. അതില്‍തന്നെ, പകുതിയോളം ആളുകള്‍ പ്രവാചകനെയാണ്‌ സ്വപ്നം കണ്ടത്‌. മറ്റൊരു ഹദീദില്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട്‌ പറയുന്നത്‌, "എന്നെ സ്വപ്നം കാണുന്നവര്‍, സത്യമായും എന്നെ കാണുകതന്നെയാണ്‌ ചെയ്യുന്നത്‌, കാരണം, എന്റെ രൂപം അനുകരിക്കാന്‍ ഒരിക്കലും സാത്താനു സാധിക്കുന്നതല്ല' എന്നാണ്‌.

ഒസാമ ബിന്‍ ലാദിന്‍ തീര്‍ച്ചയായും സ്വപ്നത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്‌. ഒരിക്കല്‍ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌, അദ്ദേഹത്തിന്റെ ഒരു 'സഹോദരന്‍' എന്നെ, മുസ്ലിം വേഷത്തില്‍, താടി വളര്‍ത്തി, കുതിരപ്പുറത്തിരിക്കുന്ന രൂപത്തില്‍ കണ്ടു എന്നാണ്‌. ഞാനൊരു 'യഥാര്‍ത്ഥ' മുസ്ലിമാണെന്ന് ഈ സ്വപ്നം തെളിയിക്കുന്നു എന്നുകൂടി കൂട്ടിച്ചേര്‍ത്തിട്ടേ മൂപ്പരടങ്ങിയുള്ളു. എന്നെ 'റിക്രൂട്ട്‌' ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പരോക്ഷമായ ആ ക്ഷണം, ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷേ, സെപ്തംബര്‍ 11-നു ശേഷം ഒരിക്കല്‍ അദ്ദേഹത്തെ ഉദ്ധരിച്ച്‌ ഒരു പ്രസ്താവന വന്നു. അബുല്‍ ഹസ്സന്‍ അല്‍ മസ്‌റി, ഒസാമയോട്‌ പറഞ്ഞ ഒരു സ്വപ്നത്തെക്കുറിച്ചായിരുന്നു അത്‌. "അബുല്‍ ഹസ്സന്‍ എന്നോട്‌ ഒരു വര്‍ഷം മുന്‍പ്‌ പറയുകയുണ്ടായി, അയാള്‍ ഒരു സ്വപ്നം കണ്ടു എന്ന്. അമേരിക്കക്കാരുമായി ഞങ്ങള്‍ ഒരു പന്തുകളിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പക്ഷേ, ഗ്രൗണ്ടില്‍ വന്നപ്പോഴേക്കും ഞങ്ങളുടെ കളിക്കാരെല്ലാവരും പൈലറ്റുമാരായി മാറിക്കഴിഞ്ഞിരുന്നു". ഒസാമ തുടരുന്നു, "സെപ്തംബര്‍ 11-ന്റെ പദ്ധതികളെക്കുറിച്ച്‌, അല്‍ മസ്‌റിക്ക്‌ ഒന്നും അറിയില്ലായിരുന്നു. സംഭവം നടന്നതിനുശേഷം റേഡിയോയിലൂടെയാണ്‌ അയാള്‍ അതിനെക്കുറിച്ച്‌ കേള്‍ക്കുന്നതുതന്നെ. കളി നടക്കുകയും ഞങ്ങള്‍ അമേരിക്കക്കാരെ തോല്‍പ്പിക്കുകയും ചെയ്തുവത്രെ. അതേതായാലും നല്ല ലക്ഷണമാണ്‌".

അല്‍ ഖ്വൈദയുടെ സൂത്രധാരന്‍മാരായ റാംസി ബിന്‍ അല്‍ ഷീബിനെയും, ഖാലിദ്‌ ഷൈഖ്‌ മുഹമ്മദിനെയും ഇന്റര്‍വ്യൂ ചെയ്ത അല്‍ ജസീറ പത്രപ്രവര്‍ത്തകന്‍ യൂസ്‌റി ഫൗദ പറഞ്ഞത്‌, സെപ്തംബര്‍ 11-ലെ ആക്രമണത്തിനുമുന്‍പ്‌, അല്‍ ഷീബ്‌ ധാരാളം സ്വപ്നങ്ങള്‍ കണ്ടതായി പറഞ്ഞു എന്നാണ്‌. "അയാള്‍ (അല്‍ ഷീബ്‌)പ്രാവചകനെക്കുറിച്ചും, പ്രവാചകന്റെ അടുത്ത അനുയായികളെക്കുറിച്ചും, അവരെ നേരിട്ടു കണ്ട മട്ടില്‍ സംസാരിച്ചു."

മര്‍വാന്‍ അല്‍ ഷെഹ്ദി കണ്ട ഒരു സ്വപ്നത്തെക്കുറിച്ച്‌, മൊഹമ്മദ്‌ ആട്ട (വിമാനറാഞ്ചികളിലെ പ്രധാനി) പറഞ്ഞ കാര്യം, അല്‍ ഷീബ്‌ ഓര്‍ത്തെടുക്കുകയുണ്ടായി. "മറ്റേതൊ ലോകത്തുനിന്നുള്ള പച്ച നിറമുള്ള പക്ഷികളുടെ കൂടെ ആകാശത്തു പറന്നുനടക്കുന്നതായും, എന്തിലൊക്കെയോ ചെന്നിടിച്ച്‌ തകരുന്നതായും, അപ്പോള്‍ വലിയ സന്തോഷം തോന്നുന്നതായും" മര്‍വാന്‍ അല്‍ ഷെഹിദി ഒരിക്കല്‍ ആട്ടയോട്‌ പറഞ്ഞുവത്രെ.

'പച്ചനിറമുള്ള പക്ഷികള്‍ക്ക്‌' സ്വപ്നങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ അര്‍ത്ഥതലമുണ്ടെന്ന് ഫൗദ പറഞ്ഞു. 'പച്ച' എന്നത്‌, ഇസ്ലാമിന്റെയും, 'പക്ഷികള്‍' സ്വര്‍ഗ്ഗത്തിന്റെയും പ്രതിരൂപങ്ങളാണത്രെ. റൊബര്‍ട്ട്‌ ഫിസ്ക്‌ എന്ന എന്നെ, ഇമാമിന്റെ രൂപഭാവങ്ങളോടെ സ്വപ്നത്തില്‍ കണ്ട ഒസാമ എന്നെ കുതിരപ്പുറത്തേറ്റിയത്‌, കുതിര 'ഒരു വ്യക്തിയുടെ അന്തസ്സിന്റെയും, പദവിയുടെയും, അധികാരത്തിന്റെയും, പ്രൗഢിയുടെയും' ചിഹ്നമായതുകൊണ്ടാണെന്ന് പറഞ്ഞുതന്നു, ഡോ. ഇയാന്‍ എഡ്‌ഗാര്‍. നന്ദിയുണ്ട്‌, ഒസാമ. പക്ഷേ, തത്‌ക്കാലം എനിക്കതു വേണ്ട.

ഷൂ ബോംബര്‍ എന്ന പേരില്‍ അറിയപ്പെട്ട റിച്ചാര്‍ഡ്‌ റീഡ്‌, താന്‍ ഒരു പിക്കപ്പില്‍ കയറാന്‍ ശ്രമിക്കുന്നതായും, അതില്‍ നിറയെ ആളുണ്ടായിരുന്നതുകൊണ്ട്‌ മറ്റൊരു ചെറിയ കാറില്‍ കയറിക്കൂടിയതും സ്വപ്നം കണ്ടതായി പറയുന്നുണ്ട്‌. ആദ്യം കയറാന്‍ ശ്രമിച്ച പിക്കപ്പ്‌, സെപ്തംബര്‍ 11-ലെ ആക്രമണത്തിന്‌ ഉപയോഗിച്ച നാലു വിമാനങ്ങളെയും (ഇതില്‍നിന്ന്, റിച്ചാര്‍ഡ്‌ റീഡറിനെ ഒഴിവാക്കിയിരുന്നു)ചെറിയ കാര്‍, തന്റെ 19 സഹപ്രവര്‍ത്തകരുടെയൊപ്പം എത്താനുള്ള ധൃതിയില്‍ അയാള്‍ റാഞ്ചാന്‍ ശ്രമിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ്‌ വിമാനത്തെയുമാണ്‌ സൂചിപ്പിക്കുന്നതെന്നുമുള്ള രീതിയില്‍ വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്‌.

ഒറ്റക്ക്‌ വിമാനമോടിച്ച്‌, ഉയരമുള്ള ഒരു കെട്ടിടത്തിലേക്ക്‌ അത്‌ ഇടിച്ചുകയറ്റുന്നത്‌ സ്വപ്നം കണ്ടിരുന്ന ആളാണ്‌, ഒരുപക്ഷേ ഇരുപതാമത്തെ വിമാന റാഞ്ചി ആകുമായിരുന്ന, മൊറോക്കോ വംശജനായ ഫ്രഞ്ചുകാരന്‍ സക്കാറിയ മൗസ്സാവി. അമേരിക്കയില്‍ 2006-ല്‍ നടന്ന കുറ്റവിചാരണവേളയില്‍, തന്റെ സ്വപ്നത്തിനു വിചാരിച്ചതിലേറെ പ്രാധാന്യം കിട്ടുന്നത്‌ മൗസ്സാവി കാണുകയുണ്ടായി. പാക്കിസ്ഥാനില്‍നിന്നുള്ള ഏറ്റവും സമര്‍ത്ഥനായ പത്രപ്രവര്‍ത്തകനായ റഹിമുള്ള യൂസഫ്സായിയോട്‌ താലിബാന്‍ പറഞ്ഞത്‌, തങ്ങളുടെ നേതാവായ ഒറ്റക്കണ്ണന്‍ മുല്ല ഒമര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌, അദ്ദേഹത്തിന്‌ "സ്വപ്നത്തില്‍നിന്നു കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുക' മാത്രമാണെന്നായിരുന്നു. താലിബാന്റെ ബീജാവാപംതന്നെ ഒരു സ്വപ്നത്തില്‍നിന്നായിരുന്നുവത്രെ. ഒരിക്കല്‍ മുല്ല ഒമര്‍ യൂസഫ്സായിയെ ഫോണില്‍ വിളിച്ച്‌ തനിക്കുണ്ടായ ഒരു സ്വപ്നത്തെ വ്യാഖാനിച്ചു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഒരു 'വെളുത്ത കൊട്ടാരം' തീ പിടിക്കുന്നതാണ്‌ മുല്ല ഒമര്‍ കണ്ട സ്വപ്നം. യൂസഫ്സായ്‌ വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുല്ല ഒമറിന്‌ അറിയാമായിരുന്നുതാനും. സ്വപ്നത്തില്‍ ദര്‍ശിച്ച ഈ ഈ 'വെളുത്ത കൊട്ടാരത്തിന്‌ ഈ പറയുന്ന വൈറ്റ്‌ ഹൗസുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ എന്നു മാത്രമായിരുന്നു മുല്ല ഒമറിന്‌ അറിയേണ്ടിയിരുന്നത്‌. സംഭവം നടക്കുന്നത്‌ സെപ്തംബര്‍ 11-നു മുന്‍പാണ്‌.

വിചിത്രമായ മറ്റു ചില സ്വപ്നങ്ങളെക്കുറിച്ച്‌. ഗ്വാണ്ടിനാമോയിലെ ഒരു മുന്‍തടവുകാരനായ ക്വാറി ബദ്രുസമാന്‍ ബാദര്‍ ലാഹോറില്‍വെച്ച്‌ ഡെയ്‌ലി ടൈംസിനോട്‌ പറഞ്ഞത്‌, 'പ്രവാചകന്‍ നേരിട്ടു വന്ന്, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തരുന്നതായി സ്വപ്നം കണ്ട നിരവധി അറബികളെ'ക്കുറിച്ചായിരുന്നു. "ഒരു അറബി ക്രിസ്തുവിനെ സ്വപ്നത്തില്‍ 'നേരിട്ടു' കണ്ടു. ക്രിസ്തു അയാളുടെ കൈപിടിക്കുകയും, ക്രിസ്ത്യാനികള്‍ക്ക്‌ മാര്‍ഗ്ഗഭ്രംശം വന്നതായി പറയുകയും ചെയ്തു. അയാളുടെ കൈകളിലുണ്ടായിരുന്ന ക്രിസ്തുവിന്റെ പരിമളം മറ്റുള്ളവര്‍ക്കും വാസനിക്കാന്‍ കഴിഞ്ഞു", ക്വാറി പറയുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇസ്ലാമിലെതന്നെ മറ്റൊരു പ്രവാചകനായ ക്രിസ്തു, ക്രിസ്ത്യാനികള്‍ക്കു സംഭവിക്കുന്ന മാര്‍ഗ്ഗഭ്രംശത്തെക്കുറിച്ച്‌, മുസ്ലിം തടവുകാരോട്‌ സംസാരിച്ചു എന്ന്. "തങ്ങള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലിനെയൊക്കെ ഉല്ലംഘിക്കുന്ന ഒരു സ്വപ്നസന്ദേശമായിട്ടയിരിക്കും അവര്‍ക്കിത്‌ അനുഭവപ്പെട്ടിട്ടുണ്ടാവുക", എഡ്ഗാര്‍ അഭിപ്രായപ്പെടുന്നു.

കൂട്ടത്തില്‍ വ്യാജ സ്വപ്നങ്ങളും ധാരാളമുണ്ട്‌. പെഷവാറിലെ ഒരു ഇമാമിനോട്‌ ഒരാള്‍ വന്നു പറഞ്ഞുവത്രെ, വേണമെങ്കില്‍ ഇമാമിനും മദ്യപിക്കാമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞുവെന്ന്. ചോദിച്ചപ്പോള്‍ മനസ്സിലായി, സ്വപ്നം കണ്ട ആള്‍ നല്ലവണ്ണം അകത്താക്കിയിട്ടുണ്ടെന്ന്. താന്‍ പ്രവാചകനെ കണ്ടിട്ടില്ലെന്നു പറഞ്ഞൊഴിഞ്ഞു പെഷവാറിലെ ആ പാവം ഇമാം. കഷ്ടം, നമ്മള്‍ അവിശ്വാസികള്‍ക്ക്‌ മാത്രം ഒരു പ്രതീക്ഷക്കും വകയില്ല.






The Independent എന്ന പത്രത്തിന്റെ ജനുവരി 26-ലെ ലക്കത്തില്‍ വന്ന റോബര്‍ട്ട് ഫിസ്ക്കിന്റെ ലേഖനം.
പരിഭാഷ - രാജീവ് ചേലനാട്ട്

Saturday, January 26, 2008

അനാഥ ശിശുക്കളെ ഉണ്ടാക്കേണ്ടത്‌ എങ്ങിനെ? - ഒരു ഇറാഖി പാഠം

റോബര്‍ട്ട്‌ ഫിസ്ക്‌

അനാഥ ശിശുക്കളെ ഉണ്ടാക്കുക എന്നത്‌, ഇറാഖില്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നിങ്ങളൊരു ചെറുത്തുനില്‍പ്പുകാരനാണെങ്കില്‍, നേരെ തിരക്കുള്ള ഏതെങ്കിലും അങ്ങാടിയില്‍ ചെന്ന്, സ്വയം പൊട്ടിച്ചിതറിയാല്‍ മതിയാകും. ഇനി അതല്ല, അമേരിക്കന്‍ വ്യോമസേനയിലെ പൈലറ്റാണ്‌ നിങ്ങളെങ്കില്‍, ഏതെങ്കിലും ഗ്രാമത്തിലെ ഏതെങ്കിലും വീടിന്റെ മുകളില്‍ 'അബദ്ധത്തില്‍' ബോംബ്‌ വര്‍ഷിച്ചാല്‍ മതി. ഇനി നിങ്ങളൊരു അമേരിക്കന്‍ കൂലിപ്പടയാളിയാണെങ്കിലോ, വളരെ എളുപ്പമാണ്‌. 20 വയസ്സും, 14 വയസ്സും, കേവലം ഒരു മാസം പ്രായവുമുള്ള മൂന്നു പെണ്‍മക്കളുളുടെ, വിധവയായ ഒരു അമ്മയുടെ ശരീരത്തില്‍ 40 വെടിയുണ്ടകള്‍ പായിച്ചും നിങ്ങള്‍ക്കത്‌ സാധിക്കും. അമ്മയുടെ ദുര്‍മ്മരണത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍നിന്ന് രക്ഷപ്പെടാനാണ്‌ ആ മൂന്നു കുട്ടികളും, ബാഗ്ദാദില്‍നിന്നും രക്ഷപ്പെട്ട്‌, വടക്കന്‍ അയര്‍ലണ്ടിലേക്കുള്ള തങ്ങളുടെ യാത്രാമദ്ധ്യേ ജോര്‍ദ്ദാനിലെ അമ്മാന്‍ വിമാനത്താവളത്തില്‍ എത്തിപ്പെട്ടത്‌.

കൂട്ടനശീകരണ ആയുധങ്ങളുടെയും, പിന്നെ, അതു മാറ്റി, മനുഷ്യത്വത്തിന്റെയും വ്യാജകാരണങ്ങളും പറഞ്ഞ്‌, നമ്മള്‍ ആക്രമിച്ച്‌ കീഴടക്കിയ ആ ഇറാഖിലെ അനേകായിരം അനാഥശിശുക്കള്‍ക്ക്‌, പക്ഷേ, പലപ്പോഴും കാരുണ്യത്തിന്റെ മുലപ്പാല്‍ കിട്ടാറേയില്ല. ആ മൂന്നു കുട്ടികളെയും കാത്ത്‌, ക്വീന്‍ ആലിയ എയര്‍പ്പോര്‍ട്ടില്‍ കാത്തിരുന്ന അവരുടെ അമ്മാവനോട്‌ സംസാരിക്കാന്‍ പോലും അവരെ അനുവദിക്കാതെ, ജോര്‍ദ്ദാനിലെ സെക്യൂര്‍റ്റിക്കാര്‍ ആ മൂന്നു സഹോദരിമാരേയും അടുത്ത വിമാനത്തില്‍തന്നെ ഇറാഖിലേക്ക്‌ തിരിച്ചയച്ചു.

"എങ്ങിനെയാണ്‌ അവര്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞത്‌?" അവരുടെ അമ്മാവന്‍ പോള്‍ മനൂക്‌ ചോദിക്കുന്നു. "അവരുടെ അമ്മ കൊല്ലപ്പെട്ടു. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവരുടെ അച്ഛനും മരിച്ചുപോയിരുന്നു. ഞാന്‍ അവരെ കാത്തിരിക്കുകയായിരുന്നു. ജോര്‍ദ്ദാനിലേക്ക്‌ എത്താന്‍ കഴിഞ്ഞാല്‍, അവര്‍ക്ക്‌ വിസ നല്‍കിയേക്കുമെന്ന് ജോര്‍ദ്ദാനിലെ ബ്രിട്ടീഷ്‌ എംബസ്സിയും പറഞ്ഞതാണ്‌". ബ്രിട്ടീഷ്‌ പൗരത്വമുള്ള മനൂക്‌ വടക്കന്‍ അയര്‍ലണ്ടിലാണ്‌ താമസം. ഇതൊന്നും, ജോര്‍ദ്ദാനിലെ ആ സെക്യൂരിറ്റിക്കാരോട്‌ പറഞ്ഞിട്ടും കാര്യമൊന്നുമില്ല.

ബാഗ്ദാദില്‍ ടാക്സി ഓടിക്കുമ്പോഴായിരുന്നു 48 വയസ്സുള്ള ഇറാഖി-അര്‍മേനിയന്‍ വംശജ മരോ അവാനിസിനെയും അവരുടെ കൂടെ കാറില്‍ യാത്രചെയ്തിരുന്ന സുഹൃത്തിനെയും പടിഞ്ഞാറന്‍ കൂലിപ്പടയാളികള്‍ 40 വെടിയുണ്ടകള്‍ ഉതിര്‍ത്ത്‌ കൊന്നുകളഞ്ഞത്‌. പക്ഷേ ദുരന്തം അവരുടെ കുടുംബത്തെ പിന്തുടരാന്‍ തുടങ്ങിയിട്ട്‌, ഒരു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ട്‌. 1915-ലെ അര്‍മീനിയന്‍ വംശഹത്യയുടെ കാലത്ത്‌, മരോ അവാനിസിന്റെ മുത്തശ്ശിക്ക്‌ തന്റെ രണ്ടു മക്കളെ തെരുവില്‍ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്‌. മരോ അവാനിസിന്റെ കൂടെ സീറ്റില്‍ തൊട്ടടുത്തിരുന്നിരുന്ന, അവരുടെ സുഹൃത്ത്‌ ജനീവ ജലാലും കൂലിപ്പടയാളികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.

ഈ കൂലിപ്പടയാളികളെ ജോലിക്കെടുത്തിരുന്ന ആസ്ത്രേലിയന്‍ 'സുരക്ഷ' കമ്പനി, സംഭവത്തില്‍ അവര്‍ക്കുള്ള ഖേദം രേഖപ്പെടുത്തി. ബാഗ്ദാദിലെ ആയുധധാരികളായ പടിഞ്ഞാറന്‍ സേനയുടെ സമീപത്തിലൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും ഇത്തരത്തിലൊരു വിധി എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്‌. അവാനിസ്‌ യാത്ര ചെയ്തിരുന്ന കാര്‍ അതിവേഗതയിലാണ്‌ വന്നതെന്നും, അതുകൊണ്ട്‌ അവര്‍ ഒരു ചാവേറാണെന്ന് തെറ്റിദ്ധരിച്ചുവെന്നുമാണ്‌ യൂണിറ്റി റിസോഴ്സ്‌ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ വിശദീകരണം. കൊലപാതകികളെക്കുറിച്ചുള്ള വിവരം കമ്പനി പുറത്തുവിട്ട്ടിട്ടില്ല. ഖേദപ്രകടനം നടത്തുന്നതില്‍ മിടുക്കരാണ്‌ ബാഗ്ദാദിലെ പാശ്ചാത്യര്‍. പക്ഷേ, തങ്ങള്‍ അനാഥരാക്കിത്തീര്‍ത്തവരെ പരിരക്ഷിക്കാനൊന്നും ഏതായാലും അവര്‍ മിനക്കെടാറില്ല.

മരോ അവാനിസിന്റെ 20 വയസ്സായ മൂത്ത മകള്‍ കറൂണ്‍ രോഗബാധിതയായിരുന്നു. ജോര്‍ദ്ദാനിലേക്ക്‌ പോകാനുള്ള അനുവാദവും ഉണ്ടായിരുന്നു അവള്‍ക്ക്‌. കൂടെയുള്ള ചെറിയ സഹോദരിമാരെയും കൂടെ കൊണ്ടുപോകാന്‍ കഴിയുമെന്ന് കുടുംബം പ്രത്യാശിച്ചു. അവരുടെ അമ്മാവന്‍ Co Down എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ജോര്‍ദ്ദാനിലെ ഐക്യരാഷ്ട്രസഭയുടെ കമ്മീഷണറെ അയാള്‍ ചെന്നു കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞത്‌, ആദ്യം സഹോദരിമാര്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നുവത്രെ.

"അവര്‍ക്കുവേണ്ടി ജോര്‍ദ്ദാനിലെ ബ്രിട്ടീഷ്‌ എംബസ്സിയില്‍ ഞാന്‍ വിസക്ക്‌ അപേക്ഷിക്കുകയും ചെയ്തിരുന്നു. അവരും പറഞ്ഞത്‌, ആദ്യം കുട്ടികള്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നു. കറൂണിന്‌ ജോര്‍ദ്ദാനില്‍ തങ്ങാന്‍ അനുമതി കൊടുത്തു അധികാരികള്‍. പക്ഷേ, 14-ഉം, ഒരു മാസവും പ്രായമുള്ള മറ്റു രണ്ടു സഹോദരിമാരെ പ്രവേശിപ്പിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അനിയത്തിമാരെ ഉപേക്ഷിക്കാന്‍ കാറൂണും കൂട്ടാക്കിയില്ല. അങ്ങിനെ, വന്നെത്തിയ ദിവസം തന്നെ, അവര്‍ക്ക്‌ തിരിച്ചുപോകേണ്ടി വന്നു"

"എനിക്കിത്‌ തീരെ വിശ്വസിക്കാനാവുന്നില്ല. എന്റെ മരുമക്കളുടെ കൂടെ വെറും അഞ്ചുമിനുട്ടെങ്കിലും കഴിയാനനുവദിക്കണമെന്ന് ഞാന്‍ അവരോടെ താണുകേണപേക്ഷിച്ചു. അതിനുപോലും അവര്‍ എന്നെ സമ്മതിച്ചില്ല".

മരോ അവാനിസിന്‌ ഇറാഖില്‍ രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഹെലനും, അന്നയും. വടക്കന്‍ അയര്‍ലണ്ടിലേക്ക്‌ കുട്ടികളെ രക്ഷപ്പെടുത്താന്‍ അമ്മാവന്‍ വഴി കണ്ടെത്തുന്നതുവരെ, കുട്ടികളെ സംരക്ഷിച്ചിരുന്നത്‌ അവര്‍ രണ്ടുപേരുമായിരുന്നു.

"ജോര്‍ദ്ദാനിലെ എന്റെ ഒരു സുഹൃത്തുവഴി മൂത്ത രണ്ടു കുട്ടികളെയും ജോര്‍ദ്ദാനിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പേരു ചേര്‍ത്തിരുന്നു. പക്ഷേ, എയര്‍പോര്‍ട്ടില്‍ വല്ലാത്തൊരു അനുഭവമാണ്‌ നേരിടേണ്ടിവന്നത്‌. അബ്ദുള്ള രാജാവിന്‌ ഞാന്‍ കത്തെഴുതാന്‍ പോവുകയാണ്‌. എന്റെ സഹോദരിയെ വെടിവെച്ചു കൊന്ന ആസ്ത്രേലിയന്‍ കമ്പനിയില്‍നിന്ന്, ഈ കുട്ടികള്‍ക്ക്‌ നഷ്ടപരിഹാരം കിട്ടിയേ തീരൂ. പക്ഷേ ഇറാഖിലെ നിയമങ്ങള്‍ അവര്‍ക്ക്‌ ബാധകമല്ലെന്നാണ്‌ അവര്‍ പറയുന്നത്‌. ന്യായമായ ഒരു പുനരധിവാസത്തിനാണ്‌ ഞാന്‍ വക്കീലന്‍മാര്‍ വഴി ശ്രമിക്കുന്നത്‌. ഇത്തരം അവസരങ്ങളില്‍ അമേരിക്കക്കാര്‍ സാധാരണയായി വെച്ചുനീട്ടുന്ന എന്തെങ്കിലും നക്കാപ്പിച്ചയല്ല അവര്‍ക്ക്‌ വേണ്ടത്‌".

പല അര്‍മേനിയന്‍ കുടുംബത്തെയുംപോലെ, മനൂക്കിന്റേതും, ഒരു വംശഹത്യയുടെ ഭീകരമായ ചരിത്രത്തിന്റെ കരിനിഴല്‍ പുരണ്ടതാണ്‌. 1915-ല്‍ ഓട്ടോമാന്‍ തുര്‍ക്കികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയുടെ കാലത്ത്‌, അദ്ദേഹത്തിന്റെ മുത്തച്ഛനെ തുര്‍ക്കികള്‍ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയി. പിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്ന് ആറുവയസ്സു മാത്രമുണ്ടായിരുന്ന മനൂക്കിന്റെ അച്ഛനും അച്ഛന്റെ അമ്മയും എങ്ങിനെയോ രക്ഷപ്പെട്ടു, "പക്ഷേ അച്ഛന്റെ സഹോദരിയെ ഒരു കുര്‍ദ്ദുകാരന്‍ ഭാര്യയായി കൂടെ കൊണ്ടുപോയി", മനൂക്‌ പറഞ്ഞു.

വേറെയും രണ്ടു സഹോദരിമാരുണ്ടായിരുന്നു മനൂക്കിന്റെ മുത്തച്ഛന്‌. അവര്‍ക്ക്‌ നേരിടേണ്ടിവന്ന ദുര്‍വ്വിധി വളരെ കടുത്തതായിരുന്നു. മര്‍സ എന്ന സ്ഥലത്തിനടുത്ത ബെസ്നിയിലുള്ള അവരുടെ വീട്ടില്‍നിന്നും വടക്കോട്ടുള്ള നീണ്ട പലായനത്തിനിടയില്‍, കാലുകളില്‍ നീരു വന്ന് നടക്കാനാകാതെ അവര്‍ അവശരായപ്പോള്‍, മനൂക്കിന്റെ മുത്തശ്ശി, അവരെ വഴിയില്‍ ഉപേക്ഷിച്ച്‌, വംശം നിലനിര്‍ത്താന്‍ ആകെയുള്ള ഒരേയൊരു മകനെയും കൊണ്ട്‌ രക്ഷപ്പെട്ടു. ആ രണ്ടു പെണ്‍കുട്ടികളെയും പിന്നെയൊരിക്കലും തിരിച്ചുകിട്ടിയില്ല.

അന്നത്തെ ഓട്ടോമാന്‍ പ്രവിശ്യയായ മെസോപൊട്ടാമിയയില്‍ എത്തിയപ്പോഴേക്കും കുടുംബത്തില്‍ അവശേഷിച്ചിരുന്നവര്‍ അധികമുണ്ടായിരുന്നില്ല. പട്ടിണിയും, തളര്‍ച്ചയുംമൂലം പതിനായിരക്കണക്കിനു അര്‍മേനിയന്‍ വംശജര്‍, ആ ഭീകരമായ വംശശുദ്ധീകരണപ്രക്രിയയില്‍ ചത്തൊടുങ്ങിയിരുന്നു. അര്‍മേനിയന്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം സംഖ്യ ഒന്നര ദശകത്തോളമാണ്‌.

1917-ല്‍ ബ്രിട്ടീഷുകാര്‍ ഇറാഖ്‌ കയ്യടക്കിയതിനുശേഷം, മനൂക്കിന്റെ കുടുംബത്തിലെ ബാക്കി വന്നവരെ ബ്രിട്ടീഷ്‌ സൈന്യം ബസ്രയില്‍ കൂട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ചു. മരോ അവാനിസിനെയും സഹോദരിമാരായ ഹെലനെയും അന്നയേയും വളര്‍ത്തി വലുതാക്കിയ അവരുടെ ഒരു വല്യമ്മായി ഇപ്പോഴും ബസ്രയില്‍ താമസിക്കുന്നുണ്ട്‌.

മരോ അവാനിസിന്റെ ഭര്‍ത്താവ്‌ ആസാദ്‌ അവാനിസ്‌, 2004-ല്‍ ഒരു ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചു. അതില്‍പിന്നെ ബാഗ്ദാദിന്റെ അപകടകരമായ തെരുവിലൂടെ തന്റെ പഴയ ഓള്‍ഡ്‌സ്‌മൊബെയില്‍ ടാക്സി ഓടിച്ചിട്ടായിരുന്നു, മരോ അവാനിസ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. തന്റെ തൊഴിലും, ഒരു കൂട്ടം ചോരവെറിപൂണ്ട കൂലിപ്പടയാളികളും ചേര്‍ന്ന്, തന്റെ കുട്ടികളെ അനാഥമാക്കുമെന്ന് അവര്‍ തീരെ കരുതിയിട്ടുണ്ടാവില്ല.

1974-ല്‍ എഡിന്‍ബറോവില്‍വെച്ച്‌, മെഡിസിനില്‍ ഡോക്ടറേറ്റ് എടുക്കുന്ന അവസരത്തിലാണ്‌ ഒരു ബ്രിട്ടീഷുകാരിയെ പോള്‍ മനൂക്‌ പരിചയപ്പെടുന്നതും, വിവാഹം കഴിക്കുന്നതും. പൊതുവെ ശാന്തശീലനായ അയാള്‍ തന്റെ ഇളയ സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞ്‌, ആകെ തകര്‍ന്ന മട്ടിലായിരുന്നു.

"മരിക്കുന്ന സമയത്ത്‌ അവളുടെ മുഖം എങ്ങിനെയിരുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്‌. അത്ര വലിയ അപകടമൊന്നുമില്ലാത്ത ഒരു പ്രദേശത്തായിരുന്നു അവള്‍ താമസിച്ചിരുന്നത്‌. പള്ളിയില്‍നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്‌. കാറിന്റെ പിറകില്‍ ഇരുന്നിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട്‌". 15 വയസ്സ്‌ പ്രായമുള്ള ഒരു ആണ്‍കുട്ടി മാത്രമാണ്‌ ഈ സംഭവത്തില്‍ രക്ഷപ്പെട്ട ഒരേയൊരാള്‍. "അവളുടെ അരക്ക്‌ മേല്‍പ്പോട്ടുള്ള ഭാഗം മുഴുവനും വെടികൊണ്ട്‌ അരിപ്പപോലെയായി' എന്ന് മനൂക്കിന്‌ അറിയാന്‍ കഴിഞ്ഞു. മരോ അവാനിസിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്‌, അവരുടെ മറ്റൊരു സഹോദരനായിരുന്ന ആല്‍ബര്‍ട്ട്‌ ആയിരുന്നുവെന്നത്‌, ഈ കഥയിലെ മറ്റൊരു വിരോധാഭാസമാണ്‌. ഓഷ്‌വിറ്റ്‌സിലെ നാസി ക്യാമ്പില്‍നിന്നും രക്ഷപ്പെട്ട അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ട്‌.




കൌണ്ടര്‍കറന്റ്‌സില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ.

Wednesday, January 23, 2008

‘പ്രേരണ‘ ഫിലിം ഫെസ്റ്റിവല്‍ 2008

സുഹൃത്തുക്കളെ,

ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി, (2008 ജനുവരി 24, 25) ‘പ്രേരണ‘യുടെ ആഭിമുഖ്യത്തില്‍, ഷാര്‍ജയിലെ Institute of Theatrical Arts-ല്‍ വെച്ച് (ഷാര്‍ജ റോളക്കു സമീപം, ബാങ്ക് സ്ട്രീറ്റിന്റെ പിറകുവശം)രണ്ടു ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.

ആനന്ദ് പട്‌വര്‍ദ്ധന്‍, സി.എസ്.വെങ്കിടേശ്വരന്‍, എന്നിവര്‍ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവല്‍, വ്യാഴാഴ്ച (24.01.2008)രാത്രി കൃത്യം 8 മണിക്ക് ആരംഭിക്കും. മസൂദ് അമ്രല്ല അലി (Artistic Director Dubai International Film Festival)അടക്കമുള്ള എമിറേറ്റ്‌സിലെ പ്രമുഖ സിനിമാപ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുന്നു.

യു.എ.ഇ-യില്‍നിന്നുള്ള 7 അറബ് ഡോക്യുമെന്ററികളും, ആനന്ദ് പട്‌വര്‍ദ്ധന്റെ 5 ഡോക്യുമെന്ററികളും ബ്രസീലില്‍നിന്നും (Central Station by Walter Salles), അര്‍ജന്റീനയില്‍നിന്നുമുള്ള (Social Genocide by Fernando Solanes)ഓരോ ഫീച്ചര്‍ ഫിലിമുകളും, രണ്ടു ദിവസങ്ങളിലായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച (25.01.2008) ഉച്ചക്ക് 1.30 മുതല്‍ 3.30 വരെ, Cultural Incursion-Resistance from Cinema എന്ന വിഷയത്തെ ആസ്പദമാക്കി, സി.എസ്.വെങ്കിടേശ്വരന്‍ നയിക്കുന്ന ‘ഓപ്പണ്‍ ഫോറ‘വും, വൈകീട്ട് 5.30-ന് ആനന്ദ് പട്‌വര്‍ദ്ധനുമായി അര മണിക്കൂര്‍ സംവദിക്കാനുള്ള ഒരു അവസരവും ഈ ഫിലിം മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യു.എ.ഇ.യിലുള്ള എല്ലാ സുഹൃത്തുക്കളെയും ഈ ഫിലിം ഫെസ്റ്റിവലിലേക്ക് ഞങ്ങള്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

പ്രവേശനം സൌജന്യം. സഹായസഹകരണങ്ങള്‍ ആവാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Dr. Abdul Khader, Chairman (050-592 6168)
Premrajan, General Convenor(050-564 2894)
Valsalan Kanara, Curator(050-684 6031)
Rajeeve Chelanat (050-598 0849)

Tuesday, January 22, 2008

*ബ്ലോഗ്ഗുകള്‍ മുഖ്യധാരയിലേക്ക് വരുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌?

ആറു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാനെഴുതിയ 'Blog Anxiety' എന്ന ലേഖനത്തില്‍,ബ്ലോഗ്ഗര്‍മാര്‍ മിന്നല്‍ വേഗത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിനിമയം ചെയ്യുന്നതും എന്നെ പരിഭ്രാന്തയാക്കുകയും അസൂയപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ച്‌ എഴുതിയിരുന്നു. ഒരു എഡിറ്ററുടെ സൂക്ഷ്മദൃഷ്ടിയുടെ സഹായമില്ലാതെയും, പ്രസിദ്ധീകരിക്കുന്ന നിമിഷത്തിനുവേണ്ടി (ചിലപ്പോള്‍ അനന്തമായ ദിവസങ്ങള്‍തന്നൈ)കാത്തിരിക്കാതെയും, വാക്കുകള്‍ പൊതുജനമദ്ധ്യത്തിലേക്ക്‌ എറിഞ്ഞുകൊടുക്കാനുള്ള എന്റെ അശക്തിയെക്കുറിച്ച്‌ എനിക്കുള്ള വേവലാതികളാണ്‌ പ്രധാനമായും ഞാന്‍ അതില്‍ രേഖപ്പെടുത്തിയിരുന്നത്‌.

തങ്ങളുടെ വാര്‍ത്താ ഉറവിടങ്ങളെക്കുറിച്ചും മറ്റും വളരെ അനൗപചാരികമായി ബ്ലോഗ്ഗര്‍മാര്‍ സംസാരിക്കുന്നതും, തങ്ങളുടെ എഴുത്തില്‍ വൈയക്തികാംശം കലര്‍ത്തുന്നതില്‍പ്പോലും അവര്‍ പ്രദര്‍ശിപ്പിക്കുന്ന കൂസലില്ലായ്മയും ഒക്കെ പ്രതിപാദിച്ചിരുന്നു ആ ലേഖനത്തില്‍. അതിനുശേഷമാണ്‌ എല്ലാം മാറിമറിഞ്ഞത്. 'എല്ലാം മാറിമറിഞ്ഞു'എന്നതുകൊണ്ട്‌ ഞാനും ഒരു ബ്ലോഗ്ഗറായി എന്നല്ല ഉദ്ദേശിച്ചത്‌ (ഞാന്‍ ബ്ലോഗ്ഗറായി എന്നത്‌ ശരിതന്നെ), മറിച്ച്‌, ബ്ലോഗ്ഗുകള്‍ തന്നെ വളരെയധികം മാറിക്കഴിഞ്ഞു എന്നാണ്‌.

ഒരു നിയമങ്ങളും ബാധകമല്ലാത്ത, അണ്ടര്‍ഗ്രൗണ്ടില്‍ കഴിയുന്ന ഒരു മാധ്യമമല്ല ബ്ലോഗ്ഗിംഗ്‌ ഇന്ന്. മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു മാധ്യമായി ബ്ലോഗ്ഗുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് എനിക്കു മുന്‍പും പലരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ന്യൂയോര്‍ക്ക്‌ ടൈംസിനും, വാഷിംഗ്‌ടണ്‍ പോസ്റ്റിനും, സ്വന്തമായി ബ്ലോഗ്ഗുകളുണ്ട്‌.അവയാകട്ടെ, ഈ പത്രങ്ങളേക്കാള്‍ വാര്‍ത്താസമ്പന്നമായ മാധ്യമങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. വ്യക്തമായി വേര്‍തിരിച്ചറിയാത്തവണ്ണം പണ്ടത്തെ മുഖ്യധാരാ മാധ്യമങ്ങളും, പണ്ടത്തെ സമാന്തര മാധ്യമങ്ങളും ഇഴകോര്‍ത്തിരിക്കുന്നു എന്നതിന്റെ അര്‍ത്ഥം, നിഷേധികളായ ഈ പുതിയ കുട്ടികളും, പഴയ പാഠശാലയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നാണ്‌.

എല്ലാ ബ്ലോഗ്ഗര്‍മാരുടെയും കാര്യം പറയാന്‍ ഞാന്‍ ആളല്ല. ശ്രദ്ധയോടെ എഡിറ്റു ചെയ്യാതെ എന്റെ ബ്ലോഗ്ഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കാന്‍ എനിക്കു സാധിക്കില്ല. എന്റെ അക്ഷരപ്പിശകുകളും, യുക്തിയില്‍ വന്നു ചേരാന്‍ ഇടയുള്ള അസംബന്ധങ്ങളും മറ്റുള്ളവര്‍ കാണുന്നത്‌ എനിക്കിഷ്ടമല്ല. ഇപ്പോഴും അതൊക്കെ യഥേഷ്ടം കാണുന്നുണ്ടായിരിക്കാം, എങ്കിലും, എഡിറ്റ്‌ ചെയ്യാതെയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിലും അധികം അവ കാണുമായിരുനു. പോസ്റ്റുകളുടെ ആധികാരികത ഉറപ്പാക്കാനായി ധാരാളം സമയം ഫോണിലും, ഇ-മെയിലിലും എനിക്ക്‌ ചിലവഴിക്കേണ്ടിവരുന്നുണ്ട്. പിന്നെ ഗവേഷണത്തിനും ധാരാളം സമയമാവശ്യമാണ്‌. മാനനഷ്ടകേസ്സുകളിലോ, നിയമക്കുരുക്കളിലോ എന്നെ ഉള്‍പ്പെടുത്തിയേക്കാവുന്നതും, തമാശരൂപേണയുള്ളതും, അബദ്ധജടിലമായതുമായ ഒന്നും ഞാന്‍ പ്രസിദ്ധീകരിക്കാറില്ല. പറഞ്ഞുവന്നത്‌, വെറും അലസവേഷധാരിയായിരുന്ന്, എഡിറ്റുചെയ്യാനൊന്നും മിനക്കെടാതെ, ചിന്താധാരകള്‍ പ്രവഹിപ്പിക്കുന്ന ഒന്നല്ല എന്റെ ബ്ലോഗ്ഗ്‌ എന്നാണ്‌. അതെ, വേഷം, അലസമാകാറുണ്ട്‌. അതു സത്യമാണ്‌.

മെറ്റാഫില്‍ട്ടര്‍ എന്ന സമാന്തര വെബ്ബില്‍ വന്ന ഒരു ഒരു സംഭാഷണശകലം ഈയിടെ ഞാന്‍ വായിക്കാനിടവന്നു. എനിക്ക്‌ വളരെ ഇഷ്ടമുള്ള, ഞാന്‍ ഇപ്പോഴും വായിക്കുന്ന ഒന്നാണത്‌. അതില്‍, ആരോ എന്റെ io9 എന്ന സയന്‍സ്‌ ബ്ലൊഗ്ഗിനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ട്‌ സംസാരിക്കുന്നതിനിടയില്‍, ബ്ലോഗ്ഗുകള്‍ എന്നെ പലപ്പോഴും ഭ്രാന്തു പിടിപ്പിക്കാറുണ്ട്‌ എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. എങ്കില്‍പ്പിന്നെ എന്തിനാണ്‌ നിങ്ങള്‍ ബ്ലോഗ്ഗ്‌ തുടങ്ങിയത്‌ എന്നൊക്കെ ചോദിച്ച്‌, കുറേയധികം അധിക്ഷേപങ്ങളും, അനാരോഗ്യകരങ്ങളായ ചര്‍ച്ചകളും അതിനെത്തുടര്‍ന്ന് നടക്കുകയും ചെയ്തു. ബ്ലോഗ്ഗില്‍ ഇത്തരം തേജോവധങ്ങളൊക്കെ അപൂര്‍വ്വമല്ലെന്നായിരുന്നു ഞാനും ഒരിക്കല്‍ കരുതിയിരുന്നത്‌. ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ പങ്കെടുക്കുന്ന ആളുകള്‍ സാധാരണ പാലിക്കുന്ന സംയമനങ്ങള്‍ ഒന്നും ബാധകമല്ലാത്ത രീതിയില്‍ ചില ആളുകള്‍ വഷളായി പെരുമാറുകയും ചെയ്തു. എങ്കിലും, ആനുപാതികമായി നോക്കുമ്പോള്‍, USA Today-യിലോ CNN-ലോ നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ വിവേകപൂര്‍ണ്ണമായ ശബ്ദങ്ങളാണ്‌ അന്നു ഞാന്‍ അവിടെ കേട്ടത്‌.

ഇതുതന്നെയാണ്‌ ബ്ലോഗ്ഗുകളെകുറിച്ചുള്ള എന്റെ ഭയം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതും. മെറ്റാഫില്‍ട്ടറിന്റെ പാത (സ്വതന്ത്രവും വിവേകപൂര്‍ണ്ണവുമായ വിനിമയത്തിന്റെ) തിരഞ്ഞെടുക്കുന്നതിനു പകരം, പല ബ്ലോഗ്ഗുകളും ആ രീതി ഉപേക്ഷിക്കുന്നതായിട്ടാണ്‌ കാണുന്നത്‌. എഡിറ്റര്‍മാര്‍ ഉള്ളതുകൊണ്ടൊന്നുമല്ല പല ബ്ലോഗ്ഗുകളും അങ്ങിനെ ചെയ്യുന്നത്‌. എഡിറ്റര്‍മാര്‍ ഉണ്ടാവുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളു. മറിച്ച്‌, നമ്മുടെ (ബ്ലോഗ്ഗര്‍മാരുടെ) വായനക്കാര്‍ മുഖ്യധാരാ മാധ്യമങ്ങളിലുള്ളതുപോലെ അനുദിനം വര്‍ദ്ധിക്കുന്നതുകൊണ്ടും, ആ വായനക്കാരോട്‌ എന്തൊക്കെയാണ്‌ പറയേണ്ടതും, പറയാതിരിക്കേണ്ടതുമെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതുകൊണ്ടുമാണ്‌ മെറ്റാഫില്‍ട്ടറിന്റെ പാത ഇന്ന് നമ്മള്‍ കയ്യൊഴിയുന്നത്‌. ഇതാണ്‌ എന്റെ ഭയത്തിന്റെ അടിസ്ഥാനം. കാലാവസ്ഥാ വ്യതിയാനം, ലൈംഗികത എന്നു തുടങ്ങി ചൂടുള്ള വിഷയങ്ങള്‍ക്കു ചുറ്റും നമ്മള്‍ കരുതലോടെ നടക്കണമെന്നും, സര്‍ക്കാരിനെ അസ്വസ്ഥമാക്കാന്‍ ഇടയുള്ള 'സംഗതികള്‍' പ്രസിദ്ധീകരിക്കുന്നത്‌ വൈകിപ്പിക്കുകയോ, അവര്‍ക്ക്‌ സൗകര്യപ്രദമായ സമയത്തു മാത്രം പ്രസിദ്ധീകരിക്കുകയോ ചെയ്യേണ്ടതാണെന്നും അവര്‍ നമ്മെ പഠിപ്പിച്ചു കഴിഞ്ഞു.

ബ്ലോഗ്ഗിനെക്കുറിച്ചുള്ള 2008-ലെ എന്റെ പ്രധാന ഉത്‌കണ്ഠ ഇതാണ്‌. പ്രസിദ്ധീകരിക്കേണ്ടവ പ്രസിദ്ധീകരിക്കാതെയും, സ്വയം സെന്‍സര്‍ ചെയ്തും, നമ്മളും മുഖ്യധാരാ മാധ്യമങ്ങളുടെ ദു:ശ്ശീലം പിന്തുടരുമോ? അതോ, കൂടുതല്‍ ചിന്താ സ്വാതന്ത്ര്യവും പ്രസിദ്ധീകരിക്കുന്നതിലുള്ള ധൈര്യവും നിലനിര്‍ത്തി, ബ്ലോഗ്ഗര്‍മാര്‍ ഈ മാധ്യമത്തെ കൂടുതല്‍ പുരോഗമനോന്മുഖമാക്കുമോ?

എന്തെങ്കിലും ഉറപ്പിച്ചു പറയാറായിട്ടില്ല. ന്യൂയോര്‍ക്ക്‌ ടൈംസിനെപ്പോലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങളൊന്നും മുഖ്യധാരയിലെതന്നെ ഒരു ബ്ലോഗ്ഗിനെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നില്ല. പത്രമാസികകളെപ്പോലെ നൂറു വര്‍ഷത്തെയും മറ്റും പാരമ്പര്യവും അവര്‍ക്കില്ല. കൂടുതല്‍ തൊഴിലാളികളോ, സര്‍ക്കാരുകളും, കോര്‍പ്പറേഷനുകളുമായുള്ള കെട്ടുപാടുകളോ, പ്രശസ്തരും, സമ്പന്നരുമായിട്ടുള്ള പരിചയങ്ങളോ അവര്‍ക്കില്ല. അതൊന്നും ഇല്ല എന്നുള്ളതില്‍ ഞാന്‍ ആഹ്ലാദവതിയാണ്‌. വാര്‍ത്തകള്‍ ഉണ്ടാക്കുന്നതിലും, സംസ്കാരങ്ങളെ വിശകലനം ചെയ്യുന്നതിലും ഇന്നു നിലനില്‍ക്കുന്ന പഴയ രീതികളെ കുടഞ്ഞെറിഞ്ഞ്‌, നമ്മുടേതായ പുതിയ ചരിത്രം നമുക്ക്‌ സൃഷ്ടിക്കാം. അടുത്ത ഒരു 30 വര്‍ഷത്തിനുള്ളില്‍ ഇനിയും പുതിയ മറ്റൊരു മാധ്യമം വന്ന്, ഒരു പക്ഷേ നമ്മെ തൊഴിച്ച്‌ പുറത്താക്കിയെന്നും വരാം.




*Alternet-ല്‍ അനാലി നുവിറ്റ്‌സ്‌ (Annalie Newitz) എഴുതിയ ലേഖനം

Sunday, January 20, 2008

വിവേചനത്തിന്റെ വ്യാജരൂപങ്ങളും 2008-ഉം*

ഇന്ത്യന്‍ ഉപരിവര്‍ഗ്ഗം അടുത്തകാലത്ത്‌ കൈവരിച്ച ശ്രദ്ധേയമായ ഒരു നേട്ടം, ജാതിയെ പൊടിതട്ടിയെടുത്ത്‌, പുതിയ നിറക്കൂട്ടുകള്‍ നല്‍കി, തുല്ല്യതക്കു വേണ്ടിയുള്ള പോരാട്ടമായി പുനരവതരിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു എന്നതാണ്‌. ഇതിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും (AIIMS)മറ്റു സ്ഥാപനങ്ങളിലും ഈയടുത്തകാലത്തായി ഉണ്ടായ പ്രക്ഷോഭങ്ങള്‍. "ജാതിയോ? അതൊക്കെ 50 വര്‍ഷം മുന്‍പത്തെ കാര്യമല്ലേ? ഇന്ന് അതൊന്നും നിലനില്‍ക്കുന്നില്ല" എന്ന മട്ടിലുള്ള പഴയ പ്രതിരോധാത്മകമായ നിഷേധമല്ല ജാതിവ്യവസ്ഥ ഇന്നു നടത്തുന്നത്. ജാതിയാണ്‌ രാജ്യത്തെ കാര്‍ന്നു തിന്നുന്നതെന്നും, അതിന്റെ ഇന്നത്തെ ഇര സവര്‍ണ്ണരാണെന്നുമാണ്‌ പുതിയ ഭാഷ്യം. ജനിതകപരമായി ഉയര്‍ന്ന യോഗ്യതയുള്ള ഉപരിവര്‍ഗ്ഗത്തെ അവരുടെ കസേരകളില്‍നിന്നും, തൊഴിലില്‍നിന്നും പുറത്താക്കുന്ന താഴ്‌ന്ന ജാതിക്കാരാണ്‌ കഥയിലെ ഇന്നത്തെ വില്ലന്‍ എന്നാണ് ആ ഭാഷ്യത്തിന്റെ കാതല്‍.

ഇതൊരു ആനന്ദപ്രദമായ അവസ്ഥ സംജാതമാക്കുന്നു. കൂടുതല്‍ ദുഷിച്ച ഒരു ജാതിവ്യവസ്ഥയെ പരിശീലിക്കാനും, അതൊരു വലിയ കാര്യമായി കൊണ്ടുനടക്കാനും നിങ്ങള്‍ക്ക്‌ കഴിയുന്നു. നിങ്ങള്‍ തുല്യാവകാശങ്ങള്‍ക്കു വേണ്ടിയാണ്‌, ജാതിരഹിത സമൂഹത്തിനുവേണ്ടിയാണ്‌ നിലകൊള്ളുന്നത്‌. സത്യവും ന്യായവും നിങ്ങളുടെ പക്ഷത്താണ്‌. എന്തിനേറെ? മാധ്യമങ്ങളും നിങ്ങളുടെ കൂടെയുണ്ട്‌. AIIMS-ലെ പ്രക്ഷോഭത്തെ അവര്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ നമ്മള്‍ കണ്ടിരിക്കുമല്ലോ?

"വിരുദ്ധ ദിശയിലുള്ള വിവേചന(1)"ത്തെക്കുറിച്ചുള്ള ചിന്തകള്‍ (കഷ്ടതകള്‍ അനുഭവിക്കുന്നത്‌ സവര്‍ണ്ണരാണ്‌ എന്ന തലകീഴായ യുക്തി) ഈയിടെയായി ജനപ്രിയമാകുന്നുണ്ട്‌. ഇന്ത്യയെക്കുറിച്ചുള്ള കൗതുകമാര്‍ന്ന ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുകവഴി, വാള്‍സ്ട്രീറ്റ്‌ ജേണല്‍ ഇത്‌ തരംപോലെ മുതലാക്കുന്ന കാഴ്ച്ച നമുക്ക്‌ കാണാന്‍ കഴിയും. വിരുദ്ധദിശയിലുള്ള വിവേചനം കൊണ്ട്‌ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരു ഉന്നതജാതനെക്കുറിച്ച്‌ ജേണല്‍ വിവരിക്കുന്നുണ്ട്‌. (Reversal of Fortunes Isolates Indias Brahmins എന്ന റിപ്പോര്‍ട്ടില്‍).ജാതിയില്‍ മേലേക്കിടയിലുള്ളവര്‍ക്ക്‌ ഇന്നത്തെ ഇന്ത്യയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് അത്‌ വിലപിക്കുന്നു. കഥാനായകനാകട്ടെ, അയാളുടെ പൂര്‍വ്വികരേക്കാള്‍ ഉദാരമനസ്കനുമാണത്രെ. കീഴ്ജാതിക്കാരായ അയല്‍ക്കാര്‍ തന്റെ മുന്‍പില്‍ വരുമ്പോള്‍ ചെരുപ്പഴിക്കുമെന്ന് അയാള്‍ വ്യാമോഹിക്കുന്നേയില്ല! ഹായ്‌, അത്‌ തീര്‍ച്ചയായും വലിയ കാര്യമാണ്‌. അവര്‍ക്ക്‌ അവരുടെ ചെരുപ്പുകള്‍ ധരിക്കാം. വിശേഷാധികാരം എന്നതുകൊണ്ട്‌ എന്താണ്‌ നമ്മള്‍ അര്‍ത്ഥമാക്കുന്നത്‌, വിവേചനമെന്ന വാക്കുകൊണ്ട്‌ നമ്മള്‍ കാണുന്നത്‌ എന്തിനെയാണ്‌, എന്നു തുടങ്ങി പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്‌. മറ്റു പലരേയുംപോലെ, വാള്‍സ്ട്രീറ്റ്‌ ജേണലും രണ്ടിനെയും ഒന്നിലേക്ക്‌ ചുരുക്കുന്നു. വിദ്യാഭ്യാസത്തിലും തൊഴിലിലും നിലനില്‍ക്കുന്ന സംവരണം. ഇത്തരത്തിലുള്ള കാഴ്ച്ചപ്പാടില്‍ മറ്റൊന്നിനും ഒരു സ്ഥാനവുമില്ല. പക്ഷേ യഥാര്‍ത്ഥ ലോകത്ത്‌ ഇതുകൂടാതെ മറ്റുചിലതുമുണ്ട്‌. ദളിത്‌ വിദ്യാര്‍ത്ഥികള്‍ നിത്യേനയെന്നോണം സ്കൂളുകളില്‍ വെച്ച്‌ അപമാനിക്കപ്പെടുകയും, പീഡിക്കപ്പെടുകയും ചെയ്യുന്നു. പലരും ഈയൊരു കാരണംകൊണ്ടുതന്നെ സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. രാജ്യത്തിന്റെ പല ഭാഗത്തുമുള്ള നിരവധി സ്കൂളുകളില്‍ അവരെ വേര്‍തിരിച്ചിരുത്തുന്നുണ്ട്‌. ക്ലാസ്സുമുറികളിലായാലും ഉച്ചഭക്ഷണ സമയത്തുമൊക്കെ. വിശേഷ പരിഗണന നഷ്ടപ്പെടുന്നവര്‍ക്കാകട്ടെ, ഇതൊന്നും അനുഭവിക്കേണ്ടിവരുന്നില്ല.

പൊതുകിണറുകളില്‍നിന്ന് വെള്ളം കുടിച്ച തെറ്റിന്‌ ഒരു സവര്‍ണ്ണവിദ്യാര്‍ത്ഥിക്കും അദ്ധ്യാപകരില്‍നിന്ന് തല്ലു കൊള്ളേണ്ടിവരുന്നില്ല. നന്നായി പഠിച്ചു എന്ന തെറ്റിന്‌ ആരും അവരുടെ മുഖത്തെ ആസിഡ്‌ ഒഴിക്കുന്നില്ല. ഹോസ്റ്റലിലും, ഭക്ഷണമുറികളിലും അവര്‍ക്ക്‌ മാറിയിരിക്കേണ്ടിവരുന്നില്ല. ഓരോ തിരിവിലും, ഓരോ ഘട്ടത്തിലും ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിവേചനം അനുഭവിക്കേണ്ടിവരുന്നുണ്ട്‌. തൊഴിലിടങ്ങളില്‍ ദളിതുകള്‍ക്കും ഇതേ അനുഭവത്തെയാണ്‌ നേരിടേണ്ടിവരുന്നത്‌.

സുബോധ്‌ വര്‍മ്മ നിരീക്ഷിക്കുന്നപോലെ (ടൈംസ്‌ ഓഫ്‌ ഇന്ത്യ, 2006 ഡിസംബര്‍ 12-ന്റെ ലക്കം) ഈ എല്ലാ പ്രതികൂലാവസ്ഥകളുമുണ്ടായിട്ടുപോലും, ദളിതരുടെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്‌. 1961-നും 2001-നുമിടക്ക്‌ രാജ്യത്തിലെ മൊത്തം സാക്ഷരത ഇരട്ടിയായപ്പോള്‍, ദളിതര്‍ക്കിടയിലെ സാക്ഷരത നാലിരട്ടിയായിരുന്നു. പ്രത്യേകിച്ചും, അവരുടെ ദയനീയമായ സാമൂഹ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്‌. ദൈനംദിനം നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടുപോലും അത്‌ സംഭവിക്കുക തന്നെ ചെയ്തു. എങ്കില്‍പ്പോലും, ഈ നേട്ടം കൊണ്ട്‌ അവരുടെ യഥാര്‍ത്ഥ അവസ്ഥയില്‍ വലിയ മാറ്റമൊന്നും വന്നതുമില്ല.

വാള്‍സ്ട്രീറ്റിന്റെ കണക്കുപ്രകാരം, ഏകദേശം പകുതിയോളം ബ്രാഹ്മണ കുടുംബങ്ങളുടെ മാസ വരുമാനം നാലായിരം രൂപയാണ്‌ (ദളിത്‌ കുടുംബങ്ങളില്‍ 90 ശതമാനവും ഈ സ്ഥിതിയിലാണെന്ന് വാള്‍സ്ട്രീറ്റ്‌ കൊടുത്തിട്ടുള്ള പട്ടികപ്രകാരംതന്നെ കാണുവാനും കഴിയും) പക്ഷേ, അസംഘടിതമേഖലയിലെ തൊഴിലുകളെക്കുറിച്ചുള്ള ദേശീയ കമ്മീഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച്‌, (National Commission for Enterprises in the Unorganised Sector ) നമ്മുടെ പത്രപ്രവര്‍ത്തകന്‍ ബോധവാനല്ല. ആ കണക്കുപ്രകാരം, 836 ദശലക്ഷം ഇന്ത്യക്കാരുടെ ദിവസവരുമാനം 20 രൂപയില്‍ താഴെയാണ്‌. അതായത്‌, മാസത്തില്‍ 600 രൂപ. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരിലെ (കൂടാതെ മറ്റു പിന്നോക്ക വിഭാഗങ്ങളിലും, മുസ്ലീമുകളിലും) 88 ശതമാനവും ഈ ഗ്രൂപ്പില്‍ പെടുന്നവരാണ്‌. ദാരിദ്ര്യം അനുഭവിക്കുന്ന ബ്രഹ്മണന്‍മാരും, മറ്റു സവര്‍ണ്ണവിഭാഗക്കാരും ഇല്ലെന്നല്ല അര്‍ത്ഥമാക്കുന്നത്‌. പക്ഷേ, അതിനെ വക്രീകരിച്ച്‌, ‘വിരുദ്ധ ദിശയിലുള്ള വിവേചന‘മെന്ന് മുറവിളികൂട്ടുന്നത്‌ ശരിയല്ല എന്നുമാത്രമാണ്‌. പ്രത്യേകിച്ചും, പൊതുവായി നോക്കുമ്പോള്‍ കൂടുതല്‍ വിദ്യാഭ്യാസവും, താരതമ്യേന നല്ല ശമ്പളവും വാങ്ങുന്നത്‌, ബ്രാഹ്മണരാണെന്ന്, വാള്‍സ്ട്രീറ്റ്‌ ജേണല്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.

വിചിത്രമെന്നു പറയട്ടെ, ഈ കഥ പ്രസിദ്ധീകരിക്കുന്നതിനും രണ്ടു ദിവസം മുന്‍പ്‌, ഇതേ വാള്‍സ്ട്രീറ്റ്‌ ജേണല്‍ തന്നെ ഖിര്‍ലാഞ്ചി(2) അതിക്രമത്തെക്കുറിച്ച്‌ ഒരു ചെറിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ സംഭവം നടന്നിട്ട്‌ ഒരു വര്‍ഷം തികയുന്ന അവസരത്തില്‍. മറ്റൊരു ലേഖകന്റേതായിരുന്നു ആ റിപ്പോര്‍ട്ട്‌. അതില്‍ ശരിയായി സൂചിപ്പിച്ച പോലെ, ഭോട്ട്‌മാംഗ്‌ കുടുംബത്തിന്റെ സാമ്പത്തികമായ ഉയര്‍ച്ചയും, ജീവിത വിജയവുമായിരുന്നു വിദര്‍ഭയിലെ അവരുടെ സവര്‍ണ്ണജാതിക്കാരായ അയല്‍ക്കാരുടെ അസൂയക്കും അതിക്രമത്തിനും ഇടവരുത്തിയത്‌. ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയുടെ ഫലമായിട്ടാണ്‌ ദശലക്ഷക്കണക്കിന്‌ പാവപ്പെട്ടവര്‍ക്കും, ദളിതര്‍ക്കും ഈ രീതിയില്‍ ജീവിതവിജയം നേടാന്‍ ആയതെന്നും ആ ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. അപ്പോള്‍ ന്യായമായും ഒരു ചോദ്യം ഉയര്‍ന്നു വരും. ഈ സാമ്പത്തികവളര്‍ച്ച കൊണ്ട്‌ ദളിതര്‍ക്കു മാത്രമാണോ ഉന്നമനം ഉണ്ടായത്‌? സമൂഹത്തിലെ മറ്റു മേല്‍ജാതിക്കാര്‍ക്കൊന്നും അതിന്റെ നേട്ടങ്ങള്‍ ഉണ്ടായില്ല എന്നാണോ വിവക്ഷ?

സുബോധ വര്‍മ്മ ചൂണ്ടിക്കാണിക്കുന്നപോലെ, 36 ശതമാനം ദളിതര്‍ ഗ്രാമങ്ങളിലും, 38 ശതമാനം ദളിതര്‍ നഗരങ്ങളിലും ദാരിദ്ര്യരേഖക്കു കീഴിലാണ്‌. ഇന്ത്യയിലെ മൊത്തം ചിത്രമെടുത്താല്‍, ഇത്‌ 23-ഉം, 27-ഉം ആണെന്നു കാണാം. (ഔദ്യോഗിക കണക്കുകളുടെ പൊള്ളത്തരം, മറ്റൊരു കഥയാണ്‌. തത്ക്കാലം അത്‌ വിടാം). സ്വന്തമായി ഭൂമിയില്ലാത്ത ദളിതരില്‍, മൂന്നില്‍ ഒരു ഭാഗത്തിലുമേറെ ആളുകള്‍ക്ക്‌ വര്‍ഷത്തില്‍ ആറു മാസത്തിലും താഴെ മാത്രമേ തൊഴില്‍ ലഭിക്കുന്നുള്ളു. ഇതില്‍ പകുതി കുടുംബങ്ങള്‍ക്കെങ്കിലും മാസം 2000 രൂപ കിട്ടുന്നുവെങ്കില്‍, അതൊരു ചരിത്രസംഭവം തന്നെയായിരിക്കും.

കാര്യങ്ങള്‍ കാണാന്‍ നമുക്ക്‌ ശ്രമിക്കാം. ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും വാള്‍സ്ട്രീറ്റ്‌ ജേണലിന്റെ 'വിരുദ്ധ ദിശയിലുള്ള വിവേചനം' എന്ന സങ്കല്‍പ്പം പങ്കുവെക്കുന്നവരാണ്‌. പൂനെയില്‍ ഈയിടെ നടന്ന ബ്രാഹ്മണ സമ്മേളനം നോക്കുക. വ്യക്തമായും ജാതിയുടെ അടിസ്ഥാനത്തില്‍ നടന്ന ആ സമ്മേളനത്തിനകത്തു തന്നെ, ഉപജാതിയെ അടിസ്ഥാനമാക്കിയും ആളുകള്‍ വേര്‍തിരിഞ്ഞ്‌ സമ്മേളിക്കുകയുണ്ടായി. ഇതിനേക്കാളും ജാത്യടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക്‌ കൂടിച്ചേരാനാവില്ല. പക്ഷേ ഇതില്‍ എന്തെങ്കിലും പന്തികേടുള്ളതായി ഒരു മാധ്യമത്തിനും തോന്നിയില്ല. ഏതാണ്ട്‌ ഇതേ സമയത്തോടടുപ്പിച്ച്‌, മറാത്ത വിഭാഗത്തിന്റെ (മഹാരാഷ്ട്രയിലെ പ്രമുഖ ജാതി) മറ്റൊരു ഉന്നതസമ്മേളനവും നടന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അവരും പരസ്യമായി ആവശ്യപ്പെട്ടു. അതിലും, അനിതരസാധാരണമായി ആരും ഒന്നും കണ്ടില്ല.

പക്ഷേ ദളിതരുടെ സമ്മേളനങ്ങളെ എപ്പോഴും ജാതിയുടേയോ, എന്തിന്‌, വംശീയതയുടെ പേരിലോ ആണ്‌ അളന്നുതൂക്കുന്നത്‌. ദളിത്‌ എന്നത്‌, ഒരു ജാതിയല്ലെന്നും, കാലാകാലങ്ങളായി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിക്കേണ്ടിവന്ന വിവിധ സമൂഹ വിഭാഗങ്ങളെ മുഴുവനും പ്രതിനിധീകരിക്കുന്ന ഒരു വാക്കാണതെന്നും നമ്മള്‍ വിസ്മരിക്കുന്നു. മുംബൈയില്‍ ഡിസംബര്‍ 6-ന്‌ അംബേദ്ക്കറിന്റെ സ്മരണാര്‍ത്ഥം നടന്ന വാര്‍ഷിക സമ്മേളനത്തെ ഭയപ്പാടോടെയാണ്‌ മാധ്യമങ്ങള്‍ കണ്ടത്‌. ബഹളം വെക്കുന്ന ഒരു ആള്‍ക്കൂട്ടം ഒന്നിച്ചു കൂടുമ്പോള്‍ നഗരത്തിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളും, ഗതാഗതക്കുരുക്കുകളും, ക്രമസമാധാന പ്രശ്നങ്ങളും, ശിവജി പാര്‍ക്കിലെ മാന്യന്‍മാരുടെ സ്വൈരവിഹാരത്തിന്‌ (അവരുടെ രാഷ്ട്രീയ സമതലത്തിന്‌)അതുണ്ടാക്കിയേക്കാവുന്ന സ്വൈരഭംഗങ്ങളും, അലോസരതകളും, ഒക്കെയായിരുന്നു പ്രധാന വേവലാതികള്‍. കൂട്ടത്തില്‍, ശുചിത്വ പ്രശ്നവും. (ജാതിപരമായ നമ്മുടെ മുന്‍വിധികളില്‍, ശുചിത്വമില്ലാത്ത ആളുകളെന്ന ഈ പരികല്‍പ്പനയാണ് ഏറ്റവും പ്രധാനവും, ജുഗുപ്സാവഹവുമായത്).

ഇനി യഥാര്‍ത്ഥ ലോകത്തിലേക്ക്‌ തിരിച്ചുവരാം. അന്യജാതിയില്‍ നിന്ന് വിവാഹം ചെയ്ത തെറ്റിന്‌ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട എത്ര സവര്‍ണ്ണജാതിക്കാരുണ്ടാകും? മഹാരാഷ്ട്രയിലെ നന്ദെദിലെ(3), സത്തെഗാവ്‌ ഗ്രാമത്തിലെ ചന്ദ്രകാന്തിനോടു ചോദിക്കൂ, എന്തുകൊണ്ടാണ്‌ അയാള്‍ക്ക്‌ കഴിഞ്ഞ ആഴ്ച്ച ഇത്‌ സംഭവിച്ചതെന്ന്? ഭൂമിയെച്ചൊല്ലിയും മറ്റുമുള്ള വഴക്കുകളില്‍ എത്ര സവര്‍ണ്ണ ഗൃഹങ്ങളും ഗ്രാമങ്ങളും ചുട്ടുചാമ്പലാക്കപ്പെട്ടിട്ടുണ്ട്‌? ഒരു അമ്പലത്തില്‍ കയറാന്‍ ധൈര്യം കാണിച്ചതിന്‌ എത്ര മേല്‍ജാതിക്കാര്‍ക്ക്‌, ജീവനും, അവയവങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്‌?

ഗ്രാമത്തിലെ പൊതുകിണറില്‍നിന്ന് വെള്ളമെടുത്തതിന്‌ എത്ര ബ്രാഹ്മണര്‍ക്കും, താക്കൂര്‍മാര്‍ക്കും, മര്‍ദ്ദനമേല്‍ക്കുകയോ, ജീവന്‍ നഷ്ടപ്പെടുകയോ ഉണ്ടായിട്ടുണ്ട്‌? "വിശേഷാധികാരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന" എത്ര പേര്‍ക്ക്‌, കിലോമീറ്ററുകള്‍ താണ്ടി, നിത്യവും കുടിവെള്ളം കൊണ്ടുവരേണ്ടിവരുന്നുണ്ട്‌? ഗ്രാമത്തിന്റെ പുറമ്പോക്കിലേക്ക്‌ നിഷ്കാസിതരാവുകയും, നമ്മുടെ തനതായ അയിത്താചാര സമ്പ്രദായങ്ങളില്‍പെട്ട്‌ ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടേണ്ടിവരുകയും ചെയ്യുന്ന എത്ര ഉന്നതജാതിക്കാരുണ്ട്‌ നമ്മുടെ നാട്ടില്‍? അപ്പോള്‍, അതിനെയൊക്കെയാണ്‌ വിവേചനമെന്ന് പറയുന്നത്‌. പക്ഷേ, അത്തരം വിവേചനത്തെയാണ്‌ വാള്‍സ്ട്രീറ്റിന്റെ ലേഖകരെപ്പോലുള്ളവര്‍ കാണാതിരിക്കുന്നതും, അവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതും.

2006-ലെ ദേശീയ ക്രിമിനല്‍ റെക്കോര്‍ഡ്സ്‌ ബ്യൂറോയുടെ (National Crime Records Bureau) കണക്കുകള്‍ പറയുന്നത്‌, വിവിധ ആരോപണങ്ങളെച്ചൊല്ലിയാണ്‌ ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടക്കുന്നത്‌ എന്നാണ്‌. പൗരാവകാശ സംരക്ഷണ നിയമത്തിന്‍(Protection of Civil Rights Act) കീഴില്‍ വന്നിട്ടുള്ള കേസുകളുടെ വര്‍ദ്ധന 40 ശതമാനമാണ്‌. കൊലപാതകവും, ബലാത്സംഗവും, തട്ടിക്കൊണ്ടുപോകലും കൂടുതല്‍ക്കൂടുതല്‍ നേരിടേണ്ടിവരുന്നു ദളിതര്‍ക്ക്‌. മറ്റ്‌ ആക്രമണങ്ങള്‍, കവര്‍ച്ച എന്നിവക്കും അവര്‍ വിധേയരാവുന്നുണ്ട്‌.

വിദേശികളായ വിനോദസഞ്ചാരികള്‍ക്ക്‌ നേരിടേണ്ടിവരുന്ന ബലാത്സംഗവും, അവമതികളും ശ്രദ്ധയില്‍ പെടുന്നുവെന്നതും, അതിനെതിരെ പ്രതിഷേധം രൂപപ്പെടുന്നുവെന്നതും നല്ലതു തന്നെ. പക്ഷേ അതിനേക്കാളും എത്രയോ വര്‍ദ്ധിച്ച തോതില്‍ ദളിത്‌, ഗോത്ര സ്ത്രീകള്‍ നിത്യവും രാജ്യത്തിന്റെ പല ഭാഗത്തും അപമാനിക്കപ്പെടുന്നുണ്ട്‌ എന്നത്‌, തീര്‍ത്തും ദുഖകരമായ കാര്യമാണ്‌. രാജസ്ഥാനിലുണ്ടായ ഒരു ബലാത്സംഗത്തെ ‘ബഹുമാന‘പ്പെട്ട ഒരു ജഡ്ജ്‌ തള്ളിക്കളഞ്ഞത്‌, ഒരു നീചജാതിക്കാരിയെ ഒരിക്കലും ഉയര്‍ന്ന ജാതിക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ ഇടയില്ല എന്ന (അ)ന്യായപ്രമാണത്തിന്റെ ബലത്തിലായിരുന്നു.

17 ദളിതുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കുംഹര്‍ സംഭവത്തില്‍(4), സംഭവം നടന്ന് ഏഴുവര്‍ഷത്തിനുശേഷം മാത്രമാണ്‌ കേസ്സ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒരു വിദേശിയെ ആക്രമിച്ച സംഭവത്തില്‍ വെറും 14 ദിവസത്തിനുള്ളില്‍ കോടതി കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്തു. 14 വര്‍ഷമെന്നതുപോലും ദളിതരെ സംബന്ധിച്ചിടത്തോളം, നീതി ലഭിക്കാനുള്ള തീരെ കുറഞ്ഞ ഒരു കാലയളവായേക്കാം. ഇന്ത്യയിലെ സമ്പന്നരുടെ നാടായ മഹാരാഷ്ട്രയിലെ മുംബയില്‍, ഒരു ദളിത്‌ സ്ത്രീയെ അപമാനിച്ചതിന്‌ 14 യുവാക്കള്‍ക്ക്‌ അഞ്ചുദിവസം മാത്രമേ അഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നുള്ളു. ലത്തൂര്‍, നന്ദെദ്‌ സംഭവങ്ങളുമായി ഇതിനെ തുലനം ചെയ്യാവുന്നതാണ്‌. ലത്തൂര്‍(5) കേസില്‍ ഇരയായത്‌ ,കേവലം 14 വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടിയായിരുന്നു. നന്ദെദില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടത്‌ ഒരു ദളിത്‌ യുവാവും. മുസ്ലീം സമൂഹത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളില്ലായിരുന്നെങ്കില്‍, ലത്തൂരിലെ സംഭവം തേഞ്ഞുമാഞ്ഞുപോകാന്‍ ഇടയാകുമായിരുന്നു. ദളിതരെ വേട്ടയാടുന്ന വിവേചനം, അവരെ മരണാനന്തരവും പിന്തുടരുന്നു. ഗ്രാമങ്ങളിലെ ശ്മശാനങ്ങള്‍ അവര്‍ക്ക്‌ വിലക്കപ്പെട്ടതാണ്‌. സവര്‍ണ്ണര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മറവു ചെയ്യപ്പെടുന്ന മൃതദേഹങ്ങള്‍ പോലും ക്രൂരമായ വിദ്വേഷത്തിന്‌ ഇരയാവുന്നു. ഓരോ വര്‍ഷവും കഴിയുമ്പോള്‍ അവര്‍ക്കെതിരായ അക്രമങ്ങളുടെ സംഖ്യ വര്‍ദ്ധിക്കുകതന്നെയാണ്‌. ഈ പറഞ്ഞതൊന്നും, വിശേഷാധികാരങ്ങള്‍ നഷ്ടമാകുന്ന ഉന്നതജാതിക്കാര്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്നില്ല. 'വിരുദ്ധ ദിശയിലുള്ള വിവേചന'ത്തിന്റെ സിദ്ധാന്തക്കാര്‍ യഥാര്‍ത്ഥത്തില്‍, പ്രതിലോമപരമായ ആശയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്‌.


2008 ജനുവരി 18-ലെ ഹിന്ദുവില്‍, പി.സായ്‌നാഥ്‌ എഴുതിയ (Discrimination for Dummies.V.2008) എന്ന ലേഖനത്തിന്റെ പരിഭാഷ.

(1) Reverse Discrimination-എന്നതിന്റെ ഏകദേശ പരിഭാഷ

(2) മഹാരാഷ്ട്രയിലെ ഭാന്ദ്ര ജില്ലയിലെ ഖിര്‍ലാഞ്ചി ഗ്രാമത്തില്‍ 29 സെപ്തംബര്‍ 2006-ന്‍ ഭോട്ട്‌മാംഗ്‌ കുടുംബത്തിലെ അമ്മയെയും മകളെയും, രണ്ട്‌ ആണ്‍മക്കളെയും ഒരു സംഘം സവര്‍ണ്ണപ്രമാണിമാര്‍ കൊലപ്പെടുത്തി. കൊല്ലുന്നതിനുമുന്‍പ്‌, അമ്മയെയും മകളെയും മാനഭംഗത്തിന്‌ ഇരയാക്കുകയും ചെയ്തു.

(3) ഔറംഗബാദിലെ നന്ദെദ്‌ ഗ്രാമത്തില്‍ 2008 ജനുവരി 10-ന്‌ നടന്ന സംഭവം.

(4) 1992 ജൂണ്‍ 6-ന്‌, രാജസ്ഥാനിലെ ഭരത്‌പൂരില്‍, കുംഹര്‍ പട്ടണത്തില്‍ നടന്ന ദളിത്‌ കൂട്ടക്കൊല.

(5) 2008 ജനുവരി 6-ന്‌ മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും, കൊലപ്പെടുത്തുകയും ചെയ്ത സംഭവം.

Saturday, January 19, 2008

വാനരന്‍മാരുടെ കാര്യങ്ങള്‍*

ടെസ്റ്റ്‌ മാച്ച്‌ ജയിക്കാന്‍ അമ്പയര്‍മാരും ആസ്ത്രേലിയന്‍ കളിക്കാരും നടത്തിയ അവിഹിതവേഴ്ച കണ്ടില്ലെന്നു വെക്കാന്‍ സിഡ്‌നിയിലെ ക്രിക്കറ്റ്‌ കളിയുടെ ടി.വി ദൃശ്യങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും, സാധിക്കില്ലായിരിക്കാം. പക്ഷേ, കറുത്തവര്‍ക്കും, ആദിവാസികള്‍ക്കും, ദളിതര്‍ക്കുമെതിരെയുള്ള ഇന്ത്യയുടെ പുരാതനവും, ചരിത്രപരവും കാലികപ്രസക്തിയുമുള്ള വംശാഹന്തയെ ദേശാഭിമാനത്തിന്റെയുമുള്ളില്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്‌ എന്തായാലും ഒരു നല്ല കാര്യമല്ല.

ഇത്‌ ഭാജിയുടെ (ഹര്‍ഭജന്‍)തോല്‍വി മാത്രമല്ല. സിഡ്‌നിയില്‍ വെച്ച്‌ അയാള്‍ 'കുരങ്ങന്‍' എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞുവോ എന്നതും തര്‍ക്കമുള്ള സംഗതിയാണ്‌. ഏതെങ്കിലുമൊരു ഭാഗത്തെ ന്യായീകരിക്കാന്‍ തക്കവണ്ണമുള്ള ശക്തമായ തെളിവൊന്നും ഏതായാലും നമ്മുടെ കയ്യിലില്ല. പക്ഷേ, ഇന്ത്യയില്‍ നിലനില്‍ക്കുന്ന വംശീയത രാജ്യത്തിന്റെ ഒരു തീരാശാപമാണ്‌. വംശമഹിമയെക്കുറിച്ചുള്ള ആര്യ-ബ്രാഹ്മണ പാരമ്പര്യങ്ങളുടെ ഈ ശേഷപത്രത്തെ, കൊളോണിയലിസം സഹായിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ക്രീമുകളുടെയും പൗഡറുകളുടെയും "വെള്ള'മൂല്യങ്ങളെ ആശയങ്ങളുടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ വിറ്റു കാശാക്കുന്ന ബഹുരാഷ്ട്രകുത്തകകളും ചെയ്യുന്നത്‌ മറ്റൊന്നല്ല.

ബറോഡയില്‍വെച്ച്‌, സൈമണ്‍ എന്ന കളിക്കാരനെ അയാളുടെ ബാഹ്യരൂപത്തിന്റെ പേരില്‍ കാണികള്‍ അധിക്ഷേപിക്കുകയും, അയാളിലെ കരീബിയന്‍-ആഫ്രിക്കന്‍ രക്തം രോഷം കൊണ്ടതും ഇതിന്റെ ഏറ്റവുമൊടുവിലത്തെ വൃത്തികെട്ട തെളിവാണ്‌. ഈ അധിക്ഷേപിച്ച ആളുകള്‍തന്നെ, കറുത്തവര്‍ഗ്ഗക്കാരാണെന്നത്‌, അതായത്‌, വെളുത്ത നിറത്തിന്റെ സൗന്ദര്യശാസ്ത്രത്തെ ആഭ്യന്തരവത്ക്കരിച്ചവരായിരുന്നുവെന്നത്‌, ഈ തമാശയെ മനസ്സിലാക്കാനോ ന്യായീകരിക്കാനോ ആവാത്ത ഒന്നാക്കുകയും ചെയ്യുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ നമ്മുടെ കളിക്കാര്‍ കാണികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കാതിരുന്നത്‌? അഥവാ, ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റത്തെ പരസ്യമായി അപലപിക്കാതിരുന്നതും, അതുവഴി സൈമണ്‍സുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതിരുന്നതും? അവരതല്ലേ ചെയ്യേണ്ടിയിരുന്നത്‌? അവരത്‌ ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും സിഡ്‌നി സംഭവിക്കുമായിരുന്നില്ല. തങ്ങളുടെ അതിമാനുഷ പദവിയുടെ ബലത്തില്‍, നമ്മുടെ കളിക്കാര്‍ വംശീയതയെ എതിര്‍ക്കാനും അതിനെ മുളയില്‍തന്നെ നുള്ളിക്കളയാനും ശ്രമിച്ചിരുന്നുവെങ്കില്‍, തന്റെ ഉള്ളില്‍ അബോധമായി നിലനിന്നിരുന്ന ഇന്ത്യാ-വിരുദ്ധ വികാരം തുറന്നുവിടാന്‍ സ്വയം ഒരു കരീബിയനായിരുന്ന ആ സ്റ്റീവ്‌ ബക്ക്‍നറിന്‌ ഒരിക്കലും സാദ്ധ്യമാവുകയുമില്ലായിരുന്നു.

ഇത്രയും പറഞ്ഞത്‌, ആസ്ത്രേലിയക്കാരുടെ കളിക്കളത്തിലെ പെരുമാറ്റത്തെയോ, ആസ്ത്രേലിയക്കാര്‍ ഒരിക്കലും തെറ്റായ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കില്ലെന്ന മട്ടിലുള്ള അമ്പയര്‍മാരുടെ പ്രത്യക്ഷമായ പക്ഷപാതത്തെ ന്യായീകരിക്കാനോ അല്ല. ലോകക്രിക്കറ്റ്‌ എടുത്താല്‍,തങ്ങളുടെ തൊലിയുടെ നിറത്തെക്കുറിച്ച്‌ ഒരു മാത്രപോലും ബോധവാന്‍മാരാവാതെ, വികസിതരാജ്യത്തെ കളിക്കാരാണ്‌ മറ്റു രാജ്യങ്ങളിലെ കളിക്കാരേക്കാള്‍ കൂടുതല്‍ സത്യസന്ധന്‍മാരെന്നു കരുതുന്ന അമ്പയര്‍മാര്‍, കേവലം ബക്‌ക്‍നറിലും ബെന്‍സണിലും ഒതുങ്ങുന്നില്ല എന്നത്‌ നിര്‍ഭാഗ്യകരമാണ്‌.

എന്താണ്‌ വംശീയത? വംശബോധം മാത്രമല്ല അത്‌. ജുഗുപ്സാവഹമായ അജ്ഞതമൂലം, ഒരു സമൂഹത്തെ മുഴുവന്‍, ന്യൂനവത്ക്കരണത്തിലൂടെയും, വക്രോക്തിയിലൂടെയും മൊത്തത്തില്‍ സാമാന്യവത്ക്കരിക്കുന്ന ഒരു പ്രവര്‍ത്തനമാണ്‌ വംശീയതയുടെ കാതല്‍. ചുരുക്കം ചില മുസ്ലീമുകളുടെ തീവ്രവാദത്തിന്റെ പേരില്‍ എല്ലാ മുസ്ലീമുകളെയും ഭീകരവാദികളായും, എല്ല ജൂതരെയും പണക്കൊതിയന്‍മാരായും, എല്ലാ ഹിന്ദുക്കളെയും വക്രബുദ്ധികളായും, എല്ലാ സിഖുകാരേയും മന്ദബുദ്ധികളായും ചിത്രീകരിക്കുമ്പോള്‍ നമ്മള്‍ വംശീയതയുടെ ചതുപ്പുനിലങ്ങളിലാണ്‌ താഴുന്നത്‌. മാത്രമല്ല, ഈ രാജ്യത്തെ പ്രബലമായ ഒരു മതം, എങ്ങിനെയാണ്‌ ജാതിയുടെ അടിസ്ഥാനത്തില്‍ ഒരു വലിയ ജനവിഭാഗത്തെ, നൂറ്റാണ്ടുകളോളം അടിമകളാക്കി നിലനിര്‍ത്തുകയും, സ്വത്തിന്റെയും, വിജ്ഞാനത്തിന്റെയും സമ്പാദനത്തില്‍നിന്ന് അവരെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തുകയും ചെയ്തതെന്ന് മനസ്സിലാക്കുമ്പോള്‍, വംശീയതയെക്കുറിച്ചുള്ള ഒരു ശരിയായ ചിത്രം നമുക്ക്‌ ലഭിക്കും.

ഹര്‍ഭജനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ ശരിയായിരിക്കില്ല. നമ്മളെല്ലാം ഇതില്‍ കൂട്ടുപ്രതികളാണ്‌. ആദിമജനതയെ കൂട്ടത്തോടെ ഉന്മൂലനം ചെയ്ത്‌, അവരുടെ മക്കളെ അവരില്‍നിന്നും അകറ്റി വെള്ളക്കാരാക്കി പരിവര്‍ത്തനം ചെയ്യിപ്പിച്ച ആസ്ത്രേലിയയില്‍ മാത്രമല്ല, നമ്മുടെ ഈ രാജ്യത്തും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍തന്നെയും, വംശീയത നിലനില്‍ക്കുകയും, തഴച്ചു വളരുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യബോധംകൊണ്ടു മാത്രമേ നമുക്ക്‌ പ്രതിക്രിയ ചെയ്യാനാകൂ.

ഒരു പക്ഷേ പൂര്‍ണ്ണമായും വെള്ളക്കാര്‍ മാത്രം അടങ്ങുന്ന ഒരു ക്രിക്കറ്റ്‌ ടീമാകുമായിരുന്ന ആസ്ത്രേലിയന്‍ സംഘത്തില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‌ ഇടം ലഭിച്ചു എന്നതിനെ, വര്‍ണ്ണവിവേചനത്തിനെതിരായി ആ നാട്ടില്‍ നടന്ന, ഇപ്പോഴും നടക്കുന്ന നിരവധി പ്രക്ഷോഭങ്ങങ്ങള്‍ക്കു ലഭിച്ച ഒരു അപൂര്‍വ്വ ശ്രദ്ധാഞ്ജലി എന്ന നിലയിലാണ്‌ വീക്ഷിക്കേണ്ടത്‌. അതു മാത്രമല്ല, വംശീയതക്ക്‌ പുകള്‍പെറ്റ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍പ്പോലും, വര്‍ണ്ണപരമായ മുന്‍ഗണനയുടെ നെടുംകോട്ടകള്‍ ആദ്യം തകര്‍ന്നു വീണത്‌, കായിക-വിനോദ രംഗങ്ങളിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌. അടിച്ചമര്‍ത്തപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും രാഷ്ട്രീയ-സാമ്പത്തിക അധികാരങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ്‌ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ ഉണ്ടാവുക.

ഏതുവിധേനയും 'കളിയില്‍ ജയിക്കുക' എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി, തന്റെ ടീമിലെ വെള്ളക്കാരായ മറ്റു കളിക്കാരുടെ മൂര്‍ഖതയെ സ്വാംശീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരെയും ചിലപ്പോള്‍, ചില ഘട്ടങ്ങളില്‍ കണ്ടെന്നു വരാം. പക്ഷേ അത്‌ ആസ്ത്രേലിയന്‍ കളിക്കാരുടെ മാത്രം സ്വഭാവവൈചിത്ര്യമൊന്നുമല്ല. ഇന്ത്യക്കാരായ നമ്മളും പലപ്പോഴും ഇതേ മട്ടില്‍ 'രക്തദാഹി'കളായിരുന്നിട്ടില്ലേ?

ദേശഭിമാനമെന്നത്‌ വംശീയതയുടെ മറ്റൊരു തരത്തിലുള്ള പ്രതിഫലനം തന്നെയാണ്‌. "എന്റെ രാജ്യം മാത്രമാണ്‌ ശരി" എന്ന് ശഠിക്കുന്നവനില്‍നിന്ന്, 'എന്റെ നിറമാണ്‌ നല്ലത്‌', 'എന്റെ ജാതിയാണ്‌ ശ്രേഷ്ഠം', 'എന്റെ മതമാണ്‌ ഉത്കൃഷ്ഠം' എന്നൊക്കെയുള്ള അസംബന്ധങ്ങളിലേക്ക്‌ അധികം ദൂരമൊന്നുമില്ല.

ഇനി കുരങ്ങുകളെക്കുറിച്ചാണെങ്കില്‍, നമ്മളെല്ലാം ഒന്നുകില്‍ കുരങ്ങന്‍മാര്‍ തന്നെയാണ്‌, അഥവാ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍മാരായി അധപ്പതിച്ചുകഴിഞ്ഞ പഴയ വാനരന്‍മാര്‍. തങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമിയെതന്നെ ഇല്ലാതാക്കാന്‍ സമൂര്‍ത്തമായ കാര്യപരിപാടികള്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന (ഈ പ്രയോഗത്തില്‍ ഫലിതം തീരെയില്ല) ഒരു ജീവിവര്‍ഗ്ഗം.

ഇതില്‍ തെല്ലെങ്കിലും ലജ്ജാബോധം നമുക്ക്‌ തോന്നുന്നുവെങ്കില്‍, വംശീയതക്കുള്ള ഒരു നല്ല മറുമരുന്നാവും അത്‌.



ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ജനുവരി 12 ലക്കത്തില്‍, ആനന്ദ് പട്‌വര്‍ദ്ധന്‍ എഴുതിയ ലേഖനം.
പരിഭാഷ - രാജീവ് ചേലനാട്ട്

Sunday, January 13, 2008

വാലൈന്റൈന്‍ തെരുവിലെ ഒരു മരണം*

തന്റെ ചെറിയ ന്യൂ ഇംഗ്ലണ്ട്‌ പട്ടണത്തിലെ വളരെയധികം ആളുകളെയൊന്നും ഫ്രാങ്കിന്‌ പരിചയമുണ്ടായിരുന്നില്ല. നല്ല പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ഏതാണ്ട്‌ എണ്‍പതിനോടടുത്ത്‌. വാലന്റൈന്‍ സ്ട്രീറ്റിലെ ഒരു ചെറിയ വീട്ടിലായിരുന്നു ഫ്രാങ്ക്‌ താമസിച്ചിരുന്നത്‌.

ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ടെന്ന് ഫ്രാങ്ക്‌ പറഞ്ഞുവെങ്കിലും, ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. യുദ്ധവിരുദ്ധ റാലിയില്‍ പങ്കെടുത്തതിന്‌ എന്നെ അറസ്റ്റുചെയ്ത വാര്‍ത്ത ചില പത്രങ്ങളില്‍ വന്നിരുന്നു. അതിനുശേഷം അയാള്‍, കുറെ വര്‍ഷങ്ങളോളം, മുടക്കം വരാതെ ഇടക്കിടക്ക്‌ എന്നെ ഫോണില്‍ വിളിക്കും. ചിലപ്പോള്‍, ചില ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മൂപ്പരുടെ ഫോണ്‍ വരാതാവുമ്പോള്‍ ഞാന്‍ അങ്ങോട്ടും ഒന്നു വിളിക്കും. മറ്റൊന്നിനുംവേണ്ടിയിട്ടല്ല. സുഖമായിരിക്കുന്നില്ലേ എന്നറിയാന്‍.

ഫോണ്‍സംഭാഷണത്തില്‍നിന്നുപോലും അദ്ദേഹത്തിന്റെ മാന്യത തിരിച്ചറിയാനാകുമായിരുന്നു. അസാമാന്യമായ ബുദ്ധിവൈഭവവും. പഠിപ്പും ലോകപരിചയവുമുള്ള ഒരാളുടെ മട്ടിലായിരുന്നു മൂപ്പരുടെ സംസാരം. രഹസ്യം നിറഞ്ഞ ഒരു ഭൂതകാലം ഉണ്ടോ എന്നു പോലും ഞാന്‍ സംശയിച്ചിരുന്നു. ഒരു പക്ഷേ റിട്ടയര്‍ ചെയ്ത ഒരു സി.ഐ.എ ഉദ്യോഗസ്ഥനോ, അതുമല്ലെങ്കില്‍, ഡോക്ടറോ, മനശ്ശാസ്ത്രജ്ഞനോ ആയിരുന്നിരിക്കാം അദ്ദേഹമെന്നും എനിക്ക്‌ തോന്നിയിരുന്നു. തന്നെക്കുറിച്ച്‌ എന്തെങ്കിലും സംസാരിക്കാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു ഫ്രാങ്ക്‌.

വാട്ടര്‍ഗേറ്റ്‌ സംഭവത്തിന്റെ കാലത്ത്‌ അയാള്‍ വാഷിംഗ്‌ടണിലായിരുന്നു താമസിച്ചിരുന്നതത്രെ. ഒരു വലിയ സ്വപ്നം അയാള്‍ക്കുണ്ടായിരുന്നു. വാട്ടര്‍ഗേറ്റിനെക്കുറിച്ച്‌ താനെഴുതാന്‍പോകുന്ന പുസ്തകത്തിന്‌ ഒരു പ്രസാധകനെ കണ്ടെത്തുക എന്നതായിരുന്നു അത്‌. സാഹചര്യങ്ങള്‍ തീരെ അനുകൂലമല്ലാതിരുന്നിട്ടും, ജീവിതത്തിന്റെ ഈ സായാഹ്നകാലത്തും ഇത്ര വലിയ ഒരു പഴയ സ്വപ്നത്തെ കയ്യൊഴിയാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം എന്നെ ശരിക്കും വിസ്മയിപ്പിച്ചിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടിക്കൂടിവന്ന്, ആകെയുണ്ടായിരുന്ന ടെലിവിഷനും വിറ്റ്‌, പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു റേഡിയോയും ടെലിഫോണും മാത്രം ബാക്കി വന്നപ്പോഴും, ഫ്രാങ്ക് ശുഭാപ്തിവിശ്വാസം കൈവിട്ടില്ല. എന്തെങ്കിലും കഴിച്ചുവോ എന്ന് ഞാന്‍ ഇടയ്ക്ക്‌ വിളിച്ചു ചോദിക്കുമ്പോഴൊക്കെ, ഉവ്വെന്നും, തന്നെക്കുറിച്ച്‌ അധികം വേവലാതിപ്പെടരുതെന്നും പറഞ്ഞ്‌ എന്നെ സമാശ്വസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.

മൂപ്പരെ ഒരിക്കല്‍ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കണമെന്ന് ഞാന്‍ പലകുറി വിചാരിച്ചിരുന്നു. ഓരോരോ തിരക്കു കാരണം അതൊരിക്കലും നടന്നതുമില്ല. കഴിഞ്ഞ വെള്ളിയാഴ്ച പത്രത്തില്‍ ചരമക്കോളത്തില്‍ ഫ്രാങ്കിന്റെ പേര്‍ കണ്ടു. വാലെന്റൈന്‍ സ്ട്രീറ്റിലെ എന്റെ പ്രിയ സുഹൃത്ത്‌ പോയിരിക്കുന്നു. സെലസ്റ്റിന്‍ വെല്‍ക്കാസ്‌ എന്നായിരുന്നുവത്രെ അയാളുടെ യഥാര്‍ത്ഥ പേര്‌. പക്ഷേ എനിക്കെന്നും അയാള്‍ 'ഫ്രാങ്ക്‌' ആയിരുന്നു. മരിക്കുമ്പോള്‍ ആരും അടുത്തുണ്ടായിരുന്നില്ലെന്നു തോന്നുന്നു, ജീവിതത്തിന്റെ സായന്തനം ചിലവഴിച്ചപോലെ, ഒറ്റക്ക്‌, ഒരു കുടുസ്സുമുറിയില്‍.

ഫ്രാങ്കിന്റെ ദേഹം മറവുചെയ്തു കഴിഞ്ഞതായി അന്വേഷണത്തില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. അയാള്‍ക്കുവേണ്ടി ഒരു പൂവുപോലും എനിക്ക്‌ ആ ദേഹത്ത്‌ വെക്കാന്‍ കഴിഞ്ഞതുമില്ല.

അനാഥനായി മരിക്കേണ്ടിവരിക എന്നത്‌ ദു:ഖകരമായ ഒന്നാണ്‌. അതിലും ദു:ഖകരമായ കാര്യമാണ്‌ ഈ കാണുന്ന ചെറിയ ചെറിയ പട്ടണങ്ങളിലും, വലിയ നഗരങ്ങളിലും, ജീവിതത്തിന്റെ അവസാനകാലം ഒറ്റക്ക്‌ ജീവിച്ചുതീര്‍ക്കേണ്ടിവരിക എന്നത്‌. എന്റെ ആ സുഹൃത്തിനെപ്പോലെ, ഏതെങ്കിലും ചെറിയ വീടുകളിലോ, ആതുരാലയങ്ങളിലോ ഒറ്റക്ക്‌ ജീവിച്ചും മരിച്ചും എത്രപേര്‍, അദൃശ്യരായി... എവിടെയൊക്കെ...

വികസിതരാജ്യമെന്ന് അഹങ്കരിച്ചിട്ടും സഹാനുഭൂതിയുള്ള ഒരു സമൂഹമായി മാറാന്‍ ഇനിയും അമേരിക്കക്ക്‌ ആയിട്ടില്ല എന്നത് എത്ര വിരോധാഭാസമാണ്. അമേരിക്കയെ അപേക്ഷിച്ച്‌ അത്ര വികസിതമല്ലാത്ത മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതുമാണ്‌. കുട്ടികളേയും മുതിര്‍ന്നവരേയും കരുണയോടെ കാണാനും, സ്നേഹിക്കാനും, നമ്മള്‍ എന്നാണ് പഠിക്കുക?




*റോസ്‌ മേരി ജകോവ്‌സ്‌കിയുടെ (Rosemarie Jackowski) ലേഖനം.
യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്‌ നിരവധി തവണ ജയില്‍ശിക്ഷയും, തുടര്‍ച്ചയായ പ്രോസിക്യൂഷനുകളും നേരിടേണ്ടിവന്നിട്ടുള്ള ആക്റ്റിവിസ്റ്റും, പത്രപ്രവര്‍ത്തകയുമാണ് വന്ദ്യവയോധികയായ റോസ്‌ മേരി. യുദ്ധവിരുദ്ധ പ്രവര്‍ത്തനത്തിനുപുറമെ, യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കല്‍, വന്‍‌കിട അഗ്രോ കോര്‍പ്പറേഷനുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതുക, കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനം എന്നിങ്ങനെ, വിവിധ രംഗങ്ങളില്‍ സജീവമായി നില്‍ക്കുന്നു ഇപ്പോഴും ഇവര്‍.

Saturday, January 12, 2008

വിലക്കപ്പെടേണ്ട ഒരു സന്ദര്‍ശനം

ഐക്യ അറബിനാട്ടിലെ ഗള്‍ഫ് ന്യൂസ് എന്ന പത്രം തികച്ചും അവസരോചിതമായ ഒരു പത്രധര്‍മ്മം അനുഷ്ഠിച്ചിരിക്കുന്നു. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പായിരുന്നെങ്കില്‍ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും ആകുമായിരുന്നില്ലാത്ത ഒരു കാര്യമാണ് അവര്‍ ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെ വളര്‍ത്തുനായ്ക്കളെപ്പോലും ‘ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തുന്ന’വര്‍ത്തമാന പത്രങ്ങളുടെ നിത്യേനയെന്നോളമുള്ള‘സുപ്രഭാത‘ങ്ങള്‍ക്കിടയിലാണ് ഗള്‍ഫ് ന്യൂസ്, ബുഷിനുള്ള ഒരു കത്ത്, ഒരു തിലകക്കുറിപോലെ അതിന്റെ നെറുകയില്‍തന്നെ ചാര്‍ത്തി, ഇന്നലെ (11.01.2008)രംഗത്തു വന്നിരിക്കുന്നത്.

പരിമിതികള്‍ക്കകത്തുനിന്നായിട്ടുപോലും, വ്യക്തവും സത്യസന്ധവുമായ പത്രധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു ഗള്‍ഫ് ന്യൂസ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ജനുവരി 9-ന്, The Agonist-ല്‍, എഴുതിയ ഒരു വ്യക്തിഗത ഡയറിക്കുറിപ്പിന്റെ ലിങ്ക് താഴെ.

http://agonist.org/rajeeve_chelanat/20080109/the_killer_comes_to_uae

Tuesday, January 8, 2008

എയര്‍ടെല്ലും എം.ടിയും

എയര്‍ടെല്ലിന്റെ പരസ്യം.ഏതോ അതിര്‍ത്തികളെ വേര്‍തിരിക്കുന്ന രണ്ടു മുള്ളുവേലികള്‍ക്കിടയിലെ, ഭാഗം വെക്കാത്ത, 'ഭൂമിയുടെ സ്വന്തം' ഇത്തിരി സ്ഥലത്ത്‌ നുഴഞ്ഞുകയറി, ഉത്സാഹത്തോടെ പന്തു കളിക്കുന്ന കുട്ടികള്‍. മുതിര്‍ന്ന വിഡ്ഢികള്‍ തീര്‍ത്ത അതിര്‍ത്തികളുടെ 'അരുതു'കളെ, കുസൃതിച്ചിരിയോടെ മറികടക്കുന്ന ചെറുധൈര്യങ്ങള്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടിയുമായി എന്‍.പി.വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗം. ചാലക്കുടിയിലെ പാലപ്പിള്ളി ഭാഗത്ത്‌ ഉദ്യോഗം നോക്കുന്ന ഭര്‍ത്താവിനെ കാണാന്‍, കൂടല്ലൂരില്‍നിന്ന് പാലപ്പള്ളി വരെ നടന്നു പോകുന്ന, എം.ടി.യുടെ അമ്മയെക്കുറിച്ച്‌. എം.ടി യുടെ തന്നെ വരികളില്‍:

"അന്നൊന്നും വേലിയില്ല. മതിലില്ല. ആര്‍ക്കും ഏതു പറമ്പിലൂടെയും പോകാം. ആരും ചോദിക്കില്ല. പരിചയമില്ലാത്ത വീടുകളാണെങ്കിലും അവിടെ കയറി ഇരിക്കാം. വിശ്രമിക്കാം. അവര്‍ വെള്ളമൊക്കെ കൊടുക്കും...."

ഏതു നാടിനെക്കുറിച്ചുള്ള സ്വപ്നത്തിന്റെ ഞാറുകളാണ്‌ നമ്മുടെ എം.ടിയും എയര്‍ടെല്ലിന്റെ ആ വിഷ്വലൈസറും നമ്മുടെ ഉള്ളില്‍ നടുന്നത്‌? ഏതു കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പുകളാണ്‌? ഏതാണ്‌? എവിടെയാണ്?

Monday, January 7, 2008

സോഷ്യലിസമോ? അതെന്താണ്‌?

അങ്ങിനെ സോഷ്യലിസമെന്ന 'പൊട്ടി' പുറത്തായി. മുതലാളിത്തത്തിന്റെ 'ശീവോതി' അകത്തും. കൂജയിലെ അവസാനതുള്ളിയും കുടിച്ച്‌ വറ്റിച്ച്‌*, വിപ്ലവബാബുമാര്‍ പ്ലീനമാടി നടന്നുപോകുന്നു. നടന്നുശീലിച്ച വരമ്പുകള്‍ ഇനി വേണ്ട. വേണ്ടത്‌, സംസ്ഥാനത്തിന്റെ വികസനമാണ്‌. വികസനം വ്യവസായത്തിലൂടെ മാത്രമേ വരൂ. വ്യവസായത്തിനാകട്ടെ വേണ്ടത്‌ പണമാണ്‌. പണമുണ്ടാക്കാന്‍ പറ്റിയ ഒറ്റമൂലി സോഷ്യലിസമല്ല. അതിന്‌ മുതലാളിത്തം വേണം. പുതിയ വരമ്പ്‌. ബംഗാളി ഭദ്രലോകത്തിന്റെ പുതിയ മാനിഫെസ്റ്റൊ.

ഏതു വരമ്പിലൂടെയാണ്‌ ബാബുമാര്‍ നടക്കുന്നത്‌? ഇത്രകാലവും നടന്നതും, മറ്റുള്ളവരെ നടത്തിക്കാന്‍ ശ്രമിച്ചതും? സംസ്ഥാനത്തിന്റെ വികസനത്തെ സോഷ്യലിസത്തിന്റെ നിരാസവുമായി ബന്ധപ്പെടുത്തിയതിന്റെ അശ്ലീലത തിരിച്ചറിയാതിരിക്കാന്‍ പാകത്തില്‍, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നൊഴിയാതെ മന്ദബുദ്ധികളാണെന്ന് കരുതിയോ ബാബുമാര്‍? ഏത്‌ മാനിഫെസ്റ്റോയില്‍നിന്നാണ്‌ ഇവര്‍ മാര്‍ക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്‌?

കടുത്ത കമ്മ്യൂണിസ്റ്റു വിരോധികള്‍പോലും സോഷ്യലിസമെന്ന ആശയത്തെ കാണുന്നത്‌, ഇന്നല്ലെങ്കില്‍ നാളെ സമൂഹം എത്തിച്ചേരേണ്ട ഒരു സാമൂഹ്യ വ്യവസ്ഥ എന്ന നിലയ്ക്കാണ്‌. എളുപ്പത്തിലൊന്നും നേടാവുന്ന ഒരു അവസ്ഥയല്ല അത്‌ എന്ന് നമുക്ക്‌ ബോദ്ധ്യവുമുണ്ട്‌. ഓരോരൊ ചുവടുകളായി നടന്നടുക്കേണ്ടുന്ന ഒരു ലക്ഷ്യം. മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പു തന്നെ ആത്യന്തികമായി ആ ഒരു ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ഉട്ടോപ്പ്യന്‍ സംഹിതയൊന്നുമല്ല അത്‌. അസമത്വങ്ങളില്‍നിന്നുള്ള ഒരു മോചനമെന്നത്‌, ഏതൊരു മനുഷ്യജീവിയുടെയും സഹജമായ സ്വപ്നം തന്നെയാണ്‌. പുതിയ കാലത്തില്‍ ആ സ്വപ്നത്തിന്റെ പ്രസക്തി ഏറുകതന്നെയാണ്‌ ചെയ്യുന്നത്‌. കേവലം ഒരു പാത മാത്രമേ ആ ലക്ഷ്യത്തിലേക്കുള്ളു എന്നിടത്തുമാത്രമാണ്‌ ഇതുവരെ അഭിപ്രായങ്ങള്‍ ഏറ്റുമുട്ടിയിരുന്നത്‌. ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ സമ്പത്തും, അതുവഴി, അധീശത്വവും കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചുള്ള ആധുനിക മനുഷ്യസമൂഹത്തിന്റെ ഭയാശങ്കകളില്‍നിന്നാണ്‌ സോഷ്യലിസമെന്ന ആശയത്തിന്റെയും ലക്ഷ്യത്തിന്റെയും പിറവി. സമ്പത്തും, അധികാരവും തീരെ ചെറിയ ഇടങ്ങളില്‍ കേന്ദ്രീകരിക്കുന്ന ആ അവസ്ഥയും അതിനെക്കുറിച്ചുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ക്കണ്ഠകളും ഇന്ന് കൂടുതല്‍ക്കൂടുതല്‍ രൂക്ഷമാവൂമ്പോള്‍, ലക്ഷ്യത്തിലെത്താനുള്ള സുഗമമായ വരമ്പുകള്‍ അന്വേഷിക്കുകയാണ്‌ ചെയ്യേണ്ടത്‌.

ഇവിടെ ബംഗാളി ബാബുമാര്‍ അത്തരം അന്വേഷണങ്ങളിലേക്ക്‌ എത്തിയില്ലെന്നു മാത്രമല്ല, തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ലക്ഷ്യവും മാര്‍ഗ്ഗവും അതീവ ലാഘവത്തോടെ തിരഞ്ഞെടുക്കുകകൂടി ചെയ്തിരിക്കുന്നു. കേരളത്തിലും ഇതേ ലാഘവബുദ്ധിതന്നെയാണ്‌ ഇടതുപക്ഷത്തെ പൊതുവായി ഭരിക്കുന്നത്‌.

സംസ്ഥാനത്തിന്റെ വികസനത്തെയും വ്യവസായവത്ക്കരണത്തെയും എവിടെ ആരാണ്‌ എതിര്‍ത്തത്‌? വികസനത്തെക്കുറിച്ച്‌ പുത്തന്‍ ഉദാരവത്ക്കരണസിദ്ധാന്തികള്‍ പുലര്‍ത്തുന്ന നിലപാടിനോടും, ഒരേ സമയം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ നാശോന്മുഖമാക്കുന്നതും, ദേശീയ വളര്‍ച്ചയുമായി പുലബന്ധംപോലുമില്ലാത്തതുമായ വ്യവസായവത്ക്കരണത്തോടുമാണ്‌ നമ്മുടെ ഇടതു-വലത്‌ രാഷ്ട്രീയ നിലപാടുകള്‍ കലഹിക്കേണ്ടത്‌. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയെതന്നെയാണ്‌ അത്തരം കലഹങ്ങള്‍ ബലപ്പെടുത്തുക.

അതിനു പകരം, വികസനത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും യാഥാസ്ഥിതിക വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്‌, തങ്ങളുടെ വര്‍ഗ്ഗാധിഷ്ഠിതമായ കാഴ്ചപ്പാടുകളിലും തദനുസൃതമായ നിലപാടുകളിലും പ്രതിലോമപരമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്‌ ഇന്ത്യയിലെ പ്രധാന ഇടതുപക്ഷങ്ങള്‍. ജ്യോതിബസുവും, ബുദ്ധദേവും ബംഗാളില്‍ പരസ്യമായി ഉദ്‌ഘോഷിക്കുന്നതും നടപ്പില്‍ വരുത്തുന്നതും, കേരളത്തിലെ ഇടതുപക്ഷം മെല്ലെമെല്ലെ ഏറ്റെടുത്തുകൊണ്ടിരിക്കുന്നതും ഇതേ പ്രവൃത്തിതന്നെയാണ്‌. അതിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ്‌ സോഷ്യലിസത്തെക്കുറിച്ചുള്ള ബസുവിന്റെ വെളിപാടുകള്‍.

സോഷ്യലിസത്തെ പലരീതിയിലും വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും പല കാലങ്ങളിലായി നടന്നിട്ടുണ്ട്‌, പ്ലേറ്റോയുടെ ചിന്തകളില്‍പ്പോലും അതിന്റെ ആദ്യകിരണങ്ങള്‍ കാണാം. മൂറിന്റെയും, റൂസ്സോയുടെയും, റോബര്‍ട്ട്‌ ഓവന്റെയും, പ്രൂധോണിന്റെയും, മാര്‍ക്സ്‌-എംഗല്‍സിന്റെയും, റോസാ ലക്സംബര്‍ഗിന്റെയും, ഹെര്‍ബര്‍ട്ട്‌ മോറിസണിന്റെയും, ഗ്രാംഷിയുടെയുമൊക്കെ കയ്യൊപ്പുകള്‍ അവയില്‍ പലയിടത്തും കാണുകയും ചെയ്യാം. കടുത്ത വലതുപക്ഷം മുതല്‍, തീവ്രമായ ഇടതുവരെ, സോഷ്യലിസത്തെക്കുറിച്ചുള്ള നിരവധി ചിന്തകള്‍ ചരിത്രത്തില്‍ ചിതറിക്കിടപ്പുണ്ട്‌. സോഷ്യല്‍ ഡെമോക്രാറ്റുകളും, മിതവാദികളും, അരാജകവാദികളും, ഉട്ടോപ്പ്യന്‍ ചിന്തകരും ഒക്കെയായി നിരവധി ചിന്തകര്‍, അവരുടെ യുക്തിബോധങ്ങള്‍. ഇന്ത്യയിലായാലും, റാം മനോഹര്‍ ലോഹ്യ, എം.എന്‍. റോയി, അശോക്‌ മേത്ത, നെഹ്രു എന്നിവരൊക്കെ സോഷ്യലിസത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുടെ പ്രതിനിധികളാണ്‌. അവരൊന്നും സോഷ്യലിസമെന്ന ആശയത്തെ തള്ളിപ്പറഞ്ഞിട്ടില്ല. കൂട്ടിച്ചേര്‍ക്കലിനോ, പുനരാവിഷ്ക്കരത്തിനോ, ഉള്ള ശ്രമങ്ങളാണ്‌ ആണ്‌ അവരൊക്കെ നടത്തിയത്‌. ഇവിടെയാകട്ടെ, മാര്‍ക്സിസ്റ്റെന്നു ചമഞ്ഞു നടന്നിരുന്ന നമ്മുടെ ആധുനിക ആചാര്യന്‍മാര്‍ ആ ആശയത്തെതന്നെയാണ്‌ ബലികഴിച്ചിരിക്കുന്നത്‌. എന്നിട്ട്‌ അതിനു പകരം വെക്കുന്നതോ, മാര്‍ക്സ്‌ ശരിയായ രീതിയില്‍ വിലയിരുത്തിയപോലെ, സ്വന്തം നാശം ഉദരത്തില്‍ ചുമക്കാന്‍ ചരിത്രപരമായി വിധിക്കപ്പെട്ട മുതലാളിത്തമെന്ന തത്ത്വസംഹിതയെയും. പല പാശ്ചാത്യരാജ്യങ്ങളും മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണ്‌ നമ്മുടേത്‌. ഒരു മറുസാദ്ധ്യത തേടുകയാണവര്‍. സംഘടിതപ്രസ്ഥാനങ്ങളിലൂടെയും അല്ലാതെയും. വളര്‍ന്നുവരുന്ന ജനാധിപത്യ-സോഷ്യലിസ്റ്റ്‌ സാമൂഹ്യക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവാത്തവിധം ലോകം മാറിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ്‌ ആഗോളീകരണത്തിന്റെ പ്രച്ഛന്നവേഷത്തിലൂടെയും ജീര്‍ണ്ണിച്ച സാമ്രാജ്യത്വത്തിന്റെ ആ പഴകിത്തേഞ്ഞ പയറ്റുമുറകളിലൂടെയും മുതലാളിത്തം ജീവന്മരണ പോരാട്ടം നടത്തുന്ന കാഴ്ച്ച നാം കാണുന്നതും, അതിന്റെ വക്താക്കളായി, യാഥാസ്ഥിതികബ്രാഹ്മണ്യവും, ദേവതാസങ്കല്‍പ്പവും ഒരുകയ്യിലും, ഉപജീവന കമ്മ്യൂണിസം മറുകയ്യിലുമായി പുതിയ അപ്പോസ്തലന്‍മാര്‍ ഉണ്ടാകുന്നതും.

ഗീത മുഴുവന്‍ വായിച്ചതിനുശേഷം, അതില്‍നിന്നു കിട്ടിയ നീതിസാരം, സഹോദരന്‍മാരെ കൊല്ലാമെന്നാണെന്ന്** കണ്ടുപിടിച്ച ഒരു തിരുമേനിയോട്‌ ഉറൂബിന്റെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്‌ "തിരുമേനി ഗീത ചോട്ടില്‍നിന്നു മുകളിലേക്കാണോ വായിക്കാന്‍ പഠിച്ചത്‌' എന്ന്. അതേ ചോദ്യം തന്നെയാണ്‌ ബംഗാളി തിരുമേനിമാരോടും ചോദിക്കാനുള്ളത്‌.



* കെ.ജി.ശങ്കരപ്പിള്ളയുടെ ഒരു കവിതയിലെ ഭാഗം

** ഗീത യുദ്ധത്തിന്റെ മാനിഫെസ്റ്റൊ ആണെന്നുതന്നെയാണ്‌ ലേഖകന്റെയും മതം.

Wednesday, January 2, 2008

ബൂലോകത്തിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകനെ വിട്ടയക്കുക

സൗദി അറേബ്യ പിന്നെപ്പിന്നെ ഒരു മാതൃകാരാജ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ അവര്‍ 32 വയസ്സുള്ള ഒരു സൗദി ബ്ലോഗ്ഗറെ തടവില്‍ ആക്കിയിരിക്കുന്നു. ആഭ്യന്തര മന്ത്രാലത്തിന്റെ വക്താവ്‌, ജനറല്‍ മന്‍സൂര്‍ അല്‍-തുര്‍ക്കി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്‌. "സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനെപ്പറ്റി, ഫൗദിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌' എന്നാണ്‌ വക്താവിന്റെ വിശദീകരണം.

ഫൗദ്‌-അല്‍-ഫര്‍ഹാന്‍ എന്ന ബ്ലോഗ്ഗറെയാണ്‌ ഇക്കഴിഞ്ഞ ഡിസംബര്‍ 10-ന്‌ സൗദി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്‌. തന്റെ ബ്ലോഗ്ഗില്‍, സൗദി അറേബ്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ച്‌ എഴുതി എന്ന 'ഗുരുതരമായ തെറ്റാണ്‌' ഫൗദി ചെയ്തിരിക്കുന്നത്‌.'ഞാന്‍ അവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നു എന്നാണ്‌ അവര്‍ കരുതുന്നത്‌", ഫൗദി പറയുന്നു. താന്‍ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്ന് സുഹൃത്തുക്കള്‍ക്ക്‌ അയച്ച ഒരു കത്തില്‍ ഫൗദി ആശങ്ക പ്രകടിപ്പിച്ചിരുന്നുവത്രെ. 'ആഭ്യന്തരമന്ത്രാലത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ ചോദ്യം ചെയ്യാനുള്ള ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്‌' എന്ന്, അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആ കത്തില്‍ പറയുന്നുണ്ട്‌. സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഫര്‍ഹാന്റെ ബ്ലോഗ്ഗെഴുത്ത്‌, സൗദി അറേബ്യയിലെ ഏറ്റവും അധികം വായിക്കപ്പെടുന്ന ബ്ലോഗ്ഗുകളിലൊന്നാണ്‌.

ഫര്‍ഹാനോട്‌ മാപ്പപേക്ഷ എഴുതിക്കൊടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. 'മാപ്പു പറയണമോ എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല" ഫര്‍ഹാന്‍ പറയുന്നു "എന്തിനാണ്‌ ഞാന്‍ മാപ്പു പറയേണ്ടത്‌? ഈ രാഷ്ട്രീയ തടവുകാര്‍ തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന സര്‍ക്കാര്‍ വാദം നുണയാണെന്ന് പറഞ്ഞതിനോ?". ഫര്‍ഹാന്റെ അറസ്റ്റിനു ശേഷം, അയാള്‍ക്കുവേണ്ടി അയാളുടെ സുഹൃത്തുക്കള്‍ ഫര്‍ഹാന്റെ വെബ്ബില്‍ (www.alfarhan.org) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ഏറ്റെടുത്തിരിക്കുന്നു.

രാജ്യത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതാദ്യമായാണ്‌ ഒരു ബ്ലോഗ്ഗറെ അറസ്റ്റു ചെയ്യുന്നതെന്ന്, ഫര്‍ഹാന്റെ അടുത്ത സുഹൃത്തായ അഹമ്മദ്‌ അല്‍-ഒമ്രാന്‍ വെളിപ്പെടുത്തി. സൗദി ബ്ലോഗ്ഗര്‍മാരുടെയിടയിലും, അഭിഭാഷകസമൂഹത്തിലും, ഈ അറസ്റ്റ്‌ വ്യാപകമായ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. "ഇത്‌ വളരെ വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇടയുള്ള ഒരു സംഭവമാണ്‌. ബ്ലോഗ്ഗില്‍ എഴുതുന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുക എന്നത്‌ വിചിത്രമാണ്‌. പക്ഷേ, ബ്ലോഗ്ഗിലെ ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ്‌ ഇത്‌ വെളിവാക്കുന്നത്‌. അതേ സമയം, സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച്‌ എഴുതുന്ന ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുകയും, വിദ്വേഷവും അക്രമവും പരസ്യമായി നടത്തുന്നവര്‍ രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ ദു:ഖകരമാണ്‌", ഒരു ഫോണ്‍ സംഭാഷണത്തില്‍ ഒമ്രാന്‍ അഭിപ്രായപ്പെട്ടു.

സ്വന്തം പേര്‍ വെച്ച്‌, അറബിയില്‍ ബ്ലോഗ്ഗ്‌ എഴുതുന്ന ചുരുക്കം സൗദി എഴുത്തുകാരില്‍ ഒരാളാണ്‌ ഫര്‍ഹാന്‍. ഫര്‍ഹാന്റെ ബ്ലോഗ്ഗിന്റെ തലവാചകം, "സ്വാതന്ത്ര്യം, അഭിമാനം, നീതി, തുല്ല്യത, പൊതുജനപങ്കാളിത്തം ആദിയായ നഷ്ടപ്പെട്ടുപോയ ഇസ്ലാമിക മൂല്യങ്ങള്‍ക്ക്‌" എന്നാണ്‌.

എന്തുകൊണ്ടാണ്‌ ഫര്‍ഹാനെ അറസ്റ്റു ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 'ഇത്‌ ഒരു സുരക്ഷാവിഷയമല്ല, ഫര്‍ഹാനെ ജയിലില്‍ അടച്ചിട്ടൊന്നുമില്ല. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌. അത്‌ നീണ്ടുപോകാന്‍ ഇടയില്ല. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ അയാളെ സ്വതന്ത്രനാക്കും' എന്നാണ്‌ ജനറല്‍ തുര്‍ക്കി പറയുന്നത്‌.

കഴിഞ്ഞ മാസമാണ്‌ 19 വയസ്സുള്ള, ബലാത്സംഗത്തിനു വിധേയയായ ഒരു സൗദി വനിതയെ, അവിഹിതബന്ധം ആരോപിച്ച്‌, സൗദി സര്‍ക്കാര്‍ ശിക്ഷിച്ചത്‌. അവരുടെ പേരിലുള്ള കുറ്റം പൂര്‍ണ്ണമായി തെളിയിക്കാന്‍ കോടതിക്കു സാധിച്ചിരുന്നില്ല. അവരുടെ അഭിഭാഷകനെ കോടതിയില്‍ സന്നിഹിതനാകുന്നതില്‍നിന്ന് വിലക്കുകയുമുണ്ടായി. ബലാത്സംഗത്തിനു വിധേയയായതിനേക്കാള്‍ കോടതി പ്രാധാന്യം കൊടുത്തത്‌, ആ സ്ത്രീ അന്യപുരുഷന്‍മാരുടെകൂടെ കാറില്‍ യാത്ര ചെയ്തു എന്ന കുറ്റത്തിനായിരുന്നു. ആദ്യം 90 ചാട്ടവാറടി വിധിച്ച ബഹുമാനപ്പെട്ട കോടതി, ആ യുവതിയുടെ അപ്പീലിനെത്തുടര്‍ന്ന്, അടിയുടെ എണ്ണം 200 ആക്കുകയും ചെയ്തു. പറയുമ്പോള്‍ എല്ലാം പറയണമെന്നല്ലേ. ബലാത്സംഗം ചെയ്തവരുടെ ശിക്ഷയും കോടതി ഇരട്ടിപ്പിക്കുകയുണ്ടായി.

ഇങ്ങനെയൊക്കെയുള്ള രാജ്യത്തിന്റെ തലവന്‍, വിശുദ്ധദേവാലയങ്ങളുടെ സൂക്ഷിപ്പുകാരന്‍, അബ്ദുള്ള രാജാവാണ്‌ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ബ്രിട്ടീഷ്‌ സന്ദര്‍ശനവേളയില്‍, ബ്രിട്ടനിലെ നിയമങ്ങള്‍ പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത 'ഊന്നിപ്പറഞ്ഞത്‌'. സ്ത്രീകള്‍ക്ക്‌ വാഹനമോടിക്കാനുള്ള മിനിമം സ്വാതന്ത്ര്യമൊക്കെ കൊടുത്തതിനു ശേഷം മതി ഈ ഗീര്‍വ്വാണവും, മറ്റുള്ളവരെ പഠിപ്പിക്കലുമൊക്കെ എന്ന് റോബര്‍ട്ട്‌ ഫിസ്ക്കിന്‌ The Indepedent-ല്‍ തുറന്നടിക്കേണ്ടിവന്നതും, അതുകൊണ്ടുതന്നെയാണ്‌.

Monday, December 31, 2007

"എന്നെ തടസ്സപ്പെടുത്തരുത്...എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

(കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച)


നിങ്ങള്‍ കൊന്ന 3 ദശലക്ഷം ഇറാഖികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി കിട്ടണം. നിങ്ങള്‍ കാരണം നിരാധാരരായ 3.7 ദശലക്ഷം ആളുകള്‍ക്കും നീതി കിട്ടണം. ക്ഷമിക്കണമെന്നോ? എനിക്കു സൗകര്യമില്ല.

നിങ്ങളുടെ ഭരണകൂടം കട്ടെടുക്കുകയും, കണക്കില്‍പ്പെടുത്തുകയും ചെയ്തിട്ടില്ലാത്ത ആ 20 ബില്ല്യണ്‍ ഡോളറുണ്ടല്ലൊ, അത്‌, ദശലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനോപായവും, നിത്യവൃത്തി പുലര്‍ത്താനുള്ള അന്നവുമായിരുന്നു. സ്വേച്ഛാധിപതിക്കെതിരെ നിങ്ങള്‍ പ്രഖ്യാപിച്ച 'എണ്ണക്കു പകരം ഭക്ഷണ'ത്തിനു നന്ദി.

ആരാണ്‌ സ്വേച്ഛാധിപതി? പറ, നായിന്റെ മക്കളേ, ആരാണ്‌ സ്വേച്ഛാധിപതി? പറ..ആരാണ്‌?

നിങ്ങളുടെ ആ വൃത്തികെട്ട 'ഇടത'ന്‍മാരും, 'വലത'ന്‍മാരും ഒരു പോലെ മോങ്ങിയില്ലേ? "ഹോ, അയാള്‍ ആളുകളെ വിഷപ്പുക ശ്വസിപ്പിച്ച്‌ കൊന്നു' എന്ന്. നിങ്ങളെന്താണ്‌ ചെയ്തത്‌? നിങ്ങള്‍ ഞങ്ങളെ ജീവനോടെ കത്തിച്ചു. "ഹോ, അയാള്‍ ആളുകളെ കുടിയിറക്കി" ആ ഇടതന്‍മാരും, വലതന്‍മാരും കരഞ്ഞു. നിങ്ങളെന്താണ്‌ ചെയ്തത്‌? കൂട്ട വംശഹത്യകളും, പലായനങ്ങളും. "അയാള്‍ ന്യൂനപക്ഷങ്ങളെ മാനിച്ചില്ല", നിങ്ങളോ? ഇറാഖിനെ വംശീയമായി മായ്‌ച്ചു കളഞ്ഞു, ന്യൂനപക്ഷങ്ങളെ പട്ടിണിക്കിട്ട്‌, ബോംബിട്ട്‌, ബലാല്‍ക്കാരം ചെയ്ത്‌ കൊന്നു. എന്നിട്ട്‌, നിങ്ങള്‍ മണ്‍മറഞ്ഞു പോയ ഒരാളുടെ നേരെ ഇനിയും വിരല്‍ ചൂണ്ടുന്നോ? ഹും..സ്വേച്ഛാധിപതിയത്രെ! പുലയാടി മക്കള്‍.

നിങ്ങളാണ്‌ സ്വേച്ഛാധിപതികള്‍, നിങ്ങളുടെ മനസ്സിലാണ്‌ സ്വേച്ഛാധിപത്യം, നിങ്ങള്‍ മനോനില തെറ്റിയ അപകടകാരികളാണ്‌. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ധാര്‍ഷ്ട്യത്തിനും അജ്ഞതക്കുമൊപ്പം സ്വേച്ഛാധിപത്യവും നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്നു.

രോഗാതുരമായ രാജ്യമാണ്‌ നിങ്ങളുടേത്‌. മറ്റുള്ളവര്‍ക്കുമേല്‍ പരാന്നഭോജികളെപ്പോലെ കഴിയുന്ന നിങ്ങളുടെ രാജ്യം. അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയുള്ള വൃത്തികെട്ട ഒരു പറ്റം.

ആയിരക്കണക്കിനു വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു രാജ്യത്തിനെ, വെറും ഇരുന്നൂറു വര്‍ഷത്തെ പാരമ്പര്യം മാത്രം വീമ്പു പറയാവുന്ന നിങ്ങളുടെ രാജ്യം പട്ടിണിക്കിടുകയും, കൊല്ലുകയും, നിശ്ശബ്ദരാക്കുകയും, ബലാല്‍ക്കാരം ചെയ്യുകയും, ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ്‌. അടിമവ്യാപാരക്കാരുടെയും, മുന്‍കുറ്റവാളികളുടെയും, കൗബോയ്സിന്റെയും 200 വര്‍ഷം പഴക്കമുള്ള ഒരു സമൂഹം. അതെ. അതാണ്‌ നിങ്ങള്‍. അതുകൊണ്ട്‌, അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയായി നിങ്ങള്‍ കഴിയുക. ഇത്‌ നിങ്ങളുടെ തലവിധിയാണ്. അനുഭവിക്ക്.

നിങ്ങള്‍ നശിപ്പിക്കാത്തതും, നിങ്ങളുടെ സ്വഭാവവും ശീലങ്ങളും അടിച്ചേല്‍പ്പിക്കാത്തതുമായ ഒരു രാജ്യത്തെയും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയില്ല.

നിങ്ങളെ മൊത്തമെടുത്താലും, നിങ്ങളേക്കാളൊക്കെ എത്രയോ അധികം വിജ്ഞാനികളായിരുന്ന, തദ്ദേശീയരായ അമേരിക്കക്കാരെ (റെഡ്‌ ഇന്ത്യന്‍സ്‌)നിങ്ങള്‍ വകവരുത്തി.

ചങ്ങലക്കിട്ട്‌, പട്ടിണിക്കിട്ട്‌, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിലേക്ക്‌ കൊണ്ടുവന്ന ആഫ്രിക്കന്‍ ജനതയെ നിങ്ങള്‍ നശിപ്പിച്ചു. നാപാമും, അണുബോംബുമിട്ട്‌, ഏഷ്യന്‍ ജനതയെയും നിങ്ങള്‍ കശാപ്പുചെയ്തു. ഇനിയും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ സമൃദ്ധിയായി കിടപ്പുണ്ട്‌. അത്‌ ഇപ്പോഴും തുടരുകയും ചെയ്യുന്നു. കാരണം, നിങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. നിങ്ങളിപ്പൊഴും ആ പഴയ, അപരിഷ്കൃതരായ, പ്രാകൃതരായ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അത്യാഗ്രഹികളായ വര്‍ഗ്ഗങ്ങളായി തുടരുന്നു. അതുകൊണ്ടാണ്‌ അതൊന്നും അവസാനിക്കാത്തത്‌.

ഇത്‌ എണ്ണയെക്കുറിച്ചൊന്നുമല്ല. നിങ്ങള്‍ പേപ്പട്ടികളെപ്പോലെ കുരച്ച്‌, എപ്പോഴും ആ നവ-യാഥാസ്ഥിതികരെ കുറ്റം പറഞ്ഞു നടക്കുന്നു. ആ വാക്ക്‌ നിങ്ങള്‍ തത്തയെപ്പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ആ നവ-യാഥാസ്ഥിതികര്‍ നിങ്ങളുടെതന്നെ ഭാഗമാണ്‌. ആട്ടിന്‍പറ്റങ്ങളെപ്പോലെ, നിങ്ങള്‍ സംഭാവന ചെയ്ത അതേ സമൂഹത്തിന്റെ, ഉത്‌പന്നമാണവര്‍, ഊടും പാവുമാണവര്‍. അതേ മാനസിക നിലയുള്ളവര്‍. ആ നവ യാഥാസ്ഥിതികരെ കുറ്റം പറയുന്നത്‌ ഇനിയെങ്കിലും നിര്‍ത്തുക, എന്നിട്ട്‌, നിങ്ങളുടെ ഉള്ളിലേക്ക്‌ നോക്കുക. കാരണം, അവര്‍, ഉണ്ടായത്‌ അവിടെയാണ്‌. അതെ. നിങ്ങളുടെ ഉള്ളില്‍തന്നെ.

ഇനി ഡോളറിലേക്ക്‌ തിരിച്ചുവരട്ടെ. ബാഗ്ദാദിനെ ബലംപ്രയോഗിച്ച്‌ കൈവശപ്പെടുത്തുകയും, നിഷ്ഠുരമായി കീഴ്‌പ്പെടുത്തുകയും, ബാഗ്ദാദിനെയും ബാക്കിയുള്ള ഇറാഖിനെയും ബലാത്സംഗം ചെയ്തും കഴിഞ്ഞപ്പോള്‍, രണ്ടു തവണ നിങ്ങള്‍ അധികാരത്തിലെത്തിച്ച നിങ്ങളുടെ സര്‍ക്കാര്‍, ഒരു പ്രാദേശിക സഖ്യ ഗവണ്മെന്റിനെ അധികാരത്തില്‍ കുടിയിരുത്തുകയുണ്ടായി. CPA (Coalition Provisional Authority)എന്ന പേരില്‍. ഗ്രീന്‍ സോണിലേക്ക്‌ ,നിങ്ങളെയും, CPA-യെയും പ്രതിനിധീകരിച്ച്‌, ധാരാളം ഗുണ്ടകളും ചേക്കേറി. നിങ്ങള്‍ കവര്‍ച്ചക്കാരെ വിലക്കെടുത്ത്‌, അവരെ പരിശീലിപ്പിച്ച്‌ കക്കാനും, ബലാല്‍ക്കാരം ചെയ്യാനും, കൊല്ലാനും കഴിവുള്ള മിടുമിടുക്കന്‍മാരാക്കി. 2003-ല്‍, 364 മില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ പക്കല്‍നിന്ന് കണ്ടുകെട്ടുകയുണ്ടായി. ഇറാഖിന്റെ മുതലായിരുന്നു അത്‌. ഒരു പ്രത്യേക വിമാനത്തില്‍ ആ 364 മില്ല്യണ്‍ ഡോളര്‍ നിങ്ങള്‍ ന്യൂയോര്‍ക്കിലേക്ക്‌ കടത്തി. 'എണ്ണിത്തിട്ടപ്പെടുത്താന്‍' ആയിരുന്നുവത്രെ അത്‌.

എനിക്കു നന്നായി അറിയാവുന്ന ഒരാള്‍ ഈയിടെ, ഒരു പത്രവാര്‍ത്തയെത്തുടര്‍ന്ന്, ഒരു സി.പി.എ പ്രതിനിധിയോട്‌ -ഈ പ്രതിനിധി, നിങ്ങളുടെ 'ബഹുമാന്യരായ' ക്രിമിനല്‍ സംഘത്തില്‍ 'പുനര്‍നിര്‍മ്മാണത്തിന്റെ' ചുമതലയുള്ള ഒരാളാണ്‌; പണ്ട്‌, ഈ കൊള്ളസംഘത്തില്‍ ചേരുന്നതിനുമുന്‍പ് അയാള്‍ ഒരു സല്‍സ ഡാന്‍സ്‌ ടീച്ചറായിരുന്നു കേട്ടോ-ചോദിച്ചു, ആ 364 മില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി എന്ന്. ആ പഴയ സല്‍സ ഡാന്‍സ്‌ ടീച്ചര്‍ പറഞ്ഞതെന്താണെന്നോ? 'അത്‌ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്‌' എന്ന്. എന്റെ സുഹൃത്ത്‌ വിട്ടില്ല. അയാള്‍ വീണ്ടും എടുത്തുചോദിച്ചു, "ആറു മാസമായല്ലോ, എണ്ണിത്തീര്‍ന്നില്ലേ?' എന്ന്. സല്‍സ കള്ളന്റെ മുഖം ചുവന്നു. അയാള്‍ പറയുകയാണ്‌. "നീ ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഇതിനു നന്ദി പറയുകയാണ്‌ വേണ്ടത്‌' എന്ന്. അത്‌ ഞങ്ങളുടെ പൈസയാണ്‌. ഇറാഖിന്റെ പൈസ.

എനിക്ക്‌ ഒരു നന്ദിയുമില്ല കഴുവേറികളേ, എനിക്ക്‌ ചോദിക്കാനുള്ളത്‌ ചോദ്യങ്ങളാണ്. ഇറാഖിന്റെ പൈസ എവിടെപ്പോയി എന്ന് എനിക്ക്‌ അറിയണം. ആരാണത്‌ എടുത്തതെന്നും എനിക്കറിയണം. ആ കവര്‍ച്ചക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം എനിക്ക്‌.

അതെ, ഇതാണ്‌ എനിക്കു വേണ്ടത്‌, ഞാന്‍ കാത്തിരിക്കുന്നത്‌, ഞാന്‍ ആഗ്രഹിക്കുന്നത്‌. ജനിച്ചതില്‍പ്പിന്നെ ഇന്നോളം നിങ്ങളുടെ രാജ്യം മാനവികതെക്കെതിരെ ചെയ്ത എല്ലാ അനീതികള്‍ക്കും നിയമത്തിന്റെ മുന്‍പില്‍ കണക്കുപറഞ്ഞ്‌, കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട്‌ നഗ്നരായി നിങ്ങള്‍ നില്‍ക്കുന്നത്‌ എനിക്ക്‌ കാണണം.

എന്റെ അന്ത്യാഭിലാഷം ഇതാണ്‌. ആ 3 ട്രില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ സര്‍വ്വനാശത്തിന്‌ ഇടയാക്കണം. ധനം എന്നും നിങ്ങളുടെ ഒരു ദൗര്‍ബ്ബല്യമായിരുന്നു. അതേ ധനം തന്നെ, നിങ്ങളുടെ അവസാനത്തിനും കാരണമായിത്തീരണം. ആകും. അതെനിക്കുറപ്പുണ്ട്‌.

ഇറാഖ്‌ നിങ്ങളുടെ ശവപ്പറമ്പാകുമെന്ന് മുന്‍മന്ത്രി അല്‍ സഹാഫ്‌ പറഞ്ഞത്‌, നുണയല്ല. ഇറാഖ്‌ നിങ്ങളുടെ സാമ്പത്തികവും, ധാര്‍മ്മികവും, രാഷ്ട്രീയവും, ഭൗതികവുമായ ശവപ്പറമ്പായിത്തീരും. സംസ്കാരത്തിന്റെ ഈറ്റില്ലമാണ്‌ ടൈഗ്രീസിന്റെയും, യൂഫ്രട്ടീസിന്റെയും ഈ ഭൂമി. ഇവിടെത്തന്നെയായിരിക്കും നിങ്ങള്‍ക്ക്‌ ഒടുവില്‍ മുട്ടുകുത്തേണ്ടിവരിക. ഈ നാട്‌ നിങ്ങളെ നിങ്ങളുടെ നാട്യങ്ങളില്‍നിന്നും, വഞ്ചനയില്‍നിന്നും, അഹന്തയില്‍നിന്നും, ചുരുക്കത്തില്‍, നിങ്ങളുടെ എല്ലാ കറുത്ത നിഴലുകളില്‍നിന്നും എന്നന്നേക്കുമായി മോചിപ്പിക്കും.

ഈ നാട്‌ നിങ്ങളെ നിങ്ങളുടെ ആത്മീയമായ പാപ്പരത്തത്തില്‍നിന്നും മോചിപ്പിക്കും. ഒരു മാറ്റത്തിനുവേണ്ടിയെങ്കിലും, അടുത്ത ജന്മത്തില്‍, കൂടുതല്‍ നല്ലവരായിത്തീരാന്‍ ഈ നാട്‌ നിങ്ങള്‍ക്കിടവരുത്തും.

നിങ്ങള്‍ ഞങ്ങളോടാണ്‌ നന്ദിയുള്ളവരായിരിക്കേണ്ടത്‌. നിങ്ങള്‍ ഞങ്ങളെയാണ്‌ പ്രണമിക്കേണ്ടത്‌. കാരണം, സ്വന്തം ജീവിതം ഹോമിച്ചാണ്‌ ഞങ്ങള്‍ നിങ്ങളുടെ ഈ മോചനം ഉറപ്പുവരുത്തുന്നത്‌.

എന്റെ വാക്കുകള്‍ ശ്രദ്ധിച്ചോളൂ. അത്‌ സ്വയം പറയുകയും ചെയ്തോളൂ. ഒരു അറബ്‌ സ്ത്രീ എന്നോട്‌ പറഞ്ഞതാണിത്‌.

സത്യത്തില്‍, അമേരിക്കയാണ്‌ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളും, റേഡിയോ ആക്റ്റീവ്‌ പദാര്‍ത്ഥങ്ങളും, ഡിപ്ലീറ്റഡ്‌ യുറേനിയവും മറ്റും ഉപയോഗിച്ചിട്ടുള്ളത്‌. കൂട്ട വംശഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇറാഖിലെ നവജാതശിശുക്കളുടെ ചിത്രങ്ങള്‍ കാണാറില്ലേ? 1990-നുശേഷം, ഇറാഖിന്റെ മണ്ണും, ജലവും, വായുവും എല്ലാം ഈ പദാര്‍ത്ഥങ്ങള്‍കൊണ്ട്‌ മലിനമായിരിക്കുന്നു. ആ പദാര്‍ത്ഥങ്ങളുടെ ആയുസ്സ്‌ ദശലക്ഷം വര്‍ഷങ്ങളാണ്‌. ഇറാഖിലെ ആളുകളും അവരുടെ ഇനി വരുന്ന തലമുറയും വലിയൊരു വിലയാണ്‌ നല്‍കേണ്ടിവരുക.

പറ, ഏതാണ്‌ ഇറാഖിലെ ഒരേയൊരു കൂട്ട നശീകരണ ആയുധം?

ഈ ഭൂമിയെ നശിപ്പിക്കാന്‍ കഴിവുള്ള ആ ഒരേയൊരു ആയുധം ഏതാണ്‌? അതെ, അത്‌, ആ കശാപ്പുകാരന്‍ ബുഷ്‌ മാത്രമാണ്‌.


(അവസാനിച്ചു)

Sunday, December 30, 2007

“എന്നെ തടസ്സപ്പെടുത്തരുത്..എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

പ്രിയപ്പെട്ട അമേരിക്കക്കാരേ,

നിങ്ങളൊക്കെ എങ്ങിനെയാണ്‌ ജീവിക്കുന്നതെന്ന് എനിക്കറിയാം. ആരെങ്കിലും നിങ്ങളുടെ വാഹനങ്ങള്‍ ചീത്തയാക്കിയാലോ, ഒരു പെന്നി അധികം ഈടാക്കിയാലോ, ഇന്‍സ്റ്റന്റ്‌ കാപ്പി തന്ന് നിങ്ങളുടെ ചുണ്ട്‌ പൊള്ളിപ്പിച്ചാലോ, നിങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചുവെന്നും മറ്റും മുറവിളികൂട്ടി, കേസ്സു കൊടുത്ത്‌, ദശലക്ഷങ്ങള്‍ വാങ്ങിക്കൂട്ടും നിങ്ങള്‍. എന്നിട്ട്‌, നിങ്ങള്‍ ചെയ്യുന്നതോ? നാണമില്ലാതെ, ധാര്‍ഷ്ട്യത്തോടെ, മറ്റുള്ളവരുടെ സ്വത്തുവകകള്‍ കട്ടെടുത്ത്‌ അവരുടെ ജീവനോപാധി തകര്‍ത്ത്‌, അവരുടെ അവകാശങ്ങളെ ഹനിച്ച്‌, അവരെ കൊന്നും, ബലാത്സംഗം ചെയ്തും നിങ്ങള്‍ നിങ്ങളുടെ അതേ ച്ഛായയും, അഴിമതിയും നിറഞ്ഞ പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുകയും ചെയ്യും. എന്നിട്ടും ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമെന്ന് നിങ്ങളുടെ രാജ്യത്തെ വിളിക്കുന്നോ?

നിങ്ങള്‍ ആ ക്രിമിനലിന്‌, ഒരിക്കലല്ല, രണ്ടു തവണ വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചു എന്നു ഞാന്‍ വായിച്ചറിഞ്ഞു, എന്നിട്ട്‌, തിരഞ്ഞെടുപ്പിലെ തിരിമറികളെക്കുറിച്ച്‌ എന്നോട്‌ പുലമ്പല്ലേ. അത്‌ നിങ്ങളുടെ നാറിയ ജനാധിപത്യമാണ്‌, എന്റെ പ്രശ്നമല്ല. നിങ്ങള്‍ രണ്ടുതവണ ആ തന്തയില്ലാത്തവനെ തിരഞ്ഞെടുത്തു. ആ ക്രിമിനലിനെ, കൊള്ളക്കാരനെ. അതുകൊണ്ട്‌, വായടക്ക്‌. എന്നെ ശല്യപ്പെടുത്താതെ....കാരണം, എനിക്ക്‌, കുറേയധികം കാര്യങ്ങള്‍ പറയാനുണ്ട്‌.

നിങ്ങളുടെ ആ തന്തയില്ലാത്തവന്‌ ഇനി 3 ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? ഇറാഖിലെ യുദ്ധശ്രമങ്ങള്‍ക്ക്‌? നാലുവര്‍ഷം പരിശ്രമിച്ചിട്ടും, നിങ്ങളുടെ ആ നശിച്ച രാജ്യത്തിനും, അതുപോലെതന്നെ, ആ എമ്പോക്കി പട്ടാളത്തിനും, കാലിഫോര്‍ണിയയുടെ വലുപ്പം മാത്രമുള്ള ഞങ്ങളുടെ ചെറിയ രാജ്യത്തിനെ പിടിച്ചടക്കാനോ, നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ആ പതാക എടുത്ത്‌, ചെറുബാല്യം വിടാത്ത കുട്ടികളുടെ, ആ സൂര്യന്‍ പ്രകാശിക്കാത്ത ഇടമുണ്ടല്ലോ, അവിടെ തിരുകിവെക്ക്.

നിങ്ങളോട്‌ ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ ആളുകളെ ഇനിയും കൊന്നൊടുക്കാന്‍ മൂന്നു ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? അവരും, അവരുടെ സദ്ദാമും, അയാളുടെ സര്‍ക്കാരും നിങ്ങളോട്‌ എന്തു തെറ്റാണ്‌ ചെയ്തത്‌?

ഒരു ഏകാധിപതിയെ നിലനിര്‍ത്തുന്നതിനെക്കുറിച്ചൊന്നും ഞങ്ങളോട് പുലമ്പണ്ട. ഞങ്ങള്‍ക്ക്‌, അദ്ദേഹം, ഏകാധിപതിയൊന്നുമായിരുന്നില്ല. വിശുദ്ധനായിരുന്നു. നിങ്ങളുടെ വൃത്തികെട്ട ഉപരോധം മുഴുവനും വര്‍ഷങ്ങളോളം പ്രയോഗിച്ചിട്ടും അയാളെ കിട്ടാതായപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ ബോംബുകള്‍ ഉപയോഗിച്ച്‌ ഞങ്ങളെയും അദ്ദേഹത്തെയും പിടിച്ചെടുത്തു. നിങ്ങളുടെ പ്രതിനിധികളെന്നു പറയുന്ന ആ 'യുദ്ധ വിരുദ്ധ'രും, 'ഉദാരവാദികളു’മായ പന്നികളോട്‌ ഇനി പോയി പറ, അവരല്ല, അദ്ദേഹത്തെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന്. ഇറാഖിലെ ജനങ്ങളാണ്‌ അത്‌ ചെയ്തത്‌. എന്തു കള്ളത്തരം ചെയ്തിട്ടാണെങ്കില്‍ക്കൂടിയും..നിങ്ങള്‍ക്ക്‌ എന്തു തോന്നിയാലും ഇല്ലെങ്കിലും.

അതുകൊണ്ട്‌ നിങ്ങളുടെ ആ വൃത്തികെട്ട സിംഹാസനങ്ങളില്‍ നിന്നിറങ്ങിക്കോ. എന്നിട്ട്‌ മനസ്സിലാക്കിക്കൊള്ളുക, നിങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പ്‌ മാത്രമേ ഉള്ളുവെന്ന്. ആ ബോധം നിങ്ങളുടെ തലയോടുകള്‍ക്കകത്ത്‌ ഉണ്ടാകണം എപ്പോഴും. മയക്കുമരുന്നുകളും, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും, അക്രമവും, ആഭാസമായ ഓപ്പറകളും, പിന്നെ.. ഡോളറുംകൊണ്ട്‌ മത്തു പിടിച്ച്‌ മരവിച്ച ആ തലയോട്ടിയില്‍ ആ ബോധം എപ്പോഴും ഉണ്ടായിരിക്കട്ടെ.

ഞങ്ങളെ ഇനിയും കൊല്ലാന്‍ നിങ്ങള്‍ ആ ഡോളറാണ്‌ ഉപയോഗിക്കാന്‍ പോകുന്നത്‌. ഒരു ഇറാഖിയെ കൊല്ലാന്‍ കേവലം 2.40 ഡോളര്‍ മാത്രമേ ചിലവുള്ളുവെന്ന്, ഒരു പഠനവും പുറത്തുവന്നിട്ടുണ്ടല്ലോ. നിങ്ങളുടേതുപോലുള്ള ഒരു നശിച്ച രാജ്യത്തിനു മാത്രമേ അത്തരമൊരു പഠനം പുറത്തിറക്കാന്‍ കഴിയൂ എന്നും ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. നിങ്ങളുടെ ആ നാറുന്ന മനക്കണക്കിലും, അഴുകിയളിഞ്ഞ മനസ്സിലും ഞങ്ങള്‍ക്കുള്ള വില അതാണെന്ന് ഞങ്ങള്‍ക്കറിയാം.

അങ്ങിനെ, 33 ട്രില്ല്യണ്‍ ഡോളറിനെ 2.40 കൊണ്ട്‌ ഹരിക്കുക, എന്നിട്ട്‌ ഞങ്ങളെ കൊന്നൊടുക്കുക. അതാണ് നിങ്ങള്‍. ചോരയിലും, കൊല്ലലിലും രസം കണ്ടെത്തുന്ന നിങ്ങള്‍.

യഥാര്‍ത്ഥജീവിതത്തിലും, സിനിമയിലും, ആളുകളെ കൊന്നിട്ടാണ്‌ നിങ്ങള്‍ ഈ പൈസയുണ്ടാക്കുന്നത്‌.

നിങ്ങളുടെ ആ മനംമടുപ്പിക്കുന്ന ഹോളിവുഡ്‌ ചിത്രങ്ങളും, മയക്കുമരുന്നില്‍ മുങ്ങിപ്പൊങ്ങുന്ന സിനിമാനടന്‍മാരേയും നോക്കുക. നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ അറിയുന്നത്‌ അതൊക്കെമാത്രമാണ്‌. നിങ്ങള്‍ മറ്റുള്ളവരോട്‌ ഇന്ന് പെരുമാറുന്നപോലെതന്നെ, നിങ്ങളോടും നാളെ മറ്റുള്ളവര്‍ പെരുമാറും. അത്‌ എനിക്ക്‌ തീര്‍ച്ചയാണ്‌. ഈ ലോകത്തായാലും, പരലോകത്തായാലും ശരി, ഒന്നും, കണക്കില്‍ പെടാതെ പോകുന്നില്ല. നിങ്ങളുടെ കണക്കുകള്‍ പരിശോധിക്കാന്‍ ഇവിടെ ആരുമില്ലായിരിക്കാം. പക്ഷേ എല്ലാം കണക്കില്‍ വെക്കുന്ന മറ്റൊരാള്‍ ഉണ്ടെന്ന് ഓര്‍മ്മയില്‍ വേണം. അയാള്‍ക്ക്‌ ഒരു കണക്കും തെറ്റില്ല. അതാണ്‌ ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്ന വാഗ്ദാനം.

വീണ്ടും നിങ്ങളുടെ ആ പച്ചനോട്ടുകളെക്കുറിച്ച്‌,

നിങ്ങള്‍ കട്ടെടുത്ത ആ 12 ബില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി? അത്‌ വെറും 12 ഒന്നും ആയിരുന്നില്ല. 20 ബില്ല്യണിനും മീതെയായിരുന്നു ഇറാഖില്‍നിന്നും നിങ്ങള്‍ തട്ടിയെടുത്തത്‌. ആ പണം 'ഞങ്ങളുടെ വിമോചന'ത്തിനു ചിലവഴിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി. എണ്ണക്കു പകരം ഭക്ഷണം എന്ന പദ്ധതിക്കു പകരം ഞങ്ങള്‍ക്ക്‌ കിട്ടിയ 20 ബില്ല്യണ്‍ ഡോളര്‍. ആ വാക്യം തന്നെ ഒന്നു ശ്രദ്ധിക്കുക. "എണ്ണക്കു പകരം ഭക്ഷണം' നീചവര്‍ഗ്ഗത്തില്‍നിന്നും വരുന്ന ഒരു നീചമായ വാക്യം. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും ആ ഒരേയൊരു വാക്യം കൊണ്ട്‌ നിര്‍വ്വച്ചിക്കാന്‍ കഴിയും. വൃത്തികെട്ട ജാതികള്‍..

എന്താണ് ആ വാക്യത്തിന്റെ അര്‍ത്ഥം. ‘നിങ്ങള്‍ നിങ്ങളുടെ എണ്ണ തരുക. പകരം ഞങ്ങള്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം തരാം‘ എന്ന്, അല്ലേ?. ഞങ്ങളുടെ എണ്ണ മേടിച്ച്‌ നിങ്ങള്‍ ഞങ്ങളളെ ഊട്ടാമെന്ന് അല്ലേ? നിങ്ങള്‍ നിങ്ങളുടെ പട്ടികളെ ഊട്ടുന്ന പോലെ, അല്ലേ? (ഓര്‍മ്മയില്ലേ അബു ഗ്രയിബ്‌, പുലയാടികളേ?)..പക്ഷേ അതിനെക്കുറിച്ച്‌, ഞാന്‍ മറ്റൊരിടത്ത്‌ പറയാം. ഞാന്‍ ഒന്നും വിട്ടുപോകില്ല. ആ ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക്‌ എന്നെ വിശ്വസിക്കാം.

ഞങ്ങളുടെ പൈസയും ചോരയുംകൊണ്ട്‌ ഞങ്ങളെ വിമോചിപ്പിക്കുക! എത്ര നീചമാനസരായിരിക്കണം നിങ്ങള്‍. നിങ്ങളെ എത്രമാത്രമാണ്‌ ഞാന്‍ വെറുക്കുന്നതെന്ന് എനിക്ക്‌ പറയാന്‍കൂടി ആകുന്നില്ല. നിങ്ങള്‍ ഇറാഖിലേക്ക്‌ കടന്നു വന്നത്‌, അനന്തമായ നീതിയുടെ മുദ്രാവാക്യവും മുഴക്കിക്കൊണ്ടായിരുന്നു. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മുഴക്കുന്ന മുദ്രാവാക്യം അനന്തമായ വെറുപ്പിന്റേതാണ്‌. മറ്റൊന്നും നിങ്ങള്‍ അര്‍ഹിക്കുന്നില്ല..ഒന്നും.

നിങ്ങളോട്‌ ഞാന്‍ കാണിക്കേണ്ട മാന്യമായ പെരുമാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉപദേശമൊന്നും എനിക്കു വായിക്കണ്ട. പോയി തുലയ്‌. നിങ്ങളുടെ നിഷ്ഠുരത ഇതൊക്കെയാണ്‌. മറ്റുള്ളവരോട്‌ നിങ്ങള്‍ ചെയ്യരുതാത്തതു ചെയ്തിട്ട്‌, പിന്നെ, പമ്മിപമ്മി അടുത്ത്‌ വന്ന്, 'എന്റെ രാജ്യം നിങ്ങളുടെ രാജ്യത്തോട്‌ ചെയ്ത തെറ്റുകള്‍ക്ക്‌ ക്ഷമിക്കണം' എന്ന് പറയുക. തെറ്റു പറ്റിയെന്നോ?

നിങ്ങള്‍ ഞങ്ങളെ നശിപ്പിച്ചു. ഞങ്ങളുടെ വീടുകളും, കുടുംബങ്ങളെയും എല്ലാക്കാലത്തേക്കുമായി നശിപ്പിച്ചു. എന്നിട്ടു നാണമില്ലാതെ വന്ന്, ഒരു വെറും ക്ഷമ പറഞ്ഞ്‌ ഒഴിവാകാമെന്നു കരുതിയോ? ഒരു രാജ്യത്തെ മുഴുവന്‍ ഒരു കാരണവുമില്ലാതെ ബലാത്സംഗം ചെയ്ത്‌, കൊന്ന്, ക്ഷമിക്കണം എന്നു പറഞ്ഞു നടക്കുന്നോ?

നിങ്ങളും നിങ്ങളുടെ ക്ഷമാപണവും. എനിക്കു നിങ്ങളുടെ ക്ഷമാപണവും, വാക്കുകളുമൊന്നും വേണ്ട. എനിക്ക്‌ എന്റെ പ്രിയപ്പെട്ടവരെ മതി, നിങ്ങളുടെ ക്യാമ്പില്‍ കിടന്നു നരകിക്കുന്ന, പീഡനം അനുഭവിക്കുന്നവരെ മതി. എനിക്ക്‌ ഒമറിനെ വേണം, ഹസ്സനെ വേണം, എന്റെ നബീലിനെ തിരിച്ചുകിട്ടണം, എനിക്ക്‌ എന്റെ വീട്‌ തിരിച്ചു കിട്ടണം. ഇറാഖിന്റെ സ്വത്തും, നിധികളും തിരിച്ചുകിട്ടണം. എനിക്കു നീതി കിട്ടണം.



(അടുത്ത ലക്കത്തില്‍ അവസാനിക്കും)

കുറിപ്പ്‌: ഇന്നു ലഭിച്ച ഒരു മെയിലിന്റെ ധൃതി പിടിച്ചുള്ള പരാവര്‍ത്തനമാണിത്‌. ഇതിലെ ചില ആശയങ്ങളോട്‌ പരിഭാഷകനു യോജിപ്പില്ല. പ്രത്യേകിച്ചും, അമേരിക്കന്‍ ജനതയെ മുഴുവന്‍ കുറ്റവാളികളായി കാണുന്ന രീതിയോട്‌. എന്നു മാത്രമല്ല, കുര്‍ദ്ദുകളോടും, ഷിയാ വിഭഗത്തിനോടും സദ്ദാമും, അദ്ദേഹത്തിന്റെ ഭരണകൂടവും കാണിച്ച വലിയ നീതികേടുകള്‍ മറന്നിട്ടുമില്ല. എങ്കിലും, അയുക്തികമായ അധിനിവേശത്തിന്റെ ഇരയായ ഒരു രാജ്യത്തിലെ പൗരന്റെ ധാര്‍മ്മികരോഷം എന്ന നിലയിലാണ്‌ ഇതിനെ ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്‌. സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വര്‍ഷം എന്ന നിലയില്‍ ഇന്നു തന്നെ, ഇത്‌ പോസ്റ്റു ചെയ്യണമെന്നും തോന്നി. അതിന്റെ ഫലമാണ്‌ ഇത്‌.

Saturday, December 29, 2007

ചെറുത്തുനില്‍പ്പ്‌

അര്‍ജന്റീനിയന്‍ എഴുത്തുകാരുടെ പിതൃസ്ഥാനീയനായ 96 വയസ്സുള്ള ഏണസ്റ്റോ സബാറ്റൊയുടെ (Ernesto Sabato) ഒരു പുസ്തകത്തിന്റെ പേര്‍ 'ലാ റെസിസ്റ്റന്‍ഷ്യ'എന്നാണ്‌. 150 പേജു വരുന്ന ഈ പുസ്തകത്തില്‍, ചെറുത്തുനില്‍പ്പ്‌ എന്ന പദം വളരെക്കുറച്ചു പ്രാവശ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു. പക്ഷേ ആ പുസ്തകത്തിന്റെ സന്ദേശം വ്യക്തമാണ്‌. അനീതിക്കെതിരെ മനുഷ്യന്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്‌. ഈ വാദത്തില്‍നിന്നാണ്‌ എന്റെ ഈ ലേഖനം ആരംഭിക്കുന്നത്‌.

ചെറുത്തുനില്‍പ്പ്‌ ആരംഭിക്കുന്നത്‌ സംശയത്തില്‍നിന്നാണ്‌. അവിശ്വാസത്തിന്റെ കൗമരത്തില്‍നിന്ന് അത്‌ വളരുന്നത്‌, നിഷേധത്തിലേക്കും, സംഘര്‍ഷത്തിലേക്കും പോരാട്ടത്തിലേക്കുമാണ്‌. അല്ല എന്നു പറയാനുള്ള നിശ്ചയദാര്‍ഢ്യമാണ്‌ ചെറുത്തുനില്‍പ്പ്‌. മധുരഭാഷണങ്ങളോടും, വഞ്ചനയോടും അല്ല, അല്ല എന്നു പറയാനുള്ള മനക്കരുത്ത്‌. ഓരോ നുണയോടും, മിത്ഥ്യാസങ്കല്‍പ്പങ്ങളോടും അല്ല എന്നു പറയുന്നു അത്‌. സുഖശീതളമായ ജീവിതത്തോടും, നമ്മുടെ ജീവിത രീതികളാണ്‌ ശരിയെന്ന ദൃഢപ്രസ്താവനകള്‍ക്കും എതിരായ വാക്കാണ്‌ ചെറുത്തുനില്‍പ്പ്‌.

പ്രതീതിയാഥാര്‍ത്ഥ്യമായ ജീവിതത്തിന്റെ നേരെ എതിര്‍ദിശയില്‍നില്‍ക്കുന്ന യഥാര്‍ത്ഥജീവിതമാണ്‌ ചെറുത്തുനില്‍പ്പ്‌. സമൂഹം നമുക്കു വെച്ചുനീട്ടുന്ന എളുപ്പവും സൗകര്യപ്രദവുമായ ജീവിതത്തിലേക്കുള്ള പിന്‍വാങ്ങലിന്റെയും, നമ്മുടെ ജീവിതശൈലിയും ജീവിതരീതിയുമാണ്‌ ആത്യന്തികമായ ശരി എന്ന തീര്‍ച്ചപ്പെടുത്തലിന്റെയും മറുവശത്താണ്‌ ചെറുത്തുനില്‍പ്പിന്റെ സ്ഥാനം. അധികാരത്തിന്റെ ജീവിതവ്യാഖ്യാനങ്ങളെ അത്‌ തള്ളിക്കളയുന്നു. അധികാരത്തിന്റെ മാസ്മരികതയെ അത്ഭുതനേത്രത്തോടെ നോക്കിക്കാണുന്നതിനെ അത്‌ നിരാകരിക്കുന്നു.

വിധേയത്വത്തിന്‌ എളുപ്പത്തില്‍ വശംവദനാവുന്ന മനുഷ്യസ്വഭാവത്തിനെ, ദസ്തയേവസ്കിയുടെ കാരമസോവ്‌ സഹോദരന്‍മാരിലെ കുറ്റവിചാരണക്കാരന്‍ (Grand Inquisitor) ചൂണ്ടിക്കാണിക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തേക്കാള്‍ മനുഷ്യന്‍ അഭിലഷിക്കുന്നത്‌, സംതൃപ്തിയോ, മരണമോ ആണെന്ന് ദസ്തയേവസ്കി വിശ്വസിക്കുന്നു. സംതൃപ്തിയാണ്‌ അവന്റെ ലക്ഷ്യം. അവനെ സംബന്ധിച്ചിടത്തോളം അതാണ്‌ അവന്റെ അപ്പം. ഭൂമിയിലേക്ക്‌ തിരിച്ചുവരുന്ന ക്രിസ്തുവിനോട്‌ ആ കുറ്റവിചാരണക്കാരനായ പുരോഹിതന്‍ ഒരു സന്ദര്‍ഭത്തില്‍ പറയുന്നുമുണ്ട്‌, ആ അപ്പം നല്‍കലാണ്‌ ദേവാലയത്തിന്റെ ലക്ഷ്യമെന്ന്‌. ദേവാലയമെന്നതിനും, മതം എന്നതിനും, (Power) അധികാരമെന്നാണ്‌ ഇവിടെ വായിക്കേണ്ടത്. എന്നുപറഞ്ഞാല്‍, അധികാരത്തിന്റെ ലക്ഷ്യം, ഭൂമിയില്‍ മനുഷ്യന്‌ സംതൃപ്തി നല്‍കുക എന്നാണെന്ന്.

മനുഷ്യനു താങ്ങാനാവുന്നതിലും വലിയ ഭാരങ്ങള്‍ അവന്റെ മേല്‍ കെട്ടിവെച്ച സൃഷ്ടാവിനേക്കാള്‍ മനുഷ്യനെ സ്നേഹിക്കുന്നത്‌, ദേവാലയമാണെന്ന് (മതമാണെന്ന്) വിചാരണാ പുരോഹിതന്‍ ദൈവപുത്രനെ ഓര്‍മ്മിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം മനുഷ്യനു നല്‍കുക വഴി മനുഷ്യന്റെ ശക്തിയില്‍ അമിതപ്രതീക്ഷ പുലര്‍ത്തുകയാണ്‌ ദൈവം ചെയ്തതെന്നും പുരോഹിതന്‍ സൂചിപ്പിക്കുന്നു. "അവനോട്‌ തരിമ്പും ദയയില്ലാതെയാണ്‌ നീ പെരുമാറിയത്‌. അവനില്‍നിന്ന് നീ വളരെക്കൂടുതല്‍ പ്രതീക്ഷിച്ചു". മതം, മനുഷ്യന്റെ പക്ഷത്താണ്‌ നില്‍ക്കേണ്ടത്‌. പുരോഹിതന്‍ ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്നു. അത്‌ (മതം) അജ്ഞാനിയെയും, ദുര്‍ബ്ബലനെയും, നീചനെയും, രോഗിയെയും ഒരുപോലെ ആശ്വസിപ്പിക്കണം. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിനും, ആത്മീയമായ സംഘര്‍ഷത്തിനും പകരം, അധികാരം, (ദേവാലയമോ മതമോ എന്തുമാകട്ടെ) മനുഷ്യനു നല്‍കേണ്ടത്‌, സന്തോഷമാണ്‌. ദുര്‍ബ്ബലര്‍ക്കും വിശക്കുന്നവര്‍ക്കും ദൈവികമായ അന്നത്തില്‍ താത്‌പര്യമുണ്ടാകാന്‍ വഴിയില്ലാത്തതുകൊണ്ട്‌, അധികാരം അവര്‍ക്ക്‌, ഭൂമിയിലെ അപ്പം വാഗ്ദാനം ചെയ്യുന്നു.

മഹാ പുരോഹിതനും, അയാളുടെ ദേവാലയവും മനുഷ്യനെ തിരഞ്ഞെടുക്കുന്നു. ഭൂമി, അങ്ങിനെ, കേവല സംതൃപ്തിയുടെ ഭൂമികയായി മാറുന്നു. ഒരു തരത്തിലുമുള്ള ആത്മീയമായ അഭിനിവേശങ്ങളും വേണ്ടാത്ത ഒരിടം. തൊഴിലെടുക്കേണ്ടിവരും. അതു വേറെ കാര്യം. അതൊഴിവാക്കാനാവില്ല. ദേവാലയം ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ, വിശ്രമവേളകളെ സജീവമാക്കാന്‍ ഉതുകുംമട്ടിലുള്ള എല്ലാ വിനോദങ്ങളും, ബാലിശമായ പാട്ടും കൂത്തും ഒക്കെ അവിടെ നിങ്ങള്‍ക്കു കിട്ടുന്നു. വിലപിടിപ്പുള്ള വാഹനങ്ങളും, ടെലിവിഷനും, ഞായറാഴ്ച്ചകളിലെ പന്തുകളിയും ഒക്കെ. അല്‍പ്പസ്വല്‍പ്പം പാപം ചെയ്താലും വലിയ തരക്കേടൊന്നും വരാനില്ല. പാവം മനുഷ്യന്‍. അവന്റെ സന്തോഷമല്ലേ പ്രധാനം.

മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെ, ദസ്തയേവസ്കി അങ്ങിനെ വിശദമായി വിവരിക്കുന്നുണ്ട്‌. തന്റെ സ്വതസിദ്ധമായ വിപ്ലവശൈലിയില്‍, അദ്ദേഹം, എല്ലാ കാലത്തെയും, എല്ലാ രാജ്യത്തെയും, എല്ലാ ദേവാലയങ്ങളിലെയും എല്ലാ മഹാ പുരോഹിതന്മരേയും ആക്രമിക്കുന്നു. മനുഷ്യന്‍ സ്വാതന്ത്ര്യം അഭിലഷിക്കുന്നില്ല എന്ന സാര്‍വ്വലൗകിക സത്യത്തെയാണ്‌ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌. പലരും സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നു. സന്തോഷമായിരിക്കുക എന്നതു മാത്രമാണ്‌ അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനുള്ള അര്‍ത്ഥം. അങ്ങിനെ വരുമ്പോള്‍, അമേരിക്കന്‍ സമൂഹത്തിന്റെ സന്തോഷം എന്നത്‌, 'അമേരിക്കന്‍ ജീവിത രീതി' നല്‍കുന്ന സന്തോഷമാണെന്നു വരുന്നു. ഈ സന്തോഷമെന്ന അവസ്ഥയാകട്ടെ, നിരന്തരം, പിടികിട്ടാതെ വഴുതിപ്പോവുന്ന ഒന്നാണ്‌. സംശയാസ്പദവും, തെന്നിമാറുന്നതും, ആത്മനിഷ്ഠവുമായ ഒന്നാണത്‌. അപ്പോള്‍, സന്തോഷമെന്നത്‌, അത്‌ നേടാന്‍ കഴിയാതെ വരുമ്പോഴുള്ള, അതായത്‌, പരാജയത്തെക്കുറിച്ചുള്ള ഭയം മാത്രമായി മാറുകയും ചെയ്യുന്നു.

ഭയമെന്നത്‌, നമ്മുടെ കാലഘട്ടത്തിന്റെ ഒരു ലക്ഷണമായിരിക്കുന്നു ഇന്ന്. ഒന്നും നേടാന്‍ കഴിയാത്തതിനെക്കുറിച്ചുള്ള ഭയം. ഭീകരവാദത്തിനെക്കുറിച്ചുള്ള കൃത്രിമമായ ഭയം പോലെ. നമ്മള്‍ നമുക്കെതിരായി ചെയ്യുന്ന ഭീകരതയെക്കുറിച്ചുപോലും ഈ ഭയം എന്ന വാക്ക്‌ സൂചിപ്പിക്കുന്നുണ്ട്‌. സംഘടിതമായി നടത്തപ്പെടുന്ന തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള നമ്മുടെ ഇടതടവില്ലാത്ത പരസ്യമായ ചര്‍ച്ചകള്‍, നമ്മെ കൊണ്ടുചെന്നെത്തിക്കുക പട്ടാള ഭരണത്തിലേക്കു മാത്രമായിരിക്കും. തങ്ങളുടെ 'മക്കളുടെ ഭാവി'യെക്കുറിച്ചുള്ള അമേരിക്കന്‍ ഭയാശങ്കകള്‍ അവരുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിക്കൊണ്ടിരിക്കുന്നു.

ചെറുത്തുനില്‍പ്പിന്‌ ഒരിക്കലും ഒറ്റക്ക്‌ പ്രവര്‍ത്തിക്കാനാവില്ല. സാമൂഹിക ബലമാണ്‌ അതിനാവശ്യം. പക്ഷേ, ഒരിക്കല്‍ നിങ്ങള്‍ അതിനുള്ളിലായിക്കഴിഞ്ഞാല്‍, അതില്‍ ഉള്‍പ്പെടുകയും, അതിനോട്‌ പ്രതിജ്ഞാബദ്ധനാവുകയും ചെയ്താല്‍ പിന്നെ, ഓരോ ചുവടും എളുപ്പമുള്ളതാകും. ചെറുത്തുനില്‍പ്പ്‌ ഒരു സാധാരണമായ അവസ്ഥയായിത്തീരും. നിങ്ങള്‍ക്കല്ല, സമൂഹത്തിനാണ്‌ ഭ്രാന്തെന്ന് അപ്പോള്‍ നിങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയും.

നിര്‍ഭാഗ്യമെന്നു പറയട്ടെ, ചെറുത്തുനില്‍പ്പിന്റേതായ ലോകത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തിലേക്കെങ്കിലും എത്തിയവര്‍ വളരെ ചുരുക്കമാണ്‌ ഇന്ന്. പലരും, വാതില്‍ക്കല്‍ മാത്രം എത്തിയവരാണ്‌. യഥാര്‍ത്ഥജീവിതത്തിന്റെ പുറംഭാഗത്തുമാത്രം ചുറ്റിത്തിരിയുന്ന, കാറ്റിലൊഴുകുന്ന ചില കരിയിലകള്‍പോലും തങ്ങള്‍ അതിന്റെ ഉള്ളിലാണെന്ന് തെറ്റിദ്ധരിക്കുന്നു എന്നതാണ്‌ ഏറെ കഷ്ടം. മനുഷ്യന്‍മാരെ തീരെ വിലമതിക്കാത്ത ഒരു തരം ജീവിതരീതിയോട്‌ അവര്‍ സൗകര്യപ്രദമായി സന്ധി ചെയ്തിരിക്കുന്നു. അധികാരം നമ്മോട്‌ പറയുന്നത്‌, ഒരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്‍പ്പെടരുതെന്നാണ്‌, ഒരിക്കലും അതിനോട്‌ പ്രതിജ്ഞാബദ്ധമാകരുതെന്നാണ്‌, എന്തൊക്കെയായാലും, എല്ലാവരും, എല്ലാതും മലീമസമായിരിക്കുന്നുവെന്നാണ്‌.

പിന്‍വാങ്ങലിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌.

പിന്‍വാങ്ങലെന്നത്‌, വിധേയത്വത്തിനേക്കാളും മോശമായ ഒരു അവസ്ഥയാണ്‌. സബാറ്റോ അതിനെ നിര്‍വ്വചിക്കുന്നത്‌, "എന്തിനുവേണ്ടിയാണോ ഒരുവന്‍ പൊരുതേണ്ടത്‌, അതില്‍നിന്നുള്ള പിന്‍മാറ്റത്തെ നീതീകരിക്കുന്ന ഭീരുത്വ'മായിട്ടാണ്‌.

നമ്മള്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്‌. ചെറുത്തുനില്‍ക്കാന്‍ നിങ്ങള്‍ ഒരു നായകനോ ഒന്നും ആകേണ്ടതില്ല. അധികാരത്തിനെതിരെ ഒരു സ്ഫോടകവസ്തു എറിയുകയോ, ജയിലില്‍ പോവുകയോ ചെയ്യുന്നതിനേക്കാളുമൊക്കെ എത്രയോ ചെറുതായ ഒരു പ്രവൃത്തിയാണത്‌. പക്ഷേ, അതൊരു എതിരൊഴുക്കാണ്‌. നിത്യ ജീവിതത്തില്‍ എവിടെയൊക്കെയാണ്‌ ചെറുത്തുനില്‍പ്പുകള്‍ നടത്തേണ്ടതെന്ന് സദാ ശ്രദ്ധിക്കേണ്ടതുണ്ട്‌. നമ്മെ 'തടവില്‍'ആക്കാന്‍ വിധത്തില്‍ സമൂഹത്തെ വാള്‍മാര്‍ഷ്യന്‍* (WallMartian)രീതിയില്‍ ഘനീഭവിപ്പിക്കുന്ന പ്രവണതകളെ നമ്മള്‍ കയ്യൊഴിയണം. എല്‍ സാല്‍വാഡോര്‍ എന്ന രാജ്യത്തിന്റെ മൊത്തം ദേശീയോത്‌പാദനത്തിന്റെ 20 ഇരട്ടിയിലധികം വിറ്റുവരവുള്ള ജനറല്‍ മോട്ടോഴ്സിന്റെ ഒരു കാര്‍ വാങ്ങാതിരിക്കുക എന്നത്‌, ഒറ്റ നോട്ടത്തില്‍ ഒരു വിപ്ലവമൊന്നുമല്ല. പക്ഷേ, അതൊരു ചെറുത്തുനില്‍പ്പു തന്നെയാണ്‌. പൊതു ഗതാഗത സമ്പ്രദായവും, ഊര്‍ജ്ജസ്വലമായ ദേശീയ ആരോഗ്യ നയവും ആവശ്യപ്പെടുക എന്നത്‌, ചെറുത്തുനില്‍പ്പല്ലെങ്കില്‍ പിന്നെ എന്താണ്‌? നമ്മുടെ ജീവിതത്തെ ആയാസമറ്റതാക്കുമെന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കി നമ്മുടെയും, നമ്മുടെ മക്കളുടെയും ജീവിതത്തെ ആഗോളവത്ക്കരണത്തിനു കാഴ്ച്ചവെകുന്ന പദ്ധതികളെ തള്ളിക്കളയുക എന്നത്‌, ചെറുത്തുനില്‍പ്പിന്റെ രീതിശാസ്ത്രം തന്നെയാണ്‌.

നമ്മള്‍ 'സന്തുഷ്ടരാണ്‌' എന്ന മട്ടിലുള്ള അവരുടെ നുണപ്രചരണത്തിന്റെ ഉപകരണമാകാന്‍ വിസമ്മതിക്കുക എന്നുള്ളതാണ്‌ ആദ്യത്തെ ചുവട്‌. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അധികാരത്തിന്റെ ഭീമന്‍ യന്ത്രങ്ങളുടെ പല്‍ച്ചക്രമാകാതിരിക്കുക എന്ന്.

അമേരിക്കയെയും യൂറോപ്പിനെയും കേന്ദ്രീകരിച്ചുള്ള സങ്കല്‍പ്പങ്ങളില്‍നിന്ന്-യഥാര്‍ത്ഥ ലോകം ആരംഭിക്കുന്നതും, അവസാനിക്കുന്നതും, ആ രാജ്യങ്ങളില്‍ നിന്നാണ്‌ എന്ന സങ്കല്‍പ്പത്തിന്റെ മറ്റൊരു ഭാഷ്യമാണ്‌ അത്തരം സങ്കല്‍പ്പങ്ങള്‍- വിടുതല്‍ നേടുക എന്നതാണ്‌ നമുക്ക്‌ കൈക്കൊള്ളാവുന്ന രണ്ടാമത്തെ നടപടി. ഭൂമിയിലെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്‌ യൂറോപ്പും, അമേരിക്കയും. നമ്മള്‍ അത്‌ സൗകര്യപൂര്‍വ്വം മറക്കുന്നു.

ലാറ്റിന്‍ അമേരിക്കയെക്കുറിച്ചുള്ള എന്റെ ചില ലേഖനങ്ങളില്‍, ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങളില്‍ വിദഗ്ദ്ധനായ ഫ്രഞ്ച്‌ സാമൂഹ്യശാസ്ത്രജ്ഞന്‍ അലൈന്‍ ടൂറിനെ (Alain Tourraine)പലപ്പൊഴും ഉദ്ധരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ ഈയിടെ, യാദൃശ്ചികമെന്നു പറയട്ടെ, അദ്ദേഹവുമായി ബ്യൂണസ്‌ അയേഴ്സ്‌ ടെലിവിഷന്‍ നടത്തിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖസംഭാഷണം, കാണാനിടവന്നു.

അടിസ്ഥാനപരമായ ചെറുത്തുനില്‍പ്പ്‌ ആഗോളവത്ക്കരണത്തിനെതിരെയും, അതിന്റെ ഭാഷക്കെതിരെയും, അത്‌ സൃഷ്ടിക്കുന്ന അസമത്വങ്ങള്‍ക്കെതിരെയുമാകണമെന്നുതന്നെയാണ്‌ ഏണസ്റ്റോ സബാറ്റോവിനെപ്പോലെ അലൈനും, ആ അഭിമുഖത്തില്‍ എടുത്തുപറഞ്ഞത്‌.

അങ്ങിനെ വരുമ്പോള്‍, ചെറുത്തുനില്‍പ്പെന്നത്‌, ആഗോളവിരുദ്ധം എന്നതിന്റെ പര്യായമാകുന്നു.

ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പിന്റെ ചിന്തകള്‍, നിങ്ങളെ പ്രതീക്ഷിക്കാത്ത വഴികളിലേക്കെത്തിക്കുന്നു. ഉദാഹരണത്തിന്‌, സമാധാനത്തിന്റെ വിപരീതം, യുദ്ധം മാത്രമല്ല എന്ന് നിങ്ങള്‍ക്ക്‌ ബോദ്ധ്യപ്പെടുന്നു. സമാധാനത്തിന്റെ വിപരീതമെന്നത്‌, സാമൂഹ്യമായ അനീതിയുടെ ധാരാളാത്തിമാണ്‌, മൗലികാവകാശങ്ങളോടുള്ള അനാദരവാണ്‌, എല്ലാ രീതിയിലുമുള്ള അനീതിയാണ്‌. രാജ്യങ്ങളുടെ കാര്യമായാലും, വ്യക്തികളുടെ കാര്യമായാലും, സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്‌ അത്‌.

ആഗോളവത്ക്കരണമെന്നത്‌, "ഒഴിച്ചുനിര്‍ത്തുന്നതിന്റെ സംസ്കാര'ത്തിനെയും, തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനു പകരം, അവ ഇല്ലാതാക്കുന്നതിന്റെയും-പ്രത്യേകിച്ച്‌, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയിടയില്‍-പര്യായമായതിനാല്‍, ചെറുത്തുനില്‍പ്പെന്നത്‌, ആഗോളവത്ക്കരണവിരുദ്ധംകൂടിയാകുന്നു. കമ്പോള സമ്പദ്‌വ്യവസ്ഥക്കും, വ്യാവസായിക വിപ്ലവപര്യന്തമുള്ള ലോകസമ്പദ്‌വ്യവസ്ഥക്ക്‌ ഭീഷണിയായിത്തീര്‍ന്നിട്ടുള്ള ആഗോളവത്ക്കരണത്തിനും എതിരായിട്ടുള്ളതാണ്‌ ചെറുത്തുനില്‍പ്പ്‌. കമ്പോള സമ്പദ്‌വ്യവസ്ഥയും, ആഗോളവത്ക്കരണവും ശക്തിപ്പെടുന്നത്‌, കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടെ പതനത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിലൂടെയും, അതിനെ ശക്തിപ്പെടുത്താനുള്ള സാങ്കേതിക വിപ്ലവത്തിലൂടെയുമാണ്‌

സാങ്കേതിക വിപ്ലവത്തെ, ജോസഫ്‌ ഷുംപീറ്റര്‍ (Joseph Schumpeter)വ്യാഖ്യാനിക്കുന്നത്‌, 'സൃഷ്ടിപരമായ വിനാശം' എന്നാണ്‌. അതിനെ ആഗോളവത്ക്കരണവുമായി സമീകരിക്കുന്നുമുണ്ട്‌ ഷുംപീറ്റര്‍. 'ബഹുമാനിക്കപ്പെടണമെന്നും, തിരിച്ചറിയപ്പെടണമെന്നും' ആഗ്രഹിക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എന്ന്‌ കണ്ടെത്തുന്ന ടൂറിനാകട്ടെ, ബൂര്‍ഷ്വാസിയെന്ന, മുതലാളിത്തത്തിന്റെ ആ പഴയ ചൂഷകവൃന്ദത്തിന്റെ നാമധേയവുമായിട്ടാണ്‌ ആഗോളവത്ക്കരണത്തെ ബന്ധപ്പെടുത്തുന്നത്‌. ആഗോളവത്ക്കരണം, മുതലാളിത്തം ഒരുക്കിവെച്ച കെണിയാണ്‌.

സാങ്കേതിക വിപ്ലവത്തിന്റെയും, സ്വതന്ത്ര വിപണിയെന്ന പ്രത്യയശാസ്ത്രത്തിന്റെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സമന്വയമാണ്‌, മുന്‍പേ സൂചിപ്പിച്ച 'ഒഴിച്ചുനിര്‍ത്തലിന്റെ സംസ്കാര'ത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്‌. വളരെ വലിയൊരു ജനവിഭാഗത്തിന്റെ മരണമണിയാണ്‌, സ്വതന്ത്ര വിപണിയുടെ സംസ്കാരത്തെ വളര്‍ത്തി വലുതാക്കുന്നതിലൂടെ ആ സംസ്കാരത്തിന്റെ പ്രചാരകര്‍ മുഴക്കുന്നത്‌.

ഇവിടെ വീണ്ടും, ചെറുത്തുനില്‍പ്പ്‌ എന്ന പദം, മാര്‍ക്സിന്റെ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദിശയില്‍ നില്‍ക്കുന്നു**. ഒഴിച്ചുനിര്‍ത്തലിന്റെ എതിര്‍പ്രക്രിയയായിട്ടാണ്‌ (പുതിയ സോഷ്യലിസ്റ്റുകളുടെയും, പുതിയ സോഷ്യലിസ്റ്റ്‌ ചിന്താ ധാരകളുടെയും)തിരിച്ചുവരവ്‌. എനിക്കു തെറ്റിയതാണോ, എന്തോ. വിലക്കപ്പെട്ട, രാഷ്ടീയമായി ശരിയല്ലാത്ത ആ വാക്ക്‌ (പുത്തന്‍ സോഷ്യലിസം, പുത്തന്‍ സോഷ്യലിസ്റ്റ്‌ എന്നിവ) ഈയടുത്ത കാലത്തായി ഇടയ്ക്കിടയ്ക്ക്‌ അമേരിക്കന്‍ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. സോഷ്യലിസം എന്നത്‌, സാമൂഹ്യാംഗീകാരം കിട്ടിയ ഒന്നായി മാറിയിരിക്കുന്നു., സോഷ്യലിസം, സത്യസന്ധമായ ആധുനിക ചിന്ത എന്നു തുടങ്ങി, ചെറുത്തുനില്‍പ്പിന്റെ നിരവധി രൂപങ്ങള്‍ ഭയത്തിന്റെയും മരണത്തിന്റെയും സംസ്കാരവാഹകരായ പുത്തന്‍ മതതീവ്രവാദികളുടെ പ്രതികരണം തീര്‍ച്ചയായും ക്ഷണിച്ചുവരുത്തുന്നുണ്ട്‌. ആ മതതീവ്രവാദ ശക്തികളാകട്ടെ, ആഗോളവത്ക്കരണത്തിന്റെ ശക്തരായ സഖ്യകക്ഷികളാണുതാനും. പക്ഷേ, അവര്‍ക്ക്‌, ഇന്നല്ലെങ്കില്‍ നാളെ ഇതിനുള്ള വില കൊടുക്കേണ്ടിവരികയും ചെയ്യും.

അനീതികള്‍ക്കെതിരായിട്ടുള്ള ചെറുത്തുനില്‍പ്പ്‌ വിപ്ലവകരമൊന്നുമല്ലെന്ന് തോന്നിയേക്കാം. പക്ഷേ അത്‌, വിപ്ലവകരം തന്നെയാണ്‌. ഒരു രാജ്യം അതിന്റെ ദേശീയ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കലോ, വ്യക്തി സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തലോ ഒന്നുമല്ല അനീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ്‌ എന്ന വാക്കുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. സോഷ്യലിസത്തെ പിന്താങ്ങുക എന്നതുപോലും ആ വാക്കുകൊണ്ട്‌ ഉദ്ദേശിക്കപ്പെടണമെന്നില്ല. പക്ഷേ, കമ്പോളത്തെ സ്വയംസമ്പൂര്‍ണ്ണമെന്ന നിലയില്‍ ആരാധിക്കുകയും, അതിനെ, മനുഷ്യ സ്വഭാവത്തിന്റെയും, മനുഷ്യ സമൂഹത്തിന്റെയും ആത്യന്തിക ലക്ഷ്യമായി കരുതുകയും ചെയ്യുന്ന നിഷ്ഠുരമായ മുതലാളിത്തത്തിന്റെ നിരാസമാണത്‌, തീര്‍ച്ചയായും.

ബ്യൂണസ്‌ അയേഴ്സിലെ ഒരു കഫേയിലിരുന്നുതന്നെയാണ്‌, La Nacion എന്ന പത്രത്തില്‍, പ്രൊഫസ്സര്‍ ദീപേഷ്‌ ചക്രവര്‍ത്തിയുടെ അര്‍ജന്റീനിയന്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ ഞാന്‍ വായിച്ചത്‌. "കീഴാള പഠന'ങ്ങളുടെ അസ്തിത്വത്തെക്കുറിച്ച്‌ ധാരാളമായി എഴുതിയിട്ടുള്ള, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ പ്രൊഫസ്സറാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ Rethinking Working Class History: Bengal, 1840-1940 എന്ന പുസ്തകം, ചരിത്രത്തിന്റെ പ്രാന്തസ്ഥലികളെക്കുറിച്ചുള്ള ചരിത്രമായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിന്റെ അതിരുകളില്‍നിന്ന്, ചരിത്രത്തിന്റെ അതിരുകളെക്കുറിച്ച്‌ എഴുതുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ജനാധിപത്യം, മുതലാളിത്തം, സാമൂഹ്യ നീതി, മനുഷ്യാവകാശങ്ങള്‍, സമത്വം, ആഗോളവത്ക്കരണം എന്നിങ്ങനെ, സാമ്രാജ്യത്വം അവശേഷിപ്പിച്ച നിരവധി സാര്‍വ്വലൗകിക സംജ്ഞകളെ അദ്ദേഹം തന്റെ കൃതിയില്‍ പുനര്‍വിചിന്തനം ചെയ്യുന്നുണ്ട്‌.

കുറച്ചുദിവസം മുന്‍പ്‌, മറ്റൊരു വീക്ഷണംകൂടി വായിക്കാന്‍ ഇടയായി. ഇരുപത്‌ വര്‍ഷത്തെ വാള്‍സ്ട്രീറ്റിലെ ജീവിതത്തിനു ശേഷം അര്‍ജന്റീനിയയിലേക്കു മടങ്ങിയ, വിദ്യാസമ്പന്നനും, ധാരാളം ഭൂസ്വത്തുക്കളുമുള്ള ഒരു ചെറുപ്പക്കാരന്റെ ലേഖനം. അതെന്നെ അത്ര അതിശയപ്പെടുത്തിയതൊന്നുമില്ല. വ്യോമഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനയും, വിമാനയാത്രക്ക്‌ കൈവന്ന അവസരത്തിലെ തുല്ല്യതയും ഒക്കെയാണ്‌ ആ വിദ്വാന്‍ ആഗോളവത്ക്കരണത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന മാനദണ്ഡങ്ങള്‍. കേട്ടാല്‍ തോന്നും, പ്രാദേശിക വ്യവസായങ്ങളെ അതിസൂക്ഷ്മമായി തകര്‍ക്കുന്നതിലും, അവയെ അരികുകളിലേക്ക്‌ തള്ളിമാറ്റുന്നതിലും ഒന്നും ആഗോളവത്ക്കരണത്തിന്‌ യാതൊരു പങ്കുമില്ലെന്ന്.



Countercurrents-ന്റെ 21 ഡിസംബറിലെ ലക്കത്തില്‍ വന്ന ഗെയ്ത്‌ സ്റ്റുവാ‍ര്‍ട്ടിന്റെ ലേഖനം.

* WallMartian - പലേ അര്‍ത്ഥതലങ്ങളുമുള്ള ഒരു വാക്കാണ് ഇത്. തീവ്ര വലതുപക്ഷ, സാമൂഹ്യവിരുദ്ധ ചിന്തകളുടെ പ്രയോക്താക്കളെയും, അവരുടെയിടയിലുള്ള നിഗൂഢമായ വിനിമയശൈലിയെയുമൊക്കെ പൊതുവെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നു. (ചില ആധുനിക സെമാന്റിക്സ് പ്രയോഗങ്ങളാണ് ഇത്തരം വാക്കുകള്‍. എപ്പോഴും അവ നിരുപദ്രവമായിക്കൊള്ളണമെന്നുമില്ല. ചിലപ്പോള്‍ ചില പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ വാരിക്കുഴികളാകാനും സെമാന്റിക്സിനെ നമ്മള്‍ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട് - പരിഭാഷകക്കുറിപ്പ്).

**ഇവിടെ (ഇംഗ്ലീഷിലുള്ള ലേഖനത്തില്‍)സ്റ്റുവാര്‍ട്ട്‌ എഴുതിയിരിക്കുന്നത് “Here again, as the antithesis of Marx's dialectical process, appears the word resistance എന്നാണ്. ഇത് അല്‍പ്പം അവ്യക്തമോ, തെറ്റിദ്ധാരണക്ക് ഇടം നല്‍കുന്നതോ ആയ ഒരു പ്രയോഗമാണ്. 'ഒഴിച്ചുനിര്‍ത്തല്‍' എന്ന സിദ്ധാന്തത്തിന്റെ പ്രതിദ്വന്ദമായിതന്നെയാണ്‌, സോഷ്യലിസത്തിന്റെ (അഥവാ, നവസോഷ്യലിസത്തിന്റെയും) 'തിരിച്ചുവരവ്‌' എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്‌. മാര്‍ക്സിയന്‍ വൈരുദ്ധ്യാത്മക പ്രക്രിയയിലും (സംവാദത്തിലും) അങ്ങിനെ വരാനേ ഇടയുള്ളു. അതല്ലാതെ, ചെറുത്തുനില്‍പ്പ്‌ എന്ന പ്രക്രിയ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദശയിലാകാന്‍ തീരെ തരമില്ല. ഇനി അങ്ങിനെതന്നെയാണ് സ്റ്റുവാര്‍ട്ട് ഉദ്ദേശിച്ചതെങ്കില്‍, അത് തെറ്റാണെന്നും പരിഭാഷകന്‍ കരുതുന്നു.- പരിഭാഷക്കുറിപ്പ്‌.

Wednesday, December 26, 2007

പന്ത്രണ്ടു മണിക്കൂറിന്റെ പൗരന്‍മാര്‍

അവര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്‌. പക്ഷേ പൗരത്വം ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കാണെന്നുമാത്രം. ഇന്ത്യന്‍ മണ്ണില്‍ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ ദശാബ്ദങ്ങളായി ദിവസത്തില്‍ പകുതി നേരം മാത്രം ഇന്ത്യന്‍ പൗരന്‍മാരായി കഴിയുന്ന ഒരു സവിശേഷ സാഹചര്യം കാണണമെങ്കില്‍, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്നാല്‍ മതിയാകും. നാലായിരം കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ആ അതിര്‍ത്തി രേഖ കടന്നുപോകുന്ന ഗ്രാമങ്ങളിലാണ്‌ ഈ അര്‍ദ്ധപൗരന്‍മാര്‍ ജീവിക്കുന്നത്‌. കൊല്‍ക്കൊത്ത മുതല്‍ ത്രിപുര വരെ 170 ഗ്രാമങ്ങളാണ്‌ ഇത്തരത്തിലുള്ളത്‌. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലികളാല്‍ ഈ ഗ്രാമങ്ങളെ വേര്‍തിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌ ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെയായി സാധിച്ചിട്ടില്ല. ഗ്രാമങ്ങളെയും ഗ്രാമീണരെയും ഉപേക്ഷിച്ചിരിക്കുകയാണ്‌. ദിവസവും വൈകുന്നേരം, ആറുമണിയായാല്‍ മുള്ളുവേലിയുടെ വാതിലുകള്‍ അടയും. വീണ്ടും രാവിലെ ആറുമണിയാകുന്നതുവരെ, ഇന്ത്യാ രാജ്യം തങ്ങളുടെ പൗരന്‍മാരെ വേലിക്കുപുറത്തു നിര്‍ത്തുന്നു. പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കു മാത്രം തുറക്കുന്ന ഒരു ഇന്ത്യന്‍ പൗരത്വം.

1947-ലെ ഇന്ത്യാ-പാക്ക്‌ വിഭജനത്തിനുശേഷം ഇരുരാജ്യങ്ങളുടെയുമിടയില്‍ പരിഹരിക്കപ്പെടാത്ത അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 1971-ല്‍ ബംഗ്ലാദേശ്‌ രൂപീകൃതമായതിനുശേഷം ഇന്ദിരാഗാന്ധിയും ഷേഖ്‌ മുജീബുര്‍ റഹ്‌മാനും ചേര്‍ന്ന്, തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിലേക്ക്‌ ഒരു കരാറില്‍ എത്തിച്ചേരുകയും, അതനുസരിച്ച്‌, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍, ഇരുവര്‍ക്കും അധികാരമില്ലാത്ത നൂറു മീറ്റര്‍ ഭൂമി നിലവില്‍ കൊണ്ടുവരുകയും ചെയ്തു. ഈ ആരുടേതുമല്ലാത്ത ഭൂമിയില്‍ ജീവിക്കുന്ന നിസ്സഹായരായ ആളുകളെ പുനരധിവസിപ്പിക്കാനുള്ള ഒരു ശ്രമവും ഇരു കൂട്ടരും നടത്തിയിട്ടുമില്ല. സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയും, വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഇവര്‍.

സന്ധ്യയ്ക്ക്‌ ആറു മണിയോടെ വാതിലുകള്‍ അടയുമ്പോള്‍ ഇരുട്ട്‌ ഈ ഗ്രാമങ്ങളെയും അവിടങ്ങളില്‍ താമസിക്കുന്നവരുടെ മനസ്സുകളെയും ഒരുപോലെ പൊതിയുന്നു. കൂടുതലും ബംഗ്ലാദേശില്‍നിന്നു വരുന്ന കവര്‍ച്ചസംഘങ്ങളുടെയും, തെമ്മാടികളുടെയും, സാമൂഹ്യവിരുദ്ധരുടെയും ദയാദാക്ഷിണ്യങ്ങള്‍ക്ക്‌ തങ്ങളുടെ ജീവനും സ്വത്തും അടിയറവു വെയ്ക്കേണ്ടിവരുന്നു ഈ ഗ്രാമവാസികള്‍ക്ക്‌. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അത്യാസന്ന നിലയിലായ രോഗികള്‍ക്ക്‌, പുലര്‍ച്ച്‌ ആറുമണിവരെ കാത്തിരിക്കുക, അല്ലെങ്കില്‍ മരണത്തിനു കീഴടങ്ങുക എന്ന രണ്ടു സാദ്ധ്യതകള്‍മാത്രമേ മുന്നിലുള്ളു. വിവാഹംപോലുള്ള സാമൂഹ്യാവസരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ജില്ല മജിസ്ട്രേറ്റിന്റെ അനുവാദം മുന്‍കൂറായി വാങ്ങിയില്ലെങ്കില്‍, സ്വഗൃഹങ്ങളിലേക്ക്‌ തിരികെയെത്താന്‍ കഴിയില്ല.

പ്രശസ്ത പത്രപ്രവര്‍ത്തകനായ മൃണാള്‍ താലൂക്ദര്‍ ഈ ആളുകളെക്കുറിച്ച്‌ 20 മിനുട്ട്‌ നീണ്ടുനില്‍ക്കുന്ന ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ആസ്സാമിലെ കരിംഗഞ്ച്‌ ജില്ലയില്‍ ഇന്‍ഡോ-ബംഗ്ലാ അതിര്‍ത്തിയിലുള്ള, സുതര്‍കണ്ടി എന്ന ഭാഗത്തെ ലഫ്സായി, ജറാപട്ട ഗ്രാമങ്ങളില്‍ വെച്ചാണ്‌ മൃണാള്‍ തന്റെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. എട്ടര മാസത്തെ കഠിനപ്രയത്നത്തിനൊടുവിലാണ്‌ കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന്, ഈ ചിത്രമെടുക്കാന്‍ അദ്ദേഹത്തിന്‌ അനുവാദം ലഭിച്ചത്‌. മുംബൈയില്‍ 2008 ഫെബ്രുവരി 4 മുതല്‍ 9 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അവതരിപ്പിക്കപ്പെടുന്ന 13 ചിത്രങ്ങളില്‍ ഒന്നാണ്‌ മൃണാളിന്റെ NO BODY'S MEN എന്ന ചിത്രം. മഹത്തായ ഒരു യജ്ഞമാണ്‌ മൃണാള്‍ പൂര്‍ത്തീകരിച്ചത്‌.

ഈ ഗ്രാമവാസികള്‍ക്ക്‌ പൂര്‍ണ്ണപൗരത്വം ലഭിക്കാനുള്ള ശ്രമങ്ങളുമായി ബാറക്‌ മനുഷ്യാവകാശ സംഘടനയും രംഗത്തു വന്നിട്ടുണ്ട്‌.




*കൗണ്ടര്‍കറന്റ്സിന്റെ ഡിസംബര്‍ 20-ലെ ലക്കത്തില്‍ വാലി ലാസ്കര്‍ എഴുതിയ ലേഖനം

Saturday, December 22, 2007

നക്സലൈറ്റുകള്‍ ഉണ്ടാകുന്നത്‌....

നക്സലൈറ്റാവുക എന്നത്‌ എന്നു മുതല്‍ക്കാണ്‌ ഇത്ര വലിയ തെറ്റായിമാറിയത്‌? നാരായണന്‍കുട്ടി നായരുടെ തലയറുത്ത്‌ വീട്ടുമുറ്റത്തെ പടിപ്പുരയില്‍ കാഴ്ച്ചക്കുലയായി വെച്ച കാലം മുതല്‍ നക്സലൈറ്റ്‌ എന്ന വിശേഷണം കേരളത്തിലെ ആഢ്യ-സമ്പന്ന കുടുംബങ്ങളില്‍ പൊതുവെയും, വള്ളുവനാട്ടിലെയും ഏറനാട്ടിലെയും തറവാടുകളില്‍ പ്രത്യേകിച്ചും ഭീതി പരത്തിയിരുന്നതായി നമുക്കറിയാം. നക്സലൈറ്റുകളില്‍നിന്ന് രക്ഷ നേടാന്‍ നേപ്പാളില്‍നിന്ന് ഗൂര്‍ഖകളെ വരുത്തി തറവാടുകള്‍ക്ക്‌ കാവലേര്‍പ്പെടുത്തിയ ചില തറവാട്ടുകാരണവന്‍മാരെയെങ്കിലും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകാതെ വരില്ല. അടിയന്തിരാവസ്ഥയുടെ നാളുകളിലാണ്‌ ശരിയായ മനുഷ്യവേട്ട ആരംഭിച്ചത്‌.അന്ന് പക്ഷേ നക്സലൈറ്റുകാര്‍ ഒറ്റക്കായിരുന്നില്ല. ആര്‍.എസ്സ്‌.എസ്സുകാരും, കമ്മ്യൂണിസ്റ്റുകാരും ഒക്കെ ഒരുപോലെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി. ആ ദിവസങ്ങളൊക്കെ പൊയ്പ്പോയി, വീണ്ടും മാറിമാറിയുള്ള കൂട്ടുകക്ഷിഭരണത്തിന്റെയും, അതിന്റെ സുഖകരമായ വലതുപക്ഷ-വിപ്ലവ സംയുക്ത ആലസ്യത്തിന്റെയും നാളുകള്‍ വന്നു. ആ സംഭോഗസൃഗാരത്തിന്റെ പാരമ്യമാണിന്ന് ദേശീയ-പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്‌. അതിനിടയിലാണ്‌ ആ പഴയ 'പുലി വരുന്നേ' പേടി വീണ്ടും മടതുറന്ന് എഴുന്നള്ളുന്നതും. ആനന്ദപ്രദമായ വിശ്രമവേളകള്‍ക്ക്‌ ഭംഗം വന്നതറിഞ്ഞ്‌, അഴിഞ്ഞുലഞ്ഞ ഉടുവസ്ത്രം വാരിവലിച്ചുടുത്ത്‌ തെരുവില്‍നിന്ന് മുറവിളിയിടുകയാണ്‌ ഇടതു-വലതു ഭരണ ദമ്പതികള്‍.

ഒരു നക്സലൈറ്റാവുക എന്നത്‌ ഇത്ര മോശം കാര്യമാണോ? ഒരു മാവോവാദിയാവുക എന്നത്‌ എങ്ങിനെയാണ്‌ ദേശവിരുദ്ധ പ്രവര്‍ത്തനമാകുന്നത്‌? അവരുടെ പ്രായോഗിക രാഷ്ട്രീയത്തെ വിമര്‍ശിക്കാം. എതിര്‍ക്കാം. പക്ഷേ ആന്ധ്രയിലും, ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ചെയ്യുന്നപോലെ ഒരു രാഷ്ട്രീയ സംഘടനയെയും അതിന്റെ പ്രവര്‍ത്തകരെയും രാജ്യവിരുദ്ധരായി മുദ്ര കുത്തുന്നതും ഭരണകൂടങ്ങളുടെ സ്വകാര്യാശിസ്സുകളുള്ള ഗുണ്ടാസേനകള്‍ക്ക്‌ അവരെ വലിച്ചെറിയുന്നതും എവിടുത്തെ നീതിയാണ്‌ സഖാക്കളെ, ഗാന്ധിയന്‍മാരെ?

നക്സലൈറ്റുകളുടെയും മാവോയിസ്റ്റു സംഘടനകളുടെയും മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളുണ്ട്‌. നക്സലൈറ്റ്‌-മാവോയിസ്റ്റു സംഘടനകളുടെ ചില വിഭാഗീയ ഗ്രൂപ്പുകള്‍തന്നെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്‌. വാദം അതൊന്നുമല്ല. നക്സലൈറ്റ്‌ എന്ന രാഷ്ട്രീയ സംഘടന രാജ്യവിരുദ്ധമായ ഒന്നാണെന്നും, അവരുടെ സംഘടിക്കലും, പ്രവര്‍ത്തനവും, പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ രാഷ്ട്രീയങ്ങളുടെയും, ദേശതാത്‌പര്യങ്ങളുടെയും എതിര്‍ദിശയിലാണെന്ന തരത്തിലുമുള്ള വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചരണത്തിനാണ്‌ നമ്മള്‍ പച്ചക്കൊടി വീശുന്നത്‌. മല്ലരാജറെഡ്‌ഡിയെയും, ഗോവിന്ദന്‍കുട്ടിയെയും അറസ്റ്റുചെയ്ത്‌ നീക്കാനും, പീപ്പിള്‍സ്‌ മാര്‍ച്ച്‌ എന്ന പ്രസിദ്ധീകരണത്തെ നിരോധിക്കാനും നടത്തുന്ന ശ്രമങ്ങളെ ആ നിലയിലാണ്‌ കാണേണ്ടതും.

എവിടെ നമുക്ക്‌ അതിനൊക്കെ നേരം? അന്ത്യകൂദാശാ വിവാദത്തിന്റെ കച്ച അഴിച്ചുവെച്ചതേയുള്ളു. ഇതാ വരുന്നു, അഴകൊഴമ്പന്‍ അരവണ. 'അരവണ-അരമന' ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്‌ പ്രവാസി ചര്‍ച്ചാഫോറങ്ങളില്‍. മാദ്ധ്യമങ്ങളാകട്ടെ പ്രതീക്ഷിച്ചപോലെതന്നെ, അവിശുദ്ധമായ മൗനം പാലിക്കുന്നു. നടക്കട്ടെ. ഇടക്ക്‌ ആ പഴയ കവിതയൊന്ന് വല്ലപ്പോഴും ഓര്‍ക്കണമെന്നു മാത്രം. ഏതു കവിതയെന്നോ? പാസ്റ്റര്‍ മാര്‍ട്ടിന്‍ നിയൊമില്ലര്‍ (Pastor Martin Niemoller)എഴുതിയ ആ പഴയ കവിതയില്ലേ? "ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നു തുടങ്ങുന്ന ആ കവിത. അതു തന്നെ.

ഓര്‍മ്മകളുണ്ടായിരിക്കണം.

Wednesday, December 5, 2007

ജപ്പാനിലെ താത്രിക്കുട്ടിമാര്‍

പാശ്ചാത്യ രീതിയിലുള്ള അഭിനയശൈലിയിലൂടെ ജപ്പാന്റെ നാടകരംഗത്ത്‌ ചിരപ്രതിഷ്ഠ നേടിയ ജാപ്പനീസ്‌ നാടകനടിയാണ്‌ മാത്‌സുയി സുമാകോ (Matsui Sumako). ഇബ്‌സന്റെ A Doll's House എന്ന നാടകത്തിലെ നോറ എന്ന കഥാപാത്രത്തിനെ അനശ്വരമാക്കുകയുണ്ടായി അവര്‍. പക്ഷേ, കുടുംബത്തിന്റെയും ആഭിജാത്യത്തിന്റെയും നേര്‍ക്ക്‌ പുറംതിരിഞ്ഞുനില്‍ക്കുക എന്നത്‌, യഥാര്‍ത്ഥജീവിതത്തില്‍ അത്രക്ക്‌ എളുപ്പമുള്ള ഒന്നല്ലെന്ന് അവര്‍ വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. നോവലിസ്റ്റും, പണ്ഡിതനും, വിവാഹിതനുമായ ഷിമാമുര ഹൊഗേത്‌സുവുമായുള്ള ബന്ധത്തോടെ അവര്‍ ഒരു അസുരവിത്തായി മുദ്രയടിക്കപ്പെട്ടു.

സ്ത്രൈണത തീരെ പോരാ എന്നതായിരുന്നു മിക്കവരും അവരില്‍ കണ്ട ന്യൂനത. രോഗിയായിരുന്ന ഷിമാമുരയുടെ മരണത്തിനുവരെ അവര്‍ കാരണക്കാരിയാണെന്ന് ജനം വിധിയെഴുതി. സ്വന്തം പ്രശസ്തിക്കുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഷിമാമുരയുടെ ആരോഗ്യം അവര്‍ കണക്കിലെടുത്തില്ല എന്നതായിരുന്നു ആളുകളുടെ വിധിയെഴുത്ത്‌. അപമാനം സഹിക്കവയ്യാതെ, തന്റെ പ്രിയപ്പെട്ടവന്‍ മരിച്ച്‌ രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, സുമാകോ തന്റെ ജീവിതം ഒരു കയര്‍ത്തുമ്പില്‍ ഒടുക്കി.

സ്ത്രീകളോട്‌ അത്രയധികം കരുണയൊന്നും കാണിച്ചിരുന്നില്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ജാപ്പനീസ്‌ സമൂഹം. വേറിട്ട ജീവിതത്തിനു ധൈര്യം കാണിച്ചവര്‍ക്ക്‌ അവര്‍ ഒരിക്കലും മാപ്പു കൊടുത്തതുമില്ല. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച്‌ ജീവിക്കാന്‍, അപാരമായ ധൈര്യം കൈമുതലായി വേണ്ടിയിരുന്നു. അതിനു പുറപ്പെട്ടവരാകട്ടെ, നിരന്തരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഫില്ലിസ്‌ ബിണ്‍മാം എഴുതിയ (Phyllis Birnbaum)Modern Girls, Shining Star, The Skies of Tokyo: 5 Japanese Women (Columbia University Press, New York) എന്ന പുസ്തകം അത്തരക്കാരായ അഞ്ചു സ്ത്രീകളെയാണ്‌ നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌. ജീവിതവിജയം നേടിയിട്ടും, മാത്‌സുയി അടക്കമുള്ള അഞ്ചു സ്ത്രീകള്‍ക്ക്‌, യുദ്ധ-പൂര്‍വ്വ ജപ്പാന്‍ സമൂഹം, 'തോരാത്ത കണ്ണുനീരിന്റെ താഴ്‌വര'യായി അനുഭവപ്പെട്ടു. തങ്ങളുടെ കലാപത്തിന്‌ അവര്‍ നല്‍കേണ്ടിവന്ന വില അത്ര വലുതായിരുന്നു.

'ചീകോവിന്റെ ആകാശം'(Chieko's Sky) എന്ന കവിതയില്‍, തകാമുറ ചീകോ (Takamura Chieko)എന്ന ചിത്രകാരിയെ, അവരുടെ ഭര്‍ത്താവ്‌ തകാമുറ കോടാരോ അവതരിപ്പിക്കുന്നത്‌, കുട്ടികളുടെ വിശുദ്ധിയും നൈര്‍മ്മല്ല്യവുമുള്ള ഒരു സാധാരണ സ്ത്രീയായിട്ടാണ്‌. ഉദാത്തമായ സ്ത്രീസങ്കല്‍പം എന്ന നിലയ്ക്കാണ്‌ ആ പറഞ്ഞ ഗുണങ്ങളൊക്കെ കോടാരോ തന്റെ ഭാര്യയില്‍ അദ്ധ്യാരോപിക്കുന്നത്‌. പക്ഷേ കോടാരോ ഉയര്‍ത്തിക്കാട്ടിയ ആ മാതൃകാ സ്ത്രീ-സങ്കല്‍പ്പത്തിലുള്ളത്‌, ഒരു ഭര്‍ത്താവ്‌ ഭാര്യയെ കാണുന്ന വീക്ഷണസങ്കല്‍പ്പമാണോ, അതോ, ഒരു പച്ചയായ സ്ത്രീയെ കാണാന്‍ ശ്രമിക്കുന്ന ഒരാളുടെ അംശമാണോ?

മാമൂലുകളെ വെറുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, തന്റെ ഭാര്യ പൂര്‍ത്തിയാക്കാതെ പോയ ശില്‍പ്പങ്ങളിലും, അവളുടെ ശൂന്യമായ ക്യാന്‍വാസ്സുകളിലും, കോടാരോ ഒരു അഭാവവും ദര്‍ശിക്കുന്നില്ല. "പതിവു വീട്ടുജോലികളിലും' 'രണ്ടറ്റമെത്തിക്കാനുള്ള പരക്കംപാച്ചിലും' പെട്ട്‌ അവള്‍ പരിക്ഷീണിതയായിരുന്നു എന്നു മാത്രമാണ്‌ കോടാരോയിലെ ഭര്‍ത്താവ്‌ നിരീക്ഷിക്കുന്നത്‌. "സ്ത്രീയായതുകൊണ്ട്‌ അവള്‍ക്ക്‌ വീട്ടുജോലികള്‍ ചെയ്യേണ്ടതുണ്ടായിരുന്നു" വെന്ന് അദ്ദേഹം പറയുന്നുണ്ട്‌. പക്ഷേ, ഭര്‍ത്താവിന്റെ പ്രതിഭയെക്കുറിച്ച്‌ നിരന്തരം ഓര്‍മ്മപ്പെടുത്താനും അവള്‍ ബാദ്ധ്യസ്ഥയായിരുന്നുവത്രെ! മാനസികമായി തകര്‍ന്ന്, ഒരു ചികിത്സാകേന്ദ്രത്തിലായിരുന്നു ചീകോവിന്റെ അന്ത്യം. ആ മരണത്തിന്‌ കോടാരോ പഴിക്കുന്നത്‌ ചീകോവിന്റെ കലാപരമായ അന്ത:സംഘര്‍ഷങ്ങളെയല്ല, മറിച്ച്‌, അവളുടെ കുടുംബത്തില്‍ ചിലര്‍ക്ക്‌ പാരമ്പര്യമായി കണ്ടുവന്നിരുന്ന ഭ്രാന്തിനെയാണ്‌.

വിരോധാഭാസമെന്നു പറയട്ടെ, 'ചീകോവിന്റെ ആകാശം' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ആ ചിത്രകാരിയെ ഇന്ന് ലോകം അറിയുമായിരുന്നില്ല. പുതിയ ജീവിതപങ്കാളികള്‍ക്ക്‌ അനുരാഗപൂര്‍ണ്ണമായ ദാമ്പത്യം നേര്‍ന്നുകൊണ്ട്‌, പ്രചാരമുള്ള വിവാഹസമ്മാനമായി ആ പുസ്തകം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച എഴുത്തുകാരിയായിരുന്നു യാനഗിവാര ബ്യാകുരേന്‍ (Yanagiwara Byakuren) യഥാര്‍ത്ഥജീവിതത്തിലും ഇബ്‌സന്റെ നോരയെപ്പോലെ ജീവിച്ച ഒരു എഴുത്തുകാരി. അസഹി (Asahi) എന്ന പത്രത്തില്‍ ഒരു കത്ത്‌ പ്രസിദ്ധീകരിച്ച്‌, വളരെ നാടകീയമായിട്ടാണ്‌ അവര്‍ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയത്‌. ആ കത്തില്‍ അവര്‍ അയാളെ തള്ളിപ്പറയുകയും, അവരുടെ ദാമ്പത്യത്തിന്റെ പ്രഹസനത്തെ തുറന്നെഴുതുകയും ചെയ്തു. ഇത്‌ സാദ്ധ്യമായത്‌, അതിനകംതന്നെ കവയിത്രി എന്ന പേരില്‍ അവര്‍ പുകള്‍പെറ്റതുകൊണ്ടും, പ്രസിദ്ധീകരണരംഗത്ത്‌ അവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ടും മാത്രമാണ്‌.

"ജപ്പാന്റെ ജന്മിത്ത സദാചാരങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും എതിരായ അവരുടെ തുറന്ന ആക്രമണം" ജാപ്പനീസ്‌ സമൂഹത്തില്‍ ഒരു കൊടുങ്കാറ്റുതന്നെ ഉയര്‍ത്തിവിട്ടു. വലതുപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി, അതിനെ അധിക്ഷേപിക്കുകയും ധാര്‍മ്മികാധപതനമായി മുദ്രകുത്തുകയുമുണ്ടായി. അവര്‍ക്കുനേരെ വധിഭീഷണിയും ഉയര്‍ന്നു. പക്ഷേ ജപ്പാനിലെ ലിബറല്‍ കക്ഷികള്‍ ഈ സംഭവത്തെ ഉപയോഗിച്ചത്, സാമൂഹ്യമാറ്റത്തിനായി പൗരന്‍മാരെ ഉദ്‌ബോധിപ്പിക്കാനുള്ള ഒരു അവസരമായിട്ടായിരുന്നു. തന്റെ കത്തിന്‌ ഇത്രയധികം പ്രതികരണമുണ്ടാകുമെന്ന് യാനഗിവാര ഒരിക്കലും കരുതിയിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, ആ കത്ത്‌, തന്റെ അഭിമാനത്തിനെ ചോദ്യം ചെയ്തിരുന്ന ഒരു ബന്ധത്തില്‍നിന്നുള്ള മോചനത്തിനുള്ള ഉപാധി മാത്രമായിരുന്നു. നിരവധി വെപ്പാട്ടിമാരെ കൈവശം വെക്കാന്‍ പുരുഷന് അധികാരാവകാശങ്ങള്‍ നല്‍കുകയും, എന്നാല്‍ ഒരു കാമുകനെ സ്വീകരിച്ചു എന്ന തെറ്റിന്‌ ഒരു ഭാര്യയെ ശിക്ഷിക്കുകയും ചെയ്യുന്ന നിയമസംഹിതകള്‍ കൈക്കൊള്ളുന്ന സമൂഹത്തിന്റെ കപടമുഖത്തിനെയായിരുന്നു അവര്‍ തന്റെ കത്തിലൂടെ തുറന്നുകാട്ടിയത്‌.

യാനഗിവാരയുടെ കാര്യമോ? ഒരു ചെറുപ്പക്കാരനുമായുള്ള ചങ്ങാത്തത്തിനുശേഷം മാത്രമാണ് ഈ പൊടുന്നനെയുള്ള 'ബോധോദയം' ഉണ്ടായത് എന്ന രീതിയിലാണ് സമൂഹം അവരെ വിമര്‍ശിക്കാന്‍ മുതിര്‍ന്നത്. തന്റെമേലുള്ള ഭര്‍ത്താവിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ മുന്‍പൊരിക്കല്‍ അവര്‍ മനപ്പൂര്‍വ്വമായിത്തന്നെ, മറ്റൊരു സ്ത്രീയെ വിലക്കെടുത്തിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അവര്‍ കൂടുതല്‍ ക്രൂശിക്കപ്പെടുകയുണ്ടായി. ഒരു പക്ഷേ, തീര്‍ത്തും അസഹനീയമായ ഒരു മുഹൂര്‍ത്തതിലായിരിക്കാം അവരത്‌ ചെയ്തത്‌. ആ പ്രവൃത്തിയെ ന്യായീകരിക്കാനുമാവില്ലായിരിക്കാം. ശരിയാണ്. പക്ഷേ, പറഞ്ഞുവരുന്നത്‌, ഇതൊക്കെയാണ്‌ വിമോചനത്തിന്റെ ധര്‍മ്മസങ്കടങ്ങള്‍ എന്നു മാത്രമാണ്‌.

നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയായിരുന്നു തകാമിനി ഹിഡെകോ (Takamine Hideko). ബാലനടിയായിട്ടായിരുന്നു അവരുടെ അരങ്ങേറ്റം. അകിര കുറസോവയടക്കം, പല പ്രമുഖ ജാപ്പനീസ്‌ ചലച്ചിത്രകാരന്മാരുടെയും കൂടെ അവര്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. ജീവിത വിജയം നേടിയിട്ടും, അവരുടെ അഭിനയ ജീവിതം കയ്പ്പുനീര്‍ നിറഞ്ഞതായിരുന്നു. ധനസമ്പാദനത്തിനുള്ള യന്ത്രമായി തന്നെ കാണുന്ന സ്വന്തം കുടുംബത്തിനെതിരെപോലും അവര്‍ക്ക് കലഹിക്കേണ്ടിവന്നു. സിനിമയുടെ സെറ്റിലും ഒരേസമയം, സ്വാതന്ത്ര്യവും, ‘വിചിത്രമായ നിരാശയും‘ അവര്‍ അനുഭവിച്ചു. ക്യാമറക്കുള്ളിലും, പുറത്തും താന്‍ വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നും അവര്‍ക്കുണ്ടായിരുന്നു.

ഒരുപക്ഷേ, ആധുനിക വനിതകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌, യൂനോ ചിയോ എന്ന നോവലിസ്റ്റായിരിക്കും. ജപ്പാന്റെ 'മോഗാ' (mo ga). സദാചാരത്തിന്റെ എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ച്‌, പലപ്രാവശ്യം വിവാഹം കഴിക്കുകയും, പലര്‍ക്കുവേണ്ടിയും തന്റെ അടിവസ്ത്രച്ചരടുകളഴിക്കുകയും ചെയ്ത യൂനോ. തിരതല്ലിയാര്‍ക്കുന്ന അവരുടെ പ്രണയകഥകളില്‍ നമുക്ക്‌ കാണാനാവുക, അടിപതറാത്ത അവരുടെ സ്വത്വത്തെ തന്നെയാണ്‌. പല കഥകളും അവരുടെ അനുഭവത്തില്‍നിന്ന് എടുത്തവയായിരുന്നു. പരമ്പരാഗത വേലിക്കെട്ടുകള്‍ക്കകത്ത്‌ കഴിഞ്ഞുവന്ന ജാപ്പനീസ്‌ സ്ത്രീകള്‍ യൂനോവിന്റെ ജീവിതരീതിയെ എങ്ങിനെയാണ്‌ കണ്ടിരുന്നത്‌ എന്ന് നമുക്കറിയില്ല. എങ്കില്‍തന്നെയും, അവര്‍ എഴുതിയ കഥകള്‍ അവിടുത്തെ സ്ത്രീസമൂഹം വളരെ ആവേശത്തോടെയാണ്‌ വായിച്ചത്‌. ഒരു പക്ഷേ, തങ്ങളുടെ ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകതാനതകളില്‍നിന്ന് അവര്‍ക്ക്‌, ആ കഥകള്‍ താത്‌ക്കലികമായെങ്കിലും മോചനം നല്‍കിയിരിക്കാം. പഴയ മാമൂലുകളെ ലംഘിക്കാതെ തന്നെ, പുതിയ സാദ്ധ്യതകള്‍ ദര്‍ശിക്കാന്‍ യൂനോവിന്റെ കഥകള്‍ അവര്‍ക്ക്‌ പ്രേരകമായിട്ടുമുണ്ടാവണം.

സാമൂഹ്യമായ അതിര്‍ത്തികളുടെ പു:നര്‍വിന്യാസത്തിലൂടെ, യൂനോയെയും മാത്‌സുയിയെപ്പോലെയുമുള്ള സ്ത്രീകള്‍ ഒരു പുതിയ സ്ത്രീയുടെ ആവിര്‍ഭാവം സാദ്ധ്യമാക്കുകയായിരുന്നു. ആ സമരം അവസാനിച്ചിട്ടൊന്നുമില്ല. ബിണ്‍മാം ഈ കഥകളൊക്കെ പറയുന്നത്‌, സഹാനുഭൂതിയോടെയും, സൗമ്യതയോടെയുമാണ്‌. ഒരു പത്രപ്രവര്‍ത്തക എന്ന നിലയ്ക്ക്‌, അവര്‍, ആ സ്ത്രീകളുടെ തെറ്റുകുറ്റങ്ങളെ ന്യായീകരിക്കാനോ, അവരുടെ വിമര്‍ശകര്‍ക്ക്‌ മറുപടി പറയാനോ ഒന്നും മുതിരുന്നില്ല. അതിന്റെയൊക്കെ ഫലമായി നമുക്ക്‌ കിട്ടിയിരിക്കുന്ന ഈ പുസ്തകം, ആ അഞ്ചു സ്ത്രീകളുടെ ജീവിതത്തിലേക്കും, അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കും തുറന്നുവെച്ച ഒരു ജാലകമാണ്‌.




*ഏഷ്യാവീക്ക് എന്ന മാസികയില്‍ Tan Pek Leng എഴുതിയ Daring to be Different എന്ന പേരിലുള്ള പണ്ടത്തെ ഒരു ലേഖനത്തിന്റെ പരിഭാഷ. തലക്കെട്ടിലും മറ്റും ചില്ലറ മനോധര്‍മ്മങ്ങളുടെ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ക്ഷമിക്കുക. ജാപ്പനീസ് പേരുകളുടെ ഉച്ചാരണത്തിലും തെറ്റുകള്‍ കണ്ടേക്കാം.

കുറിപ്പുകള്‍:

mo ga (modan gaaru)- ആധുനിക വനിത

Matsui Sumako - 1886-1919 (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജപ്പാന്റെ നാടകരംഗത്ത് പ്രശസ്തയായിരുന്ന ഒരു നടി)

Takamura Chieko - 1886-1938 (ജാ‍പ്പനീസ് ഫെമിനിസ്റ്റ് പ്രസ്ഥാനമായ Seiosha യില്‍ സജീവമായിരുന്നു. ചിത്രകാരി, പെയിന്റര്‍ എന്നീ നിലകളില്‍ പ്രശസ്ത) ചീകോവിന്റെ ഭര്‍ത്താവ് കോടാരോ പണ്ഡിതനും പ്രശസ്തനായ ഒരു ശില്‍പ്പിയുമായിരുന്നു.

Takamine Hideko - 50-60കളിലെ ജാപ്പനീസ് സിനിമകളിലൂടെ പ്രശസ്തയായ നടി.

Yanagiwara Byakuren - (1885-1967)ജാപ്പനീസ് കവയിത്രി.ജപ്പാനിലെ തായിഷോ ചക്രവര്‍ത്തിയുടെ ബന്ധു എന്ന നിലയ്ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാ‍നമുണ്ടായിരുന്നു യാനഗിവാരക്ക്.

Uno Chiyo - 1897-1996 (ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും തിളക്കമുള്ള എഴുത്തുകാരിയായിരുന്നു യൂനോ. ഡിസൈനര്‍, ഫാഷന്‍ മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്)

Asahi - ഒസാകയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം.

Nora (Nora Helmer)- ഇബ്‌സന്റെ A Doll's House-ലെ പ്രധാന കഥാപാത്രം. വിക്ടോറിയന്‍ കുടുംബസദാചാര സങ്കല്‍പ്പങ്ങള്‍ക്ക് ശക്തമായ പ്രഹരം നല്‍കിയ ആദ്യത്തെ ഫെമിനിസ്റ്റ് രംഗാവിഷ്ക്കാരം എന്ന നിലയ്ക്കും ഈ നാടകവും, നോര എന്ന കഥാപാത്രവും ചരിത്രത്തിന്റെ ഏടുകളിലുണ്ട്.