Tuesday, March 16, 2010

ജൊയ ക്ഷുഭിതയാണ്

കടപ്പാട്: ഹുമനൈറ്റ്‌ എന്ന ഫ്രഞ്ച്‌ മാസികയില്‍ മാര്‍ച്ച് 16-ന് പ്രസിദ്ധീകരിച്ച (ഡൊമിനിക് ബാരിയുടെ ഫ്രഞ്ച് ലേഖനത്തിന്റെ) ഇംഗ്ളീഷ്‌ പരിഭാഷയില്‍നിന്ന്‌.

മലാലായ്‌ ജൊയ ക്ഷുഭിതയാണ്‌. അന്താരാഷ്ട്രസേനകളുടെ നേതൃത്വത്തില്‍ തന്റെ രാജ്യത്ത്‌ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചും, ഗ്രാമീണരെ കൂട്ടത്തോടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ബോംബ്‌ വര്‍ഷത്തെക്കുറിച്ചും, താലിബാനോടും മറ്റു യുദ്ധപ്രഭുക്കളോടും സന്ധിചെയ്യാനുള്ള ആഹ്വാനത്തെക്കുറിച്ചുമൊക്കെ അവര്‍ ഇന്ന്‌ ഏറെ ക്ഷുഭിതയാണ്‌. "എന്റെ രാജ്യത്ത് നടക്കുന്ന കുരുതികള്‍ അവസാനിപ്പിക്കുക. ആദ്യം നിങ്ങള്‍ നിങ്ങളുടെ വിദേശസേനകളെ മടക്കിവിളിക്കുക. എങ്കില്‍ മാത്രമേ താലിബാന്‍വത്ക്കരണം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കാവൂ", പാശ്ചാത്യപൊതുജനാഭിപ്രായത്തോട്‌ ഈ അഫ്ഘാന്‍ സമാജികക്ക്‌ പറയാന്‍ ഇത്രമാത്രം. 

ഹുമ: ജനുവരി അവസാനം ലണ്ടനില്‍ നടന്ന സമ്മേളനത്തില്‍, താലിബാനുമായുള്ള ചര്‍ച്ചകള്‍ ഔപചാരികമാക്കുകയുണ്ടായി. ഇനി എന്തു സംഭവിക്കും?

ജൊയ: പോരാളികളെക്കൊണ്ട്‌ ആയുധം താഴെ വെപ്പിക്കാന്‍ കര്‍സായിക്ക്‌ ദശലക്ഷക്കണക്കിനു ഡോളറാണ്‌ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അതേ സമയം, ദശലക്ഷക്കണക്കിന്‌ അഫ്ഘാനികള്‍ ദാരിദ്ര്യം കൊണ്ട്‌ ചത്തൊടുങ്ങുകയും ചെയ്യുന്നു. ഇത്‌ താലിബാനെ പുനരധിവസിപ്പിക്കുകതന്നെ ചെയ്യും. അടുത്തുതന്നെ നടക്കാന്‍ പോകുന്ന ഗോത്രത്തലവന്‍മാരുടെയും മുതിര്‍ന്നവരുടെയും പരമോന്നത കൌണ്‍സിലിനെ (Loya Jirga) പിടിച്ചെടുക്കാന്‍ താലിബാന്‌ സാധിക്കും. ഇത്തരം അവസരവാദികളെക്കൊണ്ട്‌ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ? താലിബാന്‍ മാത്രമല്ല മൌലികവാദികള്‍. മുല്ല ഒമറിന്റെ ഭരണത്തിനെ തൂത്തെറിഞ്ഞ്‌, അതിനുപകരം, മസൂദ്‌ നയിക്കുന്ന വടക്കന്‍ സഖ്യത്തെയും യുദ്ധപ്രഭുക്കളെയും അധികാരത്തില്‍ പ്രതിഷ്ഠിക്കുകയാണ്‌ അമേരിക്കയും സഖ്യകക്ഷികളും ചെയ്തത്‌. ഈ ഗ്രൂപ്പും താലിബാന്റെ അതേ ആശയങ്ങളെ പിന്തുടരുന്നവരാണ്‌. അപലപിക്കപ്പെടേണ്ട പല നിയമങ്ങളും കോടതി വിധികളും കഴിഞ്ഞ കുറച്ചുവര്‍ഷത്തിനകം ഉണ്ടായിട്ടുണ്ട്‌. ദേശീയമായ ഒത്തുതീര്‍പ്പുകളുടെ പേരും പറഞ്ഞ്‌, യുദ്ധപ്രഭുക്കള്‍ക്കും, അറിയപ്പെടുന്ന യുദ്ധകുറ്റവാളികള്‍ക്കും - അവരില്‍ പലരും ഇന്ന്‌ പാര്‍ലമെണ്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു- നിയമപരിരക്ഷ ഏര്‍പ്പെടുത്തുകയുണ്ടായി. ഈ യുദ്ധപ്രഭുക്കളൊക്കെ ഉന്നതനിലയിലുള്ളവരാണ്‌, പാര്‍ലമെണ്ടിലും, മന്ത്രാലയങ്ങളിലും, ജുഡീഷ്യറിയിലും ഒക്കെയുള്ളവരാണിവര്‍. ഇവരൊക്കെ അഴിമതിക്കാരാണ്‌. എന്നിട്ട്‌ ഇപ്പോള്‍, ഐക്യരാഷ്ട്രസഭ തന്നെ ഇവരില്‍ പലരുടെയും പേരുകള്‍ കരിമ്പട്ടികയില്‍നിന്ന്‌ വെട്ടിക്കളഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണോ ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്‌? ശുദ്ധജലം പോലും ഒരമൂല്യ പ്രകൃതിവിഭവമായ രാജ്യത്തെ ജനങ്ങളോട്‌, കാബൂളില്‍ ഈയിടെ കര്‍സായ്‌ ഉദ്ഘാടനം ചെയ്ത കൊക്കൊക്കോള ഫാക്ടറിയെ പാശ്ചാത്യപുരോഗതിയുടെ അടയാളമായി കണക്കാക്കണമെന്ന്‌ പറയാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ ഈ വിധത്തില്‍ തന്നെയാണ്‌ ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്‌.

ഹുമ: 2005-ല്‍ താങ്കള്‍ പാര്‍ലമെണ്ടിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടുമാസത്തിനുശേഷം സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുകയുമുണ്ടായി. എന്തുകൊണ്ടാണത്‌ സംഭവിച്ചത്‌?

ജൊയ: പാര്‍ലമെണ്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ 'അഫ്ഘാന്‍ ജനതയ്ക്ക്‌ അനുശോചനം' രേഖപ്പെടുത്തി. അത്‌ പല ഡെപ്യൂട്ടിമാര്‍ക്കും രസിച്ചില്ല. അവരെ അധിക്ഷേപിച്ചു എന്ന്‌ അവര്‍ പരാതിപ്പെട്ടു. എന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത്‌ യുദ്ധപ്രഭുക്കളായിരുന്നു. 1992-96 കാലത്ത്‌ അവരാണ്‌ കാബൂളിനെ തകര്‍ത്തുകളഞ്ഞതെന്നും, പതിനായിരക്കണക്കിനാളുകളുടെ മരണത്തിന്‌ ഉത്തരവാദികള്‍ അവരാണെന്നും ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. അവരെ അന്തരാഷ്ട്രകോടതിക്കു മുന്‍പാകെ കൊണ്ടുവരണമെന്നും ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം നല്‍കിയ പണമുപയോഗിച്ച്‌ അവര്‍ നടത്തിയ അഴിമതിയെയും ഞാന്‍ അപലപിച്ചു. എനിക്ക്‌ അന്ന്‌ പ്രസംഗം തുടരാന്‍ കഴിഞ്ഞില്ല. ഞാന്‍ സഭാതളത്തിലെത്തിയപ്പോഴേക്കും അവര്‍ എന്റെ മൈക്കിന്റെ ബന്ധം വിച്ഛേദിച്ചു. ഭീഷണിയും തെറിവിളിയുമായിരുന്നു സഭയില്‍. എനിക്ക്‌ ഒച്ച ഉയര്‍ത്തി സംസാരിക്കേണ്ടിവന്നു. ചില പ്രതിനിധികള്‍, പുരുഷന്‍മാരും സ്ത്രീകളും എന്നെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നുവെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റ്‌ എന്നും അവിശ്വാസിയെന്നുമൊക്കെ മറുപക്ഷം എന്നെ മുദ്രകുത്തുന്നുണ്ടായിരുന്നു. അവരുടെ കണ്ണില്‍ അതൊക്കെയാണ്‌ ഏറ്റവും വലിയ നിന്ദാവചനങ്ങള്‍. ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിച്ചത്‌, പാര്‍ലമെണ്ടിനെ  മൃഗശാലയുമായി താരതമ്യം ചെയ്തുകൊണ്ടാണ്‌. മൃഗശാലയില്‍ ഒന്നുമില്ലെങ്കിലും മൃഗങ്ങള്‍ എന്തെങ്കിലുമൊരു ഉദ്ദേശ്യം നിര്‍വ്വഹിക്കുന്നുണ്ടല്ലോ.

ഹുമ: ഒബാമ പ്രഖ്യാപിച്ചിരിക്കുന്ന അധികസേനാവിന്യാസം എന്തു ഫലമാണ്‌ ഉണ്ടാക്കുക?

ജൊയ: ജനാധിപത്യവും നീതിയും സൃഷ്ടിക്കുകയോ, തീവ്രവാദിഗ്രൂപ്പുകളെ ഇല്ലാതാക്കുകയോ ഒന്നമല്ല ഈ യുദ്ധത്തിന്റെ ലക്ഷ്യം. അധിനിവേശം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക, സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ധാരാളം പ്രകൃതിവിഭവങ്ങളുള്ള ഒരു പ്രദേശത്തെ ഏറ്റെടുക്കുന്നതിന്‌ ഏതുവിധേനയും സംരക്ഷണം നല്‍കുക, ഇതൊക്കെയാണ്‌ ഈ യുദ്ധത്തിന്റെ ഉന്നം. ഒബാമ ബുഷിനെപ്പോലെയോ, ഒരുപക്ഷേ അതില്‍ക്കൂടുതലോ അപകടകാരിയാണ്‌. കാരണം അയാള്‍ യുദ്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും അത്‌ പാക്കിസ്ഥാനിലേക്കും വ്യാപിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. അയല്‍പ്രദേശങ്ങളായ ഇറാനെയും പാക്കിസ്ഥാനെയും റഷ്യയെയും, ഉസ്‌ബെക്കിസ്ഥാനെയും എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്‌, കഴിയുന്നത്ര കാലം അഫ്ഘാനിസ്ഥാനില്‍ തങ്ങുക എന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നീക്കം അപകടകരമായ സ്ഥിതിവിശേഷമാണ്‌ ഉളവാക്കാന്‍ പോകുന്നത്‌. ഒബാമ അയാളുടെ സേനകളെ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലും നാശവുമാണ്‌ ഉണ്ടാവുക. യു.എന്നിന്റെ ബോംബ്‌വര്‍ഷങ്ങള്‍ നോക്കുക. 2009 മെയ്‌ മാസത്തില്‍ 150 പൌരന്‍മാരാണ്‌ കൊല്ലപ്പെട്ടത്‌. എന്റെ നാട്ടിലെ ആളുകള്‍ അനുഭവിക്കുന്ന ദുരിതം കാണാന്‍ ലോകത്തിനെ സഹായിക്കുന്ന ഒരു കിളിവാതിലാണ്‌ ഇത്തരം കുരുതികള്‍. പക്ഷേ ലോകം ഇതുവല്ലതും കാണുന്നുണ്ടോ? ഞാന്‍ ഒരു പത്രസമ്മേളനം നടത്തി. തന്റെ കുടുംബത്തിലെ ഇരുപത്‌ ആളുകള്‍ കൊല്ലപ്പെട്ട കാര്യം പറയുമ്പോള്‍ ജിരാനിയില്‍നിന്നുള്ള ഒരു ഗ്രാമീണന്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. അയാളും അയാളെപ്പോലുള്ളവരും നാളെ ഒരുപക്ഷേ അഫ്ഘാനിസ്ഥാനിലെ പോരാളികളുടെ കൂട്ടത്തില്‍ ചേരാന്‍ ഇടയില്ലേ?

ഹുമ: താലിബാന്‍ ഭരണത്തിന്‍ കീഴിലെ സ്ത്രീകളുടെ അവസ്ഥ, ഒടുവില്‍ അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെപ്പോലും സ്പര്‍ശിച്ചു. ഇന്ന്‌ എന്താണ്‌ സ്ഥിതി?

ജൊയ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ അഫ്ഘാന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്നുണ്ട്‌. അത്‌ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി 2003-ല്‍ ചേര്‍ന്ന ഉന്നത കൌണ്‍സിലില്‍ ഞാനും ഒരു പ്രതിനിധിയായിരുന്നു. പക്ഷേ ആ സമ്മേളനത്തെ സ്വാധീനിച്ചിരുന്നത്‌, കര്‍സായിയും പാശ്ചാത്യശക്തികളുമായി കൊടുക്കല്‍-വാങ്ങലുകള്‍ നടത്തിയിരുന്ന മൌലികവാദികളായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനപ്രണാമങ്ങളൊക്കെ സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്‌. പക്ഷേ രാജ്യത്തെ ഇപ്പോള്‍ ഭരിക്കുന്നത്‌ ശരീയത്ത്‌ നിയമങ്ങളാണ്‌. ഔദ്യോഗിക ഭരണഘടനയുടെ മുന്‍‌സൂചിപ്പിച്ച  ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌ ചെയ്യുന്നത്‌. അന്താരാഷ്ട്ര സഹായധനങ്ങള്‍ കൈപ്പറ്റാന്‍ വേണ്ടി പേരിന്‌ ഭരണഘടനയിലെ അവകാശങ്ങളും മറ്റും അവര്‍ ബാക്കിവെക്കുന്നു എന്നു മാത്രം. ഭര്‍ത്തൃഗൃഹത്തിലെ ക്രൂരതകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ-സ്ത്രീകളെന്നുപറഞ്ഞാല്‍, 14-ഉം 15-ഉം വയസ്സുമാത്രമുള്ള പെണ്‍കുട്ടികള്‍-ശിക്ഷിക്കുകയും തടവിലാക്കുകയും  ചെയ്യുന്ന രാജ്യമാണ്‌ ഇന്ന്‌ അഫ്ഘാനിസ്ഥാന്‍. സ്കൂളുകളിലേക്ക്‌ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാലും, ഭീഷണിക്കും വിവാഹത്തിനുള്ള കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനും വഴങ്ങി വീണ്ടും സ്കൂള്‍ ഉപേക്ഷിക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ ഒരുവിധത്തിലുള്ള കണക്കും ലഭ്യവുമല്ല. നിരാശാഭരിതരായ യുവതികളുടെ അവസാന ആയുധമായി ആത്മഹത്യ മാറിക്കഴിഞ്ഞു. തങ്ങള്‍ക്ക്‌ മറ്റുവഴികളുണ്ടെന്നും എന്നാല്‍ അതൊരിക്കലും തങ്ങള്‍ക്ക്‌ ലഭിക്കാന്‍ പോകുന്നില്ലെന്നും നന്നായറിയുന്നവരാണ്‌ ഈ സ്ത്രീകള്‍.

ഹുമ: എന്തൊക്കെയാണ്‌ ആ മറ്റുവഴികള്‍?

ജൊയ: അന്താരാഷ്ട്രസേന മുഴുവനും ഒഴിഞ്ഞുപോവുകയും, യുദ്ധപ്രഭുക്കന്‍മാരുടെ സ്വകാര്യസേനകളെ ഇല്ലാതാക്കുകയും വേണം. താലിബാന്‍വത്ക്കരണത്തെ വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു അധിനിവേശ സൈന്യത്തെക്കൊണ്ട്‌ ഒരിക്കലും ജനാധിപത്യം സ്ഥാപിക്കാനാവില്ല. എന്റെ ആളുകളാണ്‌ ദുരിതം മുഴുവന്‍ അനുഭവിക്കുന്നത്‌. കൃത്യമായ സമയപരിധി വെച്ച്‌ അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും സേനകള്‍ സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ അഫ്ഘാന്‍ ജനതയില്‍നിന്നും കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പുകളായിരിക്കും അവരെ തേടിയെത്തുക. പുരുഷന്റെയും സ്ത്രീയുടെയും അവകാശങ്ങള്‍ക്ക്‌ കോട്ടം തട്ടാത്ത, സമാധാനവും സുരക്ഷിതത്ത്വവും പുലരുന്ന ഒരു രാഷ്ട്രം പുനര്‍നിര്‍മ്മിക്കാന്‍ അഫ്ഘാനിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങള്‍ പൊരുതുകയാണെന്ന സത്യം പാശ്ചാത്യസര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയാണ്‌. ജനാധിപത്യകക്ഷികളും കൂട്ടായ്മകളും പലയിടത്തും ഒളിവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഖുറാനെ പരാമര്‍ശിക്കാത്ത എല്ലാ മതേതര രാഷ്ട്രീയകക്ഷികളെയും നിരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ്‌ അഫ്ഘാനിസ്ഥാനിന്റേതെന്ന് ഓര്‍മ്മവെക്കുക. ബോംബുവര്‍ഷത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധവും, കഴിഞ്ഞ മാസം കാബൂളില്‍ നടന്ന, നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്ത ജാഥയുമൊക്കെ അഫ്ഘാനിസ്ഥാന്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പാതയിലാണെന്ന്‌ ലോകത്തെ തെളിയിച്ചുകൊടുത്തു. അദൃശ്യമായി പോരാടുന്ന നിരവധി ധീരന്‍മാരും വീരവനിതകളും അഫ്ഘാനിസ്ഥാനിലുണ്ട്‌. അവര്‍ അവരവരുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ്‌ യുദ്ധം ചെയ്യുന്നത്‌. ജനങ്ങള്‍ക്കിടയില്‍നിന്ന്‌ ഉയര്‍ന്നുവരികയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഇത്തരം പുരോഗമനപ്രസ്ഥാനങ്ങളെ എന്തുകൊണ്ടാണ്‌ ഒരു പാശ്ചാത്യനേതാക്കളും കാണാതെ പോകുന്നത്‌? ഞാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ക്ക്‌ പാശ്ചാത്യ പൊതുജനാഭിപ്രായത്തിന്റെ പിന്‍ബലവും ആവശ്യമാണ്‌. അത്‌ ഉരുത്തിരിഞ്ഞുവരുന്നുണ്ടെന്ന്‌ എന്റെ യാത്രകളില്‍നിന്ന്‌ എനിക്ക്‌ ബോധ്യമാവുകയും ചെയ്യുന്നു. അധികസേനകളെ അയക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌. 'നീതിക്കുവേണ്ടിയുള്ള യുദ്ധം' എന്ന നുണയിലൊന്നും ആളുകള്‍ ഇപ്പോള്‍ വീഴുന്നില്ല. എങ്കിലും, യുദ്ധക്കൊതിയന്‍മാരായ സര്‍ക്കാരുകളെ നിലംപരിശാക്കാനുള്ള സമ്മര്‍ദ്ദം ഇനിയും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു.

Thursday, March 4, 2010

വീണ്ടുമൊരു കര്‍ഷകസൌഹൃദ ബഡ്‌ജറ്റ്

'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച പി. സായ്‌നാഥിന്റെ And Yet Another Pro-farmer Budget എന്ന  ലേഖനത്തിന്റെ തര്‍ജ്ജമ


കര്‍ഷകന്റെ ഭാഗത്തുനില്‍ക്കുന്ന മറ്റൊരു ബഡ്ജറ്റുകൂടി വന്നുകഴിഞ്ഞു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ദശകത്തില്‍ വന്ന എല്ലാ ബഡ്ജറ്റുകളും കര്‍ഷകനുവേണ്ടിയുള്ളതായിരുന്നു. കര്‍ഷകന്‌ ആശ്വാസം പകരുന്ന ഒരു പുത്തന്‍ മുന്നേറ്റത്തെ കാര്‍ഷികരംഗത്ത്‌ ദര്‍ശിക്കാന്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ എല്ലാ മാധ്യമ മുഖപ്രസംഗങ്ങള്‍ക്കും ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്‌. കോര്‍പ്പറേറ്റ്‌ മേഖലക്ക്‌ നല്‍കിയ ഭീമമായ സബ്‌സിഡിയെകുറിച്ച്‌ പക്ഷേ അപൂര്‍വ്വമായേ അവ സംസാരിക്കുന്നുള്ളു. ഈ വര്‍ഷം മാത്രം, 5 ലക്ഷം കോടിയാണ്‌ ബഡ്ജറ്റില്‍ ആ ഇനത്തില്‍ എഴുതിത്തള്ളിയിരിക്കുന്നത്‌. പ്രത്യക്ഷമായും പരോക്ഷമായും. അതായത്‌, മണിക്കൂറില്‍ 57  കോടി. ഒരു മിനുട്ടില്‍ ഒരു കോടി രൂപയോടടുത്ത്‌ എഴുതിത്തള്ളുന്നു. ഇത്‌, കഴിഞ്ഞ വര്‍ഷം മണിക്കൂറില്‍ 30 കോടിയായിരുന്നു എന്ന്‌ ഓര്‍ക്കുക. അതായത്‌, കഴിഞ്ഞ തവണത്തേക്കാള്‍ 70 ശതമാനം അധികം ഇത്തവണ എഴുതിത്തള്ളിയിരിക്കുന്നു. (ബഡ്‌ജറ്റിലെ

'കര്‍ഷകനുവേണ്ടിയുള്ള ബഡ്ജറ്റ്‌' എന്നത്‌ അച്ചടിപ്പിശകായിരിക്കാനും സാധ്യതയില്ലാതില്ല. കര്‍ഷകന്‍ എന്ന വാക്കിന്റെ മുന്‍പില്‍ ‘കോര്‍പ്പറേറ്റ്‌‘ എന്ന്‌ എഴുതാന്‍ വിട്ടുപോയതായിരിക്കാനേ വഴിയുള്ളു. എങ്കില്‍ ബഡ്ജറ്റില്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയായേക്കും. ഈ ബഡ്ജറ്റ്‌, കോര്‍പ്പറേറ്റ്‌ കര്‍ഷകനും അവരുടെ കര്‍ഷകവ്യാപാരികള്‍ക്കും വേണ്ടി, അവരാല്‍ രചിക്കപ്പെട്ട ഒന്നാണ്‌.

ബഡ്ജറ്റു വരുന്നതിനുമുന്‍പുതന്നെ ചില ടെലിവിഷന്‍ ചാനലുകള്‍ സംവാദത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തുകഴിഞ്ഞിരുന്നു. വമ്പന്‍ തലക്കെട്ടുകളാണ്‌ അതിനവര്‍ നല്‍കിയിരുന്നതും. " ഇന്ത്യാ സ്ഥാപനത്തിന്റെ(India Inc.) തലവന്‍ എന്ന നിലക്കായിരിക്കുമോ, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലക്കായിരിക്കുമോ പ്രണബ്‌ മുഖര്‍ജി പെരുമറുക" എന്നതായിരുന്നു ഒരു തലക്കെട്ട്‌. ജനങ്ങളെയല്ല, ഇന്ത്യ എന്ന സ്ഥാപനത്തെ സേവിക്കുകയാണ്‌ മന്ത്രിയുടെ ചുമതല എന്നുതന്നെയാണ്‌ ആ തലക്കെട്ടു നല്‍കുന്ന പ്രത്യക്ഷമായ സൂചന. മറ്റൊന്ന്‌ ഇങ്ങനെ: "കേന്ദ്രധനമന്ത്രിയുടെ പ്രസംഗം വിപണിയുടെ സമ്പത്തിനെ തകര്‍ക്കുമോ സൃഷിടിക്കുമോ?". അതെന്തായാലും അവരുടെയൊക്കെ ആഗ്രഹത്തിനൊത്ത്‌ ധനകാര്യമന്ത്രി പ്രവര്‍ത്തിച്ചുകാണിച്ചു. കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ക്ക്‌ പുതിയ പാരിതോഷികങ്ങള്‍ കിട്ടി. പൊതുമേഖലക്കുപകരം, സ്വകാര്യമേഖലയെ വികസനത്തിന്റെയും സമ്പദ്ഘടനയുടെയും മുഖ്യചാലകശക്തിയാക്കി മാറ്റാന്‍, പഴയകാല ബഡ്ജറ്റുകളേക്കാള്‍ പുതിയ ബഡ്ജറ്റ്‌ സഹായകരമായി.

കാര്‍ഷികമേഖലക്കുവേണ്ടിയുള്ള മുഖര്‍ജിയുടെ നാലിന തന്ത്രങ്ങള്‍ നോക്കുക. ആദ്യത്തെ ഇനമായ "കാര്‍ഷികോത്‌പാദനം" എന്നതുകൊണ്ട്‌ എന്തുവേണമെങ്കിലും അര്‍ത്ഥമാക്കാം. മറ്റു മൂന്നെണ്ണവും സ്വര്‍ണ്ണഖനികളാണ്‌. വന്‍കിട സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഖനികള്‍. ഇന്ത്യയ്ക്കു വേണ്ടി ഭക്ഷണം ഉത്‌പാദിപ്പിക്കുന്ന എണ്ണമറ്റ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്കുവേണ്ടിയല്ല ആ തന്ത്രങ്ങള്‍. "ഉത്‌പന്നം ദുരുപയോഗം ചെയ്യുന്നത്‌ കുറയ്ക്കല്‍" എന്ന തന്ത്രം, വലിയ ധാന്യശേഖരണ സംവിധാനങ്ങള്‍ കൈവശമുള്ള കമ്പനികള്‍ക്കാണ്‌ സഹായകരമാവുക.  "കര്‍ഷകര്‍ക്കുള്ള കടസഹായം" എന്നതിനെയും അതിന്റെകൂടെ ചേര്‍ത്തു വായിക്കണം. വലിയ ധാന്യശേഖരണ സംവിധാനങ്ങള്‍  നിര്‍മ്മിക്കാന്‍ അംബാനിമാര്‍ക്കും ഗോദ്‌റേജിനും ഇപ്പോള്‍ത്തന്നെ സാമ്പത്തികസഹായം കിട്ടുന്നുണ്ട്‌. അത്‌ സാധ്യമാക്കിയതിന് 'കാര്‍ഷികകടം', 'മുന്‍ഗണനാ മേഖലക്കുള്ള ധനസഹായം' തുടങ്ങിയ വാക്കുകളോട്‌ നമ്മള്‍ നന്ദി പറയണം. ഈ ബഡ്ജറ്റ്‌ ആ പ്രക്രിയയെ കൂടുതല്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.

കൂടുതല്‍ക്കൂടുതല്‍ കാര്‍ഷിക കടം കിട്ടുന്നത്‌, സാധാരണക്കാരായ കര്‍ഷകര്‍ക്കല്ല, കോര്‍പ്പറേറ്റുകള്‍ക്കാണ്‌. "ശീതീകരണശാലകള്‍ക്കും ശീതീകരണസംവിധാനങ്ങള്‍ക്കും ഇനിമുതല്‍ ബാഹ്യ കച്ചവട വായ്പകള്‍ (External Commercial Borrowings) ലഭ്യമായിരിക്കും". ഈ പ്രക്രിയയ്ക്ക്‌ ഗതിവേഗം നല്‍കാന്‍, "ബാഹ്യ കച്ചവട വായ്പാ" നയത്തിന്റെ കീഴില്‍ വരുന്ന അടിസ്ഥാനസൌകര്യങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മാറ്റിയെഴുതുമെന്നും' ബഡ്ജറ്റില്‍ പറയുന്നുണ്ട്‌. ചില മാറ്റങ്ങളൊക്കെ ഇതിനോടകം തന്നെ നടന്നുകഴിഞ്ഞിരിക്കുന്നു. 'കാര്‍ഷിക കടം' എന്ന പേരില്‍ വിതരണം ചെയ്യപ്പെട്ട വായ്പകളില്‍ പലതും 10 കോടി രൂപക്കും 25 കോടി രൂപക്കും മേലെയാണ്‌. ഈ ഭീമാകാരമായ വായ്പകളുടെ സംഖ്യ 2000-നും 2006-നും ഇടയ്ക്ക്‌ വര്‍ദ്ധിച്ചപ്പോള്‍, ഇതേ കാലയളവില്‍ വിതരണം ചെയ്യപ്പെട്ട 25,000 രൂപയില്‍ താഴെവരുന്ന കാര്‍ഷികകടങ്ങളുടെ എണ്ണം നേര്‍പകുതിയായി കുറയുകയാണ്‌ ചെയ്തത്‌ (ഇക്കോണമിക്ക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ വ്യൂ, ഡിസംബര്‍ 2007ലെ ലേഖനം-Revival of Agricultural Credit in the 2000s-An  Explanation by R.Ramakumar & Pallavi Chavan) 25 കോടി രൂപ കാര്‍ഷിക കടം തരപ്പെടുത്തിയ ഏതെങ്കിലും സാധാരണക്കാരനെ ഈയടുത്തകാലത്തെങ്ങാനും നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ഭക്ഷ്യധാന്യശേഖരണശാലകള്‍ക്ക് ആവശ്യമായ ശീതീകരണ യൂണിറ്റുകള്‍ക്കുള്ള കസ്റ്റംസ്‌ തീരുവയിളവും ചെറുകിട-ഇടത്തരം കര്‍ഷകരെ ഉദ്ദേശിച്ചിട്ടുള്ളതല്ല. പ്രഖ്യാപിക്കപ്പെട്ട 'സാങ്കേതികജ്ഞാനത്തിന്റെ പ്രയോഗവും' അവരെ സഹായിക്കാന്‍ പോകുന്നില്ല. 

രണ്ടായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും 'ആവശ്യമായ ബാങ്കിംഗ്‌ സൌകര്യങ്ങള്‍' സൃഷ്ടിക്കുമെന്ന്‌ ഈ ബഡ്ജറ്റ്‌ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും, 2001  മുതലിങ്ങോട്ട്‌, ഗ്രാമങ്ങളിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌, രാജ്യത്തിലെ ഷെഡ്യൂള്‍ഡ്‌ കമ്മേഴ്സ്യല്‍ ബാങ്കുകളുടെ ഗ്രാമീണ ശാഖകള്‍ നേര്‍പകുതിയായി കുറഞ്ഞുവരികതന്നെയാണ്‌. സ്വകാര്യ ബാങ്കിംഗ്‌ സേവകര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഈ വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ശാഖകളൊക്കെത്തന്നെയും സ്വകാര്യ ബാങ്കുകളുടേതായിരിക്കുമെന്ന്‌ കാണാന്‍ ബുദ്ധിമുട്ടില്ല. അവര്‍ക്കാകട്ടെ, ഈ ചെറുകിട-ഇടത്തരം കര്‍ഷകരുടെ കാര്യത്തില്‍ തരിമ്പുപോലും താത്‌പര്യവുമില്ല എന്നതും ശ്രദ്ധേയമാണ്‌. ഒരുകാലത്ത്‌, ദേശസാല്‍കൃത ബാങ്കുകളെ നയിച്ചിരുന്ന സാമൂഹ്യപരമായ ഉത്തരവാദിത്ത്വത്തില്‍നിന്ന്‌ തീര്‍ത്തും സ്വതന്ത്രരുമാണ്‌ ഈ പുത്തന്‍ തലമുറ ബാങ്കുകള്‍. 'ഭക്ഷ്യോത്‌പാദന മേഖലക്ക്‌ ഉത്തേജനം നല്‍കുക' എന്നതും തത്തുല്ല്യമാണ്‌. വമ്പന്‍മാര്‍ക്ക്‌ കൂടുതല്‍ പണം. ആര്‍ക്കുവേണ്ടിയാണ്‌ ജനങ്ങളുടെ പണം ഉപയോഗിച്ച്‌ 'അതിവിശിഷ്ട സൌകര്യങ്ങള്‍' ചെയ്തുകൊടുക്കുക എന്ന്‌ നമുക്ക്‌ നന്നായറിയാം.

എന്നാല്‍, ഭക്ഷ്യധാന്യങ്ങളുടെ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക്‌ സഹായകരമായിട്ടുണ്ട്‌ എന്ന മട്ടില്‍ മാധ്യമങ്ങള്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ഉയര്‍ത്തിക്കൊണ്ടുവരുന്ന അവകാശവാദമാണ്‌ ഇതിലൊക്കെയും വെച്ച്‌ ഏറ്റവും വലിയ അസംബന്ധം.  ഈ വിലവര്‍ദ്ധനവഴി ഇന്ത്യന്‍ ഗ്രാമങ്ങള്‍ നമ്മള്‍ ബാക്കിയുള്ളവരെ രക്ഷിക്കുന്നു എന്ന മഹത്തായ കണ്ടുപിടുത്തവും തുല്യ അസംബന്ധമാണ്‌. അതും, ഉയര്‍ത്തിക്കാട്ടപ്പെട്ട 0.2 ശതമാനം വളര്‍ച്ചാ നിരക്കിലൂടെ!!

മിനിമം താങ്ങുവില (MSP) തീര്‍ച്ചയായും സമ്മര്‍ദ്ദം അല്‍പ്പം കുറച്ചിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. ചില ഉത്‌പന്നങ്ങളുടെ ആഗോളതലത്തിലുള്ള ഉയര്‍ന്ന വിലയും അല്‍പം സഹായകരമായിട്ടുണ്ട്‌. പക്ഷേ, ഉയര്‍ന്ന ഭക്ഷ്യവിലയിലൂടെ, മൊത്തവില്‍പ്പന നിരക്കുകളെപ്പോലും മറികടക്കുന്ന ചില്ലറവില്‍പ്പന നിരക്കുകളിലൂടെ, എങ്ങിനെയാണ്‌ കര്‍ഷകര്‍ക്ക്‌ ഗുണമുണ്ടാകാന്‍ പോകുന്നത്‌? കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ക്കു ലഭിക്കുന്ന വില, മൊത്തവ്യാപാരത്തേക്കാള്‍ എത്രയോ താഴ്ന്നതാണ്‌. മാത്രവുമല്ല, 70 ശതമാനം ഇന്ത്യന്‍ കര്‍ഷകരും, ഭക്ഷ്യധാന്യങ്ങളുടെ ഉപഭോക്താക്കളുമാണ്‌ (ഒരു ശരാശരി ഇന്ത്യന്‍ കര്‍ഷക കുടുംബത്തിന്റെ  മാസവരുമാനത്തില്‍ 55-60 ശതമാനവും ഭക്ഷണത്തിനുവേണ്ടി ചിലവഴിക്കപ്പെടുകയും ചെയ്യുന്നു എന്ന്‌ ഓര്‍ക്കുക). ഭക്ഷണസാധനങ്ങളുടെ വിലനിലവാരം അവരെ തകര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. കാര്‍ഷികോത്‌പന്ന വ്യാപാരത്തിന് വമ്പന്മാരായ റീട്ടേയില്‍ വ്യാപാരികള്‍ക്ക്‌ പ്രവേശനം കൊടുത്തപ്പോള്‍ അതിനു പറഞ്ഞിരുന്ന ന്യായം ഓര്‍മ്മയുണ്ടോ? ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം നല്‍കുമെന്നായിരുന്നു ആ ന്യായം. എന്നിട്ടും ഈ റീട്ടേയില്‍ സ്ഥാപനങ്ങളില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ അധികവിലയായിരുന്നു. തെരുവിലെ കച്ചവടക്കാരനില്‍നിന്ന്‌ അതിനേക്കാള്‍ ന്യായവിലയ്ക്ക്‌ നിങ്ങള്‍ക്ക്‌ സാധനങ്ങള്‍ ലഭിക്കും. തെരുവോരങ്ങളില്‍ കുറഞ്ഞ വിലയ്ക്ക്‌ സാധനങ്ങള്‍ വില്‍ക്കുന്ന പാവപ്പെട്ട സാധുക്കളെയാണ്‌ ഇടനിലക്കാരെന്ന മട്ടില്‍ അവര്‍ ഞെരിച്ചമര്‍ത്തിയത്‌. കര്‍ഷകന്റെയും  പൊതുജനത്തിന്റെയും ഇടയിലുള്ള അവസാനത്തേതും ദുര്‍ബ്ബലവുമായ ഒരു ഇടനിലവര്‍ഗ്ഗം. പുതിയ ഇടനിലക്കാരാകട്ടെ കോട്ടും സൂട്ടും ധരിച്ചാണ്‌ വരുന്നത്‌.

"ഉയര്‍ന്ന വിലകൊണ്ട്‌ രക്ഷപ്പെട്ട കര്‍ഷകരുടെ' കൂട്ടത്തിന്‌ ഈ കണക്കുകളൊന്നും മനസ്സിലാകുന്നേയില്ല. 1991-ല്‍ വിദര്‍ഭയില്‍ ഒരു ഏക്കര്‍ പരുത്തി കൃഷി ചെയ്യാന്‍ അവര്‍ക്ക്‌ ചിലവിടേണ്ടിവന്നിരുന്നത്‌ 2500 രൂപയായിരുന്നു. 2006-2007-ല്‍ അത്‌ 13,500 രൂപയായി. ഇന്ന്‌ അത്‌ 18,000-നും 20,000-നും ഇടയിലെത്തിനില്‍ക്കുന്നു (കുടുംബാംഗങ്ങളുടെ അദ്ധ്വാനമടക്കമുള്ള ചിലവു കണക്കാക്കിയാല്‍). ഇതില്‍നിന്നുള്ള ലാഭമൊക്കെ വിത്തിന്റെയും വളത്തിന്റെയും കീടനാശിനിയുടെയും മേഖലയിലുള്ള കോര്‍പ്പറേറ്റുകള്‍ക്കാണ്‌ പോകുന്നത്‌. വര്‍ദ്ധിച്ചുവരുന്ന ഇത്തരം ചിലവുകളാണ്‌ കര്‍ഷകരെ പാപ്പരത്വത്തിലേക്കും, കടത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കുന്നത്‌. വളത്തിനു കൊടുക്കുന്ന സബ്‌സിഡികളെക്കുറിച്ചും കൊട്ടിഘോഷിക്കാനൊന്നുമില്ല.

വായ്പകള്‍ കൃത്യസമയത്ത്‌ തിരിച്ചടക്കുന്നതിനു വേണ്ടി (ലക്ഷക്കണക്കിനു കര്‍ഷകരെ സംബന്ധിച്ച് ഇത് തീര്‍ത്തും അസാധ്യം തന്നെയാണ്) കര്‍ഷകര്‍ക്കു പ്രഖ്യാപിച്ച സമ്മാനം അധിക സബ്‌സിഡിയായി ഇത്തവണത്തെ ബഡ്ജറ്റില്‍ വേഷം മാറിവന്നിരിക്കുന്നു. 70,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ 2008-ലെ ആ പഴയ നടപടിയെ വാനംമുട്ടെ പുകഴ്ത്തുന്ന ശബ്ദമാണ്‌ ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്‌. ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രം വന്ന ആ നടപടിയെ ഈ വിധത്തില്‍ പുകഴ്ത്തുമ്പോള്‍ മറ്റൊന്ന്‌ നമ്മള്‍ കാണാതെ പോകരുത്‌. ഈ ഒരു ബഡ്ജറ്റില്‍ മാത്രം, കോര്‍പ്പറേറ്റുകള്‍ക്ക്‌ പ്രത്യക്ഷനികുതിയിനത്തില്‍ നല്‍കിയ ഇളവ്‌ 80,000 കോടിയാണ്. കഴിഞ്ഞ കൊല്ലം അത്‌ 66,000 കോടിയായിരുന്നു. അതിനുമുന്‍പത്തെ വര്‍ഷം 62,000 കോടിയും. 36 മാസത്തിനുള്ളില്‍ 62,000 കോടിരൂപ എഴുതിത്തള്ളി. ഈ പിടിച്ചുപറി പരിപാടി കഴിഞ്ഞ രണ്ടു ദശകങ്ങളായി നടന്നുവരുന്ന ഒന്നാണ്‌. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, 1991-മുതല്‍ക്കിങ്ങോട്ട്‌, കോര്‍പ്പറേറ്റ്‌ മേഖലക്ക്‌ പ്രത്യക്ഷനികുതിയിനത്തില്‍ മാത്രം കിട്ടിയ ഇളവ്‌, ഏകദേശം 15കാര്‍ഷിക വായ്പാ എഴുതിത്തള്ളലിനു തുല്യമായിരുന്നു. പിന്നെ വരുന്നത്‌, പരോക്ഷമായിട്ടുള്ളവയാണ്‌. ഈ വര്‍ഷത്തെ ബഡ്ജറ്റ്‌ എടുത്തുനോക്കാം. എക്സൈസ്‌ ഡ്യൂട്ടി ഇനത്തില്‍ നഷ്ടപ്പെടുത്തിയ വരുമാനം, 1,70,765 കോടി. കസ്റ്റംസ്‌ ഡ്യൂട്ട്‌ 2,49,021 കോടി. ഇതിനുപുറമെയാണ്‌ 80,000 കോടിയുടെ എഴുതിത്തള്ളല്‍. മൊത്തം നഷ്ടം, 500,000കോടി.

ബഡ്ജറ്റു വരുന്നതിനും ഏറെമുന്‍പുതന്നെ തുടങ്ങിയിരുന്നു, മാധ്യമങ്ങളുടെ ലജ്ജാശൂന്യമായ കോര്‍പ്പറേറ്റ്‌ വിധേയത്വം. എഴുത്തുകാരുടെയും, പാനലുകാരുടെയും, ചര്‍ച്ചക്കാരുടെയും, വിദഗ്ദ്ധരുടെയും (അവതാരകരുടെയും) വര്‍ഗ്ഗ-സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ വെളിവാക്കുന്ന വിശകലങ്ങള്‍ അസാമാന്യമായിരുന്നു. ബഡ്ജറ്റു സമയത്താണ്‌ മാധ്യമങ്ങള്‍ തങ്ങളുടെ ശരിയായ തൊഴിലുകളിലേര്‍പ്പെടുന്നത്‌. അധികാരികളുടെ ഗുമസ്തന്‍മാരാവുന്ന തൊഴില്‍.

തെരുവിലെ നിരക്ഷരരായ ആളുകളുടെ 'ജല്‍പന'ങ്ങളെ വിദഗ്ദ്ധരുടെ വിശകലങ്ങളെക്കൊണ്ട്‌ അവര്‍ ശരിയാക്കിയെടുക്കുന്നു. എന്നാല്‍, ഈ പാനലുകളില്‍, നിസ്സംശയമായും ചിലപ്പോള്‍ ചില വിമതന്‍മാര്‍ ഉണ്ടാവുകതന്നെ ചെയ്യും. ഈ വിമതന്‍മാരെ ഒരു പരിഹാസച്ചിരിയോടെയാണ്‌  അവതാരകര്‍ നേരിടുക. "ഇതാ, ഇവിടെ ഒരു വിഡ്ഢി തന്റെ ഇടതുപക്ഷ മതിഭ്രമവുമായി ഇരിക്കുന്നു. ഗൌരവമേറിയ ഇത്തരം ചര്‍ച്ചയില്‍ ഇടയ്ക്ക്‌ വല്ലപ്പോഴും ഇത്തരക്കാര്‍ നമുക്ക്‌ ഒരു ആശ്വാസമാണ്‌" എന്നാണ്‌ ആ ചിരിയുടെ അര്‍ത്ഥം.

സംശയിക്കേണ്ട, ലോകത്തെ പിടിച്ചുകുലുക്കിയ 2008-ലെ പ്രതിസന്ധിയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കിയത്‌ - ശരിയെന്നു പിന്നീട്‌ തെളിഞ്ഞ മുന്നറിയിപ്പ്‌- മതിഭ്രമം വന്ന ഈ വിമതന്മാര്‍ തന്നെയാണ്‌. ആ പ്രതിസന്ധിയെക്കുറിച്ച്‌ ഒരു ചെറിയ പ്രവചനം നടത്താന്‍ പോലും ഇന്നത്തെ വിദഗ്ദ്ധന്‍മാര്‍ക്ക്‌ കഴിഞ്ഞതുമില്ല. സുവര്‍ണ്ണയുഗം സമാഗതമായി എന്ന്‌ അവര്‍ പ്രഖ്യാപിച്ചപ്പോഴാണ്‌ അശനിപാതം പോലെ ആ പ്രതിസന്ധി വന്നത്‌. എന്നിട്ടും അവരുടെ യോഗ്യതയെക്കുറിച്ച്‌ ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല. വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ളവരും അവരുടെ സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായിരുന്നു ആ വിദഗ്ദ്ധരില്‍ പലരും. എന്നാലും, തൊണ്ട തൊടാതെ എന്തും വിഴുങ്ങുന്ന മാധ്യമപ്രവര്‍ത്തകരേക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ഈ വിദഗ്ദ്ധര്‍ എന്നു സമ്മതിക്കാതെ വയ്യ. ഒന്നുമില്ലെങ്കിലും അവര്‍ അവരെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്തു. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ധനികര്‍ക്കുവേണ്ടി, ആ ധനികവര്‍ഗ്ഗത്തിന്റെ എതിരാളികള്‍ക്കെതിരെ അവര്‍ ശക്തമായി പോരാടി എന്നുതന്നെ പറയാം.

"സര്‍ക്കാരേതര മേഖലയിലേയ്ക്ക്‌" ചുവടു മാറുന്ന "സാമ്പത്തിക പ്രവര്‍ത്തനത്തിന്‌ ഊന്നല്‍ നല്‍കുക" എന്ന ലോക ബാങ്കിന്റെ ആ കാലഹരണപ്പെട്ട പുലമ്പല്‍, മുഖര്‍ജിയുടെ ബഡ്ജറ്റ്‌ പ്രസംഗത്തില്‍ ഇടയ്ക്കിടയ്ക്ക്‌ തലപൊക്കുന്നുണ്ടായിരുന്നു. "കാര്യക്കാര്‍ എന്ന നിലയ്ക്കുള്ള സര്‍ക്കാരിന്റെ പങ്കും" പ്രസംഗത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. (സ്വകാര്യ കോര്‍പ്പറേഷനുകളും ഫുട്ബോള്‍ ക്ളബ്ബുകളുമൊക്കെ സര്‍ക്കാരേതര നടന്‍മാര്‍ തന്നെയാണെന്നത്‌ തത്ക്കാലം നമുക്ക്‌ മറക്കാം). കാര്യക്കാരനായ ഒരു സര്‍ക്കാര്‍ അതിന്റെ പ്രജകള്‍ക്ക്‌, അവര്‍ക്കാവശ്യമുള്ളതെല്ലാം ഒരിക്കലും നേരിട്ടു കൊടുക്കാന്‍ ശ്രമിക്കില്ല. അതിനുപകരം, അത്‌ ചെയ്യുന്നത്‌, കാര്യനിര്‍വ്വഹണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്‌. ശ്രീ മുഖര്‍ജിയുടെ പ്രസംഗവും അതുതന്നെയാണ്‌ ചെയ്യുന്നത്‌. ജനത്തിന്റെ സമ്പത്ത്‌ കയ്യടക്കി ലാഭം ഇരട്ടിപ്പിക്കാന്‍ അത്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നു. ഈ ഭൂഗോളത്തിലെത്തന്നെ ഒരുപക്ഷേ ഏറ്റവും ദുഷിച്ച പരാന്നഭോജികളെയാണ്‌ ഈ ബഡ്‌ജറ്റ് ശാക്തീകരിക്കുന്നത്.




കുറിപ്പ്: ലേഖനത്തിന്റെ പരിഭാഷയില്‍ ചില്ലറ ചെറിയ സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ട്‌.

Wednesday, February 10, 2010

ഖാന്‍


മിസ്റ്റര്‍ ഷാരൂഖ്‌ ഖാന്‍, നിങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ അഭിമാനിക്കുന്നു.

സെല്ലുലോയ്ഡിലോ ജീവിതത്തിലോ നിങ്ങള്‍ എന്തുമായിക്കൊള്ളട്ടെ. ഏറുപന്തുകളിയിലെ പുകള്‍പെറ്റ കളിക്കാരെ മോഹവിലയ്ക്ക്‌ സ്വന്തമാക്കി നിങ്ങള്‍ നടത്തുന്ന വലിയ കളികള്‍, അതൊക്കെ നിങ്ങളെപ്പോലുള്ള അതിമാനുഷരുടെ വലിയ കാര്യങ്ങള്‍. ധീരോദാത്തപ്രതാപന്‍മാരായ താരസമൂഹങ്ങളുടെ ലോകത്തുനിന്ന്‌, നിങ്ങളുടെ ചേഷ്ടകള്‍ക്കൊത്ത്‌ കരയുകയും ചിരിക്കുകയും ഉന്‍മാദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ലോകത്തേക്കാണ്‌ പ്രകാശവര്‍ഷങ്ങള്‍ താണ്ടി ഇന്നു നിങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നത്‌. 

ധീരവീരപരാക്രമികളായി വെള്ളിത്തിരയില്‍ വാണരുളുന്ന എത്രയോ ബിഗ്‌ബികളും, ഖല്‍നായകന്‍മാരും ബാന്ദ്രയിലെ കിഴവന്‍ സിംഹത്തിന്റെ മടയില്‍ പോയി ഓച്ഛാനിച്ചുനിന്ന്‌ അനുഗ്രഹാശിസ്സുകള്‍ മേടിക്കുന്നത് ഞങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്‌. അതേ മായാനഗരത്തിലിരിക്കുമ്പോഴും, അവരെയൊക്കെ വാമനന്‍മാരാക്കിക്കൊണ്ട്‌, കളിയും കാര്യവും വ്യക്തമായി വ്യവച്ചേദിച്ചറിഞ്ഞ്‌, വളയാത്ത നട്ടെല്ലോടെ, കപടവും അപകടകരവുമായ ദേശീയ-പ്രാദേശികതകളെ സ്വന്തം പേരില്‍, നേര്‍ക്കുനേരെ പോരിനുവിളിച്ച ആ ധീരതയെ എങ്ങിനെ ഞങ്ങള്‍ അഭിനന്ദിക്കാതിരിക്കും?

 താങ്കളെക്കൂടാതെ, ധീരന്‍മാരായ മറ്റു ചിലരും ആ അഭ്രലോകത്തിലുണ്ടെന്ന്‌ ഈയിടെ വായിച്ചറിയാന്‍ കഴിഞ്ഞു. മഹേഷ്‌ ഭട്ടിനെയും, വിധു വിനോദ്‌ ചോപ്രയെയും പോലെയുള്ള ചിലര്‍. ലക്ഷങ്ങളും കോടികളും ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന തങ്ങളുടെ സിനിമകള്‍, മഹാനഗരത്തിന്റെ ആ മഹാമാടമ്പിമാരുടെ അനുഗ്രഹാശിസ്സുകളില്ലെങ്കില്‍ തകര്‍ന്നു തരിപ്പണമാകുമെന്നറിയാമായിരുന്നിട്ടും അതിനു തയ്യാറാകാതെ പരാജയം ഏറ്റുവാങ്ങാന്‍ ചങ്കൂറ്റം കാണിച്ചവര്‍.

അവരെയെല്ലാമാണ്‌ മിസ്റ്റര്‍ ഖാന്‍, നിങ്ങള്‍ ഇന്ന്, നമ്മുടെ നാടിന്റെ ഈ നിര്‍ണ്ണായകമായ ചരിത്രസന്ധിയില്‍ പ്രതിനിധീകരിക്കുന്നത്‌.

തോറ്റുകൊടുക്കരുത്. ഞങ്ങളുണ്ട് കൂടെ.

Tuesday, February 2, 2010

വിഡ്ഢികളുടെ സാമൂഹ്യപഠനം

ഒരു സമുദായത്തിലെ സ്ത്രീകളെ ഒന്നടങ്കം വേശ്യകളെന്നു മുദ്രകുത്തുന്ന ഒരുവനെ നമ്മള്‍ എന്തു ചെയ്യണം? പ്രത്യേകിച്ചും അയാള്‍ ഒരു അദ്ധ്യാപകനാണെന്നുവരുമ്പോള്‍?

സാമൂഹ്യചരിത്രപഠനത്തിന്റെ ഭാഗമായി ജാതിയെയും സമുദായങ്ങളെയും കുറിച്ച്‌ ചരിത്രപരമായ വിലയിരുത്തലുകള്‍ നടത്തേണ്ടത്‌ എല്ലാകാലത്തും ആവശ്യമാണ്‌. നിലവിലുള്ള സാമൂഹ്യഘടനയെ കൂടുതല്‍ അടുത്തറിയാനും, അതിന്റെ ഗതിവിഗതികളെ കാലോചിതമായി പരിഷ്കരിച്ച്‌ പുരോഗമനോന്മുഖമാക്കാനും അത്തരം വിലയിരുത്തലുകള്‍ ചരിത്രപരമായി കൂടിയേത്തീരൂ. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പി.കെ.ബാലകൃഷ്ണനെപ്പോലുള്ളവരുടെ നിരീക്ഷണങ്ങളുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യേണ്ടിവരുമ്പോഴും, ആ പഠനങ്ങളുടെ പ്രസക്തി, അവയുടെ ചരിത്രപരതയാണ്‌. പഠനങ്ങള്‍ വസ്തുനിഷ്ഠമായിരിക്കുമ്പോഴും, അതിലൂടെ പ്രാവര്‍ത്തികമാക്കേണ്ട ഒരു വലിയ അജണ്ടയുണ്ട്‌. വിഷയമാകുന്ന സമുദായത്തിലെയോ സമൂഹത്തിലെയോ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പക്ഷത്തു നില്‍ക്കുക എന്നതാണത്‌. മിക്ക സമുദായങ്ങളിലും അത്തരത്തിലുള്ള കൂട്ടര്‍ ഭൂരിപക്ഷമാണെന്നതും കേവലം യാദൃശ്ചികമല്ല. സമുദായത്തിലും സമൂഹത്തിലും മേല്‍ക്കൈ നേടുന്ന സവര്‍ണ്ണ/യാഥാസ്ഥിതികതയുടെ അനിവാര്യമായ ഫലമായിട്ടാണ്‌ അസ്‌പൃശ്യങ്ങളായ അത്തരം ഭൂരിപക്ഷങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകുന്നത്‌.

ആ ഭൂരിപക്ഷത്തെയും, അവരെ സൃഷ്ടിച്ച സാമൂഹ്യഘടകങ്ങളെയും വെവ്വെറെയായിത്തന്നെ തിരിച്ചറിയേണ്ടതും ചരിത്രപരവും സാംസ്കാരികവുമായ ദൌത്യമാണ്‌. സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വിവിധ ജീവിതരീതികളും ആചാരങ്ങളും പുലര്‍ത്തിപ്പോന്ന ഒരു സമൂഹത്തെ മുഴുവന്‍ കണ്ണടച്ച്‌ തെറിവിളിക്കുന്ന ഒരു മനുഷ്യന്‍ അത്തരമൊരു ദൌത്യമല്ല നിര്‍വ്വഹിക്കുന്നത്‌. മറ്റൊരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മൂല്യസങ്കല്‍പ്പങ്ങളെ സ്വന്തം സമുദായത്തിന്റെ കണ്ണടകള്‍ വെച്ചു കാണാന്‍ ശ്രമിക്കുന്ന പടുവിഡ്ഢികള്‍ക്കും കോമാളികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല സാമൂഹ്യചരിത്രപഠനവും മറ്റും.

'സംബന്ധ'മെന്ന പേരില്‍, നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന വിചിത്രവും പ്രാകൃതവുമായ ഒരു സമ്പ്രദായത്തെ എത്ര ബാലിശമായാണ്‌ ഈ റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ സമീപിക്കുന്നത്‌ എന്നു നോക്കുക. നായന്‍മാരുടെ ലൈംഗിക പൈതൃകം എന്നാണ്‌ അദ്ധ്യായത്തിന്റെ ശീഷകം തന്നെ. സംബന്ധമെന്ന പേരില്‍ നിലനിന്നിരുന്ന ആ പഴയ വ്യവസ്ഥ, ഇന്നത്തെ സാമൂഹ്യദൃഷ്ടിയില്‍ക്കൂടി നോക്കിയാല്‍ പ്രാകൃതവും അശ്ളീലവും തന്നെയാണ്‌. സംശയമില്ല. എങ്കിലും ആ സമ്പ്രദായം എങ്ങിനെ ആ സമുദായത്തില്‍ വന്നുഭവിച്ചു എന്നുകൂടി ആലോചിക്കേണ്ടതല്ലേ? നായര്‍ സമുദായത്തിന്റെ മാത്രം പ്രത്യേകതയായിരുന്നില്ല ഇത്തരം ലൈംഗികവ്യവസ്ഥിതികള്‍. ഈഴവരിലും കണിയാന്‍മാരിലും, ഇന്ത്യയിലെത്തന്നെ മറ്റു പല സമുദായങ്ങളിലും, ഇന്നു നമ്മള്‍ നോക്കുമ്പോള്‍, വിചിത്രമെന്നും അശ്ളീലമെന്നും തോന്നുന്ന രീതിയിലുള്ള കൂട്ടുവേഴ്ചകള്‍ ഉണ്ടായിരുന്നു. കേരളത്തിലാകട്ടെ, നമ്പൂതിരിമാര്‍ വന്ന കാലത്തുതന്നെ, മലനാട്ടിലെ മിക്ക ട്രൈബുകള്‍ക്കിടയിലും പറ്റലൈംഗികവേഴ്ച നിലനിന്നിരുന്നുവെന്നും, പ്രത്യേകിച്ചും സ്ത്രീകള്‍, പുരുഷന്‍മാര്‍ക്കു വഴങ്ങാതെ ആചാരലംഘനം ചെയ്യുന്നത്‌ കുറ്റകരമായും കരുതപ്പെട്ടിരുന്നു. സ്ത്രീകള്‍ പൊതുവെ അക്കാലം മുതലേ പുരുഷസമൂഹത്തിന്റെ ഇരകളായിരുന്നു എന്നു ചുരുക്കം. "ഏതെങ്കിലും നായര്‍ സ്ത്രീ പുരുഷന്റെ ആഗ്രഹത്തിനു വഴങ്ങാന്‍ വിസമ്മതിച്ചാല്‍, ആ പുരുഷന്‌ സ്ത്രീയെ കൊന്നുകളയാന്‍ പോലും അവകാശമുണ്ടെന്ന്‌ വിളംബരമിറക്കിയ കാര്‍ത്തികപ്പള്ളി രാജാവൊക്കെ നമ്മുടെ ചരിത്രത്തിലുണ്ട്‌. വായിച്ചുനോക്കാന്‍ മിനക്കെടണമെന്നു മാത്രം. അതെങ്ങിനെ? പുതിയ ചരിത്രം എഴുതി സംതൃപ്തിയടയുന്നതില്‍ ധൃതികൊള്ളുകയാണ്‌ മലയാളം നേരേചൊവ്വേ എഴുതാന്‍ പോലും അറിയാത്ത 'അദ്ധ്യാപകന്‍'.

നായന്‍മാരുടെ കുലത്തൊഴില്‍ വേശ്യാവൃത്തിയാണെന്ന ചരിത്രസത്യവും കണ്ടുപിടിക്കുന്നുണ്ട്‌ ഇദ്ദേഹം. നായന്‍മാരില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നൊന്നും ചോദിക്കരുത്‌ (നായര്‍ എന്ന്‌ എഴുതുന്നതില്‍പ്പോലും ബഹുമാനസൂചകമായി യാതൊന്നും ഉണ്ടാവരുത്‌ എന്ന നിര്‍ബന്ധബുദ്ധിയുള്ളതുള്ളതുകൊണ്ടായിരിക്കണം, നായന്‍ എന്നാണ്‌ ഈ വങ്കതിലകം എഴുതുന്നത്‌). അതു വിട്ടുകളയാം. നായന്‍മാര്‍ എന്ന വര്‍ഗ്ഗം ആദ്യകാലത്ത്‌ എന്തെല്ലാം തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, നാടിന്റെയും തറയുടെയും സാമൂഹ്യ-സമ്പദ്ഘടനയില്‍ അവരുടെ പങ്ക്‌ എന്തായിരുന്നുവെന്നുമൊക്കെ അറിയാന്‍ റിട്ടയര്‍ ചെയ്യാത്ത സാമാന്യ ബുദ്ധി വേണം. വയസ്സുകാലത്ത്‌ ഒറ്റക്കിരുന്നു കുളിരുകോരുമ്പോള്‍, കണ്ടതിലും കാണാത്തതിലുമൊക്കെ സ്ത്രീകളുടെ ചന്തിയും മുലയും വാര്‍ത്തെടുക്കുന്ന വൃദ്ധഭാവനാപടുത്വം എന്തായാലും അതിനു മതിയാകില്ല.

വിവരദോഷത്തിന്റെയും, അസഹിഷ്ണുതയുടെയും, അന്യമത-സമുദായ സ്പര്‍ദ്ധയുടെയും മാത്രം പിന്‍ബലത്തില്‍ ഒരു സമുദായത്തിനെ അടച്ച്‌ തെറിപറയുന്ന ഈ ആഭാസനെ, അയാളുടെ ജീവിതസായാഹ്നത്തിന്റെ ഈ വൈകിയ വേളയില്‍ എളിയതോതിലെങ്കിലും വിവരം വെപ്പിക്കാമെന്നുള്ള അതിമോഹമൊന്നും ഇതെഴുതുന്നയാള്‍ക്കില്ല. എങ്കിലും, ഇയാള്‍ പരാമര്‍ശിക്കുന്ന സമുദായത്തിനെക്കുറിച്ച്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, വില്ല്യം ലോഗന്‍ എന്നൊരു സായിപ്പ്, മറ്റു പലതും എഴുതിയ കൂട്ടത്തില്‍ നടത്തിയ ഒരു ചെറിയ പരാമര്‍ശം മാത്രം ഇവിടെ എടുത്തെഴുതട്ടെ. നായന്‍മാര്‍ക്കിടയിലെ സംബന്ധരീതിയെക്കുറിച്ച്‌ നല്ലവണ്ണം നിശ്ചയമുണ്ടായിരുന്ന ആള്‍ തന്നെയായിരുന്നു അയര്‍ലണ്ടുകാരനായ ആ സായിപ്പും.

"..എന്തായാലും വിവാഹസംബന്ധമായ നിയമങ്ങള്‍ ലൈംഗികവേഴ്ചകളില്‍ സ്വാതന്ത്യം അനുവദിക്കുന്നുണ്ടെങ്കിലും, സമീപകാലങ്ങളില്‍ നിലവിലുള്ള വസ്തുത, വിവാഹബന്ധത്തില്‍ ചാരിത്ര്യനിഷ്ഠ പൊതുവെ പാലിക്കപ്പെടുന്നുണ്ടെന്നുള്ളതാണ്‌. പ്രത്യേക ചടങ്ങുകളൊന്നും കൂടാതെ നടക്കുന്നതാണെങ്കിലും, വിവാഹവേഴ്ചയിലെ ചാരിത്ര്യം ഇത്ര നിഷ്കര്‍ഷയായി വേറെങ്ങും പരിപാലിക്കപ്പെടുന്നില്ല. അതിന്റെ ലംഘനം ഇവിടെയുള്ളത്ര ക്രൂരമായ പകപോക്കലിന്‌ വേറെങ്ങും ഇടയാക്കുന്നുമില്ല".

വല്ലതും മനസ്സിലാകുന്നുണ്ടോ റിട്ടയേര്‍ഡ്‌ കേസരി? ഇതുപോലുള്ള തെളിവുകളും മറുവാദങ്ങളും ഇനിയും എത്രവേണമെങ്കിലും തരാവുന്നതാണ്‌. എങ്കിലും, ഇതുപോലുള്ള പടുവിഡ്ഢികള്‍ക്കുവേണ്ടി ചിലവഴിക്കാന്‍ തക്കവണ്ണമുള്ള സമയവും സഹിഷ്ണുതയും തത്ക്കാലം ഈ ലേഖകന്റെ കയ്യിലില്ല.

നന്നങ്ങാടികളിലേയ്ക്ക്‌ പോകാനുള്ള സമയം അതിക്രമിച്ച ഇത്തരം മൂഢവൃദ്ധന്‍മാരുടെ സോഷ്യോളജി താത്‌പര്യം ആരിലും ചിരിയുണര്‍ത്തുകയാണ്‌ സാധാരണ വേണ്ടത്‌. എന്നാല്‍, ജോര്‍ജ്ജ്‌ ജോസഫിനെപ്പോലുള്ള ഈ വിഷവിത്തുകള്‍ എത്രയെത്ര ഇളം മനസ്സുകളെയാണ്‌ സ്വാധീനിച്ചിരിക്കുക എന്ന ചിന്ത നമ്മുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യണം. സാമൂഹ്യവികാസപരിണാമങ്ങളെ സഹിഷ്ണുതയോടെയും സമചിത്തതയൊടെയും പഠിക്കുകയും അതില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട തലമുറകളെ കുരുന്നിലേ അന്തകവിത്തുകളാക്കുകയാണ്‌ ഈ ക്ഷുദ്രകീടങ്ങള്‍ ചെയ്യുന്നത്‌, അഥവാ ചെയ്തിട്ടുണ്ടാവുക. സമൂഹവികാസപരിണാമങ്ങള്‍ വെള്ളം കടക്കാത്ത അറകളല്ല. അവയെ വസ്തുനിഷ്ഠമായി അറിയണമെങ്കില്‍ ചരിത്രബോധത്തിന്റെയും സംസ്കാരത്തിന്റെയും  ജീനുകള്‍ ഉള്ളിലുറവയെടുത്തേ തീരൂ.

പ്രാക്തന ജീവിത രീതികളിലും ആചാരങ്ങളിലും നിന്ന്‌ ഉയര്‍ന്നുവന്ന ഇന്നത്തെ നമ്മുടെ സമൂഹം, ഇനിയും, ഇതിലും ഉയര്‍ന്നതോ താഴ്ന്നതോ ആയ ഘട്ടങ്ങളിലൂടെ പോവില്ലെന്ന്‌ ആരുകണ്ടു? എങ്കിലും, ഇത്രകാലത്തെ ചരിത്രവഴികള്‍ യുക്തിയോടെ പിന്തുടരുന്ന ഒരാള്‍ക്ക്‌, ഓരോ സമൂഹവും, സമുദായവും, കൂടുതല്‍ക്കൂടുതല്‍ ഉയര്‍ന്ന ഘട്ടങ്ങളിലേക്കുതന്നെയാണ്‌ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നു കാണാന്‍ പ്രയാസമുണ്ടാകില്ല. അതിണ്റ്റെ ഗതിവേഗം ത്വരിതപ്പെടുത്തുകയും, സംഭവിക്കാന്‍ ഇടയുള്ള അപഥസഞ്ചാരങ്ങളില്‍നിന്ന്‌ അതിനെ മോചിപ്പിക്കുകയുമാണ്‌ എല്ലാ ജ്ഞാനസമ്പാദനമാര്‍ഗ്ഗങ്ങളുടെയും അടിസ്ഥാനരാഷ്ട്രീയം.

ജനാധിപത്യവിരുദ്ധവും പ്രതിലോമപരവുമായ ഒട്ടനവധി നിലപാടുകളുടെ അക്ഷയഖനിയായിരിക്കുമ്പോഴും, പൊതുസമൂഹത്തിലെ സവര്‍ണ്ണ അധീശത്വത്തിനെ(മാത്രം) നിരന്തരം ലക്ഷ്യവേധിയാക്കിക്കൊണ്ടിരിക്കുന്ന ചിത്രകാരനെന്ന എന്റെ നല്ല സുഹൃത്തിന്റെ ഈ ജോര്‍ജ്ജ്‌ ജോസഫ്‌ 'സംബന്ധം' എന്നില്‍ വേദനയുളവാക്കുന്നുവെന്നുകൂടി ഇവിടെ അടയാളപ്പെടുത്താതെ ഈ കുറിപ്പ്‌ അവസാനിപ്പിക്കാന്‍ വയ്യ.

Tuesday, January 26, 2010

റിപ്പബ്ലിക്കിന്റെ പുതിയ ഫ്ലോട്ടുകള്‍

പ്രജാധിപത്യത്തിന്റെ മഹത്തായ അറുപത്തൊന്നാം വര്‍ഷം പിന്നിടുമ്പോള്‍, ഇന്ത്യാ മഹാരാജ്യം നാള്‍ക്കുനാള്‍ തിളങ്ങുകതന്നെയാണ്. മേരാ ഭാരത് മഹാന്റെ തിളങ്ങുന്ന നാഴികക്കല്ലുകള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ചരിത്രവീഥികളില്‍ ഫ്ലോട്ടുകളായി നിരന്നുനീങ്ങുന്നുണ്ട്. അതില്‍ ചിലതിനെയെങ്കിലും കാണാതെ പോകുന്നതെങ്ങിനെ സഖാക്കളെ?

70,000 പോലീസുകാരെയും അര്‍ദ്ധസൈനികരെയും ഇന്‍ഡോ-ടിബറ്റന്‍ സേനയെയും, അവരുടെ കോബ്ര, സ്കോര്‍പ്പിയന്‍ വിഭാഗത്തെയും ഉപയോഗിച്ച്, അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഒറീസ്സയിലെയും ഝാര്‍ഘണ്ടിലെയും, ചത്തീസ്‌‌ഗഢിലെയും, ധാതുസമ്പന്നമായ ആദിവാസി-ദളിത് ഗ്രാമങ്ങളെ, കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനും, കൊന്നൊടുക്കാനും, അങ്ങിനെ, ‘മാവോ വിമുക്തമായ’ ആ പ്രദേശങ്ങളെ വേദാന്തത്തിനും, ഉപനിഷത്തിനും വിറ്റുതുലയ്ക്കാനുമുള്ള ഒരു പ്രച്ഛന്ന നായാട്ടിന്റെ ഫ്ലോട്ട് മുന്നിലെത്തുന്നത് കാണുന്നില്ലേ?

അതിനുപിന്നില്‍ അണിനിരക്കുന്നത് ഇന്ദ്രപ്രസ്ഥത്തില്‍ത്തന്നെ, ഇരുപത്തഞ്ചുവര്‍ഷം മുന്‍പു നടന്ന മറ്റൊരു നാടകത്തിന്റെ പുനരാവിഷ്ക്കാരമാണ്. 1984-ല്‍, ദില്ലിയില്‍ ഒരു വന്മരം വീണപ്പൊള്‍, നാടൊട്ടുക്ക് പടര്‍ന്ന തീയില്‍ വെന്തുമരിച്ച മുവ്വായിരത്തില്‍പ്പരം ശിഖാശലഭങ്ങളുടെ കൊലക്കുത്തരവാദികളായവര്‍ വിജയശ്രീലാളിതരായി, കോടതിമുറികളില്‍നിന്ന് ഇറങ്ങിവന്ന്, ജനപ്രതിനിധികളായി മത്സരിക്കാന്‍ കച്ചമുറുക്കുന്ന മനോഹരമായ ഒരു ഫ്ലോട്ട്. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ പോയ നീതിയുടെ മുഖത്തിനുനേരെ പാഞ്ഞടുക്കുന്ന, തേഞ്ഞതെങ്കിലും ഉശിരാര്‍ന്ന ഒരു ബാറ്റ ചെരുപ്പിന്റെ അപഥസഞ്ചാരത്തിന്റെ നിഴലില്‍ ആ ഫ്ലോട്ടും മെല്ലെമെല്ലെ കണ്മുന്നില്‍നിന്നു മായുന്നു.

അതിനുപിന്നില്‍ അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ നാട്ടില്‍നിന്ന് ‘മോഡി’പിടിപ്പിച്ച മറ്റൊരു അരങ്ങവതരണം. സ്വാതന്ത്യാനന്തര വിഭജനലഹളകള്‍ക്കും, ബാബറി മസ്‌ജിദിനും ശേഷം, ആധുനിക ഇന്ത്യക്കേറ്റ മൂന്നാം തിരുമുറിവ്. നൂറുകണക്കിന് മുസ്ലീമുകളുടെ ചോരകൊണ്ട് ഗുജറാ‍ത്തില്‍ കളമെഴുതിയ സംഘപരിവാറിന്റെയും, വര്‍ഗ്ഗീയ ഹിന്ദുത്വ ശക്തികളുടെയും, അവരെ തൊട്ടും, തഴുകിയും, അവയ്ക്കു നൂറും പാലും നല്‍കി വളര്‍ത്തിയ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും കൂട്ടുപൊറാട്ടുനാടകങ്ങളുടെ തനതു ദൃശ്യാവിഷ്ക്കാരം.

അതിനുപിന്നിലെ ഫ്ലോട്ടില്‍നിന്ന് ഒറീസ്സയിലെ കാന്ധമഹാലില്‍നിന്നുയര്‍ന്ന ക്രിസ്ത്യാനികളുടെ കൂട്ടക്കരച്ചിലിന്റെ പ്രതിദ്ധ്വനി കേള്‍ക്കാം. എന്നിട്ടും അപകടം മണക്കാതെ, ഇനി ഒരു പക്ഷേ, നാളെ സംഭവിച്ചേക്കാവുന്ന ഇതിലും വലിയ വേട്ടയാടലിന്റെ ഭീഷണതയെപ്പോലും തിരിച്ചറിയാതെ, മതേതരത്വത്തെ തള്ളിപ്പറഞ്ഞും, സ്വന്തം മണവാട്ടിമാരെയും, സമുദായത്തിനകത്തുനിന്ന് തങ്ങള്‍ക്കുനേരെ ഉയരുന്ന ചൂണ്ടുവിരലുകളെയും തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയും ഊരുവിലക്കുകയും ചെയ്യുന്ന, അതേ സമൂഹത്തിലെ പിന്തിരിപ്പന്‍ പുരോഹിതവര്‍ഗ്ഗങ്ങളുമുണ്ട്.

ഓരോ നിമിഷവും, ഓരോയിടത്തും സ്വന്തം പേരും, ദേശസ്നേഹവും, വിശ്വസ്തതയും തെളിയിക്കാന്‍ ബാദ്ധ്യസ്ഥരും, അതിനാകാതെ വന്നാല്‍, ഭീകരവാദിയായി മുദ്രയടിക്കപ്പെട്ട്, ആജീവനാന്തം വേട്ടയാടപ്പെടാനോ, അതുമല്ലെങ്കില്‍ എന്‍‌കൌണ്ടറുകളില്‍ ഇല്ലായ്മചെയ്യപ്പെടാനോ ഇടയുള്ള മുസ്ലിമുകളുണ്ട് മറ്റൊരു ഫ്ലോട്ടില്‍. അവക്കകത്തും കാണാം, പരാന്നഭോജികളായി മാറി, സമൂഹത്തിനുനേരെ പിന്തിരിഞ്ഞുനില്‍ക്കുന്ന പുരോഹിതവര്‍ഗ്ഗീയകളകള്‍.

മറ്റൊരു ഫ്ലോട്ടില്‍നിന്ന് ഒരു ശബ്ദവുമുയരുന്നില്ല. നമ്മുടെ പഴയ വിദര്‍ഭ. ദമയന്തിയുടെയും ലോപമുദ്രയുടെയും നാട്. കഴിഞ്ഞ ഒരു ദശകത്തിനകം, രണ്ടു ലക്ഷത്തോളം മനുഷ്യാത്മാക്കള്‍, വിഷക്കോപ്പയിലോ, ഒരു തുണ്ടു കയറിലോ സ്വന്തം ജീവിതം ഒടുക്കിയ നാട്. സുജല, സുഫല, മലയജശീതള ഭാരതത്തില്‍നിന്ന് ഓരോ മുപ്പതുമിനുട്ടിനുള്ളിലും ഓരോ ദരിദ്രകര്‍ഷകര്‍ അപ്രത്യക്ഷരാകുന്ന നാട്.

തകരുന്ന പള്ളിയെ നോക്കി, ഉള്ളിലൂറിച്ചിരിച്ച്, മൌനാനുവാദവുമായി നില്‍ക്കുന്ന മിണ്ടാപ്പൂതങ്ങളും, തങ്ങള്‍ വിഷവായുപരത്തിയ താണനിലങ്ങളില്‍നിന്ന് രായ്ക്കുരാമാനം രക്ഷപ്പെടുന്ന കൌശലമതികളും, പഴയ സ്വീഡിഷ് തോക്കുകച്ചവടത്തിന്റെ പുതിയ പതിപ്പുകള്‍ വാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കുന്ന, ആനപ്പുറമേറിയ, അഭിനവ പ്രതിരോധ സമ്രാട്ടുകളും, പശ്ചിമദിഗന്തങ്ങളിലെ വല്ല്യേട്ടന്മാരുടെ ഏതുകൊല്ലിനും കൊലയ്ക്കും പുഞ്ചിരിയോടെ കൂട്ടുനില്‍ക്കുന്ന വിനീതവിധേയരായ കൂട്ടിക്കൊടുപ്പു ശിരോമണികളും, സുഖോയില്‍ പറന്നുനടന്ന്, സ്വയം ഉള്‍പ്പുളകം കൊള്ളുന്ന അഭിനവ വൃദ്ധ ഝാന്‍സിറാണികളും, അഭിനയപ്രതിഭകളായ മക്കളെ നാടൊട്ടുക്ക് അലയാന്‍ വിട്ട്, കാമ്പസ്സുകളില്‍നിന്ന് പുതിയയിനം വിത്തുകളെ ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇറക്കുമതിചെയ്യുന്ന സമര്‍ത്ഥരായ കെട്ടിലമ്മമാരും..അങ്ങിനെയങ്ങിനെ..

ഫ്ലോട്ടുകളുടെ പ്രവാഹം, ഇതെഴുതുമ്പോഴും തുടരുകതന്നെയാണ്.

Tuesday, December 15, 2009

ആനന്ദ് പട്‌വര്‍ദ്ധനുമായി ഒരു അഭിമുഖം

അഹിംസക്കുനേരെ എപ്പോഴും താങ്കള്‍ ഒരു ചായ്‌വ്‌ കാണിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും ഗാന്ധിയോട്‌. ഒരിക്കല്‍, ഗാന്ധിയെയും സാല്‍വഡോര്‍ അലന്‍ദയെയും ഒരേ വേദിയില്‍ ഇരുത്തുകപോലും ചെയ്തിട്ടുണ്ട്‌. വര്‍ഗ്ഗ സ്വഭാവത്തിന്റെയും വര്‍ഗ്ഗബോധത്തിന്റെയും കാര്യത്തില്‍ അവര്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉള്ളതായി തോന്നിയിട്ടുണ്ടോ?


ഗാന്ധിയെയും മാര്‍ക്സിനെയും ബദ്ധവൈരികളായി കാണുന്ന ഒരാളല്ല ഞാന്‍. ഗാന്ധിസത്തിന്റെ പല ഘടകങ്ങളാലും ഞാന്‍ പ്രചോദിതനായിട്ടുണ്ട്‌. പ്രധാനമായും അഹിംസയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തില്‍. അതുപോലെത്തന്നെ, മാര്‍ക്സിസം ഈ ലോകത്തിനു നല്‍കിയ വര്‍ഗ്ഗവിശകലനം എന്ന ഉപകരണവും ഒട്ടും കുറയാത്തവിധം എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. എങ്കിലും, ഗാന്ധിയുടെ ചില ആശയങ്ങളെ എനിക്ക്‌ ചോദ്യം ചെയ്യേണ്ടിവരുന്നതുപോലെ-ഉദാഹരണത്തിന്‌, ലൈംഗികതയോടുള്ള അദ്ദേഹത്തിന്റെ സമീപനം, ജാതിയുടെ പ്രശ്നത്തിനുനേരെയുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളിലെ പരിമിതികള്‍, ധനികര്‍ സ്വമേധയാ അവരുടെ സമ്പത്ത്‌ കൈയ്യൊഴിയും എന്നമട്ടിലുള്ള ആദര്‍ശാത്മക വിശ്വാസം എന്നിവ-മാര്‍ക്സിസത്തിലെ ചില ഘടകങ്ങളുടെ പരാജയത്തിനെയും വിമര്‍ശനാത്മകമായി എനിക്കു സമീപിക്കേണ്ടിവരുന്നു. കൃത്യമായി പറഞ്ഞാല്‍, പ്രവര്‍ത്തനസജ്ജമായ ജനാധിപത്യ മാതൃക നല്‍കുന്നതില്‍ മാര്‍ക്സിസത്തിനു സംഭവിച്ച ചരിത്രപരമായ പാളിച്ചയെ. ഇതിനെക്കുറിച്ച്‌ വിചിന്തനം ചെയ്യാന്‍ വിസമ്മതിക്കുന്ന മാര്‍ക്സിസ്റ്റുകള്‍, 'തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം' എന്ന അനന്തമായ ഒരു ആശയത്തെയാണ്‌ നല്‍കുന്നത്‌, മാത്രവുമല്ല, "ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്ക്‌' എന്ന അവസ്ഥയെ ഹോളി ഗ്രെയ്‌ല്‍ പോലെ അസംഭാവ്യമായ ഒന്നായി കണ്ട്‌ സംതൃപ്തിയടയുകയും ചെയ്യുന്നു. നൈരന്തര്യമുള്ള വികസനത്തിന്റെ പ്രശ്നം കൈയ്യാളുമ്പോള്‍, പരമ്പരാഗത മാര്‍ക്സിസ്റ്റുകളും സമയസൂചിയുടെ ഉള്ളില്‍പ്പെട്ടുപോവുകയും, ഈ വിഷയത്തില്‍ മുതലാളിവര്‍ഗ്ഗവുമായി വ്യത്യാസമില്ലാത്ത രീതിയില്‍ കാണപ്പെടുകയും ചെയ്യുന്നു. ആണവോര്‍ജ്ജത്തെയും, ഭീമാകാരമായ അണക്കെട്ടുകളെയും, ഹരിതവിപ്ളവത്തെയുമൊക്കെ, അവയുടെ അപകടങ്ങളെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നിട്ടും അനുകൂലിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. നീതിക്കുവേണ്ടി പൂര്‍ണ്ണമായും ഹിംസാത്മകമായോ അഹിംസാത്മകമായോ ഉള്ള ഒരു പോരാട്ടം ഈ ഭൂമിയില്‍ അസാധ്യമാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെന്നതുപോലെ എല്ലാ പോരാട്ടങ്ങളിലും ഈ രണ്ടിന്റെയും ഒരു സങ്കലനം കാണാവുന്നതാണ്‌. എങ്കിലും നേതൃത്വം അതിനു നല്‍കുന്ന ദിശാബോധം സുപ്രധാനമാണ്‌. സാല്‍വഡോര്‍ അല്ലന്‍ഡയെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹം ബാലറ്റിലൂടെയാണ്‌, ബുള്ളറ്റിലൂടെയല്ല അധികാരത്തില്‍ വന്നത്‌. സി.ഐ.എ.യുടെ അട്ടിമറിയിലൂടെ അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍, അഹിംസയിലുള്ള എന്റെ വിശ്വാസത്തെ, കുറച്ചുനാളത്തേക്കാണെങ്കില്‍പ്പോലും, ചോദ്യം ചെയ്യാന്‍ ഞാന്‍ പ്രേരിതനായി. എങ്കിലും കാലക്രമത്തില്‍, ഹിംസയുടെ തെറ്റുകളേക്കാള്‍ അഹിംസയുടെ തെറ്റുകളെ ഞാന്‍ വീണ്ടും ഇഷ്ടപ്പെടാന്‍ തുടങ്ങി.

താങ്കള്‍ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളുമായി വര്‍ഗ്ഗസമരത്തിനുള്ള ബന്ധത്തെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു? വര്‍ഗ്ഗസംഘട്ടനത്തില്‍നിന്ന് ഉരുത്തിരിയുന്ന മറ്റു ഉപരിപ്ളവമായ പ്രശ്നങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തതായി തോന്നുന്നുണ്ടോ?

ചില പ്രത്യേക പരികല്‍പ്പനകള്‍ നമ്മള്‍ ഉപയോഗിച്ചു ശീലിച്ചാല്‍, അതില്ലാതെ പ്രശ്നങ്ങളെ കാണാന്‍ സാധിക്കാതെ വന്നേക്കും. പരികല്‍പ്പനകള്‍ എനിക്ക്‌ സ്വീകാര്യമല്ലെങ്കിലും, ആ പരികല്‍പ്പനകള്‍ക്കു പിന്നിലുള്ള വസ്തുതകള്‍ എപ്പൊഴും എന്റെ ചിത്രങ്ങളിലുണ്ട്‌. മതമൌലികവാദത്തെക്കുറിച്ച്‌ ഞങ്ങള്‍ ഉണ്ടാക്കിയ ആ മൂന്നു ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ? വിഭാഗീയ ഹിംസകള്‍ എന്ന പ്രശ്നത്തെ വ്യത്യസ്തമായി സൂക്ഷ്മവിശകലനം ചെയ്യുന്ന ചിത്രങ്ങളാണ്‌ അവയോരോന്നും. ഇതിലെ ആദ്യത്തെ സിനിമ, 'In Memory of my Friends' ഖാലിസ്ഥാന്‍ മുന്നേറ്റത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍, ഭഗത്‌സിംഗിന്റെ സന്ദേശവുമായി, വിശിഷ്യ, അദ്ദേഹത്തിന്റെ 'എന്തുകൊണ്ട്‌ ഞാനൊരു നിരീശ്വരവാദിയാണ്‌? (Why I am an Atheist?) എന്ന പുസ്തകത്തിലെ സന്ദേശവുമായി, പഞ്ചാബിന്റെ ഉള്‍ഭാഗങ്ങളിലൂടെ പ്രയാണം ചെയ്യുന്ന ഒരു കൂട്ടം മാര്‍ക്സിസ്റ്റുകളായ സിക്കുകളുടെയും ഹിന്ദുക്കളുടെയും കഥ പറയുന്നു. 'Raam Ke Naam' എന്ന ചിത്രമാകട്ടെ, ഇടതിന്റെ വര്‍ഗ്ഗീയവിരുദ്ധതയെ ആഘോഷിക്കുന്നതോടൊപ്പം, പൂജാരി ലാല്‍ദാസിനെപ്പോലുള്ളവരുടെ വിമോചന ഹിന്ദുദൈവശാസ്ത്രത്തെയും, വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞ ദളിത്‌-പിന്നോക്കജാതികളെയും കാണാനുള്ള ഒരു ശ്രമമായിരുന്നു. ‘Father, Son and Holy War‘ ആകട്ടെ, ലിംഗരാഷ്ട്രീയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഒളിഞ്ഞോ തെളിഞ്ഞോ, എന്റെ എല്ലാ സിനിമകളിലും വര്‍ഗ്ഗ വിശകലങ്ങളുണ്ടെന്നാണ്‌ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്‌. ‘Prisoners of Conscience‘, ‘A Time to Rise‘, ‘Bombay, our City‘, Occupation: Millworker‘, ‘Fishing in the Sea of Greed‘ എന്നീ സിനിമകളെല്ലാംതന്നെ, തൊഴിലാളിവര്‍ഗ്ഗ പ്രശ്നങ്ങളെയും സമരങ്ങളെയും നേരിട്ട്‌ കൈകാര്യം ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗത്തെ കാല്‍പ്പനികവത്കരിക്കുന്നു എന്നാണ്‌ എപ്പോഴും എന്റെ പേരിലുള്ള ആരോപണം. അതുകൊണ്ട്‌ ഇത്തരത്തിലുള്ള ഒരു ചോദ്യം എവിടെനിന്നാണ്‌ ഉത്ഭവിക്കുന്നതെന്ന് എനിക്ക്‌ നല്ല നിശ്ചയം പോരാ. ഒരുപക്ഷേ, മുദ്രാവാക്യങ്ങള്‍ മാത്രം മനസ്സിലാവുകയും, യഥാര്‍ത്ഥ ജീവിതത്തിലും സിനിമക്കുള്ളിലെ ജീവിതത്തിലുമുള്ള സങ്കീര്‍ണ്ണതകളെ മനസിലാക്കാന്‍ കൂട്ടാക്കാത്തതുമായ വ്യവസ്ഥാപിത ഇടതുവിഭാഗങ്ങളുമായി നടത്തുന്ന സംഭാഷണങ്ങളില്‍നിന്നായിരിക്കും ഈ ചോദ്യം വന്നിട്ടുണ്ടാവുക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിഘടനവാദങ്ങളെ ബലം പ്രയോഗിച്ച്‌ ചെറുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമ്പോള്‍, ഒരു വിശ്വസ്തനായ അഹിംസാവാദിയെന്ന നിലയില്‍, ഈ വിഘടന പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം കേള്‍ക്കാന്‍ അത്യധികം താത്‌പര്യമുണ്ട്‌.

1987-ല്‍, ഖാലിസ്ഥാന്‍ മുന്നേറ്റം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഞാനൊരു സിനിമ നിര്‍മ്മിക്കുകയുണ്ടായി. വിഭാഗീയ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍, ഷാഹീദ്‌ ഭഗത്‌സിംഗിന്റെ മതേതര സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്‌ സഞ്ചരിച്ചിരുന്ന സിക്കുകളുടെയും ഹിന്ദുക്കളുടെയും ഒരു സംഘത്തെ ഞങ്ങള്‍ അനുഗമിച്ചു. വിഘടനവാദത്തെക്കുറിച്ച്‌ പൊതുവായി പറഞ്ഞാല്‍, പരസ്പരവിരുദ്ധമായ രണ്ട്‌ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക്‌ അവര്‍ എവിടെ താമസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. സൈനിക ബലത്തിന്‌ സ്ഥാനമില്ല. കാരണം അത്‌ ജനാധിപത്യപരമല്ല. അത്‌ നിങ്ങള്‍ അംഗീകരിച്ചാല്‍, പ്രശ്നം തീര്‍ന്നു. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, ചെറിയ ചെറിയ യൂണിറ്റുകളായി വിഘടിക്കുന്നത്‌ ലോകത്തിന്‌ അത്ര നല്ലതല്ല. കാരണം, ചെറിയ ഘടകങ്ങളായി വിഭജിക്കപ്പെടുന്നത്‌ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. ദേശീയതാ പ്രശ്നങ്ങള്‍ അപ്പോഴും ഉയരും, കാരണം, ഏതൊരു ചെറിയ ദേശത്തും, ഒരു ന്യൂനപക്ഷം എപ്പോഴും ഉണ്ടാകും. അപ്പോള്‍ എങ്ങിനെയാണ്‌ നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അഹിംസയാണ്‌ അതിന്റെ താക്കോല്‍ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം നിര്‍ത്തി സംഭാഷണം ആരംഭിക്കുക. ഏറ്റവും വലിയ യുദ്ധങ്ങള്‍ നടന്നത് യൂറോപ്പിലായിരുന്നു. അതില്‍, അവിടുത്തെ അമ്പതു ശതമാനം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ന് അവര്‍ സ്വമനസ്സാലെ ഐക്യപ്പെട്ടിരിക്കുന്നു. അതേ സമയം, ആര്‍‍ക്കും ആരെയും ബലപ്രയോഗത്താല്‍ ഒരു നിശ്ചിത സ്ഥാനത്ത്‌ നിര്‍ത്തുവാന്‍ അധികാരമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയാണ്‌ സ്വയംനിര്‍ണ്ണയാവകാശമെന്ന് ഞാന്‍ വിശ്വസിക്കുകയും, ഭരണകൂടത്തിന്റെ ഹിംസയെ വ്യക്തമായും എതിര്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, എന്തു കാരണം പറഞ്ഞിട്ടായാലും ശരി, ആയുധസംഘങ്ങളുടെ ഹിംസക്കുനേരെ കണ്ണടക്കുന്നത്‌, ഇവര്‍ ഇരുവര്‍ക്കുമിടയില്‍പ്പെട്ട് വലയുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്ത്വമില്ലായ്മയും ശരികേടുമായിരിക്കും. നമ്മുടെ മഹാന്‍മാരായ നേതാക്കന്‍മാര്‍ അതിനെക്കുറിച്ച്‌ തുടക്കം മുതലേ ബോധവാന്‍മാരായിരുന്നു. ഗാന്ധിയും, ബാദ്‌ഷാ ഖാനും, ജയപ്രകാശും മറ്റും. കാശ്മീര്‍ പ്രശ്നം തന്നെ എടുക്കാം. ഇന്ത്യയും പാക്കിസ്താനും ഇരുവരും കാശ്മീരികളെ അടിച്ചമര്‍ത്തുകയാണ്‌. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൈവശമുള്ള കാശ്മീരിന്റെ ഭാഗങ്ങളില്‍നിന്ന് നിന്ന് എല്ലാ വിലക്കുകളും എടുത്തു മാറ്റണം. പാസ്സ്‌പോര്‍ട്ടിന്റെയും വിസയുടെയും ആവശ്യം എടുത്തുകളയുന്നതിലൂടെ അത്‌ നിര്‍വ്വഹിക്കാന്‍ സാധിക്കും. അഹിംസയുടെ മാര്‍ഗ്ഗം അതാണ്‌.

ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ IPTA (Indian People's Theatre Association-ഇപ്റ്റ) പോലുള്ള സംഘടനകള്‍ ആവശ്യമാണെന്നു കരുതുന്നുണ്ടോ? അതല്ല, സാമൂഹ്യ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ മതിയാകുമോ?

IPTA അതിന്റെ കാലത്ത്‌ നല്ലൊരു ആശയമായിരുന്നു, അത്‌ സജീവമായി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇപ്പോഴും അത്‌ വളരെ പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്‌. എങ്കിലും, അത്തരത്തിലുള്ള ഒരു സംഘടനയില്‍ ചേരേണ്ടതുണ്ടോ എന്ന കാര്യമൊക്കെ, വ്യക്തികള്‍ക്കും കലകാരന്‍മാര്‍ക്കും വിട്ടുകൊടുക്കുന്നതാണ്‌ നല്ലത്‌. കൂട്ടായ പ്രവര്‍ത്തനം ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നുതന്നെയാണ്‌ ഞാന്‍ കരുതുന്നത്‌. എങ്കിലും, ‘പാര്‍ട്ടി അച്ചടക്ക‘ത്തിന്റെ പേരില്‍, വ്യക്തിഗതമായ പ്രവര്‍ത്തനങ്ങള്‍ കയ്യൊഴിയേണ്ടതുമില്ല.

ആണവയുദ്ധം ഒഴിവാക്കാനുള്ള ഒരേയൊരു വഴി, രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദമാണെന്ന് താങ്കള്‍ എപ്പൊഴും പറയാറുണ്ടായിരുന്നു. ഒരു ആക്ടിവിസ്റ്റ്‌ എന്ന നിലയിലും, ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും, അതിന്റെ മാര്‍ഗ്ഗം എങ്ങിനെയായിരിക്കണമെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

ഏകപക്ഷീയമായ നിരായുധീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിലൂടെ (അത്‌ ഇന്ത്യയുടെ ഭാഗത്തുനിന്നു വന്നാല്‍ ഏറെ നന്ന്) -ഉദാഹരണത്തിന്‌, അടുത്ത 'അഗ്നി' പരീക്ഷണം നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചോ, അടുത്ത ആണവ മുങ്ങിക്കപ്പല്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ -പരസ്പരമുള്ള വിശ്വാസം വളര്‍ത്താനുള്ള നടപടികളുണ്ടാവണം ആദ്യം. നമ്മുടെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടായാല്‍ നമ്മുടെ അയല്‍ക്കാരും അതേ രീതിയില്‍ പ്രതികരിക്കുമെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. എന്തായാലും, ആയുധപ്പന്തയത്തിന്റെ ആക്സിലേറ്ററില്‍നിന്ന് കാലെടുത്തതുകൊണ്ട്‌ നമുക്കൊന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. എല്ലാ രാജ്യത്തിലെയും പൌരന്‍മാര്‍, തങ്ങളുടെ സര്‍ക്കാരുകളെ ഇതിനായി നിര്‍ബന്ധിക്കണം.

തന്റെ സിനിമകള്‍ കൂടുതല്‍ ആളുകളിലേക്കെത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ത്തന്നെ, ആ സിനിമകളെ 'അപൂര്‍ണ്ണ സിനിമ' (Imperfect Cinema) എന്നു വിളിക്കുന്ന ഡോക്യുമെന്ററി തലത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു വിരോധാഭാസമല്ലേ? വ്യവസ്ഥാപിത ശൈലിയില്‍, ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഫീച്ചര്‍ സിനിമ നിര്‍മ്മിച്ചാല്‍, അതാവില്ലേ കൂടുതല്‍ ആളുകളിലേക്കെത്തുക?

ഒന്നാമതായി, സിനിമ നിര്‍മ്മിക്കുമ്പോള്‍ ഞാന്‍ അതിന്റെ തിയറിയെക്കുറിച്ച്‌ അധികം ആശങ്കപ്പെടാറില്ല. 60-70-കാലഘട്ടത്തിലെ എന്റെ വളര്‍ച്ചാഘട്ടത്തില്‍, എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്‌, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനപ്രസ്ഥാനങ്ങളെ ഡൊക്യുമെന്റു ചെയ്ത ചില സിനിമകളായിരുന്നു. അധികം വരുമാനമില്ലാത്ത, നിരന്തരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന, എപ്പോഴും രക്ഷാമാര്‍ഗ്ഗം തേടേണ്ടിവരുന്ന ഒരു സിനിമയയുടെ സൌന്ദര്യശാസ്ത്രമാണ്‌ 'അപൂര്‍ണ്ണ സിനിമ' എന്ന ആശയത്തിന്റെ പുറകിലുണ്ടായിരുന്നത്‌. ഞങ്ങളുടെ സിനിമ 'ഇംപര്‍ഫക്ട്‌ സിനിമ'യായത്‌, ഞങ്ങളുടെ കയ്യില്‍ അതിനാവശ്യമായ പണമോ സാമഗ്രികളോ ഇല്ലാതിരുന്നതുകൊണ്ടാണ്‌. 35 എം.എം. ഫിലിമുകള്‍ ഞങ്ങള്‍ക്ക്‌ സാമ്പത്തികമായി താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന്‌ വലിയ ക്യാമറയും. അതുകൊണ്ട്‌ ഞാന്‍ 16എം.എമ്മില്‍, മറ്റുള്ളവര്‍ ഉപേക്ഷിച്ച ഫിലിം ഉപയോഗിച്ച്‌ സിനിമകളെടുത്തു. ചിലപ്പോള്‍ Super 8-ല്‍, പിന്നീട്‌ Hi8ല്‍, അങ്ങിനെയങ്ങിനെ..എന്റെ സിനിമകളില്‍ നിങ്ങള്‍ കാണുന്നത്‌ ഏതെങ്കിലും വലിയ സിദ്ധാന്തത്തിന്റെ ഉത്‌പന്നമല്ല. അതില്‍ എന്തെങ്കിലും കലയുണ്ടെന്നു തോന്നുന്നുവെങ്കില്‍, അത്‌ ബോധപൂര്‍വ്വമല്ല. ബോധപൂര്‍വ്വമുള്ള സിനിമ, കലയല്ല, തട്ടിപ്പാണ്. ഒരു സിനിമയുടെ പിന്നിലുള്ള ലക്ഷ്യത്തിന്റെയും ആവേശത്തിന്റെയും വിശ്വാസ്യതയാണ്‌ പലപ്പോഴും ആ സിനിമയെ കലാമൂല്യമുള്ള ഒന്നാക്കി മാറ്റുക. ഫീച്ചര്‍ ഫിലിംസ്‌ നിര്‍മ്മിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആളുകളിലേക്കെത്താമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞതു ശരിയാണ്‌. പക്ഷേ ഒരു ഫീച്ചര്‍ സിനിമക്കാരനാകണമെങ്കില്‍ നോക്കിനടത്താനുള്ള കഴിവ്‌ -മാനേജീരിയല്‍ കഴിവുകള്‍-ധാരാളം ആവശ്യമാണ്‌. എനിക്ക്‌ അതില്ല. മാത്രമല്ല, ഒരു ഡോക്യുമെന്ററിക്ക്‌ ഒരു കല്‍പ്പിതകഥയേക്കാള്‍ വിശ്വാസ്യതയുമുണ്ടായിരിക്കും. റിച്ചാര്‍ഡ്‌ ആറ്റര്‍ബറോവിന്റെ ‘ഗാന്ധി‘യില്‍ ബെന്‍ കിംഗ്‌സ്ലി അവതരിപ്പിച്ച ഗാന്ധിയെയും, വിത്തല്‍ഭായിയുടെ ഡോക്യുമെന്ററിയും നോക്കുക. ചരിത്രപരമായ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ട്‌ അവ തമ്മില്‍. കഥയില്‍, ഭാവനയെയും യഥാര്‍ത്ഥ സംഭവത്തെയും വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട്‌, ഡോക്യുമെന്ററിക്ക്‌ പ്രചാരമുണ്ടാക്കുക എന്നതാണ്‌, താങ്കളുടെ ചോദ്യത്തിനുള്ള എന്റെ ഉത്തരം. ഡോക്യുമെന്ററി നിര്‍മ്മാതാക്കളെ ഫീച്ചര്‍ സിനിമക്കാരാക്കുകയല്ല വേണ്ടത്‌. ഡോക്യുമെന്ററിക്ക്‌ വില്‍പ്പനമൂല്യം ഉണ്ടാക്കണം. മൈക്കല്‍ മൂറൊക്കെ ചെയ്തതുപോലെ. ഒരു ഡോക്യുമെന്ററിക്കുപോലും ബോക്സ്‌ ഓഫീസ്‌ വിജയം നേടാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു പരീക്ഷണം എന്ന നിലക്ക്‌, എന്റെ 'War and Peace‘ ഞങ്ങള്‍ രണ്ട്‌ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മഴക്കാലമായതിനാല്‍, അധികം ആളില്ലാത്തതുകൊണ്ടാണ്‌ അവര്‍ ഞങ്ങള്‍ക്ക്‌ സ്ഥലം തന്നത്‌. അവരുടെ കയ്യില്‍ വീഡിയോ പ്രൊജക്ടറുകള്‍ ഇല്ലാത്തതുകൊണ്ട്‌ അതിനും ഞങ്ങള്‍ക്ക്‌ പണം ചിലവിടേണ്ടിവന്നു. എന്നിട്ടും, ആ തിയറ്ററുകള്‍ പല ദിവസം ഹൌസ്‌ഫുള്‍ ആയിരുന്നു. മുടക്കിയ പണം ഞങ്ങള്‍ക്ക്‌ തിരിചുകിട്ടുകയും ചെയ്തു. ശരിയായ സഹായം കിട്ടുകയാണെങ്കില്‍ ഇതുപോലുള്ള സിനിമകളെ കമേഴ്‌സ്യലായി വിജയിപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം. എന്തായാലും, എന്റെ സിനിമകളെ ഹോം വീഡിയോ DVD ഫോര്‍മാറ്റില്‍ മാര്‍ക്കറ്റു ചെയ്യുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. എന്താവുമെന്നു നോക്കാം.

ഇന്തോ-അമേരിക്കന്‍ ആണവകരാറിനെക്കുറിച്ച്‌ എന്തു തോന്നുന്നു?

വിനാശകരമാണ്‌ അത്‌. അതിലെ സുരക്ഷാപരിശോധനയുടെ ഭാഗത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, ഈ അന്വേഷകരെ വിഡ്ഢികളാക്കാന്‍ സാധിക്കും. ചിലപ്പോള്‍, കാര്യസാധ്യത്തിനുവേണ്ടി, ഈ അന്വേഷകര്‍ സ്വമേധയാ വിഡ്ഢികളാകാനും അനുവദിച്ചുവെന്നുവരാം. ഇന്ത്യയില്‍, സമാധാനപരവും സൈനികവുമായ ആണവപദ്ധതികള്‍ പൂര്‍ണ്ണമായും ഇടകലര്‍ന്നവയാണ്‌, അതുകൊണ്ട്‌, ആണവായുധങ്ങള്‍ക്ക്‌ ബാധകമായ രഹസ്യവകുപ്പുകള്‍ (Secrecy Act) ആണവോര്‍ജ്ജത്തിനും ബാധകമായേക്കാം. അതിന്റെ സുരക്ഷയെയും ചിലവിനെയും കുറിച്ചൊക്കെ ചോദിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാകില്ല. അതൊക്കെ രഹസ്യവകുപ്പിന്റെ കീഴില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വലിയ ആണവസഹകരണത്തിന്‌ ഈ കരാര്‍ ഇന്ത്യയ്ക്ക്‌ വാതില്‍ തുറന്നുകൊടുക്കുമെന്നുള്ളതുകൊണ്ട്‌, ഇതൊരു വിനാശകരമായ കരാറാണെന്ന് ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച്‌ ഞാന്‍ അധികം ഗവേഷണമൊന്നും നടത്തിയിട്ടില്ല. എങ്കിലും, ചുരുങ്ങിയ നിക്ഷേപം കൊണ്ട്‌ കാറ്റാടികളില്‍നിന്ന്, ആണവനിലയങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാകിയിട്ടുണ്ട്‌. അതും, അതുപോലുള്ള ഇതരസ്രോതസ്സുകളും എന്തുകൊണ്ട്‌ നമ്മള്‍ ശ്രമിക്കുന്നില്ല? വിപരീതദശയിലേക്ക്‌ വലിക്കുന്ന വന്‍കിട കോര്‍പ്പറേഷനുകളുടെ വന്‍സമ്മര്‍ദ്ദമുണ്ടെങ്കിലും, സമാന്തര ഊര്‍ജ്ജസ്രോതസ്സുകള്‍ അന്വേഷിക്കാനുള്ള അധികാരപത്രം ബാരക്‌ ഒബാമക്കുണ്ടെന്ന്, അത്ര വലുതല്ലാത്ത ഒരു പ്രതീക്ഷയാണ് എനിക്കുള്ളത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം, വലതുപക്ഷ മതമൌലികവാദത്തിന്റെ ഭാവിയെക്കുറിച്ച്‌ എന്തു തോന്നുന്നു?

ഒരു വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പഴയ മതമൌലികവാദം ഇപ്പോള്‍ അധികം ചിലവാകുന്നില്ല എന്നു മാത്രം. എന്തെങ്കിലും ഒരു കാര്യസാധ്യത്തിനുവേണ്ടി വിശ്വാസങ്ങളെ മാറ്റുന്നവരേക്കാള്‍ അപകടം കുറഞ്ഞവരാണ്‌ സ്വന്തം വിശ്വാസം തുറന്നു പ്രഖ്യാപിക്കുന്നവര്‍. ഹൈന്ദവമതഭ്രാന്തുകൊണ്ട്‌ ബാബറി മസ്‌ജിദ്‌ പൊളിച്ചവര്‍ നാളെ ഒരുപക്ഷേ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞേക്കാം, പക്ഷേ അതിനെ അധികാരം കൈക്കലാക്കാനുള്ള തന്ത്രമാക്കി ഉപയോഗിച്ചവര്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കൊലയാളികളാണ്‌. അതേ കാരണം കൊണ്ടുതന്നെ, മതേതരവാദിയായ മുഹമ്മദലി ജിന്നയെ, അദ്ദേഹത്തിന്റെ മതഭ്രാന്തരായ അനുയായികളേക്കാള്‍ അപകടകാരിയായി ഞാന്‍ വിലയിരുത്തുന്നു. അതുകൊണ്ട്‌, ഈ തിരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ച്‌ എനിക്ക്‌ വലിയ തീര്‍ച്ചയൊന്നുമില്ല. ബാബറി മസ്‌ജിദ്‌ പരാജയപ്പെട്ടാല്‍ ഗോധ്ര, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും, ഇതാണ്‌ ബി.ജെ.പി.യുടെ അജണ്ട. ഇതിന്റെയൊക്കെ പിന്നിലുള്ളത്‌ മതമൊന്നുമല്ല.

താങ്കളുടെ സിനിമകളില്‍, മുസ്ളിം ക്രിസ്ത്യന്‍ മതമൌലികവാദം അധികം പരാമര്‍ശിച്ചുകണ്ടിട്ടില്ല?

'Father, Son and Holy War', 'War and Peace' തുടങ്ങിയവയിലൊക്കെ മുസ്ലിം മൌലികവാദത്തിന്റെ മിന്നലാട്ടങ്ങളുണ്ട്. 'In Memory of Friends"-ല്‍ പഞ്ചാബിലെ സിക്ക്‌ മൌലികവാദത്തിന്റെയും ദൃശ്യങ്ങളുണ്ട്‌. എങ്കിലും ആത്മവിമര്‍ശനമാണ്‌ ഏറ്റവും നല്ല വിമര്‍ശനമെന്ന് ഞാന്‍ കരുതുന്നു. ഒരു ഹിന്ദു എന്ന നിലയ്ക്ക്‌, ഹിന്ദുമൌലികവാദത്തെ തുറന്നുകാണിക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കയുമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഫലപ്രദം. ഇസ്ലാമികമതമൌലികവാദത്തെക്കുറിച്ച്‌, എനിക്കു പകരം, ഒരു സയ്‌ദ്‌ മിര്‍സയോ ഒരു താരിഖ്‌ മസൂദോ സിനിമ നിര്‍മ്മിച്ചാല്‍, അതായിരിക്കും കൂടുതല്‍ ഫലവത്താവുക. നാളെ, എന്നെങ്കിലുമൊരിക്കല്‍, കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും, നമ്മുടെ വ്യക്തിത്വങ്ങള്‍ നമ്മുടെ പരിമിതികളാവാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്ത്‌, നമുക്ക്‌ ആരെയും, അഥവാ എല്ലാവരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൈവരും. എന്റെ ജീവിതകാലത്തിനുള്ളില്‍ത്തന്നെ, അത്തരമൊരു നാളെ, സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഞാന്‍.

കൂടുതല്‍ ആളുകളിലേക്കിറങ്ങിച്ചെല്ലാന്‍, താങ്കളുടെ സിനിമകള്‍ ഇന്റര്‍നെറ്റു പോലുള്ള മറ്റു മാധ്യമങ്ങളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇപ്പോഴില്ല. കാരണം, എന്റെ സിനിമകള്‍ക്ക്‌ പണം മുടക്കുന്നത്‌, സി.ഐ.എയോ, ഏതെങ്കിലും സര്‍ക്കാരുകളോ, കോര്‍പ്പറേറ്റുകളോ അല്ല. ലാഭ-നഷ്ടങ്ങളില്ലാതെ വന്നാലേ, അടുത്ത സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ എനിക്കുപോലും ചിന്തിക്കാനാകൂ. അതുകൊണ്ട്‌, എന്റെ സിനിമകള്‍ പ്രയോജനപ്രദമായി കാണുന്നവരുടെ സഹകരണവും തിരിച്ചറിവും എനിക്ക്‌ ആവശ്യമാണ്‌.

ഇന്ത്യക്കു പുറത്തുള്ള വിഷയങ്ങളിലേക്ക്‌ സിനിമയെ കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടോ?

ഇപ്പോള്‍ തന്നെ ആവശ്യത്തിലധികമുണ്ട്‌, അതുകൊണ്ട്‌ പുതിയ 'വിഷയങ്ങ'ളും 'രാജ്യങ്ങ'ളും സിനിമയാക്കാന്‍ ഉദ്ദേശ്യമില്ല.

ഏതൊക്കെ ശക്തികള്‍ക്കെതിരെയാണോ താങ്കള്‍ നിന്നിരുന്നത്‌, അതേ ശക്തികളാല്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഇന്ത്യയിലെ അച്ചടി-ഇലക്ട്രോണിക്ക്‌ മാധ്യമങ്ങളെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

പ്രിന്റ്-ഇലക്ട്രോണിക്ക്‌ മീഡിയകളുടെ കീഴടങ്ങല്‍ എല്ലാവര്‍ക്കും വ്യക്തമായി ഇന്ന് കാണാന്‍ കഴിയുന്നുണ്ട്. ആ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച നാള്‍ക്കുനാള്‍ രൂക്ഷമാവുകയുമാണ്‌. അസംഗതമായതു മാത്രം നല്‍കി ജനത്തിനെ വശീകരിച്ചുനിര്‍ത്തുന്നവരുടെ താത്‌പര്യങ്ങളെയാണ്‌ അത്‌ എപ്പോഴും സേവിക്കുന്നത്‌.



കടപ്പാട്: സെപ്തംബര്‍ 2009-ന് പ്രഗതിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ

Sunday, December 13, 2009

ഇറാഖ് - ഈ നൂറ്റാണ്ടിലെ വന്‍‌കുറ്റകൃത്യം

മാര്‍ക്‌ ഹിഗ്‌സണുമായി ബന്ധപ്പെടാന്‍ ഈയടുത്ത്‌ ഞാന്‍ ശ്രമിച്ചപ്പോഴാണ്‌ ഒമ്പതുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അയാള്‍ മരിച്ച വിവരം അറിയാന്‍ കഴിഞ്ഞത്‌. 40 വയസ്സേ ഉണ്ടായിരുന്നുള്ളു. നല്ല ഒരു മനുഷ്യന്‍. 1991-ല്‍ ഫോറിന്‍ ഓഫീസില്‍നിന്ന്‌ അയാള്‍ പിരിഞ്ഞതിനു ശേഷമാണ്‌ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്‌. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്‍ഡോനേഷ്യക്കു വിറ്റ ഹോക്ക്‌ ബോംബര്‍ വിമാനങ്ങള്‍ ഈസ്റ്റ്‌ തിമൂറിലെ സാധാരണക്കാര്‍ക്കുനേരെ ഉപയോഗിച്ചത്‌ സര്‍ക്കാറിന്‌ അറിയാമോ എന്ന്‌ ഞാന്‍ ഹിഗ്‌സണോടു ചോദിച്ചു.

"എല്ലാവര്‍ക്കും അറിയാം, പാര്‍ലമെണ്ടിനും ജനങ്ങള്‍ക്കും ഒഴിച്ച്‌" അയാള്‍ പറഞ്ഞു.

"മാധ്യമങ്ങള്‍ക്കോ?"

"ഹോ..മാധ്യമങ്ങളോ-വമ്പന്‍മാര്‍..അവരെയൊക്കെ ഫോറിന്‍ ഓഫീസിലേക്ക്‌ വിളിച്‌, നന്നായി സല്‍ക്കരിച്ച്‌, നുണകളും വിളമ്പിക്കൊടുത്തിരുന്നു. അവരെക്കൊണ്ടിനി പ്രശ്നമൊന്നും ഉണ്ടാവില്ല".

സദ്ദം ഹുസ്സൈനെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഒരുവിധത്തിലും ആയുധവത്ക്കരിക്കുന്നില്ലെന്ന്‌ പാര്‍ലമെണ്ടംഗങ്ങളെയും, ജനത്തെയും വിശ്വസിപ്പിക്കാന്‍, വിദേശ ഓഫീസിലെ ഇറാഖ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലക്ക്‌ അയാള്‍ കത്തുകള്‍ തയ്യാറാക്കിവെച്ചിരുന്നു. "അതൊരു കല്ലുവെച്ച നുണയായിരുന്നു. എനിക്കത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല".

ഇറാഖിനു ആയുധം വിറ്റതിനെക്കുറിച്ചുള്ള തെളിവെടുപ്പില്‍, സത്യം ബോധിപ്പിച്ചതിന്‌ ലോര്‍ഡ്‌ ജസ്റ്റീസ്‌ സ്കോട്ടിന്റെ പ്രശംസ ലഭിച്ച ഒരേയൊരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായിരുന്നു ഹിഗ്‌സണ്‍. അതിന്‌ അയാള്‍ കൊടുക്കേണ്ടിവന്ന വിലയും വളരെ വലുതായിരുന്നു. വിവാഹബന്ധം തകര്‍ന്നു, ആരോഗ്യം നശിച്ചു, പോലീസിന്റെ നിരീക്ഷണത്തില്‍ ജീവിക്കേണ്ടിവന്നു. ഒടുവില്‍ ബിര്‍മിംഗാമിലെ ഒരു കേന്ദ്രത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട്‌, അപസ്മാരം ബാധിച്ച്‌, ഏകനായി മരിച്ചു. ആപത്‌സൂചന തരുന്നവര്‍ മിക്കപ്പോഴും ധീരന്‍മാരായിരിക്കും. അയാള്‍ അത്തരത്തിലൊരാളായിരുന്നു.

ടോണി ബ്ളയറിന്റെ പ്രതിനിധിയെന്ന പദവിയില്‍, ഇറാഖ്‌ അധിനിവേശത്തിനു മുന്നോടിയായി ഐക്യരാഷ്ട്രസഭയിലേക്കു പോയ സര്‍ ജെര്‍മി ഗ്രീന്‍സ്റ്റോക്ക്‌ എന്ന മറ്റൊരു വിദേശ ഓഫീസ്‌ ഉദ്യോഗസ്ഥന്റെ ചിത്രം കണ്ടപ്പോഴാണ്‌ മാര്‍ക്‌ ഹിഗ്‌സണ്‍ എന്റെ മനസ്സിലെത്തിയത്‌. വരാന്‍ പോകുന്ന ചോരപ്പുഴക്ക്‌ ഐക്യരാഷ്ട്രസഭയുടെ മുഖംമൂടി കണ്ടെത്താന്‍ മറ്റാരേക്കാളും മുന്നിലുണ്ടായിരുന്നത്‌ ഇതേ ജെര്‍മിയായിരുന്നു. അതെ, നവംബര്‍ 27-നു ചില്‍ക്കോട്ട്‌ വിചാരണക്കുമുന്‍പാകെ പ്രത്യക്ഷപ്പെട്ട്‌, ഇറാഖ്‌ അധിനിവേശത്തെ "നിയമപരമായി സംശയാസ്പദമായ സാധുത"യായി വിശേഷിപ്പിച്ച ജെര്‍മിയുടെ അവകാശവാദം, അതുതന്നെയായിരുന്നു. എന്തൊരു കൌശലം. ചിത്രത്തില്‍ അയാളുടെ ചുണ്ടില്‍ ഒരു പുച്ഛച്ചിരിയുണ്ടായിരുന്നു.

അന്താരാഷ്ട്രനിയമത്തില്‍, 'സംശയാസ്പദമായ സാധുത' എന്നൊന്ന്‌ നിലനില്‍ക്കുന്നില്ല. ഒരു പരമാധികാര രാജ്യത്തിനുനേരെയുള്ള ആക്രമണം കുറ്റം തന്നെയാണ്‌. ബ്രിട്ടന്റെ മുഖ്യ നിയമോദ്യോഗസ്ഥനും അറ്റോര്‍ണി ജനറലുമായ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും, വിദേശ ഓഫീസിന്റെ സ്വന്തം നിയമോപദേഷ്ടാക്കളും, ഒടുവില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ തന്നെയും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റമാണ്‌ ഇറാഖ്‌ അധിനിവേശം. 'ജനാധിപത്യ സംസ്ഥാപന'ത്തിന്റെയും, 'ഉപരോധ'ത്തിന്റെയും, 'പറക്കല്‍ നിരോധിത മേഖല'യുടെയും കള്ളപ്പേരുകളില്‍, കഴിഞ്ഞ 17 വര്‍ഷമായി, നിരായുധരായ ഒരു ജനതക്കെതിരെ നടന്നുവരുന്ന ഈ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം, അടിമക്കച്ചവടത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍ മരിച്ചവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്‌. എന്നിട്ടാണിയാള്‍, 'ഐക്യരാഷ്ട്രസഭയിലെ എന്റെ പ്രവര്‍ത്തനത്തിന്‌ ഒട്ടും സഹായകരമല്ലാത്ത (അമേരിക്കന്‍)ശബ്ദങ്ങ'ളെക്കുറിച്ചും, 'ഇങ്ങനെ പോയാല്‍ എണ്റ്റെ സ്ഥാനത്തെക്കുറിച്ച്‌ പുനര്‍വിചിന്തനം ചെയ്യേണ്ടിവരുമെന്ന്‌ വിദേശ ഓഫീസിനു മുന്നറിയിപ്പ്‌ കൊടുത്ത’തിനെക്കുറിച്ചുമൊക്കെ സ്വന്തം തൊലി സംരക്ഷിക്കാനായി വിടുവായത്തം പുലമ്പുന്നത്‌.

ഇതിഹാസ സമാനമായ ഒരു കൊടുംപാതകത്തിനെ നിസ്സാരവത്ക്കരിക്കാനും, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കുറ്റബോധത്തിന്റെ ഒരു രംഗപടം സൃഷ്ടിച്ച്‌, ആത്യന്തികമായി ഉണ്ടാവേണ്ട ഒരു കുറ്റവിചാരണയില്‍നിന്ന്‌ എല്ലാവരേയും രക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ്‌ ഈ കൊട്ടിഘോഷിക്കപ്പെട്ട ചില്‍ക്കോട്ട്‌ അന്വേഷണത്തിനുമുള്ളത്‌. ജനുവരിയില്‍ കമ്മീഷന്‍ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോള്‍, കൂക്കുവിളികളെയും കയ്യടികളെയും ഒരുപോലെ ഏറ്റുവാങ്ങി, ടോണി ബ്ളയര്‍ തടിതപ്പുകയും ചെയ്യും. സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ ഈ 'അന്വേഷണങ്ങള്‍" തേച്ചുമായ്ച്ചുകളയുന്നത്‌ ഈവിധത്തിലാണ്‌. ഇറാഖിന്‌ ആയുധം വിറ്റതിനെക്കുറിച്ചുള്ള ജസ്റ്റീസ്‌ സ്കോട്ടിന്റെ 1996-ലെ റിപ്പോര്‍ട്ട്‌, അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെത്തന്നെ വെളിച്ചം കണ്ട ഭീമമായ തെളിവുകളെ സമര്‍ത്ഥമായി മൂടിവെച്ചതും ഇതേ രീതിയിലായിരുന്നു.

സദ്ദാമിന്‌ ആയുധങ്ങള്‍ അനധികൃതമായി മറിച്ചുവിറ്റതിന്‌, M16ന്റെയും മറ്റു രഹസ്യാന്വേഷക സംഘങ്ങളുടെയും പിടിയിലായ കമ്പനികളുടെ ആഡിറ്റര്‍ ടിം ലാക്സ്‌ടണുമായി അക്കാലത്ത്‌ ഞാന്‍ ഒരു അഭിമുഖം നടത്തുകയുണ്ടായി. "നൂറു കണക്കിനാളുകള്‍ പ്രോസിക്യൂട്ട്‌ ചെയ്യപ്പെടുമായിരുന്നു" അയാള്‍ തുറന്നു സമ്മതിച്ചു". “അതില്‍, വമ്പന്‍ രാഷ്ട്രീയക്കാരും, ഉയര്‍ന്ന സിവില്‍ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെട്ടേനേ" എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ചില്‍ക്കോട്ടിനെ ഉപദേശിക്കാന്‍ സര്‍ മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ടിനെപ്പോലെയുള്ളവരെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ഇതിനൊക്കെയാണ്. ടോണി ബ്ളയറിനെ ചര്‍ച്ചിലിനോടും റൂസ്സ്‌വെല്‍റ്റിനോടും ഉപമിച്ച മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട്‌. ബ്ളയറിന്റെയും സംഘത്തിന്റെയും, പ്രത്യേകിച്ച്‌, ഇപ്പോള്‍ നിശ്ശബ്ദരായിരിക്കുന്ന 2003-ലെ കാബിനറ്റ്‌ അംഗങ്ങളുടെയും പങ്ക്‌ വെളിവാക്കുന്ന രേഖകള്‍ ചില്‍ക്കോട്ട്‌ ആവശ്യപ്പെടാതിരിക്കുന്നതും അതിനുവേണ്ടിതന്നെയാണ്‌. ഇറാഖിനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആ ജെഫ്‌ ഹൂണ്‍ എന്ന കള്ളതിരുമാലിയെയൊക്കെ ഇനി ആരോര്‍ക്കാന്‍ പോകുന്നു?

ഇറാഖ്‌ അധിനിവേശം തെറ്റായിരുന്നു എന്ന തന്റെ വിധി മാറ്റിപ്പറയാന്‍ നിര്‍ബന്ധിതനായ ലോര്‍ഡ്‌ ഗോള്‍ഡ്‌സ്മിത്തിന്റെ കാലയളവിലെ കാബിനറ്റ്‌ രേഖകള്‍ പരസ്യമാക്കണമെന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെ അസാധുവാക്കിയത്‌, ബ്ളയറിന്റെ കൂട്ടാളിയും, ഇപ്പോഴത്തെ 'ജസ്റ്റീസ്‌ സെക്രട്ടറി'യും, ജനറല്‍ പിനോഷെ എന്ന കൂട്ടക്കൊലയാളിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്ത ജാക്ക്‌ സ്ട്രാ,എന്ന വിദ്വാനായിരുന്നു. 2009 ഫെബ്രുവരിയില്‍. വസ്തുതകള്‍ പുറത്തുവരുന്നതിനെ എല്ലാവരും ഭയക്കുന്നു എന്നര്‍ത്ഥം.

മാധ്യമങ്ങള്‍ സ്വയം കുറ്റവിമുക്തരാവുകയും ചെയ്തു. "അമേരിക്കയിലെയും ബ്രിട്ടനിലെയും മുഖ്യധാരാ മാധ്യമങ്ങള്‍ വിഡ്ഢികളുടെ റോള്‍ അഭിനയിച്ചതുവഴി അധിനിവേശം എളുപ്പമാവുകയാണുണ്ടായത്‌" എന്ന്‌ 27 നവംബറിന്‌, മുന്‍ ഐക്യരാഷ്ട്രസഭാ മുഖ്യ ആയുധ പരിശോധകന്‍ സ്കോട്ട്‌ റിട്ടര്‍ എഴുതുകയുണ്ടായി. അധിനിവേശത്തിനും 4 വര്‍ഷം മുന്‍പ്‌, എനിക്കും മറ്റുള്ളവര്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍, ഇറാഖിന്റെ കൂട്ടനശീകരണ ആയുധങ്ങള്‍ നിര്‍വ്വീര്യമാക്കപ്പെട്ടു എന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിവാക്കിയിരുന്നു സ്കോട്ട്‌ റിട്ടര്‍. എന്നിട്ടും അയാളുടെ അസ്തിത്വത്തെ ഒരാളും കണക്കിലെടുത്തില്ല. 2002-ല്‍, ബുഷിന്റെയും ബ്ളയറിന്റെയും നുണകള്‍ മാധ്യമങ്ങളില്‍ ഇടതടവില്ലാതെ പ്രതിധ്വനിക്കുന്ന കാലത്ത്‌, മൂവ്വായിരത്തോളം ലേഖനങ്ങളില്‍ ഇറാഖ്‌ പരാമര്‍ശിക്കപ്പെട്ടുവെങ്കിലും, 49 എണ്ണത്തില്‍ മാത്രമേ റിട്ടും അയാള്‍ ആവര്‍ത്തിച്ച സത്യങ്ങളും പ്രത്യക്ഷപ്പെട്ടുള്ളു.

നവംബര്‍ 30-ന്‌ ഇന്‍ഡിപ്പെന്‍ഡന്റ് എന്ന ബ്രിട്ടീഷ്‌ പത്രം, അഫ്ഘാനിസ്ഥാനിലെ തങ്ങളുടെ എംബഡ്ഡഡ്‌ 'പ്രതിനിധി'യെ ഉപയോഗിച്ച്‌ ഒരു പ്രചരണം അതേപടി എഴുതി ഫലിപ്പിച്ചിരുന്നു. "ആഭ്യന്തര രംഗത്ത്‌ സൈന്യം തോല്‍വി ഭയക്കുന്നു" എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്‌. "ആഭ്യന്തരമായി നേരിടുന്ന പരാജയം, യുദ്ധമേഖലയിലെ നമ്മുടെ സൈന്യത്തിന്റെ മനോവീര്യം കെടുത്തുകയും അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ തോല്‍ക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന്‌ മിലിറ്ററി കമാന്‍ഡര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു" എന്നായിരുന്നു ആ റിപ്പോര്‍ട്ട്‌. എന്നാല്‍ സത്യമെന്താണ്‌? അഫ്ഘാനിസ്ഥാനിലെ ഇടപെടലിനെക്കുറിച്ചുള്ള പൊതുജനരോഷം സൈനികരുടെയിടയിലും കുടുംബങ്ങളിലും ഒന്നുപോലെ പ്രതിഫലിക്കുന്നത്‌ യുദ്ധഭ്രാന്തന്‍മാരെ ഭയപ്പെടുത്തുകയാണ്‌. "ആഭ്യന്തരമായ തോല്‍വി" "ശോഷിക്കുന്ന മനോവീര്യം' തുടങ്ങിയ വാക്കുകള്‍ നമ്മുടെ യുദ്ധനിഘണ്ടുവില്‍ ഇടം പിടിച്ചത്‌ അങ്ങിനെയാണ്‌. കൊള്ളാം. നന്നായിട്ടുണ്ട്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇറാഖിലേതുപോലെ, അഫ്ഘാനിസ്ഥാനിലും വലിയൊരു കുറ്റകൃത്യത്തില്‍ത്തന്നെയാണ്‌ നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്‌.



കടപ്പാട്‌: ന്യൂ സ്റ്റേറ്റ്‌സ്‌മാനില്‍ ജോണ്‍ പില്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

Tuesday, December 8, 2009

പറുദീസാ നഷ്ടം



പുതിയ വെളിപാടുകള്‍. പാപികളാണ്‌ എല്ലാവരും.



സര്‍വ്വത്ര പാപികള്‍. കള്ളന്‍മാരും, കൊലപാതകികളും, ബലാത്സംഗം ചെയ്യുന്നവരും, അഗമ്യഗമനം നടത്തുന്നവരും, സ്വയംഭോഗികളും, സ്വവര്‍ഗ്ഗഭോഗികളും, ഹിന്ദുക്കളും, മുസ്ലിമുകളും, ബുദ്ധമതക്കാരും, ഒബാമ (എന്ന കറുത്തവന്‌) വോട്ടുചെയ്തവരും, ഡെമോക്രാറ്റുകളും, ലിബറലുകളും, മദ്യപാനികളും, നുണയന്‍മാരും, അശ്ലീല നൃത്തം ചെയ്യുന്നവരും, ഫെമിനിസ്റ്റുകളും, പരിണാമവാദികളും, ദൈവനിഷേധികളും, എല്ലാം, എല്ലാം പാപികള്‍.



ആ പാപികള്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ പുതിയ മോക്ഷമാര്‍ഗ്ഗവുമായി വന്നെത്തുന്ന ആധുനിക നഗരകോമാളികള്‍.



അവനെ കൂവിയാര്‍ത്തും, അവന്റെ മുന്‍പില്‍ വെച്ചുതന്നെ സ്വവര്‍ഗ്ഗ സഹജീവിയെ ആശ്ളേഷിച്ചു ചുംബിച്ച്‌ സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, പുണ്യപാപസങ്കലിതമായ മനുഷ്യജന്‍മത്തിന്റെയും സ്വര്‍ഗ്ഗാവസ്ഥയെ ഉല്‍ഘോഷിച്ച്‌ ഇതാ കുറേ ചെറുപ്പക്കാര്‍.. ആണും പെണ്ണും ഇടകലര്‍ന്ന്.



നാളെ ഇവരും പാപികളെ ഇരപിടിക്കാന്‍ ഇറങ്ങിയേക്കാം. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും, വംശ-വര്‍ണ്ണ-ലിംഗഭേദങ്ങളുടെയും, കപടസദാചാരത്തിന്റെയും പുതിയ വെളിപാടുകളുമായി തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നുവരാം.



എങ്കിലും അപ്പോഴും ഉണ്ടാകും തെരുവുകളില്‍ വീണ്ടും ചെറുപ്പങ്ങള്‍. “നിങ്ങളുടെ സ്വര്‍ഗ്ഗങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഈ നരകമാണ്’‘ എന്ന് എവിടെയും വിളിച്ചുപറയാന്‍ മടിക്കാത്ത, കളിചിരിമാറാത്തവയെങ്കിലും ക്ഷുഭിതമായ, ഒരിക്കലും മരിക്കാത്ത, വീറുറ്റ യൌവ്വനങ്ങള്‍.



അവര്‍ക്ക്‌ അഭിവാദ്യങ്ങള്‍ നേരാം.


കടപ്പാട്: വാര്‍ത്തയും ചിത്രവും ഹഫിംഗ്‌ടണ്‍ പോസ്റ്റില്‍ ‍നിന്ന്

Thursday, November 12, 2009

ഗ്രേറ്റ് ഇന്ത്യന്‍ പൈറസി


സംശയം വേണ്ട. ആണവകരാര്‍ ഒപ്പിട്ടതിനും സംയുക്ത സൈനികാഭ്യാസങ്ങള്‍ക്ക്‌ പങ്കാളിയായി നിന്നുകൊടുത്തതിനും, തുടര്‍ച്ചയായി വരുന്ന അമേരിക്കന്‍ സര്‍ക്കാരുകളുടെ വാണിജ്യ-സൈനിക താത്‌പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യാ മഹാരാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതിനുമുള്ള അര്‍ഹമായ പ്രതിഫലമാണ്‌ നമുക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ വാഷിംഗ്‌ടണിലേക്ക്‌ പോയ നമ്മുടെ കൊലകൊമ്പന്‍മാര്‍ ഒരാഴ്ചത്തെ അമേരിക്കന്‍ വിദേശവാസ സുഖചികിത്സക്കുശേഷം വെറുംകൈയ്യുമായി നാണം കെട്ട്‌ തിരിച്ചുവന്നിരിക്കുന്നു. ചോദ്യം ചെയ്യാന്‍ പോയിട്ട്‌ കാണാന്‍ പോലും സാധിക്കാതെ.

26/11-ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലു്‌ (അഞ്ചുപേരാണെന്ന്‌ മറ്റൊരു കണക്കുണ്ട്‌) അമേരിക്കക്കാരുമുണ്ടായിരുന്നു. ആ ന്യായത്തിന്റെ ഒരേയൊരു ബലത്തിലാണ്‌. മുഖ്യമായും അന്ന്‌ എഫ്‌.ബി.ഐ.ഇന്ത്യയിലെത്തി തെളിവെടുപ്പ്‌ നടത്തിയത്‌. മുംബൈയിലും ഉത്തര്‍പ്രദേശിലുമൊക്കെ പോയി, സംശയം തോന്നിയവരെയൊക്കെ വേണ്ടവിധത്തില്‍ തന്നെ ചോദ്യം ചെയ്തു. ഒരു സാങ്കേതികത്വവും നടപടിക്രമവും അതിനു പ്രതിബന്ധമായതുമില്ല. നമ്മുടെ മണ്ണില്‍ നടന്ന അക്രമത്തിനെക്കുറിച്ച്‌ അന്വേഷിക്കാനും, നടപടിയെടുക്കാനും നമ്മളേക്കാള്‍ അവകാശം എഫ്‌.ബി.ഐ.ക്കാണ്‌ എന്ന്‌ പരോക്ഷമായി സമ്മതിച്ചുകൊടുക്കുകയാണ്‌ ഇന്ത്യയെന്ന പരമാധികാരരാജ്യം അന്ന്‌ ചെയ്തത്‌. തീവ്രവാദികളെ നേരില്‍ കണ്ടു എന്ന്‌ അവകാശപ്പെട്ട അനിത ഉദ്ദയ്യ എന്ന നാട്ടുമ്പുറത്തുകാരിയെ രായ്ക്കുരാമാനം അമേരിക്കയില്‍ കൊണ്ടുപോയി, ചോദ്യം ചെയ്ത്‌ തെളിവെടുത്ത്‌ തിരിച്ചിറക്കുക പോലും ചെയ്തിട്ടും അനങ്ങിയില്ല ഇന്ത്യാ മഹാരാജ്യം.

ഇതര രാജ്യക്കാരായ കുറ്റവാളികളെയും കുറ്റവാളികളെന്നു സംശയം തോന്നുന്നവരെയും ചോദ്യം ചെയ്യേണ്ടവരെയുമൊക്കെ സ്വന്തം രാജ്യത്തെ ജയിലുകളിലേക്കോ, അതുമല്ലെങ്കില്‍ മൂന്നാംകിട ശിക്ഷാമുറകള്‍ക്ക്‌ കുപ്രസിദ്ധമായ സിറിയപോലുള്ള മറ്റു രാജ്യങ്ങളിലേക്കോ തട്ടിക്കൊണ്ടുപോകുന്നതും, ശിക്ഷിക്കുന്നതും, തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ ഏതു ഭൂഗര്‍ഭത്തില്‍നിന്നായാലും, എന്തുവിലകൊടുത്തായാലും രക്ഷപ്പെടുത്തുന്നതുമൊക്കെ കാലാകാലങ്ങളായി അമേരിക്കയും ബ്രിട്ടനും ചവുട്ടിയാടിക്കൊണ്ടിരിക്കുന്ന തനതുകലകളാണ്. ജപ്പാനില്‍നിന്നും ഫിലിപ്പെന്‍സില്‍നിന്നും, സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുമൊക്കെ ഈവിധമുള്ള ധാരാളം ദൃഷ്ടാന്തങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അയല്‍രാജ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളെയും സാങ്കല്‍പ്പികഭയത്തെയും ഊതിപ്പെരുപ്പിച്ച്‌ വഴിവിട്ട സൈനികകരാറുകള്‍ക്കും, വൈദേശിക ആശ്രിതത്വത്തിനും പുകമറയാക്കുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ക്ക്‌ ഇന്ദ്രപ്രസ്ഥത്തിലും സംസ്ഥാനങ്ങളിലെ സാമന്ത ദര്‍ബാറുകളിലും പൊന്നുംവിലയാണ്‌. ക്വതറോച്ചിമാരെ വിട്ടയക്കാനുള്ള ഉത്തരവിറക്കാന്‍ ഭരദ്വാജിനെപ്പോലുള്ള പിമ്പുകള്‍ക്ക്‌ ഒരു പു:നരാലോചനയുടെ അസൌകര്യംപോലും വേണ്ടിവരുന്നുമില്ല.

അടിയറവുവെച്ച പരമാധികാരത്തിനെയും സ്വാതന്ത്യാനന്തര അടിമത്തത്തിന്റെ അനിര്‍വ്വചനീയമായ മഹാസുഖങ്ങളെയും അന്താരാഷ്ട്ര ഡിപ്ളോമസിയായി കൊണ്ടാടുകയാണ്‌ ഇന്ത്യയും ഇന്ത്യയിലെ തനതു-വിദേശ കടല്‍ക്കൊള്ളക്കാരും.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നമുക്ക്‌ വെറുതെവിടാം. സാധുക്കള്‍.

Sunday, November 8, 2009

“ഭാഷയിതപൂര്‍ണ്ണം”

ഒരു കളിത്തോക്കുകൊണ്ടോ, വിരല്‍ ചൂണ്ടലുകൊണ്ടോ, കണ്ണുരുട്ടലുകൊണ്ടോ കൊഴിച്ചുകളയാവുന്ന വാക്കുകള്‍ നിറഞ്ഞ ഭാഷകൊണ്ട്‌ എന്തിനാണ്‌ നമ്മള്‍ ഇനിയും തൊപ്പിവെച്ചു കളിക്കുന്നത്‌ എന്ന ചോദ്യം അതിമനോഹരമായ ഒരു കവിതയിലൂടെ അതിഭംഗിയായി ചോദിച്ചിരിക്കുന്നു ഗോപീകൃഷ്ണന്‍.

റയ്‌മുണ്ടോ സില്‍വ. ജോസ്‌ സരമാഗോവിന്റെ ഹിസ്റ്ററി ഓഫ്‌ സീജ്‌ ഓഫ്‌ ലിസ്‌ബ്ണ്‍ (History of Siege of Lisbon) എന്ന നോവലിലെ കഥാപാത്രം. ഒരു നോവലിന്റെ പ്രൂഫ്‌ നോക്കുന്നതിനിടയില്‍ കിട്ടുന്ന ഒഴിവുവേളകളില്‍ മൂറുകളുടെയും കുരിശുയുദ്ധക്കാരുടെയും സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ ചരിത്ര വഴികളിലൂടെ അലഞ്ഞുനടക്കുന്ന അയാളെ വിടാതെ പിന്തുടരുന്ന ഒരു നായയുണ്ട്‌. സമാനമല്ലാത്ത മറ്റൊരു ചരിത്രസന്ദര്‍ഭത്തിന്റെ പരിസരത്ത്‌, കഥാവസാനത്തില്‍, യുധിഷ്ഠിരനെ പിന്തുടരുന്ന സാരമേയം പോലെ. കുരിശുയുദ്ധക്കാരുടെ നഗരാധിനിവേശത്തെത്തുടര്‍ന്ന്‌ പട്ടിണിയിലായ മൂറുകള്‍ നായ്ക്കളെ തിന്നു വിശപ്പടക്കിയിരുന്നു പണ്ടൊരുകാലത്ത്.

അക്രമികളായ കുരിശുയുദ്ധക്കാരെയും, വിശപ്പാറ്റിയ തങ്ങളെയും ഒരുപോലെ നായയെന്നു വിളിക്കുന്ന മൂറുകളുടെ ചരിത്രബോധമില്ലായ്മയെ ലിസ്‌ബണിലെ ആ നായ്ക്കള്‍ തിരിച്ചറിയുന്നുണ്ട്‌. അവ കുരക്കുന്നില്ലായിരിക്കാം. എന്നാല്‍, ഉള്ളില്‍, ഒരേസമയം, പകയുടെയും, തത്ത്വചിന്തയുടെയും, ജാഗ്രതയുടെയും, ചെറുത്തുനില്‍പ്പിന്റെയും അമര്‍ത്തിപ്പിടിച്ച ഭാഷയുമായി, ഭാഷയില്ലാത്ത ആ നായ്ക്കള്‍, ഓരോ മുക്കൂട്ട പെരുവഴിയിലും, തിരിവിലും, ഭയത്തോടെ ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കാന്‍ റയ്‌മുണ്ടോ സില്‍വമാരെ നിര്‍ബന്ധിതരാക്കുകയുംചെയ്യുന്നു.

എം.പി. നാരായണപിള്ളയുടെ രാജപാളയത്തിന്റെ നേര്‍ക്കും യജമാനന്റെ വിരലോ അധികാരമോ എപ്പോഴും കളിത്തോക്കു ചൂണ്ടുന്നുണ്ട്‌. എന്നാല്‍, ആ രാജപാളയങ്ങളും തിരിച്ചറിയുന്നുണ്ട്, യജമാനന്റെ ഭയവും, ധര്‍മ്മസങ്കടങ്ങളും, പരിഹാസ്യതയും, ചരിത്രശൂന്യതയും.

'കണ്ണുതെറ്റിയ മാത്രകള്‍ നോക്കി,കണ്ണുവെച്ചവര്‍ തട്ടിയെടുത്തു ഉടഞ്ഞുപോയ മുട്ടകളെ'ക്കുറിച്ചു പറയാന്‍ ഭാഷയില്ലാതെ 'കോഴി'കളും, തുറന്നുപിടിച്ച വായയിലും ചത്തുമലച്ച കണ്ണുകളിലും കുരുങ്ങിയ കരച്ചിലുമായി മീനുകളും ഒക്കെ ചോദിക്കുന്നത്‌ ഗോപീകൃഷ്ണന്‍ ചോദിച്ച ഇതേ ചോദ്യമായിരിക്കണം.

എങ്കിലും ബൌബൌ എന്ന പകുതി ഭാഷയിലൂടെയും, തുറന്നുപിടിച്ച വായിലൂടെയും മാറിനിന്നുള്ള കൂവിക്കരച്ചിലിലൂടെയും, നിറം മാറുന്ന കൌശലത്തിലൂടെയും ഓരോരുത്തരും അവനനാവുംവിധം ഭാഷയെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. അധികാരത്തിനും, അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനുമെതിരെ.

ഗോപീകൃഷ്ണന്റെ ചോദ്യത്തിനും ആശങ്കകള്‍ക്കും മറ്റൊരുതരത്തില്‍ അദ്ദേഹത്തിന്റെ കവിത തന്നെ ഉത്തരം തന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

Monday, November 2, 2009

ഇല്ല, ഇല്ല, ഭോപ്പാല്‍ ഞങ്ങള്‍ മറന്നിട്ടില്ല!!


ഈ മാസം 17 മുതല്‍ 22 വരെ ചെന്നൈയില്‍ ഹിന്ദു പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കാന്‍ പോകുന്ന ഫ്രൈഡേ റിവ്യൂ സംഗീത ഫെസ്റ്റിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളെ നമുക്ക് നല്ല നിശ്ചയമുണ്ട്.

25 കൊല്ലം മുന്‍പ്, ഭോപ്പാല്‍ എന്ന സ്ഥലത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ പെട്ട്, ഔദ്യോഗിക കണക്കുപ്രകാരം അയ്യായിരത്തോളവും, അനൌദ്യോഗിക കണക്കുപ്രകരം പതിനായിരത്തോളവും ആളുകള്‍ മരിക്കാനിടയായതിന്റെ ഉത്തരവാദികള്‍ യൂണിയന്‍ കാര്‍ബൈഡായിരുന്നു. ആ യൂണിയന്‍ കാര്‍ബൈഡിന്റെ ഉടമന്‍സ്ഥന്മാരാണ് ഡൌ കെമിക്കല്‍‌സ് എന്ന ഈ സ്പോണ്‍സര്‍.

ആ ദുരന്തത്തിന് ഉത്തരവാദികളായവരെ രണ്ടര പതിറ്റാണ്ടായി വിടാതെ പിന്തുടരുകയും, ലോകത്തിലെത്തന്നെ ഏറ്റവും വലിയ ആ വ്യാവസായിക ദുരന്തത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ഇത്രകാലവും തങ്ങളുടെ പത്രധര്‍മ്മം ഉത്തരവാദിത്ത്വത്തോടെ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്രം എന്ന നിലയ്ക്ക്, ഹിന്ദുവിന്റെ ഈ പ്രവൃത്തിയെ നമുക്ക് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലേക്ക് മെയിലുകളയച്ചും, നേരിട്ടു വിളിച്ചും, എസ്.എം.എസ്. ചെയ്തും, ഹിന്ദു പത്രത്തിനെതിരെ നമ്മള്‍ പ്രതികരിക്കണം. ഭോപ്പാല്‍ ഇപ്പോഴും നമ്മുടെ ഓര്‍മ്മകളിലുണ്ടെന്ന് ഹിന്ദു പത്രത്തിനെയും, ഡൌ കെമിക്കല്‍‌സിനെയും യൂണിയന്‍ കാര്‍ബൈഡിനെയും, വാറന്‍ ആന്‍ഡേഴ്സനെയും നമ്മള്‍ ഓര്‍മ്മിപ്പിക്കുക.

http://www.hinduonnet.com/novemberfest/who.htm

Take Action Against this sponsorship.

The Hindu andthe Frontline magazine have been consistent and sensitive in coveringBhopal over the last two decades. It is unfortunate that thesepublications have succumbed to the financial offer from Dow in this25th anniversary of the 1984 Bhopal disaster.

TAKE ACTION:

Regardless of where you are from, please call, write, sms theorganisers. Tell them you're a music lover and that you're distressed that a corporate criminal that is sheltering Union Carbide issponsoring this wonderful event. Tell them not to let Dow Chemical gain legitimacy by associating with this event, and to not let DowChemical tarnish this event.

Those of you who can do so, please write,email, call the musicians and urge them to not attend the event unless Dow's sponsorship is rejected. This is a small something we can all doto let Dow Chemical know that we Remember Bhopal, and that we'll not let Dow escape its liabilities by doling out money.

CONTACT DETAILS OF THE HINDU EVENT ORGANISERS




കടപ്പാട്: ഈ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയ പ്രതീഷിനും, എഫ്.ഇ.സി.ക്കും

Thursday, October 29, 2009

പ്രാര്‍ത്ഥന

ഈ കുറിപ്പ്‌ എഴുതുമ്പോള്‍ സത്യമായിട്ടും എന്റെ ഉള്ളില്‍ നിറയെ ഭയമാണ്‌. കുറച്ചുകാലമായി ഈ രോഗം തുടങ്ങിയിട്ട്‌. മഴയോട്‌ പെയ്യരുതെന്നും ഭൂമിയോട്‌ അനങ്ങരുതേയെന്നും പ്രാര്‍ത്ഥിക്കുന്ന ഒരു അപൂര്‍വ്വ രോഗം. അവയോട്‌ അതൊക്കെ പറയാന്‍ ഞാനാരാണ്‌? അങ്ങിനെ പ്രാര്‍ത്ഥിച്ചതുകൊണ്ട്‌ മഴ പെയ്യാതിരിക്കുകയും ഭൂമി സ്പന്ദിക്കാതിരിക്കുകയും ചെയ്യുമോ? എന്നാലും ഞാന്‍ ഈയിടെയായി അങ്ങിനെയൊക്കെ ഭ്രാന്തമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്‌.

ഏതുനിമിഷവും തകര്‍ന്നേക്കാവുന്ന പഴക്കം ചെന്ന ഒരു വലിയ അണക്കെട്ടിന്റെ മടിത്തട്ടില്‍ യാതൊരു 'നിത്യാഭയങ്ങളു'മില്ലാതെ എന്റെ നാടും നാട്ടുകാരും സുഖസുഷുപ്തിയില്‍ കഴിയുമ്പോള്‍ എങ്ങിനെയാണ്‌ എനിക്ക്‌ പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയുക? എങ്ങിനെയാണ്‌ എന്റെ ഈ രോഗം മാറുക? എന്തുകൊണ്ടാണ്‌ എന്റെയും എന്നെപ്പോലുള്ള നിരവധിയാളുകളുടെയും ഈ ഭയം എന്റെ നാടിനെയൊന്നാകെ ഇളക്കിമറിക്കാത്തത്‌? ഏതു ദുരന്തത്തിനുവേണ്ടിയാണ്‌ അവരുടെ ഈ നശിച്ച തപസ്സിരുപ്പ്‌?

ഇന്നും, ആ ഭീഷണമായ അണക്കെട്ടിന്റെ വാര്‍ത്തയും ചിത്രങ്ങളും നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. പരസ്പരം പോരടിക്കുന്ന രണ്ട്‌ അയല്‍സമൂഹങ്ങള്‍. അവയ്ക്കുമേല്‍ കുത്തിയിരുന്ന്‌ ദുരന്തത്തിന്റെ സമയസൂചികളെ തള്ളിനീക്കുന്ന കോടതികളും സാങ്കേതിക വിചക്ഷണരും. അണക്കെട്ടിന്റെ ഉയരത്തെക്കുറിച്ചും ഇനിയും പിറക്കാത്ത സമിതിയുടെ വിഷയപരിധികളെക്കുറിച്ചും ചര്‍ച്ച ചെയ്തും കലഹിച്ചും പോരടിക്കുന്ന ജനപ്രതിനിധികള്‍. 999 വര്‍ഷം എന്ന അസംബന്ധ പഞ്ചാംഗം നമുക്കുവേണ്ടി കാലേക്കൂട്ടി നിശ്ചയിച്ചുറപ്പിച്ച പഴയ വെള്ളക്കാരന്‍ യജമാനന്റെ കുരുട്ടിബുദ്ധിയെ അറുപത്തിരണ്ടുകൊല്ലത്തിനിപ്പുറവും ചോദ്യം ചെയ്യാനോ, പൊട്ടിച്ചുകളയാനോ മിനക്കെടാത്ത അധസ്ഥിത മലയാളി സമൂഹത്തിനെ ഏതു പ്രാര്‍ത്ഥനയ്ക്കാണ്‌ ഇനി രക്ഷപ്പെടുത്താന്‍ കഴിയുക? പാവപ്പെട്ട തമിഴ്‌ കര്‍ഷകന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും പേരുപറഞ്ഞ്‌, മക്കള്‍തിലകങ്ങളും പട്ടാളിമക്കളും പുരട്ച്ചിതലൈവികളും, കലൈഞ്ജര്കലാനിധി‍മാരും ഒന്നിച്ച്‌ മത്സരിച്ച് കാവടിയാടുമ്പോള്‍ എവിടെപ്പോയി ഒളിച്ചിരിക്കുന്നു നമ്മുടെ വീരശൂരനായകന്‍മാര്‍?

ഒരു നേരിയ വിള്ളലിലൂടെ, ഭൂമിയുടെ ഒരു ചെറിയ ഇളക്കത്തിലൂടെ, ഒരു കുമ്പിള്‍ അധിക മഴവെള്ളത്തിലൂടെ ഒരു വലിയ പ്രദേശം മുഴുവന്‍, അതിലെ സര്‍വ്വ ജീവജാലങ്ങളുമായി കുത്തിയൊലിച്ചുപോകാനുള്ള ഭീകരമായ സാധ്യതകളെ സൌകര്യപൂര്‍വ്വം മറന്ന്‌, ഇല്ലാത്ത ലവ്ജിഹാദിന്റെയും, പ്രഭാതസവാരിക്കാരുടെ ഇല്ലാത്ത ദളിതഭയത്തിന്റെയും, ഗുണ്ടകളുടെ രാഷ്ട്രീയത്തിന്റെയും, ആട്ടിടയന്‍മാരുടെ വിമോചനസമരസ്വപ്നത്തിന്റെയും ബലൂണുകള്‍ വീര്‍പ്പിച്ചു നടക്കുന്ന മലയാളത്തിന്റെ മന്ദബുദ്ധിയെ ഏതു പ്രാര്‍ത്ഥനക്കാണ്‌ ഇനി രക്ഷിക്കാനാവുക?

മണ്ണിലും മലയിലും മഴ പെയ്യുന്നത്‌ കണ്‍കുളിര്‍ക്കെ കണ്ടിട്ട്‌ നാളേറെയായി. നാട്ടില്‍ നിന്നു തിരിച്ചെത്തുന്നവരുടെ മഴാനുഭവങ്ങള്‍ അസൂയയോടെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും രണ്ടുവര്‍ഷം തികയുന്നു. ഇടവപ്പാതിയെന്നും തുലാവര്‍ഷമെന്നും കേള്‍ക്കുമ്പോള്‍ ഉള്ളുതണുപ്പിച്ചിരുന്ന ഗൃഹാതുരത്വം ഇന്നെന്നെ മെല്ലെമെല്ലെ വിട്ടുപോവുകയാണ്.


ഓരോ മഴയെയും ഞാന്‍ ഇന്ന് പേടിക്കുന്നു. ഇവിടെ അകലെയിരുന്നാണെങ്കിലും, ആ മലനാട്ടിലെ മണ്ണിനടിയില്‍നിന്ന് എന്തെങ്കിലുമൊരു നനുത്ത മുരള്‍ച്ച പുറപ്പെടുന്നുണ്ടോ എന്ന് എപ്പൊഴും കാതോര്‍ത്തിരിക്കുകയാണ് എന്റെ ഉള്‍ഭയം.

Sunday, October 18, 2009

തെമ്മാടികള്‍

തന്റെ ആത്മഹത്യമൂലം കുടുംബം അനാഥമാവുകയാണോ, സ്വര്‍ഗ്ഗ രാജ്യം വിജനമാവുകയാണോ എന്ന്‌ ആത്മഹത്യക്ക്‌ ഒരുങ്ങുന്ന ക്രിസ്ത്യാനികള്‍ ഇനി രണ്ടുവട്ടം ആലോചിക്കണം.

ആത്മഹത്യ ചെയ്തവന്റെ മൃതദേഹം പോലും ഇനി മേലില്‍ പള്ളിക്കകത്തു കയറ്റാന്‍ പറ്റാത്ത വിധം, തങ്ങളുടെ ഒരു പഴയ നിയമത്തെ 'കാലോചിത'മായി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ആ പഴയ വലിയ ഇടയന്റെ കാര്യസ്ഥന്‍മാര്‍. 'ചീത്തപ്പേരുണ്ടക്കുന്ന ആത്മഹത്യകള്‍' എന്ന്‌ അത്തരം ആത്മഹത്യകള്‍ക്ക്‌ പുതിയ പേരിട്ടിരിക്കുന്നു അരമന സൂക്ഷിപ്പുകാര്‍.

ആര്‍ക്കാണ്‌ ചീത്തപ്പേരുണ്ടക്കുന്നത്‌? അവനവനോ, വീട്ടുകാര്‍ക്കോ? അതോ തിന്നും കുടിച്ചും കൊഴുത്ത്‌, മേദസ്സുമുട്ടി, ഒളിസ്സേവയുമായി അരമനയില്‍ വാഴുന്ന മാടമ്പികള്‍ക്കോ, ആര്‍ക്കാണ്‌, ഒരു തുണ്ടം കയറിലോ, ഒരു കോപ്പ വിഷത്തിലോ ആയുസ്സൊടുക്കിയവന്‍ ചീത്തപ്പേരുണ്ടാക്കുന്നത്‌?

സ്വന്തം ജീവിതം ഒടുക്കിക്കളയാമെന്നു കരുതുന്നവര്‍ ആരൊക്കെയാണ്‌ സീറോ തിരുമേനിമാരേ? ജീവിക്കാനുള്ള ഒരു ന്യായവും മുന്നില്‍ കാണാത്ത നിസ്സഹായരോ, അതോ, വിദ്യയും ആതുരസേവനവും വിറ്റു കാശാക്കി, നാഴികയ്ക്കു നാല്‍പ്പതുവട്ടം വിമോചനസമരകാഹളവുമൂതി നടക്കുന്ന എമ്പോക്കികളോ, ആരാണ്‌ ചീത്തപ്പേരുണ്ടാക്കുന്നത്‌?

ചത്തവന്റെ മൃതദേഹത്തിനെപ്പോലും ഇടവക-സ്വത്തു തര്‍ക്കങ്ങളിലിട്ട്‌ നട്ടം തിരിക്കുകയും, കുഴി മാന്തി പുറത്തെടുക്കുകയും, വിചാരണ ചെയ്യുകയും, അന്ത്യകര്‍മ്മങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത്‌ ഏതു ഹുങ്കിന്റെ ധൈര്യത്തിലാണ്‌?

സ്വസ്ഥമായി ജീവിക്കാന്‍ ആഹാരവും സ്വാതന്ത്ര്യവും തന്നെ മനുഷ്യനു ധാരാളം മതിയാകും. മരണത്തിനപ്പുറം സ്വര്‍ഗ്ഗവും നരകവുമില്ലെന്നും, ആ മതിവിഭ്രമങ്ങള്‍ സത്യങ്ങളാവുന്നത്‌ കേവലം ഈ നരജന്മത്തില്‍ മാത്രമാണെന്നും നിങ്ങള്‍ മന്ദബുദ്ധികള്‍ക്ക്‌ എന്നാണ്‌ വെളിച്ചമാവുക?

നിങ്ങളടക്കമുള്ള എല്ലാ പൌരോഹിത്യത്തിന്റെയും ഭദ്രാസനങ്ങളായിരിക്കും നാളെ തെമ്മാടിക്കുഴികളില്‍ ചീഞ്ഞഴുകുന്നത്‌. അന്ന്, അവയ്ക്ക്‌ അന്ത്യകര്‍മ്മങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കിയ ഞങ്ങളുടെ ആത്മാക്കള്‍ തന്നെ വേണ്ടിവന്നേയ്ക്കും.

Monday, October 5, 2009

ചുവന്ന മണ്ണ്





ലൈംഗിക തൊഴിലാളികളെ മറ്റെന്തെങ്കിലും പേര്‍ വിളിക്കുന്നതില്‍ രാഷ്ട്രീയമായി തെറ്റില്ലാതിരുന്ന പണ്ടു കാലത്ത്‌, എത്രമാത്രം ഭ്രഷ്ടരും മുദ്രകുത്തപ്പെട്ടവരുമായിരുന്നെങ്കിലും, അവരുടെ അനുഗ്രഹമില്ലാതെ ദുര്‍ഗ്ഗയെ പൂജിക്കുന്നത്‌ അമംഗളമായി കരുതപ്പെട്ടിരുന്നു. അങ്ങിനെയാണത്രെ, കൊല്‍ക്കത്തയുടെ പൂജാമണ്ഡപങ്ങളിലെ ദുര്‍ഗ്ഗാരൂപങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആ ‘നിഷിദ്ധ ഗല്ലി‘കളില്‍നിന്ന്‌, ഒരു പിടി മണ്ണെടുത്ത്‌, ചളിയില്‍ കുഴക്കണമെന്ന, അത്രയൊന്നും പുറമേക്ക് അറിയപ്പെടാത്ത ആ പഴയ ആചാരം തുടങ്ങിയത്.


"ഗംഗയുടെ തീരത്തെ മണ്ണും, ഗോമൂത്രവും, ചാണകവുമടങ്ങുന്ന ആ പുണ്യമിശ്രിതത്തിലെ മറ്റൊരു സുപ്രധാന ഘടകമാണ്‌ അവിടുത്തെ ആ ഒരു പിടി മണ്ണ്‌.", 300 വര്‍ഷമായി ദുര്‍ഗ്ഗാവിഗ്രഹങ്ങളുണ്ടാക്കുന്ന കുമാര്‍തുളി എന്ന സ്ഥലത്തെ പ്രതിമാനിര്‍മ്മാതാവായ രമേഷ്‌ ചന്ദ്ര പൈ പറയുന്നു. "ദുര്‍ഗ്ഗാപൂജയിലെ ഒരു പ്രധാന ചടങ്ങാണത്‌". ഹരു ഭട്ടാചാര്യ എന്ന പൂജാരിയും സമ്മതിക്കുന്നു. 30 വയസ്സുള്ള പുത്തന്‍ തലമുറക്കാരനായ ഹരു നേരിട്ടാണ്‌ സോനാഗാച്ചിയിലെ ആ തെരുവുകളിലേക്ക്‌ പോകാറുള്ളത്‌. നല്ല ദിവസമൊക്കെ ഗണിച്ച്‌, ദുര്‍ഗ്ഗാപൂജ തുടങ്ങുന്നതിന്‌ ഒരു മാസം മുന്‍പു തന്നെ.


വേശ്യകളുടെ വീട്ടുവാതില്‍പ്പടിക്കലെ ആ പവിത്രമായ മണ്ണ്‌' എടുക്കുന്നതിനാണ്‌ ആ പോക്ക്‌. പവിത്രമായ ചടങ്ങാണത്‌. അതിരാവിലെ ഗംഗാസ്നാനം ചെയ്ത്‌, മന്ത്രങ്ങളും വേദസൂക്തങ്ങളും ഉരുവിട്ടാണ്‌ ഈ മണ്ണെടുപ്പ്‌. "വേശ്യകളില്‍നിന്ന്‌ ഭിക്ഷയായി മണ്ണ്‌ മേടിക്കുന്ന രീതിയാണ്‌ ഏറ്റവും മംഗളം. എന്നാല്‍, പൂജാരി സ്വയം മണ്ണ്‌ എടുക്കുകയാണെങ്കില്‍, അതിന്‌ കൃത്യമായ ചില രീതികളൊക്കെയുണ്ട്‌. ഏതു മന്ത്രമാണ്‌ ചൊല്ലേണ്ടത്‌, വിരലുകള്‍ ഏതു യോഗമുദ്രയില്‍ പിടിക്കണം എന്നൊക്കെ അറിയണം".


പക്ഷേ ഈ വര്‍ഷം ആ പരിശുദ്ധ ആചാരമൊക്കെ പൊളിഞ്ഞു. തങ്ങളുടെ വീട്ടുപടിക്കല്‍ നിന്ന്‌ മണ്ണെടുക്കാന്‍ ചെന്ന പൂജാരിമാര്‍ക്കും കുശവന്‍മാര്‍ക്കും ആ സ്ത്രീകളില്‍നിന്ന്‌ കടുത്ത എതിര്‍പ്പാണ്‌ നേരിടേണ്ടിവന്നത്‌. "ഒരു തരി മണ്ണുപോലും എടുക്കാന്‍ പാടില്ലെന്നു പറഞ്ഞ്‌ അവര്‍ ബഹളം കൂട്ടി" രമേഷ്‌ ചന്ദ്ര പൈ പറഞ്ഞു. "അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എനിക്ക്‌ മണ്ണ്‌ മോഷ്ടിക്കേണ്ടി വന്നു" പേരു വെളിപ്പെടുത്താത്ത ഒരു പൂജാരി സമ്മതിച്ചു. ആ മണ്ണ്‌ കിട്ടാതെ ചടങ്ങ്‌ നടത്താന്‍ കഴിയില്ല എന്നതുകൊണ്ട്‌, കാര്യസാധ്യത്തിനു വന്നവരെപ്പോലെ അഭിനയിക്കുകപോലും ചെയ്യേണ്ടിവന്നു" മറ്റൊരാള്‍ ലജ്ജയോടെ സമ്മതിച്ചു. എല്ലാവര്‍ക്കും ആ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്‌, ഇത്തവണ ഒഴുക്കിക്കളഞ്ഞ പല ദുര്‍ഗ്ഗാപ്രതിമകളിലും ആ 'അത്യാവശ്യ ചേരുവ' ഉണ്ടായിരുന്നില്ല.


എന്തുകൊണ്ടാണ്‌ ഈ ലൈംഗിക തൊഴിലാളികള്‍ ഇത്ര പെട്ടെന്ന്‌ ഇത്ര പുരാതനമായ ആചാരത്തിനെതിരെ രംഗത്തുവന്നത്‌ എന്നതാണ്‌ പ്രധാനപ്പെട്ട ചോദ്യം. സോനാഗാച്ചിയിലെ സ്ത്രീകള്‍ക്ക്‌ അതിനുത്തരമുണ്ട്‌."ഈ കൊട്ടിഘോഷിക്കുന്ന പരിശുദ്ധകര്‍മ്മമൊക്കെ വെറും അസംബന്ധമാണെന്ന്‌ ഞങ്ങള്‍ ക്രമേണം മനസ്സിലാക്കി", സോനാഗാച്ചിക്കകത്ത്‌ സ്വന്തമായി കച്ചവടം നടത്തുന്ന 55 വയസ്സുള്ള പഴയ ലൈംഗികതൊഴിലാളിയായ ഷീല ബോസ്‌ ഞങ്ങളോട്‌ തുറന്നടിച്ചു. "പണ്ടൊക്കെ പൂജാരിമാര്‍ വന്ന്‌ ഞങ്ങളുടെ വീട്ടുപടിക്കലെ മണ്ണു ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ അഭിമാനം തോന്നിയിരുന്നു. ഞങ്ങളുടെ മണ്ണ്‌ കൊടുത്തില്ലെങ്കില്‍ ദേവി കോപിക്കുമെന്നൊക്കെ അവര്‍ തട്ടിമൂളിക്കാറുണ്ടായിരുന്നു. എങ്കിലും ഇതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് മെച്ചമെന്ന്‌ പിന്നെപ്പിന്നെ ഞങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അവര്‍ക്ക്‌ ഞങ്ങള്‍ ദേവിമാരാണ്‌. ബാക്കിയുള്ള ദിവസങ്ങളില്‍ വേശ്യകളും“.


പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിലെ കൊതുകുനിറഞ്ഞ തന്റെ ഇരുമുറി വീടിന്റെ ഇറയത്തുനിന്നാണ് ഷീല ഞങ്ങളോട്‌ സംസാരിച്ചിരുന്നത്‌. "ഞങ്ങള്‍ എങ്ങിനെയാണ്‌ ജീവിക്കുന്നത്‌ എന്ന്‌ വന്നു കാണൂ" കെട്ടിടത്തിനു ചുറ്റും നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഓടകളില്‍ കൊതുകുകളുടെ ബഹളം. "ഞങ്ങളെ കൊതുകുകളെപ്പോലെയാണ്‌ ഇവര്‍ കണക്കാക്കുന്നത്‌. വൃത്തികെട്ട, അനാവശ്യ കൊതുകുകള്‍. പിന്നെ ഞങ്ങളെന്തിനാണ് തിരിച്ചൊന്നും കിട്ടാതെ, കൊടുക്കുക മാത്രം ചെയ്തുകൊണ്ടിരിക്കുന്നത്?


"ഞങ്ങള്‍ക്ക്‌ ചില ആവശ്യങ്ങളുണ്ട്‌. ഞങ്ങളെ ക്രിമിനലുകളെപ്പോലെ കാണാതിരിക്കുക. ഞങ്ങള്‍ ഇവിടെയെത്തിയത്‌ സന്തം ഇഷ്ടപ്രകാരമൊന്നുമല്ല. നിവൃത്തികേടുകൊണ്ടാണ്‌. പട്ടിണിതന്നെയാണ്‌ ഞങ്ങള്‍ ഇവിടെ എത്താനുള്ള ഒരു പ്രധാന കാരണം. സമൂഹം ഞങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തുതരട്ടെ. എന്നിട്ടാകാം ഇവിടെനിന്ന്‌ മണ്ണെടുക്കല്‍". അനാമിക എന്ന വ്യാജപ്പേരുള്ള ഒരു മുപ്പതുവയസ്സുകാരി പറയുന്നു.


സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ തങ്ങളും ഭക്തിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന്‌ തെളിയിക്കാനായി അവള്‍ ഞങ്ങളെ വീടിനകത്തേക്കു കൊണ്ടുപോയി. അവിടെ മുറികളിലെ ചുമരുകളില്‍, ദേവന്‍മാരും, ദേവിമാരും, ആത്മീയനേതാക്കന്‍മാരുമൊക്കെ ചിത്രങ്ങളിലും, പോസ്റ്ററുകളിലും, പെയിന്റിംഗുകളിലുമായി നിറഞ്ഞുനിന്നിരുന്നു. "ഇവിടെ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും, ബുദ്ധമതക്കാരുമൊക്കെ നല്ല സ്നേഹത്തിലാണ് കഴിയുന്നത്" അനാമിക അഭിമാനത്തോടെ പറഞ്ഞു.


അവര്‍ പറഞ്ഞതിലും കാര്യമുണ്ട്‌. എല്ലാ മതക്കാരും ഒരുമിച്ച്‌ വാഴുന്ന മണ്ണ്‌ എന്നതായിരിക്കണം ആ മണ്ണിന്റെ പരിശുദ്ധിക്കു പിന്നിലെ രഹസ്യം.


ലൈംഗിക തൊഴിലാളികളുടെ ഈ 'നിസ്സഹകരണം' സോനാഗാച്ചിയില്‍ നിന്ന്‌ വാമൊഴിയായി, കല്‍ക്കത്തയിലെ മറ്റു ചുവന്ന തെരുവുകളിലേക്കും വ്യാപിച്ചിരിക്കുന്നു. കല്‍ക്കത്തയിലെ ധാരാളം വേശ്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന കാളിഘട്ടിലെ പൂജാരി നേപ്പാള്‍ ഭട്ടാചാര്യ പറയുന്നത്‌ ഇപ്പോള്‍ ആ മണ്ണ്‌ കിട്ടാന്‍ അസാധ്യമായിരിക്കുന്നു എന്നാണ്‌. ബലം പ്രയോഗിച്ച്‌ മണ്ണെടുക്കാന്‍ തങ്ങള്‍ക്ക്‌ സാധിക്കുമെന്നും എന്നാല്‍ അതിനു മിനക്കെടാന്‍ വയ്യെന്നും തുറന്നു സമ്മതിക്കുന്നുണ്ട്‌ പൂജാരിമാരും കുശവന്‍മാരും. എന്നാല്‍, ഇതില്‍നിന്ന്‌ ലാഭം കൊയ്യുന്നത്‌ കച്ചവടക്കാരാണ്‌. പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ ഇപ്പോള്‍, ഒരു നുള്ളു മണ്ണിനു 2 രൂപ മുതല്‍, ഒരു സഞ്ചിക്ക്‌ 20 രൂപവരെയാണ്‌ നിരക്ക്‌.


എന്നാല്‍, ദു:ഖകരമെന്നു പറയട്ടെ, ഈ ലൈംഗികതൊഴിലാളികളുടെ പ്രശ്നം കേള്‍ക്കാനോ, അതു പരിഹരിക്കാനോ മാത്രം, ആര്‍ക്കും തീരെ സമയമില്ല.




കടപ്പാ‍ട്: “ഔട്ട്‌ലുക്ക്’ മാസികയിലെ Annals of Earth എന്ന ലേഖനത്തിന്റെ പരിഭാഷ.

Tuesday, September 29, 2009

മൃഗയ

നരനായാട്ടിന്‌ നൈതികമായ മാനം തീര്‍ക്കുകയാണ്‌ കേന്ദ്രസര്‍ക്കാരും, ഇടതു-വലതു ഭേദമില്ലാതെ ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരുകളും. ആഭ്യന്തരസുരക്ഷയുടെയും, വികസനത്തിന്റെയും, അക്രമരഹിത ജനാധിപത്യത്തിന്റെയും ന്യായം പറഞ്ഞ്, നക്സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കുമെതിരെയെന്ന നാട്യേന, നമ്മുടെ സമൂഹത്തിലെതന്നെ ഒരു വലിയ കീഴാള വിഭാഗത്തിന്റെ നേരെയാണ് ഈ ഭരണവര്‍ഗ്ഗങ്ങള്‍ ഇന്ന്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി നക്സലുകളെയും മാവോയിസ്റ്റുകളെയും കേന്ദ്രസര്‍ക്കാരും, മന്‍മോഹന്‍സിംഗ്‌-ചിദംബരാദികളും അടയാളപ്പെടുത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ്‌ നാള്‍ക്കുനാള്‍ ഈ വിഭാഗങ്ങള്‍ വളര്‍ന്നുവരുന്നതെന്നുള്ള നേര്‍ത്ത ചോദ്യം പോലും അധികാരത്തിന്റെ ഇടനാഴികളില്‍നിന്ന്‌ ഉയരുന്നില്ല. ചോദ്യം ചെയ്യാന്‍ മുതിരുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും, പത്രപ്രവര്‍ത്തകരുമാകട്ടെ, നോട്ടപ്പുള്ളികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നക്സല്‍-മാവോയിസ്റ്റ് ഭീഷണിയെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ച് അടുത്തമാസം കേന്ദ്രസര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന പുതിയ നര നായാട്ടിന്റെ പേരാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് (Operation Green Hunt). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനമേഖലയിലും പരിസരങ്ങളിലുമായി ജീവിക്കുന്ന ആദിവാസി-ദളിത് ഗോത്രസമൂഹങ്ങള്‍ക്കിടക്ക് സജീവമായ നക്സല്‍-മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍ എന്ന നിലക്ക്, ഈ ഹരിതക നായാട്ട് എന്ന പദം തികച്ചും അന്വര്‍ത്ഥമാണ്. നക്സലുകളുടെയും മാവോയിസ്റ്റുകളുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും കരളലിയിപ്പിക്കുന്ന ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച്‌, കേന്ദ്രസര്‍ക്കാര്‍ നക്സലുകള്‍ക്കും (ആദിവാസി-ദളിത് ഗോത്രങ്ങള്‍ക്കും) എതിരെയുള്ള മനശ്ശാസ്ത്രപരമായ യുദ്ധം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

എങ്കിലും, കുറേയധികം ചോദ്യങ്ങള്‍ അപ്പോഴും ബാക്കിവരുന്നുണ്ട്‌. ഈ പറയുന്ന നക്സല്‍-മാവോയിസ്റ്റുകള്‍ പൊട്ടിമുളക്കുന്നത്‌ ഏതു പശ്ചാത്തലത്തിലാണ്‌? ആദിവാസി-ദളിത്‌-ഗോത്രമേഖലകളെന്ന അതിവിശാലമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്ന ഈ മത്സ്യങ്ങളെ ഈ വിധം വേട്ടയാടിയതുകൊണ്ട്‌ അതിനെ എന്നന്നേക്കുമായി അവസാനിപ്പിക്കാമെന്ന്‌ സര്‍ക്കാരുകള്‍ കരുതുന്നുണ്ടോ? എങ്കില്‍, ബംഗാളില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ കാലം മുതല്‍ നടന്നുവരുന്ന ഏറ്റുമുട്ടലുകളെ അതിജീവിച്ച്‌ ഇപ്പോഴും ഇത്‌ നിലനില്‍ക്കുന്നത്‌ എങ്ങിനെയാണ്‌? സ്വസ്ഥമായ ജീവിതം കയ്യൊഴിഞ്ഞ്‌, പകരം അറസ്റ്റും, ലോക്കപ്പ്‌ മര്‍ദ്ദനവും, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, അശാന്തമായ ജീവിതവും തിരഞ്ഞെടുക്കാന്‍, ഒരു സമൂഹത്തെ നിര്‍ബന്ധിതമാക്കിയ ഘടകങ്ങള്‍ എന്തെല്ലാം?

പ്രസക്തമായ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌ നക്സലൈറ്റുകളോ മാവോയിസ്റ്റുകളോ മാത്രമല്ല. ഗാന്ധിയന്‍മാരും, ന്യായാധിപന്‍മാരും, ഉയര്‍ന്ന ക്രമസമാധാനപാലകരും, ഡൂണ്‍ സ്കൂള്‍ സന്തതികളുമൊക്കെയാണ്‌

മുത്തങ്ങ, നന്ദിഗ്രാം, ലാല്‍ഗഢ്‌, ഝാര്‍ഘണ്ട്‌, ചത്തീസ്ഗഢ്‌ അദ്ധ്യായങ്ങള്‍ കടന്ന്‌, ദളിത്‌ തീവ്രവാദത്തിന്റെ പുതിയ സെന്‍സേഷനിലസത്തിലെത്തിനില്‍ക്കുന്ന നമുക്കു നേരെ ഉയരുന്ന ചോദ്യങ്ങളാണ്‌ ഇവയൊക്കെയും.

തെഹല്‍ക്കയിലെ ഈ ലേഖനം വായിക്കുക.

Thursday, September 24, 2009

പട്ടേലരിലെ വിധേയന്‍

യാത്രാദൂരം കുറക്കാന്‍ വേണ്ടി 1600 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ബാന്ദ്ര-വോര്‍ളി പാലം കടന്ന്‌ റോഡിലേക്കിറങ്ങുമ്പോള്‍ നമ്മള്‍ പോകാന്‍ ഉദ്ദേശിച്ചിരുന്ന ആ ഭാഗത്തേക്കുള്ള വഴി - നഗരത്തിന്റെ തെക്കേഭഗത്തേക്കുള്ളത്‌- കാണുന്നില്ല. ഒന്നര കിലോമീറ്റര്‍ വന്ന ദിശയിലേക്കുതന്നെ പോയി തിരിച്ചുവന്നിട്ടുവേണം ഉദ്ദേശിച്ച യാത്ര തുടരണമെങ്കില്‍.


പറയുമ്പോള്‍ ചെറിയ ഒരു അസൌകര്യമാണ്‌. പക്ഷേ അത്‌ നമുക്ക്‌. മറ്റു ചിലര്‍ക്ക്‌ അങ്ങിനെയല്ല. സ്വന്തം നാടിനോടും നാട്ടുകാരോടും ലോകത്തോടുമുള്ള കാഴ്ചപ്പാടുതന്നെ മാറിപ്പോകാന്‍ അതൊക്കെ ധാരാളം.


അടിസ്ഥാന സൌകര്യങ്ങളില്‍ ഇന്ത്യാരാജ്യം കാര്യമായൊന്നും സംഭാവന ചെയ്തില്ലെന്ന മഹത്തായ കണ്ടെത്തലില്‍ നിന്നാണ്‌ പട്ടേലരുടെ വിലാപവും രോഷവും തുടങ്ങുന്നത്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത്‌ വളരെ നേരത്തെയായിപ്പോയി എന്നതുവരെ ചെന്നെത്തിനില്‍ക്കുന്നുണ്ട്‌ ആ വിലാപവും രോഷവും.

പട്ടേലിന്റെ ലേഖനം ആദ്യന്തം അന്ത:സ്സാര‍ശൂന്യവും മറുപടിപോലും അര്‍ഹിക്കാത്തവിധം ബാലിശവുമാണ്. എന്നാലും, ചിലതിനെങ്കിലും മറുപടി പറയാതിരുന്നാല്‍ ശരിയാവില്ല എന്നതുകൊണ്ടാണ് ഇവ്വിധമൊരു പ്രതികരണത്തിന് മുതിരുന്നത്. ദേശാഭിമാനത്താല്‍ അന്തരംഗം അഭിമാനപൂരിതമായതുകൊണ്ടോ, ഞരമ്പുകളില്‍ ചോര തിളക്കുന്നതുകൊണ്ടോ ഒന്നുമല്ലെന്ന് ചുരുക്കം.


പട്ടേലരുടെ വിലാപം ഇങ്ങനെയാണ്. ഗതാഗതം പോലും കൈകാര്യം ചെയ്യാനറിയാത്ത കന്നുകാലികള്‍ നമ്മള്‍. ബ്രിട്ടീഷുകാര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ഇന്ത്യയും, മുംബൈയും, ദില്ലിയും ഇന്ന്‌ എവിടെയെത്തുമായിരുന്നു. സൂറത്തും അഹമ്മദാബാദും ഹൈദരാബാദും ഇന്‍ഡോറും ഇന്നത്തേക്കാളൊക്കെ എത്രയേറെ പരിഷ്ക്കൃതമായേനേ!


നിയമവ്യവസ്ഥയോ? എന്തുകൊണ്ടാണ്‌ ഗാന്ധിയും നെഹ്രുവുമൊക്കെ സ്വമനസ്സാലെ പലപ്പോഴും ബ്രിട്ടീഷ്‌ അധികാരികള്‍ക്ക്‌ കീഴടങ്ങിക്കൊടുത്തിരുന്നത്‌? അവര്‍ക്ക്‌ ബ്രിട്ടീഷുകാരുടെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു.


വിദ്യാഭ്യാസമോ? മെക്കാളെയുടെ ക്രാന്തദര്‍ശിത്വത്തെ കടത്തിവെട്ടുന്ന എന്തെങ്കിലും തേങ്ങാപ്പിണ്ണാക്ക്‌ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നമുക്ക്‌ ഉണ്ടാക്കാന്‍ കഴിഞ്ഞുവോ? കുറേ നാട്ടുഭാഷകള്‍ പറഞ്ഞും എഴുതിയും നടക്കാമെന്നല്ലാതെ?


നമ്മള്‍ ആരാണെന്ന്‌ നമ്മളെ ആദ്യം പഠിപ്പിച്ചവര്‍ ഈ തൊലിവെളുപ്പന്‍മാരല്ലാതെ മറ്റാരായിരുന്നു? സിന്ധുനദീതടസംസ്ക്കാരത്തെക്കുറിച്ചും, അശോകചക്രത്തെക്കുറിച്ചും, നമ്മുടെ ആര്യന്‍ പൈതൃകത്തെക്കുറിച്ചുമൊക്കെ നമ്മെ പഠിപ്പിച്ചത്‌ ആരായിരുന്നു? മാക്സ്‌ മുള്ളര്‍ വേദോപനിഷത്തുക്കള്‍ പരിഭാഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു വിവേകാനന്ദന്‍മാരെ നമ്മള്‍ എങ്ങിനെ പ്രസവിക്കുമായിരുന്നെന്ന്‌. ഇന്‍ഡോളജിയുടെ ജര്‍മ്മന്‍ പൈതൃകമൊക്കെ ഇപ്പോഴും ചിലരിലൂടെ തുടരുന്നുണ്ടെങ്കിലും, കൊളോണിയല്‍ ഭരണകൂടവുമായുള്ള സംവാദത്തിന്‌ തുടര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ (മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇപ്പോഴും അതേ യജമാനന്‍മാരുടെ കീഴില്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌) ഇന്ത്യന്‍ പഠനങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ ലഭിക്കുമായിരുന്നു. അതിനുപകരം എന്താണുണ്ടായത്‌? വെള്ളക്കാരില്‍ നിന്ന്‌ എല്ലാ നല്ല കാര്യങ്ങളും പഠിച്ചുപഠിച്ച്‌, ഒടുവില്‍ ഗോത്രത്തനിമയുടെ പ്രാകൃത വാസനകളിലേക്ക്‌ നമ്മള്‍ പോയി.


ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. ഈ ദക്ഷിണേഷ്യക്കാരുടെ കാര്യം മൊത്തം ഇങ്ങനെയാണ്‌. ആദ്യം നിരക്ഷരരായി കഴിയും. പിന്നെ ഏതെങ്കിലും യൂറോപ്പ്യന്‍മാര്‍ വന്ന്‌ നല്ല കാര്യങ്ങള്‍ പഠിപ്പിക്കും. എന്നിട്ടൊടുവിലോ? സ്വന്തം മേന്‍മകളിലുള്ള വിശ്വാസങ്ങളിലേക്ക്‌ നമ്മള്‍ തിരിച്ചുനടക്കും.


പട്ടേലരിലെ വിധേയന്‍ പിന്നെ വാചാലനായി വിലപിക്കുന്നത്‌, അഭിപ്രായസ്വാതന്ത്ര്യത്തിനെക്കുറിച്ചൊക്കെയാണ്‌. ഒടുവില്‍ ദൂരദര്‍ശനലിലെ പരസ്യത്തിലേക്കും. സ്വന്തം വീട്ടില്‍ കക്കൂസ്‌ നിര്‍മ്മിക്കാന്‍ തനിക്കു കഴിയുമെന്ന്‌ മറ്റാരെങ്കിലും പറഞ്ഞിട്ടുമാത്രം അറിയാന്‍ ഇടവരുന്ന ഇന്ത്യന്‍ ഗ്രാമീണന്റെ ദുരവസ്ഥ.


അവനവനും മറ്റുള്ളവര്‍ക്കും വിഘാതമായി നില്‍ക്കുന്ന ഒരു ജനതക്ക്‌ എപ്പോഴും ഒരു രക്ഷകര്‍ത്താവു വേണമെന്ന ഭരതവാക്യത്തോടെയാണ്‌ ഈ പട്ടേലരിലെ വിധേയന്‍ തന്റെ വിരേചനം അവസാനിപ്പിക്കുന്നത്‌.


ഈ വെള്ളക്കാര്‍ ഇന്ത്യയിലും അവരുടെ സൂര്യനസ്തമിക്കാത്ത മറ്റു പുറമ്പോക്കുകളിലും എന്തൊക്കെ ചെയ്തുകൂട്ടിയെന്ന്‌ അറിയാന്‍ അഗാധമായ ചരിത്രപാണ്ഡിത്യമൊന്നും വേണ്ട പട്ടേലരേ. കുട്ടികളുടെ ചരിത്ര-സാമൂഹ്യപാഠങ്ങളില്‍ പോലും അതൊക്കെയുണ്ട്‌.


പ്രതീക്ഷയുടെ മുനമ്പുകളും കടലുകളും താണ്ടി, കച്ചവടത്തിന്റെ പേരും പറഞ്ഞുവന്ന്‌, സാമ്രാജ്യത്വങ്ങള്‍ സ്ഥാപിച്ചതും, അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി നാടുകളെയും നാട്ടാരെയും വിഭജിച്ചതും, കൊള്ളയും കൊലയും നടത്തി അന്നത്തെ പത്തുമുപ്പതു കോടി ജനങ്ങളെ അധീനതയിലാക്കിയതുമൊക്കെ ശിലായുഗചരിത്രമൊന്നുമല്ല. കഴിഞ്ഞ പത്തിരുന്നൂറുകൊല്ലത്തിനിപ്പുറത്തെ കാര്യങ്ങളാണ്‌.


ജാലിയന്‍വാലബാഗും, വാഗണ്‍ ട്രാജഡിയും ഒന്നും പട്ടേലരുടെ ചരിത്രപുസ്തകത്തിലില്ല. കൃത്രിമമായി സൃഷ്ടിച്ച രണ്ടു ഭക്ഷ്യക്ഷാമത്തിലൂടെ 20 ദശലക്ഷത്തിലധികം ആളുകളെ ബംഗാളിലും (ഒരു ദശലക്ഷത്തോളം ആളുകളെ അയര്‍ലണ്ടിലും) കൊന്നൊടുക്കിയ യജമാനന്റെ വീരചെയ്തികളെക്കുറിച്ചും അദ്ദേഹം കേട്ടതായി തോന്നുന്നില്ല. ഒളിവിലും തെളിവിലുമുള്ള സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത്‌ ജീവനൊടുക്കേണ്ടിവന്ന പതിനായിരക്കണക്കിനാളുകളും, ഭഗത്‌സിംഗിനെപ്പോലുള്ള രക്തസാക്ഷികളുമൊന്നും വിധേയന്‍മാരുടെ കണ്ണില്‍ പെടില്ല. പഴയ ബോംബെയിലെയും ഇന്ദ്രപ്രസ്ഥത്തിലെയും കല്‍ക്കത്തയിലെയും മണിഹര്‍മ്മ്യങ്ങളും, രാജവീഥികളും, ബലമുള്ള പാലങ്ങളും, നീണ്ടുനിവര്‍ന്നുകിടക്കുന്ന റയില്‍പ്പാളങ്ങളും, തിരുശേഷിപ്പുകളായ സര്‍ക്കാര്‍ മന്ദിരങ്ങളും മാത്രമേ അവരുടെ കണ്ണില്‍ പെടുന്നുള്ളുവെങ്കില്‍ അതില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല. വിധേയന്‍മാരുടെ ചോരക്ക്‌ നമ്മുടെ ചോരയുടെ നിറവും മണവും ചൂടും പ്രതീക്ഷിക്കരുത്‌.


സുരേഷ് ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍, അവരിങ്ങനെ മക്കാളെയുടെ ഉച്ഛിഷ്ടമൊക്കെ മൃഷ്ടാന്നം ഭോജിച്ച്‌ കാലക്ഷേപം ചെയ്യും. ഈ മെക്കാളെ പ്രഭുവിനെക്കുറിച്ചും, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സങ്കല്‍പ്പത്തെക്കുറിച്ചൊന്നും ഇവിടെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും, ഈ പ്രഭുവിന്റെ ചില നിരീക്ഷണങ്ങളിലൂടെ ഒന്ന്‌ ഓട്ടപ്രദക്ഷിണം നടത്തുന്നത്‌ അസ്ഥാനത്താകില്ല എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ വിദ്യാഭ്യാസ ബില്ലിന്റെ ഒരു ഭാഗം ഇങ്ങനെ.

“ഇന്ത്യയുടെയും അറേബ്യയുടെയും മൊത്തം സ്വദേശി സാഹിത്യങ്ങളേക്കാളൊക്കെ അമൂല്യമാണ്‌ ഏതൊരു യൂറോപ്പ്യന്‍ ഗ്രന്ഥപ്പുരയിലെയും കേവലം ഒരു പുസ്തക അലമാരപോലും എന്ന വസ്തുത നിഷേധിക്കുന്ന ഒരുവനെയും എനിക്ക്‌ കാണാന്‍ കഴിഞ്ഞിട്ടില്ല". പട്ടേലരുടെ സ്വന്തം മെക്കാളെ പ്രഭുവിന്റെ വാക്കുകളാണ്‌.

തീര്‍ന്നില്ല. അല്‍പ്പംകൂടി. "സ്വന്തം മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കാന്‍ ഒരിക്കലും സാധിക്കാത്ത ഒരു ജനതയെയാണ്‌ നമ്മള്‍ ഇന്ന്‌ വിദ്യാഭ്യാസം ചെയ്യിക്കേണ്ടത്‌. നമ്മുടെ ഭാഷയുടെ അവകാശങ്ങളെക്കുറിച്ച്‌ ഒന്നും സന്ദേഹിക്കാനില്ല. പാശ്ചാത്യ ഭാഷകളില്‍ വെച്ച്‌ ഏറ്റവും പ്രമുഖമായ ഭാഷയാണ്‌ നമ്മുടേത്‌. ഭാവനയുടെ കാര്യത്തില്‍, മറ്റേത്‌ ഉത്ക്കൃഷ്ടമായ ഭാഷയേക്കാളും ഒട്ടും പിന്നിലല്ല നമ്മള്‍“.

ഇതാണ്‌ സാധനം. 1834-ല്‍ ഇന്ത്യയിലേക്ക്‌ വരുന്നതിനുമുന്‍പ്‌ സഹോദരിക്ക്‌ എഴുതിയ കത്തില്‍നിന്ന്‌ ഒരു ഭാഗം കൂടി വായിച്ച്‌ രസിക്കുക: "നമ്മുടെ കിഴക്കന്‍ സാമ്രാജ്യം ഭരിക്കുന്ന സുപ്രീം കൌണ്‍സിലിലെ ഒരു അംഗം (ഈസ്റ്റ്‌ ഇന്ത്യാ)കമ്പനിയുടെ സേവകനായിരിക്കാന്‍ പാടില്ല എന്ന്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌ പുതിയ ഇന്ത്യാ ബില്‍. അതിനാല്‍, മിക്കവാറും-മിക്കവാറുമെന്നല്ല, ഏതാണ്ട്‌ നിശ്ചയമായും - ആ പദവി എനിക്കു ലഭിക്കും. നല്ല മെച്ചമുള്ള ഉദ്യോഗമാണ്‌ അത്‌. വലിയ അന്തസ്സും മാന്യതയുമുള്ള ഒരു ജോലി. വര്‍ഷത്തില്‍ പതിനായിരം പൌണ്ടാണ്‌ ശമ്പളം. കല്‍ക്കത്തയുമായി നല്ല പരിചയമുള്ളവരും, അവിടെ ഉയര്‍ന്ന ഉദ്യോഗം കൈയാളുന്നവരുമായ ആളുകള്‍ നല്‍കിയ വിവരമനുസരിച്ച്‌, എനിക്ക്‌ വര്‍ഷത്തില്‍ അയ്യായിരം പൌണ്ടു കൊണ്ട്‌ രാജകീയമായി ജീവിക്കാം. ബാക്കി വരുന്ന തുകയും അതിന്റെ പലിശയും എനിക്ക്‌ മിച്ചം വെക്കാനുമാകും. അങ്ങിനെ പോയാല്‍, 1839-ല്‍ തിരിച്ചുവരുമ്പോഴേക്കും, 30,000 പൌണ്ടിന്റെ സമ്പാദ്യവുമായിട്ടാകും ഞാന്‍ വരിക. ഞാന്‍ ആഗ്രഹിച്ചതിലുമൊക്കെ എത്രയോ അധികം".

ഇനി പട്ടേലര്‍ വാചാലനാകുന്ന വിദേശ ഇന്‍ഡോളജിസ്റ്റുകളെക്കുറിച്ചാണെങ്കില്‍ സര്‍ വില്ല്യം ജോണ്‍സിനെപ്പോലുള്ള ഇന്‍ഡോളജിസ്റ്റുകളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചൊക്കെ ധാരാളം സംശയങ്ങള്‍ അക്കാദമികരംഗങ്ങളില്‍ വന്നിട്ടുണ്ട്‌. വിദേശ ഇന്‍ഡോളജിസ്റ്റുകളുടെ സംഭാവനയെ കുറച്ചുകാണുകയല്ല. ഇന്ത്യാ പഠനത്തില്‍ വിവിധ ഇന്‍ഡോളജിസ്റ്റുകള്‍ വിവിധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്‌.

ഷോപ്പനോവറെപ്പോലുള്ളവര്‍ നിഷ്പക്ഷവും അനുഭാവപൂര്‍ണ്ണവുമായ നിലപാടോടെ ഇന്ത്യാപഠനം നടത്തിയപ്പോള്‍, സര്‍ മോണിയര്‍ മോണിയര്‍ വില്ല്യംസിനെപ്പോലുള്ളവര്‍ കൃത്യമായ മത-ദേശീയപക്ഷപാതിത്വത്തോടെയാണ്‌ ഇന്‍ഡോളജിയില്‍ ഏര്‍പ്പെട്ടിരുന്നത്‌.

മാക്സ്‌ മുള്ളര്‍ പോലും അത്തരം ആരോപണങ്ങളില്‍നിന്ന്‌ പൂര്‍ണ്ണമായി മുക്തനല്ല. "എന്റെ ഈ വേദ പരിഭാഷ ഇന്ത്യയുടെ വിധിയെക്കുറിച്ചും, ആ രാജ്യത്തിലെ ലക്ഷോപലക്ഷം ആത്മാക്കളുടെ വികാസത്തെക്കുറിച്ചും സംസാരിക്കും. അവരുടെ മതത്തിന്റെ വേരാണ്‌ ഇത്‌(ഋഗ്‌വേദം). ആ വേരിനെ അവര്‍ക്കു കാണിച്ചുകൊടുക്കുക വഴി മാത്രമേ, കഴിഞ്ഞ മൂവ്വായിരം കൊല്ലമായി അതില്‍നിന്ന്‌ ഉത്ഭവിച്ച എല്ലാതിനെയും കടപുഴക്കാന്‍ നമുക്ക്‌ സാധിക്കൂ". 1873-ല്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ അബിയിലെ ക്രിസ്ത്യന്‍ മിഷനില്‍ വെച്ച്‌ മാക്സ്‌മുള്ളര്‍ നടത്തിയ പ്രസംഗത്തില്‍നിന്നുള്ള ഉദ്ധരണിയാണിത്‌.

എങ്കിലും, മാക്സ്‌മുള്ളറിനെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ വിവേകാനന്ദനെപ്പോലുള്ളവര്‍ ഉണ്ടാകുമായിരുന്നില്ല എന്നൊക്കെ എഴുതിവിടണമെങ്കില്‍ അസാമാന്യ വിവരദോഷം തന്നെ വേണം.

പട്ടേലരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വിലയറിയണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത്, പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമായി തോന്നുകയെങ്കിലും വേണം.

പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമായി തോന്നണമെങ്കില്‍ മറ്റൊരു ഗുണം വേണമെന്നും ആശാന്‍ എഴുതിയിട്ടുണ്ട്‌. അതില്ലെങ്കില്‍, ഇതുപോലുള്ള പട്ടേലരെയൊക്കെ നമ്മള്‍ സഹിക്കേണ്ടിവരും.

Thursday, August 27, 2009

വിശുദ്ധപശുക്കള്‍

ജസ്റ്റീസ്‌ ബാലകൃഷ്ണനും ജസ്റ്റീസ്‌ ശൈലേന്ദ്രയും, ജസ്റ്റീസ്‌ കണ്ണനും, അഡ്വക്കേറ്റ്‌ പ്രശാന്ത്‌ ഭൂഷണും ഒക്കെ ഉയര്‍ത്തുന്ന ചോദ്യം സുപ്രധാനമായ ഒന്നാണ്‌. ന്യായാധിപന്മാര്‍ തമ്മിലുള്ള അടിയില്‍ സാധാരണക്കാരന്‍ പങ്കുചേരുന്നത്‌ സൂക്ഷിച്ചുവേണം. ചോരയും ചോരയും പോലെ നാളെ അവര്‍ ഒന്നായാല്‍, നമ്മള്‍ സാധാരണക്കാരനാണ്‌ ബുദ്ധിമുട്ടുക. കോടതി കയറിയിറങ്ങലിന്റെ പീഡനവും, സമയനഷ്ടവും, മാനഹാനിയും എല്ലാം ഒന്നിച്ചനുഭവിക്കേണ്ടിവരും. തരപ്പെട്ടാല്‍ സര്‍ക്കാര്‍ അതിഥിമന്ദിരം പോലും കാണേണ്ടിയും വരും.

എങ്കിലും, അവര്‍ ഉയര്‍ത്തിയ ചോദ്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ പൊതുജനത്തിനാവില്ല. കാരണം, പൊതുജനത്തെ കഴിഞ്ഞേയുള്ളു, ഏതു ജൂഡീഷ്യറിയും, എക്സിക്യൂട്ടീവും, ലെജിസ്ളേച്ചറും. അവനുവേണ്ടിയാണ്‌ ഈ മൂന്നു ഗോവിന്ദന്‍മാരെയും നമ്മള്‍ വിശുദ്ധപശുക്കളായി വീട്ടുമുറ്റത്ത്‌ വളര്‍ത്തുന്നത്‌.

ന്യായാധിപന്‍മാരുടെ സ്വത്തുവിവരം പരസ്യമാക്കാമോ എന്നതാണ്‌ വിഷയം. ജഡ്ജിമാര്‍ക്ക്‌ വ്യക്തിപരമായ രീതിയില്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ നിയമവിലക്കുകളൊന്നുമില്ലെങ്കിലും, ആ സമ്പ്രദായം അത്ര സുഖകരമല്ലെന്നാണ്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ പരോക്ഷമായിട്ടാണെങ്കില്‍ത്തന്നെയും സൂചിപ്പിച്ചത്. എന്നാല്‍ ജസ്റ്റീസുമാര്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നാണ്‌ കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റീസ്‌ ശൈലേന്ദ്രകുമാറിന്റെ മതം. രാജ്യത്തെ ന്യായാധിപന്‍മാര്‍ ഏതാണ്ട്‌ രണ്ടുതട്ടിലായി നിന്നു തര്‍ക്കം തുടരുകയാണ്‌. ജസ്റ്റീസ്‌ ശൈലേന്ദ്രയുടെ അഭിപ്രായ പ്രകടനം പബ്ളിസിറ്റി സ്റ്റണ്ടാണെന്നു പറഞ്ഞ്‌, ജസ്റ്റീസ്‌ ബാലകൃഷ്ണന്‍ രംഗത്തുവരുകയും ചെയ്തിട്ടുണ്ട്‌.

ഒരു മാസത്തിനുമുന്‍പ്‌ മറ്റൊരു സംഭവമുണ്ടായി. ഒരു തട്ടിപ്പുകേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ വേണ്ടി ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ടു വിളിച്ചിരുന്നുവെന്ന ചെന്നൈ ഹൈക്കോടതിയിലെ ജസ്റ്റീസ്‌ രഘുപതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു അത്‌. അന്ന്‌ മന്ത്രിമാരുടെ ഇത്തരം ക്രമവിരുദ്ധമായ ഇടപെടലിനെ ശക്തിയായ ഭാഷയില്‍ അപലപിച്ച ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണന്‍ പക്ഷേ, മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പൊതുവായ ഒരു നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയുമുണ്ടായി. മന്ത്രിമാര്‍ ജൂഡീഷ്യറിയുടെ കാര്യങ്ങളില്‍ ഇടപെടുന്നതായി തനിക്ക്‌ അറിവില്ലെന്നും, രാജ്യത്തിന്റെ നിയമസംവിധാനത്തെക്കുറിച്ച്‌ അവര്‍ക്ക്‌ നല്ല ധാരണയുണ്ടെന്നുമായിരുന്നു ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണന്‍ അന്നു അഭിപ്രായപ്പെട്ടത്‌. "രാഷ്ട്രീയത്തില്‍ അവര്‍ക്ക്‌ അവരുടെ ഇഷ്ടം പോലെ ചെയ്യാം. പക്ഷേ ജൂഡീഷ്യറിയെ അവര്‍ വെറുതെ വിടണം' എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ നിലപാട്‌.

രാഷ്ട്രീയത്തിലെ ശരിതെറ്റുകളെപ്പോലും ചിലപ്പോള്‍ ജൂഡീഷ്യറിയുടെ പരിഗണനയിലേക്ക്‌ കൊണ്ടുവരാന്‍ നിര്‍ബന്ധിതമാവുന്ന ചരിത്രമുഹൂര്‍ത്തങ്ങളുണ്ടാകാമെന്നത്‌ അദ്ദേഹം മറന്നുപോയതായിരിക്കുമോ? തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന്‌ ഇതുപോലെ ഉദ്യോഗസ്ഥരും, നിയമസാമാജികരുമൊക്കെ നിര്‍ബന്ധം പിടിച്ചാല്‍, ഫലത്തില്‍ ആ മൂന്നു സ്ഥാപനങ്ങളും ജനവിരുദ്ധമാവുകയായിരിക്കും ഫലം. ജസ്റ്റീസ്‌ രാമസ്വാമിയെ ഇംപീച്ച്‌ ചെയ്യാനുള്ള ശ്രമത്തില്‍ രാഷ്ട്രീയം ഏതുവിധത്തിലാണ്‌ ഇടപെട്ടത്‌ എന്നും, വേണ്ടുംവണ്ണമുള്ള പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം ജുഡീഷ്യറിക്ക്‌ അതുണ്ടാക്കിയ കളങ്കം എന്തായിരുന്നുവെന്നും ഈയവസരത്തില്‍ ഓര്‍ക്കുന്നതും പ്രയോജനപ്രദമായിരിക്കും.

പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റീസ്‌ കണ്ണന്റെ ന്യായം രസാവഹമാണ്‌. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്റെ അവിഹിതസ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള കേസ്സ്‌ കോടതിയില്‍ നടക്കുന്നതിനിടയില്‍, വാദം കേള്‍ക്കുന്ന ജഡ്ജിമാരുടെ സ്വത്തിനെക്കുറിച്ച്‌ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്താലുണ്ടായേക്കാവുന്ന പ്രതിസന്ധിയെക്കുറിച്ചാണ്‌ ജസ്റ്റീസ്‌ കണ്ണന്‍ ആശങ്കപ്പെട്ടത്‌. ശരിയാണ്‌. അത്തരമൊരു സന്ദര്‍ഭം വന്നുകൂടായ്കയൊന്നുമില്ല. പക്ഷേ, തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന നീതിബോധം ഈ ജഡ്ജിമാര്‍ക്കും ബാധകമാകേണ്ടതല്ലേ? അവിഹിതമായി ഒന്നും ചെയ്തിട്ടില്ല എന്ന്‌ തെളിയിക്കാന്‍ കഴിയുന്നത്‌ ഒരു അന്തസ്സായിട്ടല്ലേ കണക്കാക്കണ്ടത്‌ ജഡ്ജിമാര്‍? ജസ്റ്റീസ്‌ കണ്ണന്‍ അത്‌ ചെയ്തുവെന്നതും ശ്രദ്ധേയമാണ്‌. നിയമപരിഷ്ക്കാര കമ്മിറ്റിയുടെ തലവന്‍ അഡ്വക്കേറ്റ്‌ പ്രശാന്ത്‌ ഭൂഷണിനു അദ്ദേഹം തന്റെ സ്വത്തുവിവരം അയച്ചുകൊടുത്തു മാതൃക കാണിച്ചു. അത്രയും നന്ന്‌.

ജുഡീഷ്യറിയിലെ ചിലരുടെ വിശ്വാസയോഗ്യതയെക്കുറിച്ചും, ജുഡീഷ്യറിയെ കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള പരിഷ്ക്കാരങ്ങളെക്കുറിച്ചും ഈയടുത്ത കാലത്താണ്‌ ജസ്റ്റീസ്‌ എസ്‌.പി.ബറൂച്ച ചില ആശങ്കകള്‍ വ്യക്തമാക്കിയത്‌.

ചുരുക്കത്തില്‍ ഇത്തരമോരു വിവാദമേ ഉയര്‍ന്നുവരാന്‍ പാടില്ലായിരുന്നു. ബഹുമാന്യനായ ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണനും ഈ വിഷയത്തില്‍ ഒരു വിവാദം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതായിരുന്നു. അക്കൌണ്ടബിലിറ്റിയെന്നത്‌ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം ബാധകമായ ഒന്നല്ലെന്നും, ജൂഡീഷ്യറിയും അത്തരം അഗ്നിവിശുദ്ധി തെളിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഓര്‍ക്കണം.

എന്തായാലും ഇന്നലെയോടെ ഈ വിവാദം അവസാനിക്കുകയും സ്വത്തുവിവരം പ്രഖ്യാപിക്കാന്‍ തീരുമാനമാവുകയും ചെയ്തുവെന്നത്‌ ആശ്വാസകരമാണ്‌. എങ്കിലും, ജൂഡീഷ്യറിയെ കൂടുതല്‍ ജനാധിപത്യപരവും, പൊതുജനങ്ങളോട്‌ ഉത്തരം പറയാന്‍ ബാധ്യസ്ഥമായ സ്ഥാപനമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം നേടാന്‍, ഇനിയും ഏറെ ദൂരം നമുക്ക്‌ സഞ്ചരിക്കേണ്ടതുണ്ട്‌.

Thursday, August 20, 2009

പാലം


ഒരു പാലമിട്ടാല്‍
അങ്ങോട്ടുമിങ്ങോട്ടുമൊരേ
ദൂരമെന്ന തിരിച്ചറിവുകള്‍
തീര്‍ത്ത പാലങ്ങളുണ്ടായിരുന്നു പണ്ട്‌

അക്കരെയിക്കരകളെ
കൂട്ടിയിണക്കിയ സാധുക്കള്‍
ആരാലും നിര്‍മ്മിക്കപ്പെടാതെ
ആവേഗമാര്‍ന്ന കാലടികളെ പിന്തുടര്‍ന്ന്‌
പാലങ്ങള്‍ സ്വയം ജനിക്കുകയായിരുന്നു
സ്വയംഭൂക്കള്‍
ഇരുപുറങ്ങളെയും
അതിലെ മനുഷ്യരെയും
ഒന്നാക്കിയ കണ്ണികള്‍
ശുദ്ധാശുദ്ധങ്ങളുടെ കോരപ്പുഴകളെ
ഇല്ലാതാക്കിയ പാലങ്ങള്‍
ഭ്രഷ്ടില്‍നിന്ന്‌ കരകടത്തിയ ജന്മങ്ങള്‍
വറുതിയില്‍നിന്ന്‌ മറുവഴി കാണിച്ച
കൈചൂണ്ടികള്‍
സമയനദികളെ നാട്ടനൂഴിച്ച
ദിഗ്‌വിജയികള്‍
ജന്‍മോദ്ദേശ്യം ഒരിക്കലും തീരാതെ
നീണ്ടുനിവര്‍ന്നു കിടന്നിരുന്നു
ഞങ്ങളുടെ ആ പാലങ്ങള്‍.
വെറുതെ നടന്നെത്താവുന്ന
അക്കരകളും
വന്നും പോയും
ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളും
വെറുതെ കിട്ടില്ലെന്ന്‌ മുരണ്ട്‌
ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്‌
പണിതു, നടത്തി, കൈമാറാവുന്ന
ആ പാലത്തിലിന്ന്‌
പുതിയ ചുങ്കക്കാരന്‍
താഴെ, പുഴയിലേക്കു നോക്കി
ഒരക്ഷരം പറയാനാകാതെ വിങ്ങുന്നുണ്ട്‌
ഞങ്ങളുടെ ആ പഴയ പാലങ്ങള്‍

Thursday, August 13, 2009

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!!

ഭാര്യമാരെ എങ്ങിനെയൊക്കെ ശരിപ്പെടുത്തി എടുക്കണം എന്നറിയണമെങ്കില്‍ ഈ ഡോക്ടരെ ഒന്നു വായിച്ചാല്‍ മതി.

ഭാര്യമാരെ ശരിപ്പെടുത്തിയെടുക്കണം എന്നു പറയുന്നതെന്തുകൊണ്ടാണ്‌? കാരണം, അവറ്റക്ക്‌ അറിവും കഴിവുമില്ല. സ്വതവേ നല്ല പുരുഷന്‍മരെപ്പോലും ദു:ശ്ശീലക്കാരാക്കുന്നത്‌ സ്ത്രീകളുടെ ഈ കഴിവുകേടും അജ്ഞതയുമാണ്‌. എങ്ങിനെയൊക്കെയാണ്‌ ഇവറ്റകളെ ഒന്നു ശരിയാക്കിയെടുത്ത്‌, പുരുഷന്‍മാരെ രക്ഷിക്കുക?

വിഷമിക്കണ്ട, വഴിയുണ്ട്‌. ഭര്‍ത്തവിന്റെ ആഹാരം, ലൈംഗികത തുടങ്ങിയ എല്ലാ ആവശ്യങ്ങളും തരമറിഞ്ഞ്‌, സാമര്‍ത്ഥ്യത്തോടെ ചെയ്തുകൊടുക്കുക. ഭര്‍ത്താവ്‌ ജോലിക്കു പോകുമ്പോള്‍ പുഞ്ചിരിയോടെ യാത്രയയയ്ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കുക. പുഞ്ചിരിമാത്രമായാലും ചിലപ്പോള്‍ പാവം പുരുഷന്‍മാര്‍ നശിക്കാന്‍ ഇടയുണ്ട്‌. ശുചിയായും, വൃത്തിയായും കണ്ണെഴുതി പൊട്ടുതൊട്ട്‌, കല്ലുമാല ചാര്‍ത്തി, മുന്നില്‍ നിന്ന്‌ സ്വീകരിക്കുന്നതും ഭര്‍ത്താവിന് ഏറെ കോള്‍മയിര്‍ ഉണ്ടാകാനും, അവനെ നന്നാക്കാനും സഹായിക്കും.

ഇനി, ഭര്‍ത്താവു തിരിച്ചുവരുമ്പോഴോ> ഒരു നല്ല കപ്പു കാപ്പിയുമയി (ചായ പാടില്ല, പുരുഷന്‍മാര്‍ നശിച്ചുപോകും) സന്തോഷവദനയായി സ്വീകരിക്കണം. ചില ഭാര്യമാരുണ്ട്‌, ഒരു കപ്പു പാനീയം കിട്ടണമെങ്കില്‍ പോലും അവരോടു കെഞ്ചണം. അതുകൊണ്ടല്ലേ ഈ തങ്കപ്പെട്ട പുരുഷന്‍മാരൊക്കെ ഓരോ ഭാഗത്തു പോയിരുന്നു പുകവലിക്കുന്നതും, മദ്യപാനം കുടിക്കുന്നതും.

ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ എല്ലാ പ്രകാരത്തിലും നിറവേറ്റി കൊടുക്കേണ്ടതും സ്ത്രീ ധര്‍മ്മമാണ്‌. അതല്ലാതെ, ലോകകാര്യങ്ങളോ, മറ്റേതെങ്കിലും ധര്‍മ്മമോ, അവള്‍ക്കു പറഞ്ഞിട്ടുള്ളതല്ല. (അതുകൊണ്ടാണ്‌, അഫ്ഘാനികള്‍ നിയമം കൊണ്ടുവന്നതുപോലും. വേണ്ടിവന്നാല്‍, സ്വന്തം ഭാര്യമാരെ ബലാത്‌സംഗം ചെയ്യാനുള്ള അധികാരം പോലും പുരുഷഭര്‍ത്താക്കന്‍മാര്‍ക്കുണ്ടെന്ന്‌. ഇല്ലെങ്കിലത്തെ കാര്യങ്ങള്‍ ഒന്നു ആലോചിച്ചുനോക്കൂ ഭാര്യമാരെ? ഈ പുരുഷ കേസരികള്‍ വല്ല സ്ത്രീകളെയും പോയി ബലാത്‌സംഗം ചെയ്യില്ലേ? അതിനേക്കാള്‍ നല്ലത്‌, സ്വന്തം ഭാര്യയുടെ ദേഹത്തുതന്നെയാവുന്നതല്ലേ നല്ലത്‌?).

ഇതൊക്കെ ഏതോ ഒരു പ്രാകൃതയുഗത്തിലെ കാടന്‍ കാന്തപുരത്തിന്റെ പ്രസ്താവനയോ, കണ്ടുപിടുത്തമാണെന്നോ തോന്നുന്നുണ്ടോ? എങ്കില്‍ അല്ലേ അല്ല. ഇരുപതാം നൂറ്റാണ്ടില്‍, ആധുനിക വിദ്യഭ്യാസം സിദ്ധിച്ച പ്രശസ്തനായ ഒരു മലയാളി അപ്പോത്തിക്കിരിയുടെ കണ്ടുപിടുത്തങ്ങളാണ്‌. എന്നാലും ഭാര്യമാര്‍ കുടുംബത്തിന്റെ വിളക്കാണെന്നൊക്കെ എഴുതിവിടുന്നുമുണ്ട്. എന്തുചെയ്യാം, വീട്ടിലെങ്കിലും ഒരു പൊറുതി വേണ്ടെ? എങ്കിലും ആ വിളക്കുകള്‍ക്ക്‌ പൊതുവെ ലൈംഗികാസക്തി കുറവാണെന്നും, പലരിലും അതില്ലെന്നും, കുളിക്കാതെയും വൃത്തിഹീനമായും വന്നു ശയനമുറിയില്‍ കയറുന്ന വിളക്കുകളുമുണ്ടെന്നും കണ്ടുപിടിക്കുന്നുണ്ട്‌ ഈ സാമൂഹ്യവിരുദ്ധത.

ചുരുക്കത്തില്‍, തന്നെപ്പോലുള്ളലവരോടു ഇടപെടുന്നതുതന്നെ, സ്ത്രീകളും, പ്രത്യേകിച്ച്‌ ഭാര്യമാരും ശ്രദ്ധിച്ചുവേണമെന്നു പറയാതെ പറയുകയാണ്‌ ഈ മനുഷ്യന്‍.

മനോവൈകൃതമെന്നാണോ ഇത്തരം ജീവികളെ വിളിക്കേണ്ടത്‌?