Thursday, February 21, 2008

സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര

സുനില്‍ ഗംഗോപാദ്ധ്യായ
പരിഭാഷ - രാജീവ്‌ ചേലനാട്ട്‌

മഹേന്ദ്രപര്‍വ്വതത്തിന്റെ മുകളിലെത്തിയപ്പോള്‍ യുധിഷ്ഠിരന്‍ നിന്നു. അയാള്‍ക്കു മുകളില്‍ ആകാശമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത്ര വലിയ ആകാശത്തിനുകീഴില്‍ നില്‍ക്കുമ്പോഴാണ്‌ മനുഷ്യന്റെ ഏകാന്തതാബോധം അസഹനീയമായിത്തീരുന്നത്‌. താഴെ, താന്‍ പിന്നിട്ടുപോന്ന മലഞ്ചെരുവുകളില്‍, നാലു സഹോദരന്‍മാരുടെയും, ഭാര്യയുടെയും ശവശരീരങ്ങള്‍ വിറങ്ങലിച്ചു കിടന്നിരുന്നു. വീണ്ടും ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കാന്‍ യുധിഷ്ഠിരന്‌ ധൈര്യമുണ്ടായില്ല. തനിക്ക്‌ കൂട്ടായി വന്ന നായ അല്‍പം അക്ഷമ കാട്ടിത്തുടങ്ങിയിരിന്നു. സഞ്ചിയില്‍നിന്ന് യജ്ഞോപവീതമെടുത്ത്‌ കൊടുത്ത്‌, ശ്വാനനോട്‌ ശാന്തനായിരിക്കാന്‍ പറഞ്ഞു യുധിഷ്ഠിരന്‍.

അല്‍പ്പസമയത്തിനുശേഷം ആകാശത്തുനിന്നും തീജ്ജ്വാലപോലെ ഒരു തേരിറങ്ങിവന്നു. അതില്‍നിന്നും പുറത്തിറങ്ങിയ ബഹിരാകാശസഞ്ചാരിയെ യുധിഷ്ഠിരന്‍ വണങ്ങി. "വരൂ മകനേ" ബഹിരാകാശസഞ്ചാരി പറഞ്ഞു. "നീ കേവലം ഒരു മര്‍ത്ത്യനാണെങ്കിലും, നിന്റെ നന്മയും ക്ഷമയും കണക്കിലെടുത്ത്‌, ശരീരം ഉപേക്ഷിക്കാതെതന്നെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്രക്ക്‌ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു".

"ആദ്യം ഈ നായയെ സ്വീകരിച്ചാലും" യുധിഷ്ഠിരന്‍ അഭ്യര്‍ത്ഥിച്ചു.

ബഹിരാകാശസഞ്ചാരിയുടെ പുരികക്കൊടി വളഞ്ഞു. അത്ഭുതത്തോടെ അയാള്‍ ചോദിച്ചു. "ഈ നായയോ? എന്തിനാണത്‌?'

'എന്റെ ആഗ്രഹമാണത്‌. അതു തന്നെ" വിനയത്തോടെയും എന്നാല്‍ ദൃഢനിശ്ചയത്തോടെയും യുധിഷ്ഠിരന്‍ മറുപടി നല്‍കി.

അല്‍പ്പമൊന്നാലോചിച്ചതിനുശേഷം ബഹിരാകാശജീവിയുടെ ചുണ്ടില്‍ മന്ദസ്മിതം വിരിഞ്ഞു. 'എനിക്ക്‌ മനസ്സിലാകുന്നു. യുധിഷ്ഠിരാ, നീ ശരിക്കും ബുദ്ധിമാന്‍ തന്നെ. ഞങ്ങളുടെ ഈ ശൂന്യാകാശപേടകം സുരക്ഷിതമാണോയെന്ന് നീ സംശയിക്കുന്നു അല്ലേ. ജീവിച്ചിരിക്കുന്ന ആരുംതന്നെ ഈ പേടകത്തില്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ല. അതുകൊണ്ടാണ്‌ നീ ഈ നായയെ വിട്ട്‌ പരീക്ഷിക്കുന്നത്‌, അല്ലേ?"

"ശരിയാണ്‌. ഞാന്‍ അസത്യം പറയാറില്ല. എന്റെ സംശയം മാറ്റുന്നതിനുവേണ്ടിയാണ്‌ ഞാനിവനെ കൊണ്ടുവന്നത്‌. എന്റെ കൂടെ നിര്‍ത്താന്‍വേണ്ടി ഇടക്കിടക്ക്‌ അവന്‌ ഭക്ഷണം കൊടുക്കേണ്ടിവന്നു എനിക്ക്‌"

ഒരക്ഷരംപോലും പറയാതെ, ബഹിരാകാശയാത്രികന്‍ നായയെ പേടകത്തിലാക്കി ആകാശത്തേക്ക്‌ കുതിച്ചു. യുധിഷ്ഠിരന്‍ ആകാശത്തേക്ക്‌ ദൃഷ്ടികള്‍ പായിച്ച്‌ നിന്നു.

ഒരു മണിക്കൂറിനുശേഷം പേടകം തിരിച്ചുവന്നു. വാലാട്ടിക്കൊണ്ട്‌, സന്തോഷത്തോടെ അതില്‍നിന്ന് നായ പുറത്തുചാടി. സഞ്ചിയില്‍ ബാക്കിവന്ന ഭക്ഷണംകൂടി അതിന്‌ കൊടുത്ത്‌ യുധിഷ്ഠിരന്‍ അതിനെ യാത്രയാക്കി. "ഇനി പൊയ്ക്കോ. നീ എന്നെ നല്ലവണ്ണം സഹായിച്ചു. ഞാന്‍ അതിനാല്‍ നിനക്ക്‌ ഒരു വരം തരുന്നു. ഇനി മുതല്‍, ആളുകളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായി നീ അറിയപ്പെടും".

സുതാര്യമായ ഒരു ശിരോകവചം യുധിഷ്ഠിരനെ അണിയിച്ചതിനുശേഷം, എന്തെങ്കിലും വല്ലായ്മ തോന്നുന്നുണ്ടോ എന്നുകൂടി ചോദിച്ച്‌ ഉറപ്പുവരുത്തി ബഹിരാകാശയാത്രികന്‍.

'ഇല്ല"

"എങ്കില്‍ വരൂ"

വീണ്ടും രഥം യാത്രയായി. അവസാനമായി ഒരിക്കല്‍ക്കൂടി യുധിഷ്ഠിരന്‍ ഭൂമിയിലേക്ക്‌ നോക്കി. വല്ലാത്ത ഒരു തരം വിഷാദം അയാളെ അലട്ടി. ഒട്ടുമിക്ക സുഹൃത്തുക്കളും, ബന്ധുമിത്രാദികളും മരിച്ചുകഴിഞ്ഞിട്ടും, ഭൂമി ഒരു പ്രിയപ്പെട്ട സ്ഥലമായി അയാള്‍ക്കു തോന്നി.

"വേണമെങ്കില്‍ അല്‍പ്പം ഉറങ്ങിക്കോളൂ, നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും കുറച്ചുനേരമെടുക്കും" ബഹിരാകാശദൈവം പറഞ്ഞു.

"ഇനിയൊരിക്കലും ഈ മനോഹരമായ ഭൂമിയെ കാണാന്‍ എനിക്കാവില്ല. ഈ അവസാനത്തെ കാഴ്ചയുടെ ആനന്ദമെങ്കിലും എനിക്ക്‌ അനുവദിച്ചുകൂടെ?" യുധിഷ്ഠിരന്‍ ചോദിച്ചു.

'ശരിയാണ്‌ മകനേ. ഭൂമിയില്‍നിന്നുള്ള ആദ്യത്തെ ബഹിരാകാശസഞ്ചാരിയാണ്‌ നീ. ആര്‍ക്കും ഇതിനുമുന്‍പ്‌ ഇത്തരമൊരു അവസരം കിട്ടിയിട്ടില്ല നീ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ക്കുപകരമായി, മരണത്തില്‍ക്കൂടി നീ കടന്നുപോകരുതെന്ന് ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. പേടിതോന്നുന്നില്ലേ നിനക്ക്‌?"

"പേടിയോ? ഞാന്‍ എന്തിന്‌ പേടിക്കണം?"

"ചുരുങ്ങിയത്‌, ഈ സ്വര്‍ഗ്ഗമെന്ന സാധനത്തെക്കുറിച്ച്‌ നിനക്കൊന്നും അറിയില്ലെന്ന കാരണംകൊണ്ടുതന്നെ".

"എങ്ങിനെയാണ്‌ എനിക്കതിനെക്കുറിച്ചൊന്നും അറിയില്ലെന്ന് അങ്ങ്‌ പറയുന്നത്‌? എന്റെ പൂര്‍വ്വികര്‍ അവിടെയുണ്ടായിരുന്നു. ഈ സ്വര്‍ഗ്ഗത്തെ പുകഴ്ത്തി അവര്‍ ധാരാളം ശ്ലോകങ്ങളും എഴുതിയിട്ടുണ്ട്‌. വളരെയധികം യാഗങ്ങള്‍ കഴിക്കുകയും ധര്‍മ്മത്തിന്റെ പാതയില്‍ ചരിക്കുകയും ചെയ്തവനാണ്‌ ഞാന്‍. അതുകൊണ്ട്‌ എനിക്കറിയാം, ഒരിക്കല്‍ എനിക്ക്‌ സ്വര്‍ഗ്ഗത്തില്‍ പോകാനാകുമെന്ന്. പിന്നെ ഞാനെന്തിന്‌ പേടിക്കണം?"

"കൊള്ളാം. നന്നായി. നമുക്ക്‌ നോക്കാം"

"എന്നെ ആദ്യത്തെ ബഹിരാകാശസഞ്ചാരിയാക്കിയതിന്‌ നന്ദി. പക്ഷേ ഞാനൊന്ന് ചൂണ്ടിക്കാണിക്കട്ടെ. എന്റെ പൂര്‍വ്വികനായ പുരൂരവസ്സ്‌ പണ്ടൊരിക്കല്‍ സ്വര്‍ഗ്ഗം സന്ദര്‍ശിച്ചതിനുശേഷം തിരിച്ച്‌ ഭൂമിയിലേക്കുതന്നെ വന്നിട്ടുണ്ട്‌. വേറെയും ധാരാളം ഉദാഹരണങ്ങളുണ്ട്‌."

"അതൊക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്ന കഥകളാണ്‌ മകനേ. നിനക്കുമുന്‍പ്‌ ആരെയും ഇവിടെ കൊണ്ടുവന്നിട്ടില്ല. നിന്നെതന്നെ ഒരു പരീക്ഷണത്തിനു വേണ്ടിയിട്ടാണ്‌ ഞങ്ങള്‍ കൊണ്ടുപോകുന്നത്‌"

"പരീക്ഷണമോ?"

'അതെ, ഒരു ശാസ്ത്രീയ പരീക്ഷണം. അല്‍പ്പം സങ്കീര്‍ണ്ണമായ വിഷയമാണ്‌ നിനക്ക്‌ മനസ്സിലായിക്കൊള്ളണമെന്നില്ല. ശരീരമെന്നത്‌ പദാര്‍ത്ഥവും, ആത്മാവ്‌ എന്നത്‌ ഊര്‍ജ്ജവുമാണ്‌. പദാര്‍ത്ഥത്തെ ഊര്‍ജ്ജവും ഊര്‍ജ്ജത്തെ പദാര്‍ത്ഥവുമാക്കാന്‍ ഞങ്ങള്‍ക്കറിയാം. മനുഷ്യര്‍ക്ക്‌ ആ വിദ്യ ഇപ്പോഴും അജ്ഞാതമാണ്‌. തിരഞ്ഞെടുത്ത മനുഷ്യരുടെ ആത്മാവിനെ, അവര്‍ മരിച്ചതിനുശേഷം ഞങ്ങള്‍ ഇവിടെ കൊണ്ടുവന്ന്, ആ ഊര്‍ജ്ജത്തെ പദാര്‍ത്ഥമാക്കി മാറ്റി, ശരീരം വീണ്ടെടുക്കുന്നു. പക്ഷേ, അവരുടെ മനസ്സില്‍നിന്ന്, അപ്പോഴേക്കും ഞങ്ങള്‍ എല്ലാ ദുഷ്ടസ്വഭാവങ്ങളെയും മായ്ച്ചുകളഞ്ഞിട്ടുമുണ്ടാകും. ഈ പ്രക്രിയതന്നെ അല്‍പ്പം മാറ്റി ഒന്നു പരീക്ഷിക്കുകയാണ്‌ ഞങ്ങള്‍. മരണത്തില്‍ക്കൂടി പോകാതെ തന്നെ, അതായത്‌, ശരീരം അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ, എങ്ങിനെ മനസ്സിനെ വിമലീകരിക്കാമെന്ന്."

യുധിഷ്ഠിരന്‌ അല്‍പം ശുണ്ഠി വന്നു. അഭിമാനത്തോടെ അയാള്‍ പറഞ്ഞു. "ഭഗവാനേ, ഞാന്‍ ഭൂമിയില്‍ ജീവിച്ച കാലത്തോളം, ഒരാളും എന്നില്‍ ഈ ദോഷങ്ങളൊന്നും ആരോപിച്ചിട്ടില്ല. അതിന്റെ നേരിയ ലക്ഷണംപോലും ആര്‍ക്കും കണ്ടുപിടിക്കാനായിട്ടില്ല"

'അതുകൊണ്ടുതന്നെയാണ്‌ നിന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തത്‌. പക്ഷേ നീ സ്വയം വിചാരിക്കുന്നതുപോലെ എല്ലാം തികഞ്ഞ ആളൊന്നുമല്ല നീയും. ഭൂമി എന്ന ഗ്രഹത്തിന്‌ ആരിലും ദുഷ്ടസ്വാധീനം ചെലുത്താന്‍ കഴിയും. ഒരു ചെറിയ സന്ദര്‍ശനത്തിനുപോലും ഞാന്‍ ഇവിടെ വരാറില്ല. വിഷ്ണു ഇടക്കിടക്ക്‌ വന്നുപോകാറുണ്ട്‌. അവന്‌ ആ ചെറിയ പെണ്ണുങ്ങളെ വലിയ ഇഷ്ടമാണ്‌. ഓരോ തവണ ഇവിടെ വന്ന് പോകുമ്പോഴും, അവന്‍ ഓരോന്നിനെ തട്ടിയെടുക്കുന്നത്‌ കണ്ടിട്ടില്ലേ?"

ദൈവങ്ങളെക്കുറിച്ച്‌ വെറുതെ ദൂഷണം പറയാന്‍ യുധിഷ്ഠിരന്‌ തീരെ താത്‌പര്യമുണ്ടായിരുന്നില്ല. താടിയും താഴ്ത്തി അയാള്‍ ഇരുന്നു.

പേടകം ഇറങ്ങിത്തുടങ്ങി. "ഇനി അല്‍പസമയത്തിനകം, നമ്മള്‍ നരകം എന്നുപേരായ ഒരു ഗ്രഹത്തിലെത്തും. ഒന്നു ചെറുതായി വിശ്രമിക്കാന്‍". ദൈവം പറഞ്ഞു. "അവിടെ എക്കാലവും താമസിക്കണമെന്ന് നീ പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ചിലര്‍ക്ക്‌ സ്വര്‍ഗ്ഗത്തേക്കാള്‍ ഇതിനോടാണ്‌ ആകര്‍ഷണം തോന്നിയിട്ടുള്ളത്‌".

യുധിഷ്ഠിരന്‍ പേടകത്തില്‍നിന്ന് പുറത്തു വന്നതേയില്ല. കണ്ണുകള്‍ മുറുക്കിയടച്ച്‌ അയാളിരുന്നു. എണ്ണമറ്റ കണ്ഠങ്ങളില്‍നിന്നുയരുന്ന നിലവിളികള്‍ അയാളെ ബധിരനാക്കി. അയാള്‍ ചെവികള്‍ രണ്ടും പൊത്തി. എന്നിട്ടും, ചില ശബ്ദങ്ങള്‍ വളരെ പരിചിതമായി യുധിഷ്ഠിരന്‌ തോന്നി.

അവിടെനിന്ന് സ്വര്‍ഗ്ഗത്തിലേക്ക്‌ അധികം ദൂരമുണ്ടായിരുന്നില്ല. "എന്റെ ജോലി ഇതോടെ തീര്‍ന്നു" ദൈവം പറഞ്ഞു. "ഇവിടെനിന്ന് നിന്നെ മറ്റുള്ളവര്‍ ഏറ്റെടുത്തുകൊള്ളും. ഇന്നിനി പ്രത്യേകിച്ചൊന്നും ഉണ്ടാവില്ല. നിനക്ക്‌ ഇഷ്ടമുള്ള സ്ഥലത്തൊക്കെ ചുറ്റിയടിക്കാം. എല്ലാ വീടും സ്വന്തം വീടായി കാണാം. എല്ലാ വീട്ടിലും ഭക്ഷണവുമുണ്ടാകും. ഇഷ്ടംപോലെ കഴിക്കുകയോ കുടിക്കുകയോ ചെയ്യാം. വേണമെങ്കില്‍, സ്ത്രീകളെയും കൂട്ടിനുവിളിക്കാം"

ബഹിരാകാശപേടകത്തില്‍നിന്നിറങ്ങി യുധിഷ്ഠിരന്‍ നടന്നു. എവിടെയും പോകാനുണ്ടായിരുന്നില്ല. അതുകൊണ്ട്‌ വഴി തെറ്റുമെന്ന പേടിയും വേണ്ട. വളവും തിരിവും ഇല്ലാത്ത വഴി. ഇടവഴികളും ഒന്നുമില്ല. നീല ഇലകളുള്ള മരങ്ങള്‍ വഴിയുടെ ഇരുഭാഗത്തുമായി നിന്നു. എന്തുകൊണ്ടാണ്‌ ദൈവത്തിന്‌ നീലനിറത്തിനോട്‌ ഇത്ര ഇഷ്ടമെന്ന് ഇപ്പോള്‍ യുധിഷ്ഠിരന്‌ മനസ്സിലായി. എവിടെയും നീല നിറം മാത്രം. ഹരിതനിറം കണ്ടുശീലിച്ച യുധിഷ്ഠിരന്റെ കണ്ണുകളെ ഈ നീലനിറം വേദനിപ്പിച്ചു.

ചങ്ങാതികളെയും ബന്ധുക്കളെയും കാണാന്‍ അദ്ദേഹത്തിന്‌ ധൃതിയായി. പ്രത്യേകിച്ചും ഭീഷ്മപിതാമഹനെ. ഇത്തരത്തിലുള്ള അവസരങ്ങളില്‍ എപ്പോഴും ഭീഷ്മപിതാമഹന്റെ ഉപദേശമാണ്‌ അയാള്‍ തേടിയിരുന്നത്‌. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ തരാന്‍ പിതാമഹനുമാത്രമേ സാധിക്കൂ.

പക്ഷേ പകരം കണ്ടത്‌ ദുര്യോധനനെയും കര്‍ണ്ണനെയുമായിരുന്നു. അടുത്തുള്ള ഒരു മരത്തിന്റെ ചോട്ടിലുള്ള മരത്തിന്റെ ബെഞ്ചില്‍ അവര്‍ ഇരിക്കുന്നത്‌ യുധിഷ്ഠിരന്‍ കണ്ടു. അയാള്‍ ഒന്ന് പരിഭ്രമിച്ചു. നേരിയ പശ്ചാത്താപവും മനസ്സില്‍ തോന്നി. അപ്പോള്‍, ഇവര്‍ രണ്ടും സ്വര്‍ഗ്ഗത്തില്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്‌ അല്ലേ? അയാള്‍ മനസ്സില്‍ കരുതി. തന്റെ സഹോദരന്‍മാരും, ആ സുന്ദരിയായ പ്രിയ ദ്രൗപദിയും ഇതുവരെയായിട്ടും എത്തിയില്ലേ?

കര്‍ണ്ണന്റെയും ദുര്യോധനന്റെയും കണ്ണില്‍പെട്ടിരുന്നില്ല യുധിഷ്ഠിരന്‍. അവരെ കാണാത്ത ഭാവം നടിച്ച്‌ വഴിയുടെ മറുഭാഗത്തുകൂടി നടന്നാലോ എന്ന് ഒരുനിമിഷം ആലോചിച്ചു യുധിഷ്ഠിരന്‍. ആ ചിന്ത തന്നെ പെട്ടെന്ന് അയാളെ വിവശനാക്കുകയും ചെയ്തു. എന്തിന്‌? തനിക്ക്‌ അവരെ പേടിയാണോ? അതോ അസൂയയോ?

പെട്ടെന്ന് അയാള്‍ അവരെ ഇരുവരെയും സമീപിച്ചു. കര്‍ണ്ണന്റെ പാദങ്ങള്‍ വണങ്ങി. എന്നിട്ട്‌ ദുര്യോധനനോട്‌ കഴിയുന്നത്ര മയത്തില്‍ ചോദിച്ചു, "സഹോദരാ, എങ്ങിനെയുണ്ട്‌ തുടയിലെ വേദന?"

യുധിഷ്ഠിരനെ കണ്ട്‌ അവരും അത്ഭുതപ്പെട്ടു. "ഹോ, ഇതാരാണ്‌ വന്നിരിക്കുന്നത്‌ ധര്‍മ്മരാജനോ?" അവസാനം, ദുര്യോധനന്‍ ചോദിച്ചു. "അപ്പോള്‍ ഇവിടെയെത്തി, അല്ലേ? സുഖമായിരിക്കുന്നു. ഇല്ല. വേദനയൊക്കെ നിശ്ശേഷം മാറി. ഇവിടെ ആര്‍ക്കും വേദനയൊന്നും തോന്നില്ല. ഒരു നല്ല സ്ഥലമാണ്‌".

കര്‍ണ്ണന്‍ നിശ്ശബ്ദനായി യുധിഷ്ഠിരനെ നോക്കി. തന്റെ നെഞ്ച്‌ വല്ലാതെ മിടിക്കുന്നത്‌ യുധിഷ്ഠിരന്‍ അറിഞ്ഞു. ഒരേ വയറ്റില്‍ പിറന്നവരായിരുന്നിട്ടും കര്‍ണ്ണനും യുധിഷ്ഠിരനും ഇതുവരെ ഒരിക്കല്‍പ്പോലും നേരിട്ട്‌ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. കുരുക്ഷേത്രത്തില്‍ വെച്ച്‌, ഒരിക്കല്‍, യുധിഷ്ഠിരന്റെ ജീവന്‍ വിട്ടുകൊടുത്തിട്ടുമുണ്ടായിരുന്നു കര്‍ണ്ണന്‍. തന്റെ സഹോദരനാണെന്നറിയാതെ, അന്ന് കര്‍ണ്ണനെ യുധിഷ്ഠിരന്‍ അസഭ്യവര്‍ഷം കൊണ്ട്‌ മൂടുകയാണുണ്ടായത്‌.

മുട്ടുകുത്തി, കര്‍ണ്ണന്റെ കാലുതൊട്ടുവന്ദിച്ച്‌ യുധിഷ്ഠിരന്‍ ചോദിച്ചു. "അങ്ങക്ക്‌ സുഖം തന്നെയല്ലെ ജ്യേഷ്ഠാ?"

പൊതുവെ മുരടനും ദേഷ്യക്കാരനുമായിരുന്നു കര്‍ണ്ണന്‍. പക്ഷേ ഇപ്പോള്‍ അയാളുടെ ശബ്ദത്തില്‍ അസാധാരണമായ മൃദുത്വം തോന്നി യുധിഷ്ഠിരന്‌. അനിയന്റെ തലയില്‍ ചുംബിച്ച്‌, കര്‍ണ്ണന്‍ പറഞ്ഞു. " അനിയാ, നിന്നെ കണ്ടുമുട്ടിയതില്‍ ഞാന്‍ എത്ര സന്തോഷിക്കുന്നുവെന്നോ? ഭൂമിയുടെ അഭിമാനമായിരുന്നു നീ. ഇന്ന്, നിന്റെ ആഗമനം കൊണ്ട്‌ സ്വര്‍ഗ്ഗം ധന്യമായിരിക്കുന്നു".

"എന്തെങ്കിലും കഴിച്ചുവോ ധര്‍മ്മരാജന്‍?" ദുര്യോധനന്‍ ചോദിച്ചു. "നേരത്തെ പുറപ്പെട്ടതല്ലെ. വലിയൊരു മലയും കയറേണ്ടിവന്നില്ലേ? ഞങ്ങള്‍ എല്ലാം ടെലിവിഷനില്‍ കാണുന്നുണ്ടായിരുന്നു".

വലതു കൈ ചൂണ്ടി കര്‍ണ്ണന്‍ പറഞ്ഞു 'ദാ, അവിടെയൊരു ഹോട്ടലുണ്ട്‌. നിനക്ക്‌ എന്തെങ്കിലും കഴിക്കണമെന്നുണ്ടെങ്കില്‍".

ഇഷ്ടമുള്ളതു കഴിക്കാം. ഇത്ര നല്ല ഭക്ഷണം നിങ്ങളൊരിക്കലും കഴിച്ചിട്ടുണ്ടാവില്ല. പൈസയൊന്നും വേണ്ട. തികച്ചും സൗജന്യമാണ്‌". ദുര്യോധനന്‍ പറഞ്ഞു.

"നീ മല കയറി വന്നതല്ലേ? ക്ഷീണിച്ചിട്ടുണ്ടാകും. ഏതെങ്കിലും വീട്ടില്‍ കയറി അല്‍പ്പം വിശ്രമിച്ചോളൂ" കര്‍ണ്ണന്‍ സൗമ്യമായി ഉപദേശിച്ചു.

"കൂടെക്കിടക്കാനോ, ദേഹം തിരുമ്മാനോ വല്ല പെണ്ണുങ്ങളെയും വേണെമെങ്കില്‍ ഒന്നു ഫോണ്‍ വിളിച്ചുപറഞ്ഞാല്‍ മതി. ഉടനെയെത്തും." ദുര്യോധനന്‍ കൂട്ടിച്ചേര്‍ത്തു.

" പക്ഷേ ഉര്‍വ്വശിയെ കിട്ടാന്‍ ബുദ്ധിമുട്ടാണ്‌" കര്‍ണ്ണന്‍ ചിരിച്ചു. "ഏറ്റവും സുന്ദരി അവളാണ്‌. പോരാത്തതിന്‌ നിത്യയൗവ്വനവും. പക്ഷേ നമ്മള്‍, സൂര്യവംശജര്‍ക്ക്‌ അവളെ പ്രാപിക്കാനാവില്ല. നമ്മുടെ പിതാമഹന്‍ പുരൂരവസ്സിന്റെ കൂടെ കുറച്ചുകാലം കഴിഞ്ഞതുകൊണ്ട്‌ നമ്മുടെ മുത്തശ്ശിയാണെന്നാണ്‌ ഉര്‍വ്വശിയുടെ വാദം".

ദാഹമോ, വിശപ്പോ തോന്നുന്നുണ്ടായിരുന്നില്ല യുധിഷ്ഠിരന്‌. സ്ത്രീകളോടും അത്ര പത്ഥ്യം തോന്നിയില്ല അയാള്‍ക്ക്‌. സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാന്‍ അയാള്‍ കൊതിച്ചു.

"തത്‌ക്കാലം ഞാന്‍ പോയി, ഭീഷ്മപിതാമഹനെ കണ്ടു വരാം" യുധിഷ്ഠിരന്‍ പറഞ്ഞു.

"ആയിക്കോളൂ. മുത്തച്ഛന്‍ ശരിക്കും സുഖിക്കുകയാണ്‌. ബ്രഹ്മചര്യമൊന്നും വേണ്ടല്ലോ. ഇവിടെ ആളുകള്‍ വിവാഹം കഴിക്കുന്നില്ല. ഇവിടെ കുട്ടികളും ജനിക്കുന്നില്ല. അതുകൊണ്ട്‌, മുത്തച്ഛന്‌ പണ്ടത്തെ മാതിരി ബ്രഹ്മചര്യവ്രതമൊന്നും എടുക്കേണ്ടിവരില്ല", ദുര്യോധനന്‍ പറഞ്ഞു.

"എവിടെയാണ്‌ അദ്ദേഹം ഉണ്ടാവുക?"

"അവിടെയെവിടെയെങ്കിലും അന്വേഷിച്ചാല്‍ മതി. ഞങ്ങള്‍ യാജ്ഞസേനിയെ കാത്തിരിക്കുകയാണ്‌. അവള്‍ ഇന്നെത്തുമെന്ന് അറിയാന്‍ കഴിഞ്ഞു".

യുധിഷ്ഠിരന്‍ അത്ഭുതപരതന്ത്രനായി. അപ്പോള്‍ ദ്രൗപദി വരുന്നു. അത്‌ അങ്ങിനെതന്നെയല്ലേ വേണ്ടത്‌? സദാ പുഞ്ചിരിതൂകുന്ന ആ ദ്രുപദപുത്രിക്ക്‌ സ്വര്‍ഗ്ഗം എന്തുകൊണ്ടും അവകാശപ്പെട്ട സ്ഥലം തന്നെ.

"മറ്റാരെങ്കിലും കാര്യം കാണുന്നതിനുമുന്‍പ്‌ എന്റെ കാര്യം അവതരിപ്പിക്കണം" ദുര്യോധനന്‍ ഒരു വളിച്ച ചിരിയോടെ പറഞ്ഞു. "ഞാന്‍ എന്നും അവളെ മോഹിച്ചിരുന്നു. അവളെ ചൂതുകളിയില്‍ എനിക്ക്‌ കിട്ടുകയും ചെയ്തതാണ്‌. പക്ഷേ നിങ്ങള്‍ക്ക്‌ തിരിച്ചു തരാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചു. ശരിക്കും പറഞ്ഞാല്‍ ആ വലിയ യുദ്ധം പോലും അവള്‍ക്കുവേണ്ടിയായിരുന്നു. ഏതായാലും ഇപ്പോള്‍ എനിക്ക്‌ ആരോടും ഒരു വിദ്വേഷവുമില്ല. ദ്രൗപദിയെ ഞാനെന്റെ മടിയിലിരുത്തും"

തന്റെ ദേഹത്ത്‌ അസംഖ്യം മുറിവുകള്‍ ഏല്‍ക്കുന്നതായും, അവയിലൊക്കെ ആരോ ഉപ്പു വിതറുന്നതായും അയാള്‍ക്ക്‌ തോന്നി. ഇതല്ല, താന്‍ ആഗ്രഹിച്ച സ്വര്‍ഗ്ഗം. ഇവിടെ വരുന്നതില്‍നിന്ന് എങ്ങിനെയെങ്കിലും ദ്രൗപദിയെ തടയണം.

കര്‍ണ്ണന്‍ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ ദുര്യോധനന്‍ അപ്പോഴൊന്നും തന്റെ ചിലക്കല്‍ നിര്‍ത്തില്ലായിരുന്നുവെന്ന് തോന്നി. അയാള്‍ അബദ്ധം പറ്റിയ പോലെ നാക്കു കടിച്ച്‌, സ്വന്തം ചെവിയില്‍ നുള്ളി. "അയ്യോ ക്ഷമിക്കണേ. എനിക്ക്‌ ആദ്യം വേണ്ട. രണ്ടാമനായാല്‍ മതി. ദ്രൗപദിയുടെമേല്‍ ആദ്യം അവകാശം കര്‍ണ്ണനു തന്നെയാണ്‌. ദ്രുപദന്റെ രാജധാനിയില്‍വെച്ച്‌, കാളക്കണ്ണില്‍ അമ്പെയ്തു കൊള്ളിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞില്ല. പക്ഷേ വില്ലാളിവീരനായ കര്‍ണ്ണന്‍ അന്ന് അവിടെയുണ്ടായിരുന്നെങ്കില്‍, അയാള്‍ക്ക്‌ അത്‌ വെറും ഒരു കുട്ടിക്കളിയായിരുന്നേനെ. പന്തയത്തില്‍ ജയിക്കുകയും അര്‍ജ്ജുനനേക്കാളും മുന്നേ ദ്രൗപദിയെ സ്വന്തമാക്കുകയും ചെയ്തേനെ. പക്ഷേ അയാള്‍ക്ക്‌ അതിനുള്ള അവകാശം നിഷേധിച്ചു. സൂര്യന്റെയും, ക്ഷത്രിയ രാജ്ഞിയായ കുന്തിയുടെയും മകനായിട്ടുകൂടി അയാളെ സൂതപുത്രനെന്ന് വിളിച്ച്‌ അപമാനിച്ച്‌, കൊട്ടാരത്തില്‍നിന്ന് ഇറക്കിവിട്ടു. ആ വഞ്ചന ഇന്നത്തോടെ തീരണം. സ്വര്‍ഗ്ഗത്തില്‍ നുണകള്‍ക്ക്‌ സ്ഥാനമില്ല".

കര്‍ണ്ണന്‍ ഒന്നും പറയാതെ പുഞ്ചിരിതൂകിക്കൊണ്ട്‌ ഉപവിഷ്ടനായിരുന്നു. യുധിഷ്ഠിരന്റെ നാവിറങ്ങിപ്പോയി. തല ആകെ പെരുത്തു. തനിക്കും അനുജന്‍മാര്‍ക്കുംവേണ്ടി എല്ലാവിധ ദുരിതങ്ങളും ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ആ സാധ്വിയെ ഇനി, ഈ ദുര്യോധനന്‍ അനുഭവിക്കാന്‍ പോകുന്നുവെന്നോ? പോരാത്തതിന്‌ കര്‍ണ്ണനും? അനിയന്‍മാരുടെ ഭാര്യയെ കണ്ണുവെക്കാന്‍മാത്രം വിഷയലമ്പടനോ അയാള്‍?

അവിടെ അധികംനേരം നില്‍ക്കാന്‍ അയാള്‍ക്കായില്ല. അല്‍പ്പം ഉപചാരവാക്കുകള്‍ പറഞ്ഞ്‌ അയാള്‍ അവിടെനിന്നും പോന്നു. ആത്മനിയന്ത്രണം വിടുമെന്നുപോലും അയാള്‍ പേടിച്ചു. അല്ലെങ്കില്‍, കൃഷ്ണ മരിച്ചിട്ടില്ലെന്നും ഇന്ന് വരില്ലെന്നും പറഞ്ഞാല്‍ മതിയായിരുന്നു. അതൊരു നുണയാണ്‌. പക്ഷേ മുഴുവന്‍ അസത്യവുമല്ല അത്‌. ദ്രൗപദിയുടെ മറ്റൊരു പേരാണല്ലോ കൃഷ്ണ എന്നത്‌. പക്ഷേ ആ പേരില്‍ വേറെയും സ്ത്രീകളില്ലേ? വാഹിലകന്‍ എന്ന തേരാളിയുടെ ഭാര്യയുടെ പേരും കൃഷ്ണ എന്നുതന്നെയല്ലെ. അവരാണെങ്കില്‍ ജീവിച്ചിരിക്കുകയും ചെയ്യുന്നു. ആ പഴയ 'അശ്വത്ഥാമാവ്‌' കളി ഒന്നുകൂടി കളിക്കണമെന്നു മാത്രം. സ്വര്‍ഗ്ഗത്തിലും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കളിക്കണമെന്നാണോ?

ഏതായാലും യുധിഷ്ഠിരന്‍ അധികദൂരം പോയില്ല. കാന്തംപോലെ എന്തോ ഒന്ന് അയാളെ പിറകോട്ടു വലിച്ചുകൊണ്ടിരുന്നു. ബന്ധുക്കളെയും പിതാമഹനെയും പിന്നെ കണ്ടാലും മതിയാകും. അയാള്‍ ഒരു മരത്തിന്റെ പിറകിലൊളിച്ചുനിന്നു. ദ്രൗപദിയെ മുന്‍കൂട്ടി അറിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അവള്‍ വരുന്നതിനുമുന്‍പേ ആ അര്‍ജ്ജുനനോ ഭീമനോ വന്നാല്‍ നന്നായേനെ. എല്ലാം മാറിമറിയും. അവരുണ്ടെങ്കില്‍, ദ്രൗപദിയെ തട്ടിയെടുക്കാനൊന്നും കര്‍ണ്ണനോ ദുര്യോധനനോ വിചാരിച്ചാല്‍ നടക്കില്ല. പക്ഷേ അവര്‍ ആദ്യം വന്നില്ലെങ്കിലോ? പ്രത്യേകിച്ചും ആ അര്‍ജ്ജുനന്‍. വലിയ പൊങ്ങച്ചക്കാരനാണ്‌. "സ്ത്രീകള്‍ ആദ്യം. ദ്രൗപദി മുന്നില്‍ നടക്കട്ടെ" എന്നോ മറ്റോ, സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ എത്തിയാല്‍ ഒരു പക്ഷേ അയാള്‍ പറഞ്ഞേക്കാനും ഇടയുണ്ട്‌.

തനിക്ക്‌ അസൂയയാണെന്ന് യുധിഷ്ഠിരന്‍ തിരിച്ചറിഞ്ഞു. അസൂയ മാത്രമല്ല. സ്വര്‍ഗ്ഗത്തില്‍ എത്തിയ ആദ്യത്തെ ദിവസം തന്നെ, താന്‍ യുദ്ധത്തെക്കുറിച്ചാണ്‌ ആലോചിക്കുന്നതെന്നും അയാള്‍ ഓര്‍ത്തു. ദ്രൗപദിയുടെ പേരില്‍ കര്‍ണ്ണനോടും ദുര്യോധനനോടും യുദ്ധം ചെയ്യാന്‍ ഭീമനെയും അര്‍ജ്ജുനനെയും താന്‍ കരുക്കളാക്കുകയാണ്‌. എന്തൊരു നാണക്കേട്‌! അപമാനബോധം അയാളില്‍ നിറഞ്ഞു. വൃക്ഷഛായയിലിരുന്ന് കണ്ണുകളടച്ച്‌, മനസ്സിനെ അശുദ്ധമായ ചിന്തകളില്‍നിന്ന് വിമുക്തമാക്കാന്‍ അയാള്‍ ശ്രമിച്ചു.

മനസ്സ്‌ ഏകാഗ്രമാകുന്നില്ല. ദ്രൗപദിയുടെ മുഖം അയാളെ വേട്ടയാടി. മല കയറുമ്പോള്‍ വീണുപോയ ദ്രൗപദിയെ രക്ഷിക്കാന്‍ അയാള്‍ ഒന്നും ചെയ്തില്ല. പാറക്കഷണങ്ങളില്‍ തട്ടിത്തടഞ്ഞുവീണ്‌ ആ മാര്‍ദ്ദവമുള്ള ശരീരം വേദനിച്ചിട്ടുണ്ടാവില്ലേ? മരിക്കുന്നതിനുമുന്‍പ്‌ അവള്‍ അയാളോട്‌ ചോദിക്കുകയും ചെയ്തു, "നാഥാ, ഈ വിധമുള്ള ഒരു മരണം അര്‍ഹിക്കത്തക്കവണ്ണം എന്തു തെറ്റാണ്‌ ഞാന്‍ ചെയ്തത്‌?" അതിന്‌ അയാള്‍ പറഞ്ഞ മറുപടിയോ? "നീ നിന്റെ അഞ്ചു ഭര്‍ത്താക്കന്‍മാരേയും ഒരുപോലെ കരുതണമായിരുന്നു, പക്ഷേ നീ അര്‍ജ്ജുനനെ മറ്റെല്ലാവരേക്കാളും കൂടുതല്‍ സ്നേഹിച്ചു" എന്ന്!

അതു പറഞ്ഞപ്പോള്‍ തന്റെ ശബ്ദത്തില്‍ ഒരു ചെറിയ പരിഹാസത്തിന്റെ ചുവ ഉണ്ടായിരുന്നില്ലേ? ദ്രൗപദിക്ക്‌ അര്‍ജ്ജുനനോടാണ്‌ കൂടുതല്‍ ഇഷ്ടമെന്ന് അയാള്‍ക്കറിയാമായിരുന്നു. എങ്കിലും ഒരിക്കലും ഒന്നും അയാള്‍ പറഞ്ഞില്ല. ഹൃദയത്തില്‍ ഒരു മുള്ളുകൊള്ളുന്നതുപോലെയായിരുന്നു അത്‌. അര്‍ജ്ജുനനോട്‌ തനിക്ക്‌ അസൂയയായിരുന്നുവോ? ഇല്ല..അത്‌ അസാദ്ധ്യമാണ്‌. തനിക്ക്‌ ഏറെ പ്രിയപ്പെട്ടവനാണ്‌ അര്‍ജ്ജുനന്‍. അങ്ങിനെതന്നെയായിരുന്നുവോ ശരിക്കും? അല്ല. ദ്രൗപദിയേക്കാളും പ്രിയപ്പെട്ടതൊന്നുമായിരുന്നില്ലല്ലോ. അവളുടെ ഹൃദയം കീഴടക്കാന്‍ താന്‍ ആവുംവിധം ശ്രമിച്ചതാണ്‌, പക്ഷേ ദ്രൗപദിക്ക്‌ എന്നും കൂടുതല്‍ ഇഷ്ടം ശക്തിയോടും വീരശൂരതയോടുമൊക്കെയായിരുന്നു. സ്ത്രീകള്‍ക്ക്‌ ഈയൊരു ദൗര്‍ബ്ബല്യമുണ്ട്‌. വേദോപനിഷത്തുക്കളിലുള്ള തന്റെ പാണ്ഡിത്യവും, നീതിബോധവും - അവളതൊക്കെ അവഗണിക്കുകയാണ്‌ ചെയ്തത്‌. സഹോദരന്‍മാര്‍ തമ്മില്‍ ഭാവിയില്‍ വഴക്കൊന്നും ഉണ്ടാകാതിരിക്കാന്‍ പാകത്തില്‍ ദ്രൗപദിയെ ഓരോരുത്തരും അനുഭവിക്കേണ്ടുന്ന ദിവസമൊക്കെ വ്യാസമുനി കൃത്യമായി എഴുതിവെച്ചിരുന്നു. താന്‍ ഞായറാഴ്ചയാണ്‌ തിരഞ്ഞെടുത്തത്‌. ഞായറാഴ്ച അവധിദിവസമായതുകൊണ്ട്‌ അന്നേദിവസം രാജ്യഭരണമൊന്നും ഉണ്ടാകില്ലെന്നും, ദ്രൗപദിയെ മുഴുവനായും കിട്ടുമല്ലോ എന്നും കരുതിയാണ്‌ അങ്ങിനെ ചെയ്തത്‌. മറ്റു ദിവസങ്ങളില്‍ അനിയന്‍മാര്‍ക്ക്‌ രാജ്യഭരണത്തില്‍ ഏര്‍പ്പെടേണ്ടിവരുമെന്നതുകൊണ്ട്‌ അവര്‍ക്ക്‌ ദ്രൗപദിയുടെകൂടെ മുഴുവന്‍ ദിവസവും ചിലവഴിക്കാന്‍ കഴിയില്ല എന്നൊരു കണക്കുകൂട്ടലും ഉണ്ടായിരുന്നില്ലേ തന്റെയുള്ളില്‍? ദ്രൗപദിയുമായി കേളിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ അബദ്ധത്തില്‍ അര്‍ജ്ജുനന്‍ എന്തോ അത്യാവശ്യകാര്യത്തിന്‌ മുറിയില്‍ വന്നതിനു ശിക്ഷയായി ഒരു വര്‍ഷത്തേക്ക്‌ അവനെ നാടുകടത്തുകകൂടി ചെയ്തു താന്‍. അര്‍ജ്ജുനനെ സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും താന്‍ ഉള്ളില്‍ സന്തോഷിക്കുകയായിരുന്നു. ആ വര്‍ഷം ദ്രൗപദിയെ കുറേക്കൂടി അധികം സമയം സ്വന്തമായി കിട്ടുകയും ചെയ്തു.

എന്തോ പരിചിത ശബ്ദം കേട്ട്‌ യുധിഷ്ഠിരന്‍ ഉണര്‍ന്നു. ദ്രൗപദി വരുന്നത്‌ കണ്ണില്‍പെട്ടു. ഒറ്റക്ക്‌. ദുര്യോധനനും കര്‍ണ്ണനും അഭിവാദ്യം ചെയ്യാന്‍ എഴുന്നേല്‍ക്കുന്നതും കണ്ടു. തന്റെ അടുക്കലേക്ക്‌ വരാന്‍ യുധിഷ്ഠിരന്‍ ദ്രൗപദിയോട്‌ ആംഗ്യവിക്ഷേപങ്ങള്‍ നടത്തിനോക്കി. ഫലമുണ്ടായില്ല. അവള്‍ അതൊന്നും കണ്ടില്ല. കൂടുതല്‍ സുന്ദരിയായിരിക്കുന്നു അവള്‍. പ്രായം ബാധിച്ചതിന്റെ ഒരു ലക്ഷണവും അവളില്‍ കണ്ടില്ല. മൃദുത്വമുള്ള ചര്‍മ്മവും, അരക്കൊപ്പമെത്തുന്ന കേശഭാരവും, വടിവൊത്ത ഉരുണ്ട മുലകളും അവളെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. സിംഹിണിയുടേതുപോലുള്ള ഇടുങ്ങിയ അരക്കെട്ടും, ഘനനിതംബവും. ദന്തനിരകള്‍ ശോഭിച്ചുനിന്നു. ചിരിക്കുമ്പോള്‍ പ്രകാശം ചൊരിയുന്നപോലെ. തുടുത്ത മുന്തിരി പോലുള്ള ആ അധരങ്ങള്‍.

ദ്രുതപദചലനങ്ങളോടെ കര്‍ണ്ണനും ദുര്യോധനനും അവളെ സമീപിക്കുന്നത്‌ യുധിഷ്ഠിരന്‍ കണ്ടു. കര്‍ണ്ണന്‍ പറയുകയായിരുന്നു. 'സുന്ദരീ, ദൈവങ്ങളുടെ ഈ നാട്‌ ഇന്ന് ഭവതിയുടെ പാദസ്പര്‍ശംകൊണ്ട്‌ അനുഗ്രഹീതമായിരിക്കുന്നു. ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നിന്റെ സൗന്ദര്യത്തിന്റെ പ്രഭാവലയം എന്നെ പൊതിയുന്നു ദ്രൗപദി. ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ഞാന്‍ ചിലവഴിച്ച രണ്ടു ജന്മങ്ങളിലും ഇതുപോലെ മോഹിപ്പിക്കുന്ന ഒരുവളെയും എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല"

മനോഹരമായി ചിരിച്ചുകൊണ്ട്‌ ദ്രൗപദി പറഞ്ഞു. 'യോദ്ധാക്കളുടെ രാജാവായ കര്‍ണ്ണാ, അങ്ങയുടെ വാക്കുകള്‍ എനിക്ക്‌ കര്‍ണ്ണാമൃതം പോലെ തോന്നുന്നു. അങ്ങയെപ്പോലെ ശക്തിമാനായ ഒരാളുടെ സമീപത്തു നില്‍ക്കുമ്പോള്‍ ഞാന്‍ രോമാഞ്ചം കൊള്ളുന്നു".

"എന്നെ കാണുന്നില്ലേ യാജ്ഞസേനീ, ഞാനും നിന്നെ കാണാന്‍ കാത്തിരിക്കുകയായിരുന്നു" ദുര്യോധനനും മുന്നോട്ട്‌ വന്നു.

"എങ്ങിനെയാണ്‌ താങ്കളെ ശ്രദ്ധിക്കാതിരിക്കുക പ്രിയപ്പെട്ടവനേ? ഇതുപോലെ പുഞ്ചിരിതൂകുന്ന ഒരു ഭംഗിയുള്ള മുഖം ഏതു സ്ത്രീക്കാണ്‌ കണ്ടില്ലെന്നു നടിക്കാനാവുക?"

യുധിഷ്ഠിരന്‍ ഞെട്ടിത്തരിച്ചുനിന്നു. എന്തിനാണ്‌ ദ്രൗപദി ഇവരുടെ മുന്നില്‍ കൊഞ്ചിക്കുഴയാന്‍ നില്‍ക്കുന്നത്‌? വെറുപ്പോടെ മുഖം തിരിക്കാമായിരുന്നില്ലേ ഇവള്‍ക്ക്‌?

പെട്ടെന്ന് ആ ബഹിരാകാശസഞ്ചാരി പറഞ്ഞ വാക്കുകള്‍ യുധിഷ്ഠിരന്‌ ഓര്‍മ്മയില്‍ വന്നു. ദുര്യോധനന്‍, കര്‍ണ്ണന്‍, ദ്രൗപദി, ഇവരൊക്കെ മരിച്ചതിനുശേഷമാണ്‌ സ്വര്‍ഗ്ഗത്തിലെത്തിയിരിക്കുന്നത്‌. വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും, എല്ലാ അടയാളങ്ങളും അവരില്‍നിന്ന് മായ്ച്ചുനീക്കപ്പെട്ടിരിക്കും. ശരീരത്തിന്റെ സുഖാനുഭവങ്ങളിലും ആനന്ദത്തിലും എക്കാലവും ഇനി അവര്‍ മുഴുകിക്കഴിയും.

"ദ്രുപദകുമാരി, അടക്കാനാവാത്ത അഭിനിവേശത്താല്‍ അക്ഷമരാണ്‌ ഞങ്ങള്‍" ദുര്യോധനന്‍ പറഞ്ഞു. "ഒരിക്കല്‍ കൊട്ടാരത്തില്‍ വെച്ച്‌ ഞാന്‍ നിന്നോട്‌ പറഞ്ഞു, എന്റെ മടിയില്‍ നിനക്കിരിക്കാമെന്ന്. അന്നത്‌ നടന്നില്ല. ആ ആഗ്രഹം ഇപ്പോഴും എന്നില്‍ ബാക്കിയുണ്ട്‌. എന്റെ മടിയിലിരുന്ന് എന്നെ അലങ്കരിക്കില്ലേ നീ?"

"സന്തോഷമേയുള്ളു. ഇപ്പോള്‍തന്നെ വേണമെങ്കില്‍ അതിനും ഞാന്‍ തയ്യാര്‍" ദ്രൗപദി ചിരിച്ചുകുഴഞ്ഞു.

"ഇപ്പോള്‍ വേണ്ട" ദുര്യോധനന്‍ സന്തോഷവാനായി. "ഞാന്‍ കാത്തിരിക്കാം. യോഗ്യരില്‍ യോഗ്യനായ കര്‍ണ്ണനും ഭവതിയുടെ സാമീപ്യം കൊതിക്കുന്നുണ്ട്‌. ആര്‍ക്കറിയാം, ഭവതിയും അദ്ദേഹത്തെ ഇത്രനാളും മോഹിച്ചിരുന്നില്ലെന്ന്? ഞാന്‍ കാത്തിരിക്കാം. കര്‍ണ്ണനുമായി കാമലീലകളില്‍ മുഴുകിക്കൊള്ളുക, മതിവരുവോളം. സ്വര്‍ഗ്ഗത്തില്‍ സ്ത്രീ ഒരിക്കലും പഴകിയ വസ്തുവാകുന്നില്ല. ഇവിടെ സ്ത്രീയും ജീവിതത്തിന്റെ നിത്യതയും ഒന്നുതന്നെയാണ്‌.

ദ്രൗപദി കര്‍ണ്ണനുനേരെ തിരിഞ്ഞ്‌, സ്നേഹപരവശമായ ശബ്ദത്തില്‍ മന്ത്രിച്ചു "കര്‍ണ്ണാ, എന്റെ സൂര്യപുത്രാ, അങ്ങയുടെ ദര്‍ശനം തന്നെ എന്നെ ഇക്കിളിയാക്കുന്നു. ഞാനും അങ്ങയെ രഹസ്യമായി കാമിച്ചിരുന്നു. എന്നെ കൈക്കൊണ്ടാലും".

ഇത്രയും പറഞ്ഞുകൊണ്ട്‌ ദ്രൗപദി കര്‍ണ്ണന്റെ മാറിടത്തിലേക്ക്‌ ചാഞ്ഞു. അവളുടെ വക്ഷസ്സ്‌ കര്‍ണ്ണന്റെ ശരീരത്തിലമര്‍ന്നു. കര്‍ണ്ണന്റെ മുഖത്തിനഭിമുഖമായി അവള്‍ മുഖമുയര്‍ത്തി. കര്‍ണ്ണന്റെ ചുണ്ടുകള്‍ ദ്രൗപദിയുടെ മുന്തിരിച്ചുണ്ടുകളില്‍ വന്യമായി പതിഞ്ഞു.

യുധിഷ്ഠിരന്‌ അധികം കണ്ടുനില്‍ക്കാനായില്ല. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സ്വര്‍ഗ്ഗത്തിലെത്തിയിട്ടും ഇത്ര വലിയ പരാജയമാണല്ലോ തന്നെ കാത്തിരുന്നത്‌. അയാള്‍ക്ക്‌ സ്വയം നിയന്ത്രിക്കാനായില്ല. ഹൃദയവും, ശരീരവും രോഷം കൊണ്ട്‌ പുകഞ്ഞു. ഈയൊരു അവസ്ഥയില്‍ എന്നെങ്കിലും അയാളെ കാണാന്‍ ദൈവങ്ങള്‍ക്ക്‌ ഇടവന്നിട്ടുണ്ടോ? ഉണ്ടെങ്ങിലും ഇല്ലെങ്കിലും അയാള്‍ക്കൊന്നുമില്ല.

നശ്വരനായ ഒരു മനുഷ്യനെപ്പോലെ, യുധിഷ്ഠിരന്റെ കണ്ണുകളില്‍നിന്നും ചുടുകണ്ണുനീര്‍ പ്രവഹിക്കാന്‍ തുടങ്ങി.





പരിഭാഷക കുറിപ്പ്‌: വിശ്വജന്തുക്കളും ശവസേനകളും എങ്ങിനെ ഈ കഥ കാണാതെ പോയി എന്ന് അത്ഭുതം തോന്നുന്നു. അവര്‍ക്ക്‌ ഞാന്‍ ഈ പരിഭാഷ സമര്‍പ്പിക്കുന്നു.

13 comments:

Rajeeve Chelanat said...

ഒരു ബംഗാളികഥയുടെ പരിഭാഷ. സമര്‍പ്പണം,
സകലമാന വിശ്വജന്തുക്കള്‍ക്കും ശവസേനകള്‍ക്കും, എല്ലാ മതങ്ങളിലെയും എല്ലാ വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ക്കും.

Harold said...

നന്നായിരിക്കുന്നു രാജീവ്...പരിഭാഷയാണെന്ന് തോന്നിയതേ ഇല്ല. ഒരു ലൈന്‍ മാത്രം മുഴച്ചു നില്‍ക്കുന്ന പോലെ.."എന്റെ ജോലി ഇതോടെ തീര്‍ന്നു" ദൈവം പറഞ്ഞു.അതു വരെ ഇല്ലാതിരുന്ന കഥാപാത്രം.

സുനില്‍ ഗംഗോപാദ്ധ്യായ എം ടി യെ പരാജയപ്പെടുത്തിയദിവസം തന്നെ വന്നൂ ഈ പോസ്റ്റ്.മുന്‍‌കൂട്ടികണ്ടിരുന്നുവോ ഈ റിസല്‍ട്ട്?
:)

വെള്ളെഴുത്ത് said...

ഇന്നു രാവിലെ വിചാരിച്ചതേയുള്ളൂ, ഹീരക് ദീപ്തി മാത്രം പോരല്ലോ, ഇന്റെര്‍നെറ്റില്‍ തപ്പി, ഗംഗോപാദ്ധ്യായയുടെ പുതിയ എന്തെങ്കിലുമുണ്ടെങ്കില്‍ വായിക്കണം എന്ന്. നന്ദി

ശ്രീവല്ലഭന്‍. said...

:-)

സമര്‍പ്പണം വളരെ ഇഷ്ടപ്പെട്ടു :-)

പാമരന്‍ said...

രാജീവ്, വളരെ നന്നായിരിക്കുന്നു.

ഇങ്ങേരുടെ പേരു കേട്ടപ്പോള്‍ ഇത്രക്കു ഭീകരനായിരിക്കുമെന്നു കരുതിയില്ല.

പരിഭാഷ കിടിലോല്‍ക്കിടിലം..

nalan::നളന്‍ said...

പ്രതീക്ഷയ്ക്കു വകയ്യുണ്ട്. നന്ദി.

Rajeeve Chelanat said...

വായനക്ക്‌ നന്ദി എല്ലാവര്‍ക്കും. എം.ടി. ജയിക്കില്ലെന്ന് ഏകദേശം തീര്‍ച്ചയായിരുന്നു. പക്ഷേ ഫലം വന്നതിനുശേഷമാണ്‌ പോസ്റ്റ്‌ ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തിയത്‌.

ഈ കഥക്ക്‌ അത്ര വലിയൊരു കലാമൂല്യം ഉള്ളതായി വ്യക്തിപരമായി എനിക്ക്‌ അനുഭവപ്പെട്ടില്ല. എങ്കിലും മതമൗലികശക്തികളെ അടിക്കാനുള്ള ഒരു വടിയും ഉപയോഗശൂന്യമാക്കിക്കളയരുതല്ലോ എന്ന് തോന്നി. അതുകൊണ്ട്‌ പ്രസിദ്ധീകരിച്ചു എന്നുമാത്രം.

ഹരോള്‍ഡ്‌, യുധിഷ്ഠിരനെ കൊണ്ടുപോകാന്‍ വന്ന ആ ബഹിരാകാശസഞ്ചാരിയെതന്നെയാണ്‌ ദൈവം എന്ന് അവിടെ വിശേഷിപ്പിക്കുന്നത്‌.

അഭിവാദ്യങ്ങളോടെ

ചിതല്‍ said...

സുനില്‍ ഗംഗോപാദ്ധ്യായുടെ കഥ ആദ്യമായി വായിക്കുകയാണ്‌.. കഥ നല്ലത്‌..... പക്ഷേ സമര്‍പ്പണം ഓവറായി.... ഒരിക്കലും ഒന്നിനെയും അടിച്ച്‌ നശിപ്പിക്കാന്‍ സാധിക്കില്ല എന്നത്‌ ഒരു സത്യം.... ഈ കഥയുടെ പ്രസ്ക്തി അത്‌ മത്രമായി കണ്ട്‌ പോസ്റ്റ്‌ ചെയ്തത്‌ ഒട്ടും നന്നായില്ല.

Rajeeve Chelanat said...

ദീപു said...
വായിച്ചു

February 22, 2008 8:52 AM


പച്ചാളം : pachalam said...
സ്വര്‍ഗ്ഗത്തിലെത്തിയാലും മനുഷ്യന്‍ മനുഷ്യന്‍ തന്നെ.
പരിഭാഷയ്ക്കു നന്ദി.

February 24, 2008 12:52 AM

Pramod.KM said...

വിവര്‍ത്തനം ഇഷ്ടമായി.സമര്‍പ്പണം അതിലേറെയും:)

simy nazareth said...

കഥ ഒരുപാട് ഇഷ്ടപ്പെട്ടില്ല. പരിഭാഷ നന്നായി.

sree said...

ഹൊ...മരിച്ചിട്ടു പോയാമതിയായിരുന്നു സ്വര്‍ഗ്ഗത്തില്...ഉടലോടെ എങ്ങാനും പോയാല്‍..!
പരിഭാഷിച്ചു തന്നതിനു നന്ദി.

Rajeeve Chelanat said...

സിമി,

ശരിയാണ്. അത്ര മെച്ചപ്പെട്ട കഥയൊന്നുമല്ല അത്. ഞാനും യോജിക്കുന്നു.

പ്രമോദ്, ശ്രീ,

നന്ദി.