Wednesday, March 26, 2008

ഇത് കെ.ടി.യാണ്

ഫാക്ട്‌ ഉദ്യോഗമണ്ഡലിലെ ലളിതകലാകേന്ദ്രം നടത്തുന്ന പ്രതിമാസപരിപാടി. അന്നത്തെ നാടകത്തിന്റെ പേര്‌ 'സാക്ഷാത്ക്കാരം'. കോഴിക്കോട്ടുള്ള പ്രസിദ്ധനായ ഒരു നാടകക്കാരനാണ്‌ സംവിധായകന്‍, പ്രസിദ്ധനാണ്‌, വാ, കാണിച്ചുതരാം എന്നൊക്ക്‌ പറഞ്ഞ്‌, ഇടവേളയുടെ സമയത്ത്‌, അച്ഛന്‍ അരങ്ങിനുപിന്നിലേക്ക്‌ കൂട്ടികൊണ്ടുപോയി. തുടര്‍ച്ചയായി ബീഡിവലിച്ചുകൊണ്ട്‌ ഒരാള്‍ അക്ഷമനായി നടക്കുന്നു. അച്ഛന്‍ ചൂണ്ടിക്കാണിച്ചുതന്നു.'ഇത്‌ കെ.ടി.യാണ്‌".

മലയാളിയുടെ നാടകാനുഭവത്തിന്റെ വലിയൊരു സാക്ഷാത്‌ക്കാരത്തെയാണ്‌ ജീവനോടെ മുന്നില്‍ കാണുന്നതെന്ന്, അന്ന്, ആ ഇളംപ്രായത്തില്‍ മനസ്സിലായതേയില്ല.പലതും തിരിച്ചറിയാതെപോയ കൗമാരത്തിനോട്‌ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം തോന്നാറുണ്ട്‌. ശക്തമായ പക്ഷപാതങ്ങളില്‍പെട്ട്‌, ഈ മദ്ധ്യവയസ്സിലും പലതും തിരിച്ചറിയുന്നില്ലല്ലോ നീ എന്ന്, അപ്പോഴൊക്കെ സ്വയം ആശ്വസിപ്പിക്കുകയും, ശകാരിക്കുകയും, ചിലപ്പോഴൊക്കെ പശ്ചാത്തപിക്കുകയും ചെയ്യും.

മലയാളത്തിന്റെ, മലയാളനാടകത്തിന്റെ, മലയാളനാടകത്തെ സ്നേഹിക്കുകയും, നെഞ്ചേറ്റുകയും ചെയ്യുന്നവരുടെ ആ പ്രിയപ്പെട്ട കെ.ടി.ക്ക്‌ ആദരാഞ്ജലികള്‍.

14 comments:

Rajeeve Chelanat said...

ഞങ്ങളുടെ പ്രിയപ്പെട്ട കെ.ടി.ക്ക്.

chithrakaran ചിത്രകാരന്‍ said...

ആദരാഞ്ജലികള്‍.

പാമരന്‍ said...

ജീവിതം നാടകവേദിക്കു സമര്‍പ്പിച്ച ആ അതികായന്‍റെ ഓര്‍മ്മക്കുമുന്നില്‍ നമിക്കുന്നു..

ഭൂമിപുത്രി said...

കാമ്പും കരുത്തുമുള്ള മറ്റൊരു കലാകാരന്‍ കൂടി
നമുക്ക് നഷട്ടമാകുന്നു.
കെ.ടിയ്ക്ക് സ്വസ്ഥി

vadavosky said...

ശരിയാണ്‌ രാജീവ്‌. ശക്തമായ പക്ഷപാതങ്ങളില്‍പെട്ട്‌ നമ്മള്‍ പലതും തിരിച്ചറിയാതെയും കാണാതെയും പോകുന്നുണ്ട്‌.

അപ്പു ആദ്യാക്ഷരി said...

ആദരാഞജലികള്‍!

തോന്ന്യാസി said...

നാടക കുലപതിക്ക് ആദരാഞ്ജലികള്‍

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നല്ല വാക്കുകള്‍, വായിക്കുന്നവനെ ചിന്തിപ്പിക്കേണ്ട, കണ്ണാടിയാവേണ്ട വാക്കുകള്‍. പണ്ടെങ്ങോ കണ്ടു മറന്ന ഇത്‌ ഭൂമിയാണ്‌ എന്ന നാടക സ്മരണകളോടെ കെ.ടിക്ക്‌ ആദരാഞ്ജലികള്‍....

Unknown said...

പ്രിയപ്പെട്ട രാജീവ് , വളരെ സാര്‍ത്ഥകമായ വാക്കുകള്‍ ! മുന്‍‌വിധികളിലും പക്ഷപാതങ്ങളിലും പിന്നെ ചിന്താപരമായ പരിമിതികളിലും പെട്ട് നമുക്ക് കുറെയേറെ സത്യങ്ങള്‍ നഷ്ടപ്പെടുന്നു ...
കെ.ടി.ക്ക് ആദരാഞ്ജലികള്‍ !

ഭൂമിപുത്രി said...

സുകുമാരന്‍സറ് ഇതെടുത്തുപറഞ്ഞതുകൊണ്ട് മാത്രം-രാജീവ്,നമ്മുടെ ‘ശശികല’ഇഷ്യുവില്‍ മുരളി പരാമറ്ശിച്ച ഗോപാലകൃഷ്ണന്റെ ചില പ്രഭാഷണങ്ങളൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്.നമ്മള്‍ വെറുക്കുന്ന തരം ‘ഹിന്ദുത്വ’അതില്‍ കേള്‍ക്കാനായിട്ടില്ല.പലതും എനിയ്ക്കു വളരെ രസകരമായും,താല്പര്യ്മുണറ്ത്തുന്നവയായും തോന്നിയിട്ടുമുണ്ട്.നമുക്കുമുന്‍പേവന്ന് കടന്നുപോയവരില്‍ ജ്ഞാനികള്‍ എന്നു പറയാവുന്നവറ് ധാരാളമുണ്ടായിരുന്നു എന്ന സത്യത്തിന്‍ നേരേ കണ്ണടയ്ക്കുന്നതു നേരത്തെ പറഞ്ഞ പരിമിതികള്‍ക്ക് ഇടയാക്കില്ലെ?

Unknown said...

നന്നായി രാജീവ്,നമ്മുടെ പാരമ്പര്യധാരകളെ പുനര്‍നിര്‍വ്വചിക്കേണ്ടത് അത്യാവശ്യമാണ്.നമ്മെത്തന്നെ തിരിച്ചറിയാന്‍

Rajeeve Chelanat said...

എല്ലാ വായനകള്‍ക്കും നന്ദി

ഭൂമിപുത്രീ,

താങ്കള്‍ പറഞ്ഞത് ഒരു വിധത്തില്‍ ശരിയാണെന്നു സമ്മതിക്കാമെങ്കില്‍തന്നെയും, ശശികലയെക്കുറിച്ചുള്ള പോസ്റ്റില്‍ നിങ്ങള്‍ തന്നെ സൂചിപ്പിച്ചപോലെ (ഒരാള്‍ പറയുന്നതില്‍ അല്‍പ്പസ്വല്‍പ്പം ശരിയുണ്ടെങ്കിലും മൊത്തം ഉള്ളടക്കത്തിന്റെ ബലത്തിലാണ് അതിനെ വിലയിരുത്തേണ്ടത് എന്ന മട്ടിലുള്ള കമന്റ്)ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങളുടെ പിന്നാമ്പുറത്തുള്ള ആശയങ്ങളെയാണ് ഞാന്‍ എതിര്‍ത്തതും, ഇപ്പോഴും എതിര്‍ക്കുന്നതും, ഇനിയും എന്നും എതിര്‍ക്കുകയും ചെയ്യുക. വലിയ വിജ്ഞാനഭണ്ഡാകാരങ്ങളെന്ന മട്ടിലും സരസമായും അദ്ദേഹം അവതരിപ്പിക്കുന്ന ആശയങ്ങള്‍ക്കുപിന്നില്‍,ഒളിഞ്ഞിരിക്കുന്നത്, അന്യനു നേരെയുള്ള വിഷപ്രയോഗശരങ്ങള്‍ തന്നെയാണ്. മുസല്‍മാനെയും, ക്രിസ്ത്യാനിയെയും തെളിവിലും, ഒളിവില്‍, സ്വന്തം മതത്തിലെ അധസ്ഥിതവര്‍ഗ്ഗ/ജാതികള്‍ക്കെതിരെയുമാണ് ആ രാമബാണങ്ങള്‍.

ഗോപാലകൃഷ്ണന്റെ ഒരു സാമ്പിള്‍ പ്രസംഗം. ഒരു ക്രിസ്ത്യന്‍ പാതിരിയുടെ മേശപ്പുറത്ത് നിറയെ വിവിധ വേദ പുസ്തകങ്ങള്‍ അട്ടിയട്ടിയായി വെച്ചിരിക്കുന്നു. ഏറ്റവും അടിയിലായി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്‌ഗീതയും. അത് ചൂണ്ടിക്കാണിച്ച് പരിഹസിച്ച പാതിരിയെ ഗോപാലകൃഷ്ണന്‍ മലര്‍ത്തിയടിച്ചത്, ഗീതയെ വലിച്ചെടുത്ത്, മറ്റു പുസ്തകങ്ങളെ മറിച്ചുവീഴ്ത്തിക്കൊണ്ടായിരുന്നു’വത്രെ’. ഗുണപാഠം: എല്ലാ വേദപുസ്തകങ്ങളുടെയും ആധാരം ഹൈന്ദവഗ്രന്ഥങ്ങളാണ്. അത് എടുത്തുമാറ്റിയാല്‍, മറ്റെല്ലാം തകര്‍ന്നുവീഴും.

ഈ പ്രസംഗം കേട്ട് ബന്ധത്തിലുള്ള എന്റെ മറ്റൊരു അനുജനും രോമാഞ്ചം കൊള്ളുകയുണ്ടായി.

ശരിയാണ് താരതമ്യേന അല്പം വിഷം കുറവാണെന്നു സമ്മതിക്കാം. എങ്കിലും ഇതും വിഷമല്ലാതെ മറ്റൊന്നുമല്ല പ്രിയപ്പെട്ട ഭൂമിപുത്രീ.

കെ.ടി.യെക്കുറിച്ചുള്ള പോസ്റ്റില്‍ ഈ മറുപടി ഒരുപക്ഷേ ഓഫ് ടോപ്പിക്കായി തോന്നിയേക്കാം. എങ്കിലും, മുഴുവനായും അസ്ഥാനത്താകില്ല എന്നുറപ്പ്. മതങ്ങള്‍ മനുഷ്യമനസ്സിനെ ദുഷിപ്പിക്കുന്നതിനെതിരെയും കെ.ടി , തന്റെ പല നാടങ്ങളിലൂ‍ടെയും, നിരന്തരം കലഹിച്ചിരുന്നു.

ഭൂമിപുത്രി said...

വളരെ വിമറ്ശനബുദ്ധിയോടെയാണ്‍ ഞാന്‍ ഗോപാലകൃഷ്ണന്റെ പ്രഭാഷണങ്ങള്‍,
കേള്‍ക്കാന്‍ ഇടയായപ്പോളൊക്കെ,
ശ്രദ്ധിച്ചിട്ടുള്ളതു.ഒഫെന്‍സിവെന്ന് പറയാവുന്ന ഒന്നും എനിയ്ക്ക് കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
പക്ഷെ,രാജീവ് പറഞ്ഞതുപോലെയൊരു പ്രസംഗം ഒരാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെപ്പറ്റിയുള്ള എന്റെ അഭിപ്രായം പുനപ്പരിശോധിയ്ക്കേണ്ടതു തന്നെയാണ്‍.

എതിരന്‍ കതിരവന്‍ said...

“ഇതു ഭൂമിയാണ്” എന്ന നാടകത്തില്‍ കെ. ടി എഴുതിയ പാട്ട് നാടന്‍ പാട്ടിന്റെ ആര്‍ജ്ജവത്തെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.

‘മുടിനാരേഴായ് കീറീട്ട്
നേരിയ പാലം കെട്ടീട്ട്
അതിലെ നടക്കണമെന്നല്ലൊ പറയുന്നത് മരിച്ചു ചെന്നിട്ട്

അടിയിലു കത്തണ തീയാണ്
എഴുപതിനായിരം ചൂടാണ്
തീയിലു കൊത്തണ പാമ്പുകളുണ്ടവ കൊത്തിവലിച്ചു കളിയ്ക്ക്യാണ്‘.

നാടകീയതയുടെ മര്‍മ്മം മനസ്സിലാക്കിയ മറ്റൊരു നാടകകൃത്ത് നമുക്കില്ല തന്നെ. ‘കടല്‍പ്പാലം’ സൃഷ്ടി’ ‘സ്ഥിതി‘, സംഹാരം’ ഒക്കെ ഉദാഹരണം. നാടകസങ്കേതങ്ങളെപ്പറ്റിയുള്ള അറിവു എവിടുന്നു നേടിയെടുത്തു എന്ന് അദ്ഭുതപ്പെട്ടു പോകും.