Saturday, January 10, 2015

ശൂര്‍പ്പണഖയും ആര്‍ഷഭാരത വനിതകളും

രാമായണത്തിലെ ശൂര്‍പ്പണഖയുടെ സ്ത്രീത്വമല്ല മറിച്ച് സീതയുടെയും ഊര്‍മ്മിളയുടെയും സ്ത്രീത്വമാണ്‌ നമുക്ക് വേണ്ടതെന്ന് ഹിന്ദു ഐക്യവേദിയുടെ സ്വന്തം  ശശികല. .

അതായത്, മനസ്സില്‍ തോന്നിയ കാര്യം തുറന്നുപറഞ്ഞതിന്‌ നിര്‍ദ്ദയമായി ശിക്ഷിക്കപ്പെട്ട സ്ത്രീയുടെ സ്ത്രീത്വമല്ല, മറിച്ച്, സ്വന്തം ഇഷ്ടം ജീവിതത്തില്‍ ഒരിക്കല്‍ പോലും തുറന്നുപറയാതെ, പാവ കണക്കെ കണവന്മാരുടെ പാദസേവ ചെയ്ത, ചെയ്യുന്ന സ്ത്രീകളുടെ സ്ത്രീത്വമാണ്‌ നമുക്ക് വേണ്ടതെന്ന്.

പുരുഷന്റെ ഇംഗിതത്തിനു സ്വമനസ്സാലെ വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതിന്‌ സമ്മാനമായി ആസിഡുകൊണ്ട് മുഖവും ദേഹവും വികൃതമാക്കപ്പെട്ട്, ജീവിതകാലം മുഴുവന്‍ നരകിക്കുകയും ഗ്രാമങ്ങളിലെ മരക്കൊമ്പുകളില്‍ തൂങ്ങിയാടുകയും, ഒഴിഞ്ഞയിടങ്ങളില്‍ വെച്ച് അപമാനിക്കപ്പെടുകയും കൊല്ലപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ ശൂര്‍പ്പണഖമാരുടെ സ്ത്രീത്വങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാണ്‌, സ്വന്തം വ്യക്തിത്വത്തെ, ഇതിഹാസത്തില്‍ ഒരിക്കലും എവിടെയും വെളിവാക്കാതെ, ഭര്‍ത്താക്കന്മാരുടെ നിഴലായി മാത്രം ഒതുങ്ങിക്കൂടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്ത,ഇപ്പോഴും വിസ്മൃതഗാത്രികളായി നിലനില്‍ക്കുന്ന സ്ത്രീത്വങ്ങളെ ശശികല എന്ന 'ഹിന്ദുക്കളുടെ ഗര്‍ജ്ജിക്കുന്ന സ്ത്രീ സിംഹം' പാടിപ്പുകഴ്ത്തുന്നത്!

ശശികല ഒറ്റയ്ക്കല്ല. മരപ്പട്ടിക്ക് കൂട്ടായി വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാ ദേവിയുമുണ്ട്. സ്ത്രീ സുരക്ഷയ്ക്കുവേണ്ടത് സ്വന്തം പൈതൃകത്തിലും പാരമ്പര്യത്തിലുമുള്ള അടിയുറച്ച ആത്മബോധമാണെന്നാണ്‌ പ്രമീളാ ദേവിയുടെ ഡിസ്കവറി.

ചെറുത്തുനില്‍‌പ്പിന്റെയും ധീരതയുടെയും തന്റേടത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഉറച്ച പ്ലാറ്റ്ഫോമുകളില്‍നിന്ന് സ്ത്രീത്വത്തിനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍‌പ്പിതകഥയിലെയും സാമൂഹ്യാവസ്ഥകളിലെയും ചതുപ്പുനിലങ്ങളിലേക്ക് അഴിച്ചുകെട്ടുന്ന ഈ ഈ ശശികലമാരും, തപസ് പാലുമാരും, ബാബുലാല്‍ ഗൗറുകളും, അബു ആസ്മിമാരും, മുലായമുകളുമല്ലെങ്കില്‍ പിന്നെ ബദാവൂനിലെ ദളിത് സഹോദരിമാരെയും ദില്ലിയിലെ നിര്‍ഭയമാരെയും ആരാണ്‌ സൃഷ്ടിക്കുന്നത്?

August 4, 2014

No comments: