Saturday, January 10, 2015

അമേരിക്കയുടെ ജീവകാരുണ്യം



എന്തൊരു ജീവകാരുണ്യ പ്രവർത്തനം!! മലമുകളിൽ അഭയം തേടിയ അമ്പതിനായിരത്തിൽ‌പ്പരം യാസ്സിദികൾക്ക് ഭക്ഷണപ്പൊതികൾ എറിഞ്ഞുകൊടുക്കാനും അവരെ വംശഹത്യയിൽനിന്ന് രക്ഷിക്കാനും എത്തിയിരിക്കുന്നു എഫ്.18 വിമാനങ്ങൾ ഇറാഖിലെ വടക്കൻ ആകാശങ്ങളിൽ.

അല്ലാതെ, എർബിലിൽ അഭയം തേടിയെത്തിയ ക്രിസ്ത്യാനികളെ രക്ഷിക്കാനും, എർബിലിലെ പതിനൊന്നോളം അമേരിക്കൻ എണ്ണകുത്തകകളെ രക്ഷിക്കാനുമല്ല. ജീവകാരുണ്യം. അതു മാത്രമേയുള്ളു. അതൊന്നു മാത്രം.

ജപ്പാനിലും വിയറ്റ്നാമിലും അഫ്ഘാനിസ്ഥാനിലും ഇറാഖിലുമൊക്കെ ജീവകാരുണ്യം നടത്തി പതിനായിരങ്ങളെ ജീവിതക്കടൽ
കടക്കാൻ സഹായിച്ച കരുണാമയനായ രാജ്യമാണല്ലോ. ഇന്നലെവരെ, ഗാസയിൽ ആയിരത്തോളം മനുഷ്യന്മാരെ ബോംബിട്ട് ഇസ്രായേലികൾ സ്വർഗ്ഗരാജ്യത്തിലേക്ക് കടൽ കടത്തിയപ്പോൾ ജീവകാരുണ്യവുമായി വേലിപ്പുറത്ത് കാത്തുനിന്നവരല്ലേ?

ക്രിസ്ത്യാനികളാണെങ്കിലും ഇറാഖിലെ ക്രിസ്ത്യാനികളും ആദ്യവും അവസാനവും ഇറാഖികൾ തന്നെയാണ്. ക്രിസ്ത്യാനികളാവുന്നെങ്കിൽ അതു കഴിഞ്ഞുമാത്രം. ഷിയകളും സുന്നികളും തമ്മിൽ തല്ലി ചത്തപ്പോൾ ഉണ്ടാകാത്ത ജീവകാരുണ്യമാണ് ക്രിസ്ത്യാനികളെയും അമേരിക്കൻ കമ്പനികളുടെയും ദേഹത്ത് തൊടുമെന്നായപ്പോൾ പൊട്ടിയൊലിക്കുന്നത്.

പിന്നെ, ആരാന്റെ നെഞ്ചത്ത് പൊങ്കാലയിടുമ്പോൾ ആരോടും ഒന്നും ചോദിക്കേണ്ടതുമില്ലല്ലോ.

പക്ഷേ ഇത്തവണ ശ്രദ്ധിച്ചുമാത്രമേ ചെയ്യൂ എന്നുറപ്പ് പറഞ്ഞിട്ടുണ്ട്. ലക്ഷ്യവേധിയായ വ്യോമാക്രമണം മാത്രം. പണ്ടും ചെയ്തിട്ടുണ്ട് ഇതൊക്കെ. ഇതേ നാട്ടിൽ. നൂറുകണക്കിനു കുടുംബങ്ങൾ ഒരടയാളവും ബാക്കിവെക്കാതെ ഭൂമുഖത്തുനിന്ന് മാഞ്ഞുപോയിട്ടുണ്ടെന്നു മാത്രം.

ഇറാഖിലെ ക്രിസ്ത്യാനികളോട് ഒബാമ മനസ്സിലെങ്കിലും ആയിരം വട്ടം നന്ദി പറയുന്നുണ്ടാവണം. ജീവകാരുണ്യം വീണ്ടുമൊന്ന് തുടങ്ങിക്കിട്ടാനുള്ള നിമിത്തമായതിന്.

No comments: